സ്നേഹത്തിൻ പൂ മാത്രം ചോദിക്കുമെൻ…
മൗനത്തിൻ സംഗീതം നീ കേൾക്കുമോ…..
കാർത്തിക ലാലേട്ടനോട് ചോദിക്കുന്നു.
ഇമ്പമാർന്ന ഈണവും വരികളും..
അതിങ്ങനെ കേട്ടുകൊണ്ടിരിക്കേ ഇനിയും തിരിച്ചെടുക്കാനാകാത്ത വിധം ജീവിതത്തിൽനിന്നടർന്നുപോയൊരു പൂക്കാലം മനസ്സിൽ സൗരഭ്യം പടർത്തി ഉണർന്നു വന്നു.
ഉത്സവം കാണാൻ ഇപ്പോഴേ പോണോ
പിന്നെ പോകാതെ. അതിനല്ലേ ഇത്രയും ദൂരം യാത്ര ചെയ്ത് ഇങ്ങോട്ട് പോന്നത്. ഓരോ കാഴ്ചകളെയും പറ്റി പറഞ്ഞു പറഞ്ഞ് കൊതിപ്പിച്ചു വെച്ചേക്കുവല്ലേ ഇവിടെയുള്ളവർ.
അതല്ല…. അവരിപ്പോ പോട്ടെ. നമുക്ക് ഇത്തിരി കഴിഞ്ഞു പോകാം.
നമുക്കോ??
ഉം… ഞാൻ കുറച്ചു കഴിഞ്ഞ് തന്നെ കൊണ്ടു വിടാംന്ന്.
ആരെങ്കിലും കേട്ടോ എന്ന പരിഭ്രാന്തിയോടെ നാലു ചുറ്റും നോക്കിക്കൊണ്ട് അകത്തേക്ക് ഓടിക്കയറി.
എന്തായിരുന്നു അവിടെ
സുധാന്റി എളിയിൽ കൈകുത്തി, ചുണ്ട് കൂർപ്പിച്ചു.
അത് പിന്നെ… ആ ചേട്ടൻ ചുമ്മാ ഓരോ വിശേഷമൊക്കെ ചോദിക്കുവായിരുന്നു.
ഉവ്വ… ഇന്നലെ നീ വന്നപ്പോതൊട്ട് അവനിവിടുന്ന് മാറിയിട്ടില്ല. ചെക്കന് നിന്നെയങ്ങ് പിടിച്ചെന്ന് തോന്നുന്നു.
സുധാന്റിയുടെ വീടിനപ്പുറം ഒരു വിളിയകലത്തിൽ ഓടിയെത്തുന്ന ഒരാള്.
പാവം ചെക്കനാ, ഇവിടെ അമ്മ ഒറ്റക്കാകുമ്പോൾ എല്ലാത്തിനും ഓടി വരുന്നത് അവനാ..
ഉത്സവപ്പറമ്പിൽവെച്ച് കണ്ടപ്പോൾ ഓടി വന്ന് കയ്യിലിരുന്ന കോലൈസ് നീട്ടി.
ഞങ്ങൾക്കില്ലേടായെന്ന് സുധാന്റി കണ്ണുരുട്ടിയപ്പോൾ, പോക്കറ്റിൽ തട്ടി കാശില്ല എന്നൊരു ആംഗ്യവും കാണിച്ച് മുണ്ടും മാടിക്കുത്തി ഒറ്റപ്പോക്ക്.
ഇന്നലെ ഞാൻ കുറച്ചു കഴിഞ്ഞു പോകാം ന്ന് പറഞ്ഞിട്ട് കേട്ടില്ലല്ലോ. എനിക്കിത്തിരി നേരം വർത്താനം പറഞ്ഞിരിക്കാൻ കൊതിയായിട്ടായിരുന്നു. ഇനി എന്നെങ്കിലും വരോ ഇങ്ങോട്ട്.
തിരിച്ചു പോരാൻ ഒരുങ്ങി നിൽക്കുമ്പോൾ കണ്ണ് നിറഞ്ഞുകൊണ്ടൊരു പരിഭവം പറച്ചിൽ.
