“പരോപകാരാർത്ഥമിദം ശരീരം” എന്നാരാണാവോ പറഞ്ഞത്! ആരായാലും അത് അരവിന്ദനെക്കുറിച്ച് തന്നെയാണ്. പരോപകാരത്തിനായി സൃഷ്ടിക്കപ്പെട്ടതാണ് അരവിന്ദന്റെ ശരീരവും മനസ്സും. അതിൽ തർക്കമില്ല. ചെറുപ്പം മുതൽ തന്നെ മറ്റുള്ളവരെ സഹായിക്കാൻ വലിയ ഇഷ്ടമാണ് അരവിന്ദന്. അതിനാൽ തന്നെ വീട്ടിൽ അമ്മയെ വീട്ട് പണിയിലും സാധനങ്ങളൊക്കെ കടയിൽ നിന്ന് വാങ്ങി കൊണ്ട് വരുന്നതിലൊക്കെ സഹായിക്കുമായിരുന്നു. അതിലിപ്പോൾ എന്താണ് അത്ഭുതം? കുട്ടികളൊക്കെ വീട്ടിൽ സഹായിക്കുന്നത് ആദ്യമായാണോ? മറ്റെല്ലാ കുട്ടികളും കളിയിൽ മുഴുകി ഇരിക്കുമ്പോൾ അമ്മ വിളിച്ചാൽ ഉടനെ അനുസരണയോടെ കളി നിർത്തി പോകും.
അച്ഛൻ ഒന്നിനും സഹായിക്കില്ല. വീട്ടിൽ ഉള്ള സമയം ഒരു ഇരുപ്പിൽ എത്ര സമയം വേണമെങ്കിലും ഒന്നും ചെയ്യാതെ അങ്ങനെ ഇരിക്കും. വീട്ടിൽ എന്തെല്ലാം പണികൾ ഉണ്ട്? അച്ഛൻ എന്തെങ്കിലും ഒരു സഹായം ഇത് വരെ ചെയ്യുന്നത് കണ്ടിട്ടില്ല. ഭക്ഷണം കാലമായാൽ കഴിക്കും. പിന്നീട് കിടന്ന് ഒരുറക്കമാണ് കൂർക്കം വലിച്ച്. മകനാണെങ്കിൽ ആരും പറയാതെ തന്നെ സഹായിക്കാൻ വരും. അത് തന്നെ അമ്മയ്ക്ക് ആശ്വാസം.
അത് കൊണ്ട് തന്നെ അവൻ ചെറുപ്പത്തിൽ തന്നെ പാചകം പഠിച്ചു. ഒരു നേരം അമ്മ ഇല്ലെങ്കിൽ തന്നെ അവന് ചോറും കറികളും എല്ലാം ഉണ്ടാക്കാൻ അറിയാം.
“അവൻ കല്യാണം കഴിക്കുന്ന പെണ്ണിൻ്റെ ഭാഗ്യം.” അയൽവക്കത്തെ രമണി പറയും.” വീട്ടിലുമുണ്ട് രണ്ട് പെൺമക്കൾ.. എന്തിന് കൊള്ളാം.. ഒരു പണിയുമെടുക്കില്ല..” സ്വന്തം മക്കളെ കുറ്റം പറയും അവർ.
വലുതായപ്പോൾ അരവിന്ദൻ പരോപകാരം തുടർന്നു. എവിടെ എന്ത് വിശേഷമുണ്ടായാലും അരവിന്ദൻ റെഡി. അന്നൊക്കെ കല്യാണത്തലേന്ന് വീട്ടിൽ സദ്യയും ഒരുക്കങ്ങളുമൊക്കെ ഉണ്ടാകും. അതിനൊക്കെ ആദ്യാവസാനം അരവിന്ദൻ ഉണ്ടാകും. പാചകത്തിനും വിളമ്പാനുമൊക്കെ മുൻപന്തിയിൽ അരവിന്ദൻ തന്നെ. അമ്പലത്തിലെ വിശേഷങ്ങൾ, കൂട്ടുകാരുടെ വീട്ടിലെ വിശേഷങ്ങൾ… എന്തിനും കൂടും.
