രവിശങ്കറിൻ്റെ ഹൃദയത്തില്‍ കുട്ടിക്കാലം മുതലേ പതിഞ്ഞ് പോയൊരു പേരാണ് റീമ, ഓർമ്മ വച്ച നാൾ മുതല്‍ ഈ നിമിഷം വരെ അവൻ്റെ മനസ്സിൽ അവളുണ്ട്. ഗ്രാമത്തിലെ ചെറിയ വീട്ടിൽ നിന്നും നഗരത്തിന്റെ തിരക്കുള്ള തെരുവിലെ മുറിയിൽ വരെ അവൾ അവനെ പിന്തുടർന്നു.
പുതിയ നഗരത്തിലേക്ക് വന്നപ്പോൾ ആരും അവനെ തിരിച്ചറിഞ്ഞില്ല. അവനൊരു മദ്ധ്യവയസ്കനായി മാറിയിരുന്നു. ദാരിദ്ര്യം മൂലം ചെലവ് ചുരുങ്ങിയ ജീവിതമായിരുന്നു അവൻ്റേതെങ്കിലും സന്തോഷം നിറഞ്ഞതായിരുന്നു. എന്നിട്ടും രാത്രികളിൽ അവൻ സഞ്ചരിക്കുന്ന വഴികളിലൊക്കെ അവനവളെ തേടി, അവൻ്റെ റീമയെ. ഹോട്ടലുകളിലും, തെരുവിലെ തമിഴ് വീടുകളിലും അവന്‍ ആവളെ തേടി അലഞ്ഞു.
റീമ എന്ന പേരിലുള്ള എല്ലാ പെൺകുട്ടികളേയും അവൻ നോട്ടമിട്ടിരുന്നു. അതിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളും കോളേജ് കുമാരികളും വീട്ടമ്മമാരും ഉണ്ടായിരുന്നു. എവിടെയെങ്കിലും റീമ എന്ന പേര് കേൾക്കുമ്പോഴൊക്കെ അവന്റെ സപ്ത നാഡികളും തളർന്നുപോകും, പിന്നെ അവരുടെ പിന്നാലെ പോകും.
“റീമ എൻ്റേതാണ്. “
നഗരത്തിൽ, ആളുകളെ നടുക്കിയ രണ്ട് മൂന്ന് കൊലപാതകങ്ങൾ നടന്നു. രാത്രികളിൽ റീമ എന്ന് പേരുള്ള സ്ത്രീകളുടെ പെട്ടെന്നുള്ള അപ്രത്യക്ഷമാകൽ, അവരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു, സംഭവം നടന്ന സ്ഥലത്തെ ചുവരുകളിൽ, “റീമയെ ഞാൻ കണ്ടെത്തി” എന്ന വാക്കുകൾ പ്രത്യക്ഷപ്പെടുക.
ഡി വൈ എസ് പി വർഷയാണ് പുതിയ അന്വേഷണോദ്യോഗസ്ഥ. കർമ്മ നിരതയാണ് വർഷാ മാഡം. കാഴ്ചയിൽ ശാലീനയായിരുന്നു എങ്കിലും ജോലിയിൽ വളരെ മിടുക്കി ആയിരുന്നു. പൊലീസിലെ പഴയ ക്രൈം രേഖകൾ മാഡം പഠിക്കാൻ തുടങ്ങി. എല്ലാ മരണത്തിലും ഒരു സമാനരീതിയുണ്ടെന്നും, നിഗൂഢമായ രീതിയുണ്ടെന്നും അവർ കണ്ടെത്തി, അതൊരു സൈക്കോ കില്ലർ ആകാം.
എല്ലാ ഇരകളുടെയും ജീവിതത്തിൽ പൊതുവായ ചില കാര്യങ്ങൾ ഉണ്ടായിരുന്നു. എല്ലാവരുടേയും പേര് റീമ എന്നായിരുന്നു. രാത്രി സമയത്ത് ഒറ്റയ്ക്ക് പുറത്തു പോയപ്പോഴാണ്, അവരെ കാണാതായത്. എല്ലാ സംഭവങ്ങളിലും ഒരേ രീതി, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുക. കൊല്ലപ്പെട്ടവരുടെ ഡയറി, ഫോട്ടോകൾ, അവരയച്ച ഫോൺ സന്ദേശങ്ങൾ, എല്ലാം പോലീസ് പരിശോധിച്ചു. ഇവരെയൊന്നും പരസ്പരം ബന്ധിപ്പിക്കുന്ന വേറെ ഒന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.