ജീവിതത്തിലെ ആദ്യ കൂടിക്കാഴ്ച്ചയാണ്. അപ്പോഴേക്കും ഒരാൾ മറ്റൊരാൾക്ക് അത്രയേറെ പ്രിയപ്പെട്ടതാകുമോ.
മനസ്സ് ചിന്താധീനമായി.
പ്രണയമെന്നത് ഇങ്ങനെയൊക്കെയായിരിക്കും.
വീണ്ടും കറേ നാളുകൾക്കു ശേഷം സുധാന്റിയുടെ ഏട്ടന്റെ വിവാഹം.
തലേ ദിവസം പൊയ്ക്കൊള്ളാൻ അച്ഛന്റെ അനുമതി കിട്ടി.
ഒതുക്കുകല്ലിറങ്ങി മുറ്റത്തേക്ക് കയറുമ്പോൾ, ഉയർത്തിക്കെട്ടിയ പന്തലിനപ്പുറം കൂടിനിൽക്കുന്നവർക്കിടയിലേക്ക് കണ്ണുകൾ ഉഴറി നടന്നു.
ഇല്ല.. അവിടെയെങ്ങുമില്ല..
എന്തിനെന്നറിയാത്തൊരു നിരാശ വന്ന് ഉറുമ്പടക്കം ചുറ്റിപ്പിടിച്ചു.
ഉടുപ്പ് മാറി, ചായയെടുക്കാമെന്നു പറഞ്ഞു പോയ സുധാന്റിയെ തിരഞ്ഞ് അടുക്കളയിലേക്കിറങ്ങിച്ചെന്നപ്പോൾ, അവിടെയുണ്ട്. തോർത്തുകൊണ്ട് തലയിലൊരു കെട്ടുമായി കയ്യിലിരിക്കുന്ന പ്ലേറ്റിൽ നിന്ന് എന്തോ വാരിക്കഴിക്കുന്നു.
ഹാ… നല്ല ആളാ… ഇപ്പോഴെങ്കിലും എത്തിയല്ലോ. എന്തേ സുധേച്ചി പോന്നപ്പോ ആ കൂടെ വരാഞ്ഞേ. ക്ലാസ്സൊന്നും ഇല്ലല്ലോ. വെക്കേഷനല്ലേ. ഇച്ചിരി നേരത്തെ പോന്നൂടാർന്നോ. നല്ല രസായിരുന്നുട്ടോ ഇവിടെ.
ചിരപരിചിതനെപ്പോലെ ഓടി അടുത്ത് വന്ന് കയ്യിലിരുന്ന പ്ലേറ്റ് നീട്ടി.
എന്തൊക്കയോ പറയണമെന്നുണ്ടായിരുന്നിട്ടും, മുന്നിലേക്ക് നീട്ടിയ പ്ലേറ്റിലെ പലഹാരങ്ങൾ വാരിക്കഴിക്കണമെന്ന് തോന്നിയിട്ടും, ചിരിയിലൊതുക്കിയ മൗനവും പേറി വേറെയെങ്ങോട്ടോ നോക്കി നിന്നു.
കലവറയിൽ പാചകക്കാർക്കൊപ്പം തിരക്കിട്ട് ഓടി നടക്കുന്നതിനിടയിലും, ഇടയ്ക്കിടെ പാറി വീഴുന്നൊരു നോട്ടം, ഒരു പുഞ്ചിരി,
പ്രണയത്തിന്റെ മാസ്മരിക ഭാവങ്ങൾ…
ഹൃദയത്തിൽ ആർദ്രതയുണർത്തുന്നു.
മനസ്സിലൊരു മായാമയൂരം പീലിവിടർത്തി ആനന്ദ നൃത്തമാടുന്നു.
നേരം പുലരാറായപ്പോഴാണ് പായസച്ചെമ്പ് അടുപ്പിൽ നിന്നിറക്കിയത്.
രാത്രിയിലെപ്പോഴോ സുധാന്റിയോട് പായസക്കൊതിയെക്കുറിച്ച് പറഞ്ഞത് കേട്ടു കാണണം.
ഒരു ഗ്ലാസ് പായസവുമായി ഉറക്കത്തിൽ നിന്ന് തട്ടി വിളിച്ചു.
ഞെട്ടിയുണർന്നപ്പോൾ ആദ്യമൊന്ന് പകച്ചു.
