കാറിൽ കേറാൻ നേരം മാറ്റി നിർത്തി ഉപദേശം നൽകുമ്പോൾ കാന്തി ഭായിയുടെ ശ്വാസത്തിലെ പാൻ മസാലയിൽ കുഴഞ്ഞ ബിയറിന്റെ മണമടിച്ചപ്പോൾ രുപാനിക്ക് ഓക്കാനം വന്നെങ്കിലുമവൾ ശ്വാസമടക്കി നിന്നു. മുഖത്ത് അങ്ങനെ എന്തെങ്കിലും ഭാവവ്യത്യാസം കണ്ടാൽ ചിലപ്പോൾ ബിയറിന്റെ കുപ്പിയെടുത്തു തലയിലൂടെയൊഴിക്കാനും മടിക്കില്ലവർ. കുഞ്ഞുനാൾ മുതൽ വളർത്തിയെന്ന പരിഗണനയിൽ അല്പമെങ്കിലുമിളവ് അവൾക്ക് മാത്രമാണ് സേവാസദനിലുള്ളത്.
ബാക്കിയെല്ലാവരും അവരുടെ അടിമകൾ തന്നെ… അവളെ ക്ലബ് ഡാൻസിനൊ ഉന്നതൻമാരുടെ വീട്ടിലെ നൃത്ത പരിപാടികൾക്കൊ മാത്രമെ വിടാറുള്ളു… അതും അപൂർവ്വമായി മാത്രം.
ഇതിപ്പോളാദ്യമായാണ് ഒരാളുടെ കൂടെ ഒരു ദിവസം വാടകക്ക് വിടുന്നത്… ഡാൻസിനാണെന്ന് തന്നെയാണ് രൂപാനിയും ധരിച്ചു വച്ചിരിക്കുന്നത്. ബാഗുമെടുത്ത് കാറിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ വികസിച്ചു. ആദ്യമായാണ് കാന്തി ഭായിയുടെ അകമ്പടിയില്ലാതെ പുറംലോകം കാണുന്നത്. ആ സന്തോഷത്തിന്റെയലകൾ അവളുടെ മുഖത്ത് വ്യക്തമായിരുന്നു. പിന്നിയ മുടി മുന്നിലേക്കിട്ട് ആഢംബരമായി ചാരിയിരുന്നപ്പോഴാണ് കണ്ണാടിയിലൂടെ നോക്കുന്ന ഡ്രൈവിങ്ങ് സീറ്റിലെ മധ്യവയസ്കനെ ശ്രദ്ധിച്ചത്. കുറ്റിത്തല മുടിയും ഇടുങ്ങിയ കണ്ണൂകളുമുള്ള വെളുത്തു തടിച്ചയാൾ… വേവലാതി പൂണ്ട മാൻ മിഴികൾ ഗ്ലാസിലൂടെ നോക്കിക്കണ്ട അയാൾ ഗൗരവം വിടാതെയിരുന്നു. ഏറെ നേരം കഴിഞ്ഞപ്പോൾ അയാൾ ചോദിച്ചു.
“എന്താ പേര് ? “
“മലയാളം അറിയൊ?” പെട്ടെന്ന് വന്ന കൗതുകത്തിലവൾ ചോദിച്ചു. അയാൾ മറുപടിയായി ചിരിച്ചു.
“പേര് പറഞ്ഞില്ല ” അല്പ നേരത്തിന് ശേഷം അയാൾ വണ്ടും ചോദിച്ചു.
“രുപാനി…”
” നല്ല പേര് “
“എവിടെയാ പരിപാടി ? ”
അത് ചോദിക്കുമ്പോൾ അവളുടെ മിഴികളിലെ ആകാംക്ഷ കണ്ട ജയശങ്കർ ചിരിച്ചു കൊണ്ട് ചോദിച്ചു, “എന്ത് പരിപാടി ?
“അപ്പോൾ പരിപാടിയില്ലെ?
പിന്നെങ്ങോട്ടാ പോവുന്നത്?”
നിഷ്കളങ്കതയുടെ കൊഞ്ചൽ…
“ഉം ഉണ്ട് “… അവളുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനായ് പറഞ്ഞു. പാവമത് വിശ്വസിച്ചെന്ന് തോന്നുന്നു.
കാർ ഹോട്ടലിന് മുന്നിൽ നിർത്തിയിറങ്ങിയപ്പോൾ ബാഗുമെടുത്തവൾ ഇറങ്ങി. ഇളം പച്ച ലഹങ്കയിലവൾ അതീവ സുന്ദരിയായിരുന്നു.
