ജയലക്ഷ്മി പ്രഭാകറിന്റെ കാർ സരസ്വതിവിലാസം സ്കൂളിൽ എത്തുമ്പോൾ സമയം 3 50 ആയിരുന്നു.
“ഞാൻ വൈകിയില്ലല്ലോ “. ഒരു ചിരിയോടെ കാറിൽ നിന്നു ഇറങ്ങി സ്കൂളിലെ ഹെഡ് ടീച്ചറും പ്രോഗ്രാമിന്റെ കോഡിനേറ്ററും ആയ വിനിത മാഡത്തിനോട് അവർ ചോദിച്ചു.
“ഇല്ല മാം പരിപാടി തുടങ്ങാൻ ഇനിയും ഉണ്ട്. പത്തു മിനിറ്റ്. ” അവർ വിനയത്തോടെ പറഞ്ഞു കൊണ്ടു ജയലക്ഷ്മിയെ ഉള്ളിലേക്ക് ആനയിച്ചു.
അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവർത്തകയാണ് ജയലക്ഷ്മി പ്രഭാകർ. ടൗണിലെ പ്രശസ്തനായ കാർഡിയോളജിസ്റ്റ് Dr പ്രഭാകറിന്റെ ഭാര്യ. പദവിയോ പണമോ നോക്കാതെ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന അവരോടു ആളുകൾക്ക് ഒക്കെ ബഹുമാനമായിരുന്നു.
അവർ ഉള്ളിലേക്ക് എത്തിയപ്പോൾ സ്കൂൾ ഹാൾ ആളുകളെ കൊണ്ടു നിറഞ്ഞിരുന്നു. വേദിയിൽ ഇരിക്കുന്നവർ സ്നേഹത്തോടെ സ്വികരിച്ചപ്പോൾ അവർ ചിരിച്ചു കൊണ്ടു വലതുഭാഗത്തുള്ള ഒഴിഞ്ഞ കസേരയിൽ പോയിരുന്നു. സ്കൂളിൽ ഇന്ന് പിതൃദിനത്തോട് അനുബന്ധിച്ചു ഒരു പ്രോഗ്രാം നടക്കുകയാണ് അതിനു മുഖ്യഅതിഥിയായി എത്തിയിരിക്കയാണ് ജയലക്ഷ്മിമാം. പ്രാർത്ഥനയും സ്വാഗതപ്രസംഗവും കഴിഞ്ഞപ്പോൾ പിതൃ ദിനത്തെ കുറിച്ചു സംസാരിക്കാൻ ജയലക്ഷ്മിയെ ക്ഷണിച്ചു. ഒരു പുഞ്ചിരിയോടെ ജയലക്ഷ്മി തന്റെ പ്രഭാഷണം ആരംഭിച്ചു.
പ്രിയപ്പെട്ട സഹവാസികളെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം.
നമുക്ക് എല്ലാവർക്കും അറിയാം ഇന്നു പിതൃദിനമാണ്. നമ്മൾ എല്ലാവരും ഇവിടെ ഒത്തു ചേർന്നിട്ടുള്ളത് നമ്മുടെ ഒക്കെ ജീവിതത്തിൽ നമുക്ക് വിലമതിക്കാൻ ആവാത്ത ഒരാളായ അച്ഛനെ ഓർക്കാനും ആദരിക്കാനും ആണ്. ഒരോ കുടുംബത്തിലെയും താങ്ങും തണലും നിശബ്ദമായ കരുതലും ഒക്കെ അച്ഛനാണ്. അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ നമുക്ക് ഓരോരുത്തർക്കും പല തരത്തിൽ ആയിരിക്കുമല്ലോ. അച്ഛൻ വാങ്ങിതന്ന കളിപ്പാട്ടം, അച്ഛൻ കൊണ്ടുപോയ സ്ഥലങ്ങൾ ,അച്ഛനെ കെട്ടിപിടിച്ചു ഉറങ്ങിയ രാത്രികൾ, ഇതൊക്കെ ഓർമയായി മനസ്സിൽ ഉണ്ടാവുന്നത് തന്നെ ഒരു സുഖമാണ് അല്ലേ.
