അമ്മുവിന് ഒരു മോഹം, ചേച്ചി അനുവിൻ്റെ യൂട്യൂബ് ചാനലിനെ കടത്തി വെട്ടണം. അനുവിൻ്റെ ചാനലായ ഡാൻസ് ക്യൂൻ 1M ഫോളോവേഴ്സ് പിന്നിട്ടു. അമ്മുവിനും ഒരു യൂട്യൂബ് ചാനൽ തുടങ്ങണം, സ്വന്തമായി കാശുണ്ടാക്കണം. അവൾ ചാനലും തുടങ്ങി ഒരു പേരുമിട്ടു, ട്രാവൽ ക്വീൻ. പക്ഷെ തുടക്കം കുറിക്കാൻ ഒരു കിടിലൻ കണ്ടൻ്റ് വേണം.
ചാറ്റ് ജിപിറ്റി, ജെമിനി ഒക്കെ പരതി നോക്കി, ഒരു സബ്ജക്ടും ഇഷ്ടായില്ല. ഒടുവിൽ അവളൊരു തീരുമാനമെടുത്തു. ഒരു ട്രെക്കിങ്ങ്, അതും ഒരു പെൺകുട്ടി തനിച്ച്. ആദ്യം നെഗറ്റീവ് കമൻ്റുകൾ വരും, എന്നാലും സാരമില്ല. കാട്, പ്രകൃതി, റീലുകൾ, ലൈക്കുകൾ കൂടും. കോളേജിൽ സ്റ്റാർ ആകാം.
പക്ഷേ അമ്മു ഇത് വരെ കാട് കണ്ടിട്ടില്ല, കാട്ടിൽ പോയിട്ടില്ല.
ഒരു ദിവസം ആരും അറിയാതെ, രാവിലെ 4 മണിക്ക് അവൾ വീട്ടിൽ നിന്നും സ്കൂട്ടറിൽ ഇറങ്ങി. ട്രെക്കിങ്ങിന് പോകുന്ന ടീമിൻ്റെ കൂടെ അവൾ കാട്ടിലേക്ക് പുറപ്പെട്ടു.
പുതിയ ഷൂസ്, ക്യാപ്പ്, കാടിന് പറ്റിയ പുതിയ ഉടുപ്പ്, നേന്ത്രപ്പഴം, സ്നാക്ക്സ്, മൂന്നാല് ബോട്ടിൽ വെള്ളം, അങ്ങനെ ഫുൾ സെറ്റപ്പ്.
കാട്ടിൽ കയറിയ ഉടൻ അവൾ ഒരു സെൽഫി എടുത്ത് സ്റ്റാറ്റസ് ഇട്ടു. “ഫീലിംഗ് അഡ്വവെഞ്ചറസ്”. അര മണിക്കൂർ നടന്നപ്പോൾ അവൾക്ക് ക്ഷീണം തോന്നി. കഠിനമായ നടത്തം, ബാഗിലെ തീറ്റ സാമാനങ്ങളുടെ ഭാരം, വീഡിയോ പിടുത്തം, ആകെ തളർന്നു പോയി. ഒരു മരച്ചുവട്ടിൽ ഇരുന്ന് അമ്മു സെൽഫി എടുത്തു.
“ഫീലിംഗ് ടയേർഡ്. “
കൂടെയുള്ളവർ നടന്ന് മുന്നേറിയപ്പോൾ അമ്മു ഏറ്റവും പിന്നിലായി. മനപൂർവ്വമാണ് അമ്മു പിറകെ നടന്നത്. വീഡിയോയിൽ ഒറ്റയ്ക്കുള്ള ദൃശ്യങ്ങൾ മതി. ഒരു സോളോ വൈൽഡ് ട്രിപ്പ്, അങ്ങനെ വേണം വൈറലാകാൻ.
