രാത്രി പതിനൊന്ന് മണി കഴിഞ്ഞിരുന്നു. പുറത്ത് പെയ്തൊഴിഞ്ഞ മഴയിൽ നിന്ന് ചെളിയുടെയും ഈർപ്പത്തിന്റെയും മണം കാറ്റിലൂടെ വീടിനുള്ളിലേക്ക് അരിച്ചുകയറി. അടുക്കളയുടെ ഇരുണ്ട മൂലയിൽ ശ്വാസമടക്കി ലക്ഷ്മി ഇരിക്കുകയായിരുന്നു.
സേതുവേട്ടൻ വരേണ്ട സമയമായിട്ടുണ്ട്. ഓർക്കുമ്പോൾ തന്നെ അവളുടെ ഉള്ളിൽ ഭയത്തിന്റെ ഒരു തണുത്ത അലയടി ഉയരും.
പതിനെട്ട് തികയും മുൻപേ, സ്വന്തം ഭാരം ഒഴിവാക്കാൻ അമ്മാവനും അമ്മായിയും കൂടി അവളെ അയാൾക്ക് കെട്ടിച്ചു കൊടുക്കുമ്പോൾ എതിർക്കാൻ ലക്ഷ്മിക്ക് ഒരവകാശവും ഇല്ലായിരുന്നു. ആദ്യരാത്രിയിൽ തന്നെ മദ്യത്തിന്റെ ദുർഗന്ധവുമായി തന്റെ ഇളം ശരീരത്തെ കശക്കിയെറിഞ്ഞ അയാൾ, അവൾക്കൊരു ‘ചെകുത്താൻ’ മാത്രമായിരുന്നു. വിവാഹമെന്തെന്നോ ഭാര്യയാകുകയെന്നാൽ എന്തെന്നോ തിരിച്ചറിയും മുൻപേ അവൾ ആ പരുക്കൻ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെട്ടു.
അയാൾ ഒരു മുഴുക്കുടിയനായിരുന്നു. കൂലിപ്പണി കിട്ടുന്ന പണം മുഴുവൻ ബാറിൽ തീർത്ത്, വീട്ടിലേക്ക് വരുമ്പോൾ കൈയിൽ ഒരു പലചരക്ക് സാധനം പോലുമുണ്ടാകില്ല; പകരം മദ്യത്തിന്റെ രൂക്ഷഗന്ധവും അകാരണമായ ദേഷ്യവും മാത്രം. ചോർന്നൊലിക്കുന്ന ആ പഴയ വീടിന്റെ കരിപിടിച്ച അടുക്കളയിൽ, പുകയുന്ന മണ്ണടുപ്പിലേക്ക് ഊതിയൂതി കണ്ണീരൊഴുക്കുന്ന ആ കൊച്ചുപെണ്ണിനെ അയാൾ ഒരിക്കലും ഓർക്കാറില്ലായിരുന്നു. വെപ്രാളത്തിനിടയിൽ കറി അരിയമ്പോൾ കൈമുറിഞ്ഞ് ചോര വരുന്നത് അയാൾ അറിയാറില്ല. എന്നും കുടിച്ചു വന്ന്, അവൾ വച്ചുവിളമ്പുന്നത് മുഴുവൻ തിന്നുതീർത്ത്, അവളെ തല്ലിയും ചവിട്ടിയും ക്രൂരമായി വേദനിപ്പിച്ചു. ഒടുവിൽ, വേദനകൊണ്ട് നീറിപ്പുകയുന്ന ആ ശരീരത്തെ കിടക്കപ്പായിലേക്ക് വലിച്ചിഴച്ച് അയാൾ ആഴ്ന്നിറങ്ങുമ്പോഴേക്കും അവൾ പാതി ചത്ത ശവമായി മാറിയിട്ടുണ്ടാകും.