ഞാൻ എന്റെ കുറച്ചു അനുഭവങ്ങൾ നിങ്ങളോട് പറയട്ടെ? അച്ഛനും അമ്മക്കും കല്യാണത്തിന് ശേഷം ഒരുപാട് വൈകി കിട്ടിയ കുട്ടിയാണ് ഞാൻ. എന്റെ നാലാം വയസ്സിൽ ആണ് അച്ഛൻ മരിക്കുന്നത്. അതു കൊണ്ടു തന്നെ അച്ഛൻ എന്ന വാക്ക് ഒരു ഓർമ്മ മാത്രമല്ല ഒരു വലിയ നഷ്ടം തന്നെയാണ് എനിക്ക്.
അച്ഛന്റെ കൈ പിടിച്ചു നടന്നു പോവുന്ന കുട്ടികൾ എന്നും എനിക്കൊരു കൗതുകമായിരുന്നു. അവർ പൊട്ടിച്ചിരിച്ചു കൊണ്ടു നടന്നുപോവുമ്പോഴും കടയിൽ നിന്നു സ്നേഹത്തോടെ എന്തെങ്കിലും വാങ്ങി കൊടുക്കുമ്പോഴും ഞാൻ നിരാശയോടെ എന്റെ അച്ഛനെ ഓർത്തിട്ടുണ്ട്. പണ്ടു എട്ടാം ക്ലാസ്സിൽ പുതിയ സ്കൂളിൽ എത്തിയപ്പോൾ സ്കൂൾ ട്രിപ്പ് പോവാൻ അച്ഛനോട് അനുവാദം വാങ്ങുന്ന ഒരു ലെറ്റർ ഇംഗ്ലീഷിൽ എഴുതാൻ ക്ലാസ്സ് ടീച്ചർ പറഞ്ഞപ്പോൾ ഞാൻ ചോദിച്ചാൽ എന്റെ അച്ഛൻ കേൾക്കില്ല എന്നും പറഞ്ഞു പൊട്ടിക്കരഞ്ഞു ക്ലാസ്സിൽ വലിയ ഒരു സീൻ ഉണ്ടാക്കിട്ടുണ്ട് ഞാൻ.
ഇന്നു ഇവിടെ ഇരിക്കുന്ന എല്ലാ അച്ഛന്മാരോടും ഞാൻ ഒരു കാര്യം മാത്രം പറയാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ സാന്നിധ്യം നിങ്ങളുടെ കുട്ടികൾക്ക് ഒരു വലിയ അനുഗ്രഹം തന്നെയാണ്. നിങ്ങൾ അവരുടെ കൂടെ ചിലവഴിക്കുന്ന ഓരോ നിമിഷവും അവരുടെ സന്തോഷങ്ങൾ ആണ്. നമ്മളിൽ ചിലർക്ക് അച്ഛൻ ഒപ്പമുണ്ട്. ചിലർക്ക് ഓർമ്മകളിൽ മാത്രം പക്ഷെ അച്ഛന്റെ സ്നേഹം ഒരിക്കലും നഷ്ടമാവുന്നില്ല. അതു നമ്മെ നയിക്കുന്ന ശക്തിയായി എന്നും ഒപ്പമുണ്ടാവും.
ഇനി മക്കളോടും ഒരു കാര്യം പറയാം. അച്ഛന് പ്രായമായി വരുമ്പോൾ നമ്മുടെജീവിതത്തിൽ അച്ഛന്റെ സ്ഥാനം ഒരിക്കലും കുറയുന്നില്ല. എപ്പോഴും സംസാരിച്ചും കൂടെ കൂ ട്ടിയും നമ്മളിലേക്ക് ചേർത്തു നിർത്തു. ആ സ്നേഹം നിശബ്ദമായ കത്തുന്ന ഒരു കൈത്തിരിനാളം പോലെ നമ്മുടെ ജീവിതത്തിന്റെ പ്രകാശമാവട്ടെ!
ജയലക്ഷ്മി മാം പ്രഭാഷണം അവസാനിപ്പിച്ചു സീറ്റിൽ പോയിരുന്നു. അപ്പോൾ അവിടെ കൂടെ ഇരുന്ന ഓരോരുത്തരും കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു.
#എന്റെരചന – അച്ഛനും ഞാനും

