രണ്ടായിരത്തി പതിനാറിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് തുടങ്ങാം. UAE യിലെ അറിയപ്പെടുന്ന ഒരു മനുഷ്യാവകാശ പ്രവർത്തകനായിരുന്നു അഹമ്മദ് മൻസൂർ. ഇടപെട്ടുകൊണ്ടിരുന്ന വിഷയങ്ങൾ പലതും തൊട്ടാൽ പൊള്ളുന്നതായതുകൊണ്ടുതന്നെ പലരുടെയും നോട്ടപ്പുള്ളിയായിരുന്നു മൻസൂർ. അങ്ങനെയിരിക്കെയാണ് ഒരു ദിവസം അദ്ദേഹത്തിന്റെ ഫോണിലേക്ക് വിചിത്രമായ ചില മെസ്സേജുകൾ വരാൻ തുടങ്ങിയത്. ആകർഷണീയമായ ചില തലവാചകങ്ങളോടെ ചില ലിങ്കുകളായിരുന്നു അതിലുണ്ടായിരുന്നത്. യൂ എ ഈയിലെ ജയിലുകളിൽ ആരുമറിയാതെ നടക്കുന്ന പീഡനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക എന്നതായിരുന്നു അതിലൊരെണ്ണം. ഒറ്റ നോട്ടത്തിൽ തന്നെ ഏതൊരു സന്നദ്ധ പ്രവർത്തകനെയും ആകർഷിക്കുന്ന ഒരു വാചകം. സ്വാഭാവികമായും മൻസൂർ അത് തുറന്നു നോക്കേണ്ടതാണ്. എന്നാൽ താൻ പലരുടെയും ഹിറ്റ് ലിസ്റ്റിൽ ഉണ്ടെന്നതുകൊണ്ടും തന്റെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും ബോധവാനായിരുന്ന അദ്ദേഹം അത് തുറന്നില്ല. പകരം കാനഡയിലെ ഒരു സൈബർ സെക്യൂരിറ്റി ലാബായ സിറ്റിസൺ ലാബിലേക്ക് അദ്ദേഹം അതയച്ചു.
ഈ ലിങ്ക് പരിശോധിച്ച ലാബ് അധികൃതർ അമ്പരന്നു. അതുവരെ അവർ കണ്ടു പരിചയിച്ചിട്ടില്ലാത്ത തരം ഒരു ആപ്ലിക്കേഷനിലേക്കുള്ള ലിങ്ക് ആയിരുന്നു അത്. അത് ക്ലിക്ക് ചെയ്താൽ നിങ്ങൾ പോലുമറിയാതെ ഫോണിൽ ഒരു പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യപപ്പെടും. അതൊരു സ്പൈവെയർ ആണ്. നിങ്ങളുടെ ഐ ഫോണിനെ പോലും ജയിൽ ബ്രേക്ക് ചെയ്യാനും ഫോൺ ഉപയോഗിച്ച് നിങ്ങളെ ഏതു രീതിയിലും നിരീക്ഷിക്കാനും കഴിവുള്ള ഒരു ആപ്ലിക്കേഷൻ. നിങ്ങളുടെ ഫോണിന്റെ സമ്പൂർണ്ണ നിയന്ത്രണം നിങ്ങളറിയാതെ പുറത്തുള്ള ഒരാൾക്ക് കൈമാറുന്ന, ഫോൺ ക്യാമറ, മൈക്ക് എന്നിവയൊക്കെ ഉപയോഗിച്ച് നിങ്ങളെ ഒരു CCTV ക്യാമറയ്ക്ക് മുന്നിൽ നിർത്തുന്നത് പോലെ നിരീക്ഷിക്കാൻ കഴിവുള്ള ശക്തവും നൂതനവുമായ ഒരു പ്രോഗ്രാം. മറ്റു സ്പൈ വെയറുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ പ്രോഗ്രാം. ഒരാളുടെ ഫോണിൽ ഏതെങ്കിലും വിധത്തിൽ, കോപ്പി ചെയ്തോ ഫിഷിങ് വഴിയോ ഒക്കെ അതെത്തിച്ചാൽ നിങ്ങൾ ഒരു ക്ലിക്ക് പോലും ചെയ്യാതെ തന്നെ അത് പ്രവർത്തിച്ചു തുടങ്ങും. നിങ്ങളുടെ ഫോണിലെ വാട്സാപ്പ്, SMS തുടങ്ങിയ ചാറ്റ് പ്രോഗ്രാമുകൾ, ഫോൺ വഴി അയയ്ക്കുന്ന ഇ-മെയിലുകൾ , നിങ്ങൾ ആരുമായൊക്കെ ബന്ധപ്പെടുന്നു എന്ന വിവരങ്ങൾ തുടങ്ങി ആരുമറിയാതെ നിങ്ങളുടെ ഫോണിലെ ക്യാമറയും മൈക്കും നിശബ്ദമായി ഓൺ ചെയ്തു വച്ചിട്ട് നിങ്ങൾ സുഹൃത്തുക്കളോടോ ഭാര്യയോടോ ഗേൾ ഫ്രണ്ടിനോടൊ സംസാരിക്കുന്നതു പോലും ലൈവ് ആയി കാണാൻ സഹായിക്കുന്ന ഈ സ്പൈവെയർ ഈ രംഗത്തെ വിദഗ്ധരുടെയിടയിൽ ചർച്ചാവിഷയമായി. അറുപതു ദിവസത്തോളം നിങ്ങളുടെ വിവരങ്ങൾ ചോർത്തിയ ശേഷം തനിയെ ഫോണിൽ നിന്ന് അപ്രത്യക്ഷമാവുന്ന വിധമായിരുന്നു ഇതിന്റെ രൂപകല്പനയെങ്കിലും റിമോട്ട് ആയ ഒരു കമാൻഡ് സെന്റർ വഴി വേണമെങ്കിൽ പിന്നെയും ഇതിന്റെ കാലാവധി നീട്ടാനും കുറയ്ക്കാനുമൊക്കെ സാധിക്കും.
ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞ ആപ്പിൾ ഉടൻ തന്നെ ഒരു പാച്ച് ഇറക്കി അതിനെ ബ്ലോക്ക് ചെയ്തു. അതുവഴി സ്വന്തം കസ്റ്റമേഴ്‌സിനെ അവർ ഉടൻ തന്നെ അപകട ഭീഷണിയിൽ നിന്നൊഴിവാക്കി. എന്നാൽ മറ്റു ഗവേഷകർ അതിനെ അങ്ങനെ വെറുതെ വിട്ടില്ല. ഈ സാധനം എവിടെ നിന്ന് വന്നു എന്നുള്ള അന്വേഷണം അവർ ആരംഭിച്ചു. അവർ അതിന് തൽക്കാലത്തേക്ക് Trident എന്നൊരു കോഡ് നെയിം നൽകി. അതിനെപ്പറ്റി പഠനങ്ങൾ തുടർന്നു. അങ്ങനെയിരിക്കെ 2021 ജൂലൈ മാസത്തിൽ അജ്ഞാതമായ ഒരു ഉറവിടത്തിൽ നിന്ന് ഞെട്ടിക്കുന്ന ചില വിവരങ്ങൾ പുറത്തു വന്നു. ഈ സോഫ്റ്റ്‌വെയർ വഴി നിരീക്ഷിക്കപ്പെട്ടുകൊണ്ടിരുന്ന അമ്പതിനായിരത്തോളം ഫോൺ നമ്പറുകളുടെ ഒരു ലിസ്റ്റായിരുന്നു അത്. ഫ്രഞ്ച് പ്രസിഡന്റ്, പാകിസ്ഥാൻ പ്രധാനമന്ത്രി തുടങ്ങി പ്രമുഖരുടെ ഒരു നീണ്ട നിര ആ ലിസ്റ്റിലുണ്ടായിരുന്നു. സാമൂഹിക വിഷയങ്ങളിൽ അന്വേഷണങ്ങൾ നടത്തുന്ന പത്രക്കാർ, സന്നദ്ധ സംഘടകളുടെ തലപ്പത്തുള്ളവർ, എൻജിഒകളുടെ പ്രവർത്തകർ തുടങ്ങി ഒട്ടേറെപ്പേർ അടങ്ങുന്ന ഒരു ലിസ്റ്റ്. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് അതുവരെ കണ്ടത് എന്ന് അവർക്ക് മനസ്സിലായത് അപ്പോളാണ്. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകളുടെ ഒരു കൂട്ടായ്മ ഈ വിഷയത്തിൽ നടത്തിയ വിശാലമായ ഒരു അന്വേഷണത്തിലാണ് പെഗാസസ് എന്ന പേരിൽ കുപ്രസിദ്ധമായ ലോകത്തിലെ ഏറ്റവും ആധുനികവും മാരകവുമായ ഈ ചാരപ്രോഗ്രാമിനെപ്പറ്റി ലോകമറിയുന്നത്. ഇതിന്റെ ഉറവിടം തപ്പിപ്പോയ ഗവേഷകർ എത്തി നിന്നത് NSO Group എന്ന ഒരു ഇസ്രായേലി കമ്പനിയിലാണ്. നിരീക്ഷണത്തിനിരയായവരുടെ ഉപകരണങ്ങളിലെ നെറ്റ്‌വർക്ക് ലോഗുകളിലെ പരിമിതമായ വിവരങ്ങൾ വിശകലനം ചെയ്തും അതിലെ സെർവറുകൾ, ഐ പി അഡ്ഡ്രസ്സുകൾ, ഡൊമൈനുകൾ തുടങ്ങിയവ ട്രേസ് ചെയ്തുമാണ് അവർ ഇതിലേക്കെത്തിയത്.
എന്നാൽ ഇതോടെ പ്രതിസ്ഥാനത്തായ NSO പെഗാസസ്സ് എന്നത് ഒരു നിരീക്ഷണ പ്രോഗ്രാം ആണെന്നത് അംഗീകരിച്ചില്ല. ദേശീയ സുരക്ഷയുടെ ഭാഗമായി ശത്രുക്കളെ നിരീക്ഷിക്കാനും ഇന്റലിജൻസ് ശേഖരിക്കാനുമുള്ള ഒരു ആയുധമായാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്. ലോകത്തുള്ള പല സർക്കാർ ഏജൻസികൾക്കും തങ്ങൾ ഇത് വിറ്റിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. നാൽപതു രാജ്യങ്ങളിലായി അറുപതോളം കസ്റ്റമേഴ്‌സ് അവർക്കുണ്ടായിരുന്നു. സദുദ്ദേശത്തോടെയാണ് തങ്ങൾ ഇത് അവർക്ക് കൈമാറിയതെന്നും ഈ പ്രോഗ്രാം ദുരുപയോഗിച്ചവരെ അവർ ഇതിൽ നിന്ന് നീക്കം ചെയ്തിട്ടുമുണ്ടെന്നൊക്കെ വാദിച്ചെങ്കിലും ലോകരാഷ്ട്രങ്ങൾ അത് അംഗീകരിച്ചില്ല. സിറ്റിസൺ ലാബ്, ആംനെസ്റ്റി ഇന്റർനാഷണൽ, പെഗാസസ് പ്രോജക്ട് എന്നിവരുടെയൊക്കെ രേഖകൾ പ്രകാരം ഇന്ത്യ, മെക്സിക്കോ, സൗദി , UAE തുടങ്ങി പലയിടത്തും പെഗാസസ് പ്രയോഗത്തിലുണ്ടായിരുന്നു. രാഹുൽ ഗാന്ധി, The Wire സ്ഥാപകരിലൊരാളായ സിദ്ധാർത്ഥ് വരദരാജൻ, പ്രശാന്ത് കിഷോർ , ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെ സുശാന്ത് സിങ് തുടങ്ങിയവരെ നിരീക്ഷിക്കാൻ സർക്കാർ ഇതുപയോഗിച്ച് ശ്രമിച്ചിരുന്നു എന്നതായിരുന്നു ഇന്ത്യയിൽ ഉയർന്ന ആരോപണങ്ങളിൽ പ്രധാനം.
