എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ആളാണ് എന്റെ വാപ്പ. ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ച ആളും. നാലു മക്കളിൽ നാലാമത്തെയാൾ ആണ് ഞാൻ. എല്ലാവരും തുമ്മുമ്പോൾ എന്റുമ്മ എന്നാണ് പറയാറ് പക്ഷെ എന്റെ വായിൽ നിന്നും എന്റെ വാപ്പ എന്നേ വരികയുള്ളു. അപൂർവ ജീവി എന്നാണെന്റെ നാത്തൂൻ പറയാറ്. പെരുത്ത് ഇഷ്ടമാണെന്റെ വാപ്പാനെ.
ഒരു സാധാരണ കുടുംബത്തിലെ മൂത്ത മകൻ ആയിരുന്നു വാപ്പ. അത് കൊണ്ട് തന്നെ തറവാട്ടിലെ കാരണവരും.. സ്വന്തം സഹോദരന്മാർ മാത്രമല്ല, വാപ്പയുടെ കസിൻസും വാപ്പയെ വെല്ലിക്ക എന്നാണ് വിളിച്ചിരുന്നത്. അത്യാവശ്യം ഒരു സുന്ദര കുട്ടപ്പൻ.. നന്നേ ചെറുതായിരുന്ന എന്നെ നഴ്സറിയിൽ കൊണ്ടാക്കുന്ന വാപ്പയെയാണ് എന്റെ ആദ്യത്തെ ഓർമയിൽ ഉളളത്.. വാപ്പയുടെ തറവാട് വീട് പള്ളി നട എന്ന സ്ഥലത്തു നിന്ന് കുറച്ചു പടിഞ്ഞാറോട്ടു പോയാൽ ഉള്ള ഒരു സ്ഥലം ആയിരുന്നു. പച്ചപ്പ് പൊതിഞ്ഞ ഒരു നാട്. വാപ്പയുടെ തറവാട് ഓടിട്ട സാമാന്യം വലിപ്പമുള്ള വീടായിരുന്നു. പന്തലും, ചായിപ്പും, കിടപ്പുമുറികളും ഇരുട്ട അറയും, നടുത്തളവും അടുക്കളയും ചേർന്ന അത്യാവശ്യം വലിയ വീട്. ഒരു മൂന്ന് എക്കറിൽ പരന്നു കിടക്കുന്ന തറവാട് ആയിരുന്നു ഞങ്ങൾ കുട്ടികളുടെ താവളം. വെളുത്ത പൊക്കത്തിൽ ഉള്ള വാപ്പുമ്മയുടെ പഞ്ഞി പോലെയുള്ള മുടി കാണാൻ നല്ല ഭംഗിയായിരുന്നു. ഉപ്പുപ്പയെ അത്രയ്ക്ക് ഓർമയില്ല. കുറച്ചു നാൾ ഉപ്പ തളർന്നു കിടപ്പിലായിരുന്നു. ഞങ്ങൾ കുട്ടികൾ അടുത്ത് ചെല്ലുമ്പോൾ നാണയങ്ങൾ തരും. അടുത്തുള്ള പീടികയിൽ പോയി ആ നാണയങ്ങൾ കൊടുത്തു മിട്ടായി വാങ്ങി തിന്നും. വളരെ പെട്ടന്ന് തന്നെ ഉപ്പ മരണപ്പെട്ടു..
ഒരു ഗ്രാമത്തിന്റെ മുഴുവൻ സൗന്ദര്യവും ഉള്ള നാട് ആയിരുന്നു. വയലുകളും തോടുകളും കുളങ്ങളും തെങ്ങിൻ പറമ്പുകളും പൊന്തക്കാടുകളും നിറയെ ഉള്ള നാട്ടിൽ വാപ്പയുടെ കൂടെ എപ്പോഴും ഞങ്ങളും പോകും. കുറച്ചു ദൂരത്തു ടൗണിൽ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അന്നൊക്കെ വരുമാനം തെങ്ങു പറമ്പിൽ നിന്നായിരുന്നു. ഒരു മികച്ച കർഷകനായിരുന്നു വാപ്പ. പറമ്പിലെ മരങ്ങളെയെല്ലാം വളരെ ശ്രദ്ധയോടെയാണ് നോക്കിയിരുന്നത്. പാരമ്പര്യമായി കിട്ടിയതും സ്വന്തം വരുമാനത്തിൽ നിന്നും വാങ്ങിച്ചതുമായി ഏകദേശം പത്തേക്കറോളം വരുന്ന ഭൂമിയിലെ പ്രധാനമായ വരുമാനം തെങ്ങുകളിൽ നിന്ന് ആയിരുന്നു. അവയുടെ ഇടയിൽ ജാതിയും കൊക്കോയും വാപ്പ നട്ടിരുന്നു. കൊടുങ്ങല്ലൂരിലെ അറിയപ്പെട്ട ഒരു വക്കീലും സിപിഐ നേതാവുമായിരുന്നു വാപ്പ. ചെറുപ്പത്തിൽ വാപ്പയുടെ കൂടെ പാർട്ടി ഓഫീസിലും AISF സമ്മേളനങ്ങൾക്കും പോയിട്ടുണ്ട്. പഠിച്ചതെല്ലാം വിമൻസ് കോളേജിൽ ആയിരുന്നത് കൊണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങാൻ പറ്റിയില്ല. ഞാനും ഒരു LDF അനുഭാവി ആണ്.
ചെറുപ്പത്തിൽ വാപ്പയെ മത പഠനം നടത്താൻ ചേർത്തിയതിനാൽ സ്കൂളിൽ ചേർത്താൻ വൈകി. വെല്ലുപ്പക്ക് പേരക്കുട്ടി മതപഠനം പൂർത്തിയാക്കണം എന്നായിരുന്നു ആഗ്രഹം, പക്ഷെ പഠിപ്പുള്ള പരിഷ്കാരിയായ ഒരു കൊച്ചാപ്പ വാപ്പാക്കുണ്ടായിരുന്നു. വാപ്പാനെ ആരും കാണാതെ സ്കൂളിൽ ചേർത്തത് ആ കൊച്ചാപ്പയാണ്. ഏഴു വയസ്സിൽ ആണെന്ന് തോന്നുന്നു വാപ്പയെ പള്ളി കൂടത്തിൽ ചേർത്തിയത്. പ്രൈമറി ക്ലാസുകൾ അവിടെ പഠിച്ചിട്ടു അവിടെ നിന്ന് മാറി വേറെ ഒരു സ്കൂളിൽ upper പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീടാണ് കൊടുങ്ങല്ലൂരിലുള്ള ഹൈ സ്കൂളിൽ ചേർന്നത് ആ സ്കൂൾ വീട്ടിൽ നിന്ന് കിലോമീറ്ററോളം അകലെയായിരുന്നു. പാട വരമ്പുകളിലൂടെയും പറമ്പുകളിലൂടെയും കുറെ നടന്ന് വേണം അന്ന് സ്കൂളിലെത്താൻ. ബസ്സുകളും മറ്റും വളരെ കുറവുള്ള കാലം. സാമ്പത്തികമായി വലിയ നല്ല നിലയിലായിരുന്നില്ല വീട്ടുകാർ. പറമ്പിൽ നിന്ന് കിട്ടുന്ന തേങ്ങയും മറ്റു കാർഷിക വിഭവങ്ങളും വിറ്റു കിട്ടുന്ന പണം മാത്രം ആയിരുന്നു അവരുടെ വരുമാനം.
