ഒരു അർദ്ധരാത്രിയിൽ നയനയെ തേടി സാഗറിന്റെ പരിഭ്രാന്തമായ വിളി വന്നു.
“നയനാ… ഒരു അബദ്ധം പറ്റി. ഒരു പെൺകുട്ടി… അവൾ മരിച്ചുകളയുമെന്ന് പറയുന്നു.”
നയന ശാന്തമായി ചോദിച്ചു: “എന്തിന്? നീ അവളെ എന്തെങ്കിലും ചെയ്തോ? അതോ കെട്ടാം എന്ന് വല്ലോം പറഞ്ഞാരുന്നോ?” സാഗറിന്റെ സ്വഭാവം നന്നായറിയുന്ന നയനയുടെ മനസ്സിലേക്ക് മറ്റു കാരണങ്ങളൊന്നും ഉദിച്ചു വന്നില്ല!
”ഇല്ല, അവൾക്ക് ഭ്രാന്താണ്!”
”അത് പിന്നെ അങ്ങനെയല്ലേ വരൂ.”
”അല്ലെടി! അവൾക്ക് എല്ലാം അറിയാമായിരുന്നു. വെറും നേരമ്പോക്കിന് വേണ്ടിയാണെന്ന് അവൾക്കറിയാമെന്നാണ് ഞാൻ കരുതിയത്. എന്നേക്കാൾ പ്രായമുള്ളവളാണ്. അവളെ ഞാൻ കെട്ടാനോ! എനിക്കെന്താ ഭ്രാന്തുണ്ടോ?”
സാഗറിന്റെ തറവാടിത്ത സ്വരൂപമാണ് ഇപ്പോൾ സംസാരിച്ചത്! ഇതുപോലുള്ള പെണ്ണുങ്ങൾ തന്റെ തറവാടിന്റെ പടി തുടയ്ക്കാൻ പോലും യോഗ്യതയില്ലാത്തവരാണ്! വെറും തൃണം!
ചിന്തകളിൽ നിന്ന് ഉണർന്ന് നയന ചോദിച്ചു.
“നീ അവളുടെ വീട്ടിൽ പോയി നോക്കടാ.”
”എവിടെയാണെന്ന് പോലും എനിക്കറിയില്ല. മദ്യലഹരിയിൽ ഏതോ ഒരു തെരുവിൽ ഞാനവളെ ഇറക്കിവിട്ടു.”
വളരെ നല്ല കാര്യമായിപ്പോയി! ഇനി മദ്യലഹരിയിൽ എല്ലാം ചെയ്തതാണെന്ന് പറയാമല്ലോ തറവാടിക്ക്!
”എങ്കിൽ പോലീസിനെ വിളിച്ച് വിവരമറിയിക്ക്,” നയന പറഞ്ഞു.
”നീ എന്തൊക്കെയാണ് പറയുന്നത്? ഞാൻ ജയിലിലാകും!” സാഗർ ക്ഷോഭിച്ചു.
”അവൾ എന്തെങ്കിലും കടുംകൈ കാണിച്ചാൽ നീ എന്തായാലും ജയിലിലാകും. സത്യസന്ധമായി കാര്യങ്ങൾ പറയുന്നതാണ് നല്ലത്.”
സാഗർ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു. പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം പഴയ വിജയഭാവത്തോടെ അവൻ തിരിച്ചുവന്നു. എല്ലാം ‘സോൾവ്’ ചെയ്തു എന്നായിരുന്നു അവന്റെ മറുപടി.
സാഗർ ഒരു ‘പ്ലേബോയ്’ ആയിരുന്നു. കൂട്ടുകാർ അവനെപ്പറ്റി തമാശയായി പറയുമായിരുന്നു, “ഒരു ഉണക്കക്കമ്പ് പെണ്ണുടയാട ധരിച്ചു നിന്നാൽ പോലും സാഗർ അതിന്റെ പിന്നാലെ പോകും” എന്ന്. സ്ത്രീകളോടുള്ള അവന്റെ സമീപനം വെറും നേരമ്പോക്കുകൾ മാത്രമായിരുന്നു!
ഇതിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു കൈലാഷ്. കുലീനമായ പെരുമാറ്റവും മാന്യതയും കൈമുതലായുള്ളവൻ. നയനയാകട്ടെ, ഇവർ രണ്ടുപേർക്കും ഇടയിലെ ആത്മാർത്ഥതയുടെ കനൽവെളിച്ചമായിരുന്നു.
നയനയ്ക്ക് സാഗറിനോട് ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. അവൻ പഠനത്തിൽ ശ്രദ്ധിക്കണമെന്നും തോറ്റ വിഷയങ്ങളെല്ലാം എഴുതിയെടുക്കണമെന്നും അവൾ അതിയായി ആഗ്രഹിച്ചു. അവന്റെ അസൈൻമെന്റുകൾ എഴുതി നൽകിയും ഇന്റേണൽ മാർക്കുകൾക്കായി സഹായിച്ചും അവൾ ഒരു നിഴലായി കൂടെ നിന്നു. കൈലാഷിന് നയനയോട് ഉള്ളിന്റെയുള്ളിൽ ഒരു പ്രണയമുണ്ടായിരുന്നു. എന്നാൽ അത് വെളിപ്പെടുത്തിയാൽ തകർന്നുപോകുന്ന സൗഹൃദത്തെ ഓർത്തും, നയനയ്ക്ക് സാഗറിനോടാണ് താല്പര്യമെന്ന തെറ്റായ ധാരണയാലും അവൻ ആ മൗനം നാലു വർഷമായി തുടർന്നു!
കോളേജ് ജീവിതം കഴിഞ്ഞ് ചെന്നൈയിൽ ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി കിട്ടിയവരാണ് നയനയും കൈലാഷും. തോറ്റ വിഷയങ്ങൾ അഞ്ചിലേറെയായതിനാൽ സാഗറിന് ഇന്റർവ്യൂവിൽ കയറിക്കൂടാനായില്ല! ജോലി അന്വേഷിക്കാനെന്ന് പറഞ്ഞ് കൈലാഷിന്റെ ഒറ്റമുറി അപ്പാർട്ട്മെന്റിൽ വാടക പോലും കൊടുക്കാതെ കഴിയുകയായിരുന്നു ഒരു വർഷമായി ഈ കക്ഷി!
അവർ മിക്കവാറും വാരാന്ത്യത്തിൽ തിരുവന്മിയൂർ കടപ്പുറത്തെ ഉപ്പുകാറ്റിൽ ഒത്തുചേരുമായിരുന്നു.
“സാഗർ, ഇനിയെങ്കിലും ആ സപ്ലികൾ എഴുതിയെടുക്ക്. ഒരു ഡിഗ്രി സർട്ടിഫിക്കറ്റില്ലാതെ നിനക്ക് എത്രനാൾ ഇങ്ങനെ മുന്നോട്ട് പോകാനാകും?” നയനയുടെ ഈ ഉപദേശങ്ങൾ സാഗറിനെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു.
നയന ജോലിയിൽ മികവ് തെളിയിക്കുമ്പോൾ കൈലാഷ് അഭിമാനത്തോടെ അവളെ അഭിനന്ദിക്കുമായിരുന്നു. എന്നാൽ സാഗർ എപ്പോഴും അവളുടെ നേട്ടങ്ങളെ പുച്ഛിച്ചു തള്ളി. തന്നേക്കാൾ ഉയരത്തിൽ നയന വളരുന്നത് കാണാൻ അവന്റെ അഹന്ത അനുവദിച്ചിരുന്നില്ല. എങ്കിലും നയന അവനെ സഹായിക്കുന്നത് നിർത്തിയില്ല.
