ചിതറിപ്പോയ ദേശാന്തരജീവിതത്തിൽ, ഗൃഹാതുരത്വം പെയ്തു നനക്കുന്ന വരികൾ ഒഴുകിയെത്തി.
‘വേഴാമ്പൽ കേഴും വേനൽ കുടീരം നീ,
ഏകാകിനി നിന്നോർമ്മകൾ,
എതോ നിഴൽ ചിത്രങ്ങളായ്.’
ഒ.എൻ.വി കുറപ്പിന്റെ തൂലികയിൽ പിറന്ന് ഓളങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളിയെ ഉണർത്തിയ ഗാനം.
മഴ കാത്തിരിക്കുന്ന ദാഹാർത്തനായ വേഴാമ്പൽ പക്ഷി, കേരളീയ നാടോടിക്കഥകളിൽ വളരെ ആഴത്തിലുള്ള സങ്കല്പമാണ്. മലമുഴക്കി വേഴാമ്പൽ സംസ്ഥാന പക്ഷിയാണ്. വലിയ നീണ്ടു വളഞ്ഞ കൊക്കുള്ള വേഴാമ്പൽ മറ്റു ജലസോത്രസ്സുകളിൽ നിന്നും കുടിക്കാതെ മഴവെള്ളം മാത്രമേ കുടിക്കൂ എന്നും, അതിനായി ആകാശത്തേക്ക് നോക്കി കാത്തിരിക്കുമെന്നുമാണ് വിശ്വാസം. ചെറുപഴങ്ങൾ ഭക്ഷിക്കുന്ന വേഴാമ്പലിന് വെള്ളം അധികം ആവശ്യമില്ലെന്ന് ശാസ്ത്രം പറയുന്നു.
ഏകപത്നീവൃതമുള്ള പക്ഷികൾ, ഒരു ഇണ മാത്രമുള്ളവരാണ്. വിരഹാർത്തമായി കേഴുന്ന വേഴാമ്പൽ പ്രണയത്തിന്റെ ബിംബമായും ചിത്രീകരിക്കപ്പെടുന്നു.
തലയിൽ മകുടവുമായി വലിയ ശബ്ദത്തോടെ ചിറകടിച്ചു പറക്കുന്ന ഭീമാകാരനായ പക്ഷി, തന്റെ ഇണയെ വലിയ മരപ്പൊത്തുകളിൽ സംരക്ഷിക്കുന്നതും അടയിരിക്കുന്ന പെൺപക്ഷിക്കും പറക്കമുറ്റാറാവുന്ന വരെ കുഞ്ഞുങ്ങൾക്കും ഭക്ഷണം തേടുന്നതും ശാസ്ത്രസത്യമാണ്.

സ്നേഹം, വിശ്വാസം, പ്രണയം ഇതു മൂന്നും സമന്വയിച്ച പക്ഷിയുടെ ജീവിതചക്രം. പക്ഷെ ഈ വേഴാമ്പലിനെ മഴയുമായി ബന്ധിപ്പിക്കുന്ന കഥകളോടാണ് നമുക്കിഷ്ടം. മഴ കൊതിക്കുന്ന വേഴാമ്പലുകളായി എത്രയോ മനുഷ്യർ, മഴ വളരെ വിരളമായ രാജ്യങ്ങളിൽ, ലോകത്തിന്റെ പല കോണുകളിലുമായി ജീവിക്കുന്നു.
താപം ശമിപ്പിച്ചു കുളിരുപേറി, പച്ചപൊടിപ്പിൽ തളിരുകൾ വിരിയിച്ച് പുതുജീവന് നാമ്പു നൽകുന്ന മഴ, കേരളത്തിന്റെ ഭൂപ്രകൃതി കനിഞ്ഞു നൽകി നമ്മെ അനുഗ്രഹിച്ചു. മഴയുടെ നനവിൽ പൊടിക്കുന്ന ചെടികളിലെ തളിരിന്റെ ഇളം പച്ച ഭൂമിയെ പൊതിയുന്നു.
