ഒരു നാൾ ഞാനും ചേട്ടനെ പോലെ വളരും വലുതാകും
ചേട്ടനെ പോലെ ബ്രിട്ടാനിയ മിൽക്ക് ബിക്കീസ് തന്നെ തിന്നും.
ചെറുപ്പത്തിൽ കേട്ടിട്ടുള്ള പരസ്യപ്പാട്ടാണ്.
ഇതു പോലെ വലുതാകാകുമ്പോൾ എന്തേലും തിന്നണമെന്നോ ആരേലും ആകണമെന്നോ എന്നൊന്നും കുട്ടിക്കാലത്ത് തോന്നിയിട്ടില്ല.
അതിപ്പോ എന്താ തോന്നാത്തതെന്ന് ചോദിച്ചാൽ അതിന് കാരണമുണ്ട്. വലുതാകുമ്പോൾ ആരാകും എന്ന് ചിന്തിയ്ക്കാനുള്ള ഒരവസരം എനിക്കില്ലായിരുന്നു.
ഓർമ വച്ചപ്പോൾ തന്നെ അതിൻ്റെ ഉത്തരം എൻ്റെ മുന്നിലുണ്ടായിരുന്നു.
“നീ ഡോക്ടറാകുമെന്ന് നിൻ്റെ ജാതകത്തിലുണ്ട്.”
കുഞ്ഞിലേ മുതൽ അമ്മൂമ്മയും അമ്മായിമാരുമൊക്കെ പറഞ്ഞ് ഞാൻ ഒത്തിരി കേട്ടൊരു കാര്യം.
ഏതു ജ്യോത്സ്യനാണാവോ ഇത് പറഞ്ഞത്. ഞാനാ ജാതകം കണ്ടിട്ടില്ല. പക്ഷേ അന്നത്തെ കുഞ്ഞു ബുദ്ധിയിൽ ഞാനും എല്ലാവരേയുമങ്ങ് വിശ്വസിച്ചു.
എല്ലാ ക്ലാസ്സിലും നല്ല മാർക്കു വാങ്ങിയും ഒന്നാമതായുമൊക്കെ പാസ്സായിരുന്നതുകൊണ്ട് ഈ പ്രവചനം സത്യമാകുമെന്ന് വീട്ടുകാരും വിശ്വസിച്ചു.
കുറച്ചൂടി വളർന്ന് ലേശം ബുദ്ധീംബോധോമൊക്കെ വച്ചപ്പോ എനിക്ക് മനസിലായി ഇതൊന്നും നടക്കുന്ന കാര്യമല്ലാന്ന്.
ചാളമീൻ മുറിയ്ക്കുമ്പോഴുള്ള ചോര കാണുമ്പോത്തന്നെ തല കറങ്ങണ ഞാനാണ് ഡോക്ടറാവാൻ പോണത്. ഓപ്പറേഷൻ ടേബിളിൽ ആളെ കിടത്തി കയ്യിൽ കത്തിയെടുത്തുപിടിയ്ക്കുമ്പോഴേയ്ക്കും ഠപ്പേന്നും പറഞ്ഞ് ഡോക്ടറ് താഴെ വീണിട്ടുണ്ടാകും.
ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിയ്ക്കുന്ന സമയം ബിഎഡ് ട്രയിനിയായി ഞങ്ങളുടെ സ്കൂളിൽ വന്ന സീനടീച്ചർ ക്ലാസ്സിലെല്ലാവരോടും ഭാവിയിൽ ആരാകണമെന്ന ചോദ്യം ചോദിച്ചപ്പോൾ ആരോ പറഞ്ഞു ബിന്ദുവിന് ഡോക്ടറാകണമെന്ന് .
ഡോക്ടറാകാൻ ആഗ്രഹിച്ചാലേ ടീച്ചറെങ്കിലും ആകാൻ പറ്റൂ എന്ന് സീനടീച്ചർ ചിരിച്ചോണ്ട് പറഞ്ഞു. ഒരുപക്ഷേ ടീച്ചറുടെ അനുഭവത്തിൽ നിന്നാവാം.
ഡോക്ടർ ആയില്ലേലും ടീച്ചർ ഒരിക്കലും ആവില്ലാന്ന് ഞാനും മനസിൽ പറഞ്ഞു.
പഠിയ്ക്കാൻ എനിക്കിഷ്ടമായിരുന്നു. പക്ഷേ പഠിപ്പിയ്ക്കുന്നതിൽ എനിക്ക് ഒരു ത്രില്ലില്ലായിരുന്നു.
