അയ്യോ ഓടിവായോ. ദേ പുഴയിൽ ഒരു പെണ്ണിന്റെ ശവം.
ആ നിലവിളി കേട്ട് ജനങ്ങൾ പുഴയുടെ തീരത്തേക്ക് ഓടി. പുഴയുടെ കരയ്ക്കടിഞ്ഞ ആ പെൺശരീരം കണ്ട് നിന്നവരുടെ നെഞ്ച് പിടഞ്ഞു. മരവിച്ച ആ മുഖത്തേക്ക് നോക്കിയവരിൽ ഒരാൾ മൃതദേഹം തിരിച്ചറിഞ്ഞു.
ഇത് ഞമ്മളെ മമ്മൂക്കാന്റെ മോളാണ്.
ഒരു മാസം മുമ്പ് ബസ്സ് ഡ്രൈവർ അസീസിനൊപ്പം മമ്മൂക്കാന്റെ മകൾ ബുഷ്‌റ ഇറങ്ങി പോയത് വലിയ വാർത്തയായിരുന്നു.
എന്താ ചെയ്യാ. എത്ര കണ്ടാലും കേട്ടാലും ഈ പെൺകുട്ടികൾ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ
ഇത് പോലെ എത്ര പെൺകുട്ടികളാണ് ചതിയിൽ പെടുന്നത്. ആ അസീസ് മുമ്പ് ഒരു കല്യാണം കഴിച്ചതാണ്. അത് ഡിവോഴ്സ് ആയതാണ്. അവന് പല സ്ത്രീകളുമായും ബന്ധമുണ്ട്.. എല്ലാം അറിഞ്ഞിട്ടും ഇങ്ങനെ പോയി കെണിയിൽ വീഴാൻ മാത്രം ബുദ്ധിയില്ലല്ലോ ഈ കുട്ടികൾക്ക്..
കുറച്ചു ദിവസത്തെ അടുപ്പം മതി ഒരുത്തൻ കൂടെ പോരുന്നോ എന്ന് ചോദിച്ചാൽ അങ്ങട് ഇറങ്ങി പോകും. അല്ലെങ്കിലും പെണ്ണുങ്ങളെ പ്രണയിച്ചു വളക്കാൻ അസീസ് മിടുക്കനാ…
ജനങ്ങൾ പരസ്പരം ഓരോന്ന് പറയാൻ തുടങ്ങി.
പോലീസ് ജീപ്പും ആംബുലൻസും സംഭവസ്ഥലത്ത് കുതിച്ചെത്തി. ബോഡി ആബുലൻസിൽ കയറ്റി കൊണ്ട് പോയി.. കൂടെ പോലീസ് ജീപ്പും തിരിച്ചു പോയി. കാറ്റിന്റെ അകമ്പടിയോടെ മഴ തകർത്തു പെയ്യാൻ തുടങ്ങിയപ്പോൾ കൂടി നിന്ന ജനങ്ങളും പുഴയുടെ തീരത്ത് നിന്ന് അങ്ങാടിയിലെ പീടികതിണ്ണയിലേക്ക് ഓടി കയറി.
***************************
രാത്രി. പുറത്തു മഴ തകർത്തു പെയ്യുകയാണ്. ഉറക്കം വരാതെ സൽമ ഓരോന്ന് ആലോചിച്ചു കിടന്നു.. ഭർത്താവ് നാളെ ദുബായിൽ നിന്നും നാട്ടിലേക്ക് വരുന്നുണ്ട്. സന്തോഷത്തോടെയുള്ള വരവല്ല ഇത്.. ഓരോന്ന് ഓർത്തു സൽമയുടെ കണ്ണുകൾ നിറഞ്ഞു..
ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ബഷീർക്കയുമായി ഞാൻ,പ്രണയത്തിലാകുന്നത്.. ഞാൻ പഠിക്കുന്ന കോളേജിന്റെ അടുത്തുള്ള ടെക്സ്റ്റെയിൽസിലായിരുന്നു, ബഷീർക്കക്ക് ജോലി. പിരിയാൻ പറ്റാത്ത വിധമുള്ള പ്രണയം. ഒടുവിൽ വീട്ടിലറിഞ്ഞു. ഉപ്പ സമ്മതിച്ചില്ല. ഉപ്പാക്ക് നാട്ടിൽ ജോലി ചെയ്യുന്നവരെ വേണ്ടാ. ഗൾഫുകാരനെ തന്നെ വേണമായിരുന്നു.
