ജീവിതത്തിന്റെ എല്ലാ വേദനകളും സന്തോഷങ്ങളും അവസാനിക്കുന്ന ഒരു വഴിത്തിരിവ്. മനുഷ്യ ജീവിതത്തിൽ അനിവാര്യമായ ഒരു സത്യമാണ് മരണം. അപ്പോൾ നമുക്ക് ശേഷിക്കുന്നത് അവരുടെ ഓർമ്മകളും ചെയ്ത നന്മകളും മാത്രം.
തൃശ്ശൂരിലെ പ്രമുഖ വ്യാപാരിയായിരുന്ന സി.പി.ഇയ്യപ്പൻറെ രണ്ടാമത്തെ മകൻ സി.ഐ. ഇയ്യപ്പൻ. നാടകരംഗത്തും ചലച്ചിത്ര രംഗത്തും ഒരുപോലെ ശോഭിച്ച തൃശ്ശൂർക്കാരുടെ സ്വകാര്യ അഹങ്കാരമായ സി.ഐ. പോളിന്റെ സഹോദരൻ.
1957 കാലഘട്ടത്തിൽ ഫാദർ ജോസഫ് വടക്കന്റെ തൊഴിലാളി ദിന പത്രം വായിച്ച് ഉത്തേജിതനായി അദ്ദേഹത്തിൻറെ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. ഫാദർ വടക്കൻറെ നേതൃത്വത്തിൽ നടത്തിയ വിമോചനസമരത്തിന്റെ ഭാഗമായി നടത്തിയ വിളംബരജാഥയ്ക്കു വേണ്ടിയുള്ള പന്തംകൊളുത്തി പ്രകടനത്തിന് ആവശ്യമായ പഴന്തുണി വീടുകളിൽനിന്ന് ശേഖരിക്കുന്ന ജോലി ഒൻപതാം വയസ്സിൽ ഏറ്റെടുത്ത് തന്റെ രാഷ്ട്രീയപ്രവർത്തനത്തിന് തുടക്കം കുറിച്ചു. പിന്നീട് വിമോചന സമരവുമായി ബന്ധപ്പെട്ടു നടന്ന മിക്ക പരിപാടികളിലും സജീവമായി പങ്കെടുത്തു.
1962 ൽ വടക്കനച്ചൻ മലനാട് കർഷക യൂണിയൻ രൂപീകരിച്ച് ഉടുമ്പൻചോലയിലും കൊട്ടിയൂരിലും കുടിയിറക്കിനെതിരെ നടന്ന സമരങ്ങളിൽ സി. ഐ. ഇയ്യപ്പന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. സമരത്തിന്റെ ഭാഗമായി കെ. ആർ. ചുമ്മാർ തൃശൂരിൽ ദിവസങ്ങളോളം നിരാഹാരം കിടന്നപ്പോൾ സമരപന്തലിലെ സ്ഥിരം സന്ദർശകനായിരുന്നു. കർഷക തൊഴിലാളി പാർട്ടി നടത്തിയ സമരത്തിൽ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയെ കരിങ്കൊടി കാണിച്ചതിന് വിദ്യാർത്ഥിയായിരുന്ന സി.ഐ.ഇയ്യപ്പനടക്കം 40 പേരെ പോലീസ് അറസ്റ്റ് ചെയ്ത് ഭീകര മർദ്ദനത്തിനിരയാക്കി. അത് കേരള ചരിത്രത്തിൽ രാഷ്ട്രീയപ്രവർത്തകർക്കു നേരെയുള്ള അവസാന ലോക്കപ്പ് മർദ്ദനമായിരുന്നു. പിറ്റേന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയക്കാൻ ഉത്തരവിട്ടു. സെന്റ് തോമസ് കോളേജ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അവരുടെ സഹപാഠിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പഠിപ്പു മുടക്കി ജാഥ നടത്തി. 14ദിവസത്തെ ജയിൽ വാസത്തിനുശേഷം ജാമ്യം ലഭിച്ചു. തന്റെ മകൻ ഒരു രാഷ്ട്രീയപ്രവർത്തകൻ ആകാൻ താല്പര്യമില്ലാതിരുന്ന അപ്പൻ അതിനു കണ്ടു പിടിച്ച മാർഗ്ഗമായിരുന്നു ഇരിഞ്ഞാലക്കുട ആരംഭിക്കാൻ പോകുന്ന ഡോൺബോസ്‌കോ സ്കൂളിലേക്കുള്ള മാറ്റം. ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതുകൊണ്ട് വൈദീകരോടൊപ്പമായിരുന്നു താമസം. പഠനം കഴിഞ്ഞയുടനെ അപ്പന്റെ സോപ്പു കമ്പനിയിലേക്കു ഇദ്ദേഹം ചേക്കേറി. പുറകെ മറ്റു സഹോദരങ്ങളും എത്തി.
തൃശ്ശൂരിലെ കുറെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് 1968 ൽ തൃശ്ശൂർ റൈഫിൾ ക്ലബ് എന്ന സംഘടന രൂപീകരിച്ചപ്പോൾ അതിലെ അംഗമായിരുന്നു സി. ഐ. ഇയ്യപ്പൻ. ആ കാലഘട്ടത്തിൽ എല്ലാ ജില്ലകളിലെയും ചുണക്കുട്ടന്മാർ ആയ ചെറുപ്പക്കാർക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള പരിശീലന ക്ലാസുകൾ എല്ലായിടത്തും തുടങ്ങണമെന്ന് സർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇവർക്ക് പോലീസ് ക്ലബ്ബിൽ രണ്ടാഴ്ചത്തെ പരിശീലനമായിരുന്നു നൽകിയിരുന്നത്. വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്കെല്ലാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനത്ത് വച്ച് നടത്തിയ പരിപാടിയിൽ മന്ത്രി ഇമ്പിച്ചിബാവ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. അതിനുശേഷം പോലീസ് ക്ലബ്ബിൽ ഒരു സ്വീകരണവും നൽകിയിരുന്നു.
സൂക്ഷിച്ചുവെയ്ക്കാവുന്നതിൽ ഏറ്റവും വലിയ സ്വത്ത് ഓർമ്മകൾ മാത്രമാണ്. കാരണം എത്ര നാൾ കഴിഞ്ഞാലും ഓർമ്മകൾക്ക് മധുരം കൂടുകയല്ലാതെ ഒട്ടും കുറയില്ല.
ബിസിനസ് ഒക്കെ അവസാനിപ്പിച്ചു വിശ്രമജീവിതം നയിച്ചു തുടങ്ങിയപ്പോഴാണ് അദ്ദേഹം മലയാളി മനസ്സിന്റെ സജീവ സാന്നിധ്യം ആയിതീർന്നത്. പച്ചയായ യാഥാർഥ്യങ്ങളുടെ തുറന്നെഴുത്ത് നടത്തിയിരുന്ന രചയിതാവ്. സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരപ്രദമായ അനേകം രചനകൾ അദ്ദേഹത്തിന്റെതായുണ്ട്. അദ്ദേഹം പകർന്ന അക്ഷരങ്ങളിലൂടെ ഇനിയും മലയാളികളുടെ ഹൃദയത്തിൽ സി. ഐ. ഇയ്യപ്പൻ എന്ന സ്നേഹഭാഷയുടെ എഴുത്തുകാരൻ ജീവിക്കും. ആ ഓർമ്മകൾക്ക് മുമ്പിൽ ആദരവോടെ പ്രണാമം.🙏

മേരി ജോസി മലയിൽ,
തിരുവനന്തപുരം.

