ആദ്യം പഠിച്ച സ്കൂളിൽ ഏഴാം ക്ലാസ്സ്‌വരയെ ഉണ്ടായിരുന്നുള്ളു. സെന്റോഫിന്റെയന്ന് സൂസിറ്റീച്ചർ പറഞ്ഞു, ഇനി നിങ്ങളൊക്കെ ഹൈസ്കൂളിലേക്ക് പോകുകയാണ്. എല്ലാവരും നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങണം. നല്ല കുട്ടികളായിരിക്കണം.
പഠിച്ചു പഠിച്ച് വലുതാകുമ്പോൾ നിങ്ങൾക്ക് ആരാകാനാ ആഗ്രഹം. ഒന്ന് പറഞ്ഞെ കേൾക്കട്ടെ.
ഓരോരുത്തരും ചാടിയെഴുന്നേറ്റ് അവരുടെ ആഗ്രഹങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.
എന്റെ ഊഴമെത്തിയപ്പോൾ ഞാൻ പറഞ്ഞതുകേട്ട് കുറച്ചു നേരം ടീച്ചർ കണ്ണ്മിഴിച്ചു നിന്നു. പിന്നെ പൊട്ടിച്ചിരിച്ചു.
എല്ലാക്കൊല്ലവും, വാവക്ക് പുതിയ പുസ്തകങ്ങൾ വാങ്ങിക്കൊടുക്കുന്ന അമ്മയായാൽ മതി എന്നായിരുന്നു ഞാൻ പറഞ്ഞത്.
കൊല്ലവസാന പരീക്ഷ കഴിയുന്ന ദിവസം തങ്കമ്മച്ചേച്ചി അവരുടെ ഇളയമകൻ ജയന്റെ പുസ്തകങ്ങളുമായി വീട്ടിൽ വരും.
“കുഞ്ഞിപ്പെണ്ണേ എടുത്തു വെച്ചോടി. അവനിനി ഇതെല്ലാം എവിടേലും വലിച്ചെറിഞ്ഞിടും. നീ വന്നു ചോദിക്കുമ്പോ തിരഞ്ഞു നടന്ന് എന്റെ നടുവൊടിയും.”
വരും കൊല്ലവും പുതിയ പുസ്തകം സ്വന്തമാകില്ല എന്നോർത്ത് ചെറിയൊരു വിഷമം തോന്നുമെങ്കിലും, ആവശ്യമുള്ളതൊക്കെയും നേരത്തെ കിട്ടിയല്ലോ എന്ന സന്തോഷത്തോടെ എല്ലാം കൈനീട്ടി വാങ്ങും.
സ്കൂളടക്കും മുന്നേ പലരും തൊട്ട് മുകളിലെ സ്റ്റാൻഡേർഡിൽ പഠിക്കുന്നവരോട് പുസ്തകങ്ങൾ വിലപറഞ്ഞുറപ്പിച്ചു വെക്കും.
പുതിയ പുസ്തകങ്ങൾ വാങ്ങിക്കുന്നവർ വളരെ ചുരുക്കമായിരുന്നു.മാറ്റമുള്ള പുസ്തകങ്ങൾ മാത്രം പുതിയത് കിട്ടും.
ജയന്റെ പുസ്തകങ്ങളെല്ലാം പുതിയതാണെങ്കിലും, ഒരു വർഷത്തെ പഠിത്തംകൊണ്ട് കുത്തഴിഞ്ഞ്, പേജുകൾ കീറി ഒരു പരുവമായിട്ടുണ്ടാകും.
എന്റെ കയ്യിൽ കിട്ടിക്കഴിഞ്ഞാൽ എല്ലാം പശവെച്ച് ഒട്ടിച്ചും, തുന്നിക്കൂട്ടിയും വൃത്തിയാക്കിയെടുക്കുന്ന പണി തന്നെ പിടിപ്പതുണ്ടാകും.
