പുതുമഴ പെയ്തു മണ്ണിൻ്റെ മണം കാറ്റിൽ അലിഞ്ഞു ചേർന്നു. വീടിൻ്റെ മുറ്റത്തെ അരളി ചെടിയിൽ നിന്ന് വെള്ളത്തുള്ളികൾ ചിതറി വീഴുന്നുണ്ടായിരുന്നു. വീടിൻ്റെ ഘനമുള്ള നിശബ്ദതയിൽ ദേവിക ചരുകസേരയിൽ കണ്ണുകൾ അടച്ചു കിടന്നു. മുറ്റത്ത് അച്ഛൻ്റെ ചിത അപ്പോഴും എരിയുന്നു. ഒരാഴ്ചയ്ക്ക് ഉള്ളിൽ അവളുടെ ലോകം മുഴുവനും കീഴ്മേൽ മറിഞ്ഞു. സംസ്കാരത്തിന് എത്തിയ ബന്ധുക്കൾ രണ്ടുദിവസം അവൾക്ക് കാവൽ. കരുണയോടെ നോക്കിയിരുന്ന അവർ മൂന്നാം ദിവസം യാത്രയായി. വീട്ടിൽ ഈ പെണ്ണ് ഒറ്റയ്ക്ക് എന്ത് ചെയ്യും ആരൊക്കെയോ ചോദിച്ചു. അവസാനം എല്ലാവരും പോയി. ആ വലിയ വീട്ടിൽ ശേഷിച്ചത് ദേവികയും അവളുടെ ഓർമ്മകളും മാത്രം.
പിറ്റേന്ന് അവൾ ഞെട്ടിയുണർന്നു, എന്തോ പറമ്പിൽ ശക്തിയായി വെട്ടുന്ന ശബ്ദം. ജനാല തുറന്നു നോക്കി. കരുണാകരൻ അച്ഛൻ്റെ വിശ്വസ്ത സേവകൻ. ഒരിക്കൽ പോലും അവൾ അയാളെ നോക്കിയിട്ടില്ല എന്നോർത്തു. അയാളുടെ കണ്ണുകൾക്ക് എന്തൊരു ശാന്തത.
“ഇതൊന്നും വേണ്ട ചേട്ടാ എന്തിനാ നിങ്ങൾക്ക് തരാൻ പൈസയൊന്നും എൻ്റെ കയ്യിൽ ഇല്ല.”
അയാൾ അത് കേട്ടില്ല.
“പറമ്പ് കാട് ആയാൽ പാമ്പ് കയറും” അയാൾ വളരെ പതുക്കെ പറഞ്ഞു.
അതിനു ശേഷം എല്ലാ ദിവസവും അയാൾ വരും. തെങ്ങിന് തടമെടുക്കും അവയ്ക്ക് വെള്ളം ഒഴിക്കും. വീടിൻ്റെ പൊട്ടിയ ഓടുകൾ മാറ്റി ഇടും.
ദേവിക പലവട്ടം ചോദിച്ചു “ഇതിനൊക്കെ ഞാൻ എന്ത് തരാനാണ്.”
കരുണാകരൻ ചെറിയൊരു ചിരിയോടെ പറയും “നിൻ്റെ അച്ഛൻ എനിക്ക് ഒരിക്കൽ ചോറ് തന്ന മനുഷ്യനാ അത് മതി. നാട്ടിൽ ആർക്കും നന്മ മനസ്സ് കാണാനായില്ല.”
ആൾക്കാർ പറഞ്ഞു തുടങ്ങി പെണ്ണിൻ്റെ വീട്ടിൽ ഇവൻ എന്തിനാ എപ്പോഴും പോകുന്നത്. അതിൻ്റെ കാര്യം വേറെ പലതും ആകും എന്ന് പറഞ്ഞ് പലരും കളിയാക്കുവാൻ തുടങ്ങി. അത് കേൾക്കുമ്പോൾ അവളുടെ ഹൃദയം തകരും. പക്ഷേ കരുണാകരൻ യാതൊരു ഭാവമാറ്റുമില്ലാതെ ഇരിക്കും. അതിനൊന്നും അയാൾ ചെവി കൊടുക്കാറില്ല. അതും പറഞ്ഞ് ആരുടെ നേരെയും മെക്കിട്ട് കയറാറില്ല.
