ഈയിടെ വായിച്ച പുസ്തകങ്ങളിൽ എനിക്കിഷ്ടപ്പെട്ടത്, ആർ. രാജശ്രീ എഴുതിയ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത ‘ എന്ന നോവലാണ്.
കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ അമ്പതു വർഷം മുമ്പ് ജീവിച്ച രണ്ടു സ്ത്രീകളും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന സ്ത്രീകളുടെയും പുരഷന്മാരുടെയും സങ്കീർണമായ ജീവിത സന്ധികൾ പ്രതിപാദിക്കുന്ന എഴുത്ത്.
വടക്കൻ കേരളത്തിന്റെ തനതായ ഭാഷാശൈലികൾ തീർത്തും പുതിയൊരു അറിവായിരുന്നു. ‘ബ’, എന്നക്ഷരം എവിടേയും കേറി വന്ന് ആധിപത്യം സ്ഥാപിച്ചു നിന്നു. ‘ബ്തുങ്ങ്വ, ബാശി, ബെണ്ണക്കടലാസ്, ബെള്ളം ക്ലാഞ്ചുക ‘, ഉയി, തുക്കിച്ചി, ചൊക്കൻ, കീഞ്ഞ് പാഞ്ഞ്, ചെപ്പിയാട്ടുക തുടങ്ങിയ വാക്കുകൾ രസം പിടിച്ചും അർത്ഥം ഊഹിച്ചെടുത്തും തെല്ലും മടുപ്പില്ലാതെ മുന്നോട്ടു കുതിച്ച വായന.
ദേശവും നാട്ടുമൊഴികളും ദേശത്തിന്റെ സ്വന്തമാകുന്ന മിത്തുകളും വിശ്വാസങ്ങളും ഭക്ഷണവും ആചാരരീതികളും ദേശത്തിന്റെ
നാഡീഞരമ്പുകളിലൂടെ ഒഴുകി, കഥാകഥനത്തിൽ, കഥാപാത്രങ്ങളുടെ വ്യാപാരങ്ങളിൽ ത്രസിക്കുന്നു.
ഒരു ദേശത്തിന്റെ ഐഡിന്റിറ്റി തന്നെ അതിന്റെ ഭാഷയും ശീലുകളുമാണ്. പ്രസ്തുത സംസാരശൈലി പരിചിതമല്ലാത്ത ഒരാൾക്ക്, അക്ഷരത്തെറ്റും വ്യാകരണത്തെറ്റുമായി മുന്നിൽ കറങ്ങുന്ന ഭാഷയാണ്, ഈ നോവലിന്റെ ആത്മാവ്. അമ്പത് വർഷം മുമ്പ് സംസാരിച്ചിരുന്ന ഭാഷ, ഇന്ന് ഏറെ മാറിപ്പോയിരിക്കാം. പക്ഷെ നോവലിലെ കഥാപാത്രങ്ങൾക്ക് തന്മയത്വം നൽകിയതിൽ, സംസാരശൈലിയുടെ പങ്ക് നിർണായകമാണ്.
വിവാഹശേഷം ആണിക്കാരനോടൊപ്പം തെക്കോട്ടു വണ്ടികയറിയ ദാക്ഷായണി ഓർക്കുന്നു. തെക്കന്റെ ‘ഫാര്യ’യാകുവാൻ കഴിയാതെ വടക്കിന്റെ
‘ഓള് ‘ മടങ്ങിയെത്തുന്നു.
‘ദേശം ചിലപ്പോൾ ഭയപ്പെടുത്തുകയോ കൈയ്യൊഴിയുകയോ ചെയ്യും.’ പറിച്ചു നടുമ്പോൾ വേരു പിടിക്കാനാവാതെ ഉണങ്ങുന്ന തൈ കണക്ക് മറ്റൊരു ദേശത്തെ സ്വാംശീകരിക്കാൻ പരാജയപ്പെട്ട്, അന്യതാബോധം വേട്ടയാടുന്ന ജന്മങ്ങൾ.
കാലവും ദേശവും ഭാഷയും ആലയിലെ പശുക്കളും വീടും മഴയും ചോന്നമ്മക്കോട്ടയും മകനെ അന്വേഷിച്ചെത്തുന്ന, ചേയിക്കുട്ടിയുടെ മരണപ്പെട്ട വല്യേച്ചിയും വരെ നോവലിലെ കഥാപാത്രങ്ങളായി അവരുടെ വേദനയും പരിഭവവും അഭിപ്രായങ്ങളും വിശകലനവും പങ്കുവെയ്ക്കുന്നു. എത്ര സമർത്ഥമായാണ്, സകല ചരാചരങ്ങളെയും കഥയുടെ ഭാഗമാക്കിയത് എന്നാലോചിക്കുമ്പോൾ ഈ എഴുത്തിനോട് കൂടുതലിഷ്ടം തോന്നുന്നു.