റൂമിലെത്തിയതും ബാഗൊരു മുക്കിൽ വെച്ച ശേഷം അവൾ റാക്കുകളൊക്കെ വലിച്ച് തുറന്നു. കർട്ടൻ മാറ്റി ജനാല തുറന്ന് പുറത്തേക്ക് നോക്കി നിന്നു. അയാൾ കട്ടിലിലിരുന്ന് കൗതുകത്തോടെ അതെല്ലാം നോക്കിക്കണ്ടു.
“എപ്പഴാ പരിപാടി… ഡ്രസ് ചെയ്യാൻ സമയം വേണം… “
“അത് പറയാം. രുപാനി വേണമെങ്കിൽ ഫ്രഷ് ആയി വന്നോളു. “
എനിക്ക് കുറെ സംസാരിക്കാനുണ്ട്. “
“സംസാരിക്കാനൊ? എന്ത് കാര്യങ്ങൾ? ”
അവളുടെ വിടർന്ന മിഴികളിൽ മിന്നി മറയുന്ന അവിശ്വനീയതയിൽ പൊതിഞ്ഞ കൗതുകം ആസ്വദിക്കാൻ നല്ല രസം.
“രുപാനിയുടെ ജീവിതത്തിൽ ഇതുവരെയുള്ള അനുഭവങ്ങൾ മുഴുവൻ പറയണം.
എങ്ങനെ ഇവിടെയെത്തി. എത്രയാളുകൾ എന്തെല്ലാം അനുഭവങ്ങൾ…
എല്ലാം വള്ളി പുള്ളി വിടാതെ പറയണം. ഇതാണ് രുപാനിയുടെ ഇന്നത്തെ ജോലി…”
എന്തെന്നില്ലാത്ത ആകാംക്ഷയോടെയുള്ള ജയശങ്കറിന്റെ ചോദ്യം കേട്ട അവൾ അന്തം വിട്ടിരുന്നു.
“കഥയൊ എന്തു കഥ! ഞാനവിടെ ജനിച്ചു വളർന്നതാ. നാലുവർഷം മുൻപ് അമ്മ മരിച്ചു “
വേശ്യകളുടെ ദുരന്ത ജീവിതത്തിന്റെ നേർക്കാഴ്ച അഭ്രപാളിയിലേക്ക് പകർത്താനുള്ള ആഗ്രഹം ഏറെ നാളായ് മനസ്സിൽ കൊണ്ടു നടക്കുന്നു…
അതിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാൻ ഒരനുഭവസ്ഥയെ വിലക്കു വാങ്ങിയതാണ്…
ഇതിപ്പോൾ ഇരക്കു പകരം സാക്ഷിയാണെന്ന് തിരിച്ചറഞ്ഞ നിമിഷം… ഇടിവെട്ടേറ്റ പോലിരുന്നു. കൊടുത്ത പൈസയുടേയും ചിലവാക്കിയ സമയ നഷ്ടവും മാത്രം മിച്ചം… അല്ലെങ്കിലും അനുഭവം പറയാൻ മാത്രം പ്രായമൊന്നും ഇവൾക്കില്ലല്ലോ. സ്വന്തം മണ്ടത്തരമോർത്ത് അയാൾ തലയിൽ കൈ വെച്ചു.
മേശപ്പുറത്തുണ്ടായിരുന്ന വാരികയിലെ കവർ പേജിലെ മനോഹരമായ പ്രണയ ദൃശ്യം ആസ്വദിച്ചു കൊണ്ടവൾ ചോദിച്ചു
” പ്രണയം?”
ചോദ്യഭാവത്തിൽ അവരപ്പോടെ ജയശങ്കർ അവളെ നോക്കി.
“അവിടെ വന്ന ചേച്ചിമാരൊക്കെ പ്രണയത്തിൽ കുടുങ്ങി വന്നവരാണെന്ന് പറയാറുണ്ട്…
ഇത് ശരിക്കും നല്ല രസമാണൊ ?” വാരികയിൽ നിന്ന് കണ്ണെടുക്കാതെ അവൾ ചോദിച്ചു.
“രുപാനി ഇതു വരെ ആരെയും പ്രണയിച്ചിട്ടില്ലെ”
“ആരെ പ്രണയിക്കാനാ ” ചിത്രത്തിലേക്ക് നോക്കിക്കൊണ്ടവൾ നിരാശയോടെ പറഞ്ഞു.