കുറച്ച് ദൂരം നടന്നപ്പോൾ കാടിൻ്റെ സ്വഭാവം മാറി. ആകെയൊരു വന്യത. ആകാശം പോലും കാണാൻ വയ്യ. സൂര്യപ്രകാശം ഭൂമിയിലേക്ക് വരുന്നത് തടയുന്ന വൻമരങ്ങൾ, പടർന്ന് പന്തലിച്ച് നിൽക്കുന്നു. അവയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ടാകുമെന്ന് അമ്മുവിന് തോന്നി.
പിറകിൽ ഒരു ശബ്ദം കേട്ടു, വല്ല പുലിയോ കടുവയോ ആകുമെന്ന് കരുതി അമ്മു പേടിച്ചു തിരിഞ്ഞു നോക്കി.
“അയ്യോ ഗയ്സ് ഞാൻ പേടിച്ചു പോയി. പുലിയാണെന്ന് കരുതി. “
ഒരു ആട്, ഇലകൾ ചവച്ചരച്ചു നിൽക്കുന്നു. അമ്മുവിൻ്റെ അഭിനയവും ക്യാമറയിൽ നോക്കിയുള്ള ഡയലോഗും ആടിന് അത്ര പിടിച്ചില്ല.
“എന്തിനാ ചേച്ചി ഇത്ര ഓവറാക്ഷൻ. ശരീരമനങ്ങി വല്ല വേലയും ചെയ്ത് അരി മേടിച്ചു കൂടെ. ഓരോ ഉടായിപ്പുമായിട് ഇറങ്ങും മാരണങ്ങൾ. “
ആട് അമ്മുവിനെ നോക്കി കണ്ണുരുട്ടി.
ഇതൊന്നും ശ്രദ്ധിക്കാതെ അമ്മു തൻ്റെ ആദ്യ വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്യുകയാണ്. അപ്പോൾ അതാ അടുത്ത പ്രശ്നം. നെറ്റ് വർക്ക് ഇല്ല.
“ഷിറ്റ്, നെറ്റ് വർക്ക് ഇല്ലാത്ത സ്ഥലം. “
“പിന്നെ സൂര്യപ്രകാശം കടത്തി വിടുന്നില്ല. പിന്നെയാ അവളുടെ നെറ്റ്‌വർക്ക്. പെണ്ണായി പോയി. അല്ലേൽ ഞാൻ കുത്തി മറിച്ച് ഇട്ടേനെ. “
ആടിൻ്റെ ആത്മഗതം.
അമ്മു കോപത്തോടെ മുഷ്ടി മരത്തിലിടിച്ചു.
“എത്ര ഗവൺമെൻ്റുകൾ മാറി മാറി ഭരിക്കുന്നു. ഇവിടെ ഒരു ടവറിടാൻ ആരും മിനക്കെട്ടില്ലല്ലോ. “
“പിന്നെ അവൾടെ അമ്മേടെ…
മനസമാധാനമായി തിന്നാനും സമ്മതിക്കില്ല. അവൾടെ ഒരു ടവർ. “
ആടിന് സഹികെട്ട് അത് തിരിഞ്ഞ് നടന്നു.
കൂടെയുള്ളവരൊക്കെ കൂടുതൽ ഉൾക്കാടുകളിലേക്ക് പോയി. സംഘത്തെ നയിക്കുന്ന കൃഷ്ണൻ പ്രത്യേകം പറഞ്ഞതാണ്. ആരും കൂട്ടം തെറ്റല്ലേയെന്ന്.
അമ്മുവിന് വിശന്നു. എവിടെയെങ്കിലും ഒന്നിരുന്ന് സ്നാക്ക്സ് കഴിക്കണം. അവൾ വൃത്തിയുള്ള സ്ഥലം നോക്കി നടന്നു.
ഒരു മരത്തിൽ നിറയെ കാട്ടു പേരക്കകൾ പഴുത്ത് നിൽക്കുന്നു. ആ പരിസരത്ത് ധാരാളം കുരങ്ങന്മാർ ഇരിപ്പുണ്ട്. അമ്മു മരത്തിനേയും വാനര സംഘത്തേയും
മാറി മാറി നോക്കി.
