ദൂരെ കുന്നിൻമുകളിലായി ജ്ഞാനത്തിൻ്റെ സാക്ഷ്യമായി സർവ്വജ്ഞപീഠം. മേഘങ്ങൾ ഭൂമിയിലേക്കിറങ്ങി വന്നെന്നു തോന്നുംവിധം നനുത്ത മഞ്ഞ്.
ഇടതടവില്ലാതെ ചൂളം കുത്തിയെത്തിയ ഈറൻകാറ്റ്. സർവ്വജ്ഞപീഠത്തിലേക്കുള്ള വനപാതയിലൂടെയുള്ള കഠിനമായ പദയാത്രയിൽ, കരിങ്കൽച്ചീളുകൾ നിറഞ്ഞ വഴിയിലൂടെ കിതപ്പോടെ ശാന്തി നടന്നുകയറി. മനസ്സിൽ ഒരേയൊരു ചിന്തമാത്രം! പലപ്പോഴും തളർന്നുവീഴുമെന്നു തോന്നിയപ്പോഴൊക്കെ താഴ്വര ചുറ്റിയെത്തിയ കാറ്റ് പുത്തനുണർവ് നൽകി. യാത്രയ്ക്കൊടുവിൽ ശങ്കരപീഠത്തിൻ്റെ തണുത്തപ്രതലത്തിൽ ശാന്തിയുടെ തളർന്നപാദങ്ങൾ സ്പർശിച്ചനേരം അവളനുഭവിച്ച ആത്മനിർവൃതി. പവിത്രമായ ശങ്കരപീഠത്തിൻ്റെ കൽപടിയിൽ മിഴിപൂട്ടിയിരിക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു. ആ അനുഭൂതിയിൽ ലയിച്ചിരിക്കുമ്പോൾ മനസ്സ് മന്ത്രിച്ചു. “ഇതാണ് ഞാനാഗ്രഹിച്ചത്. ഈ നിമിഷത്തെ ശാന്തത! സമാധാനം! എത്രയോ വർഷത്തെ ആത്മസംഘർഷങ്ങളെല്ലാം അലിഞ്ഞില്ലാതാവുന്നു. ഈ കാറ്റിന്, ഈ മണ്ണിന് അതിനുള്ള ശക്തിയുണ്ട്”.
എത്രനേരം ധ്യാനിച്ചിരുന്നെന്നറിഞ്ഞില്ല. തിരിച്ചുപോകാൻ മനസ്സനുവദിക്കുന്നില്ല. എങ്കിലും പോയല്ലേ പറ്റു!. തിരിച്ചിറങ്ങുമ്പോൾ അവിടെ വീശിയ ഔഷധക്കാറ്റു നൽകിയ ഉൻമേഷത്തിൽ വേഗത്തിൽ നടന്നു.
“ദേ! ഒന്നു നിക്കൂ ഞങ്ങളുമുണ്ട് കൂടെ”.
തിരിഞ്ഞുനോക്കിയപ്പോൾ ജീപ്പിലുണ്ടായിരുന്ന മദ്ധ്യവയസ്കരായ ദമ്പതികളാണ്. അയാൾ അവരുടെ കൈയിൽ മുറുകെപ്പിടിച്ചിട്ടുണ്ട്. ശാന്തി അവരുടെ കൂടെ നടക്കാൻ തുടങ്ങി. കളിതമാശകൾ നിറഞ്ഞ അവരുടെ സംസാരങ്ങൾ കേൾക്കാൻ കൗതുകം തോന്നി. പരസ്പരം കരുതലും സ്നേഹവും പ്രകടമാകുന്നുണ്ടായിരുന്നു. ഭാഗ്യം ചെയ്തവർ! അവരുടെ സ്നേഹം എന്നും ഇങ്ങനെതന്നെയിരിക്കട്ടെ. എന്തുകൊണ്ടോ ആ നിമിഷം സത്യനെയോർത്തു.