അസുഖകരമായ ദാമ്പത്യത്തിൽ നിന്നും വിടുതൽ നേടാൻ ആഗ്രഹിക്കുന്ന സ്ത്രീ, മനശാസ്ത്രജ്ഞന്റെ അടുത്തേക്ക് അയക്കപ്പെടുന്നു. അനുസരണയുള്ള ഭാര്യയേയും പഴയ മകളേയും തിരിച്ചു തരണമെന്ന് പറയുന്ന കുടുംബം. ചെറിയ വാചകത്തിൽ ഒതുങ്ങിയ അടിച്ചമർത്തൽ സ്ത്രീ ചിന്തിക്കേണ്ടവൾ അല്ലെന്നും അനുസരിക്കേണ്ടവൾ മാത്രമെന്നും കാലം, പ്രായം എന്നിവയിലൂടെയുള്ള തിരിച്ചറിവുകൾ തങ്ങളുടെ മകളുടെ ഭാവി ജീവിതത്തിൽ ഇടം പിടിക്കരുതെന്നും ആവശ്യപ്പെടുന്ന മാതാപിതാക്കൾ.
‘അനുസരണ എന്ന വാക്ക് വൃത്തികേടാണ്’, എന്നു പറഞ്ഞുവെക്കുന്ന രചയിതാവ്, ഇവിടെ ധൈര്യമായി തന്റെ നയം വ്യക്തമാക്കുന്നു. തനിക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത അനുസരണയുടെ മൂടുപടം വലിച്ചെറിയാൻ ആഗ്രഹിക്കുന്ന വിവാഹിതയായ സ്ത്രീ, ഇന്നും സമൂഹത്തിൽ ചോദ്യചിഹ്നമാണ്. ജീവിതത്തിലെ നിയമങ്ങളെ എന്ന പോലെ നോവലിന്റെ നിയമങ്ങളെയും പുനർനിർമിക്കുന്ന ആഖ്യാനരീതി.
സ്ത്രീപക്ഷ എഴുത്തുകൾ ആശ്രയിക്കുന്ന സങ്കേതങ്ങൾക്കപ്പുറത്ത്, സ്വയം പ്രകാശിതരാകുന്ന സ്ത്രീകൾ കല്യാണി, ദാക്ഷായണി, ചേയിക്കുട്ടി, കുഞ്ഞിപ്പെണ്ണ് ഇവരുടെ കഥകളിലൂടെ മനശാസ്ത്രജ്ഞനോട് തന്റെ ഉള്ളിലിരിപ്പ് പറയുന്നിടത്താണ് കഥ ആരംഭിക്കുന്നത്.
നോവലിന്റെ വേറിട്ടു നിൽക്കുന്ന സവിശേഷത വായനക്കാരെ ആകർഷിക്കുന്ന നർമമാണ്. നർമത്തിൽ ചാലിച്ച വിമർശനം, നമ്മെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ടുപോകും.
സ്വാതന്ത്ര്യം എന്ന വാക്കിലെ ‘ന്ത ‘ എന്നക്ഷരം ‘ചന്തീന്റെ ന്ത ‘ എന്ന് പറഞ്ഞു കൊടുക്കുന്ന അച്ചൂട്ടി മാഷെ ചീത്തവിളിച്ച് ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോരുന്ന ദാക്ഷായണിയും കൂട്ടുകാരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടെയിറങ്ങുന്ന കല്യാണിയുമാണ് വളർന്നു തന്റേടികളായ ടൈറ്റിൽ കഥാപാത്രങ്ങൾ.
‘ദേശത്തിന്റെയും പാരമ്പര്യത്തിന്റെയും അവകാശികൾ ‘.