പ്രതിയുടെ ഒരു മനഃശാസ്ത്ര പ്രൊഫൈൽ തയ്യാറാക്കാനായി വർഷ മാഡം ഒരു സൈക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്തു, ഡോ. വിനയ. ഒരു പേരിനോടുള്ള കില്ലറുടെ ആധിപത്യം, ആ പേരുള്ളവളെ ഈ മനോരോഗി ഒരു പ്രതീകമായി കാണുന്നു, ആ പേരാണ് ഇവിടുത്തെ ക്രൈമിൻ്റെ പ്രധാന കാരണം. പിന്നെ ആ പേര്കാരിയെ നശിപ്പിക്കാനുള്ള ശ്രമമാണ് പ്രതി നടത്തുന്നത്. ഡോ. വിനയയുടെ അഭിപ്രായത്തിൽ, റീമ എന്ന പേര് അയാൾക്ക് ഒബ്സെഷൻ ആയി മാറി കാണും.
പൊലീസിൻ്റെ അന്വേഷണം വ്യാപകമായി നടന്നു. നഗരത്തിൽ റീമ എന്ന പേരുള്ള സ്ത്രീകളുടെ ലിസ്റ്റ് ശേഖരിച്ച് പരിശോധിച്ചു. അവരുടെ മൊബൈൽ കോളുകൾ, അവർ സഞ്ചരിക്കുന്ന സ്ഥലങ്ങൾ, അവിടുത്തെ ക്യാമറകളിലെ ദൃശ്യങ്ങൾ എന്നിവയും പരിശോധിച്ചു.
ഒരു ദിവസം, പോലീസിന് ഗ്രാമത്തിലെ ഒരു പഴയ കെട്ടിടത്തിൻ്റെ മുന്നിലെ ക്യാമറയിൽ നിന്നും ഒരു ദൃശ്യം ലഭിച്ചു. രാത്രി ഒമ്പത് മണി കഴിഞ്ഞ്, ഒരു അജ്ഞാതനായ പുരുഷൻ, സംശയം തോന്നുന്ന രീതിയിൽ, റീമ എന്ന് പേരുള്ള സ്ത്രീയെ പിന്തുടരുന്നു, പോലീസ് എത്തിയത് കൊണ്ട് ആ സ്ത്രീ രക്ഷപ്പെട്ടു, അയാൾ അപ്രത്യക്ഷനായി. ആ ദൃശ്യം ലഭിച്ച സ്ഥലത്ത്, പോലീസ് നടത്തിയ സൂക്ഷ്മപരിശോധനയിൽ നിന്നും ഒരു പുതിയ വിരലടയാളം കണ്ടെത്തി.
നഗരത്തിലെ എല്ലാ സ്ഥാപനങ്ങളുടേയും, പോലീസിൻ്റേയും ഡാറ്റാബേസിൽ ആ വിരലടയാളം പരിശോധിച്ചു. നഗരത്തിലെ പ്രശസ്തമായ ആശുപത്രിയിലെ ഡാറ്റാബേസിൽ നിന്നും മാച്ച് ചെയ്യുന്ന ഒരു വിരലടയാളം പോലീസിന് കിട്ടി. ആശുപത്രിയിലെ ഒരു മലയാളി, പ്ലംബറായ രവിശങ്കർ.
രവിശങ്കർ ഒരു സാധാരണ പ്ലംബർ ആയിരുന്നു. ചെറിയ വരുമാനത്തിൽ അയാൾ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വളരെ സന്തോഷത്തോടെ ജീവിച്ചു വന്നിരുന്നു.
പോലീസ് രവിയുടെ ഗ്രാമത്തിൽ നടത്തിയ അന്വേഷണത്തില്‍ രവിശങ്കറിന് ബാല്യത്തിൽ ഒരു കൂട്ടുകാരി ഉണ്ടായിരുന്നുവെന്നും അവളുടെ പേര് റീമ എന്ന് ആയിരുന്നുവെന്നും അറിഞ്ഞു. അവൾ ബാല്യകാലത്ത്, ഒരു രാത്രിയിൽ പെട്ടെന്ന് അപ്രത്യക്ഷയായി. അവളുടെ ശരീരം പോലും ആരും പിന്നെ കണ്ടിട്ടില്ല. അതിന് ശേഷം രവി വല്ലാത്ത മൗനത്തിലായി. ക്രമേണ അവൻ പഠനം നിർത്തി. വളർന്നപ്പോൾ അവൻ നാട് വിട്ടു.