അത്യാവശ്യം പഠിക്കാൻ മിടുക്കനായിരുന്ന വാപ്പ പ്രീഡിഗ്രിയും ഡിഗ്രിയും മഹാരാജാസിലായിരുന്നു. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തപ്പോൾ തലക്കു നല്ല അടിയേറ്റു. അതിന്റെ ഒരു ഫോട്ടോ തറവാട്ടിൽ ഉണ്ടായിരുന്നു. വാപ്പയുടെ പെങ്ങന്മാർ വെല്ലിക്കാടെ തലയിലെ മുറിവിനെ കുറിച്ച് എപ്പോഴും പറയുമായിരുന്നു പിന്നീട് എറണാകുളം ലോ കോളേജിൽ നിന്നാണ് വാപ്പ നിയമ പഠനം പൂർത്തിയാക്കിയത്. പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു എന്റെ ഉമ്മയുടെ കല്യാണ ആലോചന വന്നത്. വിദ്യാഭ്യാസപരമായി മുന്നിട്ടു നിൽക്കുന്ന ഒരു തറവാട്ടിൽ നിന്നായിരുന്നു ഉമ്മ. ടൈഫോയ്ഡ് പിടിച്ചു ആകെ ക്ഷീണിച്ച കോലത്തിലുള്ള ഉമ്മയെ കണ്ടിട്ട് അത്രയ്ക്ക് പിടിച്ചില്ലെങ്കിലും ആൾ കല്യാണത്തിന് സമ്മതിച്ചു. സാമ്പത്തികമായി നല്ല ഞരുക്കമുള്ള കാലം. വിവാഹം കഴിഞ്ഞു കുറച്ചു നാൾകഴിഞ്ഞപ്പോൾ ആണ് ആൾ പഠിത്തം പൂർത്തിയാക്കിയത്. ഉമ്മയുടെ സ്വർണം വിറ്റ കാശു കൊണ്ടാണ് അന്ന് വാപ്പ സന്നതയെടുത്തത്.
ഉമ്മ വളരെ ശാന്തമായ സ്വഭാവക്കാരിയാണ്. അധികം സംസാരമില്ല. അഞ്ചു സഹോദരങ്ങൾക്കിടയിലെ നിശബ്ദ ജീവി. ഉമ്മയുടെ വീട്ടുകാർ
എല്ലാവരും നല്ല വിദ്യാഭ്യാസവും ഉള്ളവരായിരുന്നു. വെല്ലിപ്പയും സഹോദരന്മാരും സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളും ആയിരുന്നു. വെല്ലുപ്പയുടെ സഹോദരൻ സീതി സാഹിബ് കേരള നിയമ സഭയിലെ ആദ്യകാല സ്പീക്കർ ആയിരുന്നു. അവർ സഹോദരന്മാർ എല്ലാം നല്ല വിദ്യാഭ്യാസം ഉള്ളവരായിരുന്നു.. അവരോടു വാപ്പാക്ക് വലിയ ബഹുമാനം ആയിരുന്നു. ഉമ്മയോടും നല്ല കരുതലും സ്നേഹവും ആയിരുന്നു. മറിയു മറിയു എന്നുള്ള വിളി ഒരു ദിവസത്തിൽ അനേകം പ്രാവശ്യം കേൾക്കാം. ഉമ്മയെ വഴക്ക് പറയുന്നതോ കുറ്റപ്പെടുത്തുന്നതോ ആയി ഞാൻ ഒരിക്കലും കേട്ടിട്ടില്ല. അതിനുള്ള അവസരം ഉമ്മ ഉണ്ടാക്കാറുമില്ല. ഞങ്ങൾ മക്കൾ ഉമ്മയോട് ഉച്ചത്തിൽ സംസാരിക്കാൻ വാപ്പ സമ്മതിക്കില്ല. നല്ല ബഹുമാനത്തോട് കൂടിയെ മൂത്തവരോട് സംസാരിക്കാവൂ എന്ന് പറഞ്ഞു ശാസിക്കും. ഭാര്യയെ നല്ല സ്നേഹവും ബഹുമാനവും ആയിരുന്നു. ഉമ്മാക്കും തിരിച്ചു അങ്ങിനെ തന്നെ. എന്റെ വാപ്പയോടുള്ള കടുത്ത സ്നേഹം കാരണം ഉമ്മയെ ചെറുപ്പ കാലത്ത് അത്രക്കൊന്നും സ്നേഹിച്ചിട്ടില്ല. പിന്നീട് ഞാൻ ഒരു ഉമ്മയായപ്പോളാണ് ഉമ്മാനോടുള്ള സ്നേഹം എന്താണ് എന്ന് മനസ്സിലാക്കിയത്. നമ്മുടെ മക്കളോടുള്ള ഉമ്മയുടെ കരുതൽ വേറെ തന്നെയാണ്.
വളരെ ചിട്ടയുള്ള ഒരാളായിരുന്നു വാപ്പ. വാപ്പയുടെ അലമാര തുറക്കുമ്പോൾ ഞാൻ ഓടി അടുത്ത് പോയി നിൽക്കും. ചിട്ടയോടെ അടുക്കി വെച്ചിരിക്കുന്ന കുറച്ചു ഡോക്യൂമെന്റസ്, പേനകൾ, ആരെങ്കിലും കൊടുക്കുന്ന സ്പ്രേകൾ, പൌഡർ സോപ്പുകൾ, മിട്ടായീ ഇതെല്ലാം കാണും അതിൽ. വെറുതെ അതിലിരിക്കുന്ന സാധനങ്ങൾ കാണാൻ എനിക്ക് ഇഷ്ട്ടമായിരുന്നു.