പഠിയ്ക്കാൻ സ്കൂളിൽ പോയാൽ അവിടെ ക്ളാസ് മുറി ക്ളീൻ ക്ളീനാക്കി ഇടും. സേവനവാരം നടത്തുമ്പോൾ പാചകം ചെയ്യുന്ന പണിയൊക്കെ അരവിന്ദൻ ചെയ്തുവന്നു.
പഠിപ്പ് കഴിഞ്ഞ് ജോലി കിട്ടിയപ്പോൾ ജോലികൾക്ക് പുറമെ മറ്റുള്ളവരെ സഹായിക്കാനോ ഓഫീസിൽ നടക്കുന്ന പ്രോഗ്രാമുകളിൽ ഏത് കാര്യത്തിലും മുന്നിൽ നിന്ന് ചെയ്യുന്ന അരവിന്ദനെ എല്ലാവർക്കും ഇഷ്ടമാണ്.
മറ്റെല്ലാവരും വന്ന് പോകും. അരവിന്ദൻ എവിടെയും ആദ്യമേ വന്ന് അവസാനിച്ചേ പോകൂ.
അതിനാൽ തന്നെ പലരും അരവിന്ദനെ പാര വയ്ക്കാനും ശ്രമിയ്ക്കാറുണ്ട്.
പണിയൊക്കെ അരവിന്ദന്റെ തലയിൽ വയ്ക്കും. എല്ലാവരും ഒരു പോലെ ആയിരിക്കില്ലല്ലോ.
ആയിടെ അവിടെ വന്നു ജോയിൻ ചെയ്ത ബാലചന്ദ്രൻ അരവിന്ദന്റെ തന്നെ മറ്റൊരു പതിപ്പാണ്. ആരേയും സഹായിക്കാനും യൂണിയൻ കാര്യങ്ങളിൽ മറ്റുള്ളവരെ സ്ഥലം മാറ്റം, പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ പരിഹരിക്കാനും ബാലചന്ദ്രൻ മിടുക്കൻ ആയിരുന്നു. വിനയത്തോടുള്ള സംസാരം, പെരുമാറ്റം. സംസാരിച്ച്
അങ്ങനെ ആളുകളെ വീഴ്ത്താനൊക്കെ മിടുക്കനാണ് എന്ന കാര്യമൊക്കെ പിന്നീടാണ് മനസ്സിലായത്.
ഒരു ദിവസം വളരേ വിനയത്തോടെ അരവിന്ദനോട് ബാലചന്ദ്രൻ പറഞ്ഞു.
” അരവിന്ദാ… വീട്ടിൽ കുറച്ചു മരാമത്ത് നടക്കുന്നുണ്ട്. കുറച്ച് ഫണ്ടിന്റെ ആവശ്യമുണ്ടായിരുന്നു..”
” അയ്യോ.. അതിന് എന്റെ കയ്യിൽ എവിടെയാ പണം.. മാഷ് വേറെ ആരിൽ നിന്നും വാങ്ങൂ.. ഇല്ലാണ്ടാണ്.. അല്ലെങ്കിൽ. ഞാൻ ശരിയാക്കാമായിരുന്നു.”
” അയ്യോ. പണമായൊന്നും വേണ്ട. ചെറിയ ഒരു ഉപകാരം ചെയ്താൽ മതി.. എന്റെ ഒരു കുറി വിളിച്ചെടുത്താൽ വേണ്ട പണമായി.. ഒന്ന് ഒപ്പിട്ടു തന്നാൽ മതി. സാലറിസർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. വെറുതെ ഒരു ഫോർമാലിറ്റി…
ഞാൻ മാസം മാസം അടച്ചു കൊള്ളാം.. അരവിന്ദന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല..”
“അതിനെന്താ. സാലറി സർട്ടിഫിക്കറ്റിന് ഇന്ന് തന്നെ അപേക്ഷ അയയ്ക്കാം.. പിന്നെ എപ്പോഴാണ് കുറിക്കമ്പനിയിൽ പോയി ഒപ്പിടേണ്ടത് എന്ന് പറഞ്ഞാൽ മതി..”.. ആരേയും പിണക്കാൻ അരവിന്ദന് കഴിയില്ല.
