നാട്ടിൽ എത്തുമ്പോഴെല്ലാം ആരോഗ്യ പരിശോധനയ്ക്ക് പോവുക പതിവായിരുന്നു. ഇത്തവണയും അത് മാറ്റിവെച്ചില്ല. വളരെ കുറച്ചു ദിവസങ്ങൾ മാത്രം അവധിയെടുത്താണ് എല്ലാ തവണയും നാട്ടിലേക്ക് വരിക. ഒരു ദിവസം സ്വന്തം ആരോഗ്യവിവരങ്ങൾ തിരിച്ചറിയാൻ മാറ്റിവെക്കുന്നതിൽ അയാൾക്ക് ഒട്ടും വൈമുഖ്യം തോന്നാറില്ല.
ആശുപത്രികളിലെ തിരക്ക് കാണുമ്പോൾ ചിലപ്പോഴെങ്കിലും പ്രസിദ്ധമായ ഹിറ്റ് ചിത്രങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന മൾട്ടിപ്ലസ് സിനിമാശാലകൾ ആണോ ആശുപത്രികൾ എന്ന് തോന്നാറുണ്ട്.
ആരോഗ്യത്തെകുറിച്ചുള്ള കൂടുതൽ ആകാംക്ഷയോ അതോ ആരോഗ്യം കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൻറെ ആകുലതകളോ നമുക്കവിടെ കാണാം.
ആശുപത്രികളിലെ കാത്തിരിപ്പാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ മുഷിച്ചിൽ അനുഭവിക്കുന്ന നിമിഷങ്ങൾ. ഒരു പക്ഷെ അത് കാത്തിരിപ്പിൻറെ മാത്രം കാര്യമാകില്ല, തൻറെ ആരോഗ്യാവസ്ഥ എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷ കൂടിയാകാം.
പേര് രജിസ്റ്റർ ചെയ്തു ഒരു കസേരയിൽ വന്നിരുന്ന് അയാൾ ആ ആശുപത്രിയിലെ തിക്കും തിരക്കും ആസ്വദിച്ചുകൊണ്ടിരുന്നു.
അപ്പോഴാണ് ഒഴിഞ്ഞുകിടന്ന തൊട്ടടുത്ത കസേരയിലേക്ക് അതി സുന്ദരിയായ ഒരു സ്ത്രീ കടന്നു വന്നത്. മുഖത്ത് ചെറിയ വിളർച്ചയുണ്ട്. കൂടെ ആരും തന്നെയില്ല. ഇരിക്കുമ്പോൾ ഒന്ന് ചിരിച്ചെങ്കിലും അവർ പരസ്പരം ഒന്നും സംസാരിച്ചില്ല.
അവരുടെ കൈയ്യിൽ ഇരിക്കുന്ന ആശുപത്രി രേഖകളിൽ നിന്ന് അവരുടെ പേര് സൈറ എന്നാണെന്ന് അയാൾ വായിച്ചെടുത്തു. സൈറ, നല്ല പേര്, ആ പേര് അയാൾ മൂന്നാല് തവണ മനസ്സിൽ ഉരുവിട്ടു.
വളരെ നേരമായിട്ടും തൻറെ നമ്പർ വിളിക്കുന്നില്ല. നഴ്സിനോട് അന്വേഷിക്കാൻ പോകുമ്പോൾ ആ കസേര നഷ്ടപ്പെടാതിരിക്കാൻ ബാഗ് കസേരയിൽ വെച്ച് സൈറയോട് പറഞ്ഞു, “ഒന്ന് നോക്കണേ, ഇപ്പോൾ വരാം”. അവർ തലയാട്ടുക മാത്രം ചെയ്തു.
“വലിയ ഒരു വാഹനാപകടം നടന്നിരിക്കുന്നു, പരിക്കേറ്റവരെയെല്ലാം ആ ആശുപത്രിയിലേക്കാണ് കൊണ്ടുവന്നിരിക്കുന്നത്, കുട്ടികളും സ്ത്രീകളും വരെയുണ്ട്, അതിനാൽ എല്ലാ ഡോക്ടർമാരും അവരെ നോക്കുകയാണ്, അരമണിക്കൂർ കൂടിയെടുക്കും”. നേഴ്സ് പറഞ്ഞു.
നേരം വൈകുന്നതിൽ സൈറയും അസ്വസ്ഥയായിരുന്നു. അയാൾ നേഴ്സ് പറഞ്ഞ വിവരം സൈറയെ അറിയിച്ചു.
