പതിവില്ലാത്ത ഖുർആൻ പാരായണത്തിന്റെ ശബ്ദത്തിലാണ് ഞാൻ കണ്ണുതുറക്കുന്നത്.
മുറിയിലാകെ കനത്ത അത്തറിന്റെയും ചന്ദനത്തിരിയുടെയും മണം തങ്ങിനിൽക്കുന്നു.
“ഇന്നെന്താ ഇത്ര വ്യത്യാസം?”
എന്ന ചോദ്യവുമായി ചുറ്റും നോക്കി…
ആരുടെയും മുഖത്ത് മറുപടി ഇല്ല.
മുന്നിൽ ഇക്കാക്ക ഇരിക്കുന്നുണ്ട്…
അവന്റെ അടുത്തേക്ക് പോകാമെന്ന് കരുതിയതും,
എഴുന്നേൽക്കാൻ പോലും പറ്റാതെ ആയിരിക്കുന്നു.
അനിയൻ അപ്പുറം തളർന്നിരിക്കുകയാണ്…
പെങ്ങന്മാരെ ആരൊക്കെയോ താങ്ങി കൊണ്ട് പോകുന്നു…
എന്റെ കാലുകൾ ആരോ കെട്ടിയിട്ടതുപോലെ…
എന്റെ മേൽ പുതപ്പിച്ചിരിക്കുന്ന വെള്ളത്തുണിക്ക് ഇത്ര ഭാരമോ…?
ശരീരം മുഴുവൻ ആരോ പിടിച്ചു നിർത്തുന്ന പോലെ…
ചുറ്റും ആളുകൾ നിറഞ്ഞിരിക്കുന്നു…
എല്ലാവരും എന്നെ വലയം വെക്കുന്നുണ്ട്.
ചിലർ തുറിച്ചു നോക്കുന്നു…
മറ്റു ചിലർക്ക് കണ്ണ് നിറയുന്നു…
ചിലർ വായ പൊത്തിപ്പിടിച്ച് കരയുന്നു…
എന്നെ കണ്ടാൽ ചിരിച്ചിരുന്ന മുഖങ്ങൾ,
ഇന്ന് എന്താ ഇങ്ങനെ മൗനമായത്…?
ചോദ്യങ്ങൾ ഒന്നിനൊന്ന് മനസ്സിൽ ഉയരുന്നു…
പക്ഷേ, ഒരു ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല…
പരിചിതമായ മുഖങ്ങൾക്കിടയിൽ
പരിചയമില്ലാത്തവരാണ് കൂടുതലായി…
“ഇവരൊക്കെ ആരാണ്…?”
“എന്നെ കാണാൻ വരാൻ മാത്രം ഇവർക്കൊക്കെ ഞാൻ ആരായിരുന്നു…?”
ജീവിതത്തിൽ ആദ്യമായാണ്
ഇത്രയധികം ആളുകൾ ഒരുമിച്ച് എന്നെ കാണാൻ വരുന്നത്…
എത്രയോ വർഷങ്ങളായി കാണാൻ ആഗ്രഹിച്ചു വിളിച്ചവരൊക്കെ,
ഇന്ന് ഞാൻ വിളിക്കാതെ തന്നെ വന്നിരിക്കുന്നു…
“ഇത്ര പെട്ടെന്ന് പോകുമെന്നറിഞ്ഞിരുന്നെങ്കിൽ
നേരത്തെ കാണാൻ വന്നേനെ…”
എന്ന് ചിലർ അടക്കം പറയുന്നുണ്ട്…
പരസ്പരം മിണ്ടാതെയും, മുഖത്ത് നോക്കാതെയും ഇരുന്നവർ,
ഇന്ന് എല്ലാം മറന്ന്
പരസ്പരം ആശ്വസിപ്പിക്കുന്നു…
ഞാൻ കാണാൻ ആഗ്രഹിച്ച മുഖങ്ങളിലേക്ക്
കണ്ണ് നീട്ടിയതുമാത്രം…
ആരോ വന്ന്
എന്റെ കണ്ണുകൾ അടച്ചു…
എത്ര തുറക്കാൻ ശ്രമിച്ചിട്ടും
തുറക്കാൻ കഴിയുന്നില്ല…
“എനിക്കിനി ആരെയും കാണാൻ പറ്റില്ലേ…?”
എന്റെ ഉമ്മ…
പെങ്ങന്മാർ…
ഇക്ക…
അനിയൻ…
എനിക്ക് വേണ്ടപ്പെട്ടവർ…?
മേശപ്പുറത്ത് കിടക്കുന്ന എന്റെ മൊബൈൽ ഫോൺ റിങ് ചെയ്യുന്നു…
“നാളെ വിളിക്കാം…” എന്ന് പറഞ്ഞ്
ഇന്നലെ ഗുഡ് നൈറ്റ് പറഞ്ഞു പോയവർ ആയിരിക്കും…
ഇനി ഞാനെങ്ങനെ അവരോട് യാത്ര പറയും…?
ഞാൻ ഇല്ലെന്നുള്ളത്
അവർ എങ്ങനെ ഉൾക്കൊള്ളും…?