ആ കാലത്തൊക്കെ അത്യാവശ്യം നന്നായി പഠിയ്ക്കുന്ന കുട്ടികൾ പത്താം ക്ലാസ്സ് കഴിഞ്ഞാൽ സയൻസ് ഗ്രൂപ്പെടുത്ത് പഠിച്ച് ഡോക്ടറോ എഞ്ചിനിയറോ ആവുക എന്നതായിരുന്നു നാട്ടുനടപ്പ്.
സെക്കൻ്റ് ഗ്രൂപ്പ് വേണോ എന്നാലോചിയ്ക്കുമ്പോൾ തന്നെ കീറി മുറിയ്ക്കേണ്ട പാറ്റയുടേയും തവളയുടേയും ദയനീയ മുഖങ്ങൾ എൻ്റെയുള്ളിൽ തെളിഞ്ഞു വന്നു. പണ്ടേ ഒരു ലോലഹൃദയയായ ഞാൻ അങ്ങനെ ഫസ്റ്റ്ഗ്രൂപ്പെടുത്തു.
നാട്ടുനടപ്പ് തെറ്റിയ്ക്കാതെ എൻട്രൻസ് എക്സാം എഴുതി. കാര്യമായ കോച്ചിങ് ഒന്നുമില്ലാതെ രണ്ടായത്തിഅഞ്ഞൂറിനുള്ളിലെ റാങ്ക് കിട്ടി.
അന്ന് സ്വാശ്രയ കോളേജിൻ്റെ കാര്യത്തിൽ പ്രശ്നങ്ങളൊക്കെ നടക്കുന്ന സമയമായതുകൊണ്ട് രണ്ടായിരത്തിൽ താഴെ റാങ്കുള്ളവർക്കേ ജനറൽ ക്വോട്ടയിൽ അഡ്മിഷൻ കിട്ടിയുള്ളു.
എന്തു ചെയ്യാനാ… യോഗമില്ല ഉണ്ണിയേ…..
അങ്ങനെ ഡോക്ടറുടെ പുറകേ എഞ്ചിനീയറും ഖുദാഗവാ.
എന്നാപ്പിന്നെ ഡിഗ്രി എടുത്തേക്കാന്നു കരുതി ബി എസ് സി ഫിസിക്സ് എടുത്തു പഠിച്ചു. ആ വഴി നേരെ പോയി എം എസ് സി യും പാസായി.
സത്യത്തിൽ പി.ജി കഴിഞ്ഞ് റിസർച്ചൊക്കെ ചെയ്ത് ഡോക്ടറേറ്റ് എടുത്ത് പേരിലൊരു ഡോക്ടർ ചേർക്കാമെന്നൊക്കെ ഒരു തോന്നൽ എൻ്റെയുള്ളിലുണ്ടായിരുന്നു.
പ്രവചനം നടത്തിയ ജ്യോത്സ്യന് വെറുതെ ഈഗോ അടിക്കണ്ടല്ലോ. പക്ഷേ ജ്യോത്സ്യൻ ഗണിച്ചപ്പോൾ അന്ന് എൻ്റെ ജീവിതയാത്രയിൽ കാണാതിരുന്ന വേറൊരു ട്രാക്കുണ്ടായിരുന്നു.
പഠനത്തോടൊപ്പം പ്രശ്നങ്ങളൊന്നുമില്ലാതെ ശാന്തസുന്ദരമായൊരു പ്രണയനദി സമാന്തരമായി ഒഴുകുന്നുണ്ടായിരുന്നു.
പി. ജി കഴിഞ്ഞപ്പോൾ പ്രണയം ഇത്രയും മൂത്ത സ്ഥിതിയ്ക്ക് ഇനി നരയ്ക്കാൻ കാത്തു നിൽക്കണ്ടാന്നു കരുതി കല്യാണം കഴിച്ചു. ആള് ഒമാനിൽ ജോലി ചെയ്യുകയായിരുന്നതുകൊണ്ട് നാട്ടിൽ നിന്ന് പഠിയ്ക്കണോ അതോ കണവൻ്റെ അടുത്തേയ്ക്ക് പോകണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ എന്നിലെ കാമുകിയ്ക്ക് ഒരു സെക്കൻറ് പോലും ചിന്തിയ്ക്കേണ്ടി വന്നില്ല
എന്ത് ഡോക്ടർ?
എന്ത് ജ്യോത്സ്യൻ?
എന്ത് പ്രവചനം?