“പ്രണയം എനിക്ക് പറഞ്ഞു തരാമൊ? “
മുറിയിലെ അരണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകളിലെ തിളക്കം കാണാമായിരുന്നു…
“പ്രണയം പറയാൻ കഴിയില്ല രൂപാനി അതൊരനുഭവമാണ്. ചിറകുകളില്ലാതെ പറന്നു നടക്കുന്ന അനുഭവം “
” ഇതു തന്നെയാണ് ചേച്ചിമാരും പറയാറുള്ളത് “
“എങ്കിൽ എന്നെയൊന്ന് പ്രണയിക്കാമൊ… ” പെട്ടെന്നവൾ ചോദിച്ചു.
അഞ്ഞൂറ് രൂപ കടം ചോദിക്കുന്ന ലാഘവത്തോടെയുള്ള കാതരമായ അവളുടെ സ്വരം കേട്ട് ജയശങ്കർ തരിച്ചിരുന്നു.
“രുപാനിക്കെത്ര വയസ്സായി?” അറിയാതെ ചോദിച്ചു പോയി.
“സത്രഹ്… “
പതിനേഴ് വയസ്സ് ! ഏകദേശം എന്റെ മോളാകാനുള്ള പ്രായം…
അവളാണ്
എന്റെ പ്രണയം കാത്ത് മുന്നിൽ നിൽക്കുന്നത്….
അതെന്തോ വലിയ മധുപാനമാണ് എന്നാണല്ലോ അവൾ കരുതിയിരിയ്ക്കുന്നത്.
“ഇല്ല രൂപാനീ… നിന്റെ കഥകൾ കേൾക്കാൻ മാത്രമാണീ രാത്രിയിൽ ഞാൻ നിന്നെ കൂടെ കൂട്ടിയത്.. “
ഒരു നിമിഷം അവൾ വിഷാദ മൂകയായി…
പിന്നെ പതിയെ പറഞ്ഞു
“ആദ്യായാ ഞാനൊരാളെ ഇങ്ങനെയടുത്ത് കാണുന്നത്. ഇനിയൊരിക്കലും കണ്ടെന്നും വരില്ല. അതുകൊണ്ട് പറഞ്ഞു പോയതാണ്. ക്ഷമിക്കണം “
ഒരു നിമിഷത്തെ മൗനത്തിനു ശേഷം തുടർന്നു.
“അവിടത്തെ ചേച്ചിമാരെപ്പോലെ ഞാനുമതിനകത്ത് പിടഞ്ഞ് പിടഞ്ഞ് ശ്വാസം കിട്ടാതെയവസാനിക്കും. അതിനു മുൻപെനിക്കീ പ്രണയമെന്തെന്നറിയാൻ തോന്നി “
ബെഡ് ലാബിന്റെയരണ്ട വെളിച്ചത്തിലുമവളുടെ കണ്ണുകളിലെ ദൈന്യത തെളിഞ്ഞു കാണാമായിരുന്നു. കാന്തി ഭായിയുടെ കരാള ഹസ്തങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പെൺ മനസ്സുകളിലൊരുവൾ. പ്രണയം മാത്രമല്ല സ്നേഹം, ദയ, ചേർത്തു പിടിക്കൽ ഇതൊന്നും എന്താണെന്നു പോലും അവൾക്കറിയില്ല.
‘പോരുന്നോ എൻ്റെ മോളായി’ എന്നു ചോദിക്കാൻ തോന്നിയെങ്കിലും ചോദ്യം തൊണ്ടയിൽ കുരുങ്ങിക്കിടന്നു.
ചോദിക്കാനും മറുപടി തേടാനുമുള്ള സാവകാശമില്ല.
രണ്ടാമതൊന്നാലോചിച്ചില്ല. അവളെയും ചേർത്ത് പിടിച്ചു കൊണ്ട് ഉറങ്ങാത്ത ബോംബെ നഗരത്തിന്റെ ഇരുണ്ട മാറിലേക്കിറങ്ങി നടന്നു. ചീറിപ്പായുന്ന നഗരത്തിരക്കിലെ ചേർത്തു പിടിക്കലിൽ ഒരച്ഛൻ്റെ സ്നേഹവും സംരക്ഷണവും അവൾ അറിഞ്ഞു തുടങ്ങി.
വാചാലമായ മൗനം പലപ്പോഴും വാക്കുകളേക്കാൾ മാധുര്യമുള്ളതാണ്.
#എൻ്റെരചന – പോരുന്നോ കൂടെ