‘ബീടിന്റെ മൂലക്കിരിക്കുന്ന പെണ്ണ് ‘, എന്ന വിശേഷണവും അമ്മയുടെ ‘തുള്ളിച്ചി’ വിളിയും പ്രാക്കും അനുഭവിച്ച കല്യാണി കോപ്പുക്കാരന്റെ ‘ഓളാ’യെങ്കിലും നല്ലൊരു ദാമ്പത്യ ജീവിതം വിധിച്ചിട്ടില്ലാത്ത കല്യാണിയിൽ നിന്നും അവളുടെ ‘പുരുവൻ ‘ എന്നെന്നേക്കുമായി ഇറങ്ങി പോകുന്നു. ഭർതൃസഹോദരൻ ലക്ഷ്മണൻ സമ്മാനിച്ച ജീവന്റെ തുടിപ്പിൽ കല്യാണി, പരിഭവിക്കാനും പതം പറയാനും നിൽക്കാതെ രണ്ടു ദേശങ്ങൾക്കും രണ്ടു വീടുകൾക്കും രണ്ടു പുരുഷന്മാർക്കും ഇടയിൽ ജീവിതം വലിച്ചു നീട്ടിയെടുക്കാനുള്ള തന്റേടം കാണിക്കുന്നു.
ജീവിതം സാക്ഷിയാക്കി, കല്യാണി ചോദിക്കുന്നു,
‘സ്നേഹിക്ക്വാന്ന് പറഞ്ഞാത്തനെ ബയങ്കര ഉപദ്രവല്ലെണെ?’, അനേകം അർത്ഥതലങ്ങളുള്ള ചോദ്യങ്ങൾ കല്യാണിയെ കൊണ്ട് ചോദിപ്പിക്കുന്ന രചയിതാവ്.
പാത്രസൃഷ്ടിയിൽ ഏറ്റവും മികച്ചതായിരുന്നു ചേയിക്കുട്ടി. സ്നേഹവും വെറുപ്പും ദുരയും പകയും വിധേയത്വവും നിസ്സഹായതയും തുല്യമാത്രയിൽ അളന്നിട്ട്, ചേയിക്കുട്ടി എന്ന അനിയത്തി, അമ്മ, അമ്മായിയമ്മ, മലയാള നോവലിൽ അധികം കണ്ടിട്ടില്ലാത്ത രീതിയിൽ, സ്ത്രീ എന്ന വലിയ ലോകത്തിന്റെ എല്ലാ അറകളും കഥാകാരി ഒന്നിച്ചു തുറന്നിടുന്നു.
കുരുക്കഴിക്കാനാവാത്ത സമസ്യകളിൽ ഉറക്കം നഷ്ടപ്പെട്ട് പാതിരാവിൽ എരിയുന്ന ബീഡിയുടെ ഒററക്കണ്ണായ് ചേയിക്കുട്ടിയെ കാണുന്ന കല്യാണി.
‘ഒന്നുല്ല, പണ്ടേയ്ള്ള ശീലം. ഒറക്ക് ബന്നില്ല ‘ ചേയിക്കുട്ടി പുരാതനമായ ഒരു ശബ്ദത്തിൽ ചുരുക്കിപ്പറഞ്ഞു. ‘പുരാതനമായ ശബ്ദം ‘ എന്ന് വായിക്കുമ്പോൾ, ആ രണ്ടു വാക്കുകളിലൂടെ ചേയിക്കുട്ടി ജീവിച്ചു തീർത്ത വർഷങ്ങളുടെ ആഴത്തിലേക്ക് അനുവാചകൻ നൂണ്ടിറങ്ങും. ആഖ്യാനപാടവം എഴുത്തിനെ മനോഹരമാക്കുന്നു.
തുടർന്ന്, കഥാകാരി തന്റെ കണ്ടെത്തൽ എഴുതി ചേർക്കുന്നു.
‘ഓരോരോ പകരംവെക്കലുകൾ! മനുഷ്യർ നിസ്സഹായവും ദരിദ്രവുമായ പകരം വെക്കലുകളുടെ തമ്പുരാക്കന്മാരാണ്. പകരത്തിനു വേണ്ടിയുള്ള അന്വേഷണങ്ങളില്ലാതെ മറ്റെന്താണ് ജീവിതം?
ചേയിക്കുട്ടിയും കല്യാണിയും ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുമ്പോൾ പകച്ചു നിൽക്കാതെ ദിശമാറി സഞ്ചരിച്ച് പ്രശ്നങ്ങളെ നേരിടുന്ന സ്ത്രീകളാണ്. അതിജീവനത്തിന്റെ പാതയിലെ ‘പകരംവെയ്ക്കലുകൾ ‘. വളരെ നിസ്സാരമായി തോന്നാവുന്ന സംഭവത്തിൽ നിന്നും ജീവിതത്തിന്റെ തത്വശാസ്ത്രം വേർതിരിച്ചെടുക്കുന്ന എഴുത്തിന്റെ മാന്ത്രികത വശ്യമാണ്.