വാപ്പ വളരെ നേരത്തെ എഴുന്നേൽക്കും. രാവിലെ തന്നെ എഴുന്നേറ്റു കുളിയും ഷേവിങ്ങും കഴിഞ്ഞു ചെറിയ രീതിയിലുള്ള എക്സർസൈസ് ചെയ്യും. പിന്നെ ചായയും കുടിച്ചു വിശാലമായ ഒരു പത്രം വായനയാണ്. വീട്ടിൽ വാങ്ങാത്ത മാഗസിനുകൾ ഇല്ല. എല്ലാതും വാങ്ങുകയും അത് വായിക്കുകയും ചെയ്യും. എന്റെ വായന ശീലം അങ്ങനെ കിട്ടിയതാണ്. തേച്ച മുണ്ടും ഷർട്ടും മാത്രമേ വാപ്പ ധരിക്കൂകയുള്ളു. ഒരിക്കൽ പോലും താടി രോമങ്ങൾ ഞാൻ വാപ്പയുടെ മുഖത്തു കണ്ടിട്ടില്ല. മരിക്കുന്നതു വരെ നല്ല മുടിയുണ്ടായിരുന്നു വാപ്പാക്ക്. ചിട്ടയോടെയുള്ള ഭക്ഷണ ശീലം, വ്യായാമം, ജീവിത ശൈലി ഇതെല്ലാം കാരണം ആരോഗ്യപ്രശനങ്ങൾ കുറവായിരുന്നു.
മക്കൾക്കോ ഭാര്യക്കോ ഒരു അസുഖം വന്നാൽ ഉടനടി ഡോക്ടറെ കാണിച്ചു അസുഖം മാറു ന്നത് വരെ വാപ്പാക്ക് സമാധാനം ഉണ്ടാകില്ല. അത്രയ്ക്ക് കരുതലാണ്
മക്കളുടെയും ഭാര്യയുടെയും കാര്യത്തിൽ. മക്കൾക്ക് അസുഖം വന്നാൽ പിന്നെ അവരെ രാത്രി മുഴുവൻ തോളിൽ ഇട്ടു കൊണ്ട് നടക്കുമായിരുന്നത്രെ വാപ്പ.. വാപ്പയുടെ സ്നേഹവും തണലും സംരക്ഷണവും എല്ലാം ഒരു പാട് ഞങ്ങൾ നാലു മക്കളും അനുഭവിച്ചിട്ടുണ്ട്. ഞാൻ പത്തിൽ പഠിക്കുമ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ താക്കോൽ വളയത്തിന്റെ കമ്പി വായിൽ കടിച്ചു പിടിച്ചു എന്തോ അഭ്യാസം കാട്ടി. അബദ്ധത്തിൽ ഞാൻ അത് വിഴുങ്ങിപ്പോയി. ഒറ്റ ഓട്ടത്തിൽ വാപ്പയുടെ അടുത്ത് ചെന്നു ഞാൻ ഈ കാര്യം പറയലും വാപ്പ എന്റെ കയ്യും പിടിച്ചു അടുത്ത് തന്നെയുള്ള ഹോസ്പിറ്റലിലേക്ക് ഒരു ഓട്ടം ഓടിയിട്ടുണ്ട്.. അവിടെ ചെന്ന് വാപ്പ കാണിച്ച വെപ്രാളം കണ്ട് ഞാൻ വിഷമിച്ചു പോയി. Xray എടുക്കുന്നു, വയറിളക്കുന്നു അവസാനം അത് പുറത്തു വന്നപ്പോഴേ എന്റെ വാപ്പാടെ ശ്വാസം നേരെ വീണോള്ളൂ. വർഷങ്ങൾക്കു ശേഷം ഇത്തയുടെ കയ്യിലിരുന്ന കുഞ്ഞ് കുതിച്ചു കബോർഡിന്റെ അരികിൽ തട്ടി നെറ്റി പൊട്ടി ചോര ചീറ്റിയപ്പോഴും ഞാനും വാപ്പയും കൂടി ഇതു പോലെ തന്നെ ഹോസ്പിറ്റലിലേക്ക് പാഞ്ഞു. മൂന്നോ നാലോ സ്റ്റിച് എന്റെ കുഞ്ഞിന്റെ നെറ്റിയിൽ ഇടുമ്പോൾ മോന്റെ കരച്ചിൽ വിങ്ങി പൊട്ടുകയായിരുന്നു.. മക്കൾക്കും പേരക്കുട്ടികൾക്കും എന്തെങ്കിലും അസുഖം വന്നാൽ പ വാപ്പ വല്ലാതെ പ്രയാസപ്പെടും..
എല്ലാ കാര്യത്തിലും കൃത്യനിഷ്ഠ ഉള്ള ആളാണ് വാപ്പ. എന്തെങ്കിലും ആവശ്യങ്ങൾക്കായി നമ്മൾ എല്ലാവരും കൂടി പുറത്തു പോകാൻ ഇറങ്ങുകയാണെങ്കിൽ കൃത്യ സമയത്ത് എല്ലാവരും റെഡി ആയിക്കോളണം. അല്ലെങ്കിൽ വാപ്പയുടെ വിധം മാറും. വാപ്പ അക്ഷമനാണ് എന്ന് കണ്ടാൽ എല്ലാവരും നിന്ന് പരുങ്ങും. അത് കാരണം എല്ലാവരും സമയത്തു തന്നെ റെഡി ആകും കഴിയുന്നതും വാപ്പാനെ ചൂട് പിടിപ്പിക്കാറില്ല ആരും.
കൊടുങ്ങല്ലൂരിൽ അറിയപ്പെട്ടിരുന്ന ഒരു വക്കീലായിരുന്നു വാപ്പ. വീട്ടിൽ തന്നെയായിരുന്നു ഓഫീസ്. വാപ്പയുടെ ഗുമസ്ഥന്മാരും ജൂനിയർ വക്കിലന്മാരും വീട്ടിൽ വരും. അവിടെ നിന്നാണ് പിന്നെ കോടതിയിലേക്ക് പോവുക. ഞങ്ങൾ മക്കൾക്കും അവരോടു ഒരു ആത്മബന്ധമുണ്ടായിരുന്നു കേസിന്റെ കാര്യങ്ങളിലും കക്ഷികളോടും നല്ല കർശനക്കാരനായിരുന്നു വാപ്പ.. രാവിലത്തെ ഭക്ഷണം കഴിഞ്ഞാൽ കോടതിയിൽ പോകുന്നതിനു മുമ്പായി പത്തു മണിക്ക് ഒരു കഞ്ഞി കുടിയുണ്ട്. ഒരാളുടെയും ഭക്ഷണം ബാക്കി വന്നത് കഴിക്കാൻ എനിക്കിഷ്ടമല്ല. ഞാൻ വീട്ടിലുണ്ടെങ്കിൽ പക്ഷെ വാപ്പയുടെ കയ്യിൽ നിന്ന് കുറച്ചു കഞ്ഞി വാങ്ങി കുടിച്ചലെ സമാധാനം ആകുകയുള്ളു.