പലപ്പോഴും വിശന്നാണ് അവൾ ഉറങ്ങിയിരുന്നത്. ചില ദിവസങ്ങളിൽ വീട്ടിൽ പട്ടിണിയാകുമ്പോൾ അയാൾ പുറത്തുനിന്ന് കഴിച്ചു വരും. അവൾ കഴിച്ചോ എന്ന് പോലും അന്വേഷിക്കാതെ, പതിവ് ക്രൂരതകൾക്ക് ശേഷം അയാൾ കൂർക്കം വലിച്ചുറങ്ങും. മരിക്കാൻ ഭയമുള്ളതുകൊണ്ട് മാത്രമാണ് അവൾ ജീവൻ നിലനിർത്തിയത്.
പെട്ടെന്നാണ് പുറത്ത് ഒരു ബൈക്കിന്റെ ശബ്ദം കേട്ടത്. ലക്ഷ്മിയുടെ ഹൃദയം ഒന്ന് പിടഞ്ഞു. അവൾ വേഗം എഴുന്നേറ്റ് വാതിലിനരികിലേക്ക് നടന്നു.
സേതു വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി. ചുവന്നു കലങ്ങിയ കണ്ണുകൾ, ഉറയ്ക്കാത്ത കാലുകൾ.
”ആരെ കാണിക്കാനാടി നീ ഇങ്ങനെ മോങ്ങിക്കൊണ്ട് നിൽക്കുന്നത്? നിന്റെ അപ്പൻ ചത്തോ? ഓ… അങ്ങേര് പണ്ടേ ചത്തതാണല്ലോ!” അയാൾ അലറി.
ലക്ഷ്മി ഭയത്തോടെ നോക്കി, “അത്…” വാക്കുകൾ പൂർത്തിയാകും മുൻപേ അവന്റെ കനത്ത കൈകൾ അവളുടെ കവിളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.
”നിന്നെ ഇവിടെ വെറുതെ തീറ്റിപ്പോറ്റാനാണോ ഞാൻ വെച്ചിരിക്കുന്നത്? വൃത്തിക്കും മെനയ്ക്കും ഇരുന്നൂടെ?”
ചുമരിലിടിച്ച് ലക്ഷ്മി നിലത്തേക്ക് വീണു. കവിളിൽ തീപൊള്ളുന്ന വേദന തോന്നിയിട്ടും അവൾ കരഞ്ഞില്ല. കരഞ്ഞാൽ വീണ്ടും തല്ലുമെന്ന് അവൾക്കറിയാമായിരുന്നു. അടുക്കളയിൽ തീ പുകഞ്ഞിട്ട് രണ്ട് നാളായെന്ന് അയാൾക്കുമറിയാം. അവളെ പട്ടിണിക്കിടുന്നതും, ആ പട്ടിണിയിൽ തളർന്ന അവളുടെ ശരീരം കീഴടക്കുന്നതും അയാൾക്കൊരു ലഹരിയായിരുന്നു. പതിവുപോലെ, എല്ലാം കഴിഞ്ഞ് അൽപ്പസമയത്തിനകം അയാളുടെ കൂർക്കം വലി ഉയർന്നു.
പുറത്ത് മഴത്തുള്ളികൾ വീണുകൊണ്ടിരുന്നു. ലക്ഷ്മി പതിയെ തന്റെ വയറിലേക്ക് കൈവെച്ചു. അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ അടർന്നു വീണു. അവൾ മാത്രമല്ല അന്ന് പട്ടിണി കിടന്നത്; അവളുടെ ഉദരത്തിൽ വളരുന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞും കൂടിയായിരുന്നു.
അത് സേതുവിന് അറിയില്ലായിരുന്നു. അന്ന് രാവിലെ വരെ അവൾക്കും. വല്ലാത്ത ക്ഷീണവും ഛർദ്ദിയും കാരണം അവശയായപ്പോഴാണ് മാസം തെറ്റിയത് അവൾ ഓർക്കുന്നത്. രണ്ട് വർഷത്തെ നരകം എങ്ങനെ കഴിച്ചുകൂട്ടി എന്ന് അവൾക്കറിയില്ല. അതിനിടയിൽ ഒരു കുഞ്ഞു കൂടി… അവൾക്ക് ഭയം കൂടിവന്നു.