ഒരു വർഷത്തിന് ശേഷം സാഗർ തന്റെ ബാക്ക്‌ലോഗുകൾ തീർത്ത് ജോലിയിൽ പ്രവേശിച്ചു. അതോടെ അവന്റെ പെരുമാറ്റം പാടെ മാറി. രാഷ്ട്രീയ സ്വാധീനമുള്ള ഒരു സമ്പന്ന കുടുംബത്തിലെ അംഗമായ സാഗറിലെ അഹങ്കാരം ഉണർന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നും വരുന്ന നയനയെയും കൈലാഷിനെയും അവൻ പരിഹസിക്കാൻ തുടങ്ങി.
”അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ…”
കഴിക്കാനെടുത്ത പാസ്ത കൈലാഷിന്റെ ഷർട്ടിൽ വീണതിന് സാഗർ പറഞ്ഞ കമന്റാണ്! നാട്ടിൻപുറത്ത് വളർന്ന തങ്ങൾക്ക് നഗരത്തിന്റെ ചിട്ടകളൊന്നും വശമില്ലെന്നാണ് കക്ഷി ഉദ്ദേശിച്ചത്!
മറ്റൊരിക്കൽ നയനയുടെ ഐഡി കാർഡിലെ ഫോട്ടോ കണ്ടിട്ട്:
“എടി ഈ ഫോട്ടോ എടുത്ത് ഒരു മാട്രിമോണിയൽ സൈറ്റിൽ കൊടുക്ക്! ഏതെങ്കിലും പശുനക്കിയ തലയുള്ള ഒരുത്തൻ വന്ന് നിന്നെ കെട്ടിക്കൊണ്ടുപോകും! എന്തിനാണ് നീ ഈ ജോലിയൊക്കെ ചെയ്യുന്നത്? നീ ഒരു നാട്ടിൻപുറത്ത് അഞ്ചാറ് പിള്ളേരെ പെറ്റ് ഭർത്താവിനെ നോക്കിയിരിക്കുന്നത് ഒന്നോർത്തു നോക്കിക്കേ! ഇവളുടെ അപ്പനും അമ്മയും കുറേ കാശ് ചിലവാക്കി വെറുതെ പഠിപ്പിച്ചു!”
ഇത്രയും ആയപ്പോൾ കൈലാഷിന് ദേഷ്യം വന്നു. നയനയുടെ കണ്ണ് നനയുന്നത് അവൻ കണ്ടിരുന്നു!
“എടാ ഈ കഴിഞ്ഞ ഒരു വർഷം നിന്നെ പോറ്റിയത് അവളും കൂടിയാണ്! ഏത് നട്ടപ്പാതിരായ്ക്കും നിന്റെ കുമ്പസാരക്കൂടായവൾ! നിന്റെ തെറ്റുകളുടെ ഭാരം ഇറക്കിവയ്ക്കാനൊരിടം! കഴിഞ്ഞ മാസം ഒരു പാതിരായ്ക്ക് വിളിച്ചല്ലോ! നിന്റെ പ്രിയതമയെ രക്ഷിക്കാൻ റോഡിൽ കിടന്ന് നിലവിളിച്ചപ്പോൾ ഓടി വന്നവൾ.”
“ഒന്നു പോടാ! ആരാ നിലവിളിച്ചത്! ആരാണ് ഓടി വന്നത്!” സാഗർ ചിരിച്ചുകൊണ്ട് തിരയുടെ അടുത്തേക്ക് ഓടി!
നയന കൈലാഷിനെ നോക്കി!
“നീ ആ ഉണ്ടക്കണ്ണുരുട്ടി പേടിപ്പിക്കണ്ട! അന്ന് നീ എന്നെ വിളിച്ച് ആ തിരുവന്മിയൂർ മുഴുവൻ കറക്കി! അവനെ കണ്ടുപിടിക്കാൻ! എന്നിട്ടവനോ? അവൻ തന്റെ മറ്റവളുടെ കൂടെ!” കൈലാഷിന് രോഷം അടയ്ക്കാനായില്ല!