ഒരു രാത്രി കനത്ത മഴ പെയ്ത് മേൽക്കൂര ചോർന്നു വെള്ളം നിലത്ത് വീണ് കുളം കുത്തി. ദേവിക ഒരു മൂലയിൽ ചുരുണ്ടു കൂടി ആദ്യമായി അവൾ ഒറ്റപ്പെടലും വേദനയും ഭയവും അറിഞ്ഞു. വാതിലിൽ ആരോ തട്ടുന്ന ശബ്ദം. അവൾ പേടിച്ചു വിറച്ചു പതുക്കെ വാതിൽ തുറന്നു. ആകെ നനഞ്ഞു കുളിച്ച് കരുണാകരൻ. വീട് ചോരുന്നുണ്ടോ എന്ന് നോക്കാൻ വന്നതാണ്. അയാളുടെ കയ്യിലെ റാന്തൽ അയാൾ വെളിയിൽ വെച്ചു. ആ മങ്ങിയ വെളിച്ചത്തിൽ വീടിനുള്ളിൽ ശൂന്യത കൂടുതൽ വ്യക്തമായി.
അല്പസമയം മിണ്ടാതെ നിന്ന ദേവിക ചോദിച്ചു “ആൾക്കാർ എന്താ ഇങ്ങനെയൊക്കെ പറയുന്നത്?”
അയാൾ മഴയിൽ കണ്ണുംനട്ട് പതുക്കെ പറഞ്ഞു “ഒറ്റയ്ക്ക് നിൽക്കുന്നവരെ ലോകം ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ വിടില്ല കുട്ടി.”
ആദ്യമായി അവൾ പൊട്ടിക്കരഞ്ഞു.
അയാൾ ഒന്നും മിണ്ടാതെ നിന്നു. പിന്നീട് വളരെ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. “പോരുന്നോ എൻ്റെ കൂടെ? ഒറ്റയ്ക്ക് നിൽക്കണ്ട.” ദേവിക അയാളെ നോക്കി.
മഴയുടെ ശബ്ദത്തിനിടയിൽ അയാളുടെ അടുത്ത വാക്കുകൾ അവൾ കേട്ടില്ല. അത് പ്രണയത്തിൻ്റെ ക്ഷണമായിരുന്നില്ല. ജീവിതത്തിൽ ഒറ്റപ്പെട്ട ഒരാളെ മനുഷ്യരുടെ ഇടയിലേക്ക് ഉയർത്തുവാനുള്ള ഒരു ക്ഷണമായിരുന്നു. വർഷങ്ങൾക്ക് ശേഷം ആ സ്ഥലത്തെ ഏറ്റവും പച്ചപ്പ് നിറഞ്ഞ തൊടി ആ വീടിൻ്റേതായിരുന്നു. നിറയെ പച്ചക്കറികളും പലതരം പൂക്കൾ ഉള്ള ചെടികളും ഫലവൃക്ഷങ്ങളും കൊണ്ട് നിറഞ്ഞ തൊടിയായി മാറി. ചില ബന്ധങ്ങൾ അങ്ങനെയാണ് അതിന് പ്രത്യേക പേരുകൾ ഉണ്ടാവില്ല പക്ഷേ ജീവിതം മുഴുവൻ താങ്ങായി നിൽക്കുന്നവ ആകും അത്…
#എൻ്റെരചന : പോരുന്നോ എൻ്റെ കൂടെ


4 Comments
നല്ല എഴുത്ത് ചേച്ചി 👌🥰❤️.. ഒറ്റപ്പെടലിലും
താങ്ങായി വന്ന ഒരു സാന്ത്വനം മനസ്സിൽ തട്ടി
മനോഹരം. 👌
കരുതലിൽ നിന്നും പിറവിയെടുത്ത പ്രണയത്തിനും ആയുസ്സുണ്ടാകും.
Good feel തന്ന കഥ. 👍
ആരുമില്ലാത്തവർക്ക് ആശ്രയം കൊടുക്കുന്നവരാണ് ദൈവം
പലപ്പോഴും കരുതലും, ചേർത്ത് പിടിക്കാനുള്ള മനസ്സും, കരുണയുമാണ് പ്രണയത്തേക്കാളൊക്കെ വലുത്. നല്ല കഥ 🥰