ഞാനങ്ങ് ഒമാനിലേയ്ക്ക് പറന്നു.
പിന്നെ നാട്ടിലേയ്ക്ക് തിരിച്ചു വരുമ്പോൾ എൻ്റെ വയറ്റിൽ മോൾക്ക് എട്ടു മാസം പ്രായം.
പ്രസവം കഴിഞ്ഞ് മോൾക്ക് അഞ്ചു മാസമായപ്പോഴാണ് യൂണിവേഴ്സിറ്റി സെൻ്ററുകളിൽ ബി.എഡ് അഡ്മിഷൻ നടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
എന്നാപ്പിന്നെ ബി.എഡും ഇരിയ്ക്കട്ടേന്നു കരുതി
എന്തായാലും കഷ്ടപ്പെട്ട് ബിഎഡ് എടുത്തു. ഒരു സ്കൂളിൽ പഠിപ്പിയ്ക്കാനും കയറി.
അപ്പോഴാണ് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് വരുന്നത്.
ഇനീപ്പോ അതായിട്ട് വേണ്ടാന്ന് വയ്ക്കണ്ടാന്ന് കരുതി എഴുതി… പാസായി.
അപ്പോഴേയ്ക്കും ദുബായിലേയ്ക്കുള്ള വിസ ശരിയായി.
വീണ്ടും ചോദ്യചിഹ്നങ്ങൾ മുന്നിൽ വന്നു. നാട്ടിൽ ജോലി ചെയ്ത് കഴിയണോ?
അതോ ഭർത്താവിൻ്റെ കൂടെ ഗൾഫിൽ കഴിയണോ?
അപ്പോഴും ഒരു സെക്കൻ്റ് പോലും ആലോചിയ്ക്കാതെ ഞാൻ ഉത്തരം കണ്ടെത്തി.
അങ്ങനെ ഞാനും മോളും ദുബായിലെത്തി.
ഇപ്പോ രണ്ടു പതിറ്റാണ്ടിലേറെയായി ഈ ഗൾഫ് ജീവിതം തുടരുന്നു.
ഗൾഫിൽ വന്നിട്ട് ജോലിയ്ക്കൊന്നും പോയില്ലേ എന്നൊരു ചോദ്യത്തിന് സ്കോപ്പുള്ള സ്ഥിതിയ്ക്ക് അതൂടി പറയാം.
വന്ന സമയത്ത് മോള് കുറച്ച് വലുതാകട്ടേന്ന് കരുതി കാത്തിരുന്നു. അതു കഴിഞ്ഞ് മോളുടെ സ്കൂളിൽ തന്നെ ജോലിയ്ക്ക് കയറാൻ ശ്രമിയ്ക്കുമ്പോൾ ദാ വരുന്നു മോൻ.
അതോടെ വീണ്ടും ബിസിയായി.
പിള്ളേരെ ബേബിസിറ്റിങ്ങിലാക്കി ജോലിയ്ക്ക് പോകുന്നതിനോട് എനിക്ക് താല്പര്യമുണ്ടായിരുന്നില്ല.
പിന്നീട് ഒന്നു രണ്ടു തവണ സ്കൂളിൽ ജോലിയ്ക്ക് കയറാമെന്ന് പ്ലാൻ ചെയ്തെങ്കിലും ഓരോരോ കാരണങ്ങളാൽ നടന്നില്ല. പഠിപ്പിയ്ക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടും ടീച്ചറാകാൻ ഒരിക്കലും ആഗ്രഹിയ്ക്കാതിരുന്നതുകൊണ്ടുമാകാം ടീച്ചർ ജോലിയ്ക്ക് ഞാനും കാര്യമായി ശ്രമിയ്ക്കാതിരുന്നത്. പിന്നെ കല്യാണം കഴിഞ്ഞപ്പോൾ മുതൽ എല്ലാ മാസവും ഭർത്താവിന് സാലറി കിട്ടുമ്പോൾ അതിലൊരു പങ്ക് എന്നിലേക്കും എത്തിയിരുന്നതു കൊണ്ടും അതിന് കണക്ക് ബോധിപ്പിക്കേണ്ട ആവശ്യമില്ലാതിരുന്നതുകൊണ്ടുമാവാം സ്വന്തമായി വരുമാനമില്ലെന്ന തോന്നലും ഉണ്ടായില്ല.
എൻ്റെ ഭർത്താവ് ജോലിയിൽ വളരെയധികം തിരക്കും ടെൻഷനുമുള്ള ആളായതുകൊണ്ട് കുട്ടികളുടെ കാര്യത്തിൽ ഞാൻ കൂടുതൽ ശ്രദ്ധിയ്ക്കേണ്ടത് ആവശ്യമായിരുന്നു.
