പുസ്തകങ്ങൾ എന്നുമെന്റെ നല്ല കൂട്ടുകാരായിരുന്നു. കൂട്ടിരിക്കാനും കേട്ടിരിക്കാനും ആരുമില്ലാതാകുമ്പോൾ മനസ്സിന്റെ പടികടന്നെത്തുന്ന വിഷാദത്തിന്റെ നീരാളി കൈകളെ അകറ്റി നിർത്തുന്ന ഒറ്റമൂലി. ഒരുപാടു പുസ്തകങ്ങൾ മനസ്സിന് പ്രിയമുള്ളതായി ഉണ്ട്. ബാല്യത്തിൽ മനസ്സിനെ നോവിച്ച ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ മുതൽ ഈയിടെ വായിച്ചു തീർത്ത ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ വരെ. എന്നിരുന്നാലും അന്നുമിന്നും എം ടിയുടെ മഞ്ഞിനോളം പ്രിയപ്പെട്ട ഒരു പുസ്തകമില്ല. ഒരിക്കലുമാരും തിരഞ്ഞു വരില്ലെന്നറിഞ്ഞു കൊണ്ടുള്ള കാത്തിരിപ്പിന്റെ, പ്രതീക്ഷയുടെ കഥയാണ് “മഞ്ഞ് “. തുറന്നു വിടാതെ കെട്ടി നിർത്തിയ തടാകജലം പോലെ, സ്നേഹം അണ കെട്ടിയ മനസ്സിനെ സ്മൃതിയുടെ ഓളങ്ങൾ അലട്ടുന്ന കഥ. മൂടൽ മഞ്ഞുപോലെ അപൂർണ്ണതയുടെ പൂർണ്ണതയുള്ള ഭൂതകാല ഓർമ്മകൾ നീറ്റുന്ന വർത്തമാന ജീവിതങ്ങളുടെ കഥ.
തന്റെ സ്ഥിരമായ വള്ളുവനാടൻ കഥാചിത്രങ്ങൾക്കുമപ്പുറം വ്യത്യസ്തമായ നൈനിറ്റാളിന്റെ മഞ്ഞുമൂടിയ പ്രകൃതിയുടെ പശ്ചാത്തലവും ചെറിയ ചെറിയ ദൃശ്യങ്ങളുടെ പോലും വാങ്മയ ചിത്രങ്ങൾ വായനക്കാരനെ കഥയുടെ ഭാഗമാക്കി തീർക്കുന്നുണ്ട്. ശിഥിലമായ കുടുംബബന്ധങ്ങൾ ഒരാളുടെ ജീവിതത്തെ എങ്ങനെയെല്ലാം വേട്ടയാടുന്നുവെന്നും അവനെ ഒരിക്കലും തിരികെ വരാൻ കഴിയാത്ത മടുപ്പിന്റെ ചതുപ്പിൽ എങ്ങനെ വലിച്ചു താഴ്ത്തുന്നുവെന്നും നമ്മുക്ക് അനുഭവിക്കാൻ കഴിയുന്നു. ഓരോ സീസണിലും അച്ഛനും അമ്മയും വരുമെന്ന് കാത്തിരിക്കുന്ന ബുദ്ധുവും മൗനപ്രതീക്ഷകളുടെ പൊക്കുവെയിലായി സർദാർജിയും മരണത്തിന്റെ നനുത്ത കാലടിപ്പാടുകളും ഓരോ ചെറിയ ഭാഗത്തും വന്നുപോകുന്നുവെങ്കിലും മനസ്സിൽ തങ്ങുന്ന കഥാപാത്രങ്ങൾ.