“നിറയെ ഓർഗാനിക് പേരക്കകൾ, നിറയെ കുരങ്ങന്മാർ വിശന്ന് വലഞ്ഞ് ഇവിടെ ഇരുപ്പുണ്ട് ഗയ്സ്. ഞാനും, ഒരെണ്ണം പൊട്ടിച്ച് കഴിക്കാൻ പോകുന്നു. പക്ഷേ ഗയ്സ് ബാഗും ക്യാമറയും താഴെ വച്ചാൽ ഇവൻമാർ അടിച്ച് മാറ്റും ഗയ്സ്. ഞാനിനി എന്ത് ചെയ്യും. “
വാനര തലവൻ അമ്മുവിനെ പുച്ഛത്തോടെ നോക്കി.
“ടേ എല്ലാവരും ഒന്ന് മാറിനടേ, ആ പെണ്ണ് ഒരു പേരക്ക തിന്നോട്ടെ. അല്ലെങ്കിൽ ക്യാമറയിലൂടെ നമ്മുടെ അപ്പനപ്പൂപ്പൻമാരെ അവൾ തെറി വിളിക്കും. “
വാനര സംഘം ഒന്നടങ്കം നാലു വശത്തുമുള്ള അടുത്ത മരങ്ങളിലേക്ക് ചാടി കയറി. അമ്മു ഏന്തി വലിഞ്ഞ് മരത്തിൽ കയറി ഒരു സ്വയമ്പൻ പേരക്ക പൊട്ടിച്ചു.
“ഗയ്സ്, ഇത്ര നാച്ചുറലായി, ഇത്ര രുചിയോടെ ഞാൻ പേരക്ക കഴിച്ചിട്ടില്ല. നിങ്ങൾക്ക് വേണോ ഗയ്സ്. “
സംഘത്തലവൻ തല ചൊറിഞ്ഞു.
“ടേ എല്ലാവരും മടങ്ങി വാ. ഇവൾടെ ഷോ എനിക്ക് സഹിക്കുന്നില്ല. “
നാല് വശത്ത് നിന്നും കുരങ്ങന്മാർ ചാടി അടുത്തേക്ക് വന്നപ്പോൾ അമ്മു പേടിയോടെ അത് ഷൂട്ട് ചെയ്തു.
“ഇവരെന്നെ ഉപദ്രവിക്കും ഗയ്സ്. “
അമ്മു വീഡിയോ പിടിച്ചു മുന്നോട്ട് നടന്നു. കുറെ നടന്നപ്പോൾ അമ്മുവിന് വഴി തെറ്റി എന്ന് മനസ്സിലായി.
“വഴി തെറ്റി ഗയ്സ്, ഇവിടെ ഗൂഗിൾ മാപ്പ് ഇല്ല, ഇരുട്ടി തുടങ്ങി, ഞാൻ ഇന്ന് ഇവിടെ താമസിക്കേണ്ടി വരും. “
കുറെ നേരം മുന്നോട്ട് നടന്നപ്പോൾ ചെറുതായി മൊബൈലിൽ റേഞ്ച് കിട്ടി.
“ഹായ് നെറ്റ്‌വർക്ക് വന്നല്ലോ. ആദ്യ വീഡിയോ അപ്‌ലോഡ് ചെയ്യുകയാണ് ഗയ്സ്. എല്ലാവരും ഷെയറും ലൈക്കും ചെയ്ത് എൻ്റെ ചാനൽ വൈറൽ ആക്കണേ ഗയ്സ്. “
നേരം ഇരുട്ടി തുടങ്ങുന്നു. എങ്ങോട്ട് പോകണം. അമ്മു ഫോണിൽ നോക്കി.
“ഇപ്പോൾ റേഞ്ച് കാണിക്കുന്നില്ല. നേരത്തെ അമ്മയെ ഒന്ന് വിളിക്കാമായിരുന്നു. ബുദ്ധിമോശമായി പോയി. ജീവനോടെയില്ലെങ്കിൽ ചാനലും കാശുമൊക്കെ ആർക്ക് വേണ്ടിയാണ്. “
അമ്മു കരഞ്ഞു.