” അരവിന്ദന് ബുദ്ധിമുട്ടായില്ലല്ലോ.. വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ് അല്ലെങ്കിൽ ആരേയും ഞാൻ ബുദ്ധിമുട്ടിക്കില്ല..”
സാലറി സർട്ടിഫിക്കറ്റ് ഹെഡ് ഓഫീസിൽ നിന്നും വന്നു. അത് ബാലചന്ദ്രന് കൈമാറി. കുറിക്കമ്പനിയിൽ പോയി ഒപ്പിട്ടു കൊടുത്തു..
ഒരു പ്രശ്നങ്ങളും ഇല്ലാതെ ദിവസങ്ങൾ, മാസങ്ങൾ കടന്നു പോയി.. അതിനിടെ ബാലചന്ദ്രന് ട്രാൻസ്ഫർ ആയി. യാത്രയയപ്പിനൊക്കെ അരവിന്ദൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു.
ഒന്ന് രണ്ട് വർഷം കഴിഞ്ഞപ്പോൾ ആണ് അരവിന്ദന് ഒരു രജിസ്റ്റർ കത്ത് വരുന്നത്, കോടതിയിൽ നിന്നും.
തനിക്ക് കോടതിയിൽ നിന്നും എന്ത് വരാൻ? ഒരു കേസിലും പെട്ടിട്ടില്ല.. പേര് തെറ്റി വന്നതായിരിക്കണം.
പേരും വിലാസവും ഒന്നും തെറ്റിയിട്ടില്ല. ശരി തന്നെ.
അന്ന് ബാലചന്ദ്രൻ ജാമ്യം നിർത്തിയ കുറിക്കമ്പനിക്കാർ കേസ് കൊടുത്തിരിക്കുന്നതാണ്. ഇത് വരെ ഒറ്റ പ്രാവശ്യം പോലും പണം തിരിച്ചടക്കാത്തതിനാൽ അത് ഈടാക്കാൻ വേണ്ടി തന്നെ പേരിലും മറ്റൊരു ജാമ്യക്കാരന്റെ പേരിലുമാണ് കേസ്.
മുൻപ് ബാലചന്ദ്രൻ ഓഫീസിൽ ഉള്ളപ്പോൾ ചോദിച്ചതാണ് കുറി വിളിച്ച പണം തിരിച്ചടയ്ക്കുന്നില്ലേ എന്ന്. അതൊക്കെ കൃത്യമായി അടയ്ക്കുന്നുണ്ട് എന്നാണ് അന്ന് പറഞ്ഞിരുന്നത്. പിന്നെ സംശയിക്കേണ്ട കാര്യം തന്നെ ഇല്ലല്ലോ.
അന്നൊന്നും മൊബൈൽ ഫോൺ പ്രചാരത്തിലായിട്ടില്ല. ലാൻഡ് ഫോൺ മാത്രമേ ഉള്ളൂ.
ഇപ്പോഴത്തെ ഓഫീസിൽ വിളിച്ചു ചോദിച്ചു. ഫോൺ എടുത്ത് ബാലചന്ദ്രനുമായി സംസാരിച്ചു.
” അയ്യോ.. അരവിന്ദന് ബുദ്ധിമുട്ടായോ.. ഞാൻ തന്നെ അടച്ചു കൊള്ളാം. കേസ് സാരമില്ല.. വക്കീലിനെ വയ്ക്കണം.. നേരിട്ട് കോടതിയിൽ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ.
വക്കാലത്ത് കൊടുക്കണം.. അതിന്റെ പണമൊക്കെ ഞാൻ തന്നു കൊള്ളാം..”
ഓഫീസിൽ തന്നെ ജോലി ചെയ്യുന്ന മറ്റൊരു ഓഫീസറോട് കാര്യം പറഞ്ഞു.” വക്കാലത്ത് കൊടുക്കണം. എന്റെ ഒരു വക്കീലുണ്ട്.. ഞാൻ പറയാം. അഡ്വ. തോമസ്.
ആളേപ്പോയി ഒന്ന് കണ്ടാൽ മതി. എല്ലാം ശരിയാക്കി തരും.”
