നീണ്ടൂർ എന്ന സുന്ദരിയായ, അപ്പർ കുട്ടനാടൻ ഗ്രാമത്തിൽ, ഇങ്ങനെ കുറെ ആളുകൾ ഇല്ലായിരുന്നേൽ, എന്റെ ജീവിതം എങ്ങനെ ആകുമായിരുന്നു എന്ന് ഞാൻ എപ്പോളും ആലോചിക്കാറുണ്ട്…..
പണി എടുക്കാൻ ഉള്ള പ്രായവും, ആരോഗ്യവും ആകുന്നതിനു മുമ്പേ, ഞാൻ പണി തുടങ്ങി,,, അതും ലോറി ഓടിക്കുവാൻ…. കരിംകല്ലും, മണലും, കയറ്റി പറക്കുന്ന ലോറിയിൽ(TATA 1210 SE)
അന്ന് മുതൽ ഇവരൊക്കെ എന്റെ ഇടവും വലവും ഉണ്ട്……
ജീവിതത്തിൽ ഇവരെപോലുള്ളവർ കാണിക്കുന്ന അഭ്യാസത്തിന്റെ പകുതി, എന്നെകൊണ്ട് തനിയെ സാധിക്കില്ല.
ആ അവരുടെ കൂടെ ആയിരുന്നു കുറെ വർഷങ്ങൾ…..
ഞങ്ങൾ നീണ്ടൂരുകാര്, ആർക്കെങ്കിലും പണം കൊടുക്കുവാനോ തിരിച്ചു കിട്ടുവാനോ ഉണ്ടേൽ, ചോദിച്ചാൽ…. ഒന്നുകിൽ പൂരം കഴിയട്ടെ, അല്ലേൽ പെരുന്നാൾ കഴിയട്ടെ. ഇതു രണ്ടും കഴിഞ്ഞാൽ ആരേലും ചോദിച്ചാൽ, പൂരം കഴിഞ്ഞതല്ലേ ഉള്ളു അല്ലേൽ പെരുന്നാൾ അങ്ങ് കഴിഞ്ഞതല്ലേ ഉള്ളു…
ആദ്യ കാലങ്ങളിൽ എനിക്കും ഒന്നും മനസിലായിരുന്നില്ല, കടം വാങ്ങിയ പണവും പൂരവും പെരുന്നാളും ആയി എന്ത് ബന്ധം എന്ന്……
ചിത്രത്തിൽ കാണുന്ന ഓമന അച്ചായൻ, അച്ചായനെ കുറിച്ച് ഒരുപാട് സത്യങ്ങൾ ഇടക്കൊക്കെ ഞാൻ എഴുതാറുണ്ട്..
ലോറിയിൽ ഇരുന്നു ഞാനും മാമനും ഒക്കെ കണ്ണിൽ കാണുന്ന സർവ്വ പെണ്ണുങ്ങളേം കണ്ണും കലാശവും കാണിക്കും. ഇടയ്ക്കു ചിലർക്കൊക്കെ, രണ്ടു വരി എഴുതി ചെറിയ കല്ലിൽ പൊതിഞ്ഞു ഓടുന്ന വണ്ടിയിൽ ഇരുന്നു കൈയ് മാറാറും ഉണ്ട്…..
അച്ചാൻ അന്നും പറയും, എന്റെ മക്കളെ വെറുതെ ആടാ…….
പെൺകുട്ടികൾ ചിരിക്കുന്നത് നിങ്ങളെ കണ്ടിട്ടൊന്നും അല്ല.. അവര് ലോറിയുടെ സൗദര്യം കണ്ടു നോക്കുകയും ചിരിക്കുകയും ചെയുന്നതാ…..
സത്യം അങ്ങനൊക്കെ തന്നെ ആയിരുന്നു..
നീണ്ടൂർ പഞ്ചായത്തിന് പുറത്തോട്ടു ഇറങ്ങിയാൽ പിന്നെ, വഴിയിൽ കാണുന്നവര് മുഴുവൻ അച്ചായന്റെ അപ്പച്ചിമാരും അവരുമായി ബന്ധമുള്ളവരും ഉള്ളു.