‘ഈ വഴി ഹേമന്തമെത്രവന്നൂ
ഈറനുടുത്തു കൈകൂപ്പി നിന്നൂ
എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ
പുഷ്പപാത്രങ്ങളിൻ തേൻ പകർന്നൂ.’
കവി പാടിയ, ഹേമന്തവും വസന്തവും വിരുന്നെത്തിയത് മഴയുടെ അകമ്പടിയോടു കൂടിയാണ്.
ഇന്ന് പ്രളയവും ഉരുൾപൊട്ടലുമായി ചിലപ്പോൾ സംഹാരതാണ്ഡവമാടുന്ന മഴ സൗന്ദര്യനിർവ്വചനങ്ങൾക്ക് അപ്പുറത്ത് ജീവജാലങ്ങളെ ഭയചകിതരാക്കുന്നു.
എങ്കിലും മഴയെ പ്രണയിച്ച കാലം! മഴ എത്ര കണ്ടാലും മതിവരാത്ത അനുഭവമായി എന്നും ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു.
മഴക്കു മുൻപ് വീശുന്ന കാറ്റുതിർക്കുന്ന ദലമർമ്മരവും പൊഴിയുന്ന മഴത്തുള്ളികൾ പേറുന്ന കാറ്റിന്റെ സുഖദമായ ഇളം തണുപ്പും അളന്നെടുക്കാൻ ആവാത്ത പാലാഴിയായി മനസ്സിൽ നിറയുന്നു.
മഴക്കാലത്തെ പ്രിയപ്പെട്ട കാഴ്ചയായിരുന്നു, വിശാലമായ പച്ചപ്പാടത്തിൽ കാറ്റിനൊപ്പം ഓടിയെത്തുന്ന ചാറ്റൽ മഴ. സൂചിരൂപം പൂണ്ടു പെയ്യുന്ന മഴയെ കാറ്റു തൊട്ടിലാട്ടി ദിശ തിരിച്ചു വിടുന്ന കാഴ്ച. വളർന്നു ശക്തിപ്രാപിച്ചു കനത്തിൽ പെയ്യുന്ന മഴയോട് സുല്ലിട്ടുപോകുന്ന കാറ്റിനെ നോക്കി കളിയാക്കി ചിരിക്കുന്ന മഴ.
പാടവരമ്പിലൂടെ വേഗത്തിൽ കാറ്റിന്റെ എതിർ ദിശയിൽ ഓടുമ്പോൾ മുഖത്തു വന്നടിക്കുന്ന കാറ്റും പുറകിലേക്ക് പറക്കുന്ന മുടിയും, കാറ്റിന്റെ തഴുകലിൽ പ്രകടമായ പ്രകൃതിയുടെ കുസൃതി, ആവോളം ആസ്വദിച്ച ബാല്യം!
നിറഞ്ഞൊഴുകുന്ന തോടുകളും പുഴകളും അതിൽ തുടിക്കുന്ന പരൽ മീനും വെള്ളപരപ്പിൽ ആഴുന്ന പാടങ്ങളും അവയ്ക്ക് മുകളിൽ പറക്കുന്ന ചുവപ്പൻ കല്ലൻ തുമ്പികളും വെയിൽക്കാത്ത് ചിറകൊതുക്കിയിരിക്കുന്ന നനഞ്ഞ പക്ഷികളും മഴക്കാലത്തിന്റെ മാത്രം മിഴിവുള്ള ചിത്രങ്ങളായി തെളിഞ്ഞു നിൽക്കുന്നു.
ഉമ്മറത്തെ തിണ്ണയിൽ ചാറ്റൽ മഴയെത്തി, എനിക്കായ് നനച്ചിടുന്നയിടത്തിൽ, ചൂണ്ടുവിരൽ കൊണ്ടു ചിത്രം കോറിവരച്ചു നിൽക്കുമ്പോൾ അമ്മ വിളിക്കും.
“ആ തൂവാല (എറിച്ചിൽ ) കൊള്ളാതെ നീങ്ങി നിൽക്കൂ കുട്ടി”. മനസ്സില്ലാമനസോടെ മഴയെ ഒരു കയ്യകലം നിർത്തി ബാലികയായ ഞാൻ മഴയോടു മിണ്ടിപ്പറയും.
