അയാൾ ക്വാർട്ടേഴ്സിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി. അടച്ചിട്ടിരുന്ന മുറിയിലെ കെട്ടിക്കിടന്ന വായുവിന്റെ മണവും, മൂന്നാല് ദിവസമായി കഴുകാനുള്ള തുണികളുടെ മണവും എല്ലാം കൂടെ ചേർന്ന് അയാളുടെ മടുപ്പ് ഇരട്ടിച്ചു.
ഇന്ന് വ്യാഴാഴ്ചയാണ്. തിങ്കളാഴ്ചയാണ് മകളുടെ പിറന്നാൾ. അവളാഗ്രഗ്രഹിച്ച ഒരു ചുരിദാർ മെറ്റീരിയൽ വാങ്ങാനുള്ള പൈസ കടം വാങ്ങി അയച്ചു കൊടുത്തിട്ടുണ്ട്. നാലു ദിവസമെങ്കിലും ഓവർടൈം ചെയ്താലേ ആ കടം വീടൂ. കഴിഞ്ഞ കുറെ ദിവസമായി തുടർച്ചയായി പതിനാറ് മണിക്കൂർ ജോലി ചെയ്യുന്നതിന്റെ ക്ഷീണം അയാളെ കൂടുതൽ മടുപ്പിച്ചു.
ഒരുവിധത്തിൽ തുണികളൊക്കെ കഴുകിയിട്ട് ഒരു കാപ്പി ഉണ്ടാക്കി കുടിക്കുമ്പോഴാണ് ഭാര്യയുടെ ഫോൺ വന്നത്.
“നിങ്ങളിങ്ങോട്ട് വന്നിട്ട് രണ്ടുമാസമായില്ലേ? നിങ്ങക്ക് ഞങ്ങളെയൊന്നും കാണണമെന്ന് ഒരാഗ്രഹവും ഇല്ലേ?” അവളുടെ പരിഭവം നിറഞ്ഞ ശബ്ദം
“എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടാണോ? നിനക്കറിയാലോ നമ്മുടെ അവസ്ഥ.”
“അറിയാഞ്ഞിട്ടല്ല ചേട്ടാ, ഒരിക്കലും പതിവില്ലാതെ അമ്മയും ചോദിച്ചു നിങ്ങളെന്താ വരാത്തതെന്ന്.”
“അച്ഛൻ വരത്തില്ലേ അമ്മേ?
പുറകിൽ നിന്നും മകൾ ചോദിക്കുന്നത് അയാൾ കേട്ടു.
അവളുടെ പതിനേഴാം പിറന്നാളാണ്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഭാര്യയുടെയോ അമ്മയുടെയോ മകളുടെയോ ജന്മദിനങ്ങൾക്കൊന്നും അയാൾക്ക് പോകാൻ പറ്റാറില്ല.
“ചെലപ്പഴേ വരത്തൊള്ളെന്നാ പറയുന്നേ. നീ തന്നെ ചോദിക്ക്.”
അവളോട് എന്തു മറുപടി പറയും എന്നാലോചിച്ചുകൊണ്ട് അയാൾ മകളുടെ ശബ്ദത്തിനായി കാത്തുനിന്നു. പക്ഷേ അവൾ ഫോൺ വാങ്ങിയില്ല.
“എത്രനാളായി എന്റെ പിറന്നാളിന് അച്ഛൻ വന്നിട്ട്? എന്നും ജോലിയല്ലേ? അതും കെട്ടിപ്പിടിച്ച് അവിടെ ഇരിക്കട്ടെ”
അവളുടെ സങ്കടം സേതുവിന്റെ കാതിൽ വീണു.