പോലീസ് രവിയെ നിരീക്ഷിക്കാൻ തുടങ്ങി. രവിയുടെ പരിചയക്കാരായ ആളുകളെ ചോദ്യം ചെയ്തു, ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചു, അവന്റെ ജോലിസ്ഥലം, വീട്, എല്ലായിടത്തും പരിശോധന നടത്തി. രവി ഇപ്പോഴും പഴയ ഡയറിയിൽ നിന്നും ഒരു ഫോട്ടോ എടുത്ത് നോക്കാറുണ്ടെന്നും അപ്പോഴൊക്കെ അവളുടെ ശബ്ദം അവൻ കേൾക്കാറുണ്ടെന്നും രവിയുടെ ഭാര്യ പറഞ്ഞു. ബാധ ഒഴിപ്പിക്കാൻ മന്ത്രവാദിയെ കണ്ടിരുന്നുവെന്നും രവിയുടെ ഭാര്യ രഹസ്യമായി പോലീസിനോട് പറഞ്ഞു..
ഒരു രാത്രി രവിശങ്കർ വീട്ടിൽ നിന്നും പുറത്തിറങ്ങി. അവനെ നിരീക്ഷിക്കാൻ നിന്ന പോലീസ്കാരൻ അവനറിയാതെ പിന്തുടർന്നു. ഒരു പുതിയ റീമയെ കാണാനായി പിറകേ പോയി. അവരൊരു ബാങ്ക് ഉദ്യോഗസ്ഥ ആയിരുന്നു. അവർ തൻ്റെ അമ്മയ്ക്ക് അടിയന്തിരമായി വേണ്ടുന്ന മരുന്ന് വാങ്ങാൻ പോയതാണ്. അവർ മരുന്ന് വാങ്ങി പെട്ടെന്ന് വീട്ടിലേക്ക് മടങ്ങി.
അവരുടെ വീടിന് മുന്നിൽ നിന്ന് രവിശങ്കർ പിറുപിറുക്കുന്നത് പോലീസ്കാരൻ കേട്ടു.
“ഇവള്‍ എന്റെ റീമയല്ല. “
പിന്നീട് രവി ആ വീടിൻ്റെ പരിസരങ്ങളിൽ കറങ്ങി നടന്നു. ഒരു രാത്രിയിൽ റീമയുടെ അമ്മയ്ക്ക് ദീനം കൂടി അവരെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആക്കി. രവി വീണ്ടും മെഡിക്കല്‍ കോളേജ് വരെ റീമയെ പിൻതുടർന്നു.
ഇരുട്ടിൽ ആകാശത്തേക്ക് നോക്കി അവന്‍ വിളിച്ചു പറഞ്ഞു.
“അവൾ എന്റെ റീമയാണ്, എനിക്ക് അവളെ തിരികെ കൊണ്ടു പോകണം. “
വഴിയിൽ നിന്ന ആളുകൾ ഒരു ഭ്രാന്തനെ പോലെ രവിയെ തുറിച്ചു നോക്കി.
താമസിയാതെ അവനെ പോലീസ് അറസ്റ്റ് ചെയ്തു.
“ഏഴാം ക്ലാസിൽ വച്ച് രവിയുടെ കൂട്ടുകാരി റീമയ്ക്ക് എന്താണ് പറ്റിയത്. “
വർഷ മാഡം രവിയെ ചോദ്യം ചെയ്തു.
“എനിയ്ക്ക് അവളെ വലിയ ഇഷ്ടമായിരുന്നു. ഞാനവളോട് പറഞ്ഞതാണ്, രാത്രിയിൽ വള്ളത്തിൽ അക്കരെ പോയിട്ട് പുലരും മുമ്പ് നമുക്ക് മടങ്ങി വരാമെന്ന്. പക്ഷേ അവള് കേട്ടില്ല. ഞാൻ കയ്യിൽ പിടിച്ചു കയറ്റിയിട്ടും അവൾ വള്ളത്തിൽ നിന്നും എടുത്ത് ചാടി, പുഴയിൽ നല്ല ഒഴുക്കായിരുന്നു. അവൾ നീന്തി രക്ഷപ്പെട്ടു. “
“ഒരു പക്ഷേ റീമ മരിച്ചു പോയെങ്കിലോ. വെള്ളത്തിൽ ചാടിയപ്പോൾ ചെളിയിൽ പുതഞ്ഞ്, ശ്വാസം കിട്ടാതെ. “
“ചിലപ്പോൾ മരിച്ചു കാണും. “
കോടതിയിൽ കേസിൻ്റെ വിചാരണ നീണ്ടു പോയി. ആളുകൾ ആകാംക്ഷയോടെ കോടതിയിൽ തടിച്ച് കൂടി. രവിയ്ക്ക് ആജീവനാന്ത തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.