അരവിന്ദന് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. കേസ്, കോടതി, പോലീസ് എന്നൊക്കെ പറഞ്ഞാൽ പേടിയാണ് അരവിന്ദന്.
പക്ഷേ ഇനി അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ.
വീട്ടിൽ നിന്ന് വേറെ ചീത്ത കേൾക്കേണ്ടി വന്നു. അമ്മയും ഭാര്യയുമൊക്കെ അരവിന്ദനോട് പറഞ്ഞു
” ഇങ്ങനെ വല്ലവർക്കും വേണ്ടി ജാമ്യം നില്ക്കരുത്. അതിന് ആര് പറഞ്ഞാലും വിശ്വസിക്കും. എല്ലാവർക്കും ഉപകാരം ചെയ്യാൻ നടന്നിട്ട് ഇപ്പോൾ കോടതി, കേസ്, നാണക്കേട്, പോരാത്തതിന് പൈസ ചിലവും. ഇനിയെങ്കിലും ഇതൊക്കെ നിർത്തി സ്വന്തം കാര്യം മാത്രം നോക്കിയാൽ മതി.” ഭാര്യ ശോഭ പറഞ്ഞു. വിവാഹം കഴിഞ്ഞത് മുതൽ അരവിന്ദൻ്റെ പരോപകാരം കൊണ്ട് ബുദ്ധിമുട്ടിയ ശോഭ അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഒരു രണ്ട് വർഷത്തോളം കേസുമായി പുറകെ നടന്ന ശേഷമാണ് വിധി വന്നത്. അത് കുറിക്കമ്പനിയ്ക്ക് അനുകൂലമായി. അടുത്ത രണ്ട് വർഷം അരവിന്ദന്റെ ശമ്പളത്തിൽ നിന്നും ഒരു ഭാഗം വീതം മാസവും ഈടാക്കാൻ ആണ് വിധി. അതങ്ങനെയല്ലേ വരൂ. വക്കീലിന്റെ ഫീസ് വേറെ.
ബുദ്ധിമുട്ടി കഷ്ടപ്പെട്ട് ജോലി ചെയ്താൽ ശമ്പളം മൊക്കെ വല്ലവർക്കും. അവനവന് വല്ല ഉപകാരവും ഉണ്ടോ. ചുരുക്കത്തിൽ സ്വൈര്യം ഇല്ലാതായി, വീട്ടിലും ഓഫീസിലും.
പോയത് പോയി. ഇനി ശ്രദ്ധിക്കാം എന്ന് അരവിന്ദൻ മനസ്സിൽ പറഞ്ഞു.
രണ്ട് വർഷം കഴിഞ്ഞപ്പോൾ വലിയൊരു തുക അടച്ച് കഴിഞ്ഞിരുന്നു. ബാലചന്ദ്രനെ അന്വേഷിച്ചു പല പ്രാവശ്യം അയാളുടെ ഓഫീസിൽ പോയെങ്കിലും എങ്ങനെയോ അരവിന്ദൻ വരുന്ന വിവരം അറിഞ്ഞ് മുങ്ങി. എന്നും സ്വന്തം ജോലി കളഞ്ഞ് കാണാൻ പറ്റില്ലല്ലോ. അതിനിടെ കുറേ സംഭവങ്ങൾ നടന്നു. അരവിന്ദൻ മാത്രമല്ല അത് പോലെ പലരേയും ബാലചന്ദ്രൻ ഇത് പോലെ പാര വച്ചിട്ടുണ്ട്. ജാമ്യം നിന്ന് കേസ് ആയ പലരും പിന്നീട് അരവിന്ദനെ കണ്ടപ്പോൾ പറഞ്ഞാണ് അരവിന്ദൻ വിവരം അറിയുന്നത്. അതൊക്കെ എന്ന് അടച്ച് തീർക്കും.
ബാലചന്ദ്രൻ അതിനിടെ ഓഫീസിൽ പോലും ചില തിരുമറികൾ നടത്തിയതിന് സസ്പെൻഷനിലുമായി.
ശമ്പളം ഇല്ലാതെ ആർക്ക് എന്തു മടക്കിക്കൊടുക്കാൻ!