ഉപ്പാക്ക് സമ്മതമല്ല എന്നറിഞ്ഞപ്പോൾ, ബഷീർക്ക എന്നോട് ചോദിച്ചു. ഞാൻ വിളിച്ചാൽ നീ കൂടെ വരുമോ?
എനിക്ക് ഉപ്പാനെ ധിക്കരിക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. അത്കൊണ്ട് ഒരു ഉത്തരം നൽകാൻ ആയില്ല. ഉപ്പ എന്റെ പഠിപ്പ് മുടക്കി. അതോടെ ബഷീർക്കാനെ കാണാൻ പറ്റാതായി. പക്ഷേ ഒരിക്കലും മറക്കാൻ കഴിഞ്ഞില്ല.
ഉപ്പ ആഗ്രഹിച്ച പോലെ ഗൾഫ്കാരൻ അബ്ബാസ് എന്നെ നികാഹ് കഴിച്ചു. ആദ്യരാത്രി തന്നെ മനസ്സ് തുറന്നു സംസാരിച്ചു. അബ്ബാസ്‌ക്ക കൗമാരപ്രായത്തിലെ കഥകൾ പറഞ്ഞപ്പോൾ, പൊട്ടിപെണ്ണായ ഞാനും മനസ്സ് തുറന്നു എല്ലാം പങ്ക് വെച്ചു. ബഷീർക്കയുമായുള്ള തന്റെ പ്രണയം അബ്ബാസ്‌ക്കയോട് പറഞ്ഞപ്പോൾ ആ മുഖം മാറി.. പിന്നീട് എപ്പോഴും അത് പറഞ്ഞായിരുന്നു വഴക്ക്. എന്നെ വിവാഹം കഴിച്ച ശേഷം ഒരു തവണയേ അബ്ബാസ്‌ക്ക ഖത്തറിൽ പോയുള്ളൂ. നാട്ടിൽ വന്ന അബ്ബാസ്‌ക്ക ഓട്ടോ ഡ്രൈവർ ആയി. ഗൾഫിൽ പോകുന്നതിന് മുമ്പ് അതായിരുന്നു ജോലി. വീണ്ടും അതേ ജോലി ചെയ്യാൻ തുടങ്ങി.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഞാനും അബ്ബാസ്ക്കയെ ഇഷ്ടപ്പെട്ട് തുടങ്ങി. നല്ല സ്നേഹം ഒക്കെ ഉള്ള ആള് തന്നെയാണ്. അതാണ് ബഷീറുമായുള്ള പ്രണയം തുറന്നു പറഞ്ഞപ്പോൾ ആ മുഖം വാടിയതും.
എങ്കിലും ഒരു കുഞ്ഞിക്കാൽ കാണാനുള്ള ആഗ്രഹം സാധിച്ചിരുന്നില്ല..
അബ്ബാസ്ക്കാന്റെ ഫോണിൽ പല പെണ്ണുങ്ങളുടെയും നമ്പർ കണ്ടപ്പോൾ ഞാൻ എന്റെ സംശയം ചോദിച്ചു. എന്താ അബ്ബാസ്‌ക്കാ ഫോണിൽ കുറേ പെണ്ണുങ്ങളുടെ നമ്പർ.. ഞാൻ ഓട്ടോ ഡ്രൈവർ അല്ലേ. എന്റെ കസ്റ്റമറുടെ നമ്പർ ആണെന്ന് അബ്ബാസ്‌ക്ക പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു. എങ്കിലും വാട്സാപ്പ് ചാറ്റിങ്ങിൽ എന്തൊക്കെയോ കണ്ടപ്പോൾ എനിക്ക് സംശയമുണ്ടായിരുന്നു. പിന്നീട് ഫോൺ എടുത്തപ്പോൾ സ്ക്രീൻ ലോക്ക് ചെയ്തിരുന്നു.