“എനിക്കെന്തോ അത്ര സുഖം തോന്നുന്നില്ല” സൈറ പറഞ്ഞു. പറഞ്ഞു കഴിഞ്ഞതും അവർ അയാളുടെ കൈയ്യിൽ കയറിപ്പിടിച്ചു, ബോധം അറ്റപ്പോലെ അയാളുടെ ചുമലിലേക്ക് ചെരിഞ്ഞു.
സൈറയെ താങ്ങിക്കൊണ്ട് അയാൾ നഴ്‌സിനെ വിളിച്ചു. നഴ്‌സുമാരും അറ്റെൻഡർമാരും സൈറയെ എടുക്കാനുള്ള സ്ട്രക്ച്ചറുമായി ഓടി വന്നു. അവർ സൈറയെ പരിശോധന മുറിയിലേക്ക് മാറ്റി, നേഴ്സ് ഡോക്ടറെ വിളിക്കുന്നത് അയാൾക്ക് കേൾക്കാമായിരുന്നു.
കുറച്ചു നേരം കഴിഞ്ഞു നേഴ്സ് വന്നു അയാളെ ഡോക്ടർ വിളിക്കുന്നെന്ന് പറഞ്ഞു.
“അഭിനന്ദനങ്ങൾ” അയാളെ കണ്ടയുടനെ ഡോക്ടർ പറഞ്ഞു. “എന്നാലും ഗർഭിണിയാണോന്ന് സംശയമുള്ള ഒരാൾ നന്നായി ഭക്ഷണം കഴിക്കണമെന്നറിയില്ലേ? കാലത്തേ മുതൽ ഒന്നും കഴിക്കാതെയാണോ ആശുപത്രിയിലേക്ക് കൊണ്ടുവരിക, നിങ്ങളൊക്കെ പഠിച്ച ആളുകൾ അല്ലെ, ഇങ്ങനെയൊക്കെ പറയുന്നതിൽ വിഷമം തോന്നുന്നു. കഷ്ടം. മരുന്നുകൾ എഴുതിയിട്ടുണ്ട്, കൃത്യമായ ഭക്ഷണവും, വിശ്രമവും വേണം” അയാളെന്തെങ്കിലും പറയുന്നതിന് മുമ്പ് സൈറ പരിശോധന മുറിയിൽ നിന്ന് പുറത്തു വന്നു.
അയാൾ സൈറക്കൊപ്പം പുറത്തേക്ക് നടന്നു. “ഇവിടെയിരിക്കൂ, മരുന്നുകൾ വാങ്ങി വരാം” അയാൾ സൈറയോട് പറഞ്ഞു. സൈറ ബാഗിൽ നിന്ന് പൈസയെടുത്തു അയാൾക്ക് നേരെ നീട്ടി. “വാങ്ങി വരട്ടെ, എന്നിട്ട് മതി”.
മരുന്ന് വാങ്ങി വന്ന് അയാൾ സൈറയെ ആശുപത്രിയിലെ ക്യാന്റീനിലേക്ക് കൊണ്ട് പോവുകയായിരുന്നു. അപ്പോഴാണ് കോളേജിൽ ആയിരുന്നപ്പോൾ ഉള്ള സുഹൃത്തിൻറെ അമ്മയെ കണ്ടത്. അന്നൊക്കെ അവരുടെ വീട്ടിൽ ഒരുപാട് തവണ പോയിട്ടുണ്ട്. അമ്മയുമായി വളരെ അടുത്ത ബന്ധമായിരുന്നു. ഗൾഫിലേക്ക് പോയതോടെ പിന്നെ കണ്ടിട്ടുമില്ല.
“എടാ കള്ളാ, കല്യാണം കഴിഞ്ഞതോ അറിയിച്ചില്ല, അവളുടെ മുഖം കണ്ടാൽ അറിയാം അച്ഛനാകാൻ പോകുന്നെന്ന്”.
അയാൾ വിളറി വെളുത്തു. ഭാഗ്യം സുഹൃത്തിൻറെ അമ്മയുടെ അടുത്തേക്ക് ഒരു സ്ത്രീ ഓടി വന്നു പറഞ്ഞു, “അമ്മെ നമ്മുടെ നമ്പർ വിളിക്കുന്നു, വേഗം വാ”.
“വരൂ, എന്തെങ്കിലും കഴിക്കാം നിങ്ങൾ വളരെ ക്ഷീണിതയാണ്” അയാൾ സൈറയോട് പറഞ്ഞു. സൈറ പറഞ്ഞു, “ഒന്നും വേണ്ട, ഞാൻ കാലത്തേ ഭക്ഷണം കഴിച്ചിരുന്നതാണ്, എന്നാൽ അതൊക്കെ ശർദ്ദിച്ചു”.
