“ടീച്ചറേ വൈകിട്ട് നമുക്കൊന്ന് അമ്പലത്തിൽ പോയാലോ? എന്റെ നാടും കാണാലോ” ഓമന ടീച്ചറുടെ ചോദ്യത്തിന് ചിരിയോടെ രാധ ടീച്ചർ തലയാട്ടി. ഒരാൾ U P ക്ലാസ്സിലും ഒരാൾ ഹൈസ്‌കൂളിലും പഠിപ്പിച്ചിരുന്നുവെങ്കിലും ആത്മാർത്ഥ സുഹൃത്തുക്കൾ. കുറേ കാലം കൂടിയാണ് രാധടീച്ചർ ഓമനടീച്ചറെ കാണാൻ വരുന്നത്. ഓമന ടീച്ചർ കുറേ നാളായി ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം ആശുപത്രിയിൽ കിടപ്പാകാറുണ്ട്. അങ്ങനെയൊരു ആശുപത്രിവാസം കാരണം ഭർത്താവിനോപ്പം അമേരിക്കയിൽ കഴിയുന്ന ഓമനടീച്ചറുടെ ഒരേയൊരു മകൾ നന്ദനയും നാട്ടിലെത്തിയിട്ടുണ്ട്.
വൈകിട്ട് അമ്പലത്തിൽ പോകാനിറങ്ങിയപ്പോൾ നന്ദന പറഞ്ഞു ”ഞാൻ കാറും കൊണ്ട് വരാം. താമസിച്ചാൽ നടന്നുവരുന്നത് ബുദ്ധിമുട്ടാവും”.
അങ്ങനെ രണ്ട് ടീച്ചർമാരും കൂടെ വർത്തമാനം പറഞ്ഞു നാട്ടുവഴിയിലൂടെ അമ്പലത്തിലേക്ക് നീങ്ങി. അൽപര്ദൂരം നടന്നപ്പോൾ റോഡിന്റെ ഒരു വശത്ത് കോൺക്രീറ്റ് മതിലിന് പകരം ചെമ്പരത്തി ചെടികളും സ്നേക് പ്ലാന്റും നിറഞ്ഞുനിൽക്കുന്ന ഒരു വേലി കണ്ടു. ഓമന ടീച്ചർ ആ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറി.
“ഇതുവഴി പോയാൽ നമുക്ക് പെട്ടെന്ന് അമ്പലത്തിൽ എത്താം”
രാധ ടീച്ചറും ഓമന ടീച്ചറിനെ പിന്തുടർന്നു. ആ പറമ്പിൽ ചെറുതെങ്കിലും വൃത്തിയുള്ള ഓടിട്ട ഒരു വീട് ഉണ്ടായിരുന്നു. അല്പം മാറി നാലഞ്ച് പശുക്കളുള്ള ഒരു തൊഴുത്ത്. പറമ്പിൽ ഒരു ഭാഗത്ത് റബ്ബറും കുറച്ചുഭാഗത്ത് പച്ചക്കറി കൃഷികളും. രാധ ടീച്ചറിന് അതുവഴി നടന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.
അമ്പലത്തിൽ തൊഴുതിറങ്ങി പരിചയക്കാരോട് വർത്തമാനം പറഞ്ഞിരിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ അവരുടെ അടുത്തേക്ക് വന്നു. കാണാൻ ഒട്ടും ഭംഗിയില്ലാത്ത, നല്ല ഇരുണ്ട നിറമുള്ള ഒരാൾ. അയാൾ ഓമന ടീച്ചറിന്റെ അടുത്ത് വന്നു “ടീച്ചറെ നന്ദന വന്നതുകൊണ്ടാണ് ഞാൻ അങ്ങോട്ട് വരാതിരുന്നത് കേട്ടോ. ഒന്നും വിചാരിക്കല്ലേ”
ടീച്ചറേ ഇത് സുരേഷ്. ഇപ്പൊ എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഇവനാണ്. പിന്നെ എന്റെ സ്റ്റുഡന്റും ആയിരുന്നു.
അപ്പോഴാണ് അയാൾ രാധ ടീച്ചറിനെ ശ്രദ്ധിച്ചത്. അയാളുടെ മുഖത്ത് ഒരു അത്ഭുതഭാവം തെളിഞ്ഞു.
“രാധ ടീച്ചർ അല്ലെ? ടീച്ചറെന്നെ ചിറക്കൽ സ്കൂളിൽ പഠിപ്പിച്ചിരുന്നു”.