സൈക്കിൾ റിക്ഷയിലാണ് വാപ്പ കോടതിയിൽ പോയിരുന്നത്. കോടതിയിൽ നേരത്തെ പോകുന്ന സമയങ്ങളിൽ എന്നെയും കേറ്റും ആ വണ്ടിയിൽ. പാവം ഗോവിന്ദേട്ടൻ കഷ്ട്ടപെട്ടു ചവിട്ടുന്ന റിക്ഷയിൽ ഇരുന്നു സന്തോഷത്തോടെ സ്കൂളിൽ പോകും ഞാൻ. പിന്നീടാണ് അത് എത്ര അധ്വാനമുള്ള പണിയാണെന്നു മനസ്സിലാകുന്നത്. എന്റെ വെല്ലിപ്പയും പോയിരുന്നത് ഇതു പോലെയുള്ള റിക്ഷയിൽ ആയിരുന്നു.. ഉമ്മയുടെ തറവാട്ടിൽ നിൽക്കാൻ പോകുകയാണെങ്കിൽ വെല്ലിപ്പയുടെ റിക്ഷയിലും കയറും. ആ യാത്ര കൂടുതൽ നേരമുണ്ടാകും. റിക്ഷ യാത്ര അക്കാലത്തു സാധാരണമായിരുന്നു. പിന്നീട് അത്തരം യാത്രകൾ നിരോധിച്ചു.
ഒരു പാട് ചെടികൾ ഉള്ള നല്ലൊരു പൂന്തോട്ടം വാപ്പ വീട്ടിൽ ഉണ്ടാക്കിയിരുന്നു. ചെത്തി, മുല്ല, ട്രാവലേഴ്‌സ് പാമ്, മോസാന്താ, ഹൈഡ്രാഞ്ചിയ, പാലാ പൂവ്, മോട്ടോർ മോഹനി, ഗന്ധരാജാൻ, പവിഴമല്ലി, കനകാംമ്പരം, ഉണ്ടമല്ലി, കമ്മൽ പൂവ്, അങ്ങിനെ പലതരത്തിലുള്ള പൂ ചെടികളും നിഴൽ സസ്യങ്ങളും വാപ്പയുടെ പൂത്തോട്ടത്തിലുണ്ടായിരുന്നു. പല തരത്തിലുള്ള പപ്പായകൾ ഫല വൃക്ഷങ്ങൾ ഇതെല്ലാം സംഘടിപ്പിച്ചു വാപ്പ വീട്ടിൽ നട്ടിരുന്നു. ഉമ്മാക്ക് അതിനു വെള്ളം ഒഴിക്കുന്ന ജോലിയാണ്. തട്ടിന് പുറത്തു റോസുകളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. അതിൽ ഓറഞ്ച്, മഞ്ഞ റോസ ഇവ വെറൈറ്റി പൂവുകൾ ആയിരുന്നു. തൈകൾ പുറത്തു നിന്ന് വാങ്ങാനും ബാക്കിയുള്ളവർക്ക് കൊടുക്കാനും വാപ്പാക്ക് നല്ല ഇഷ്ട്ടമായിരുന്നു.
വാപ്പയുടെ പുന്നാര മോളാണ് ഞാൻ. ഇളയ മകളായതു കൊണ്ട് കുറച്ചു കൂടുതൽ വാത്സല്യം എന്നോടുണ്ടായിരുന്നു എന്നാണെന്റെ വിശ്വാസം. വീടിനു ഇട്ടിരുന്നതും എന്റെ പേര് ആയിരുന്നു. ഈ പറഞ്ഞത്. സഹോദരങ്ങൾ കേട്ടാൽ സമ്മതിച്ചു തരില്ല കേട്ടോ. പുറത്തു പോകുമ്പോൾ എനിക്കേറ്റവും ഇഷ്ട്ടപെട്ട സാധനങ്ങൾ വാങ്ങിച്ചു തരും. ഒരു മുഴം മുല്ലപ്പൂവ്. ഐസ് ക്രീം, മസാല ദോശ. ഇതിൽ അവസാനത്തെ രണ്ടെണ്ണം പുറത്തു പോകുമ്പോളേ കിട്ടുകയുള്ളു. മുല്ലപ്പൂ ഞാൻ ചോദിക്കുമ്പോൾ വാങ്ങിച്ചു തരും. ഇന്നും എനിക്കിഷ്ടാപ്പെട്ട സാധനങ്ങൾ ആണ് ഇവ. പക്ഷെ ആരും വാങ്ങിച്ചു തരാനില്ല.
വക്കീൽ പണി, രാഷ്ട്രീയപ്രവർത്തനം, പല തരത്തിലുള്ള സഥാനമാനങ്ങളും ഉണ്ടെങ്കിലും കുടുംബം വിട്ടുള്ള ഒരു ജീവിതം വാപ്പാക്കുണ്ടായിരുന്നില്ല. വാപ്പയുടെ പറമ്പുകൾ എല്ലാം തറവാട് ഭാഗത്താണ്. അവിടെ എല്ലാ ആഴ്ചയിലും പോയി പണികൾ നടത്തും. വരമ്പുകൾ ഉണ്ടാക്കൽ, മോട്ടോർ ഷെഡ്ഡുകൾ പണിയൽ, തെങ്ങു കയറ്റം, കുളം വെട്ടി മീൻ പിടിക്കൽ, ഞാറു നടന്നതും നെല്ല് കൊയ്യുന്നതും എല്ലാം എന്റെ ഓർമയിലെ സുന്ദര നിമിഷങ്ങൾ ആണ്. പറമ്പിലുള്ള ഓരോ മരത്തിനെയും വാപ്പാക്കറിയാമായിരുന്നു. അവരെ വാപ്പ സ്നേഹിച്ചു, തിരിച്ചു അവരും വാപ്പയെ നിറയെ കായ്ഫലങ്ങൾ നൽകി സ്നേഹിച്ചു.