ഒരു സൈക്കിൾ പോലും ചവിട്ടിയിട്ടില്ലാത്ത പേടിത്തൊണ്ടിയായ ഞാൻ ഡ്രൈവിങ്ങ് ലൈസൻസെടുത്തു.
സ്കൂളിലെ കാര്യങ്ങൾക്കും മോളുടെ ഡാൻസ് പ്രാക്ടീസിനുമൊക്കെ ഞാൻ തന്നെ കൊണ്ടുപോയി.
എൻ്റെ ജീവിതത്തിൽ എനിക്കേറ്റവും ആത്മവിശ്വാസം തന്ന ഒന്നായിരുന്നു തനിയെ വണ്ടിയോടിയ്ക്കുക എന്നത്.
ഓരോ കാര്യങ്ങളും ഒറ്റയ്ക്കു പോയി ചെയ്യുന്നതിലൂടെ ഞാൻ എന്നിലെ എന്നെ ശക്തയാക്കി.
ഇപ്പോൾ കുട്ടികൾ വലുതായി. തിരക്കുകൾ കുറഞ്ഞു തുടങ്ങി. എൻ്റെ ചെറിയ ചെറിയ കുത്തിക്കുറിയ്ക്കലുകളുമൊക്കെയായി ഞാനെന്നെ സന്തോഷവതിയാക്കുന്നു.
ജീവിതത്തിൽ സംഭവിച്ചതിലൊക്കെ നല്ലതു കാണാൻ ശ്രമിയ്ക്കാറുള്ളതുകൊണ്ട് നഷ്ടപ്പെട്ട ഒന്നിനെ ഓർത്തും സങ്കടമോ കുറ്റബോധമോ ഇല്ല.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മന:സാക്ഷിക്കുത്തില്ലാതെ ഉറങ്ങാൻ കഴിയുക എന്നതാണ് ഞാൻ എന്നും ആഗ്രഹിയ്ക്കുന്നത്. അത് സാധിയ്ക്കുന്നിടത്തോളം ഞാൻ ഹാപ്പിയാണ്.
പലരും പറയാറുണ്ടല്ലോ കുട്ടിക്കാലം മതിയെന്നും വളരണ്ടായിരുന്നു എന്നുമെല്ലാം.
എനിയ്ക്കങ്ങനെ കുട്ടിക്കാലത്തേയ്ക്ക് തിരിച്ചു പോകണമെന്നൊന്നും തോന്നാറേയില്ല. കുട്ടിക്കാലം പോലെ തന്നെ വളർന്നു വലുതായ ഈ കാലവും എനിക്കിഷ്ടമാണ്.
ജീവിതയാത്രയിൽ എവിടെ എത്തിച്ചേർന്നു എന്തു നേടി ലാഭനഷ്ടക്കണക്കെത്ര എന്നൊക്കെ ചിന്തിയ്ക്കുന്നതിനപ്പുറം ഈ യാത്രയിൽ തിരിഞ്ഞു നോക്കുമ്പോൾ നമുക്ക് സന്തോഷമുണ്ടോ എന്നതാണല്ലോ കാര്യം.
നീണ്ടൊരു യാത്രയാകുമ്പോൾ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടാവുക സ്വാഭാവികം.
അറിഞ്ഞു കൊണ്ട് ആരേയും ദ്രോഹിയ്ക്കാതെയും വിഷമിപ്പിയ്ക്കാതെയും കടമകൾ വല്യ കുഴപ്പമില്ലാതെ നിർവ്വഹിച്ച സന്തോഷത്തോടെയും സംതൃപ്തിയോടെയും
ഈ യാത്ര തുടരുന്നു.
മുന്നോട്ടുള്ള യാത്രയിൽ ഇനിയും വളരുമ്പോഴുള്ള വാർദ്ധക്യത്തിലും ദൈവം അനുഗ്രഹിച്ചാൽ ഒരു ഇരുപതുകാരിയുടെ മനസോടെ തുള്ളിച്ചാടി കടന്നുപോകാനാകുമെന്നാണ് പ്രതീക്ഷ.
ആ യാത്രയെ കുറിച്ച് പവിത്ര ഇനിയൊരിക്കൽ വിഷയം തരുമ്പോൾ എഴുതാം.
ബിന്ദു രാജേഷ്
#എന്റെരചന

