” *അമ്മ* ” എന്ന് വിളിക്കുമ്പോൾ നാവിൽ തേൻ മഴ പെയ്യും. കാരണം ആ വാക്കിൽ ഒരു ജീവിതം മുഴുവൻ ഉണ്ട്.
അമ്മയാണ് എന്റെ ആദ്യത്തെ ചാണക്കല്ല്. എന്നെ രാകിമിനുക്കി മൂർച്ചയുള്ള ആയുധമാക്കിയത് അമ്മയാണ്.
എന്നെ വളർത്തിയത് അമ്മയുടെഉറക്കമില്ലാത്ത രാത്രികളും പ്രാർത്ഥനകളുമാണ്.
വീണിടത്ത് നിന്ന് എഴുന്നേൽക്കാൻ കൈ തന്നവൾ. തോറ്റിടത്ത് നിന്ന് “ഇത് നിന്റെ അവസാനമല്ല” എന്ന് ചെവിയിൽ പറഞ്ഞ്, ഞാൻ പറയുന്നതെല്ലാം ക്ഷമയോടെ കേട്ട് “എന്ത് രസം ” എന്ന് കള്ളം പറഞ്ഞ എന്റെ ആദ്യത്തെ പ്രേക്ഷകയും അമ്മയാണ്.
അമ്മയ്ക്ക് അവധിയില്ല. ശമ്പളമില്ല. റിട്ടയർമെന്റില്ല. ലോകത്തിലെ ഏറ്റവും കൃത്യമായി പണിയെടുക്കുന്ന പണിക്കാരിയും അമ്മയാണ്. രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കുന്ന സെക്യൂരിറ്റി, രാവിലെ അഞ്ച് മണിക്ക് അലാറം ഇല്ലാതെ എഴുന്നേറ്റ് പാചകം ചെയ്യുന്നപാചകക്കാരി, അടിച്ചുവാരി വൃത്തിയാക്കുന്ന തൂപ്പുകാരി, വേദനകൾക്ക് മരുന്നേകുന്ന ഡോക്ടർ, എന്നെ ചന്തത്തിൽ ഒരുക്കുന്ന ബ്യൂട്ടീഷൻ, അങ്ങനെ അങ്ങനെ എത്രയെത്ര വേഷങ്ങളാണ് അമ്മയെന്ന ഒരാൾ കെട്ടിയാടുന്നത്..?
അമ്മമാർ നമ്മുടെ വിശപ്പ് മാറ്റാൻവേണ്ടി സ്വയം വിശപ്പ് മറക്കുമ്പോൾ, നമ്മുടെ കണ്ണീർ തുടയ്ക്കാൻ സ്വന്തം കണ്ണീർ ഒളിപ്പിക്കുമ്പോൾ, നമ്മുടെ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിക്കാൻ സ്വന്തം സ്വപ്നങ്ങൾ മറച്ചു വെക്കുന്നവൾ..
അമ്മ രാകിമിനുക്കിയ മൂർച്ചയുള്ള ആയുധമായി മാറുകയാണ് നമ്മൾ .
ഈ മാതൃദിനത്തിൽ പൂവും കേക്കും അമ്മക്ക് കൊടുക്കാതെ,
“ഭക്ഷണം കഴിച്ചോ മോനെ?” എന്ന അമ്മയുടെ ചോദ്യത്തിന് ഫോൺ മാറ്റിവെച്ച് “കഴിച്ചു അമ്മേ, അമ്മ കഴിച്ചോ?” എന്നൊരു തിരിച്ചുചോദ്യം.. അത് മതി അമ്മക്ക് സന്തോഷിക്കാൻ.
“മക്കളേ സുഖമാണോ?” എന്ന് ചോദിക്കുമ്പോൾ…
“അമ്മ സുഖമായിരുന്നാൽ എനിക്കും സുഖം” എന്ന് പറയാനുള്ള സന്മനസ്സ് നമ്മൾ കാണിക്കണം. എത്ര വേദനയുണ്ടെങ്കിലും സ്വയം ഉള്ളിലൊതുക്കി എല്ലാ ജോലികളും ചെയ്യുന്ന അമ്മയുടെ വേദന മനസ്സിലാക്കാൻ കഴിയുന്ന മക്കളായിരിക്കണം നമ്മൾ. വയ്യായ്കകൾ തുറന്ന് പറയാൻ അമ്മക്ക് ധൈര്യം കൊടുക്കുന്ന ഒരു മകളോ മകനൊ ഉണ്ടെങ്കിൽ എത്ര ആശ്വാസമാകും.
ദൈവം എല്ലായിടത്തും എത്തില്ലെന്ന് കരുതിയാണ് അമ്മയെ സൃഷ്ടിച്ചത്.
അമ്മയുള്ള വീട്ടിൽ ദൈവത്തിന്റെ ചിത്രങ്ങൾ വേറെ വേണ്ട. കാരണം അമ്മയുടെ മടിയിലാണ് നമ്മുടെ സ്വർഗ്ഗം. അമ്മയുടെ പ്രാർത്ഥനയാണ് നമ്മുടെ രക്ഷാകവചം.
അമ്മ എന്ന വാക്കാണ് ഈ ലോകത്തിലെ ഏറ്റവും ചെറിയ വാക്കും നമ്മുടെ വലിയ ലോകവും. പണവും പദവിയും ജോലിയും ഭാര്യയുമൊക്കെ ആയിക്കഴിഞ്ഞാൽ മാതാപിതാക്കളെ ചവറ്റുകുട്ടയിൽ എറിയുന്ന ചിലരെങ്കിലും ഉണ്ടാകും, ഉണ്ടാകുമെന്നല്ല.. ഉണ്ട്. അങ്ങനെയുള്ളവർ ഓർക്കുക, നിങ്ങടെ മക്കളും നിങ്ങളെക്കണ്ടാണ് പഠിക്കുന്നത്.. കാത്തിരുന്നോളുക..
എത്ര അകലെ ഇരുന്നാലും ഒരു ഫോൺകോളിലൂടെയോ ഒരു വീഡിയോ കോളിലൂടെ അമ്മയെ ഒന്ന് വിളിക്കുമ്പോൾ “ഹലോ” എന്ന അമ്മയുടെ ആ മധുരശബ്ദം കേട്ടാൽ മതി, നമ്മുടെ ദിവസം മുഴുവൻ സന്തോഷഭരിതമാകും .
“അമ്മേ..” എന്ന് നീട്ടി വിളിച്ച് അകത്തേക്ക് കയറി ചെല്ലുമ്പോൾ തിരികെ “എന്താടീ..” എന്നൊരു മറുപടി കേൾക്കാതെ വരുമ്പോൾ ഉണ്ടാകുന്ന ഒരു “ശൂന്യത” ഉണ്ടല്ലോ അതാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ശൂന്യത.. അനാഥത്വം.
എന്നും അമ്മക്കായ് ഈ ജീവിതം. അമ്മക്കായ് മാത്രം ഈ ശ്വാസം.
എല്ലാ അമ്മമാർക്കും സ്നേഹം നിറഞ്ഞ മാതൃദിനാശംസകൾ.
#മാതൃദിനം – അമ്മക്കായ്


2 Comments
👌👌
നല്ല രചന💕