“മൊഞ്ചത്തി പ്പെണ്ണേ കുശുമ്പത്തി നിനക്കഞ്ചെട്ടു വാക്കു പറഞ്ഞൂടെ”
ഷാഹിനയുടെ കുസൃതിക്കു മുന്നിൽ മുട്ടു കുത്തി സുനീറ. ഇവളെപ്പഴും ഇങ്ങിനെയാണ്. നിക്കാഹ്കഴിഞ്ഞ് ഏഴാം ദിവസം കടലു കടന്നു ഇക്ക. ഈ കിലുക്കാംപെട്ടിയുടെ കൂടെ ആറേഴുമാസം കഴിഞ്ഞു. പെരുനാളാവാറായി. പെരുനാളിന് വന്ന് തന്നേയും കൊണ്ടേ സ്ഥലം വിടൂ എന്ന ഇക്കാന്റെ വാക്കുകളെ മനസ്സിലിട്ട് താലോലിക്കുമ്പോഴാണ് പെണ്ണിന്റെ ഒരു തോണ്ടല്.
പെരുനാള് കഴിഞ്ഞാൽ അവളേയും ഉമ്മ കെട്ടിച്ചു വിടും. ഉപ്പ പോയശേഷം ഉമ്മാന്റെ വരുതിയിലാണെല്ലാം എന്ന് ഇക്ക പറയാറുണ്ട്. അതിനാൽ ” ഉമ്മയെ സോപ്പിട്ടോടി മോളേ ” എന്നും പറഞ്ഞ് ഉമ്മാടെ അടുത്തേക്ക് ഒരു തള്ളു തള്ളും.
” നീ പോടാ, അവള് മിടുക്കിയാ, നിന്നെ കുരുക്കിടാൻ അവൾക്കേ പറ്റൂ ” എന്ന് പറഞ്ഞ് ഉമ്മ തന്നെ കെട്ടിപിടിക്കും.
അപ്പോഴേക്കും ചൊറിഞ്ഞോണ്ട് ഷാഹിനയും എത്തും. “ന്റെ ഉമ്മാനെ നിക്ക് വേണം ” എന്നാവും അവൾ.
തികച്ചും ചങ്ങാതിമാരെ പ്പൊലെയാണ് എല്ലാരും. പടച്ചോന്റെ കൃപ കൊണ്ട് ഇങ്ങിനെ ഒരു വീട്ടിലേക്ക് കയറാൻ കഴിഞ്ഞു. തന്റെ വീട്ടിലും മറിച്ചല്ല, തന്റെ ഇത്താത്ത തനിക്ക് വെറും ഒരു ഇത്താത്തയല്ല. തനിക്ക് എന്തും പറഞ്ഞു തന്നിരുന്ന , എന്തും പങ്കു വക്കാൻ പറ്റുന്ന ഒരു കൂട്ടുകാരിയാണ്. ” സുനൂ” എന്നൊരു വിളിയുണ്ട്. അവളെ വല്ലാതെ പുന്നാരിക്കണ്ട എന്ന് ഉമ്മ പറയും . അത് കേൾക്കുമ്പോൾ തന്നെ ഒന്നു കൂടി ചേർത്തു നിർത്തും. ഇക്കാക്കാക്ക് മരക്കമ്പനിയിലാണ് പണി.
തനിക്ക് പറന്നു പോകാൻ പണ്ടേ ഇഷ്ടമാണ്. തരത്തിന് ഒരു ഷാർജ്ജക്കാരനൻ വന്ന് പെണ്ണ് ചോദിച്ചപ്പോൾ ഉമ്മാക്ക് ആലോചിക്കേണ്ടി വന്നു. എന്നാൽ ഇത്താത്ത ഉമ്മയെക്കൊണ്ട് സമ്മതിപ്പിച്ചു. ഒറ്റമോളെ ദൂരേയ്ക്കയക്കാൻ ഉമ്മക്ക് ഇഷ്ടമല്ലായിരുന്നു.
” ഉമ്മക്ക് ഞാനില്ലേ എപ്പോഴും അടുത്ത് ” എന്ന ഇത്താത്തയുടെ പറച്ചിലിൽ ഉമ്മ വീണു.
പിന്നെ ഉറപ്പിക്കലായി, നിക്കാഹുമായി. ഷിഹാബിനെ നേരിട്ട് കണ്ടപ്പോൾ തന്റെ സങ്കല്പം പൂവണിയും എന്നുറപ്പിച്ചു.
സുനീറയെ പിടിച്ചു വലിച്ച് അടുക്കളയിലെത്തി ഷാഹിന. സുബൈദ താത്തയും ഉമ്മായും കൂടി വറക്കലും പൊരിക്കലുമായി തിരക്കിലാണ്. തന്നെ ഒന്നിനും സമ്മതിക്കില്ല. സുബൈദാത്ത തന്നെ നോക്കി ചിരിച്ചു. ഉമ്മ കോഴിക്കറി സ്വാദു നോക്കുന്നു.