ഇപ്പോ എന്തുചെയ്യുകയാവും? ടി വിയിൽ മുഴുകിയിരിപ്പാവും. ഞാനില്ലെങ്കിലും ഭക്ഷണം കടയിൽപ്പോയി കിട്ടിയത് കഴിക്കാം. ഒപ്പമുണ്ടാവുമ്പോഴാണ് ആവശ്യങ്ങൾക്ക് അന്തമില്ലാത്തത്.
“നിങ്ങൾ ഒറ്റയ്ക്കാണോ വന്നത്?”
“അതേ”
ശാന്തി അവർക്കുനേരേ നോക്കി പുഞ്ചിരിച്ചു.
“എന്നും ഒറ്റയ്ക്കാണോ യാത്ര?”
“ആദ്യമായാണ്”. എന്നുമാത്രം പറഞ്ഞു.
ഇതുപോലൊരു യാത്രതന്നെ ആദ്യമായാണെന്ന കാര്യം മന:പൂർവ്വം മറച്ചുവെക്കാനാണ് തോന്നിയത്.
“കണ്ടിട്ട് ഒരു ടീച്ചറിൻ്റെ ലുക്ക് ഉണ്ട്. ആണോ?”
“ആയിരുന്നു. റിട്ടയർഡ് ആയിട്ട് മൂന്നാലു വർഷമായി”.
“ആരൊക്കെയുണ്ട് വീട്ടിൽ?”
“ഭർത്താവും രണ്ട് പെൺമക്കളും”.
“കുട്ടികൾ പഠിക്കുകയാണോ?”
“അല്ലാ, രണ്ടുപേരും വിവാഹം കഴിച്ചു കുട്ടികളൊക്കെയായി”.
“അപ്പോ ടീച്ചർ ഫ്രീയാണെന്നർത്ഥം.”
അതുകേട്ടപ്പോൾ ചിരിവന്നെങ്കിലും വെറുതെ തലയാട്ടുക മാത്രം ചെയ്തു.
‘ഫ്രീ! ഞാനോ?’ ശാന്തിയുടെ ഉള്ളിൽ പരിഹാസം നിറഞ്ഞു. റിട്ടയർമെൻ്റിൻ്റെ ആദ്യനാളുകൾ മനസ്സിലേക്ക് ഇരമ്പിയാർത്തുവന്നു.
ഇനിമുതൽ സ്കൂളിലേക്കോടേണ്ടതില്ലല്ലോയെന്ന സമാധാനത്തിൽ കുറച്ചു വൈകി എഴുന്നേൽക്കാമെന്നുവെച്ചപ്പോൾ, അതിനനുവദിവക്കാതെ കൃത്യസമയത്ത് ഭക്ഷണം വേണമെന്ന ആവശ്യമുന്നയിച്ച് വഴക്കുണ്ടാക്കിയ ഭർത്താവ് സത്യൻ. അതുകൊണ്ടുതന്നെ എന്നും കാലത്തെഴുന്നേൽക്കേണ്ടതായി വന്നു.
അദ്ദേഹം ബാങ്കിൽനിന്ന് റിട്ടയർ ആയ കാലത്ത് സ്കൂളിലേക്കോടുംമുമ്പ്, ഭക്ഷണമുണ്ടാക്കി, കഴിക്കാൻ പാകത്തിന് മേശമേൽ നിരത്തി അടച്ചുവെച്ച് പോകുന്നതായിരുന്നു ശീലം. അടുക്കളയിൽ ഒരു കാര്യത്തിനും സഹായിക്കാത്ത ഒരു ഭർത്താവാണദ്ദേഹം. കുട്ടികൾക്കും പോകണം. ഒറ്റയ്ക്ക് ചക്രശ്വാസം വലിച്ച്, അവർക്കുള്ള പ്രാതലും ഉണ്ടാക്കിവെച്ച് ഓടുന്നതിനിടയിൽ ലഞ്ചെടുക്കാൻ നേരംകിട്ടാത്ത ദിവസങ്ങളുണ്ടായിട്ടുണ്ട്.
ആ സമയം അദ്ദേഹം പത്രപാരായണം കഴിഞ്ഞ് ടിവി വാർത്തയിലേക്ക് കടന്നിട്ടുണ്ടാകുമായിരുന്നു.