അയാളുടെ വീട് ജപ്തി ചെയ്തു. വാടകവീട്ടിലാണ് താമസം. പല പ്രാവശ്യം അരവിന്ദൻ അവിടെ പോയെങ്കിലും ബാലചന്ദ്രനെ കാണാനേ സാധിച്ചില്ല.
ഒരു ദിവസം വീണ്ടും കോടതിയിൽ നിന്നും അടുത്ത സമൻസ് വന്നപ്പോൾ അരവിന്ദന് ഭ്രാന്ത് പിടിച്ച പോലെയായി. ഇനിയും വേറെ കേസോ?
ആ കേസിൽ രണ്ടു വർഷം പണം അമ്പതിനായിരത്തോളം അടച്ചിട്ടും കുറിക്കമ്പനിയിലേക്ക് ലഭിക്കേണ്ട പണം മുഴുവൻ കിട്ടിയിട്ടില്ല. മറ്റൊരു ജാമ്യക്കാരന്റെ ശമ്പളം കുറവായിരുന്നതിനാൽ കുറച്ചു മാത്രമേ ഈടാക്കാൻ കഴിഞ്ഞിരുന്നുള്ളൂ.
എന്തായാലും വീണ്ടും കേസ് വന്നപ്പോൾ പഴയ വക്കീലിനെ തന്നെ പോയി കണ്ട് വീണ്ടും വക്കാലത്ത്
കൊടുത്തു.
വീണ്ടും ഒരു അറുപതിനായിരവും പലിശയും അടക്കണം..
അത് അടച്ചു തീർത്താൽ കേസ് പിൻവലിക്കാൻ കുറിക്കമ്പനി തയ്യാറാണത്ര! ഇനിയും രണ്ട് വർഷമൊക്കെ നീട്ടി കൊണ്ട് പോകാൻ പറ്റില്ല. എങ്ങനെയെങ്കിലും പണം അടച്ച് ഇടപാട് തീർക്കാൻ വേണ്ടി അപേക്ഷ കൊടുത്തു കോടതിയിൽ. ഭാര്യയുടെകഴുത്തിൽ കിടന്ന സ്വർണ്ണമാലയൊക്കെ വിറ്റ്
വേണ്ടി വന്നു അത് അടച്ചു തീർക്കാൻ. അപ്പോൾ അറുത്താൽ ഉപ്പ് തേക്കാത്ത കുറിക്കമ്പനി മുതലാളിമാർ വരെ അല്പം ദയ കാണിച്ച് കുറച്ചു പണം ഒഴിവാക്കി തന്നു. എന്നാലും പണമടച്ച് അത് കോടതിയിൽ സമർപ്പിച്ച് വിധി വരേണ്ടി വന്നു അതിൽ നിന്ന് ഒഴിവാകാൻ. എത്രയോ വർഷങ്ങൾ അതിന്റെ പുറകെ നടന്നു അരവിന്ദൻ. പണവും പോയി. അപമാനവും കഷ്ടപ്പാടുകൾ വേറെയും.
അവിടം കൊണ്ട് ഇതൊക്കെ തീർന്നു എന്ന് കരുതി ഇരിക്കുമ്പോഴാണ് വീണ്ടും ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയുന്നത് പോലെ
വീണ്ടും ഒരു സമൻസ് കൂടി അരവിന്ദന് വരുന്നത്. അത് അരവിന്ദനിൽ നിന്നും ഉപകാരങ്ങൾ വളരെയധികം സ്വീകരിച്ച സ്വന്തം സഹോദരി തന്നെ കൊടുത്ത കേസിന്റെയാണ്.
അരവിന്ദന് ഇനി അതിനെതിരെ വക്കീലിനെ വയ്ക്കണം വക്കാലത്ത് കൊടുക്കണം. കേസ് നടത്തണം. കേസ് തീരാൻ അനേകം വർഷങ്ങൾ എന്തായാലും എടുക്കും തീർച്ച. !
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_ഉപകാരംഉപദ്രവമാകുമ്പോൾ
#കഥ_പരോപകാരാർത്ഥമിദംശരീരം
#രചന_രാമചന്ദ്രൻടിവി