എന്നാൽ ഇത്രയും വിവാദങ്ങൾക്കിപ്പുറം പെഗാസസിനും അതിന്റെ ഇരകൾക്കും എന്ത് സംഭവിച്ചു എന്നത് അന്വേഷിക്കുമ്പോളാണ് അത്ഭുതം തോന്നുന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങൾ പെഗാസസിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയും മില്യൺ ഡോളർ നഷ്ടപരിഹാരം ചോദിച്ചുള്ള പല കേസുകളിലും അവർ ഉൾപ്പെടുകയും ചെയ്തിട്ടും ഇപ്പോളും പെഗാസസ് പലയിടത്തും രഹസ്യമായി പ്രവർത്തിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഇസ്രായേലിൽ നിന്ന് എന്തോ കാരണം പറഞ്ഞു തങ്ങളുടെ ആസ്ഥാനം വേറെ ഏതോ രാജ്യത്തേക്ക് അവർ മാറ്റിയിട്ടുണ്ട്. ഈ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നവർക്ക് എന്ത് സംഭവിച്ചു എന്ന് നോക്കുക. അഹമ്മദ് മൻസൂറിനെ രണ്ടായിരത്തി പതിനേഴിൽ സൈബർ സെക്യൂരിറ്റി നിയമങ്ങളുടെ ലംഘനം ചുമത്തി UAE സർക്കാർ ജയിലിലടച്ചു. സർക്കാർ അതുപയോഗിച്ചു നടത്തിയ നിരീക്ഷണം പുറം ലോകം അറിഞ്ഞു എന്നതാണ് യഥാർത്ഥ കാരണമെന്ന് മൻസൂറിനെ പിന്താങ്ങുന്നവർ ആരോപിച്ചെങ്കിലും രാജ്യത്തിൻറെ സൽപ്പേരിനു കളങ്കം വരുത്തി, ലഹളയ്ക്ക് ആഹ്വാനം ചെയ്തു എന്നതൊക്കെയായിരുന്നു മൻസൂറിന് നേരെ സർക്കാർ ചാർജ് ചെയ്ത കുറ്റങ്ങൾ. പത്തു ലക്ഷം ദിർഹം പിഴയും പത്തു വർഷത്തെ ജയിൽവാസവും ശിക്ഷയായി ലഭിച്ച അദ്ദേഹത്തിന് പിന്നീട് വേറൊരു കേസിൽ ഒരു പതിനഞ്ചു വർഷ തടവും കൂടി കിട്ടിയിട്ടുണ്ട്. ഇപ്പോളും ജയിലിലായ അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമാണെന്ന് മറ്റുള്ളവർ ചൂണ്ടിക്കാണിക്കുമ്പോളും ശിക്ഷയിൽ ഇളവൊന്നും അദ്ദേഹത്തിന് ഇത് വരെ ലഭിച്ചിട്ടില്ല. മാത്രമല്ല ഈ വിഷയം പുറത്തുകൊണ്ടുവന്ന പത്രപ്രവർത്തകരും സന്നദ്ധ പ്രവർത്തകരുമൊക്കെ നിരന്തരമായ ഭീഷണിയിലാണ്. പലരുടെയും നേരെ പിന്നീട് കേസുകളുടെ ഒരു പെരുമഴ തന്നെ ഉണ്ടായി. അതിലെ ഏറ്റവും കുപ്രസിദ്ധമായ ഒരു സംഭവമായിരുന്നു സൗദിയിലെ പത്രപ്രവർത്തകനായിരുന്ന ജമാൽ ഖാഷോഗിയുടെ കൊലപാതകം. ഒരു കെട്ടിടത്തിനുള്ളിൽ വച്ച് സൗദി ഏജന്റ്സ് അദ്ദേഹത്തെ കൊലപ്പെടുത്തുകയിരുന്നു. അദ്ദേഹത്തിന്റെ ശവശരീരം അരിഞ്ഞു പല കഷണങ്ങളാക്കപ്പെടുകയിരുന്നു എന്നാണ് വാർത്തകളിൽ കാണുന്നത്. ജമാലിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനും കൃത്യമായി ആക്രമണം നടത്താനും പെഗാസസ് നൽകിയ വിവരങ്ങൾ സഹായിച്ചു എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ ദുരൂഹമായ ഒരുപാടു സംഭവങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു അല്ലെങ്കിൽ ആണ് പെഗാസസ് ഇപ്പോളും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിലും ഇതിനെതിരെ കോലാഹലമുണ്ടായെങ്കിലും അതൊക്കെ പതിയെ കെട്ടടങ്ങി. എന്നാലും പൗരന്റെ വിവര സുരക്ഷയെക്കുറിച്ചും ഭരണകൂടത്തിന്റെ നിരീക്ഷണങ്ങളെക്കുറിച്ചും പ്രധാനപ്പെട്ട പല ചോദ്യങ്ങളും ഇതോടെ ഇന്ത്യയിൽ ആദ്യമായി ഉയർന്നു വന്നു.