” ഉമ്മാ” എന്ന് നീട്ടി വിളിച്ച് ഷാഹിന മണം പിടിച്ചു നിന്നു.
” ന്താ ബടെ.. ആർക്കു വേണ്ടിയാ ഇതൊക്കെ ഒരുക്കുന്നേ” സുബൈദാത്ത തന്നെ നോക്കി കണ്ണിറുക്കി.
ഉമ്മ തിരിഞ്ഞു നോക്കി, ഷാഹിനയെ ചെവി പിടിച്ച് മുന്നിൽ നിർത്തി. ” നിന്നെ ഇങ്ങിനെ വിട്ടാൽ പറ്റില്ല. പിജി ക്ക് പോകാൻ പറഞ്ഞാൽ സമ്മതമില്ല. അപ്പൊ പിന്നെ നിന്നെ ഷിഹാബ് കെട്ടിക്കാൻ പോവാ”
” ന്റുമ്മാ ഞാൻ ഇത്തിരി നാത്തൂൻ പോരൊക്കെയായി കഴിയട്ടെ. ഇക്കാക്കയോട് പറയ് ന്റെ ഇത്താ” എന്ന് സുനീറയോട് .
” യ്യ് മിണ്ടണ്ട. ഞങ്ങള് പെരുനാൾ കഴിഞ്ഞാ നിന്നെ കെട്ടിച്ചു വിടും” എന്നായി സുനീറ.
” അതാ അതിന്റെ ശരി, ഏതായാലും കാരണവന്മാരുമായി നാളെ അവരെത്തും. കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ നമുക്ക് നടത്താം എന്നാണ് ഷിഹാബ് പറഞ്ഞത്”. എന്നായി ഉമ്മ.
” കദളിവാഴക്കയ്യിലിരുന്ന് കാക്ക ഇന്ന് വിരുന്ന് വിളിച്ച് , വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടേ” കിട്ടിയ അവസരം പാഴാക്കാതെ സുനീറ ഷാഹിനയെ കളിയാക്കി. അവളെ പിടിച്ചു വലിച്ച് മുറിയിലെത്തി മൊബൈലിൽ ഒരു സുന്ദര പുയ്യാപ്ല യുടെ ചിത്രം കാണിച്ചു കൊടുത്തൂ സുനീറ.
” എങ്ങിനെയുണ്ടെടീ നിന്റെ പുയ്യാപ്ല” എന്ന് ചോദിച്ച് മൊബൈൽ അവളുടെ കയ്യിൽ കൊടുത്തു.
ഒന്നു നോക്കി “ഒരു ആവരേജിൽ പോകും “എന്നായി ഷാഹിന.
പടം അവളുടെ മോബൈലിലേക്ക് അയച്ച് ഫോൺ തിരികെ തന്നു. സുനീറയെ കെട്ടിപിടിച്ച് ഒരു മുത്തമിട്ട് അവൾ ഓടിമറഞ്ഞു. സുനീറ തന്റെ കല്യാണ ആൽബമെടുത്ത് പുതുമണവാളനായി അരികെ നില്ക്കുന്ന ഷിഹാബിനെ കൊതിയോടെ നോക്കി. വിഷാദം മനസ്സിൽ നിന്ന് ഒരു പുഴയായി കണ്ണിലേക്ക് ആർത്തിരച്ചപ്പോൾ ആൽബം അടച്ചു വച്ച് തലയിണയിൽ മുഖമമർത്തി. പെരുനാളിന് ഇനിയും ഏകദേശം ഒരു മാസമുണ്ട്. പെരുന്നാളു കഴിഞ്ഞ് ഷാഹിനയുടെ നിക്കാഹ്. പിന്നെ പറക്കാറായി.