വാപ്പയുടെ വീട്ടുകാരോടും വാപ്പാക്ക് വല്ലാത്തൊരു ആത്മബന്ധമായിരുന്നു. സഹോദരങ്ങളുമായും ഫസ്റ്റ് കസിൻസുമായും വളരെ സ്നേഹത്തിലാണ് കഴിഞ്ഞിരുന്നത്. തറവാട്ടിലെ മൂത്ത ജേഷ്ട്ടനോട് അങ്ങേയറ്റം ബഹുമാനവും സ്നേഹവും അവർക്കെല്ലാം ഉണ്ടായിരുന്നു. വാപ്പമ്മയുടെ അവസാന നാളുകളിൽ വാപ്പ നല്ല പോലെ ഉമ്മയെ നോക്കിയിരുന്നു. വാപ്പുമ്മക്ക് ഓർമയെല്ലാം പോയിരുന്ന അവസ്ഥയായിരുന്നു. കിടക്കയിൽ നിന്ന് മറിഞ്ഞു വീഴുന്നത് കാരണം ഞാനും വാപ്പുമ്മയും താഴെയാണ് വാപ്പുമ്മയുടെ മുറിയിൽ കിടന്നിരുന്നത്. കട്ടിൽ ഇട്ടിരുന്നതോ അടുക്കളയിലും. കൂട്ടിനു കിടക്കുന്ന എന്റെ കണ്ണ് വെട്ടിച്ചു രാത്രിയിൽ കണ്ണ് കാണാത്ത വാപ്പുമ്മ ഇറങ്ങി പോകും കട്ടിലും തപ്പി അടുത്ത മുറിയിലേക്ക്. എത്രയോ പ്രാവശ്യംവാപ്പാക്ക് വാപ്പുമ്മയെ എടുത്തു കൊണ്ട് വരേണ്ടി വന്നിട്ടുണ്ട്. സഹോദരങ്ങളോടും ഉമ്മയോടും അതിയായ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ വാപ്പയുടെ വീട്ടുകാരും ആയി ഇപ്പോഴും അടുത്ത ബന്ധം തുടരുന്നു.
.
കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ്, മത്സ്യ തൊഴിലാളി യൂണിയൻ പ്രസിഡന്റ, ബ്ലോക്ക് ഡെവലപ്പ്മന്റ് ചെയർമാൻ, സഹകരണ ബാങ്ക് അംഗം അങ്ങിനെ ഒരു പാട് പദവികൾ വാപ്പ വഹിച്ചിട്ടുണ്ട്. വാപ്പയുടെ സുഹൃത്ത് വലയങ്ങളും വലുതായിരുന്നു. തെങ്ങു കയറ്റ തൊഴിലാളി തൊട്ടു നാട്ടിലെ പ്രമാണിമാർ വരെയുള്ളവർ വാപ്പാക്ക് പ്രിയപ്പെട്ടവർ. സമൂഹത്തിലെ എല്ലാ തട്ടിലുള്ള ആളുകളുമായുള്ള വാപ്പയുടെ സമ്പർക്കം എന്നെ വല്ലാതെ അത്ഭുത പെടുത്തിയിരുന്നു.. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ആൾക്ക് എല്ലാവരും ഒരു പോലെയായിരുന്നു എല്ലാവരുടെയും കൂടെ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും തമാശ പറയാനും ആൾ മുമ്പിലുണ്ടാകും. നല്ലൊരു പ്രാസംഗികനായിരുന്നു വാപ്പ.
കുടുംബസമേതം ഞങ്ങളെ യാത്രകൾക്കു കൊണ്ട് പോകാൻ വാപ്പാക്ക് നല്ല ഇഷ്ടമായിരുന്നു. ഞാൻ നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ ആണ് ആദ്യമായി തിരുവനന്തപുരം, കോവളം, കന്യാകുമാരി എന്നീ സ്ഥലങ്ങളിൽ പോയത്. ആ യാത്ര ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു. ആനവണ്ടിയിലായിരുന്നു യാത്ര. തിരുവന്തപുരത്തു ചെന്നപ്പോൾ ആണ് ആദ്യമായി ഡബിൾ ഡക്കർ ബസ്സിൽ കയറിയത്. അന്ന് തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളെല്ലാം കാണിച്ചു തന്നു. അവിടെയുള്ള ബന്ധുക്കളെയും സന്ദർശിച്ചു.. യാത്രകളുടെ തുടക്കം വാപ്പയുടെ കൂടെയാണ്. അങ്ങിനെയാണ് യാത്രകൾ. എനിക്കേറ്റവും പ്രിയപ്പെട്ടതായത്. വാപ്പയോടൊപ്പം സന്ദർശിച്ച കൊടൈക്കനാലും കുറ്റാലവും മധുരയും ഇന്നും മനസ്സിൽ മായാതെ കിടക്കുന്ന സുന്ദര യാത്രകൾ ആണ്.
പഠിക്കാൻ അത്യാവശ്യം തരക്കേടില്ലാത്തതു കൊണ്ട് വാപ്പാക്ക് എന്നിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു.. പത്താം ക്ലാസ്സിൽ എൺപതു ശതമാനം മാർക്കു വാങ്ങിച്ചപ്പോൾ എന്നെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തന്നു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ഭംഗിയുള്ള ഒരു ജിമുക്കി കമ്മൽ വാങ്ങിച്ചു തന്നു. എനിക്ക് ജീവിതത്തിൽ കിട്ടിയ ആദ്യത്തെ വലിയ ഗിഫ്റ്റ് അത് പോലെ തന്നെ ഏറ്റവും പ്രിയങ്കരമായ സമ്മാനം. പ്രീ ഡിഗ്രിക്ക് St. ജോസഫ്സ് കോളേജിലും ഡിഗ്രിക്ക് വിമല കോളേജിലും അഡ്മിഷൻ എടുക്കാൻ പോയതെല്ലാം വാപ്പയായിരുന്നു. അക്കാലത്തു കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ എല്ലാം അച്ഛന്മാരുടെ ചുമതലയായിരുന്നു. എന്റെ സഹോദരിമാരുടെയും സഹോദരന്റെയും കോളേജ് അഡ്മിഷന് വേണ്ടിയും വാപ്പ തന്നെയാണ് ഓടി നടന്നിരുന്നത്. മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം എന്ന് വാപ്പാക്ക് നിർബന്ധമുണ്ടായിരുന്നു
