‘അച്ഛനും ഞാനും’ എന്ന വിഷയം കണ്ടപ്പോൾ എഴുതാതിരിക്കാൻ കഴിഞ്ഞില്ല, എന്റെ അക്ഷരങ്ങളിൽ ഏറെയും അച്ഛനെക്കുറിച്ചാണ്. എത്ര എഴുതിയാലും പൂർണ്ണവിരാമം കുറിക്കാനാകാത്ത വിഷയമാണ് അച്ഛനും അമ്മയും.
എന്നത്തേതിലും വ്യത്യസ്തമായി, ഇന്ന് ഞാൻ അച്ഛനെക്കുറിച്ച് എഴുതുന്നതല്ല; അച്ഛനെക്കുറിച്ച് എഴുതാൻ എന്നെ പ്രേരിപ്പിച്ച യാത്രയെക്കുറിച്ചാണ് എഴുതുന്നത്.
ചുറ്റിലും ആരൊക്കെ ഉണ്ടായാലും, “എന്റെ ജീവിതത്തിന്റെ കാവലാൾ” എന്ന് ഞാൻ വിശ്വസിക്കുന്നത് എന്റെ അച്ഛൻ തന്നെയാണ്. ‘അച്ഛൻ’ എന്ന വാക്ക് പകരുന്ന സുരക്ഷിതത്വവും, ആ സ്നേഹമരത്തണലേകുന്ന കുളിർമ്മയും, ആ സാന്നിധ്യം നൽകുന്ന ധൈര്യവും, പകർന്നുതന്ന ആത്മവിശ്വാസവും ആത്മവീര്യവും ആശ്വാസവുമാണ് ജീവിതവഴികളിൽ തളർന്നുപോകുമ്പോഴൊക്കെ എന്റെയുള്ളിൽ വീണ്ടുമൊരു തെളിനീരുറവയായി ഒഴുകിയെത്തുന്നത്.
ഒരിക്കലും ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാത്ത അച്ഛനായിരുന്നില്ല അദ്ദേഹം. ശിക്ഷയുടെ അങ്ങേയറ്റം അനുഭവിച്ച ബാല്യവും കൗമാരവുമായിരുന്നു ഞങ്ങളുടേത്. ചെറിയൊരു തെറ്റിന് പോലും അച്ഛന്റെയും അമ്മയുടെയും കയ്യിൽ നിന്ന് കനത്ത ശിക്ഷ വാങ്ങിക്കൂട്ടിയിരുന്ന നാളുകൾ. ചിലപ്പോഴൊക്കെ തല്ലുകിട്ടിയത് എന്തിനെന്നു പോലും മനസ്സിലാകാതെ ഉറങ്ങാൻ കിടന്ന രാത്രികളിൽ, പാതിയുറക്കത്തിനിടയിൽ എപ്പോഴോ നെറ്റിയിലോ മൂർദ്ധാവിലോ വന്നണഞ്ഞിരുന്ന ആ കരസ്പർശത്തിൽ പകൽവെളിച്ചത്തിൽ ഏറ്റ തല്ലിന്റെ വേദനകൾ അലിഞ്ഞില്ലാതാകുമായിരുന്നു. പ്രിവിലേജുകളൊന്നുമില്ലാത്ത ഒരു കുട്ടിക്കാലത്തിന്റെ ഓർമ്മകൾ പേറുന്ന ചിലർക്ക് മാത്രം മനസ്സിലാകുന്ന വേദനയാണത്.