കുട്ടികളുടെ പഠിത്തം കഴിയുമ്പോൾ കുറച്ചു ഫ്രീ ടൈം കിട്ടുമെന്നോർത്തു. അപ്പോഴേക്കും അവരുടെ വിവാഹം! എന്നിട്ട് ഫ്രീ ആയോ? ഇല്ല രണ്ടുപേരുടെയും രണ്ടുരണ്ടു പ്രസവം.
എല്ലാത്തിനും അമ്മയാണല്ലോ ഓടേണ്ടത്. അച്ഛന് ജനിപ്പിക്കാനുള്ള ബാദ്ധ്യത മാത്രമല്ലേയുള്ളൂ. കുട്ടികൾ അമ്മമാരുടെ സ്വകാര്യസ്വത്താണല്ലോ. അതാണല്ലോ നാട്ടുനടപ്പ്. ശാന്തിയുടെയുള്ളിൽ പുച്ഛം നിറഞ്ഞു.
റിട്ടയർമെൻ്റിനുമുന്നേ കണ്ട, നടക്കാതെ പോയ സ്വപ്നങ്ങളുടെ ഒരു നീണ്ട ലിസ്റ്റുണ്ട് മുന്നിൽ. അതിലൊന്നായിരുന്നു സത്യേട്ടൻ്റെ കൂടെയുള്ള യാത്രകൾ. മക്കൾക്ക് കുട്ടികളുണ്ടായപ്പോൾ വേതനമില്ലാത്ത ആയയായി മാറേണ്ടിവന്നപ്പോൾ സ്വപ്നങ്ങളെ മനസ്സിൻ്റെ ചവറ്റുകുട്ടയിൽ തള്ളി. അക്കാലത്ത് അദ്ദേഹം ഫ്രണ്ട്സിൻ്റെകൂടെ യാത്രകളിലായിരുന്നു. ഞാനും വരട്ടെയെന്നു ചോദിക്കുമ്പോൾ കുഞ്ഞിനെയാരു നോക്കും നിനക്ക് പിന്നെ പോകാമല്ലോയെന്ന മറുപടി. ജോലിചെയ്യുന്ന മക്കളുടെ കുട്ടികളെ നോക്കാൻ അവരുടെ വീട്ടുകളിൽ മാറി മാറി താമസിക്കുന്നതിനിടയിൽ ഒരുദിവസം പോലും അവധിയില്ലാത്ത തൊഴിലാളിയായിത്തീർന്നിരുന്നു. ഒരു കല്യാണമോ മരണമോ നടന്നാൽപോലും പോകാനാവാത്ത അവസ്ഥ!
ഒന്നിച്ചു ജോലിചെയ്തിരുന്ന പലരുടെയും അവസ്ഥ ഇതൊക്കെത്തന്നെ. പലപ്പോഴും തോന്നിയിട്ടുണ്ട് റിട്ടയർ ആവാതിരിക്കുന്നതായിരുന്നു ഭേദമെന്ന്. ഒരു നിമിഷംപോലും ഓഫാക്കിയിടാൻ പറ്റാത്ത ഒരു മെഷീൻ പോലെയാണ് ഒരു സ്ത്രീയുടെ ജീവിതം എന്ന് പലതവണ തോന്നിയിട്ടുണ്ട്. ഒരു ദിവസം കിടന്നുപോയാൽ അതുംകൂടെച്ചേർത്ത് ഓവർടൈം ചെയ്യേണ്ടി വരുന്നവൾ. ജീവിതത്തിന് പൂർണ്ണവിരാമം എത്തുംവരെ കടമകളെ കണ്ടില്ലെന്ന് നടിക്കാൻ ആർക്ക് സാധിക്കും! ജോലികളിൽനിന്ന് വിരമിച്ചാലും വീട്ടുജോലികളിൽനിന്ന് റിട്ടയർമെൻ്റ് കിട്ടാത്തവരല്ലേ അവർ! കിടപ്പിലാവുംവരെ ഒരു ദിവസംപോലും അവധികിട്ടാത്ത ജോലിക്കാർ!