കോടതി വിധിയിൽ എടുത്ത് പറഞ്ഞൊരു കാര്യം ലളിതമായിരുന്നു. പേരുകൾക്കും വ്യക്തികൾക്കും മനുഷ്യരുടെ ജീവിതങ്ങളിൽ വലിയ സ്വാധീനമുണ്ട്.
വർഷ മാഡം ഡോക്ടർ വിനയയുമായി ചേർന്ന് രവിശങ്കറിനെ ജയിലിൽ പോയി കണ്ടു. അയാൾ സൗമ്യനും ശാന്തനുമായിരുന്നു. അയാൾക്ക് തെറ്റുകൾ ബോധ്യം വന്നതിൽ സന്തോഷിച്ച് അവർ ജയിലിൽ നിന്നും മടങ്ങാൻ ഒരുങ്ങി.
“എൻ്റെ റീമ ഇവിടെ എവിടെയോ ഉണ്ട്. ഞാൻ പുറത്തിറങ്ങി അവളെ കണ്ട് പിടിച്ചിരിക്കും. “
“രവിശങ്കർ ജഡ്ജിയോട് റീമ മരിച്ചെന്ന് പറഞ്ഞതെന്തിനാണ്. “
“വക്കീൽ പറഞ്ഞിട്ട്, അല്ലെങ്കിൽ എന്നെ മാനസിക ചികിത്സയ്ക്ക് പറഞ്ഞ് വിടും. പിന്നെ എനിക്കെൻ്റെ തലയിൽ നിന്നും റീമയുടെ ശബ്ദം കേൾക്കാൻ സാധിക്കില്ല. മരിക്കുന്നത് വരെ അവളെൻ്റെ ഒപ്പം വേണം. എൻ്റെ മാത്രം റീമ. “
“അപ്പോൾ റീമ ജീവനോടെയുണ്ടെന്ന് രവി ഇപ്പോഴും വിചാരിക്കുന്നുണ്ടോ. “
അതെയെന്ന് രവി തലയാട്ടി.
ഡോ. വിനയ, രവിശങ്കറിന് നല്ലൊരു ചികിത്സ ഏർപ്പാടാക്കാൻ ശ്രമിച്ചെങ്കിലും നിയമപരമായ കുറെ കടമ്പകൾ കാരണം അവർക്കത് സാധിച്ചില്ല. ഡോ വിനയ, പിന്നീട് രവിശങ്കറിൻ്റെ കാര്യം മറന്നേ പോയി. വർഷങ്ങൾക്ക് ശേഷം ഡോ വിനയ ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം ആരംഭിച്ചു.
പതിവ് പോലെ പ്രഭാത നടത്തം കഴിഞ്ഞ് വിശ്രമിക്കുമ്പോൾ ആണ് വിനയയ്ക്ക്, എസ് പി ആയ വർഷയുടെ ഫോൺ വരുന്നത്.
“ഡോക്ടർ അറിഞ്ഞോ? വീണ്ടുമൊരു കൊലപാതകം ഇന്നലെ നടന്നു. ഒരു ടീനേജ് പെൺകുട്ടി റീമ. ഇന്നലെ രാത്രി കാമുകനുമൊത്ത് ഒളിച്ചോടാൻ, ബാഗുമായി വീട്ടിൽ നിന്നും ഇറങ്ങിയതാണ്. “
“രവിശങ്കർ?”
