“ഞാനും എന്റെ അച്ഛനും” എന്നതിനുപരിയായി ഞാനും എന്റെ നിയോഗം കൊണ്ടും ഭഗവാനുഗ്രഹത്താലും എനിക്ക് ലഭിച്ച അച്ഛൻ, ജന്മം തന്ന് എന്നെ ഞാനാക്കിയ എന്റെ അച്ഛൻ, അങ്ങിനെ രണ്ടുപേർ എനിക്ക് അച്ഛന്മാരായുണ്ട്.
എനിക്ക് കർമ്മം കൊണ്ട് കിട്ടിയ അച്ഛൻ, അവസാനനാളുകളിൽ മരുമകൾ എന്ന സ്ഥാനം ഉപേക്ഷിച്ച് ചോറു വാരികൊടുത്തും കിടത്തിഉറക്കിയും പിടിച്ചു നടത്തിയും ഒരു പോറ്റമ്മയുടെ വാത്സല്യവും അച്ഛനെന്ന സ്ഥാനത്തിന് ബഹുമാനവും ആദരവും നല്കി ഞാൻ ശുശ്രൂഷിച്ച അവരിലൊരാൾ എനിക്കെന്നും പ്രിയപ്പെട്ട ഞാനെന്നും ആദരിക്കുന്ന ഒരാളായിരുന്നു. കളങ്കമില്ലാത്ത കറകളഞ്ഞ സ്നേഹം മൗനമായി പകർന്നു തന്നിരുന്ന ആ അച്ഛന്റെ മകളായി ആ കുടുംബത്തിൽ കയറാൻ കഴിഞ്ഞ ഞാൻ പുണ്യവതി തന്നെ. മരുമകളല്ലാതെ മകളെന്ന സ്ഥാനം ആ മനസ്സിൽ എന്നും എനിക്ക് തന്നിരുന്ന ആ അച്ഛൻ എന്നെ ജീവിതത്തിൽ പലതും പഠിപ്പിച്ചു. ചിലപ്പോൾ തനിക്കു പിറന്ന മകനെക്കാൾ വന്നുകയറിയ മകളെ താൻ സ്നേഹിക്കുന്നുണ്ടോ എന്നു പോലും സംശയിക്കുന്നതായി ആ നോട്ടത്തിലൂടെ എന്നോട് പറഞ്ഞു.
ഇനി ജന്മം തന്ന എന്റെ അച്ഛൻ. ഏതൊരു പ്രതിസന്ധിയിലും തളരാതെ ആത്മവീര്യവും വ്യക്തിത്വവും കൊണ്ടുനടന്നിരുന്ന എന്റെ അച്ഛൻ. അച്ഛൻ ചെയ്യുന്നതാണ് ശരി എന്ന് മക്കൾക്ക് തോന്നിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ, ഒരു നിഴലായി തന്റെ പിറകെയുള്ള എന്റെ അമ്മയെ ചേർത്തുപിടിച്ചിരുന്ന ആ കൈകൾ സ്നേഹവും കരുത്തുമുള്ളതായിരുന്നു.
മക്കളുടെ കൈപിടിച്ച് ഈശ്വരനിൽ വലയം പ്രാപിക്കണം എന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷം പാതിയടഞ്ഞ കണ്ണുകളിൽ ആവാഹിച്ച് കോടിമുണ്ട് പുതച്ച് കത്തിച്ച നിലവിളക്കിന്റെ മുന്നിൽ കിടക്കുന്ന എന്റെ അച്ഛന്റെ രൂപം എന്റെ മനസ്സിൽ എന്നും പതിഞ്ഞുകിടപ്പുണ്ട്. വളരെ പ്രതീക്ഷയോടെ വളർത്തിയ ഏട്ടനേയും ഒറ്റമകളോടുള്ള വാത്സല്യം പകർന്നു തന്നു വളർത്തിയ എന്നേയും എന്നും അഭിമാനത്തോടെ മാത്രം കണ്ടിരുന്ന അനിയനേയും നിഴൽ പോലെ എന്നും കൂട്ടായി ഉണ്ടായിരുന്ന അമ്മയേയും വിട്ടു പോകാൻ മടിയുണ്ടായിരുന്ന ഞങ്ങളുടെ അച്ഛനെ ഈ ദിവസമാണ് മരണം തട്ടിയെടുത്തത്. മരണത്തെ ഇഷ്ടമല്ലാത്ത, 87 കഴിഞ്ഞിട്ടും ജീവിച്ചു കൊതിതീരാത്ത, എന്റെ മനസ്സിൽ എന്നും ജീവിക്കുന്ന എന്റെ അച്ഛൻ കൈലാസത്തിങ്കൽ വലയം പ്രാപിക്കാൻ അനുയോജ്യമായ സമയം തിരഞ്ഞെടുത്തത് അനുയോജ്യമായ മകരപത്തിനിടയിലായിരുന്നൂ.
എന്നെ വിട്ടുപോയ രണ്ടുപേർക്കും എന്റെ പ്രണാമം !!!
രചന:- രമ ഉണ്ണികൃഷ്ണൻ

#കൂട്ടക്ഷരങ്ങൾ
#എന്റെ രചന ബ്ലോഗ് മത്സരം
#വിഷയം:-അച്ഛനും ഞാനും
അച്ഛനും ഞാനും
———