സ്കൂൾ തുറക്കുന്ന ദിവസം, പുതിയ പുസ്തകം,പുതിയ ബാഗ്, പുതിയ ഉടുപ്പ്, ഇതൊക്കെയായിരുന്നു അന്നത്തെ ഏറ്റവും വലിയ മോഹങ്ങൾ.
എട്ടിലേക്ക് ജയിച്ചപ്പോൾ തങ്കമ്മച്ചേച്ചി അമ്മയോട് പറയുന്ന കേട്ടു, ഇക്കൊല്ലം ജയന്റെ പുസ്തകം തരാൻ പറ്റില്ലട്ടോടി.. അവൻ ജയിക്കുമോയെന്ന് ആർക്കറിയാം.
അമ്മ പുതിയ പുസ്തകം വാങ്ങിത്തരും എന്ന ഗൂഢ സന്തോഷം ഒളിപ്പിച്ച്, അയ്യോ ഇനിയെന്ത് ചെയ്യുമെന്ന് അമ്മയോട് ആവലാതിപ്പെട്ടു.
സ്കൂൾ തുറന്നപ്പോഴേക്കും പതിവുപോലെ അമ്മ എവിടുന്നോ എല്ലാം ഒപ്പിച്ചു തന്നു.
അമ്മയുടെ അതേ കഷ്ടപ്പാടുകൾ കാലമെനിക്കായി കാത്തുവെച്ചിട്ടുണ്ടെന്നറിയാതെ, അമ്മയോട് പിണങ്ങി നടന്ന നാളുകളായിരുന്നു അത്.
ആരാകാനാ ഇഷ്ടമെന്ന് പിന്നെ ചോദിച്ചത് പത്താംക്ലാസ്സിലെ ക്ലാസ്സ് ടീച്ചർ രാധാമണിടീച്ചറായിരുന്നു.
നാലു ഡിവിഷനുകളിൽ നിന്നും ക്ലാസ്സിൽ ഫസ്റ്റായ കുട്ടികളെ തിരഞ്ഞെടുത്ത് ഒരു സ്പെഷ്യൽ ക്ലാസ്സ് റൂം ഉണ്ടാക്കിയ സമയമായിരുന്നു അത്.
ജീവിതം അത്രയേറെ കഠിനമായതുകൊണ്ട് ആഗ്രഹിക്കുന്നത് നേടുമോ എന്ന് ഉറപ്പില്ലാതിരുന്നിട്ടും എനിക്ക് വക്കീലാകണം ടീച്ചർ എന്നു പറഞ്ഞു.
അന്നൊക്കെ കണ്ടിട്ടുള്ളു ചില സിനിമകളിൽ അംബികയും ഉർവശിയുമൊക്കെ വക്കീലായിരുന്നു. അവരുടെ ചുറുചുറുക്കാർന്ന മുഖഭാവവും, ഉരുളക്കുപ്പേരി പോലുള്ള വാദ പ്രതിവാദങ്ങളും എന്റെ മനസ്സിനെ അത്രയേറെ സ്വാധീനിച്ചിരുന്നു.
ഒരു ദിവസം അച്ഛൻ അരികിൽ പിടിച്ചിരുത്തി, അച്ഛന്റെ മോന് ആരാകാനാ ആഗ്രഹം എന്ന് ചോദിച്ചപ്പോഴും ഞാൻ പറഞ്ഞത് , എനിക്ക് ബി എ കഴിഞ്ഞ് എൽ എൽ ബി ക്ക് ചേർന്ന് പഠിക്കണം. എന്നിട്ടൊരു വക്കീലാകണം എന്നായിരുന്നു.
അതു കേട്ടതും ചുറ്റിലുമുണ്ടായിരുന്ന കൂടപ്പിറപ്പുകൾ തലയറഞ്ഞു ചിരി തുടങ്ങി.
ചെവി കേൾക്കാൻ വയ്യാത്ത നീയല്ലേ വക്കീലാകാൻ പോകുന്നെ. കോടതിയിൽ ചെല്ലുമ്പോ ജഡ്ജി വല്ലതും ചോദിച്ചാൽ, ങേ…. ന്ന് വായപൊളിക്കും നീ.