“നീ അറിയിക്കണ്ട, പറയണ്ട എന്നൊക്കെ അന്ന് എന്നോട് പറഞ്ഞു! പക്ഷേ അതിരുവിടുന്ന സംസാരം… അത് പ്രോത്സാഹിപ്പിക്കണ്ട നയന!”
നയന ഒന്നും മിണ്ടാതെ തിരയടിക്കുന്നതും നോക്കി ഒരു ദീർഘനിശ്വാസമെടുത്തു!
നയനയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് സാഗർ പിന്നെയും പല പെൺകുട്ടികളുമായി കറങ്ങി നടന്നു. താൻ ഡേറ്റിംഗ് നടത്തുന്ന പെൺകുട്ടികളെക്കുറിച്ചുള്ള അവന്റെ വിവരണങ്ങൾ കേട്ട് നയനയുടെ മേലാകെ പുഴു ഇഴയുന്നതുപോലെ തോന്നി! ലൈംഗിക വസ്തുക്കളായി മാത്രം കാണുന്ന അവന്റെ സംസാരശൈലി സഹിക്കവയ്യാതെ അവൾ പലപ്പോഴും ആ സംഭാഷണങ്ങളിൽ നിന്നും ഇറങ്ങിപ്പോയി.
സാഗറിന് നയനയോട് താല്പര്യമില്ലെന്ന് മനസ്സിലാക്കിയ കൈലാഷ് അവളോട് മനസ്സ് തുറക്കാൻ തീരുമാനിച്ചു. എന്നാൽ സാഗർ അവനെ പിന്തിരിപ്പിച്ചു.
“കൈലാഷ്, നയനയെപ്പോലൊരു സാധാരണ പെൺകുട്ടിയെ നീ എന്തിന് നോക്കുന്നു? നിനക്ക് ഇതിലും നല്ല ‘ഫിഗറുകളെ’ കിട്ടില്ലേ? അവളാ നാട്ടിൻപുറത്ത് പത്തെണ്ണത്തിന്റെ പുറകെ പോയതായിരിക്കും! കണ്ടാൽ അറിയില്ലേ?”
“എടാ നന്ദികെട്ടവനെ! നയനയെപ്പറ്റിയാണോടാ ഈ പറയുന്നത്! നിന്നോട് സത്യത്തിൽ അറപ്പാണ് തോന്നുന്നത്!”
അടിക്കാൻ ഓങ്ങിയ കൈ താഴ്ത്തി കൈലാഷ് ഇറങ്ങിപ്പോയി!
സാഗറിന്റെ വാക്കുകൾ കേട്ടപ്പോൾ സാഗറിനെ സഹായിക്കാൻ അവൾ ചെയ്ത ത്യാഗങ്ങളോർത്ത് കൈലാഷ് ദുഃഖിച്ചു.
ഒടുവിൽ ഒരു സായാഹ്നത്തിൽ കൈലാഷ് നയനയെ തിരുവന്മിയൂർ കടൽതീരത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവൻ വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ നയന വെറുതെ ചിരിച്ചു.
“നിന്നെപ്പോലെ സുന്ദരനായ ഒരാൾക്ക് നല്ലൊരു പെൺകുട്ടിയെ കിട്ടും കൈലാഷ്,” അവൾ പറഞ്ഞു.
“നിനക്ക് എങ്ങനെയുള്ള ഒരാളെയാണ് വേണ്ടത്?” അവൻ ചോദിച്ചു.
“എന്നെ ഞാനായിട്ട് അംഗീകരിക്കുന്ന, ബഹുമാനിക്കുന്ന ഒരാളെ,” അവൾ ശാന്തമായി പറഞ്ഞു.
“അതൊരു വലിയ കാര്യമല്ലല്ലോ. ഇതൊക്കെ തികഞ്ഞ, കാണാൻ സുന്ദരനും സുശീലനുമായ ഒരാൾ ഇവിടെയുണ്ട്.”
“തന്നെയോ?”
“എനിക്കെന്താടി ഒരു കുറവ്? നീ എന്നെ വിവാഹം കഴിക്കൂ,” കൈലാഷ് തമാശരൂപേണ പറഞ്ഞു.