പ്രീഡിഗ്രിക്ക് വീട്ടിൽ നിന്ന് പോയാണ് പഠിച്ചിരുന്നുന്നത്. എന്റെ പത്താം ക്ലാസിനു മുമ്പേ സഹോദരിമാരുടെ വിവാഹം കഴിഞ്ഞിരുന്നു. സഹോദരൻ ഫാമിലിയോടൊപ്പം പൊന്നാനിയിൽ താമസമാക്കിയിരുന്നു. വീട്ടിൽ ഞാൻ മാത്രം ആയിരുന്നു ഉണ്ടായിരുന്നത് വിമലയിൽ പഠിച്ചപ്പോളാണ് ആദ്യമായി വീട് വിട്ടു നിന്നത്. സത്യം പറഞ്ഞാൽ വല്ലാത്ത ഹോം സിക്ക്നെസ് ഉണ്ടായി ആ സമയത്ത്. എന്നേക്കാൾ ഏറെ വാപ്പാക്കായിരുന്നു സങ്കടം. ആഴ്ചയിൽ എന്തെങ്കിലും സൂത്രം പറഞ്ഞു സിസ്റ്ററിന്റെ കാലു പിടിച്ചു വീട്ടിൽ പോകും. വീട്ടിൽ ചെന്നാൽ പിന്നെ ഒരാഴ്ച്ചത്തേക്ക് വാപ്പാ തിരിച്ചു വിടില്ല കാരണം വീട്ടിൽ വേറെ ആരും ഇല്ല. ഉമ്മ കിടന്നു ബഹളം കൂട്ടിയാലും ഞാനും വാപ്പയും ഒറ്റകെട്ടായി നിന്ന് അതിനെ എതിർക്കും. അറ്റെൻഡൻസ് മോശമായപ്പോൾ ക്ലാസ്സ് ടീച്ചർ വിളിപ്പിച്ചു ഒരു താക്കിത് നൽകി കൂട്ടത്തിൽ ഒരു ചോദ്യം എടോ തന്റെ കല്യാണം വല്ലതും ഉറപ്പിച്ചു വെച്ചിട്ടുണ്ടോ ഇങ്ങിനെ ക്ലാസ്സിൽ വരാതിരിക്കാൻ. ഞാൻ ആകെ വിളറി വെളുത്തു. രണ്ടാമത്തെ കൊല്ലം ആയപ്പോഴേക്കും പഠിക്കാൻ വിഷയങ്ങൾ കൂടി, ഹോസ്റ്റലുമായി ഞാൻ പൊരുത്തപെടുകയും ചെയ്തു. വീട്ടിലേക്കുള്ള പോക്കും കുറഞ്ഞു..
നാട്ടിൽ ആർക്കും ഇല്ലാത്ത കാറിന്റെ കളർ ആണ് വാപ്പയുടെ കാറിനു. വർക്ഷോപ്പുകാരൻ കടും മഞ്ഞ നിറം കാറിനടിച്ചു കൊടുത്തു. ആ കാർ കാണുമ്പോളെ കൂട്ടുകാർക്കറിയാം അതെന്റെ വീട്ടിലേതാണെന്നു. അത്രയ്ക്ക് കൂറ നിറമായിരുന്നു അതിന്. പോകുന്ന നേരം ഞാനും വാപ്പയും കെട്ടി പിടിച്ചു കുറെ കരയും. അത് കാണുമ്പോൾ ചിലർക്ക് ഭയങ്കര അതിശയം ആണ് അയ്യേ ഈ മുത്തൻ പെണ്ണ് എന്തിനാണ് ഇങ്ങിനെ കരയുന്നത് എന്നാലോചിച്ചിട്ടു. വാപ്പ വരുമ്പോൾ തിന്നാൻ സാധനങ്ങൾ കൊണ്ട് വരും അത് കാരണം വാപ്പാനെ വലിയ കാര്യമായിരുന്നു എന്റെ കൂട്ടുകാർക്ക്.
ഡിഗ്രി കഴിഞ്ഞു എനിക്ക് നിയമ പഠനം നടത്തണം എന്നുണ്ടായിരുന്നു. അത്യാവശ്യം നന്നായി സംസാരിക്കുന്ന കൂട്ടത്തിലായിരുന്നത് കൊണ്ടും വാപ്പയുടെ പ്രൊഫഷൻ തുടരണം എന്നുള്ളത് കൊണ്ടും അതിയായി അതിനാഗ്രഹിച്ചു. ഉമ്മയുടെ വാപ്പ ജഡ്ജി ആയിരുന്നു. വെല്ലുപ്പയുടെ സഹോദരങ്ങളും ആ പദവിയുള്ളവർ ആയിരുന്നു. പക്ഷെ വക്കീലായ എന്റെ സഹോദരൻ എന്റെ ആഗ്രഹം മുളയിലേ നുള്ളികളഞ്ഞു. എന്റെ അഡ്മിഷൻ ഫോം പോലും പൂരിപ്പിക്കാൻ സമ്മതിച്ചില്ല. അങ്ങിനെ ഞാൻ MSc ക്ക് ചേർന്നു. അത് കഴിഞ്ഞു B. Edinu കിട്ടിയെങ്കിലും കല്യാണം ആലോചിക്കുന്ന സമയം ആയതു കൊണ്ട്, എന്നെ പഠിപ്പിക്കാൻ വിട്ടില്ല. വാപ്പ ആ സമയത്ത് ചെവിയിൽ ഒരു ഓപ്പറേഷൻ കഴിഞ്ഞു കിടക്കുകയായിരുന്നു. അല്ലെങ്കിൽ വാപ്പാനെ സ്വാധിനിച്ചു് ആ കോഴ്സിന് ഞാൻ ചേർന്നേനെ.
ഓരോ ആലോചനയും എന്തെങ്കിലും കുറ്റംപറഞ്ഞു ഞാൻ മുടക്കും. എന്റെ വാപ്പ, ഈ കാര്യത്തിൽ മാത്രം വിഷമിച്ചു പോയിയിട്ടുണ്ട്. അവസാനം ഞാൻ കെട്ടിയതോ കാണാത്ത ചെറുക്കനെ. പുള്ളിക്കാരൻ ഗൾഫിലായിരുന്നു. വീട്ടുകാർ വന്നു കണ്ട്, അവര്ക്കിഷ്ടപ്പെട്ടു കല്യാണം ഉറപ്പിച്ചു.. ഗൾഫിലുള്ള എന്റെ സകല ബന്ധുക്കളും പുള്ളിയെ കണ്ട് വാപ്പാക്ക് റിപ്പോർട്ട് കൊടുത്തിട്ടും എന്റെ ഭർത്താവിനെ കാണുന്നത് വരെ വാപ്പാക്ക് വെപ്രാളമായിരുന്നു. ചെറുക്കന് വല്ല തകരാറും ഉണ്ടങ്കിൽ പുന്നാര മകൾ ബഹളം വെക്കുമോ എന്നുള്ള പേടി. കല്യാണം കഴിഞ്ഞു പിറ്റേ ദിവസം ചെറുക്കന്റെ വീട്ടിലേക്കിറങ്ങിയ എന്നെ കെട്ടി പിടിച്ചു വാപ്പ കുറെ കരഞ്ഞു, അവസാനം എന്റെ കൂടെ ആങ്ങളയും വാപ്പയും ഭർത്താവിന്റെ വീട്ടിലേക്കു പോന്നു. പുതു പെണ്ണിന്റെ കൂടെ വീട്ടുകാരെ കണ്ടപ്പോൾ എല്ലാവർക്കും അതിശയമായി. കുറെ നേരം എന്റെ കൂടെയിരുന്നു എന്നെ സമാധാനപ്പെടുത്തി അവർ തിരിച്ചു പോയി.