“ഇറങ്ങുന്നില്ലേ ടീച്ചറേ? എന്തായിത്ര വലിയ ആലോചന? ”
ശാന്തി അവരോട് യാത്ര പറഞ്ഞ് നടയുടെ പുറത്തു നിന്ന് ദേവിയെ തൊഴുത് റൂമിലേക്കു നടന്നു. ക്ഷീണമുണ്ടായിരുന്നെങ്കിലും മനസ്സിൻ്റെ നിറവുകൊണ്ട് മുഖപ്രസാദമുണ്ടെന്ന് ശാന്തിക്ക് തോന്നി. മുറിയിൽച്ചെന്ന് വസ്ത്രം മാറി നേരെ കട്ടിലിൽച്ചെന്നുവീണു.
വിശന്നപ്പോഴാണ് ഉറക്കമുണർന്നത്. സമയമറിയാൻ ഫോണെടുത്തുനോക്കി. മൂന്നുമണിയാവാറായിരിക്കുന്നു. വൈകിട്ട് അഞ്ചുമണിക്ക് ദേവീദർശനം കഴിഞ്ഞ് അമ്പലത്തിനകത്ത് തന്നെ കുറേനേരം സമാധാനത്തോടെയിരിക്കണം. ഇനിയും സമയമുണ്ട്. നടയുടെ തൊട്ടുമുന്നിലുള്ള ലോഡ്ജിൽ റൂം കിട്ടിയത് നന്നായി. ഫോണെടുത്ത് നെറ്റ് ഓൺ ചെയ്തു. നിറയെ വാട്സ് ആപ്പ് സന്ദേശങ്ങൾ. അതിൽ സത്യൻ്റേതും മക്കളുടേതുമുണ്ട്.
ആദ്യം സത്യൻ്റെ വോയ്സ് മെസേജ് തുറന്നു.
“നീ എപ്പോ വരും? എനിക്ക് ഭക്ഷണം ശരിയാവുന്നില്ല. വയറ്റിൽ ഏത് നേരവും ഗ്യാസ് നിറഞ്ഞപോലെ”.
താൻ പോയി ഗ്യാസിനുള്ള മരുന്ന് വാങ്ങിക്കുടിക്കെടോ എന്ന് പറയാനാണ് ആദ്യം തോന്നിയത്. പിന്നെ സഭ്യമായ ഭാഷയിൽ
“ജാനു വരാറില്ലേ സത്യേട്ടാ? അവളോട് പറയരുതോ. ചുമ്മാ കാശ് മാത്രം കൊടുത്താ പോരല്ലോ”.
ജാനു, വീട്ടിൽ സഹായത്തിന് വരുന്നവളാണ്. ജോലിക്കാരി തന്നെ.
മക്കളുടെ മെസ്സേജിനും കുറവില്ല.
“അമ്മയെപ്പോഴാ തിരിച്ചെത്തുന്നത്?” ദീപകും ചോദിച്ചു.
“കുട്ടികളാണെങ്കിൽ അമ്മമ്മയെ കാണാഞ്ഞ് കരച്ചിൽതന്നെ” മൂത്തവൾ രമ്യയാണ്.
ഉള്ളം ആർദ്രമാകുന്നതുപോലെ!
“കുറച്ചുദിവസത്തിനകം വരുമെന്ന് പറയൂ അവരോട്. അമ്മമ്മയ്ക്കും അവരെക്കാണാൻ തോന്നുന്നുണ്ട്”.
മെസ്സേജ് ഡെലിവർ ആയപാടെ ബ്ലൂ ടിക് വീവീണു. പെട്ടെന്ന് ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി. ഇളയവൾ ഗ്രീഷ്മയാണ്. അവളുടെ സ്വരത്തിൽ പരിഭവം നിറഞ്ഞിരുന്നു.
“അമ്മ നല്ല പണിയാ കാട്ടിയേ. ഇങ്ങനെ ആരോടും പറയാതെ ഒറ്റപ്പോക്കു പോകാമോ? പേടിച്ചുപോയി”.