അതുകേട്ടപ്പോഴാണ് ഞാനെന്റെ പരിമിതികളെക്കുറിച്ച് ബോധവതിയായത്.
ചെറിയ ക്ലാസ്സിൽ പഠിക്കുന്ന കാലം തൊട്ടേ, ക്ലാസ്സിൽ പാഠം പറഞ്ഞു തരുന്നതോ, നോട്ടുകൾ പറഞ്ഞു തരുന്നതോ വ്യക്തമായി കെട്ടെഴുതാൻ പറ്റുന്നുണ്ടായിരുന്നില്ല.
അമ്മയോട് സങ്കടം പറയുമ്പോൾ, നീ ശ്രദ്ധിച്ചിരിക്കാഞ്ഞിട്ടാണെന്ന് ഒച്ചയെടുക്കും. ബധിരത എന്നെ കീഴടക്കുകയാണെന്ന് ആരും തിരിച്ചറിഞ്ഞില്ല.
മക്കൾ എത്രയിലാ പഠിക്കുന്നതെന്നുപോലും അറിയാത്ത അച്ഛനിൽ നിന്നും കനിവ് പ്രതീക്ഷിച്ചില്ല.
ക്ലാസ്സിൽ ഫസ്റ്റായതുകൊണ്ട് ചെറുതായിട്ടെങ്കിലും ശ്രദ്ധ മാറിയാൽ ടീച്ചേർസ് അറിയും. നല്ല അടിയും കിട്ടും. അതുകൊണ്ടുതന്നെ കഴിവിന്റെ പരമാവധിയുമെടുത്തു ശ്രദ്ധിച്ചേ ക്ലാസ്സിൽ ഇരിക്കാറുള്ളു.
പത്താം ക്ലാസ്സിൽ എത്തിയപ്പോഴേക്കും കൂട്ടുകാർക്കിടയിലെ,ഇതിന് ചെവി കേക്കൂല എന്ന അടക്കം പറച്ചിൽ ഉച്ചത്തിലുള്ള കളിയാക്കലിലേക്ക് വഴി മാറി.
ആരോട് പറയും, എന്ത് ചെയ്യും എന്നറിയാതെ എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി.
തോൽക്കാതെ പഠിക്കണം എന്നൊരൊറ്റ ചിന്തയെ മാത്രം കൂട്ടുപിടിച്ച് സഹപാഠികളിൽ നിന്നും, അവരുടെ കലപില വർത്തമാനങ്ങളിൽ നിന്നുമെല്ലാം ഒഴിഞ്ഞു മാറി, ഏകാന്തതകളെ സ്നേഹിക്കാൻ ശ്രമിച്ചു തുടങ്ങി.
വിചാരിച്ചതിലും വലിയൊരു വിജയമായിരുന്നു എസ് എസ് എൽ സി റിസൾട്ട്.
തുടർന്ന് പഠിക്കണം എന്ന ആഗ്രഹം എന്നെ കോളേജിലെത്തിച്ചു. പക്ഷേ കേൾവിക്കുറവ് അവിടെയും വില്ലനായി ദിവസവും വീട്ടിൽ വന്നിരുന്നു കരയും. എത്ര പറഞ്ഞിട്ടും അമ്മക്ക് എന്റെ അവസ്ഥ മനസ്സിലാകുന്നില്ല.
അപ്പോഴേക്കും നാട്ടുകാർക്കിടയിലും, ബന്ധുകൾക്കിടയിലുമെല്ലാം ഞാനൊരു ചെവി കേൾക്കാത്ത പെണ്ണായി മാറിക്കഴിഞ്ഞു.ചേർത്തു നിർത്തുക എന്നതിനപ്പുറം, കളിയാക്കി ആത്മവീര്യം നഷ്ടപ്പെടുത്തുക എന്നതിലായിരുന്നു പലർക്കും താല്പര്യം.