രാഷ്ട്രീയവും അധികാരവും പണവും വിവര സുരക്ഷയെപ്പറ്റിയുള്ള ആകുലതകളും എല്ലാം ഇടകലർന്നു കിടക്കുന്ന സങ്കീർണ്ണമായ ഈ വിഷയത്തെ കഴിയുന്നത്ര ലളിതമായും ആധികാരികമായും അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നു എന്നതാണ് പേട്രിയറ്റ് എന്ന ഈ ചിത്രത്തിന്റെ യഥാർത്ഥ മെറിറ്റ്. ഈ കാലഘട്ടത്തിൽ ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവനും പ്രസക്തമായ ഒരു വിഷയമാണ് മികച്ച സാങ്കേതിക വിദ്യയുടെയും അഭിനേതാക്കളുടെയും സഹായത്തോടെ മഹേഷ് പറയാൻ ശ്രമിക്കുന്നത്. അതിൽ മിക്കവാറും അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. ഈ മേഖലയിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലയിൽ ഈ സിനിമയ്ക്ക് പുറകിലെ ഹോം വർക്കും സത്യസന്ധമായും വസ്തുതാപരമായും കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമവും എനിക്ക് മനസ്സിലാവും. ഇതുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾക്ക് സിനിമയുടെ ആദ്യ പകുതിയിൽ ഏതോ സൈബർ സെക്യൂരിറ്റി ക്ലാസ്സിൽ ഇരിക്കുന്ന ഒരു ഫീൽ കിട്ടാനും സാധ്യതയുണ്ട്. പക്ഷെ ജാർഗണുകൾ കഴിവതും ഒഴിവാക്കിയും സാധാരണക്കാർക്ക് പോലും മനസ്സിലാവുന്ന തരം ഗ്രാഫിക്‌സും മറ്റും ഉപയോഗിച്ചുമാണ് മഹേഷ് നാരായണൻ ഈ കഥ പറഞ്ഞിരിക്കുന്നത്. ഇതേ വിഷയം കൈകാര്യം ചെയ്തിട്ടുള്ള മറ്റു സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള ചില സീനുകളും സംഭാഷണങ്ങളും കഥാപാത്രങ്ങളും ഇതിലും ആവർത്തിക്കുന്നുണ്ട് എന്നതാണ് ഒരു പോരായ്മ എന്ന് വേണമെങ്കിൽ പറയാം. എങ്കിലും കൂടുതൽ സമയവും പ്രേക്ഷകനെ എൻഗേജിങ് ആക്കി നിർത്താൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ആ നിലയ്ക്ക് അദ്ദേഹം അതിൽ വിജയിച്ചു എന്ന് നിസ്സംശയം പറയാം.
മികച്ച ഛായാഗ്രഹണം, എഡിറ്റിംഗ്, സൗണ്ട് ഇഫക്ട്സ്, ആക്ഷൻ സീനുകൾ, വി എഫ് എക്സ് പ്രയോഗങ്ങൾ തുടങ്ങി സാങ്കേതികമായി വളരെ മികച്ച ഒരു വർക്കാണ് ഈ സിനിമ. Dunki എന്ന ഷാഹ്‌റുഖ് ചിത്രത്തിന്റെ ഛായാഗ്രാഹകരിൽ ഒരാളായ മനുഷ് നന്ദൻ ആണ് ഈ സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനുമാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതവും നന്നായിട്ടുണ്ട്. Ensemble ആയ ഒരു കാസ്റ്റിംഗ് ആണ് ചിത്രത്തിന്റേതെങ്കിലും ഇതിലെ താരങ്ങളുടെ ഇമേജ് നോക്കാതെ അവരെ ഔചിത്യപൂർവ്വം ഉപയോഗിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി , മോഹൻലാൽ, നയൻതാര, ഫഹദ് ഫാസിൽ , കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ വിലപിടിപ്പുള്ള താരങ്ങളാണ് ഇതിലുള്ളതെന്നോർക്കണം. മമ്മുക്കയ്ക്കും ലാലേട്ടനും ചില ഫാൻ ബോയ് സീനുകൾ കൊടുത്തിട്ടുണ്ടെങ്കിലും മറ്റുള്ളവരെയൊക്കെ അവരുടെ താരപ്രൗഢി മാറ്റി വച്ച് മികച്ച അഭിനേതാക്കൾ എന്ന രീതിയിലാണ് മഹേഷ്ഉ പയോഗിച്ചിരിക്കുന്നത്. ചില സീനുകളിൽ കൊള്ളാമെങ്കിലും രാജീവ് മേനോന്റെ അഭിനയം ചിലപ്പോളൊക്കെ കല്ലുകടിയായി തോന്നി. രേവതിയും തന്റെ സ്ഥിരം മാനറിസങ്ങൾ മാറ്റിവച്ച് വളരെ മനോഹരമായി ആ വേഷം ചെയ്തു. സെറിൻ ഷിഹാബും അതുപോലെ തന്നെ.