രാധ ടീച്ചർ അയാളെ മുഖം ഓർമ്മയിൽ നിന്ന് തപ്പിയെടുക്കാൻ ആവുന്നതും ശ്രമിച്ചുകൊണ്ടിരുന്നു. ടീച്ചറിന്റെ മനസ്സ് വായിച്ചിതുപോലെ അയാൾ പറഞ്ഞു.
“ടീച്ചറെ വിഷമിക്കേണ്ട. ഓർക്കാനും മാത്രം ഉള്ള ആൾ ഒന്നുമല്ല ഞാൻ. നന്നായിട്ട് പഠിക്കില്ലായിരുന്നു. തീരെ ഉഴപ്പനും അല്ലായിരുന്നു. പിന്നെ ഓർത്തിരിക്കത്തക്ക പ്രത്യേകതകൾ ഒന്നും ഉണ്ടായിരുന്നില്ല”
ടീച്ചർ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു.
“ടീച്ചർ എന്നെ ഹൈസ്കൂളിൽ വച്ച് പഠിപ്പിച്ചിട്ടുണ്ട്. ഞാൻ അക്കാലത്ത് എന്റെ അമ്മ വീട്ടിൽ നിന്നാണ് പഠിച്ചിരുന്നത് അതുകൊണ്ടാണ് ചിറക്കടവിൽ വന്നത്”
“ നമ്മൾ റോഡിൽ നിന്നും കേറി വന്നപ്പോൾ കണ്ട ഒരു വീടില്ലേ? അത് സുരേഷിന്റെയാണ്.” ഓമനട്ടീച്ചർ കാര്യങ്ങൾ ഒന്നുകൂടെ വ്യക്തമാക്കി.
അപ്പോഴേക്കും നന്ദന അവർക്കടുത്ത് എത്തിയിരുന്നു. സുരേഷിനെ കണ്ട് അവൾ കളിയാക്കി ചിരിച്ചു.
“എടാ മൂക്കട്ട സുരേഷേ നിനക്കെപ്പോഴും ജലദോഷമൊക്കെ വരാറുണ്ടോ? അല്ലാ നീയിപ്പോ ഏത് ഹോസ്പിറ്റലിലാ വർക്ക് ചെയ്യുന്നേ? “
ഒന്നും മനസ്സിലാകാത്ത രാധുട്ടീച്ചറിനോട് ഓമന ടീച്ചർ പറഞ്ഞു
“ഞാൻ ഒരിക്കൽ കുട്ടികളോട് വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹം എന്ന് ചോദിച്ചു. ഇവൻ എഴുതിയത് ജലദോഷം മാറാനുള്ള മരുന്ന് കണ്ടുപിടിക്കുന്ന ഡോക്ടർ ആവണം എന്നായിരുന്നു. പാവം ചെക്കൻ പ്രാരാബ്ധങ്ങൾക്കിടയിൽപ്പെട്ട് പ്രീ ഡിഗ്രിയോടെ പഠിത്തം നിർത്തി. അതിന് ഈ പിള്ളേരൊക്കെ അവനെ കളിയാക്കുന്നതാണ്”
“കൊള്ളാം ഡോക്ടറാകാൻ പറ്റിയ മുതൽ. ഇവന്റെ ആ കാക്കകറുപ്പും എണ്ണയൊഴുകുന്ന തല ചരിച്ചു വെച്ചുള്ള നടപ്പും കണ്ടാൽ മതിയല്ലോ”
നന്ദന സുരേഷിനെ കളിയാക്കി.
രാധ ടീച്ചർ അവളുടെ കളിയാക്കൽ കേട്ടിട്ട് സങ്കടത്തോടെ സുരേഷിനെ നോക്കി അങ്ങനെയൊന്നും പറയല്ലേ കുട്ടീ, മോശമല്ലെയെന്ന് നന്ദനയെ വിലക്കി. പക്ഷേ ഓമന ടീച്ചറുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു. അവർ കയ്യെടുത്ത് വേദനിക്കുന്ന രീതിയിൽ അവളുടെ തോളിൽ ഒരു അടി കൊടുത്തു.