പക്ഷേ പടച്ചോൻ എല്ലാം കാണുന്നുണ്ടല്ലോ.. ഒരു നാൾ നല്ല തല്ല് കിട്ടി കീറിപറിഞ്ഞ ഷർട്ടുമായാണ് അബ്ബാസ്‌ക്ക വീട്ടിൽ വന്നത്.. ഓട്ടോക്കാർ തമ്മിൽ ഉള്ള വഴക്ക് അടിയായതാണ് എന്നാണ് എന്നോട് പറഞ്ഞത്. പക്ഷേ സത്യം നാട്ടിൽ പാട്ടായിരുന്നു.. അവിഹിതത്തിന് പോയി നാട്ടുകാർ കൂട്ടം ചേർന്ന് അടിച്ചതാണ്. പിന്നെ ഒരു നിമിഷം ഞാൻ അവിടെ നിന്നില്ല.. എന്റെ കാല് പിടിച്ചു അബ്ബാസ്‌ക്ക പറഞ്ഞു. എന്റെ സൽമാ പോകല്ലേ.. ഇനി ഞാൻ ഒരു തെറ്റും ചെയ്യൂല്ല. പക്ഷേ എനിക്ക് പൊരുത്തപ്പെട്ടു കൊടുക്കാൻ കഴിയില്ലായിരുന്നു. ഞാൻ എന്റെ വീട്ടിലേക്ക് പോയി.
അബ്ബാസ്ക്കാന്റെ വീട്ടിൽ നിന്ന് പലരും വന്നു വിളിച്ചെങ്കിലും തിരികെ പോയില്ല. ഭർത്താവ് കള്ള് കുടിച്ചാലും, ചീത്ത വിളിച്ചാലും, ഇനി തല്ലിയാൽ പോലും സ്നേഹം ഉണ്ടെങ്കിൽ ഭാര്യ പൊരുത്തപെട്ട് ജീവിക്കും. പക്ഷേ ഭർത്താവിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നു അറിഞ്ഞാൽ എത്ര സ്നേഹം ഉണ്ടെങ്കിലും ഭാര്യക്ക് അത് പൊരുത്തപ്പെട്ടു കൊടുക്കാൻ കഴിയില്ല.
പുരുഷൻമാരും അങ്ങനെ തന്നെ അല്ലേ, ഭാര്യക്ക് അവിഹിതം ഉണ്ടെന്ന് അറിഞ്ഞാൽ അവർക്ക് സഹിക്കാനും പൊറുക്കാനും കഴിയുമോ? ഇല്ല. ആറ് മാസങ്ങൾ അകന്നു ജീവിച്ചു. പിന്നെ ഡിവോഴ്സ് ആയി. മക്കൾ ഒന്നും ഇല്ലാത്തത് കൊണ്ട് പിരിയാൻ വലിയ വിഷമം ഒന്നും ഉണ്ടായില്ല.
ഒറ്റക്ക് ജീവിക്കാൻ തന്നെ ആയിരുന്നു തീരുമാനം. വീണ്ടും ബഷീർക്കയെ കണ്ടുമുട്ടും വരെ. തലശ്ശേരിയിൽ വെച്ചാണ് വീണ്ടും കണ്ടുമുട്ടിയത്. ബഷീർക്ക ദുബായിൽ നിന്നും അവധിക്ക് നാട്ടിൽ എത്തിയതാണ്. വിവാഹം കഴിഞ്ഞിട്ടില്ല. അന്വേഷിക്കുന്നുണ്ട്. ഒരിക്കൽ തമ്മിൽ ജീവനേക്കാൾ സ്നേഹിച്ചത് കൊണ്ടാകാം നേരിൽ കണ്ടപ്പോൾ നമ്മൾ രണ്ട് പേരും മനസ്സ് തുറന്നു സംസാരിച്ചു.
എന്തല്ലാ സൽമാ എന്നെ ഓർമ്മയുണ്ടോ? ഭർത്താവ് എവിടെ ഗൾഫിൽ ആണോ? കണ്ടപ്പോൾ ബഷീർക്ക ആകാംക്ഷയോടെ ചോദിച്ചു.