”എന്റെ കുഞ്ഞ്…” അവൾ സ്വയം മന്ത്രിച്ചു.
സ്വന്തം ജീവിതം തകർന്നത് അവൾ സഹിച്ചു. പക്ഷേ, ഒന്നും അറിയാത്ത ഒരു ജീവൻ ജനിക്കും മുൻപേ ശിക്ഷിക്കപ്പെടുന്നത് അവൾക്ക് താങ്ങാൻ കഴിയില്ലായിരുന്നു. മദ്യലഹരിയിൽ മലർന്നു കിടന്നുറങ്ങുന്ന അയാളെ അവൾ നോക്കി. ഈ മനുഷ്യൻ തന്റെ കുഞ്ഞിന്റെ അച്ഛനാണല്ലോ എന്ന ഭയം അവളെ മൂടി. അന്ന് രാത്രി ലക്ഷ്മി ഉറങ്ങിയില്ല. വയറിൽ കൈചേർത്ത് പിടിച്ച് അവൾ നേരം വെളുപ്പിച്ചു.
’ജീവിക്കാൻ വേണ്ടി എങ്ങോട്ടെങ്കിലും പോകാം, മരിക്കാൻ വേണ്ടി ഇവിടെ നിൽക്കരുത്. ‘ ലക്ഷ്മി കണ്ണുകൾ തുടച്ചു. ആദ്യമായി അവളുടെ മനസ്സിൽ ഒരു പ്രതീക്ഷയുടെ ഹൃദയമിടിപ്പ് ഉയർന്നു. ‘ഞാൻ രക്ഷപ്പെട്ടാൽ എന്റെ കുഞ്ഞും രക്ഷപ്പെടും. ‘
അടുത്ത ദിവസം രാവിലെ, പച്ചവെള്ളം കുടിച്ച് വിശപ്പടക്കിയ ശേഷമാണ് അവൾ അയാളോട് ചോദിച്ചത്: “കുറച്ച് അരി വാങ്ങിക്കൊണ്ട് വരാമോ? ചോറ് വയ്ക്കാൻ ഇല്ല…”
പുച്ഛത്തോടെ അയാൾ അമറി: “നീ എന്ത് കൊണ്ടുവന്നിട്ടാടീ നിനക്ക് അമൃതേത്ത് നടത്താൻ ഞാൻ അരി കൊണ്ടത്തരേണ്ടത്?”
അവൾ ഞെട്ടിവിറച്ചുപോയി. അയാൾ അവളുടെ കവിളിൽ കുത്തിപ്പിടിച്ച് ഭിത്തിയിലേക്ക് തള്ളിമാറ്റി, മുഖത്ത് തുപ്പിയിട്ട് ഇറങ്ങിപ്പോയി. അയാൾ പോയതും ലക്ഷ്മി വാവിട്ടു നിലവിളിച്ചു. ഭാഗ്യമില്ലാത്ത തന്റെ കുഞ്ഞിന്റെ ഓർമ്മയിൽ അവൾ സ്വയം തലയ്ക്കടിച്ച് ശപിച്ചു.
അന്നും അയാൾ തിരിച്ചെത്തിയത് മദ്യപിച്ച് ലക്ക് കെട്ടാണ്.
കേട്ടാലറയ്ക്കുന്ന ഒരു തെറിയും വിളിച്ച് സേതു അവളുടെ കവിളിൽ വൃത്തികെട്ട ചിരിയോടെ അമർത്തി കടിച്ചു. പല്ലിറങ്ങി ആഴ്ന്ന മുറിവ് നീറി അവൾ നിലവിളിച്ചു.
ശബ്ദം പുറത്ത് കേൾക്കാതെയിരിക്കാൻ അയാൾ അവളുടെ വായ് പൊത്തി പിടിച്ചു. പിന്നെ അവളുടെ ഉടലിനെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് അയാൾ നിലത്തേക്ക് മറിഞ്ഞു.