ജീവിതസുഖങ്ങളിൽ, കുഞ്ഞിപ്പെണ്ണും ചിത്രസേനനുമായുള്ള പ്രണയവും ബന്ധവും ആഘോഷമാക്കുന്ന വാക്കുകളിൽ എഴുത്തിന്റെ ലാവണ്യം കാണാൻ കഴിയും.
അവതരണഭംഗികൊണ്ടു എഴുത്ത് വാഗ്മയചിത്രങ്ങളായി ആസ്വദിക്കാനാവും.
എഴുത്തിൽ ഉടനീളം, മലയാള നോവൽ സാഹിത്യത്തിൽ സുപരിചിതമല്ലാത്ത രീതിയിൽ, കഥാകൃത്ത് ധീരമായ ഇടപെടൽ നടത്തിയിരിക്കുന്നു. കഥാഗതിയിൽ, കഥാകാരിയുടെ സാന്നിദ്ധ്യവും വിധിത്തീർപ്പുകളും വളരെ മനോഹരമായി സമന്വയിച്ചിരിക്കുന്നു. കഥാപാത്രങ്ങളിൽ നിന്ന് ഇടപെടലുകളിലേക്കുള്ള ദൂരം വളരെ ഹൃസ്വമാണ്.
ദാക്ഷായണി പാതിമനസ്സോടെ വീട് വിട്ട് തന്റെ പുരുവനോടൊപ്പം പോകുമ്പോൾ ആലയിലെ പശുക്കൾ പറയുന്നു,
‘ദാക്ഷായണി, ഈ പോക്ക് അത്ര ശരിയല്ല’.
പശുവിനും സ്വന്തം അഭിപ്രായം പറയാനുള്ള സ്പേസ് കൊടുത്തിരിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യം എത്ര വിലപ്പെട്ടതാണ് എന്ന് നർമം വിതറി ദ്യോതിപ്പിക്കുന്നു. നർമം ഇരുതലവാളായി മൂർച്ചയോടെ സ്ത്രീ സ്വാതന്ത്ര്യത്തിൽ കടന്നു കയറാനാവാത്ത തന്റേടമായി വീശുന്നു.
നിഷ ടാക്കീസിൽ സിനിമകൾ കണ്ടും സ്ക്രീനിലെ ഭർത്താവിന്റെ എച്ചിലിലയിൽ ഉണ്ണുന്ന ഭാര്യയോടു മുഖം വക്രിച്ചും രാഷ്ട്രീയ സമ്മേളനങ്ങളിലെ പ്രസംഗങ്ങൾ കേട്ടും സാംസ്ക്കാരികസാമൂഹ്യജീവിതത്തിൽ ഇടപ്പെടുന്ന സ്ത്രീകൾ, കാലത്തിന് ഒരു മുഴം മുന്നെ സഞ്ചരിക്കുന്നവരാണ്.
ഈ സ്തീകളുടെ സൗഹൃദവും ആത്മവിശ്വാസവും വായനക്കാരെ ഹരം കൊള്ളിക്കുന്ന വരികളിൽ പകർത്തിയിരിക്കുന്നു. പ്രതികൂലാവസ്ഥകളെ തരണം ചെയ്യുന്ന ഇവരുടെ പ്രതിരോധവും മനോവ്യാപാരങ്ങളും വിശകലനങ്ങളും ഉത്തരം തേടലും അസാധാരണ അവതരണ മികവിൽ അവതരിപ്പിച്ച് കെട്ടുറപ്പുള്ള കഥയായി രൂപാന്തരപ്പെടുത്തുന്നതിൽ കഥാകൃത്ത് വിജയിച്ചിട്ടുണ്ട്.
കൈശുമ്മയും മകൾ ആയിഷയും കല്യാണിയുമായ ഇടപെടലുകൾ, ഗ്രാമ്യജീവിതത്തിലെ അയൽപ്പക്കസൗഹൃദം അനായാസമായി കഥാകാരി അവതരിപ്പിക്കുന്നു.
നെറികെട്ട രാഷ്ട്രീയത്തിന്റെ ഇരകളാകുന്ന കല്യാണിയും അബുവും. കല്യാണിയുടെ മകൻ ബിജു, നാട്ടുകാരുടെ അപവാദപ്രചരണം വിശ്വസിച്ച്, അമ്മയിൽ നിന്നും അകലുന്നു.