അമ്മു അടുത്ത മരത്തിൽ വലിഞ്ഞു കയറി. ഒരു നേന്ത്രപ്പഴവും കുറച്ച് വെള്ളവും കുടിച്ചു.
“ഈശ്വരാ മനുഷ്യരൊന്നും അടുത്തില്ല. ഈ രാത്രി ഇവിടെ എങ്ങനെ കഴിഞ്ഞ് കൂടും. പേടിച്ച് ബോധം പോയാൽ മരത്തിൽ നിന്ന് താഴെ വീണ് ചാകും. അല്ലെങ്കിൽ ഏതെങ്കിലും മൃഗങ്ങൾ തിന്നും. എന്തായാലും മരണം ഉറപ്പായി. “
അവൾ ബാഗിൽ നിന്നും ഒരു റോപ്പെടുത്ത് ശരീരത്തെ മരത്തിനോട് ചേർത്ത് മുറുകെ ചുറ്റി.
അമ്മുവിൻ്റെ വീട്ടിൽ, അവളെ രാവിലെ മുതൽ കാണാഞ്ഞ് എല്ലായിടത്തും അന്വേഷിച്ചു. പോലീസിൽ പരാതി നൽകി. കോളേജിലും ബന്ധു വീടുകളിലും അന്വേഷിച്ചു. അടുത്ത സുഹൃത്തുക്കൾക്ക് പോലും അവളെവിടെ പോയെന്ന് അറിയില്ല.
പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ചേച്ചി സ്റ്റാറ്റസ് കാണിക്കുന്നത്. അമ്മയാണ് ഒരു യൂട്യൂബ് ചാനലിൻ്റെ വിവരം പറഞ്ഞത്. പുതിയൊരു ചാനൽ രണ്ട് ദിവസം മുമ്പ് തുടങ്ങിയത് സൈബർ പോലീസ് കണ്ടെത്തി. അന്ന് വൈകുന്നേരം നാല് മണിക്ക് ശേഷം ഒരു വീഡിയോ അപ്‌ലോഡ് ആയിട്ടുണ്ട്.
വീഡിയോ പരിശോധിച്ചപ്പോൾ അത് കാടിൻ്റെ ഏത് ഭാഗത്താണ് എന്ന് ഫോറസ്റ്റുകാർ കണ്ടെത്തി.
“ആ ഭാഗത്ത് ആരെയും അനുവദിക്കാറില്ല. ഉൾക്കാടാണ് ആ ഭാഗത്ത്. ഞങ്ങൾ പോലും മൃഗങ്ങളുടെ സർവേ നടത്താനായി പോകുന്ന ഏരിയയാണ്. “
ഫോറസ്റ്റും പോലീസും ഗാർഡുകളുമടങ്ങിയ ഒരു സെർച്ച് ടീം ആ രാത്രിയിൽ കാട്ടിലേക്ക് പോയി. നേരം വെളുക്കുന്നത് വരെ തിരച്ചിൽ തുടർന്നുവെങ്കിലും അമ്മുവിനെ അവർക്ക് കണ്ട് പിടിക്കാൻ പറ്റിയില്ല. ഒടുവിൽ ഒരു മരക്കൊമ്പിൽ അബോധാവസ്ഥയിലായ നിലയിൽ അമ്മുവിനെ കണ്ടെത്തി.
വളരെ പ്രയാസപ്പെട്ട് തുണി കൊണ്ടുള്ള താൽക്കാലിക സ്ട്രെച്ചറിൽ അവളെ ഫോറസ്റ്റ് ഓഫീസിൽ കൊണ്ടെത്തിച്ചു. അമ്മുവിന് പ്രാഥമിക ശുശ്രൂഷ കൊടുത്തു. അച്ഛനേയും അമ്മയേയും കണ്ട് അമ്മു കരഞ്ഞ് പോയി.