കല്യാണം കഴിഞ്ഞാൽ പിന്നെ പെൺകുട്ടികളുടെ ജീവിതം മാറി മറിയും. പുതിയ വീടും ആൾക്കാരും അവരുമായുള്ള അഡ്ജറ്റ്മെന്റും എല്ലാം ആകുമ്പോൾ നമ്മളും തിരക്കിലാവും. കല്യാണം കഴിഞ്ഞു മൂന്ന് മാസത്തിനുള്ളിൽ ഞാൻ ദുബായിലേക്ക് പോയി. അന്നൊന്നും നേരിട്ട് ഫോൺ വിളിക്കാൻ പറ്റില്ല. ഫോൺ ബൂത്തിൽ പോയി വിളിക്കണം. ആദ്യമായി നാട് വിട്ട ഒരാളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളു. ജീവിതം തുടങ്ങിയിട്ടേ ഉള്ളു. വെള്ളിയാഴ്ച ആകാൻ വാപ്പയും ഞാനും കാത്തിരിക്കും. വെള്ളിയാഴ്ച അവിടെ അവധിയാണ്. ഫോൺ ബൂത്തിൽ പോയി ക്യു നിന്ന് അവനവന്റെ ഊഴ്ത്തിനായി കാത്തു നിൽക്കണം. നമ്മുടെ മക്കളെ ഫോൺ വിളിക്കുമ്പോൾ അവരെ കിട്ടാതാകുമ്പോൾ ആണ് അന്ന് നമ്മുടെ മാതാപിതാക്കളുടെ മനസ്സിൽ എത്ര വിഷമം ഉണ്ടായിട്ടുണ്ടാകും എന്ന് മനസ്സിലാകുന്നത്.. കാലചക്രം അങ്ങിനെയാണ് ഉരുണ്ടു കൊണ്ടേയിരിക്കും
എയർപോർട്ടിൽ കൊണ്ട് വിടാനും നാട്ടിൽ വരുമ്പോൾ എയർപോർട്ടിൽ നിന്നു വിളിച്ചു കൊണ്ട് പോകാനും രണ്ട് വാപ്പമാരും ഉണ്ടായിരുന്നു. ഒരേ പ്രായത്തിലുള്ള അവരുടെ സംഭാഷണവും ഇടപഴകലും കാണാൻ നല്ല രസമായിരുന്നു. ഇക്കയുടെ വാപ്പയും വളരെ നല്ല മനുഷ്യനായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് വ്യക്തികൾ ആണ് ഈ രണ്ട് വാപ്പമാരും. പക്ഷെ ഇക്കയുടെ വാപ്പയുടെ കൂടെ അധികം കാലം നിൽക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ കല്യാണം കഴിഞ്ഞു ആറാം വർഷത്തിൽ ഇക്കയുടെ വാപ്പ മരണപ്പെട്ടു.
ഒരിക്കൽ മാത്രമേ വാപ്പയും ഉമ്മയും ഗൾഫിൽ എന്റെ അടുത്ത് വന്നിട്ടുള്ളൂ. എന്റെ ജോലി സമയം കഴിഞ്ഞു ഞാൻ വീട്ടിലെത്താൻ കാത്തിരിക്കും വാപ്പ പുറത്തിറങ്ങാൻ. ചിലപ്പോൾ ഉമ്മയും മക്കളും വരില്ല. ഞങ്ങൾ രണ്ടാളും വണ്ടിയെടുത്തു കറങ്ങാനിറങ്ങും. ഒരു മാസം കഴിഞ്ഞപ്പോഴേക്കും അവർ തിരിച്ചു പോയി. നാട്ടിൽ വരുമ്പോൾ എല്ലാം ചെറിയ ചെറിയ യാത്രകൾക്ക് പോകാനായി വാപ്പ കാത്തിരിക്കും. നമ്മുടെ നാട്ടിലെ കാര്യം അല്ലെ. നാട്ടിൽ വന്നാൽ കൂടുതലും ഭർത്താവിന്റെ വീട്ടിലായിരിക്കും. വീട്ടിൽ ആങ്ങളുയും ഭാര്യയും ഉളളതു കാരണം എന്റെ വീട്ടിൽ കൂടുതൽ നിൽക്കാറില്ല. എന്റെ രണ്ടാമത്തെ പ്രസവ സമയത്താണ് വാപ്പ ഏറ്റവും സങ്കടപെട്ടത്. പ്രസവത്തിനു കൊണ്ട് വന്ന സമയത്ത് വാപ്പാക്ക് ഹെർപ്പസ് വന്നു. അതിൽ നിന്ന് ഉമ്മാക്ക് ചിക്കൻ പോക്സ് ആയി. 70 കഴിഞ്ഞ വാപ്പയും അറുപതിന് മുകളിലുള്ള ഉമ്മയും ഒരു പാട് കഷ്ടപ്പെട്ടു. എന്നെ കാണുമ്പോഴേക്കും വാപ്പാക്ക് സങ്കടം വരും. ഉമ്മയും വാപ്പയും കിടക്കുന്ന മുറികൾ പൂട്ടി വീടിന്റെ മറ്റൊരു ഭാഗത്തേക്ക് എന്നെ മാറ്റി. പൂർണഗർഭിണി ആയ എനിക്ക് ചിക്കൻ പോക്സ് വരുമോ എന്നുള്ള ആധി ആയിരുന്നു വാപ്പാക്ക്. അവസാനം എന്നെ മാമയുടെ വീട്ടിലേക്കു മാറ്റി. പ്രസവം കഴിഞ്ഞയുടനെ ഭർത്താവിന്റെ വീട്ടിലേക്കു പോകേണ്ടി വന്നു. അന്നത്തെ വാപ്പയുടെ സങ്കടം മറക്കാൻ കഴിയൂല.