അപ്പോൾ നയന ചിരിച്ചു.
“നീ തമാശ പറഞ്ഞതാണെങ്കിലും എനിക്കിഷ്ടപ്പെട്ടു! ഒരു ഹിന്ദി പാട്ടുണ്ട്… ‘പൽ ഭർ കേലിയെ തു പ്യാർ കർലെ, ജൂട്ടാ ഹി സഹി!’ ആ ഒരു മൊമെന്റ് ആയിരുന്നു ഇത്! താങ്ക്സ്! ഒരിക്കൽ എന്നെ ഒരാൾ സ്നേഹിക്കും! ഞങ്ങൾ യാത്രകൾ പോകും… ഇരുവശവും കണ്ണെത്താ ദൂരത്തോളം മരച്ചാർത്തുള്ള ഒരു വഴിയിൽ പെട്ടെന്ന് പെയ്തിറങ്ങിയ മഴനൂലുകളിൽ കുതിർന്ന് പ്രിയപ്പെട്ടവനെ ചേർത്തുപിടിച്ച് ഒരു ബൈക്ക് യാത്ര… അതായിരുന്നു എന്റെ സ്വപ്നം.”
പിന്നീട് ഗൗരവത്തോടെ അവൾ തുടർന്നു:
“കൈലാഷ്, എനിക്ക് യുഎസ്എയിൽ ഒരു ഓൺസൈറ്റ് അവസരം ലഭിച്ചു. ഈ ആഴ്ച ഞാൻ പോവുകയാണ്. കഴിഞ്ഞ തവണ അത് പറയാൻ വന്നപ്പോഴാണ് സാഗർ അങ്ങനെയൊക്കെ സംസാരിച്ചത്. ഓൺസൈറ്റ് കിട്ടിയത് എന്റെ ബോസുമായി അവിഹിതം നടത്തിയാണെന്ന് അവൻ കളിയാക്കി പറയുമായിരിക്കും. ഇതിന് മുൻപും അത്തരം കമന്റുകൾ അവന്റെ വായിൽ നിന്ന് കേട്ടിട്ടുണ്ടല്ലോ! എന്തിനാ എന്നോടിങ്ങനെ? അറിയില്ല! അവന്റെ അത്തരം വൃത്തികെട്ട തമാശകൾ കേട്ട് എനിക്ക് ഇവിടുന്ന് പോകണ്ട. അവൻ നമ്മളെ രണ്ടുപേരെയും ഉപയോഗിക്കുകയായിരുന്നു.” നയന നനഞ്ഞ മിഴിയോടെ കൈലാഷിനെ നോക്കി!
”സാരമില്ലെടി! അത് അവനെ പഠിപ്പിച്ച സംസ്കാരമെന്ന് കരുതിയാൽ മതി! അതൊക്കെ വിട്! നല്ല ബിരിയാണി വാങ്ങിത്തരണം ഇന്ന്! പിന്നെ നിന്നെ ഒരു കാര്യം കാണിച്ചുതരാം വാ, ബൈക്കിൽ കയറ്.”
ബീച്ച് റോഡിൽ നിന്ന് വളവ് തിരിച്ച് ചെറിയൊരു റോഡിലേക്ക് കയറി. നിറയെ മരങ്ങൾ ഇരുവശത്തും!
“ഇനി നിന്റെ സ്വപ്നത്തിലെ കെട്ടിയോൻ കൊണ്ടുപോയില്ലെങ്കിലും ഈ പാവത്തുങ്ങളുടെ റൈഡ് മറക്കരുത്.”
കൈലാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു. തിരുവാന്മിയൂരിലെ മരങ്ങൾ നിറഞ്ഞ ആ തെരുവിലൂടെ അവർ യാത്ര തിരിച്ചു. പെട്ടെന്ന് ആകാശത്തുനിന്നും ഒരു മഴനൂലായി പെയ്തിറങ്ങി.