“അമ്മേ എനിക്ക് നന്നായി വേദനിക്കുന്നുണ്ട് കേട്ടോ, എന്തിനാ എന്നെ തല്ലുന്നത്? “
നീയിപ്പോ കളിയാക്കിയില്ലേ, അവനും അവന്റെ ഭാര്യയുമായിരുന്നു എനിക്ക് സുഖമില്ലാതെ വന്നപ്പോഴും ഞാൻ ആശുപത്രിയിൽ കഴിഞ്ഞപ്പോഴും ഒക്കെ എനിക്ക് മക്കളെപ്പോലെ കൂടെയുണ്ടായിരുന്നവർ. വലുതായപ്പോൾ അവൻ ഒരു നല്ല മനുഷ്യനായി, ഡോക്ടർ മരുന്നുകൾ കൊണ്ട് ശരീരവേദന മാറ്റുമ്പോൾ അവൻ സ്നേഹം കൊണ്ട് കുറച്ച് ആളുകളുടെ മനസ്സ് സുഖപ്പെടുത്തുന്നുണ്ട്, മനസ്സിന്റെ വിഷമം മാറ്റുന്നുണ്ട്. നീയോ കിട്ടിയ തക്കത്തിന് മറ്റുള്ളവരെ കളിയാക്കിയും അപഹസിച്ചും നടക്കുന്നു. അന്ന് ഞാൻ ചോദിച്ചപ്പോൾ പൈലറ്റ് ആവും എന്ന് പറഞ്ഞ നീ ഒരു ഓട്ടോറിക്ഷ എങ്കിലും ഓടിക്കാൻ ഇതുവരെയും പഠിച്ചോ? ഭർത്താവിന്റെ തണലിൽ കഴിയാനല്ലാതെ സ്വന്തമായി ഒരു ജോലി കണ്ടുപിടിക്കാനോ വരുമാനം ഉണ്ടാക്കാനോ നിനക്ക് കഴിഞ്ഞോ? അവൾ ഒരു അമേരിക്കക്കാരി വന്നിരിക്കുന്നു”
ഓമനട്ടീച്ചർ ദേഷ്യം കൊണ്ട് വിറച്ചു.
“അയ്യോ ടീച്ചറെ നന്ദനയെ വഴക്കൊന്നും പറയണ്ട അവൾ എന്നെ പഴയ കുട്ടിയായി പോലെ ചുമ്മാ കളിയാക്കിയതല്ലേ. “
അപ്പോഴേക്കും സുരേഷ് ഇടക്ക് കയറി.
“വാ രാധ ടീച്ചറെ നമുക്ക് വീട്ടിൽ പോകാം.” അല്പം മാറി കിടന്നിരുന്ന ഓട്ടോറിക്ഷയുടെ നേരെ ടീച്ചർ നടന്നു.
“അമ്മേ നമ്മുടെ കാർ ഇവിടെയല്ലേ? നന്ദന പുറകെ ചെന്നു.
ടീച്ചറവളെ രൂക്ഷമായി നോക്കി
“ഞാൻ രാജീവിനെ വിളിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് നീ തിരിച്ച് പൊക്കോ. ഇനി തിരിച്ചു വരുമ്പോൾ എന്തേലും ജോലി അവിടെ വാങ്ങിയിട്ട് വന്നാൽ മതി. ബുദ്ധിമുട്ടാണെങ്കിൽ നിന്നെയും മക്കളെയും നാട്ടിലേക്ക് കയറ്റിവിടാൻ രാജീവിനോട് പറഞ്ഞോളാം. ഇവിടെ ഞാൻ സുരേഷിന് ലീസിന് കൊടുത്തിരിക്കുന്ന സ്ഥലത്തെ കൃഷിയെല്ലാം നീ നോക്കി ചെയ്താ മതി. കൃഷി ഒട്ടും മോശം ജോലി ഒന്നുമല്ല. അതുകൊണ്ട് ഏത് വേണമെന്ന് നിനക്ക് തീരുമാനിക്കാം”.
ടീച്ചർ സുരേഷിനെ വിളിച്ചു അവന്റെ ഓട്ടയിലേക്ക് കയറി.
പണ്ട് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളോട് നിങ്ങൾക്ക് ഭാവിയിൽ ആരാകണം എന്ന് ചോദിച്ചപ്പോൾ എനിക്കൊരു നല്ല മനുഷ്യനാവണം എന്ന് പറഞ്ഞ തല നിറയെ എണ്ണ തേച്ചു വന്നിരുന്ന മെലിഞ്ഞ വിദ്യാർത്ഥിയുടെ രൂപം രാധട്ടീച്ചറിന് അപ്പോൾ ഓർമ്മ വന്നു….
*********
നമുക്ക് നമ്മുടെ മക്കൾ പലതും ആവണമെന്ന് ആഗ്രഹമുണ്ടാകും. എന്നാൽ അവർക്കതൊന്നും ആവാൻ പറ്റണമെന്നില്ല. പക്ഷേ അവർ എന്ത് ജോലി ചെയ്താലും സഹജീവികളോട് കരുണയും, സ്നേഹവും അനുതാപവും ഉള്ളവരായി ജീവിക്കാൻ നമുക്ക് നമ്മുടെ മക്കളെ പഠിപ്പിക്കാം.
#ഞാൻ വലുതായാൽ
#എന്റെരചന