“പരോളിൽ ഇറങ്ങിയിട്ടുണ്ട്. പക്ഷേ വീട്ടിൽ ചെന്നിട്ടില്ല. ആള് മുങ്ങി നടക്കുകയാണ്. ഇനിയും കൊലപാതകങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ട്. “
“റീമമാരുടെ ലിസ്റ്റ് എടുത്ത് അവരെ കാര്യമറിയിക്കുക. “
“അതൊക്കെ അറിയിച്ചു. ഈ നഗരത്തിൽ മാത്രമല്ല, രവിശങ്കറിൻ്റെ ഫോട്ടോ സഹിതം എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിപ്പ് പോയിട്ടുണ്ട്. “
പോലീസ് രവിശങ്കറിന് വേണ്ടി എല്ലായിടത്തും അന്വേഷണം നടത്തി. രവിശങ്കറിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പരോൾ കഴിഞ്ഞ് ജയിലിലേക്ക് മടങ്ങേണ്ട ദിവസം സമാഗതമായി. രാവിലെ മീൻ പിടിക്കാൻ പോയ മുക്കുവരാണ് കടൽ ഭിത്തിയുടെ താഴെ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കഴുത്തിൽ കമ്പി കൊണ്ട് വരിഞ്ഞ് മുറുക്കിയ നിലയിലാണ് കണ്ടെത്തിയത്. “ഒടുവിൽ അവനെ ഞാൻ കണ്ടെത്തി, എന്ന് റീമയുടെ സ്വന്തം സഹോദരൻ. ” എന്ന് ചുവപ്പ് നിറത്തിലുള്ള ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു.
ഇത് വരെ മരണപ്പെട്ട റീമമാരുടെ സഹോദരൻമാരെ ചോദ്യം ചെയ്തു. അവരിൽ ആരെയും സംശയം തോന്നിയില്ല. അവരെ നിരീക്ഷിക്കാൻ പോലീസുകാരെ ഏർപ്പെടുത്തി.
മൃതദേഹത്തിനടുത്ത് നിന്നും ഒരു കീ ചെയിൻ കണ്ടെത്തി. അന്വേഷണത്തിൽ അത് രവിശങ്കറിൻ്റെ ബൈക്കിൻ്റെ കീ ചെയിൻ ആണ്.
ജയിലിൽ നിന്നും വീട്ടിലേക്ക് മടങ്ങാതിരുന്ന രവിയുടെ കയ്യിൽ ആ കീ ചെയിൻ എങ്ങനെയെത്തി. വർഷയ്ക്ക് തോന്നിയ സംശയം, മരണത്തിന് ഒരു ദിവസം മുമ്പ് രവിയുടെ മകൻ ബൈക്കിൽ അമ്മയുമായി പുറത്ത് പോകുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോൾ ബലപ്പെട്ടു. രവിശങ്കറിൻ്റെ വീട് നിരീക്ഷണത്തിലായി.
പതിനാറ്കാരനായ മകനാണ് ഇപ്പോൾ സ്ഥിരമായി ബൈക്ക് ഉപയോഗിക്കുന്നത്. അവനെ ചോദ്യം ചെയ്തപ്പോൾ അവൻ കുറ്റം സമ്മതിച്ചു.
അച്ഛൻ അവസാന കൊലപാതകം നടത്തിയിട്ട് കടൽ ഭിത്തിയുടെ അടുത്ത് ഒളിച്ചിരുന്നു.
“രാത്രിയിൽ വേഷം മാറാൻ പുതിയ ഡ്രസ്സും പഴയ മൊബൈൽ ഫോണും കൊണ്ട് കടൽ ഭിത്തിയുടെ അടുത്ത് വരാനായി അമ്മയുടെ ഫോണിൽ അച്ഛൻ വിളിച്ചു പറഞ്ഞു. “
“എന്നിട്ട്. “
“ഇനിയും പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളത് കൊണ്ട് ഞാനും അമ്മയും അച്ഛനെ ഇല്ലാതാക്കാൻ പദ്ധതിയിട്ടു. ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി അച്ഛന് നൽകി. ഉറങ്ങിയപ്പോൾ ഞാൻ അച്ഛനെ ഇല്ലാതാക്കി, എന്നന്നേക്കുമായി. എൻ്റെ അനിയത്തിയുടെ കൂട്ടുകാരിയാണ് മരിച്ച റീമ. അച്ഛനെ കൊല്ലാൻ ആദ്യം പറഞ്ഞത് അവളാണ്. ഇനി ആ കൈകൾ കൊണ്ട് ഒരു പെണ്ണും മരിക്കരുത്. “
രവിയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
“എൻ്റെ അച്ഛൻ കാരണം ഇനി ഒരു സ്ത്രീയും മരിയ്ക്കണ്ട. എൻ്റെ അമ്മയെ വെറുതെ വിടണം, ഞാനാണ് അയാളെ കൊന്നത്. “
എസ് പി വർഷയെ നോക്കി അവൻ കൈകൂപ്പി.
✍️നിഷ പിള്ള


3 Comments
നല്ല കഥ. കുറച്ചു കൂടി ത്രില്ലിങ് ആകാമായിരുന്നു എന്ന് തോന്നി.
നന്നായി എഴുതി 👍
നല്ല രചന👍