എന്റെ വാപ്പയെക്കുറിച്ച് എനിക്കോർത്തെടുക്കാൻ ഒരു പാട് നല്ല ഓർമകൾ ഉണ്ട്. എന്നെ മാത്രമല്ല എന്റെ മക്കളെയും വാപ്പ ഒരു പാട് സ്നേഹിച്ചിരുന്നു. എന്റെ മോൻ വലുതായിട്ടും അവനെ കുഞ്ഞാബു എന്നേ വിളിക്കാറുള്ളു. എന്റെ മോൾക്കും വാപ്പയുടെ വാത്സല്യം ആവോളം കിട്ടിയിട്ടുണ്ട്. എന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ചിട്ടുള്ളതും വാപ്പ ആയിരിക്കും. മക്കളും അച്ഛനും തമ്മിൽ അഭേദ്ധ്യമായ ഒരു ബന്ധമാണ്. അതിനെ എഴുതി കാട്ടാൻ കഴിയില്ല. നമ്മുടെ വളർച്ചയിൽ ഒരു വലിയ പങ്ക് അവർക്കുണ്ട്, നമുക്ക് വേണ്ടി എന്തും സഹിക്കും എന്തും ചെയ്യും. സ്നേഹവും കരുതലും നിറഞ്ഞ ഒരു കുടുംബം എനിക്കുണ്ടായതാണ് എന്റെ ഭാഗ്യം. കുടുംബ പശ്ചാത്തലം ജീവിതത്തിൽ ഒരു വ്യക്തിയെ നന്നായി സ്വാധിനിക്കും. ഭർത്താവിന്റെ വീട്ടുകാരും കുടുംബ ബന്ധങ്ങളിൽ പ്രാധാന്യം നൽകുന്നവരാണ്. എന്റെ സഹോദരങ്ങളും ആയും ഭർത്താവിന്റെ കുടുബാഗങ്ങളും ആയി നല്ലൊരു സ്നേഹബന്ധം ഇപ്പോഴും നിലനിൽക്കുന്നത് സ്നേഹ ബന്ധത്തിന്റെ വില അറിയുന്നത് കൊണ്ടാണ്. നല്ലൊരു സ്നേഹബന്ധം ബന്ധുക്കളുമായി ഉണ്ടായാൽ പ്രതിസന്ധി ഘട്ടങ്ങളിൽ അവർ ഒരു തണലായി നമ്മുടെ കൂടെ തന്നെയുണ്ടാകും.
വാപ്പയുടെ അവസാന നാളുകളിൽ വാപ്പ കോടതിയിൽ പോകാതെയായി. പിന്നീട് ആള് ഉള്ളിലേക്ക് വലിഞ്ഞു തുടങ്ങി. തിരക്കുള്ള ജീവിതം നയിച്ചിരുന്ന ഒരാൾ പെട്ടന്ന് ഉൾ വലിയുന്നത് കണ്ട് ഒരു പാട് സങ്കടപ്പെട്ടിട്ടുണ്ട്. ഓർമ കുറേശ്ശേയായി നഷ്ട്ടപെട്ടു. അവസാനത്തെ രണ്ട് കൊല്ലം ആൾ പൂർണമായും മാറി പോയി. പഴയ കാര്യങ്ങൾ ഓർമ്മയുണ്ടാകും, പുതിയ കാര്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ഒരു നിഴൽ പോലെ എപ്പോഴും ഉമ്മയുണ്ടാകുമായിരുന്നു കൂടെ. ജീവിതത്തിൽ ഇത്രയും സ്നേഹത്തോടെയും ക്ഷമയുടെയും ഭർത്താവിന്റെ കാര്യങ്ങൾ നോക്കിയിരുന്ന സ്ത്രീകൾ കുറവായിരിക്കും. സ്നേഹനിധിയായ ഭർത്താവും പിതാവും ആയിരുന്നു വാപ്പ.
അവസാന ദിവസങ്ങളിൽ തീർത്തും കിടപ്പിലായിരുന്നു വാപ്പ.. ഉമ്മയും സഹോദരനും ഭാര്യയും നന്നായി തന്നെ ആ സമയങ്ങളിൽ വാപ്പനെ നോക്കിയിട്ടുണ്ട്. വാപ്പയുടെ അവസാന സമയത്തു നമ്മളെല്ലാവരും അടുത്തുണ്ടായിരുന്നു. ഞാൻ കരിക്കിൻ വെള്ളം വായിലേക്ക് ഇറ്റിച്ചു കൊടുക്കുന്ന സമയത്തു ആണ് വാപ്പയുടെ മുഖത്തു കൂടെ ഒരു പ്രകാശം മിന്നി മറിഞ്ഞത്. അതോടെ കണ്ണ് നിശ്ചലമായി. വാപ്പ ഞങ്ങളെ വിട്ടു പിരിഞ്ഞു. അന്ന് രാത്രി മുഴുവൻ ഞാൻ മയ്യത്തിനു കാവലിരുന്നു. ഇടക്കിടക്ക് തണുത്ത നെറ്റിയിൽ ഉമ്മം വെച്ചു പ്രാർത്ഥിച്ചു അടുത്ത് തന്നെയിരുന്നു. ഒരു പാട് പ്രാവശ്യം അന്ന് ആഗ്രഹിച്ചിട്ടുണ്ട് വാപ്പ എന്നെ ഒന്ന് കണ്ണ് തുറന്ന് നോക്കിയിരുന്നെങ്കിൽ എന്ന്.
കുറച്ചു വർഷങ്ങൾക്കു ശേഷം ഉമ്മയും മരണപ്പെട്ടു. നല്ല പ്രായമായിട്ടാണെങ്കിൽ പോലും മാതാപിതാക്കൾ വിട്ടു പിരിയുമ്പോൾ നമ്മൾ പെട്ടന്നു അനാഥരായ പോലെ തോന്നും.. അവകാശത്തോടെ തറവാട്ടു വീട്ടിൽ കയറി ചെല്ലാൻ അവരില്ലലോ എന്ന് തോന്നൽ മനസ്സിൽ കയറി പറ്റും.
ഇസ്ലാം വിശ്വാസപ്രകാരം നല്ല വിശ്വാസികളും നന്മയുള്ളവരും ആയി ജീവിച്ചാൽആ കുടുംബം പരലോകത്തും ഒന്നിച്ചു കൂട്ടിച്ചേർക്കപ്പെടും എന്നാണ്. പര ലോകത്ത് എന്റെ വാപ്പയുടെയും ഉമ്മയുടെയും കൂടെ എന്നെയും സഹോദരങ്ങളെയും കൂട്ടി ചേർക്കണേ എന്നുള്ള പ്രാർത്ഥനയോടെ ഈ എഴുത്ത് നിർത്തുന്നു..