നല്ല സൂപ്പർ പായസമാ.. കുടിച്ചോ.
ഉറക്കപ്പിച്ചിലായിരുന്നിട്ടും മുഴുവൻ കുടിച്ചു. ഗ്ലാസ് തിരികെ കൊടുക്കുമ്പോൾ ആ മുഖമൊന്ന് കാണണമായിരുന്നു.
നിലാവുദിച്ച പോലെ.
ഇനിയെന്നെങ്കിലും കാണുമോ നമ്മൾ?
എല്ലാം കഴിഞ്ഞ് തിരികെപ്പോരാൻ ബസ് സ്റ്റോപ്പിലേക്ക് ഒപ്പം നടക്കുകയായിരുന്നു.
അറിയില്ല… മെല്ലെ തലയാട്ടി.
സുധേച്ചി വരുമ്പോ ഇടക്കൊക്കെ ഒന്നിങ്ങോട്ട് വരാൻ നോക്കൂട്ടോ. പറ്റിയാൽ ഞാനും എന്തെങ്കിലും കാരണമുണ്ടാക്കി സുധേച്ചിയെ കാണാൻ വരാം.
കുറെ നാൾ കാണാതിരുന്നാൽ താനെന്നെ മറക്കുമല്ലേ.
അതിനും അറിയില്ല ന്ന് തലയാട്ടി.
വിരഹം കണ്ണീരായി പെയ്തു തോർന്ന കുറെ നാളുകൾ…. വർഷങ്ങൾ..
അമ്പലത്തിൽ പോകുമ്പോ കണ്ണു നിറഞ്ഞ് പ്രാർത്ഥിക്കും, അതിനെയിങ്ങു തന്നേക്കണേയെന്ന്.
പ്ലസ്ടുക്കാരി, ഡിഗ്രിക്കാരിയായും പിന്നെയൊരു ജോലിക്കാരിയായും വേഷം മാറിയപ്പോൾ, സ്നേഹത്തിന്റെ ഒരു പൂവ് ചോദിച്ചയാ ഹൃദയത്തെ മെല്ലെ മെല്ലെ മറവിയുടെ കുടചൂടിച്ചു.
എങ്കിലും ചില നേരത്തെ ഓർമ്മപ്പെയ്ത്തിൽ, മറന്നോ എന്നൊരു ചോദ്യവുമായി നനഞ്ഞു കയറിവരും.
കാലചക്രങ്ങൾ പിന്നെയും ഉരുണ്ടു നീങ്ങിയ ഒരു നാളിൽ വീണ്ടും ഒരിക്കൽക്കൂടി കണ്ടുമുട്ടി.. അതുമൊരു കല്യാണവീടായിരുന്നു.
ആ കൂടിക്കാഴ്ച്ചയിൽ ഒരാൾ ഭാര്യയും അമ്മയും കുടുംബിനിയുമൊക്കെയായി വീണ്ടും വേഷം മാറിയിരുന്നു.
അടുത്തയാൾ പതിവു വേഷത്തിലും.
സുഖമാണോ എന്ന ചോദ്യത്തിന് ശേഷമുള്ള മൗനം വാചാലമായിരുന്നു.
എന്തേ ഇപ്പോഴും ഇങ്ങനെ ഒറ്റയ്ക്ക്?
കൂടെവേണമെന്നാഗ്രഹിച്ച പലരും പല വഴിക്ക് പിരിഞ്ഞു പോയ്. കൂടെവരട്ടെയെന്ന് ചോദിച്ചവരെയൊന്നും കൂടെക്കൂട്ടാനും തോന്നിയില്ല. എന്നാപ്പിന്നെ ഒറ്റക്കായേക്കാം എന്നങ്ങു തീരുമാനിച്ചു.. അത്ര തന്നെ..
നിലാവുദിക്കും പോലൊരു ചിരി..
പിരിയുമ്പോൾ, ഇനിയെന്നെങ്കിലും കാണുമോയെന്ന ചോദ്യം മാത്രം മൗനമായി അവശേഷിച്ചു… രണ്ടുപേരിലും… ഒരേപോലെ
സിന്ധു


1 Comment
മനോഹരമായ രചന.👌❤️