“സൈറ വരൂ, സൈറക്ക് വിശക്കുന്നില്ലെങ്കിലും ഉണ്ണിക്ക് വിശക്കുന്നുണ്ടാകും, എന്തെങ്കിലും കഴിക്കൂ” അയാൾ പറഞ്ഞു.
“എൻറെ പേരെങ്ങനെ അറിയാം” സൈറ ചോദിച്ചു. “കയ്യിലുണ്ടായിരുന്ന ആശുപത്രി രേഖകളിൽ നിന്ന് വായിച്ചെടുത്തതാണ്, നിങ്ങൾ അടുത്തിരുന്നപ്പോൾ തന്നെ, നിങ്ങളുടെ പേര് വായിച്ചെടുത്തിരുന്നു”. അയാൾ പറഞ്ഞു.
സൈറ ചിരിച്ചു. “ഞാൻ കാരണം നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു അല്ലെ”
“അതൊന്നും സാരമില്ല, ഇതെല്ലം ആകസ്മികമായി സംഭവിക്കുന്നതല്ലേ” അയാൾ പറഞ്ഞു.
“ഭർത്താവ് കൂടെ വന്നതാണ്, എന്നാൽ ഓഫീസിൽ നിന്ന് ആരോ വിളിച്ചു, എന്തോ അത്യാവശ്യത്തിനായി ഓഫീസിലേക്ക് പോയതാണ്, ഇപ്പോൾ വരും”. സൈറ പറഞ്ഞു.
സൈറ ഭക്ഷണവും ഹോർലിക്‌സും കഴിച്ചു. അപ്പോഴെല്ലാം അയാൾ സാകൂതം സൈറയെ നോക്കി. സൈറ എന്ന സുന്ദരിയായ ഒരു സ്ത്രീ എന്നതിനേക്കാൾ ഒരു കുഞ്ഞു ഉണ്ണി ഉള്ളിലുള്ള അമ്മയെ അയാൾ സന്തോഷപൂർവം നോക്കുകയായിരുന്നു.
അയാൾ മരുന്നിൻറെ കവർ സൈറക്ക് കൊടുത്തു, അതിൽ ഒരു കുഞ്ഞിക്കരടികുട്ടൻറെ ബൊമ്മയും മരുന്നിനൊപ്പം അയാൾ വാങ്ങി വെച്ചിരുന്നു. കാശെടുക്കാൻ സൈറ ബാഗു തുറക്കാൻ തുനിഞ്ഞപ്പോൾ അയാൾ പറഞ്ഞു, “വേണ്ട ഇതെല്ലം കുഞ്ഞു ഉണ്ണിക്കുള്ള എൻറെ സമ്മാനമായി കരുതൂ”.
സൈറ ചിരിച്ചു, കാശ് ബാഗിലേക്ക് തിരിച്ചു വെച്ചു.
ഞാനിപ്പോൾ വരാമെന്ന് പറഞ്ഞു അയാൾ ശൗചാലയത്തിലേക്ക് നടന്നു.
തിരിച്ചു വരുമ്പോൾ സൈറയെ കണ്ടില്ല.
“ഒരാൾ വന്നു, അവർ അയാൾക്കൊപ്പം കാറിൽ കയറി പോയി” ക്യാന്റീനിലെ ജോലിക്കാരൻ പറഞ്ഞു.
അയാൾ ആ മേശമേൽ ഗ്ലാസ്സിനടിയിൽ വെച്ചിരുന്ന ഒരു ചെറിയ കുറിപ്പ് കണ്ടു.
“നിങ്ങളുടെ കരുതലിന് വളരെയധികം നന്ദി” സൈറ.
ആ കടലാസ്സിന് സൈറയുടെയും ഉണ്ണിയുടെയും മണമുണ്ടെന്ന് അയാൾക്ക് തോന്നി.
അയാൾ ആ കടലാസ് ശ്രദ്ധാപൂർവം എടുത്തു, തീർച്ചയായും ഇത് ഫ്രെയിം ചെയ്തു സൂക്ഷിക്കണം.
ജീവിതത്തിൽ ചില്ലിട്ട് വെക്കേണ്ട നിമിഷങ്ങൾ.
@കാവല്ലൂർ മുരളീധരൻ


4 Comments
കുറച്ചു നേരത്തെ ആയുസ്സേ ഉള്ളെങ്കിലും ചില ബന്ധങ്ങൾ അങ്ങിനെയാണ് ….. ഹൃദ്യം രചന👍❤️
Thank you so much
മനോഹരം
Thank you so much