ആ ഓർമ്മയുണ്ടോ എന്നോ, മറന്നിട്ടു വേണ്ടേ ഓർമിക്കാൻ. ഉപ്പ ആഗ്രഹിച്ച പോലെ ഗൾഫുകാരനെ തന്നെ കെട്ടി. ഇപ്പോൾ ഡിവോഴ്സ് ആയി. ഞാൻ നടന്നതെല്ലാം ബഷീർക്കയോട് പറഞ്ഞു. ബഷീർക്ക എല്ലാം കേട്ട് നിന്ന് ഒരു ദീർഘനിശ്വാസം വിട്ടു.
പോകുമ്പോൾ ഫോൺ നമ്പർ വാങ്ങിയാണ് പോയത്. വീണ്ടും ഫോണിലൂടെ ഉള്ള സംസാരം. പഴയ പ്രണയം വീണ്ടും രണ്ട് പേരുടെ മനസ്സിലും പൊട്ടി മുളച്ചു.
ഒരു ദിവസം സംസാരിച്ചു കൊണ്ടിരിക്കേ ബഷീർക്ക പറഞ്ഞു. എനിക്ക് ഒരു കാര്യം പറയാനുണ്ട്. പറയാൻ ഉള്ള കാര്യം ഞാൻ വാട്സാപ്പ്ൽ എഴുതിയിടാം.. നീ നോക്കിക്കോ. അതും പറഞ്ഞു ബഷീർക്ക ഫോൺ കട്ട് ചെയ്തു. ഞാൻ വാട്സാപ്പ് നോക്കി. ബഷീർക്കയുടെ മെസ്സേജ് വന്നിട്ടുണ്ട്. നമുക്ക് ഒന്നിച്ചു ജീവിച്ചു കൂടെ. ഒരിക്കൽ നമ്മൾ സ്നേഹിച്ചതല്ലേ, പോരുന്നോ എന്റെ കൂടെ, എന്റെ ജീവിതത്തിലേക്ക്.
കേൾക്കാൻ കൊതിച്ച വാക്കുകൾ ആയിരുന്നു അത്. നൂറ് വട്ടം സമ്മതം എന്ന് റിപ്ലൈ കൊടുക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണീർ ഒഴുകിയിറങ്ങി.
എന്റെ വീട്ടിൽ ആർക്കും എതിർപ്പില്ല. പക്ഷേ ബഷീർക്കയുടെ വീട്ടിൽ ബഷീർക്കയുടെ ഉമ്മാക്ക് സമ്മതമല്ല. എന്റെ മോന്റെ ആദ്യത്തെ വിവാഹം അല്ലേ. ഒരുത്തന്റെ കൂടെ ജീവിച്ചു പിരിഞ്ഞ പെണ്ണിനെ കെട്ടണോ? എന്നൊക്കെ പറഞ്ഞെന്നു പിന്നീട് ബഷീർക്ക പറഞ്ഞു ഞാൻ അറിഞ്ഞു.. സൽമയല്ലാതെ എന്റെ ജീവിതത്തിൽ വേറൊരു പെണ്ണ് ഉണ്ടാകില്ല എന്ന് ബഷീർക്ക പറഞ്ഞപ്പോൾ ഉമ്മ ആ വാശിക്ക് മുമ്പിൽ കീഴടങ്ങി. അങ്ങനെ ബഷീർക്ക എന്നെ നികാഹ് ചെയ്തു. ബഷീർക്കാന്റെ മണവാട്ടിയായി കാറിൽ ബഷീർക്കാന്റെ വീട്ടിലേക്ക് വരുമ്പോൾ കള്ളും കുടിച്ചു റോഡിലൂടെ ആടിയാടി പോകുന്ന അബ്ബാസ്ക്കയെ കണ്ടു.
എന്തിനാ ഈ മനുഷ്യൻ ഇങ്ങനെ നശിക്കണത്. ചെയ്തു പോയ തെറ്റുകൾ ഇനി ആവർത്തിക്കാതെ ഇനി നന്നായി ജീവിച്ചു കൂടെ എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.