ടിവിയിൽ അന്നത്തെ ദിവസം ചർച്ച “അമ്മു ജീവനോടെ മടങ്ങി വരുമോ” എന്നതായിരുന്നു. അമ്മുവിൻ്റെ കോളേജും സുഹൃത്തുക്കളും എല്ലാം ടിവിയിൽ മിന്നി മറഞ്ഞു.
അമ്മ എഴുന്നേറ്റു അമ്മുവിൻ്റെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു. മാധ്യമ ക്യാമറകൾ അത് തത്സമയം ടെലികാസ്റ്റ് ചെയ്തു.
അങ്ങനെ തന്നെ കിട്ടണമെന്ന് ടിവി കണ്ട് കൊണ്ടിരുന്ന പ്രേക്ഷകരിൽ പലരും ആഗ്രഹിച്ചു.
“ഇത് നിങ്ങൾക്കാണ് തരേണ്ടത്. “
അച്ഛനമ്മമാരെ നോക്കി പോലീസ് ഓഫീസർ പറഞ്ഞു.
“ഒരു പെൺകുട്ടി വെളുപ്പിന് എഴുന്നേറ്റ് വീട്ടിൽ നിന്നും പോയത് നിങ്ങളറിഞ്ഞില്ലേ. ഇവളുടെ ജീവന് ആപത്ത് ഉണ്ടായിരുന്നെങ്കിലോ. “
“സർ ഇപ്പോഴത്തെ പിള്ളേരല്ലേ. “
“ഇപ്പോഴത്തെ പിള്ളേർക്ക് എന്താ കൊമ്പുണ്ടോ?. തല്ലും തലോടലും വേണം എന്നാലെ കുട്ടികളെ നേർവഴിയിൽ നയിക്കാൻ സാധിക്കൂ. “
മറ്റൊരു ഓഫീസർ പറഞ്ഞു.
“സർക്കാർ ജനങ്ങളുടെ പണമാണ് തെരച്ചിലിനും മറ്റ് ഉപയോഗപ്പെടുത്തിയത്. ഇന്നലെ ഈ കുട്ടി എത്ര പേരുടെ ഉറക്കം കെടുത്തി. ഒറ്റക്ക് പോകരുതെന്ന നിർദ്ദേശം ഉണ്ടായിരുന്നിട്ടും ഈ കുട്ടി എന്തിന് മനപൂർവ്വം കൂട്ടം തെറ്റിച്ച് ഒറ്റക്ക് ഉൾവനത്തിലേക്ക് കടന്നു. “
അമ്മു മാതാപിതാക്കളുടെ കൂടെ കാറിൽ മടങ്ങാൻ പോയപ്പോഴാണ് മാധ്യമങ്ങൾ അവളെ ചോദ്യങ്ങൾ കൊണ്ട് വീർപ്പ് മുട്ടിച്ചത്.
“എല്ലാം എൻ്റെ തെറ്റാണ് വൈറൽ ആകാൻ വേണ്ടി ഞാൻ നടത്തിയ യാത്രയാണ്. എല്ലാവരും എന്നോട് ക്ഷമിക്കണം.
അമ്മു അച്ഛനമ്മമാർക്കൊപ്പം കാറിൽ യാത്രയാകുന്നത് ടിവിയിൽ ലൈവായി. ഒരു വലിയ പ്രശ്നം പരിഹരിച്ച ആശ്വാസത്തിൽ ഉദ്യോഗസ്ഥർ നിന്നു.
-✍️നിഷ പിള്ള.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


6 Comments
കാലിക പ്രസക്തമായ ഒരു വിഷയം കഥയിലൂടെ നന്നായി അവതരിപ്പിച്ചു👍❤️
അമ്മുവും ശരണ്യയും തമ്മിൽ യാതൊരു ബന്ധവുമില്ലന്ന് പറയാൻ പറഞ്ഞു….😃😃
Election duty preparation ഇടയ്ക്കൊരു break കഥയെഴുത്തിലൂടെ 😍😍
❤️❤️
❤️❤️😀
No connection 😀