എന്റെ ആദ്യത്തെ കമ്മൽ. പിരിമിഡ് ആകൃതിയിൽ ആറു വശങ്ങളുള്ള സ്വർണപ്പണിയിൽ, അറ്റത്തു തൂക്കിയ ചെത്തിയെടുത്ത വലിയ ഉരുണ്ട കടും ചുവപ്പ് കല്ല്. ചെറിയ അനക്കത്തിൽ തെരുതെരെ ആടുന്ന കമ്മൽ, അതിനൊരു കിടിലൻ പേരും, ‘മഴത്തുള്ളി കമ്മൽ’. ഓരോ മഴത്തുള്ളിയും പ്രതീക്ഷയാണ്. മണ്ണിനെ ആഞ്ഞുപുൽകി കുളിരയണിയിക്കുന്ന ബന്ധം. മഴത്തുള്ളികളുടെ കുളിരും മഴത്തുള്ളിക്കമ്മലും സ്വന്തമാക്കിയ പെൺകുട്ടി.
കർക്കിടകം പെയ്തുത്തിമർക്കുമ്പോൾ
പുതുമണ്ണ് നനയുന്ന മണം.
തലേ ദിവസം രാത്രി പാറി വന്ന ഈയ്യാംപാറ്റകൾ കത്തിച്ചുവെച്ച വിളക്കിനു ചുറ്റും ചിറകു മുറിഞ്ഞു കരിഞ്ഞുവീണു കിടക്കുന്നയിടത്തു തങ്ങുന്ന മണം, മരണത്തിന്റെ അസ്വസ്ഥത ഉള്ളിലുണർത്തി.
ഓടുമേഞ്ഞ വീട്ടിൽ താമസിച്ചിരുന്ന ബാല്യത്തിലായിരുന്നു മഴയുടെ സൗന്ദര്യം ഏറ്റവും കൂടുതൽ അറിഞ്ഞത്. പുരപ്പുറത്തു നിന്നും ഒഴുകുന്ന വെള്ളം, സ്ഫടികത്തിന്റെ സുതാര്യതയോടെ മുറ്റത്തെ മണ്ണിൽ കുത്തിത്തിരിഞ്ഞു, കുമ്പിൾ ആകൃതി മെനയുന്ന ഭംഗി, സുന്ദരമല്ലേ ആ കാഴ്ച? ആ ചില്ലുവെള്ളം ഉള്ളം കയ്യിൽ വീഴ്ത്തി തട്ടിത്തെറിപ്പിച്ചു നനഞ്ഞ കാലം.
കടലാസ്സുവഞ്ചിയുണ്ടാക്കി, മുറ്റത്തു കെട്ടികിടക്കുന്ന വെള്ളത്തിലും തെങ്ങിൻത്തടത്തിലും ഒഴുക്കി വിടുക, കൂട്ടുകാരുടെ വഞ്ചിയിൽ ചെറിയ കല്ലെടുത്തെറിഞ്ഞ് മുക്കുക, കുസൃതി നിറഞ്ഞ നാളുകൾ! ഒരു തിരിച്ചുപ്പോക്ക് പ്രായത്തിനില്ല എന്നറിഞ്ഞിട്ടും
വെറുതെ മോഹിക്കാൻ ഒരു മോഹം.
മഴക്കാലത്തു തൊടിയിലെ കിണറ്റിൽ, നിറഞ്ഞുയർന്ന തെളിഞ്ഞ വെള്ളത്തിൽ, അസാമാന്യ വിരുതോടെ വെള്ളത്തിൽ മുങ്ങാങ്കുഴിയിടുന്ന തവളയുടെ ഇളമഞ്ഞ തൊലി തെളിമയോടെ കണ്ടു അസൂയപ്പെടും, “എന്തൊരു പോക്കാണ് പോണ്യേ… “.
