സ്വപ്നങ്ങളെ തുന്നിച്ചേർത്ത ഞങ്ങളുടെ ചിറകുകൾക്ക് 10 ആണ്ടിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പുൽനാമ്പുകളിലെ ജലകണം പോലെ അവളെ ഞാൻ ഹൃദയത്തോട് ചേർത്തു നിർത്തി. താൻ ബാക്കി വെച്ചു പോന്ന സ്വപ്നങ്ങളിൽ അവൾ ജീവിതം തുടരട്ടെ. വേർപാടിന്റെ വേദന അസ്സഹനീയം തന്നെ..
ശരീരം വിട്ടു പോകുന്ന ആത്മാവിൻ്റെ പിടപ്പു തടയാൻ, ഘടിപ്പിച്ചു വെച്ചിരിക്കുന്ന യന്ത്രങ്ങൾക്കു പോലുമാകുന്നില്ലല്ലോ.
വിട്ടു പോരാൻ മനസ്സില്ലാതെ ദേഹത്തെ വട്ടമിടുന്ന ദേഹിയുടെ നിസ്സഹായത ! അച്ഛനുമമ്മയും സിത്തുവും അലമുറയിടുന്നത് എന്തിനാണ്? ഞാൻ അരികിലുണ്ടെന്നു വിളിച്ചു കൂവിയിട്ടും ആരും കേൾക്കാത്തതെന്തേ?’
പ്രിയപ്പെട്ടവരെ ചേർത്തണയ്ക്കാൻ വെമ്പുന്ന കൈകൾ അവരെയൊന്നു തൊടാനാകാതെ തേങ്ങുന്നു.
ചിലർ തൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതു കണ്ടു.
ആഗ്രഹം തീരാതെ മരിച്ചവർക്ക് ആത്മശാന്തി കിട്ടുമോ? ഇല്ലെന്നാണ് എൻ്റെ പക്ഷം. വെള്ള പുതപ്പിച്ച ശരീരത്തിൽ പിച്ചകപ്പൂക്കളും മുല്ലപ്പൂക്കളും നിറയുന്നു. മകനും അനന്തരവരും, ഈറനടുത്ത് ചുറ്റും നിൽക്കുന്നു. ഇളയ കുട്ടി കാലിൽ തൊട്ട് നോക്കി അപ്പൂപ്പന്റെ തോളിൽ ചായുന്നു. ശരീരം തെക്കേ പറമ്പിലേക്ക് എടുക്കാൻ ഒരുങ്ങുന്നു. സിത്തു ബോധം കെട്ടു വീഴുന്നു. തനിക്കൊന്നും ചെയ്യാനാകുന്നില്ലല്ലോ. ആരൊക്കെയോ അവളെ ആശുപത്രിയിൽ കൊണ്ടുപോകുന്നു.
തിരികെ വന്ന സിത്തു മരുന്നിന്റെ മയക്കത്തിലാണ്. പാവം ഉറങ്ങിക്കോട്ടെ.
ശരീരം താഴേക്ക് ഇറക്കി. മണ്ണിന്റെയും പുല്ലിന്റെയും ഗന്ധം ! മേഘങ്ങൾ അലിഞ്ഞു ചേർന്ന് ഒന്നായി. മഴ ചാറുവാൻ തുടങ്ങി. ഉതിർന്നു വീഴുന്ന ജലം ശരീരത്തിൽ പതിയുന്നത് അറിയുന്നു. ശരീരം ചിതയിലേക്ക്എടുക്കുന്നു. മഴ തടുക്കാൻ ചിതക്കു മുകളിൽ മാലിപ്പുര ഉയർന്നു.
അയ്യോ, എൻ്റെ കളിക്കൂട്ടുകാരൻ ഹരിയും ഭാര്യയുമല്ലേ വരുന്നത്?
അവരെ കണ്ട് സിത്തു വീണ്ടും നിലവിളിയായി. ഇങ്ങനെ ഹൃദയം പൊട്ടി കരഞ്ഞാൽ എൻ്റെ സിത്തുവിനും വല്ലതും പറ്റുമല്ലോ.