തൻ്റെ ഉദരത്തിൽ കുരുത്ത കുഞ്ഞിനെയും കൊണ്ടാണ് അയാൾ തന്നെ പ്രാപിക്കാൻ പോകുന്നതെന്ന് ഓർമ്മ വന്ന അവൾ ശക്തിയായി അയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. ആനയുടെ കരുത്തുള്ള അയാൾക്ക് മുന്നിൽ ആ പിഞ്ച് ദേഹത്തിന് എത്രമാത്രം പിടിച്ചു നിൽക്കാൻ പറ്റും?
” അരുത്.. എൻ്റെ കുഞ്ഞിനെ കൊല്ലരുത്…”
അവൾ പറഞ്ഞതൊന്നും കേൾക്കാൻ നിൽക്കാതെ അയാൾ അവളുടെ കവിളത്ത് ആഞ്ഞടിച്ചു. പല്ല് കൊണ്ട് മുറിഞ്ഞ മുറിവിൽ വീണ്ടും ചോര കിനിഞ്ഞു. ആ ചോരയിൽ അയാൾ ആർത്തിയോടെ നാവ് താഴ്ത്തുന്നത് കണ്ടവൾ കണ്ണുകൾ മുറുകെയടച്ചു.
അതോടൊപ്പം തന്നെ തൻ്റെ ബോധം മറയുന്നതും മുറിയാകെ ഇരുട്ടിൽ അമരുന്നതും അവളറിഞ്ഞു.
പിന്നീട് കണ്ണ് തുറക്കുമ്പോൾ മേൽക്കൂരയിലെ ഉത്തരത്തിൽ രണ്ട് പല്ലികൾ തമ്മിൽ കൊരുക്കുന്നതാണ് അവൾ കാണുന്നത്.
ബോധം തെളിയാൻ അൽപ സമയമെടുത്തു. ഇരുണ്ട കാഴ്ച മാറി വെളിച്ചം തെളിഞ്ഞപ്പോൾ അർദ്ധനഗ്നയായി കിടക്കുന്ന തൻ്റെ അപ്പുറത്ത് നിലത്തിരുന്ന് അയാൾ വാങ്ങിക്കൊണ്ട് വന്ന ബിരിയാണിപ്പൊതിയിൽ നിന്ന് ഭക്ഷണം വാരി കഴിക്കുന്ന അവൾ കണ്ടു.
കോഴി മുട്ട അപ്പാടെ വായിലേക്കിട്ട് വിഴുങ്ങുന്ന അയാളുടെ കണ്ണുകൾക്ക് ചോരച്ചുവപ്പ് ആയിരുന്നു.
തളർന്ന കൈ മെല്ലെ ഉയർത്തി അവൾ വയറിൽ തടവി. അവളൊന്ന് ഞെട്ടി. കൊഴുത്ത ദ്രാവകം കയ്യിൽ പടർന്നു. അവൾ കയ്യിലേക്ക് നോക്കി. ചോര.
ഉൾക്കിടിലത്തോടെ അവൾ തൻ്റെ താഴേക്ക് നോക്കി. ചോര പടർന്ന് അവിടമാകെ നനഞ്ഞിരുന്നു. ഇഴഞ്ഞ് വലിഞ്ഞ് അവൾ ഭിത്തിയിലേക്ക് ചാരിയിരുന്നു. അവളെ ശ്രദ്ധിക്കാതെ അയാളപ്പോഴും ഇറച്ചിക്കഷണങ്ങൾ കടിച്ചു വലിക്കുകയായിരുന്നു. തൻ്റെ ഉള്ളിൽ കുരുത്ത കുഞ്ഞ് ജീവൻ വിശന്ന് വലഞ്ഞിട്ടും തന്നോടൊപ്പം അതിജീവിക്കാൻ ശ്രമിച്ചിരുന്നു. ഇന്ന് സ്വന്തം അച്ഛൻ്റെ ക്രൂരതയിൽ കുറച്ച് രക്തത്തുള്ളികളായി മണ്ണിൽ ഒഴുകിപ്പരന്ന് കിടക്കുന്നു.