കൊഞ്ചിക്കാനോ ലാളിക്കാനോ നേരവും കാലവുമില്ലാതിരുന്ന പഞ്ഞനാളുകൾ താണ്ടി കരകയറിയപ്പോൾ, പണ്ട് പിശുക്കിയൊതുക്കി ഉള്ളിലടക്കിവെച്ചിരുന്ന വാത്സല്യവും ലാളനയും സ്നേഹവും പരിഗണനയുമെല്ലാം നിസ്സീമമായി മക്കളിലേക്ക് കോരിച്ചൊരിയുകയായിരുന്നു. അവയൊന്നും ശൂന്യതയിൽ നിന്ന് പൊട്ടിമുളച്ചതായിരുന്നില്ല; മറിച്ച്, അതിനൊന്നും ‘പാങ്ങില്ലാ’തിരുന്ന ഒരു തലമുറയിലെ അച്ഛനായിരുന്നതുകൊണ്ടാണ് അവയൊക്കെയും ഉള്ളിലൊതുക്കി വെച്ചിരുന്നത്.
ഒറ്റയ്ക്ക് തുഴഞ്ഞുകയറാൻ കെൽപ്പുണ്ടായിട്ടും ഇടയ്ക്കിടെ ഞാൻ തിരിഞ്ഞുനോക്കും; ജീവിതമെന്ന കാണാക്കയത്തിന്റെ ഏതെങ്കിലും പടവിൽ നിറപുഞ്ചിരിയോടെ, നീട്ടിയ കൈകളുമായി അച്ഛൻ കാത്തുനിൽപ്പില്ലേ എന്ന്. നാമുള്ളിടത്തോളം കാലം ആ കരങ്ങൾ അവിടെയുണ്ടാകുമെന്ന വിശ്വാസം വല്ലാത്തൊരു ധൈര്യമാണ്. ആ വിശ്വാസത്തെ വേണമെങ്കിൽ ‘സ്വാർത്ഥത’ എന്നും വിളിക്കാം. കാരണം, അവർ ഉണ്ടായിരിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നത് അവർക്കുവേണ്ടി മാത്രമല്ല; നമ്മുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയാണ്. അച്ഛനും അമ്മയും സന്തോഷത്തോടെ ഇരിക്കണമെന്ന് നമ്മൾ വാശിപിടിക്കുന്നത്, നമ്മുടെ മനസ്സമാധാനത്തിന്റെ തായ്‌വേര് ഇന്നും അവരിലാണെന്ന തിരിച്ചറിവ് കൊണ്ടാണ്. അതാണ് ഞാൻ പറയുന്ന ആർക്കും ഛേദമില്ലാത്ത സ്വാർത്ഥത.
ഞാൻ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ അച്ഛന്റെ ജീവിതവും, എന്റെ ഓർമ്മകളിൽ ഇന്നും തെളിഞ്ഞുനിൽക്കുന്ന ഞങ്ങളുടെ ജീവിതവും അച്ഛന് മുന്നിൽ അക്ഷരങ്ങളായി സമർപ്പിക്കണമെന്നത് ഏറെ നാളുകളായി ഉള്ളിൽ കൊണ്ടുനടന്ന ആഗ്രഹവും സ്വപ്നവുമായിരുന്നു.
കൈപിടിച്ച് നടത്തിച്ച, അക്ഷരം പഠിപ്പിച്ച, ജീവിതം പഠിപ്പിച്ച അച്ഛനെ എഴുതുക അത്ര എളുപ്പമായിരുന്നില്ല. എന്നിട്ടും ആ സാഹസത്തിന് ഞാൻ മുതിർന്നു. അച്ഛൻ ജീവിച്ചുതീർത്ത എൺപത് വർഷങ്ങൾ വാക്കുകളിലൂടെ വീണ്ടും ഒരിക്കൽ കൂടി ജീവിച്ചെടുക്കാൻ ശ്രമിച്ച ദിനങ്ങളും മാസങ്ങളുമായിരുന്നു പിന്നീട് കടന്നുപോയത്.
അച്ഛനെ എഴുതാൻ എനിക്ക് എന്നിലേക്ക് തന്നെ ഇറങ്ങിച്ചെല്ലണമായിരുന്നു; എന്നോട് മാത്രം മിണ്ടിപ്പറയണമായിരുന്നു. അച്ഛൻ ജീവിച്ചുതീർത്ത എൺപത് വർഷങ്ങൾക്കൊപ്പം ഞാൻ സഞ്ചരിച്ച ദിവസങ്ങളെ ഒന്നുകൂടി മിനുക്കിയെടുക്കാൻ, കഴിഞ്ഞ ഡിസംബർ-ജനുവരി മാസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിന്ന് പൂർണമായും മൊബൈലിൽ നിന്ന് ഭാഗികമായും വിട്ടുനിന്നു.
