കഥ: *കരിഓയിൽ
*കരിഓയിൽ: വില കുറഞ്ഞ വീര്യം കൂടിയ കടുംനിറത്തിലുള്ള ലോക്കൽ മദ്യം.
എന്തൊരു ഒച്ചയാണ്! ആ പെണ്ണ് എന്തൊരു കാറിച്ചയാണ്. കാവീന്ന് വീട്ടിക്കേറിയിട്ടും രക്ഷയില്ല. അതെങ്ങനാ, ആ മൈക്ക് സെറ്റുകാര് കോളാമ്പി ഇങ്ങോട്ട് തിരിച്ചല്ലേ ഞങ്ങടെ മഹാഗണിത്തൈയ്യേല് കെട്ടിയേക്കണെ.
വീട്ടിലേക്കുള്ള വെട്ടുകല്ല് തെളിഞ്ഞ വഴി ചവിട്ടിക്കേറുമ്പോൾ പീക്കിരി മമ്മദ് കയ്യാലേൽ ചാരി കാജാ ബീഡി വലിച്ചു കേറ്റണ്ട്. അതെ, കാജാ ബീഡി തന്നെയാ. വെകിടന്റെ വീട്ടിൽ ക്രിക്കറ്റ് കളി കാണാൻ പോകുമ്പോ ടി.വി.ടെ മുന്നീന്ന് മനസ്സില്ലാമനസ്സോടെ കാജാ ബീഡി മേടിക്കാൻ ഓടാറുള്ളതാണ്; അല്ല, വെകിടൻ ഓടിക്കാറുള്ളതാണ്. ആ പൊളിഞ്ഞു വീഴാറായ കയ്യാലേന്ന് വല്ല പാമ്പും അങ്ങേരെ കടിക്കാതിരുന്നാൽ മതിയാരുന്നു.
കാവീന്ന് ഇങ്ങോട്ടു നടക്കുമ്പോഴാണ് പീക്കിരീടെ പെണ്ണുമ്പിള്ളേം പത്തിൽ പഠിക്കണ പെങ്കൊച്ചും പെട്ടിക്കടേൽ വെലപേശണത് കണ്ടത്.
വെകിടൻ നാസറെവിടെ? വേതാളമുണ്ടെങ്കിൽ വിക്രമാദിത്യനും കാണാണ്ടിരിക്കില്ലല്ലോ?
തോന്നൽ തെറ്റിയില്ല. ലൈറ്റ് വെട്ടമില്ലാത്ത വീടിന്റെ ഇറയത്ത് കിടക്കണ നീളൻ മേശേടെ മൂലയിൽ അപ്പന്റെ ഓരം ചേർന്ന് ഒടിഞ്ഞു വീഴാറായ സ്റ്റൂളുമ്മേ ഇരുപ്പുണ്ട് ആള്.
എന്നെ കണ്ടിട്ടാണെന്നു തോന്നണു, മുന്നിലിരുന്ന ചില്ലുഗ്ലാസ് വെകിടൻ അപ്പന്റെടുത്തേക്ക് തള്ളിവച്ചു.
“കരിഓയിലും മോന്തീട്ട് ഇനി കാവീട്ട് പോകാണ്ട് വെല്ലോടത്തും കേറിക്കിടന്നോ.”
അപ്പന്റെ നേരെ ഒന്നിരുത്തി നോക്കീട്ടു ഞാനകത്തേക്കു കയറി. അമ്മച്ചിയോട് ചോറും വാങ്ങി അമ്മിത്തറയിലിരുന്നു തിന്നണേനിടയിൽ ശ്രദ്ധ വീണ്ടും കാവീന്നുള്ള ഗാനമേളയിലെ പാട്ടിലായി.
അയ്യപ്പന്റെ പാട്ടാണ്. ഈ പാട്ട് കൊള്ളാം.
ചോറും കൂട്ടാനും പെട്ടെന്നു തിന്നു വെള്ളം കുടിക്കണതിനിടയിൽ കോളാമ്പി കുറച്ചു നേരം മിണ്ടാതിരുന്നു. ആ പാട്ട് തീർന്നതാണ്. വെകിടൻ നാസർ പതുക്കെപ്പറയണത് ഞാൻ കൃത്യായിട്ട് കേട്ടു.
“എനിക്കിനി വേണ്ട ചേട്ടാ. ഇവിടത്തെ ചെക്കൻ കണ്ടിട്ടു വേണം നാളെ അജ്മലിനോട് പോയിപ്പറയാൻ, രണ്ടും ഒരുമിച്ചാ കളിക്കാന്നും പറഞ്ഞ് നടപ്പ്.”
“ഇന്നാ, ഈ ബാക്കിയൊള്ളത് അരേൽ വച്ചോ. ആ പീക്കിരിക്കും വേണേൽ കൊട്.”
അപ്പൻ കുഴഞ്ഞു തുടങ്ങീട്ടുണ്ട്.
അടുത്ത പാട്ട് തുടങ്ങി. ഒരു തമിഴ് മെലഡി പാട്ട്. ഞാൻ ഒറ്റക്കു നിക്കണ പീക്കിരിയുടെ പിറകേ പോയി.