കിണറ്റിന്റെ ചുറ്റുമതിലിൽ വളരുന്ന മഷിത്തണ്ട് ചെടി പറിച്ചെടുത്തു കല്ലുസ്ലേറ്റ് മായ്ക്കുന്നത് മഴക്കാലത്തിന്റെ മാത്രം വിദ്യയായിരുന്നു.
അവിടിവിടെ കെട്ടിക്കിടക്കുന്ന വെള്ളക്കുഴികളിൽ ചവിട്ടിച്ചാടി വെള്ളം തട്ടിത്തെറിപ്പിച്ച മഴക്കാലം ഓർക്കും തോറും പെരുകുന്ന മധുരമഴയായി മനസ്സിൽ പെയ്തുത്തിമർക്കുന്നു.
ഇത്രയും രസികൻ മഴ, എന്താണ് എപ്പോഴും ഇല്ലാത്തത് എന്നു ചിന്തിച്ച് പാടത്തു ജോലിചെയ്യുന്ന ചേച്ചിമാർ പറഞ്ഞത് അപ്പാടെ വിശ്വസിച്ച് തിരിഞ്ഞു നടന്ന എന്നെ നോക്കി അവർ ചിരിച്ചു.
ചോദ്യം : എങ്ങിന്യാ മഴ പെയ്യണേ?
ഉത്തരം : അതോ… മോളെ, ആകാശത്തിന് അപ്പടി ഓട്ടയല്ലേ, അതു ചോരണതാ, ആകാശം ചോരണ മഴ.
എന്റെ നിഷ്കളങ്കബാല്യത്തിന്
ആ ഉത്തരം മതിയായിരുന്നു. കാരണം മഴ എനിക്ക് ഏറെ ഇഷ്ടമായിരുന്നു, ഇന്നും ഒട്ടും ചോർന്നുപോകാത്ത ഇഷ്ടം.
മഴയോടൊപ്പം വിരുന്നു വന്ന രസങ്ങളും കൊതിപ്പിച്ചുക്കൊണ്ടേയിരുന്നു. വേനലിൽ വിളഞ്ഞ മാങ്ങ വലിയ മൺഭരണിയിൽ ഉപ്പുവെള്ളത്തിൽ കിടന്നു ഉപ്പും പുളിയും കൈമാറി ഞങ്ങളെ കാത്തു കിടക്കുന്നുണ്ടാകും. ഭരണിയിൽ നിന്നും തോണ്ടിയെടുത്ത ഉപ്പുമാങ്ങ കടിച്ചു മുറിച്ചു തിന്നു മഴ കാണുമ്പോളുള്ള രുചി.
അടുക്കളയിൽ, ഇഞ്ചിയും കുരുമുളകും വേപ്പിലയും ചേർന്നു മൺകലത്തിൽ ‘രസം’ തിളക്കുമ്പോൾ പരക്കുന്ന മണം. എല്ലാ രസങ്ങളും ഒന്നു ചേർന്ന മഴരസം!
അതിരാവിലെ തൊടിയിലെ ഇളം തണുപ്പിൽ, ഞാൻ തിരയുന്ന തണ്ണീർകുടം. രാത്രിയുടെ തണുപ്പിൽ ഉറഞ്ഞുപോയ മഴത്തുള്ളികൾ, പുൽനാമ്പിൻ ആഗ്രത്തിൽ, മുത്തുമണിയായി ചേർന്നിരുന്നു. കണ്ണിൽ ഇറ്റു വീഴും മുമ്പേ അടർന്നു വീണ മഴത്തുള്ളിയോട് പിണങ്ങി, പരിഭവിച്ചു തിരിഞ്ഞു നടന്ന ബാല്യം. വർണം വാരി വിതറുന്ന മഴവില്ലു വിരിയിച്ച്, എന്റെ പിണക്കം മുറിക്കുന്ന മഴ.