മുകളിൽ പറഞ്ഞത് പോലെ സാങ്കേതികമായ ഈ വിഷയം അവതരിപ്പിക്കുന്നതിലെ വെല്ലുവിളികൾ കണക്കിലെടുത്താൽ ആസ്വദിച്ച് കാണാവുന്ന സിനിമയാണ് പേട്രിയറ്റ്. ഹരികൃഷ്ണൻസ് പോലെയോ 20 -20 പോലെയോ സൂപ്പർ സ്റ്റാറുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഒരു സിനിമയല്ലിത്. സിനിമാറ്റിക് ആയ മൊമന്റുകളും കുറവാണ്. മലയാളത്തിലെ സൂപ്പർസ്റ്റാറുകളും മറ്റു ഭാഷകളിലെ സൂപ്പർസ്റ്റാറുകളും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം നമ്മുടെ സ്റ്റാറുകൾ മികച്ച അഭിനേതാക്കൾ കൂടിയാണെന്നതാണ്. അവരെ ആ രീതിയിൽ വളരെ നന്നായി ഉപയോഗിച്ച് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയം ചർച്ച ചെയ്യാനുള്ള ധൈര്യം കാണിച്ച സിനിമയാണ് പേട്രിയറ്റ്. വിവര സുരക്ഷ അഥവാ ഡാറ്റാ സെക്യൂരിറ്റി മാത്രമല്ല ഡേറ്റ എങ്ങനെയാണ് പൗരന് നേരെ ഒരു ആയുധമാക്കി ഉപയോഗിക്കപ്പെടാവുന്നത് എന്നുകൂടി കാണിച്ചു തരുന്ന ചിത്രമാണിത്. തൊണ്ണൂറുകളിൽ തന്നെ “The Net ” പോലുള്ള ഹോളിവുഡ് സിനിമകൾ ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകം നിയന്ത്രിക്കുന്ന ഇക്കാലത്തും ആ ഭീഷണികൾ അതുപോലെ തന്നെ നിലനിൽക്കുന്നു എന്ന് വീണ്ടുമോർപ്പിക്കുന്നു ഈ ചിത്രം. കാണാൻ പ്ലാനുണ്ടെങ്കിൽ തീയറ്ററിൽ തന്നെ കാണുക.
കാണാൻ പ്രേരിപ്പിക്കുന്ന റിവ്യൂ എന്ന് മാത്രം പറഞ്ഞാൽ പോരാ. ഒരു സമയത്ത് ചർച്ചാവിഷയം ആയിരുന്ന സംഗതിയെ കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള റിവ്യൂ. ഇത് വായിച്ചു കാണുന്നവർക്ക് കുറേ കൂടി കാര്യങ്ങൾ വ്യക്തമാകാം.
4 Comments
Informative….. Interesting. 🌹
Thank you
കാണാൻ പ്രേരിപ്പിക്കുന്ന റിവ്യൂ എന്ന് മാത്രം പറഞ്ഞാൽ പോരാ. ഒരു സമയത്ത് ചർച്ചാവിഷയം ആയിരുന്ന സംഗതിയെ കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള റിവ്യൂ. ഇത് വായിച്ചു കാണുന്നവർക്ക് കുറേ കൂടി കാര്യങ്ങൾ വ്യക്തമാകാം.
Thank you