അവൾക്ക് കരയണം എന്ന് തോന്നി. പക്ഷേ കണ്ണീരില്ലായിരുന്നു. രണ്ട് വർഷമായി അവളെ ജീവനോടെ വിഴുങ്ങിക്കൊണ്ടിരുന്ന ഭയം എവിടെയോ പോയി മറഞ്ഞിരുന്നു. അതിന്റെ സ്ഥാനത്ത് വന്നത് ശൂന്യതയായിരുന്നു. ആ ശൂന്യതയ്ക്ക് നിറം കൊടുത്തത് അവളുടെ കാലുകൾക്കിടയിലൂടെ ഒഴുകിയ ചോരയായിരുന്നു.
അയാളെ അവൾ പകയോടെ നോക്കി. വിശന്ന് ഒട്ടിയ വയർ..
അതിൽ പറ്റി പിടിച്ച് വളർന്ന ഒരു ജീവൻ ഉള്ളിൽ കിടന്ന് മുരളുന്നത് പോലെ അവൾക്ക് തോന്നി. ദാഹം കൊണ്ട് തൊണ്ട കഴച്ചു പൊട്ടുന്നത് പോലെ. മുറിയിലെ മൂലയിൽ ചാരി വച്ചിരുന്ന ചിരവത്തടി കണ്ണിൽ ഉടക്കി.
ഇഴഞ്ഞ് ഇഴഞ്ഞ് അതിനടുത്തേക്ക് നീങ്ങുമ്പോഴും പാതി മയങ്ങിയ കണ്ണുകൾ കൊണ്ട് അയാൾ ചോറ് കുഴയ്ക്കുന്നുണ്ടായിരുന്നു.
ഉരുള ഉരുട്ടി വായിലേക്ക് വയ്ക്കും മുന്നേ തലയിൽ ഒരു കനത്ത പ്രഹരമേറ്റ് അയാൾ പിറകോട്ട് മലച്ചു വീണു. ബിരിയാണി ചോറിൽ ചോര തെറിച്ചു.
വെറി അടങ്ങാതെ അവൾ വീണ്ടും വീണ്ടും അയാളുടെ തല തച്ചുടച്ചു.
എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് ലക്ഷ്മി അയാളുടെ ശവത്തിന് അടുത്ത് നിന്നും പൊതി വലിച്ചു നീക്കി.
ചോര പുരണ്ട നൈറ്റി കാലിന് കീഴേക്ക് നേരെ വലിച്ചിടാതെ തന്നെ അവൾ ആർത്തിയോടെ ചോര പുരണ്ട ബിരിയാണി കുഴച്ചു വാരി വായിലേക്ക് വച്ചു. മസാല മണം അവളുടെ മൂക്കിനെ കൊതിപ്പിച്ചു. അനാവൃതമായ തുടയിൽ കൈ കൊണ്ട് താളമിട്ട് കൊതിയോടെ അവൾ ഇടവേളയില്ലാതെ ചോറ് വാരി തിന്നാൻ തുടങ്ങി.
ഇടയ്ക്ക് എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
പുറത്ത് മഴ ആർത്തലച്ച് പെയ്യാൻ തുടങ്ങി. ആ കൂരിരുട്ടിൽ വീടിന് പിന്നിലെവിടെയോ നായ്ക്കൾ കൂട്ടത്തോടെ ഓരിയിടുന്നുണ്ടായിരുന്നു.
Ajeesh kavungal


2 Comments
കൊള്ളാം , തീവ്രമായ എഴുത്ത്, വേദനകളുടെ കുത്തൊഴുക്ക്.❤️❤️👍
Intense!
ഇനി ബിരിയാണി കാണുമ്പോ ഇതായിരിക്കും ഓർമ്മവരുന്നത്. നല്ലെഴുത്ത് !!