കൗമാര പിരിമുറുക്കത്തിൽ വായിച്ചു തീർത്ത പുസ്തകത്തിന്റെ ഓരോ വരിയും മനസ്സിലിന്നും പതിഞ്ഞു കിടപ്പുണ്ട്. ഒരു വ്യാഴവട്ടകാലത്തിന് ശേഷമുള്ള പുനർവായനയിൽ തന്നിലേയ്ക്ക് മാത്രമൊതുങ്ങുന്ന വിമലയെ വിവരിക്കുമ്പോൾ ഞാനുമതിൽപെട്ടു പോയിരുന്നു ഏകാന്തതയുടെ മൂടുപടമിട്ട ജനൽ വിരിയും വാർഡൻ സ്ഥാനവും പുകമഞ്ഞു പോലെ മാഞ്ഞു പോകുന്ന ചിന്തയുടെ ബാഷ്പകണികകളുമായി അങ്ങിനെയങ്ങനെ.
“വെയില്‍ തെളിയുമ്പോള്‍ കുന്നിന്‍ചെരുവുകളില്‍ മഞ്ഞുരുകിയ വെള്ളിയൊഴുക്കുകള്‍ കാണാവുന്നു- ഇന്നലെയുടെ കണ്ണീര്‍ച്ചാലുകള്‍”….
ചിലയിടങ്ങളിലെ നിസ്സഹായതയും വീട്ടിലെ ചിത്രങ്ങളും ഒരു മടുപ്പിന്റെ ചെറിയൊരല മനസ്സിലുണ്ടാക്കുന്നുണ്ടെങ്കിലും, തടാകത്തിൽ തുഴ തീർക്കുന്ന താളങ്ങളും പതിയെ തുറക്കുന്ന ജാലകങ്ങളിൽ വായു കള്ളനെപ്പോലെ പതുങ്ങി പുണർന്നു പോകുന്ന നിശബ്ദ ശബ്ദങ്ങളും ഋതുഭേദങ്ങൾക്കിപ്പുറവും മഞ്ഞിനെ എന്നും ഒരുപാടു പേരുടെ പ്രിയ പുസ്തകമായി വായനയിലൂടെ ചേർത്തു നിർത്തുന്നു.
കഥയെഴുത്തു മത്സരത്തിൽ ഒന്നാമതായപ്പോൾ കിട്ടിയ സമ്മാനമായിരുന്നു” മഞ്ഞ് ” പ്രിയപ്പെട്ടവർ വായിക്കാൻ വാങ്ങി വീട്ടാകടമായി, ഇന്നും നോവുന്ന കുഞ്ഞു ഓർമ്മ കൂടിയുണ്ട് മനസ്സിൽ ആ പുസ്തകത്തിന്.


4 Comments
ഇടക്കിടെ വായിക്കുന്ന ഒരു പുസ്തകം. നൈനിറ്റാളിൻ്റെ പ്രകൃതി ഭംഗിയിൽ കൂടി കടന്നുപോകുമ്പോൾ ആ മഹാനായ എഴുത്തുകാരനെ നമസ്ക്കരിച്ചു പോകും. സുന്ദരമായ ഈ ആസ്വാദനം വീണ്ടുമൊരു വായനയെ ഓർമ്മപ്പെടുത്തുന്നു. ആശംസകൾ ബാഹൂസ്💐❤️
എന്നും മോഹം തോന്നുന്ന കഥ ഒരുപാട് ഇഷ്‌ടം പ്രിയപ്പെട്ട കഥകളിൽ ഒന്ന്
മഞ്ഞ്, എന്ന നോവൽ മനസ്സിന്റെ ആഴങ്ങളിൽ സ്പർശിക്കുന്ന കാത്തിരിപ്പാണ്. തണുത്തുറയുന്ന നൈനിറ്റാളിൽ, തടാകകരകളിലും മലഞ്ചെരിവുകളും അനുവാചകരെ കുട്ടിക്കൊണ്ടുപോകുന്ന കഥ. പുനർവായനയിലും മനം കവരുന്ന പുസ്തകത്തിനെ ഓർമ്മിപ്പിച്ച നല്ല എഴുത്ത്.👍👌
🙏🏼വായിച്ചു വിലയേറിയ അഭിപ്രായം രേഖപെടുത്തിയതിനു നന്ദിയുണ്ട് 🩷