” ഞാൻ വിളിക്കാം” എന്ന് പറഞ്ഞു ഫോൺ വെക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതിനൊപ്പം പുറത്ത് മഴയും പെയ്തു തുടങ്ങി. തന്റെ നിസ്സഹായവസ്ഥ ഓർത്ത് അയാൾ പൊട്ടിക്കരഞ്ഞു…
അയാൾക്ക് അപ്പോൾ മുത്തശ്ശിയെ ഓർമ്മ വന്നു. സേതുവിന്റെ ഓർമ്മകൾ മഴയുടെയും കണ്ണീരിന്റെയും ഇടയിലൂടെ കുട്ടിക്കാലത്തേക്ക് തിരികെ നടന്നു…
“ചേട്ടാ എനിക്ക് ആ കരിവള കൂടെ മേടിച്ചു തരാമോ?”
സേതുവിന്റെ കയ്യിൽ തൂങ്ങി അവന്റെ അനിയത്തി സീത ചോദിച്ചു കൊണ്ടിരുന്നു. അവൾക്കവൻ ഇപ്പോത്തന്നെ ചാന്തും പൊട്ടും മാലയുമടക്കം കുറെ സാധനങ്ങൾ വാങ്ങി കൊടുത്തു കഴിഞ്ഞു. ഇനി ആ കരിവള കൂടി മേടിച്ചാൽ അവൻ മോഹിച്ചിരിക്കുന്ന തോക്ക് വാങ്ങാൻ പൈസ തികയില്ല. പക്ഷേ അനിയത്തിയോടുള്ള സ്നേഹം തോക്കിനുള്ള ആഗ്രഹത്തേക്കാൾ വലുതായിരുന്നു.. തിരികെ വീട്ടിലെത്തി സീത അവൾ വാങ്ങിയ സാധനങ്ങൾ എല്ലാം മുത്തശ്ശിയെ കാണിച്ചുകൊണ്ടിരുന്നപ്പോൾ “നീ തോക്ക് വാങ്ങിയില്ലേ” എന്ന മുത്തശ്ശിയുടെ ചോദ്യത്തിന് “ഇല്ല” എന്ന് മറുപടി പറഞ്ഞ് നിറഞ്ഞ കണ്ണുകൾ തുടച്ച് അവൻ തിരിച്ചു നടന്നു.
വൈകിട്ട് മുത്തശ്ശിയുടെ മടിയിൽ കഥ കേട്ടു കിടക്കുമ്പോൾ വീണ്ടും മുത്തശ്ശി ചോദിച്ചു
“നീയെന്തേ തോക്ക് വാങ്ങാത്തത്?”
“അവൾക്ക് വള മേടിച്ചു, പിന്നെ പൈസ തികഞ്ഞില്ല” പറയുമ്പോഴേക്കും സങ്കടം കൊണ്ട് സേതു പൊട്ടിക്കരഞ്ഞു പോയിരുന്നു.
“അയ്യേ ആൺകുട്ടികൾ ഇങ്ങനെ കരയാമോ? നാണക്കേടല്ലേ” എന്നു ചോദിച്ച് അവനെ മുത്തശ്ശി മാറോടണച്ചു.
ഡിഗ്രി കഴിഞ്ഞപ്പോഴേക്കും സംഭവിച്ച അച്ഛന്റെ മരണം സേതുവിന്റെ ജീവിതത്തെ മാറ്റിമറിച്ചു. കുടുംബം പോറ്റാൻ വേണ്ടി അവന് ഗൾഫിലേക്ക് പോകേണ്ടി വന്നു. പഠനം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും അച്ഛന്റെ സ്ഥാനത്ത് നിന്ന് സീതയുടെ കല്യാണം നടത്താനും, വീട് വെക്കാനും അച്ഛനുണ്ടാക്കിയ ചെറിയ കടങ്ങൾ വീട്ടാനും ഒക്കെ അവന് കഴിഞ്ഞു. നീണ്ടകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് വീട്ടിൽനിന്ന് നാല് മണിക്കൂർ യാത്രചെയ്താൽ എത്തുന്ന ഒരു കമ്പനിയിൽ ജോലിക്ക് കയറിയത് തന്നെ ആഴ്ചയിലൊന്നെങ്കിലും വീട്ടിൽ പോയി വരണം എന്ന ആഗ്രഹത്തിലായിരുന്നു. എന്നാൽ പ്രതീക്ഷിക്കാതെ ഭാര്യക്ക് വന്ന രോഗങ്ങളും കുറച്ച് നാളത്തെ ആശുപത്രി ജീവിതവും അയാളുടെ സാമ്പത്തിക നില പാടെ തകർത്തു കളഞ്ഞു. എങ്കിലും നാലഞ്ചു വർഷത്തെ കഠിനാധ്വാനം കൊണ്ട് കടങ്ങളൊക്കെ ഒരു വിധം വീട്ടിക്കഴിഞ്ഞു.