ഒരു പുസ്തകം—അതും അച്ഛനെ നിർവ്വചിക്കുന്നൊരു പുസ്തകം—എഴുതിത്തുടങ്ങിയത് മുതൽ അവസാനവരി കുറിക്കുന്നത് വരെയുള്ള യാത്ര എനിക്ക് തീർത്തും പുതിയ അനുഭവമായിരുന്നു. എഡിറ്റിങ്ങും പ്രൂഫ് റീഡിങ്ങും, കവർ ഡിസൈനിങ് മുതൽ ആദ്യപ്രതി കൈകളിലെത്തിയ നിമിഷം വരെ, കവർപ്രകാശനം മുതൽ പുസ്തകപ്രകാശനം വരെയുള്ള ഓരോ പടവുകളും ജീവിതത്തിൽ ആദ്യമായി ഞാൻ ചവിട്ടിക്കയറിയ വഴികളായിരുന്നു.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എന്നെത്തന്നെ ഓർത്ത് അത്ഭുതം തോന്നുന്നു. എഴുത്തിലോ പുസ്തകപ്രസിദ്ധീകരണത്തിലോ യാതൊരു പാരമ്പര്യവുമില്ലാത്ത ഒരുവൾ കണ്ട സ്വപ്നത്തിലേക്കുള്ള യാത്രയായിരുന്നു അത്. ആ സ്വപ്നം യാഥാർഥ്യമായതിന്റെ തികഞ്ഞ സംതൃപ്തിയിൽ ഇന്നും ചുണ്ടിലൊരു പുഞ്ചിരി വിരിയുന്നുണ്ട്.
അച്ഛനെ അക്ഷരങ്ങളിലേക്കാവാഹിക്കുന്ന യാത്രയിൽ ഞാൻ ഒറ്റയ്ക്കായിരുന്നെങ്കിലും, ആ യാത്രയുടെ ജീവശ്വാസം എന്റെ ഭർത്താവായിരുന്നു. എന്റെ പുസ്തകത്തിന്റെ ആദ്യത്തെ വായനക്കാരനും, എഡിറ്റിങ്ങിലും പ്രൂഫ് റീഡിങ്ങിലും എന്നോടൊപ്പം കൈകോർത്തു നടന്നതും അദ്ദേഹമായിരുന്നു. ഇടയ്ക്കെപ്പോഴോ “ഇത് സാധ്യമാകുമോ?” എന്ന സംശയം മനസ്സിൽ നിഴലിച്ചപ്പോൾ, താങ്ങും തണലുമായി കൂടെ നിന്നതും അദ്ദേഹം തന്നെയായിരുന്നു.
എന്നിരുന്നാലും, ഞങ്ങളെ രണ്ടുപേരെയും ഈ യാത്രയിൽ താങ്ങിനിർത്തിയത് ഞങ്ങൾ വിശ്വസിക്കുന്ന പ്രപഞ്ചശക്തി തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെയീ ഉദ്യമം ‘അച്ഛൻ’ എന്ന പരമസത്യത്തിനുവേണ്ടിയായിരുന്നു എന്നതും ആ അനുഗ്രഹത്തിന് പിന്നിലുണ്ടായിരിക്കാം.
എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ സമ്മാനിച്ച മാസമാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്ന ജൂൺ. അതിലേറെ സന്തോഷമായിരുന്നു അച്ഛന്റെ എൺപതാം ജന്മദിന സമ്മാനമായി ഞാൻ കരുതിവെച്ച പുസ്തകത്തിന്റെ പ്രകാശനം ജൂൺ ഏഴിന് നടക്കാനായത്. വേനലവധിക്കൊപ്പം തികച്ചും ആകസ്മികമായി വന്നുചേർന്ന, അനുഗ്രഹം പോലെ തോന്നിയൊരു ദിവസം.