ഞങ്ങൾ അന്ന് ഓർത്തു അച്ചായൻ അതുകൊണ്ടാണ് ഞങ്ങളെ വിലക്കുന്നത് എന്ന്…. ചെറിയ കലിപ്പ് അച്ചായനോട് അന്ന് ഉണ്ടായിരുന്നു.
ഇതൊക്കെ ആണേലും അച്ചായന്റെ ഒക്കെ കൂടെ പണി എടുക്കാൻ സുഖമാണ്,ഇതുപോലെ പല കരുത്തന്മാരും നീണ്ടൂരിൽ ഉണ്ടായിരുന്നു.എല്ലാവരും തന്നെ അങ്ങ് പോയി……
മഴക്കാലം ആയാൽ ഓട്ടം കുറയും. അപ്പോൾ കല്ലും കയറ്റി പോകുന്ന വഴിയിൽ, നീണ്ടൂർ ഒഴികെ എവിടേലും പശുവിനെ കെട്ടാൻ കുറ്റി അടിക്കുന്നത് കണ്ടാലും, വണ്ടി ചവുട്ടി നിർത്തും. (നീണ്ടൂരിൽ അന്നും ഇന്നും ഞങ്ങൾ സൈലന്റ് ആണ് )
അച്ചായൻ ഒക്കെ ചാടി ഇറങ്ങി അങ്ങു ചെല്ലും. ആവശ്യക്കാര് ആണന്നു കണ്ടാൽ. എന്നെ ചൂണ്ടി അങ്ങു തുടങ്ങുവാ, കണ്ടില്ലേ ഇരിക്കുന്ന ഇരുപ്പു കണ്ടോ.. സ്വന്തം ലോറി, സ്വന്തം പാറമട, മാല, ചെയിൻ…… ഇ മാലയും ചെയിനും കല്ല് ഇറക്കുമായി എന്ത് ബന്ധം എന്ന് എനിക്ക് ഇന്നും പിടി കിട്ടാത്ത കാര്യമാണ്…..
അങ്ങനെ ഇരിക്കുമ്പോൾ അച്ചായന് കിണ്ടി വാലിൽ നിന്നു, ചുരുട്ടി വച്ച പായിക്കുള്ളിൽ നിന്നു, ഗുരുദേവന്റെ ഫോട്ടോയുടെ പുറകിൽ നിന്നു നേരെ തലയിലേക്ക്, ഇടയ്ക്കിടെ നൂറിന്റെ നോട്ടുകൾ കിട്ടാറുണ്ട്….. കാശ് കൂടുതൽ കിട്ടുമ്പോൾ ആരും കാണാതെ അച്ചായൻ തന്നെ കൊണ്ട് വച്ചിട്ട് മറന്നു പോകുന്നതാ. അതൊക്കെ അച്ചായൻ വിവരിക്കുന്നത്, എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല..
അച്ചായന്റെ അളിയൻ സ്വർണക്കട തുടങ്ങിയ കാലത്തു, ഒരു ദിവസം രാവിലെ അച്ചായൻ വന്നില്ല….
വൈകിട്ട് കണ്ടപ്പോൾ അച്ചായൻ, എടാ ഇന്നലെ അളിയനും അമ്മായിഅമ്മയും കൂടി വീട്ടിൽ വന്നിരുന്നു. രാവിലെ ഞാൻ എഴുന്നേൽക്കാൻ നോക്കിയപ്പോൾ കഴുത്തു പൊങ്ങുന്നില്ല, നോക്കുമ്പോൾ മുഴുത്ത സ്വർണമാല ഒരെണ്ണം കഴുത്തിൽ കിടക്കുന്നു….