വീട് കൂടുതൽ നിശബ്ദമായി. ചിരിയും തമാശകളും നഷ്ടപ്പെട്ടിരിക്കുന്നു.
ഹിന്ദുമത വിധിപ്രകാരം പതിനാറാം ദിവസം ബലിതർപ്പണം നടത്തി സ്വർഗ്ഗത്തിലേക്ക് ആത്മാവിനെ അയക്കാനുള്ള തിരക്കിലാണ് ബലി കർമ്മി. സിത്തു യാഥാർത്ഥ്യം അംഗീകരിച്ച പോലുണ്ട്. പരിഭ്രമവും ആകാംക്ഷയുമില്ല പ്രത്യക്ഷത്തിൽ അവൾ ശാന്തയാണ്. ഉള്ളിൽ തല്ലിയാർക്കുന്ന പ്രക്ഷുബ്ധത അവൾക്കും തനിക്കുമല്ലേ കാണാനാവൂ.
സാന്ദ്രതകളിൽ അവളുടെ തേങ്ങൽ മാത്രം കേൾക്കുന്നു.
ഞാൻ ഒഴിവാക്കാനാവാത്ത യാത്ര തുടങ്ങിയിരിക്കുന്നു. ആരോ പിന്തുടരുന്നല്ലോ. ഓ, അതൊരു സ്ത്രീയുടെ ആത്മാവാണ്. ആകെ തളർന്നിരിക്കുന്നു ആ ആത്മാവ് അരികിലെത്തി പതിയെ ചോദിച്ചു.
“താങ്കൾ എങ്ങനെ ഈ ലോകത്ത് എത്തി? “
“ഞാൻ പോലും അറിയാതെ മരണം എന്ന കറുത്ത കഴുകൻ എന്നെ ഇവിടെ എത്തിച്ചിരിക്കുന്നു സുഹൃത്തേ. “
തിരിച്ചുള്ള ചോദ്യങ്ങൾക്ക് നിർവികാരമായി തന്ന മറുപടികൾ എന്നിൽ വേദന ഉണർത്തി. ഭർത്താവിനെയും കുഞ്ഞിനെയും വേർപിരിഞ്ഞവൾ. ഗദ്ഗദത്തിൽ വാക്കുകൾ മുറിയുന്നു. പാർശ്വ വീക്ഷണത്തിൽ കണ്ടു അവർ കരയുകയാണ്.
പരലോകത്തിരുന്നു വീട്ടിലെ കാഴ്ചകളിലേക്ക് കണ്ണയക്കുമ്പോഴെല്ലാം സിത്തുവിന്റെ ഒറ്റയ്ക്കുള്ള കഷ്ടപ്പാടുകൾ കണ്ട് മനസ്സ് നീറും. അവളെ സംരക്ഷിക്കുവാൻ ഒരാളുണ്ടായിരുന്നു എങ്കിൽ എന്ന ചിന്തക്കൊപ്പം തന്നെ സ്വാർത്ഥതയും തല പൊക്കും. ഒരുമിച്ച് നെയ്ത സ്വപ്നങ്ങളും പുളകങ്ങളും മറ്റൊരാളുടേത് ആകുന്നത് സഹിക്കാൻ ആവുന്നില്ല അവർക്ക് സുരക്ഷ വേണമെന്ന് മറ്റാരെക്കാളും തനിക്കുണ്ട്. ഭർത്താവ് മരണപ്പെട്ടാൽ ആദ്യം സഹതാപവും പിന്നീട് അപവാദവും ആണ് സമൂഹം സ്ത്രീക്കു വെച്ചു നീട്ടുന്നതെന്നു നന്നായറിയാം. രാത്രിയുടെ ഏകാന്തതയിൽ സിത്തു എന്നോട് സംസാരിക്കുകയും പരിഭവം പറയുകയും ചെയ്യുമായിരുന്നു.
വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന പുതിയ സുഹൃത്തിനോട് ചോദിച്ചു “എന്തുപറ്റി ?”