”ആഹാ! ഇനിയെന്ത് വേണം! ദൈവം പോലും എന്റെ കൂടെയാടീ!”
കടൽക്കാറ്റേറ്റ് തളർന്ന തിരുവാന്മിയൂർ തെരുവുകളിൽ അപ്രതീക്ഷിതമായി പെയ്ത ആ മഴത്തുള്ളികൾക്ക് വിരഹത്തിന്റെ ഗന്ധമായിരുന്നു. കൈലാഷിന്റെ തോളിൽ തല ചായ്ച്ച്, അവന്റെ മുതുകിൽ വിരലുകൾ അമർത്തി നയന ആ ബൈക്കിന്റെ പിന്നിലിരിക്കുമ്പോൾ, അവളുടെ സ്വപ്നത്തിലെ ആ മനോഹര യാത്ര യാഥാർത്ഥ്യമാവുകയായിരുന്നു. ചില പുതിയ അനുഭൂതികളുടെ തുടക്കവും മറ്റു ചിലതിന്റെ മടക്കവും ആയിരുന്നു! വർഷങ്ങളോളം താൻ താലോലിച്ച സൗഹൃദങ്ങളിൽ നിന്നും, തന്നെ വിലമതിക്കാത്ത ഒരുവന്റെ അഹന്തയിൽ നിന്നും ദൂരേക്ക് പെയ്തൊഴിയാനുള്ള ഒരു നിശബ്ദമായ യാത്രയയപ്പായിരുന്നു അത്. ഓരോ മഴത്തുള്ളിയും അവരോട് മന്ത്രിച്ചുകൊണ്ടിരുന്നു—ചില ബന്ധങ്ങൾ അവസാനിക്കുന്നത് മറ്റൊരു വലിയ ലോകത്തേക്കുള്ള വാതിൽ തുറക്കാനാണെന്ന്. അവൾക്കതൊരു നല്ല വേനൽമഴയായിരുന്നു! പുതിയവ തളിർക്കാനായി!
ആ വാരാന്ത്യം അവൾ അമേരിക്കയിലേക്ക് പോയി! കൈലാഷ് ഒരു നീണ്ട കാത്തിരിപ്പിലേക്കും!
സാഗർ കൈലാഷുമായി പിണങ്ങിയ ശേഷം മറ്റൊരു സ്ഥലത്തേക്ക് മാറി! ധൂർത്തും മദ്യപാനവും കാമുകിമാരും ഉണ്ടെങ്കിലും ആത്മാർത്ഥരായ കൂട്ടുകാരില്ലാത്ത ദശാബ്ദങ്ങൾ അവനെ കാത്തിരുന്നു!
തന്നിലെ അന്തസ്സു ചോദ്യം ചെയ്യുന്നവനെ, തന്നിലെ സ്ത്രീയെ ബഹുമാനിക്കാത്തവരെ അസ്തിത്വത്തോടെ തന്നെ ജീവിതത്തിൽ നിന്ന് മായ്ച്ചുകളയാൻ ഒരു പെണ്ണിന് കരുത്തുണ്ട്!
അമൽ അബ്രഹാം


8 Comments
Thank you
നല്ല കഥ
വ്യക്തമായ സന്ദേശം
നല്ല കഥാ കഥന രീതി ❤️❤️
നല്ല രചന 👍
Thanks alot
‘തന്നെ വിലമതിക്കാത്ത ഒരുവന്റെ അഹന്തയിൽ നിന്നും ദൂരേക്ക് പെയ്തൊഴിയാനുള്ള ഒരു നിശബ്ദമായ യാത്രയയപ്പായിരുന്നു അത്.’ മനോഹരമായ ഈ വാചകം കഥയുടെ സന്ദേശമായി നിൽക്കുന്നു. നല്ല രീതിയിൽ കഥ പറഞ്ഞു.
I m really grateful for your comments .I really appreciate the time you takes to read each story n put comment on that.it really matters .thanks alot
നല്ലൊരു പ്രണയ കഥ
Thank alot