‘ഓൻ ബലുതായി, പറഞ്ഞാൽ കേക്കൂല ‘, എന്ന കല്യാണിയുടെ ഗദ്ഗദത്തിൽ ജീവിതാവസ്ഥകളുടെ ഉൾക്കൊള്ളലും നിസ്സഹായതയും ലേഖിക കൂട്ടിപിരിച്ചെഴുതി, അനുവാചകനുള്ളിൽ നോവിന്റെ മുള്ളു കോറുന്നു.
കൗൺസിലിംഗ് ഘട്ടത്തിൽ തന്നെ, ഭാര്യയെ അടിമയാക്കുന്ന ദാമ്പത്യത്തിൽ പെൺകുഞ്ഞ് ജനിക്കുമ്പോൾ, അവളോട് കയർക്കുന്ന ഭർത്താവും കുഞ്ഞിന് വേണ്ട സാധനങ്ങൾ വാങ്ങാൻ പോകുന്ന ബിജുവും വിരുദ്ധ പുരുഷഭാവങ്ങളായി അവതരിപ്പിക്കപ്പെടുന്നു. അന്ധമായ പുരുഷവിദ്വേഷം പ്രകടിപ്പിക്കാത്ത സ്ത്രീപക്ഷം, പക്ഷഭേദമില്ലാതെ യാഥാർത്ഥ്യങ്ങളോടു തൊട്ടു നിൽക്കുന്നു.
ബിജുവും സഹപാഠിയും ദേശത്തിന്റെയും ഭാഷയുടെയും സൗഹൃദത്തിന്റെയും സൂക്ഷിപ്പുകാരാവുന്നിടത്ത് കഥ തീരുന്നു.
നാട്ടിൽ തിരിച്ചു വന്നതിന് ന്യായം ബിജു പറയുന്ന വാക്കുകൾ. ‘നമ്മളേടെയെങ്കും പോയാലെ നമ്മള നാടിന്റെ വെലയറീലും കേട്ടാ. അതിങ്ങനെ നമ്മ ബേക്ക്ന്ന് മാന്തിക്കോണ്ട്ക്കും, സൊയിരം തരൂല.’
ഒരു ജനസമൂഹം സ്വന്തം ദേശത്തിന്റെ സ്വത്വം കണ്ടെത്തുന്നതെന്ന് അനായാസമായി, ബിജുവിന്റെ ചുരുക്കം ചില വാക്കുകളിൽ ഒതുക്കിയിരിക്കുന്നു.
ഒരു കാര്യത്തിന്റെ അടിവേരുകൾ ചികഞ്ഞ് കാരണം പുറത്തെടുക്കുന്ന രീതിയാണ്, ആഴവും അടരുകളുമുള്ള ഈ കഥയ്ക്കുള്ളത്.
പ്രകൃതിയും മനുഷ്യരും ജീവജാലങ്ങളും മാത്രമല്ല വീടും തൊടിയും ഉൾപ്പെടെ സകല ചരാചരങ്ങളും അടങ്ങുന്ന ലോകത്തിന്റെ ജൈവരാഷ്ട്രീയം സംസാരിക്കുന്ന നോവൽ. ഒന്നാന്തരം ക്രാഫ്റ്റ്, ആഖ്യാനഭംഗിയിൽ മികച്ചു നിൽക്കുന്നു. വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമായ കൃതി, അതുകൊണ്ടു തന്നെ എനിക്ക് പ്രിയപ്പെട്ട പുസ്തകങ്ങളിൽ ഒന്നായി മാറി.
നല്ല വായാനാനുഭവം നൽകിയ മറ്റു ചില രചനകളും ഉണ്ടായിരുന്നു. അതിൽ ചിലത് ഇവിടെ കുറിക്കുന്നു.
മരണവംശം – P.V ഷാജികുമാർ
ആത്രേയകം – R. രാജശ്രീ
തപോമയിയുടെ അച്ഛൻ – സന്തോഷ് കുമാർ
ബുധിനി – സാറാ ജോസഫ്
മാലാഖയുടെ മറുകുകൾ, കരിനീല – K. R. മീര
മരിയ വെറും മരിയ – സന്ധ്യാമേരി
ആ നദിയോടു പേര് ചോദിക്കരുത്. – ഷീല ടോമി
മുക്തിബാഹിനി- ജിസ ജോസ്
വല്ലി – ഷീല ടോമി
സിൻ – ഹരിത സാവിത്രി
The Spy – Paulo Coelho
#വായനാദിനം2026 #കൂട്ടക്ഷരങ്ങൾ