അതിന് മുന്നേ ഉമ്മയെ പോയികാണണം. പാവം ഉമ്മ. താൻ പോന്നതിൽ പിന്നെ ഇത്താത്തയാണ് കൂട്ട്. സുലൈമാനിക്ക കമ്പനിയിൽ പോയി കിട്ടുന്നതു കൊണ്ട് വേണം കഴിയാൻ. സുബീനയും സുരേഖയും സ്ക്കുളിൽ പോകും. കംപ്യൂട്ടർ സെന്ററിൽ പോയിരുന്ന താൻ ഷിഹാബിനെ അവിടെ വച്ച് പരിചയമുണ്ട് എന്നല്ലാതെ സ്വപ്നം കണ്ടതൊന്നുമില്ല.. മാസങ്ങൾ കഴിഞ്ഞ് ഷാർജയിൽ ജോലി ശരിയായപ്പോൾ ഇക്ക നേരിട്ട് ഉമ്മയെ കണ്ട് “ഇവളെ എനിക്ക് തര്വോ” എന്ന ഒറ്റ ചോദ്യം. കണ്ണു നിറഞ്ഞ ഉമ്മ തന്റെ സാഹചര്യം എല്ലാം തുറന്നു പറഞ്ഞു. എനിക്ക് സുനീറയെ മാത്രം മതി എന്നായി ഇക്ക. അധികം താമസിയാതെ ഉമ്മയും കാരണവന്മാരും വന്ന് കണ്ട് ഉറപ്പിച്ചു. തനിക്ക് നല്ല ഒരു ജീവിതവും കിട്ടി.
പള്ളിക്കാർ ഇടപെട്ടതിനാൽ കല്യാണ ചിലവ് ഉപ്പക്ക് ചെയ്യേണ്ടി വന്നു. പട്ടണത്തിൽ കട നടത്തുന്ന ഉപ്പ, ഉമ്മയെ ഒഴിവാക്കി മറ്റൊരു ജീവിതം തേടിപ്പിടിച്ചതാണ്. എന്നാലും ഉമ്മാക്കിപ്പോഴും ഉപ്പയെ ജീവനാണ്. ഇടക്ക് കാണാനായി ഉപ്പയുടെ കടയുടെ മുന്നിലൂടെ നടക്കും, ഒളിഞ്ഞു നോക്കികൊണ്ട്. താൻ കണ്ടാൽ വഴക്കു പറയും. ഉപ്പക്കില്ലാത്ത സ്നേഹം ഉമ്മക്കും വേണ്ട എന്നാണ് തന്റെ നിലപാട്.
ഷാഹിനയുടെ ശബ്ദമൊന്നും കേൾക്കുന്നില്ല. സുനീറ എഴുന്നേറ്റ് പൂമുഖത്തെത്തി. മോബൈലിൽ എന്തോ തോണ്ടി തോണ്ടി ഇരിപ്പാണ് ഷാഹിന. അടുത്തിരുന്ന് ” സ്വപ്നം കണ്ടു തുടങ്ങിയോ ” എന്ന് ചോദിച്ചു.
“പെരുനാളെത്തട്ടെ. നിനക്കും എനിക്കും പെയ്തിറങ്ങാം ആ പെരുനാൾ നിലാവിലേക്ക്.”
സുനീറ അവളെ സ്വപ്ന ലോകത്തു വിട്ട് അകത്തോട്ടു നടന്നു. അടുക്കളയിൽ ആരുമില്ല. സുബൈതാത്ത പറമ്പിൽ പുല്ലു പറിക്കുന്നു. ഉമ്മ അടുക്കളയിലെ പണി കഴിഞ്ഞ് പതിവു പോലെ ഒന്നു മയങ്ങാൻ പോയി എന്ന് തോന്നുന്നു. ചായ്പ്പിലേക്കിറങ്ങി ഇരുണ്ടുതുടങ്ങിയ ആകാശത്തെ നോക്കി അവൾ മന്ത്രിച്ചൂ.
” ഇക്കാ , ഞാനൊന്നും കാണുന്നില്ല. എന്റെ മനസ്സിൽ പെരുനാൾ നിലാവു മാത്രം. നിന്നെ കാണുന്നതിനു മുന്നെ നിലാവ് എന്താണെന്ന് പോലും എനിക്കറില്ലായിരുന്നു. ചന്ദ്രന്റെ വെളിച്ചത്തിന് ഭംഗിയും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ നീ എന്ന നിലാവ് എന്നിൽ കുളിർമ്മ പ്രദാനം ചെയ്യുന്നൂ. ഏതൊരു ഇരുട്ടിലും നീ എന്ന പെരുനാൾ നിലാവ് എനിക്ക് വെളിച്ചമേകുന്നൂ. ഇനിയും ഇരുപത്തിയൊൻപത് നാൾ കഴിയണം, പെരുനാൾ നിലാവ് എന്നെ പുണരാൻ. ഞാൻ കാത്തിരിക്കുന്നൂ, എന്റെ സ്നേഹത്തിന്റെ നിലാവേ. നിന്നിലലിഞ്ഞു ചേരാൻ”
കണ്ണുകൾ നിറഞ്ഞ് മനസ്സിൽ എന്തെന്നില്ലാത്ത ആകാംക്ഷയുമായി അവൾ കാത്തിരുന്നു, അവളുടെ പെരുനാൾ നിലാവ് അവളിലെ പ്രണയത്തെ അണിയിച്ചൊരുക്കാൻ ..