ഞാൻ ഉണ്ടെങ്കിലേ യാത്രകൾ പോകൂ എന്ന് വാശിപിടിച്ച
സുഹൃത്തുക്കളോട് ഞാനെന്ത് പറയും…?
ഞാനില്ലെങ്കിൽ അനാഥയായി പോകുമെന്ന് പറഞ്ഞ് കരഞ്ഞവൾക്ക്
ഇനി ആര് അത്താണിയാകും…?
ജീവിതത്തിലൂടെ നീളം എന്റെ സാന്നിധ്യം ആഗ്രഹിച്ചവളെ
ഞാനെങ്ങനെ ആശ്വസിപ്പിക്കും…?
എന്നിൽ മാത്രം ആശ്വാസം കണ്ടെത്തിയ മനുഷ്യരെ
ഇനിയാര് കേൾക്കും…?
എല്ലാത്തിനും പകരം ആളുകൾ വരുമായിരിക്കും…
ചിന്തകൾ കാട് കയറുന്നു…
പെട്ടെന്ന്…
ഉമ്മയുടെ നിലവിളി എന്റെ കാതുകളിൽ പതിച്ചു…
അത് കേട്ടതും
എന്റെ ഉള്ളം പിടഞ്ഞു…
ആശ്വസിപ്പിക്കാൻ ആഗ്രഹിച്ചു…
എനിക്ക് അനങ്ങാൻ പോലും കഴിയുന്നില്ല…
ഞാൻ അവരോട് കൂടെയുണ്ടെന്ന് പറയാൻ ആഗ്രഹിച്ചു…
പക്ഷേ, എന്റെ വാക്കുകൾ പുറത്തേക്ക് വരുന്നില്ല…
ഒന്ന് കെട്ടിപ്പിടിക്കാൻ…
മടിയിൽ കിടക്കാൻ…
മുടി ചീകി തരാൻ…
ഇനി ഉമ്മ ഉണ്ടാവില്ലല്ലോ എന്നോർത്തു…
കൂട്ടുകാർ വന്നിട്ടുണ്ടെന്ന് മനസ്സിലായി…
എല്ലാവരും എനിക്ക് വേണ്ടി ഖുർആൻ ഓതുന്നു…
പല ശബ്ദങ്ങളും തിരിച്ചറിയുന്നു…
ഓരോരുത്തരെയും പേരെടുത്ത് വിളിച്ചു…
വീണ്ടും… വീണ്ടും…
പക്ഷേ…
ആരും തിരിഞ്ഞു നോക്കിയില്ല…
“ഇനിയും വെച്ച് താമസിപ്പിക്കണ്ട…” എന്ന് പറയുന്നവരോട്,
“കുറച്ചു നേരം കൂടെ ഞാൻ ഇവിടെ കിടക്കട്ടെ…”
എന്ന് കേഴുന്നു…
ആരും ഒന്നും കേൾക്കുന്നില്ല…
ആരോക്കെയോ എന്നെ കുളിപ്പിക്കുന്നു…
മൂന്ന് കഷ്ണം തുണി കൊണ്ട് ശരീരമാകെ പൊതിഞ്ഞു…
മുഖം മാത്രം തുറന്ന് വെച്ച്,
അവസാനമായി കാണാനുള്ളവർക്ക് വരാമെന്ന് പറഞ്ഞതും…
നെറുകയിൽ
കണ്ണുനീരിൽ കുതിർന്ന ചുംബനങ്ങൾ വീഴാൻ തുടങ്ങി…
ഓരോ ചുംബനവും ഞാൻ തിരിച്ചറിയുന്നു…
ഉമ്മയുടെ…
ഇക്കാക്കയുടെ…
അനിയന്റെ…
പെങ്ങന്മാരുടെ…
മക്കളുടെ…
കൂട്ടുകാരുടെ…
ഇനിയും കുറേ കിട്ടാനുണ്ടല്ലോ…?
ചിലപ്പോൾ അവർക്കൊന്നും എത്താൻ പറ്റിയിട്ടുണ്ടാവില്ല…
എന്നെ വീട്ടിൽ നിന്നിറക്കി വിടാൻ
ആളുകൾ തിടുക്കം കൂട്ടുന്നു…
ആരോക്കെയോ താങ്ങി എടുത്ത്
മയ്യിത്ത് കട്ടിലിൽ വെച്ച് കൊണ്ട് പോകുന്നു…
“നീ പോയാൽ ഞങ്ങൾക്ക് ആരാണ്…?”
എന്ന് കരഞ്ഞുകൊണ്ട് ഉമ്മ ചോദിക്കുന്നു…
അവർക്ക് ചുറ്റും ആളുകൾ ഉണ്ടല്ലോ…?
ഞാനല്ലേ ഒറ്റയ്ക്ക് പോകുന്നത്…?
എന്നെ കുറിച്ചെന്താ ആരും ഓർക്കാത്തത്…?