സഹകരണ ബാങ്കിൽ കൂടിയ ചിട്ടി നാല് മാസം കഴിഞ്ഞാൽ തീരും. അതിന്റെ കാശും കിട്ടാനുണ്ട്. ആ കാശ് കിട്ടിയാൽ അത്യാവശ്യം കടങ്ങളെല്ലാം വീട്ടാം. ചിട്ടിക്ക് അടക്കുന്ന പൈസ കൂടി കൈയിലേക്ക് വന്നു കഴിഞ്ഞാൽ ഇപ്പോഴത്തെ പ്രയാസങ്ങൾ കുറെ മാറും. ഇനിയും നാലു മാസം കൂടി.. അയാൾ നെടുവീർപ്പിട്ടു.
ഫോണിന്റെ ശബ്ദം സേതുവിനെ ചിന്തയിൽ നിന്നുണർത്തി. കണ്ണുതുടച്ചുകൊണ്ട് അയാൾ ഫോണെടുത്തു.
മറുതലക്കൽ സീതയായിരുന്നു. കല്യാണം കഴിച്ചത് രണ്ടു വീടുകൾക്ക് അപ്പുറത്ത് ആയതുകൊണ്ട് തന്നെ അവൾ എല്ലാ ദിവസവും വൈകിട്ട് വീട്ടിലെത്താറുണ്ട്.
“ചേട്ടനെന്താ നാട്ടിലേക്ക് വരാത്തത്? കൊച്ചിന്റെ പിറന്നാളിന് എത്ര വർഷമായി ചേട്ടൻ വന്നിട്ട്? ഇതൊക്കെ വളരെ മോശമാ ചേട്ടാ.. പറഞ്ഞ് പഠിപ്പിക്കാൻ പറ്റുന്ന കാര്യമൊന്നുമല്ല.” അവൾ വളരെ ദേഷ്യത്തോടെ പറഞ്ഞു.
ഒരു നിമിഷം സേതുവിന്റെ എല്ലാ നിയന്ത്രണങ്ങളും വിട്ട് അയാൾ പൊട്ടിത്തെറിച്ചു.
” നീ എന്തറിഞ്ഞിട്ടാ ഈ പറയുന്നത്? എന്റെ കയ്യിലിപ്പോൾ എത്ര പൈസ ഉണ്ടെന്ന് നിനക്കറിയാമോ? നിങ്ങളെല്ലാവരും ഓരോന്ന് പറയുമ്പോ അതനുസരിച്ച് കാര്യങ്ങൾ നടക്കുന്നതിന്റെ അർത്ഥം എന്റെ കയ്യിൽ ധാരാളം പൈസ ഉണ്ടെന്നല്ല. നിനക്കറിയുമോ ഞാനൊരു നല്ല ഷർട്ടോ ചെരുപ്പോ വാങ്ങിയിട്ട് എത്രനാളാണെന്ന്? വീട്ടിലുള്ളവർക്ക് വേണ്ടി നിങ്ങളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരു കുറവും വരാതെ നോക്കാൻ വേണ്ടി ചോര നീരാക്കുകയാണ്. വീട്ടിൽ വരാനും നിങ്ങളെയൊക്കെ കാണാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല, ആഗ്രഹം അടക്കി വെച്ച് ഹൃദയത്തെ കല്ലാക്കി ഇവിടെ നിക്കുന്നതാണ്. എനിക്കെന്താണ് വേണ്ടതെന്ന് ഇതുവരെ നിങ്ങളാരെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ടോ? ഞാൻ പറയുന്നത് കേൾക്കാൻ ഒരു നിമിഷമെങ്കിലും നിങ്ങളാരെങ്കിലും ശ്രമിച്ചിട്ടുണ്ടോ?”