എത്ര പറഞ്ഞിട്ടും അവര് ആ മാല തിരിച്ചു വാങ്ങില്ല. ഒരു പ്രകാരത്തിൽ തിരിച്ചു കൊടുത്തിട്ടു ഓടി വന്നപ്പോൾ നിങ്ങള് പോയി. ഇതൊക്കെ പറയണേൽ ഞങ്ങള് നീണ്ടൂരുകാരെ കൊണ്ടല്ലാതെ പറഞ്ഞു ഫലിപ്പിക്കാൻ പറ്റുമോ….. മാല ഇടാൻ അന്നും ഇന്നും നാണം ആണെന്നാണ്……
എന്നോട് പലരും ചോദിക്കും നീ ഇ കഥകൾ ഒക്കെ കയ്യിൽ നിന്നു ഇട്ടു പറയുന്നതാണോ എന്ന്.. ദേ ജീവിച്ചിരിക്കുകല്ലേ നേരിട്ട് പോയി ചോദിച്ചോ ഞാൻ എന്തെങ്കിലും കയ്യിൽ നിന്നു ഇട്ടിട്ടുണ്ടോ എന്ന്….. അതിന്റെ ആവശ്യം ഇല്ലല്ലോ…. അല്ലേൽ തന്നെ കയ്യിൽ നിന്നു ഇട്ടെഴുതാൻ എനിക്കെന്ഡ് അറിവിരുന്നിട്ടു…..
എന്നോട് ഇവരൊക്കെ പറയുമായിരുന്നു, നേരെ നോക്കി വണ്ടി ഓടിക്കടാ. പള്ളിക്കൂടത്തിലും കോളേജിലും പോകുന്ന പിള്ളേര് പടിക്കട്ടെടാ.. എന്നെങ്കിലും ഒരുകാലത്തു നിനക്കും കിട്ടുമെടാ ഒരു പെൺകുട്ടിയെ… അല്ലേൽ എന്താ? നമുക്ക് നീണ്ടൂരിൽ ഒരുപാട് ലോറി ഉണ്ടല്ലോ എന്ന്….. പണിക്കാണോ പഞ്ഞം..
കല്യാണവും പ്രണയവും മാത്രമല്ലല്ലോ ജീവിതം….
കാര്യം ഇങ്ങനൊക്കെ ആണേലും ഞാൻ അച്ചായനോട് പറഞ്ഞു, വീട്ടിൽ കുറച്ചു സ്കോച്ചു വിസ്കി ഇരിപ്പുണ്ട്, ഐസും ഉണ്ട്. വാച്ചിൽ നോക്കിയിട്ട് അച്ചായൻ പറഞ്ഞു….
കാര്യം ഒക്കെ ശരിയാ വിനോദെ…..
12.30 നു ശാന്താമ്മ, ഒന്നൊന്നിൽ മുട്ടാത്ത ചെമ്പാവരിയുടെ ചോറും മീൻവറുത്തതും ചെമ്മീനും മാങ്ങയും ചേർത്ത ചാറുകറിയും ഒറ്റ പ്ലെയ്റ്റിൽ വിളമ്പി വഴിക്കണ്ണുമായി ഇരിക്കും…. അത് ഞങ്ങൾ രണ്ടും കൂടി അങ്ങു ഉണ്ണും. പിന്നെ ഇത്തിരി കഥകൾ ഒക്കെ പറഞ്ഞോന്നു മയങ്ങണം. അതുകൊണ്ട്…… പിന്നൊരിക്കൽ ആവാം….
ഇതൊക്കെ ആണ് ഞങ്ങൾ ശരാശരി നീണ്ടൂരു കാരന്റെ ജീവിതം.
ഒരുകാലത്തു മഴ, വെയിൽ. ഒന്നും വകവെക്കാതെ ഒരു പരാക്രമം ആയിരുന്നു. ഒരു പക്ഷെ മനസ്സിൽ നന്മ ഉണ്ടായിരുന്നത് കൊണ്ടാവാം ഇന്നും ഞങ്ങൾ ഗതകാല സ്മരണകളെ അയവിറക്കി, ഇടയ്ക്കു സ്വൽപ്പം സോമരസവും നുണഞ്ഞു, അങ്ങനെ, ഇങ്ങനെ ഒക്കെ നടക്കുവാ……. എത്രകാലം എന്നറിയാതെ…….
എത്ര കാലം കഴിഞ്ഞാലും ഞങ്ങളെ എവിടെ കൊണ്ടിട്ടാലും ഒരു വെടിക്കുള്ള മരുന്നുമായി ഞാനും, അച്ചായനും ഒക്കെ നീണ്ടൂരിന്റെ മണ്ണിലൂടെ തേരാ പാര, നടക്കുകയാണ്………..
താങ്ക്സ്…….
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