ബഷീർക്കാന്റെ മണവാട്ടിയായി ഈ വീട്ടിൽ എത്തി.. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഇവിടെ ഉള്ള എല്ലാവരുടെയും പ്രിയപ്പെട്ടവളായി ഞാൻ മാറി. ഒരു ഭർത്താവിന്റെ സ്നേഹവും കരുതലും എല്ലാമെല്ലാം ഞാൻ അനുഭവിച്ചു തുടങ്ങിയത് ബഷീർക്കയോടൊപ്പം ഉള്ള ജീവിതത്തിൽ നിന്നാണ്.. ബഷീർക്ക ദുബായിലേക്ക് പോയാൽ ഉള്ള വിരഹത്തിൻ വേദനയാണ് സഹിക്കാൻ പറ്റാത്തത്. എങ്കിലും ആ കാത്തിരിപ്പിനും വീണ്ടും ഉള്ള ഒത്തു ചേരലിനും ഒരു മധുരനൊമ്പര സുഖമുണ്ടായിരുന്നു.
സന്തോഷകരമായ ജീവിതമായിരുന്നുവെങ്കിലും അപ്പോഴും ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം പടച്ചോൻ തന്നില്ല..
ബഷീർക്കാന്റെ പ്രിയപ്പെട്ട പെങ്ങളാണ് ബുഷ്‌റ.. സ്കൂൾ മാഷ് ആയിരുന്നു അവരുടെ ഉപ്പ മമ്മൂക്ക.. ഒരേ ഒരു പെങ്ങൾ മാത്രമേ കൂടപ്പിറപ്പായി ഉള്ളൂ എന്നത് കൊണ്ട് ബഷീർക്കാക്ക് ജീവനായിരുന്നു ബുഷ്‌റയെ.. നിഷ്കളങ്കയായിരുന്നു ബുഷ്‌റ. ബഷീർക്ക നാട്ടിലില്ലാത്ത സമയം അവളായിരുന്നു എന്റെ ആശ്വാസം.. മനസ്സ് നിറച്ചു സ്നേഹം ഉള്ള പെണ്ണ്. അത് കൊണ്ട് തന്നെയാണ് അവൾ ബസ്സ് ഡ്രൈവർ അസീസിന്റെ പ്രണയവലയിൽ കുടുങ്ങിപോയതും.
അയാളെ പറ്റി നാട്ടിൽ നല്ല അഭിപ്രായം ഇല്ല. ഒന്ന് കെട്ടി അത് ഡിവോഴ്സ് ആയതാണ്. ഞാൻ കുറേ അവളെ ഉപദേശിച്ചു.
ഒന്ന് കെട്ടി ഒഴിവായതിനു എന്താ കുഴപ്പം സൽമത്താ. നിങ്ങൾ ഒന്ന് കെട്ടിയത് അല്ലേ. എന്നിട്ട് ബഷീർക്ക നിങ്ങളെ നികാഹ് ചെയ്തില്ലേ. എന്റെ അസീസ്ക്ക പാവമാണ്. ബുഷ്‌റ എന്നോട് വാദിച്ചു.
എല്ലാവരുടെയും വാക്കുകൾ അവഗണിച്ചു അവൾ അസീസിനൊപ്പം പോയി. ദുബായിൽ നിന്നും വിവരം അറിഞ്ഞ ബഷീർക്ക ഫോണിലൂടെ പറഞ്ഞു.. അവൻ ആ അസീസ് നല്ലവനല്ല. അവൻ എന്റെ പെങ്ങളൂട്ടിയെ ചതിക്കും. ആകെ ടെൻഷനിൽ ആയിരുന്നു ബഷീർക്ക. ഇക്കാന്റെ ജീവനായ അനിയത്തിയല്ലേ.
ബഷീർക്കാക്ക് നാട്ടിൽ വരാൻ ലീവ് കിട്ടിയില്ല. വിവരമറിഞ്ഞ അന്ന് മുതൽ ബഷീർക്ക ആകെ പരിഭ്രാന്തിയിൽ ആയിരുന്നു.
ഇപ്പോൾ ഒരു മാസത്തിന് ശേഷം ബുഷ്‌റ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു.. പോസ്റ്റ്‌മോർട്ടം കഴിഞ്ഞു ബുഷ്‌റയുടെ മയ്യത്ത് ഖബറടക്കം ചെയ്തു.. അസീസിനെ പോലീസ് ചോദ്യം ചെയ്തു എന്നല്ലാതെ അറസ്റ്റ് ചെയ്തിട്ടില്ല. ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ സ്വാധീനം ഉള്ള ആളാണ് അസീസ്.. പാർട്ടിക്ക് വേണ്ടി തല്ലാനും കൊല്ലാനും പോകുന്ന ഗുണ്ട.. അവനെയാണ് ബുഷ്‌റ പ്രണയിച്ചത്.