സങ്കടവും ആത്മരോഷവും കൊണ്ട് സേതുവിന്റെ ശബ്ദം വിറച്ചു.
മറുവശത്ത് നിന്നും അനിയത്തിയുടെ ശബ്ദമൊന്നും കേൾക്കുന്നില്ല.
“സീതേ” അയാൾ വിളിച്ചു.
“ചേട്ടാ. ഞാനിപ്പോൾ തിരിച്ചു വിളിക്കാം.”
സീതയുടെ ശബ്ദം വല്ലാതെ പതറിയിരുന്നു.
മറുഭാഗത്ത് ഫോൺ കട്ടായി.
അവൾക്ക് സങ്കടമായെന്ന് തോന്നുന്നു. ഒന്നും പറയണ്ടായിരുന്നു. അയാൾ പതുക്കെ കണ്ണുകളടച്ച് മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു.
സേതുവിന് വീണ്ടും കരയണമെന്ന് തോന്നി. കുട്ടിക്കാലം മുതൽ അനുഭവിച്ച, ഇപ്പോഴും അനുഭവിക്കുന്ന പല കാര്യങ്ങളും മനസ്സിൽ തെളിഞ്ഞു.
അടുത്ത വീട്ടിലെ ചേട്ടൻ തന്റെ ശരീരത്തിൽ തൊടുന്നതിലും തലോടുന്നതിലും എന്തോ അരുതായ്ക തോന്നിയപ്പോൾ അമ്മയോട് പറഞ്ഞത്, നീ ഒരു ആൺകുട്ടിയല്ലേ ഇത് മറ്റൊരാൾ അറിഞ്ഞാൽ നാണക്കേടാണ്, അങ്ങോട്ട് പോകാതിരുന്നാൽ മതി എന്ന് പറഞ്ഞ് അമ്മ ഒഴിവാക്കിയത്.. ഒന്ന് കരഞ്ഞാൽ കണ്ണുനിറഞ്ഞാൽ അയ്യേ ആൺകുട്ടികൾ കരയുന്നത് നാണക്കേടല്ലേ എന്ന് പറഞ്ഞ് കരച്ചിൽ നിർത്തിച്ച മുത്തശ്ശി….
നിറത്തിന്റെ, പൊക്കത്തിന്റെ, അല്പം സ്ത്രൈണതയുള്ള നടപ്പിന്റെ പേരിൽ കേട്ട അധിക്ഷേപങ്ങളും കുത്ത് വാക്കുകളും…….
എപ്പോഴെങ്കിലും തന്നെ കേൾക്കാൻ ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ, തന്റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും കേട്ടിരിക്കാൻ, പോട്ടെടാ എല്ലാം ശരിയാവും എന്ന് വെറുതെയെങ്കിലും പറയാനൊരാൾ ഉണ്ടായിരുന്നുവെങ്കിൽ എന്നയാൾ വെറുതെ ആഗ്രഹിച്ചു പോയി.
കുടുംബത്തിനുവേണ്ടി ത്യജിച്ച വർഷങ്ങളെക്കുറിച്ചോർത്ത് അയാൾ നെടുവീർപ്പിട്ടു. ഗൾഫിലെ ലേബർ ക്യാമ്പുകളും പൊള്ളുന്ന ചൂടും ഉണ്ണാതെയും ഉറങ്ങാതെയും ജോലി ചെയ്ത നാളുകളും പിന്നെ നാട്ടിൽ വന്നിട്ടും തീരാത്ത പ്രാരാബ്ധങ്ങളും……..