“ഞാൻ പറഞ്ഞിരുന്നല്ലോ മൂന്നുപേരോടും”.
“മെസ്സേജിട്ടതോ? എന്താ അമ്മേ . അമ്മയ്ക്ക് മൂകാംബിക ഒക്കെ പോകണമെങ്കിൽ ഞങ്ങളോട് പറയാമായിരുന്നില്ലേ? കൊണ്ടു പോകുമായിരുന്നല്ലോ”.
വർഷങ്ങളായി ആഗ്രഹം പറയാൻ തുടങ്ങിയിട്ട്. അവളും കെട്ടിയോനും കുട്ടികളെ തന്നെയേൽപിച്ച് മൂന്നുദിവസം മൂകാംബിക തൊഴാൻ പോയപ്പോ ഓർക്കാത്തവളാണിത്. പറഞ്ഞില്ലെന്ന്… കഷ്ടം!
നീരസം പുറത്ത് കാട്ടാതെ പതിയെപ്പറഞ്ഞു, “ഒറ്റയ്ക്ക് വരണമെന്ന് തോന്നി. മുടക്കം വരരുതെന്നുണ്ടായിരുന്നു. അതുകൊണ്ട് പറഞ്ഞില്ല. എന്നെ വിളിക്കരുതെന്ന് പറഞ്ഞിട്ടല്ലേ പോന്നത്? ആവശ്യമെങ്കിൽ മെസ്സേജിടൂ.”
ഉള്ളിലെ ഗൗരവം ശബ്ദത്തിൽ അവൾ തിരിച്ചറിഞ്ഞുകാണും ഒന്നും പറയാതെ ഫോൺവെച്ചു.
അപ്പോഴേക്കും മൂത്തവളുടെ വോയ്സ് വന്നുകിടപ്പുണ്ടായിരുന്നു.
“അമ്മേ ദീപകിന് അടുത്താഴ്ച ഡൽഹിയിൽ മീറ്റിങ് ഉണ്ട്. അതു കഴിഞ്ഞ് ഡൽഹി, രാജസ്ഥാൻ ഒക്കെ കറങ്ങിവരാമെന്നു പറയുന്നു. കുട്ടികൾക്ക് സ്കൂൾ ലീവാക്കാൻ പറ്റില്ലല്ലോ. അമ്മ ഇവിടുണ്ടായിരുന്നെങ്കിൽ എനിക്കു പോകായിരുന്നു”
ഹ ഹ.. വെറുതെയല്ല ഇവൾ…! രണ്ടുപേരും ഇത്രയും സ്വാർഥരായിപ്പോയല്ലോ! ഒന്നാലോചിച്ചശേഷം ശാന്തി എഴുതിത്തുടങ്ങി.
“മോളേ, കുട്ടികളെ ദീപകിൻ്റെ പാരൻസിനെ ഏൽപിക്കു. അതല്ല അതുപറ്റില്ല എന്നാണെങ്കിൽ നീ പോകേണ്ട . അമ്മ റൂഡ് ആണെന്നു വിചാരിക്കുന്നുണ്ടെങ്കിൽ ഒരു തെറ്റുമില്ല. റിട്ടയർമെൻ്റ് കഴിഞ്ഞ് വിശ്രമജീവിതം നയിക്കാനാഗ്രഹിച്ച ഒരാൾ തന്നെയാണ് ഞാനും. കടമകളിൽനിന്ന് ഒളിച്ചോടുന്ന ഒരാളല്ല ഞാൻ. ഈ കാലംവരെ എല്ലാം ചെയ്തിട്ടുണ്ട്. നിൻ്റെ അച്ഛനെ അറിയാലോ? അദ്ദേഹം ഉഗ്രപ്രതാപിയായി കാരണവർ ചമഞ്ഞ് ചാരുകസേരയിൽ ഇരിപ്പും കിടപ്പും മാത്രമാണെന്നറിയാലോ? അമ്മയെപ്പറ്റി മക്കളെങ്കിലും ചിന്തിക്കുമെന്നോർത്തു. നിങ്ങളും അങ്ങേരുടെ രക്തം തന്നെ. അമ്മയെന്ന ജീവിക്ക് ആഗ്രഹങ്ങളുണ്ടാവുമെന്ന് അറിഞ്ഞിട്ടും അറിയാത്തതുപോലെ നടക്കുന്ന രണ്ടുമക്കൾ. നിങ്ങളുടെ ചെറുപ്രായത്തിൽ വീട്ടുജോലികളും സ്കൂൾജോലിയും തനിയെ നോക്കിയിരുന്ന ആളാണ് ഞാൻ. അതുപറഞ്ഞ് എൻ്റെ അമ്മയെ ഒരു കാര്യത്തിനും ആശ്രയിച്ചിട്ടില്ല. നിങ്ങളെ വളർത്തേണ്ടത് എൻ്റെ കടമയായിരുന്നു. അത് ഞാൻ ഭംഗിയായി ചെയ്തിട്ടുണ്ട്.