പഠിക്കാനുള്ള ആഗ്രഹം ഉള്ളിൽ അലയടിക്കുന്നുണ്ടെങ്കിലും പലപ്പോഴും ക്ലാസ്സിൽ കയറാൻ മടിയായി. അധ്യാപകർ അവരുടെ പ്ലാറ്റഫോമിൽ നിന്ന് എന്തൊക്കയോ പറയുന്നു എന്നല്ലാതെ യാതൊന്നും കേൾക്കാനോ, മനസ്സിലാക്കാനോ കഴിയുന്നില്ല.
അവിടെയും കൂട്ടുകാർ ആരുമുണ്ടായിരുന്നില്ല. പലരും എന്നെ ചേർത്തു പിടിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ഞാനവരിൽനിന്നെല്ലാം ഒഴിഞ്ഞു മാറി എപ്പോഴും തനിച്ചു നടക്കാൻ ഇഷ്ടപ്പെടുന്നൊരു കുട്ടിയായി.അപകർഷതാ ബോധം അത്രയേറെ എന്നെ തളർത്തിക്കളഞ്ഞിരുന്നു.
സങ്കടങ്ങളുടെ പെരുമഴപ്പെയത്തിൽനിന്ന് നനഞ്ഞോടിക്കയറുന്നത് കോളേജ് ലൈബ്രറിയിലേക്കായിരുന്നു അതായിരുന്നു എന്റെ ലോകം.വിങ്ങിപ്പൊട്ടുന്ന ആത്മനൊമ്പരങ്ങളിലേക്കിറ്റി വീഴുന്ന ഔഷധമായിരുന്നു ആ അക്ഷരത്തുള്ളികൾ.
പതിയെപ്പതിയെ ഞാനെന്റെ ആത്മസംഘർഷങ്ങളെ കടലാസിലേക്ക് പകർത്തിവെക്കാൻ തുടങ്ങി.
വായനയും എഴുത്തും, ചിലർക്കിടയിൽ എന്നെയൊരു ഭ്രാന്തിയുമാക്കി. അതിന് വട്ടാണെന്ന പുച്ഛിക്കൽ കേട്ടുതുടങ്ങിയപ്പോൾ എന്നിലേക്കുള്ള ഒതുങ്ങിക്കൂടൽ ഇരട്ടിയായി.
ആയിടെ പഠനവും പാതിവഴിയിൽ നിന്നുപോയി.
ഞാനിനി പഠിക്കാൻ പോണില്ലെന്ന കരച്ചിലിന്, വേണ്ട വല്ല പണിക്കും പൊയ്ക്കോ എന്ന മറുപടിയാണ് കിട്ടിയത്..
വക്കീലാകണമെന്ന മോഹം വാടിക്കരിഞ്ഞ് നിലംപൊത്തി.
എം ടി യും, ബഷീറും,എം മുകുന്ദനും, മാധവിക്കുട്ടിയുമൊക്കെ എനിക്ക് ചിരപരിചിതരായ നാളുകളിൽ, ലോകമറിയുന്ന, ഒരുപാടാളുകൾ ഇഷ്ടപ്പെടുന്ന ഒരെഴുത്തുകാരിയാകുന്നത് സ്വപ്നം കണ്ടു തുടങ്ങി.
ഇന്നാ സ്വപ്നം ചെറുതായെങ്കിലും സഫലമായതിന്റെ സന്തോഷം കൂടെയുണ്ട്. എന്നിരുന്നാലും വീഴ്ച്ചകളിൽ തളർന്നു പോകാതെ പൊരുതിയിരുന്നെങ്കിൽ എന്റെ വിധി മറ്റൊന്നാക്കിയെടുക്കാമായിരുന്നു എന്നൊരു നഷ്ടബോധം വല്ലാതെ വേട്ടയടുന്നുണ്ട്. എന്നിട്ടും ഇപ്പോഴും വിധിയോട് പൊരുതാൻ കഴിയാതെ തളർന്നു പോകുന്നു എന്നതാണെന്റെ തോൽവിയും.
#എന്റെരചന
#ഞാൻ വലുതാകുമ്പോൾ