പുസ്തകം ആദ്യമായി അച്ഛൻ തുറന്നുനോക്കിയ നിമിഷം, അതിലെ ഓരോ വരികളിലും തങ്ങിനിന്ന ആ കണ്ണുകൾ… ആ നിമിഷങ്ങളൊക്കെയും എന്റെ ക്യാമറക്കണ്ണുകളിൽ ഞാൻ ഒപ്പിയെടുത്തിട്ടുണ്ട്. വെറുമൊരു പുസ്തകത്താളുകളിലൂടെയായിരുന്നില്ല ആ കണ്ണും മനസ്സും സഞ്ചരിച്ചത്; സ്വന്തം ജീവിതത്തിന്റെ താളുകളിലൂടെയായിരുന്നു ആ യാത്ര.
കഴിഞ്ഞ രണ്ടു വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന വലിയൊരു സ്വപ്നമാണ് ഇന്ന് പുസ്തകമായി പിറവികൊണ്ടിരിക്കുന്നത്. 2024-ൽ അച്ഛൻ ആദ്യമായി വീണുപോയ നാളുകൾ… അച്ഛന്റെ മൊബൈൽ നിലച്ചുപോയ ആ വിരലിലെണ്ണാവുന്ന ദിനങ്ങൾ… അന്നാണ് മൊബൈൽ കോളിന്റെ മറുപുറത്ത് അച്ഛന്റെ ശബ്ദമില്ലെങ്കിൽ എനിക്കെന്നെത്തന്നെ നഷ്ടപ്പെടുമെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്.
മനസ്സിൽ അച്ഛനെ എഴുതിത്തുടങ്ങിയത് അന്നാണ്. പിന്നീട് ആ ഓർമ്മകൾക്ക് അക്ഷരരൂപം നൽകിയപ്പോൾ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. ആത്മവിശ്വാസം പൂർണമായും ചോർന്നുപോയ നിമിഷങ്ങളും ഉണ്ടായിരുന്നു. പക്ഷേ, അച്ഛനോടൊപ്പം ജീവിച്ച ഓരോ നിമിഷവും എന്റെ സംശയങ്ങളെക്കാൾ ശക്തമായിരുന്നു.
അച്ഛനെക്കുറിച്ചുള്ള ഈ പുസ്തകം എഴുതിത്തീർന്നപ്പോൾ ഞാൻ തിരിച്ചറിഞ്ഞത് മറ്റൊന്നായിരുന്നു. ഞാൻ എഴുതിയത് അച്ഛന്റെ ജീവിതം മാത്രമായിരുന്നില്ല; അച്ഛനില്ലാതെ പൂർണമാകാത്ത എന്റെ ജീവിതം കൂടിയായിരുന്നു. അതുകൊണ്ടാവാം, ചുറ്റിലും ആരൊക്കെ ഉണ്ടായാലും ഇന്നും “എന്റെ ജീവിതത്തിന്റെ കാവലാൾ” എന്ന് ഞാൻ വിളിക്കുന്നത് എന്റെ അച്ഛനെ തന്നെയാണ്.
പുസ്തകം പിറന്നതിന്റെ സന്തോഷത്തേക്കാൾ എന്റെ മനസ്സ് നിറച്ചത്, അച്ഛനെക്കുറിച്ചുള്ള ഓരോ വാക്കും വായിച്ച് സ്വന്തം അച്ഛനെ ഓർത്തെടുത്ത വായനക്കാരുടെ പ്രതികരണങ്ങളായിരുന്നു. ഒരു എഴുത്തുകാരിയെന്ന നിലയിൽ അതിലും വലിയ അംഗീകാരം എനിക്ക് മറ്റൊന്നില്ല.
#എന്റെരചന
#അച്ഛനുംഞാനും
#പിതൃദിനം2026