പുതുവർഷത്തിലെ സ്കൂൾ യാത്രയിൽ ആർത്തലച്ചുപെയ്യുന്ന കാലവർഷം. പുത്തൻ യൂണിഫോമിന്റെ ശോഭ,
പുതിയ പുസ്തകങ്ങളുടെ മണം. പുസ്തകങ്ങൾ നനയാതെ അടക്കിപ്പിടിച്ച് പുത്തൻ കുടയും ചൂടി, കുടയുടെ മുട്ടിന്റെ ഭംഗി നൂറുവട്ടം നോക്കുന്നതിനിടയിൽ കാറ്റ് തട്ടിപ്പറിക്കുന്ന കുട. കുടയ്ക്കു പുറകെ ഓടി എത്തിപ്പിടിക്കുമ്പോളേക്കും എന്നെ നന്നായി നനയിച്ചു കാറ്റിൽ ഒളിക്കുന്ന വികൃതി മഴ.
വഴിയിൽ കുത്തിയൊലിച്ചു ഒഴുകുന്ന വെള്ളം, അഗ്രം നനച്ച നീലപാവാടയുടെ തണുപ്പും നനഞ്ഞ മുടിപിന്നലിൽ നിന്നും ഇറ്റിറ്റു വീണ മഴത്തുള്ളികളും വർഷങ്ങൾക്കിപ്പുറം സ്‌നിഗ്ദമായൊരു വികാരവായ്പാകുന്നു.
പകൽ മഴയും രാത്രി മഴയും ഇരട്ട സുന്ദരികൾ പോലെയാണെനിക്ക്. പകൽ മഴ കണ്ണിനു വിരുന്നായി പെയ്തു. കാറ്റുലയ്ക്കുന്ന മരച്ചില്ലകൾ, നനഞ്ഞ ഇലച്ചാർത്തിന്റെ ഭാരത്തിലും നൃത്തമാടി.
വാഴക്കൂട്ടത്തിൽ മദ്ദളം കൊട്ടി പെയ്യുന്ന മഴ. നീളൻ വാഴയിലകളിലൂടെ ഊർന്നൊലിക്കുന്ന തെളിഞ്ഞ മഴവെള്ളവും മുറ്റം നിറഞ്ഞൊഴുകുന്ന ചെങ്കൽ നിറമുള്ള വെള്ളവും നിറങ്ങളിൽ എന്നെ അതിശയിപ്പിച്ചു.
രാത്രിമഴ, സാത്വികഭാവം പൂണ്ടു, ഒരേ താളത്തിൽ, ഒരേ ഈണത്തിൽ, രാത്രിയുടെ ഇരുണ്ട മേലാപ്പിൽ നിന്നും ഗന്ധർവഗാനമായി പെയ്തിറങ്ങി. ആ ഗാനത്തിന് കാതോർത്തു മയങ്ങിയ കൗമാരം.
ഒച്ച വെയ്ക്കുന്ന ചീവിടുകളും പ്രജനനത്തിന് ഇണയെ ഉറക്കെ വിളിച്ചുണർത്തുന്ന തവളകളും രാത്രിമഴയുടെ വൈവിധ്യമാർന്ന സ്വരവിന്യാസ്യമാകും. ഈർപ്പം വലിച്ചു കനത്ത ജനാലപ്പാളികൾ, കാറ്റിൽ, ഊക്കിൽ തുറന്നടഞ്ഞ്, രാത്രി മഴയ്ക്കു കൂട്ടു നിന്നു.
ഇടിമുഴക്കത്തിന്റെ ഉരുളുന്ന അലകൾക്കു മുന്നെത്തി, ആകാശത്തു മിന്നൽ പിണരുകൾ, വെളിച്ചത്തിന്റെ ചാട്ടവർ മിന്നിക്കുമ്പോൾ തോന്നുന്ന ഭയത്തിൽ പൊതിഞ്ഞ കൗതുകം. ദൈവം തൊടുത്തുവിട്ട ശരങ്ങൾ, ആകാശത്തിന്റെ മാറ് പിളർക്കുന്ന വെളിച്ചം വിതറുന്ന
കാലവർഷവും തുലാവർഷവും പെയ്തു തീർത്ത മഴയോർമ്മകൾ.