ശരിയാണ്…
മനുഷ്യർ സ്വാർഥരാണ്.. എല്ലാവർക്കും അവരവരുടെ വേദനകൾ മാത്രം ഉള്ളൂ.. ഒറ്റക്ക് പോകുന്ന എന്നെ കുറിച്ച് ആർക്കും വേവലാതി ഇല്ലല്ലോ?
ചുമലുകളിൽ നിന്ന് ചുമലുകളിലേക്ക്
ഞാൻ കൈമാറപ്പെട്ടുകൊണ്ടിരുന്നു…
“ലാ ഇലാഹ ഇല്ലല്ലാഹ്…”
എന്ന ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങുന്നു…
എന്നും നടന്നു ശീലിച്ച ഇടവഴികളിലൂടെ
അവർ എന്നെയും കൊണ്ട് നീങ്ങുന്നു…
പള്ളിമുറ്റത്തെത്തിയപ്പോൾ
എല്ലാവരും നിരന്നുനിന്നു…
എനിക്ക് വേണ്ടിയുള്ള അവസാനത്തെ പ്രാർത്ഥന…
എന്റെ തെറ്റുകൾക്ക്
അവർ മാപ്പ് നൽകുന്നുണ്ടാകുമോ…?
അറിയില്ല…
പ്രാർത്ഥന കഴിഞ്ഞതും
അവർ എന്നെ വീണ്ടും ഉയർത്തി…
പള്ളിക്കാടിന്റെ ഒരറ്റത്ത്
എനിക്കായി ഒരുക്കിയ ആ ചെറിയ ഇടത്തിലേക്ക്…
കുറച്ചു മുൻപ് വരെ
എന്റേതെന്നു കരുതിയ വീടും…
മക്കളും…
സമ്പത്തുമെല്ലാം…
ആ മതിലിന് പുറത്ത് നിന്നുപോയി…
കൂടെ വരുന്നത്
ആറടി മണ്ണും…
വെളുത്ത തുണിക്കഷണവും മാത്രം…
അവർ എന്നെ കുഴിയിലേക്ക് ഇറക്കി വെച്ചു…
തണുത്ത മണ്ണ്
എന്റെ ശരീരത്തിൽ തൊട്ടു…
പലകകൾ ഓരോന്നായി നിരന്നു…
വെളിച്ചം മറഞ്ഞുതുടങ്ങി…
മുകളിൽ നിന്ന് മണ്ണ് വീഴുന്ന ശബ്ദം…
ഓരോ പിടി മണ്ണും
എന്നെ ഈ ലോകത്തുനിന്ന്
എന്നെന്നേക്കുമായി വേർപെടുത്തുകയാണ്…
കുറച്ചു കഴിഞ്ഞപ്പോൾ
മുകളിൽ കേട്ടിരുന്ന സംസാരങ്ങളും കരച്ചിലുകളും
പതിയെ അകന്നുപോയി…
ചെരിപ്പുകൾ മണ്ണിൽ ഉരസുന്ന ശബ്ദം മാത്രം…
എല്ലാവരും തിരിച്ചു നടക്കുകയാണ്…
ഉമ്മയും…
ഇക്കാക്കയും…
കൂട്ടുകാരും…
എല്ലാവരും…
അവർക്ക് അവരുടെ ജീവിതത്തിലേക്ക് മടങ്ങണം…
എനിക്ക് മാത്രം മടങ്ങാനാവില്ല…
ഇപ്പോൾ…
മുകളിൽ പൂർണ്ണമായ നിശബ്ദതയാണ്…
ചുറ്റും
ഇരുട്ട് മാത്രം…
മുകളിൽ വീണ മണ്ണിന്റെ കനം ഞാൻ അറിയുന്നു…
പക്ഷേ…
അതിനേക്കാൾ ഭാരം
എന്നെ തനിച്ചാക്കി പോയവരുടെ ഓർമ്മകൾക്കായിരുന്നു…
അവർ ഇനി എന്നെ ഓർക്കുമോ…?
ഓർക്കപ്പെടാൻ മാത്രം
ഞാനെന്തെങ്കിലും അവർക്ക് നൽകിയിട്ടുണ്ടോ…?
അറിയില്ല…!!
ഇനി വരാനിരിക്കുന്ന ചോദ്യങ്ങൾക്ക് മുന്നിൽ…
ഈ ഇരുട്ടിൽ…
ഞാൻ മാത്രം…


4 Comments
നമുക്ക് എല്ലാവർക്കും വരാനുള്ള ഒരു ദിവസം
ഈ ലോകത്തോട് വിട പറയുന്ന ദിവസം..
നന്നായി എഴുതി 👍👍
നന്നായി എഴുതി.
ഇങ്ങനെ ഒരു ദിവസത്തെ കുറിച്ച് എല്ലാവരും മുൻകൂട്ടി ആലോചിക്കുന്നുവെങ്കിൽ ഈ ലോകം എത്രയോ നന്നായേനെ.
തനിച്ച് മാത്രം യാത്രചെയ്യുന്നവർ! ഹൃദയസ്പർശ്ശിയായി.
ശരിക്കും മരിച്ചു എണീറ്റ് വന്നത് പോലെ 😰
💐😢