അവൾ മെല്ലെ പറഞ്ഞു തുടങ്ങി ഭർത്താവ് ജോലിക്കായി തിരികെ പോകുന്നു. മകനെ നോക്കാൻ ആളില്ല. അമ്മ മരിച്ചു പോയ കുഞ്ഞ് അച്ഛനൊപ്പം നിൽക്കുന്നത് മഴയത്ത് മരച്ചോട്ടിൽ നിൽക്കുമ്പോലയൊണ്.
ഇതിനിടയിൽ അമ്മ സിത്തുവിനോട് രണ്ടാമതൊരു വിവാഹത്തെപ്പറ്റി സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷേ അവൾ സമ്മതിച്ചില്ല. വർഷങ്ങൾ കടന്നുപോയി. ഒരു വിവാഹ ചടങ്ങിൽ സിത്തുവിന്റെ ചേച്ചിയുടെ മകൾ, ഒരാളെ സിത്തുവിനെ പരിചയപ്പെടുത്തി. അവർ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്യുന്നു. പതിയെ അവർക്കിടയിൽ പരസ്പര വിശ്വാസവും സൗഹൃദവും രൂപപ്പെട്ടു വരുന്നതും അതു വിവാഹത്തിലേക്കു നീങ്ങുന്നതും കണ്ട് ഞാൻ ആഹ്ലാദിച്ചു. പഴയ സ്വാർത്ഥത കാലം കൊണ്ട് എന്നിൽ നിന്നൊഴിഞ്ഞു പോയി. ബന്ധുക്കളുടെ അനുഗ്രഹാശിസുകളോടെ സിത്തു കുട്ടികളുമായി അയാൾക്കൊപ്പം പോകുന്നതു കണ്ടപ്പോൾ വല്ലാത്തൊരു സമാധാനം. എൻ്റെ കുട്ടികളും അയാളുടെ കുട്ടിയും നന്നായി പഠിക്കുകയും ജോലി സമ്പാദിക്കുകയും ചെയ്തു. അതിനെല്ലാം കാരണഭൂതനായ അയാൾ എന്റെ മക്കളുടെ ‘അച്ഛാ’ വിളിക്കും സ്ഥാനത്തിനും, അർഹനായി തോന്നി.
സുഹൃത്തിനെ കുറച്ചു നാളുകളായി കാണുന്നുണ്ടായിരുന്നില്ല. ഒരു സരസ്വതിയാമത്തിൽ എന്നെ തേടി അവൾ എത്തി. എവിടെയായിരുന്നു എന്ന് ചോദ്യത്തിന് മറുപടി ‘എൻ്റെ മകനെയും ഭർത്താവിനെയും തിരയുകയായിരുന്നു. അവരെ കണ്ടുകിട്ടിയിരിക്കുന്നു. ഇന്ന് ഏറ്റവും സന്തോഷവതിയായ ആത്മാവ് ഞാനാണ്. എൻ്റെ മകൻ്റെ വിവാഹം ആ വേദിയിൽ നടക്കുന്നു. ‘
എൻ്റെ മിഴികൾ വേദിയിലേക്ക് നീണ്ടു. കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. ആനന്ദത്തോടു കൂടി ഞാൻ തിരിച്ചറിഞ്ഞു. സിത്തു അവരുടെ മകൻ്റെ അമ്മയാണന്ന്. സന്തോഷത്താൽ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് എൻ്റെ സുഹൃത്ത് കണ്ടു. എല്ലാം മനസ്സിലായ സുഹൃത്ത് എന്നോടൊപ്പം ചേർന്ന് നിന്നു. തൊണ്ടുകൾ പൊളിച്ച് മെല്ലെ രാത്രി വെളിച്ചത്തിലേക്ക് വീഴുന്നതും പ്രകാശം പരക്കുന്നതും ഞങ്ങൾ കണ്ടു.
ആത്മശാന്തി ഇതാണെന്ന തിരിച്ചറിവിൽ, സംതൃപ്തരായ രണ്ട് ആത്മാക്കൾ ഒന്നിച്ച് അനന്തതയിലേയ്ക്ക് പറന്നുയർന്നു…….. 🕊️🕊️