മഴയോളം കാല്പനികഭാവങ്ങൾ ഉൾക്കൊണ്ട മറ്റൊന്നുണ്ടോ? പ്രണയമണിത്തൂവൽ പൊഴിയുന്ന മഴയും ഉള്ളം നീറുമ്പോൾ ഇരുണ്ടു പെയ്യുന്ന കണ്ണീർമഴയും കഥാപാത്രങ്ങളായ കല്പനകൾ, പ്രണയലോലഭാവങ്ങളും നോവും തൊട്ടുണർത്തുന്നു.
ദൂരെ ദൂരെ…കാനഡയിൽ
ഈ തണുപ്പ് രാജ്യത്ത്, പച്ചയും മഞ്ഞയും ചുവപ്പും നിറത്തിൽ, കൊഴിഞ്ഞു വീണ മേപ്പിൾ ഇലകളെ നനച്ച് ശിശിരത്തിൽ,
ഇരമ്പിയാർക്കാത്ത നേർത്ത തണുത്ത മഴ, പുൽമേടുകളെ നനച്ചു കാറ്റിനൊപ്പം പറന്നു പോകുന്നു. കുശലം ചോദിക്കാനും തിമർത്തു പെയ്യാനും ഇഷ്ടം കൂടാനും നിൽക്കാതെ അടയാളം കാണിച്ചു കടന്നുപോകുന്ന ചാറ്റൽ മഴ.
പൊയ്ക്കോളൂ… എന്നിൽ പെയ്തിറങ്ങുന്ന നിലക്കാത്ത മഴയോർമ്മകൾ ഉള്ളപ്പോൾ, എനിക്ക് നിങ്ങളോട് എന്തു പരിഭവം?
ഒരു മഴ ദിവസം അല്ലെങ്കിൽ ഒരു വർഷഋതുവിൽ ഒതുങ്ങാത്ത ഓർമ്മകൾ. ജീവിതം മുഴുവൻ, മഴയ്ക്ക് ദാഹിച്ചു ആകാശത്തേക്ക് കൊക്കുയർത്തിയിരിക്കുന്ന വേഴാമ്പലായി, അനേകരിൽ ഞാനും ഓർമ്മകൾ അടുക്കിപ്പെറുക്കി വെയ്ക്കുന്നു.
എന്നെ തഴുകി തലോടുന്ന മൃദുസ്പർശ്ശമായി, എന്നിൽ നിറയുന്ന കുളിരായി എന്റെ പ്രിയ മഴയോർമ്മകൾ!!!
Ref. ചലച്ചിത്രം ഓളങ്ങൾ.
ചിത്രം, google
#ഒരു മഴ ദിവസം.


8 Comments
എന്നത്തെയും പോലെ മനസ്സിനെ കുളിരു കോരിക്കുന്ന എഴുത്ത്
മഴ നനഞ്ഞും മഴവെള്ളത്തിലൂടെ നടന്നും മഴയാസ്വദിച്ച കുട്ടിക്കാലം എങ്ങനെ മറക്കും?
ഇഷ്ടമായി ജോയ്സ്❤️❤️
സുഗത ടീച്ചറിൻ്റെ രാത്രിമഴ ഓർമ്മ വന്നു
സന്തോഷം💃💃💃💃💃.
സ്നേഹം സുമ, ❤️ നന്ദി dear !🙏
ഒരു കുളിർമഴ പെയ്തു തീർന്ന അനുഭൂതി… ഗതകാലസ്നിഗ്ദ്ധതയുടെ ചാറ്റലും കുളിരും. എഴുത്ത് നന്നായി രസിപ്പിച്ചു ജോയ്സ് ❤️❤️❤️
സിൽവി, ഇഷ്ടം❤️
വായനക്ക്, കുറിപ്പിന്. 🙏
ഗൃഹാതുരത്വം നിറഞ്ഞ മഴയോർമ്മകൾ
Thank you Suma.🙏
എത്ര മനോഹരമാണ് ഈ എഴുത്തുകൾ, ജൂണിലെ മഴയപോലെ താങ്കളുടെ എഴുത്തും മനസ്സിൽ പെയ്തിറങ്ങുന്നു മനോഹരം 💕💕💕💕 അതി മനോഹരം🙏🙏
Seji, 🙏 സ്നേഹം dear, ❤️