നിങ്ങടെ മക്കളെ വളർത്തേണ്ടത് നിങ്ങളുടെ കടമയാണ്. ഇനിമുതൽ എൻ്റെ ആഗ്രഹങ്ങൾക്കാണ് ഞാൻ മുൻഗണന കൊടുക്കേണ്ടത്. കൊച്ചുകൊച്ചു യാത്രകൾ, പുസ്തകവായന, എൻ്റെ വീട്ടിൻ്റെ മുന്നിലൊരു കൊച്ചുപൂന്തോട്ടം, അടുക്കളപ്പുറത്തൊരു കുഞ്ഞുപച്ചക്കറിത്തോട്ടം, ഇതൊക്കെ റിട്ടയർമെൻ്റ് ലൈഫിൽ ഞാൻ പ്ലാൻ ചെയ്തതാണ്. സാധിച്ചിട്ടില്ല. എന്താ കാര്യം? ഓർത്തുനോക്കൂ. അതുകൊണ്ട് ഞാൻ എനിക്കുവേണ്ടി ജീവിക്കാൻ തീരുമാനിച്ചു. എൻ്റെ തീർഥാടനം കഴിഞ്ഞുവരാൻ സമയമെടുക്കും. ഇതൊന്ന് ഗ്രീഷ്മയ്ക്കും അയച്ചു കൊടുക്കൂ”.
എഴുതിപൂർത്തിയാക്കിയപ്പോൾ വല്ലാത്ത ആശ്വാസം ശാന്തിക്ക് തോന്നി. തലയിൽനിന്ന് എന്തോ ഭാരം ഇറക്കിവെച്ച പ്രതീതി. വേഗംതന്നെ നെറ്റ് ഓഫ് ചെയ്തു. അമ്പലത്തിൽനിന്ന് മണിനാദം കേൾക്കുന്നുണ്ടോ? അതോ തോന്നലാണോ? ഏതായാലും ഇപ്പോഴേ പോയി ക്യൂവിൽ നിന്നേക്കാം. ശാന്തമായ മനസ്സോടെ അവൾ തയ്യാറാവാൻ തുടങ്ങി.
നീതി


6 Comments
ജോലിക്കും കുടുംബത്തിനുമിടയിൽ ശ്വാസം പിടിച്ച് ഓടിയെത്തുന്നവരുടെ ജീവിതവും അവരെ മുതലെടുക്കുന്നവരും നന്നായി എഴുതി. 👍👏
Thank you so much
എന്താ ഇപ്പോ പറയാ.. സ്വയം മറന്ന് ആരും ജീവിക്കരുത് ആണായാലും പെണ്ണായാലും.
നല്ലെഴുത്ത് 👍
Thank you so much 🙏😊
പലരും സ്വയം ജീവിക്കാൻ മറന്നു പോവുന്നവരാണ്. പ്രത്യേകിച്ചും സത്രീകൾ. മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ച് അവനവനുവേണ്ടി ജീവിക്കാൻ മറന്നു പോവുന്നവർ. അവർക്കുള്ള നല്ല സന്ദേശമാണ് ഈ കഥ. ഇഷ്യമായി👌. ആശംസകൾ❤️
Thank you so much