പ്രണയത്തിന് ഇരട്ട മുഖങ്ങൾ ഉണ്ട്.
എല്ലാ പ്രണയവും ആത്മാർത്ഥമല്ല. ചില പ്രണയങ്ങൾ ചതിയാണ്.
എന്നാലും,അവൾക്ക് ആത്മഹത്യ ചെയ്യും മുമ്പ് എന്നെ ഒന്ന് വിളിച്ചു കൂടായിരുന്നോ. അവളെന്തിനു ഈ കടുംകൈ ചെയ്തു. അവളായിട്ട് വരുത്തി വെച്ചതിന് അവൾ തന്നെ അവളെ സ്വയം ശിക്ഷിച്ചു.
വിവരമറിഞ്ഞു, ബഷീർക്ക ഫോണിലൂടെ പൊട്ടികരയുകയായിരുന്നു.. ബുഷ്‌റ ആത്മഹത്യ ചെയ്തിട്ട് രണ്ട് ദിവസമായി.. നാളെ രാവിലെ ദുബായിൽ നിന്നും ബഷീർക്ക എത്തും. ലീവ് കിട്ടാത്തത് കൊണ്ട്, അവസാനമായി അനിയത്തി കുട്ടിയുടെ മയ്യത്ത് ഒന്ന് കാണാൻ പോലും ബഷീർക്കാക്ക് കഴിഞ്ഞിട്ടില്ല.
***************************
സൽമ ഓർമ്മകളിൽ നിന്നുണർന്നു. പിറ്റേന്ന് ബഷീർ നാട്ടിൽ എത്തി.. പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞെങ്കിലും, പോലീസ് അസീസിനെ അറസ്റ്റ് ചെയ്തില്ല..
എന്റെ ബുഷ്‌റയുടെ മരണത്തിനു കാരണമായ അവനെ ഞാൻ കൊല്ലും. ബഷീർ സൽമയോട് പറഞ്ഞു.
ഇക്കാ. ഇക്ക അയാളെ കൊന്ന് ജയിലിൽ പോയാൽ എനിക്ക് ആരാ. തെറ്റ് ചെയ്തവർക്ക് പടച്ചോൻ കൊടുക്കും. സൽമ ബഷീറിനെ ആശ്വസിപ്പിച്ചു.
ചൊക്ലി അങ്ങാടിയിൽ വെച്ച് ഒരു ദിവസം ബഷീർ അസീസിനെ കണ്ടുമുട്ടി.. അവന്റെ ഉള്ളിൽ പക നിറഞ്ഞു. പോലീസും കോടതിയും ഒന്നും നിന്നെ ശിക്ഷിച്ചില്ലെങ്കിൽ ഞാൻ തന്നെ നിന്നെ ശിക്ഷിക്കും. എന്റെ പെങ്ങളൂട്ടിയുടെ മരണത്തിനു കാരണം നീയാണ്. ബഷീർ കോപത്തോടെ പറഞ്ഞു.
നീയെന്നെ ഒലത്തും അതും പറഞ്ഞു അസീസ് ബഷീറിനെ തള്ളി. ബഷീർ താഴെ വീണു. ചൊക്ലി അങ്ങാടിയിൽ വെച്ചു അവർ തമ്മിൽ തല്ലായി. ആൾക്കാർ നോക്കി നിന്നു.. അസീസിന്റെ കൈകരുത്തിന് മുമ്പിൽ ബഷീറിനു പൊരുതി ജയിക്കാൻ ആയില്ല. പെട്ടെന്നാണ് അത് സംഭവിച്ചത്. അസീസിനെ ആരോ പിന്നിൽ നിന്ന് കത്തി കൊണ്ട് കുത്തി. അസീസ് നിലത്തു വീണു പിടഞ്ഞു പിടഞ്ഞു മരിച്ചു.