ഒറ്റപ്പെടലിന്റെ മണൽ പരപ്പിൽ ദിക്കറിയാതെ ഉഴലുമ്പോൾ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ സഹായിക്കാൻ ആരുമില്ലാതെ പോയ ജീവിതത്തെ കുറിച്ച്, തനിക്കേറെ ഇഷ്ടമുണ്ടായിരുന്ന വായനയും എഴുത്തും എവിടെയോ നഷ്ടപ്പെട്ടു പോയതിനെ കുറിച്ച്, കുടുംബവുമായി ചെയ്യണമെന്ന് ആഗ്രഹിച്ച യാത്രകളെ കുറിച്ച് ഒക്കെ ഓർത്ത് അയാൾ സങ്കടപ്പെട്ടുകൊണ്ടേയിരുന്നു..
വീണ്ടും ഫോൺ ശബ്ദിച്ചു. സീതയുടെ മെസേജാണ്..
“ക്ഷമിക്ക് ചേട്ടാ., ചേട്ടന്റെ വിഷമങ്ങളെയോ വികാരങ്ങളെയോ ഒന്നും ഞങ്ങളാരും മനസ്സിലാക്കാൻ ശ്രമിച്ചതേയില്ല.
എനിക്ക് വേണ്ടി, ഈ കുടുംബത്തിന് വേണ്ടി എന്ത് ത്യാഗവും ചെയ്യുന്നത് ചേട്ടന്റെ കടമയാണെന്ന് കുട്ടിക്കാലം മുതലേ കരുതിപ്പോയി. മനപ്പൂർവമായിരുന്നില്ല…
ചേട്ടൻ എന്തായാലും അവളുടെ പിറന്നാളിന് വരണം ചേട്ടന്റെ അക്കൗണ്ടിലേക്ക് ഞാൻ കുറച്ചു പൈസ അയച്ചിട്ടുണ്ട്. തല്ക്കാലം ചേട്ടന് അത് മതിയാകും. ചേട്ടന്റെ വഴക്ക് കേൾക്കാൻ പേടി ആയതുകൊണ്ടാണ് വിളിക്കാത്തത്.”
സന്തോഷവും സമാധാനവും ജീവിതത്തിലേക്ക് വീണ്ടുമെത്തുന്നു എന്ന പ്രതീക്ഷ അയാളുടെ ഉള്ളിലേക്ക് ഒരു മഞ്ഞുമല കോരിയിട്ടു.
സേതു ഫോണെടുത്ത് കൂടെ ജോലി ചെയ്യുന്ന മനോജിനെ വിളിച്ചു.
“മനോജേ നാളത്തെ മൂന്ന് ഷിഫ്റ്റും ഞാൻ നോക്കിക്കോളാം. രാവിലെ നാട്ടിൽ പോണം. ഒരുപാട് ലീവ് ആയാൽ ശരിയാവില്ല. നീ ഷാജിയോടും കൂടി ഒന്ന് പറഞ്ഞേക്കണേ ”
“എന്റെ ചേട്ടാ നിങ്ങളിതെന്ത് ഭാവിച്ചാ ? ഇരുപത്തിനാലു മണിക്കൂർ ജോലി ചെയ്ത് പിന്നെ മൂന്നാല് മണിക്കൂർ യാത്ര ചെയ്തു വീട്ടിൽ ചെല്ലുമ്പോൾ ഒരു പരുവമാവില്ലേ ?”
“അതൊന്നും സാരമില്ല മനോജേ പോകുന്നത് വീട്ടിലേക്കല്ലേ ?”
അയാളൊരു ചിരിയോടെ ഫോൺ വച്ചു. പുറത്തെ മഴ അപ്പോഴേക്കും പെയ്ത് തോർന്നിരുന്നു.
#പുരുഷജീവിതം
#എന്റെരചന


2 Comments
ഹൃദയ സ്പർശ്ശിയായ രചന. കുടുംബത്തിനു വേണ്ടി മാത്രം ജീവിക്കുന്ന പുരുഷന്മാർ, അവരെ പലരും മനസ്സിലാക്കുന്നില്ല.
Thanks Joyce