ബഷീർ തന്നെ രക്ഷിച്ച ആളെ നോക്കി. എവിടെയോ കണ്ട് പരിചയം ഉള്ളത് പോലെ. ഒരിക്കൽ മദ്യപിച്ചു ലക്ക് കെട്ട് പോകുന്ന ഇയാളെ ചൊക്ലിയിൽ വെച്ചു കണ്ടപ്പോൾ സൽമ തന്നെയാണ് പറഞ്ഞത്. ഇയാളാണ് എന്റെ ആദ്യ ഭർത്താവ് അബ്ബാസ് എന്ന്. തരിച്ചു നിക്കുന്ന ബഷീറിനെ നോക്കി അബ്ബാസ് പറഞ്ഞു.
എന്നെ നിങ്ങൾക്ക് അറിയാമോ എന്നറിയില്ല. ഞാൻ അബ്ബാസ്. നിങ്ങളുടെ ഭാര്യ സൽമയുടെ ആദ്യ ഭർത്താവ്. ഈ അസീസിനെ പോലെയുള്ള കുറേ കുരുത്തംകെട്ട സുഹൃത്തുക്കളുടെ കൂട്ട് കാരണം ഞാനും ഒരു പാട് തെറ്റ് ചെയ്തിട്ടുണ്ട്. നിങ്ങളെ ഒന്നുകിൽ അസീസ് കൊല്ലും. അല്ലെങ്കിൽ അയാളെ നിങ്ങള് കൊല്ലും. രണ്ടായാലും, നിങ്ങളെ സൽമാക്ക് നഷ്ട്ടപെടരുത്.. എനിക്ക് ഈ ലോകത്ത് ആരും ഇല്ല. ഞാൻ മരിച്ചാലും ജയിലിൽ കിടന്നാലും വേദനിക്കാനോ, സങ്കടപെടാനോ ആരും ഇല്ല.. നിങ്ങൾ പൊയ്ക്കോ. നിങ്ങൾ ഇനിയും ജീവിക്കേണ്ടവനാണ്. ഞാനൊക്കെ ഈ ഭൂമിക്ക് മുകളിൽ ജീവിച്ചിട്ട് ഒരു കാര്യവും ഇല്ല..ഞാൻ പോലീസിൽ കീഴടങ്ങാൻ പോകുകയാ.. ജയിലിൽ കിടക്കുമ്പോഴും നിങ്ങളെ രക്ഷിക്കാൻ വേണ്ടി ആണല്ലോ എന്ന് ഓർത്തു എനിക്ക് സമാധാനിക്കാം.
അബ്ബാസ് പറഞ്ഞു തീരും മുമ്പേ, ആരോ ഫോൺ വിളിച്ചു അറിയിച്ചതിനെ തുടർന്നു പോലീസ് ജീപ്പ് എത്തി.. അബ്ബാസിനെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോയി.
***************************
ഒരു വർഷത്തിന് ശേഷം. ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം സൽമ ഇന്ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ബഷീർ തന്റെ കുഞ്ഞിനെ തന്നെ നോക്കി നിന്നു..ഞാൻ ഒരു ഉപ്പ ആയിരിക്കുന്നു.
ഇക്കാനെ പോലെയുണ്ട് കുഞ്ഞിനെ കാണാൻ. സൽമ പറഞ്ഞു. അല്ല സൽമാ എനിക്ക് എന്റെ അനിയത്തി ബുഷ്‌റയെ പോലെയാ തോന്നുന്നത്. അവള് വീണ്ടും ജനിച്ചു മുമ്പിൽ വന്ന പോലെ തോന്നുന്നു.
ഇതെന്റെ ബുഷ്‌റ തന്നെയാണ്. എന്റെ മോൾക്ക് വേറെ പേരൊന്നും അന്വേഷിക്കേണ്ട. ബുഷ്‌റ എന്ന് തന്നെ പേരിടാം.. അതും പറഞ്ഞു ബഷീർ മോളെ സ്നേഹത്തിൽ വിളിച്ചു.
ഉപ്പാന്റെ മുത്തേ. എന്റെ ബുഷ്‌റ മോളേ
#പോരുന്നോഎന്റെകൂടെ
#എന്റെരചന
#കൂട്ടക്ഷരങ്ങൾ