ഒന്നുരണ്ടു കൊല്ലം മുമ്പാണ്. കാവിലെ ഉത്സവത്തിന് പണ്ടത്തെ ഓർമ്മ വച്ച് അപ്പനൊരു ചായക്കട ഇട്ടു. അപ്പൻ ചെറുപ്പത്തിൽ കൊറേ ചായക്കട നടത്തിയതാണല്ലോ. അന്നേരം പീക്കിരി അപ്പന്റെ തീറ്റ വിളമ്പണ മേശേൽ കേറി ഇരുന്നു പോലും. അന്നത്തെ തെറിവിളിക്കു തൊടങ്ങീതാണ് അപ്പനും പീക്കിരിം തമ്മിലുള്ള കലിപ്പ്. ഇപ്പൊ കൊറഞ്ഞിട്ടുണ്ട്.
പരിയമ്പറുത്തെ ഈട്ടേടെ മേളീന്ന് താഴേക്ക് മൂത്രമൊഴിച്ച് വീട്ടീന്ന് കാവിലേക്കിറങ്ങുമ്പോൾ കുറച്ചു മുന്നേക്കൂടി വെകിടനും പീക്കിരിം നടന്നുപോകണത് കാണാരുന്നു.
വെകിടനെ വച്ചു നോക്കുമ്പോ, അല്ല, ആരെ വച്ചു നോക്ക്യാലും മമ്മദ് തീരെ ചെറുതാണ്. പീക്കിരിന്നു തന്നെ വിളിക്കാം. പൊക്കം കുറഞ്ഞിട്ട് മെല്ലിച്ച ഒരു രൂപം. ഒട്ടിയ കവിളിൽ ആടിന്റെ താടി പോലെ അവിടേം ഇവിടേം കുറച്ചു നരപിടിച്ച രോമങ്ങൾ.
വെകിടനൊരു മൊതലാണ്. ഒരു ആറ്-ആറര അടി പൊക്കം. ഒത്ത ശരീരം. കറുത്തിട്ടാണ്. കട്ടി മീശ. ഷേവ് ചെയ്ത മോന്തായം. ആകപ്പാടെ ഒരൊത്ത പുരുഷൻ. അതെങ്ങനാ, മേക്കാട്ടിലെയല്ലെ വിത്ത്. കുറച്ചു തെറിച്ചു നടക്കുന്നു എന്നേയുള്ളൂ.
ആളൊരു ഒറ്റബുദ്ധിയാണ്. മൂന്നാലുകൊല്ലം മുമ്പ് ഒരു പഞ്ചായത്ത് ഇലക്ഷന്റെ വോട്ടെണ്ണിക്കഴിഞ്ഞ് നമ്മടെ ജയിച്ച സ്ഥാനാർത്ഥിടെ കൂടെ തുള്ളിക്കളിച്ചു കവലയിൽ വന്നപ്പോഴാണ്. ടെമ്പോയുടെ പുറകിൽ തലേൽ കൊടീം കെട്ടി തുള്ളിക്കളിച്ചുനിന്ന നേരം.
ഈ വെകിടൻ പൊഴേൽ മീൻ പിടിക്കാൻ കെട്ടിയ തോട്ടയെടുത്ത് അടുത്തു കണ്ട കാനേലേക്കിട്ടു. എന്റെ പൊന്നോ, കാത് ഇപ്പോഴും കിടന്നു തുള്ളണ്ട്.
ടെമ്പോയുടെ മുന്നിലെ ചില്ല് പൊടിഞ്ഞു താഴെ. മുന്നിലെ സീറ്റിൽ ഇരുന്ന നമ്മടെ സ്ഥാനാർത്ഥിടെ മേത്തും തെറിച്ചു ചില്ലുകഷണം. ചെറിയ ഒരു മുറിവും. വെകിടൻ നമ്മടെ പാർട്ടിക്കാരൻ ആയോണ്ടും ആർക്കും ഒന്നും പറ്റാത്തോണ്ടും വല്യ പ്രശ്നമായില്ല. പക്ഷേ, അന്ന് എല്ലാർക്കും മനസ്സിലായി അങ്ങേരെയെന്താ വെകിടൻ എന്നു വിളിക്കണേന്ന്.
വെകിടനും പീക്കിരിം എങ്ങനെ ഇങ്ങനെ ആയോ ആവോ. എപ്പോ നോക്കിയാലും ഒരുമിച്ചാ നടപ്പ്. പിന്നെ വെകിടന് കാശിനെന്താ കുറവ്? പീക്കിരിക്ക് നന്നായി കുന്തളിക്കാം. പീക്കിരി ചിലപ്പോ ബീഡിക്കുറ്റിക്ക് നമ്മടെ കയ്യേലൊക്കെ വെറുതേ കുത്തും. അങ്ങേർക്കു ചിലപ്പോ ഓരോ പ്രാന്താണ്!
അവരടെ പുറകെ നടന്നു കാവിന്റെ മുറ്റത്തോട്ടു കയറി. പാട്ട് അടിച്ചുപൊളി ട്രാക്കിലേക്ക് കേറിക്കഴിഞ്ഞു. തമിഴ്-ഹിന്ദി പാട്ടിന്റെ താളത്തിൽ അജ്മലിന്റെയും വിനീതിന്റെയും കൂടെ തുള്ളിത്തിമർത്തു. മേത്ത് എവിടാണ്ട് ഒക്കെയോ കൊളത്തിപ്പിടിച്ചു.
കൂടെത്തുള്ളിയ ആരാണ്ട് കാലേൽ ചവിട്ടിയെന്നു തോന്നുന്നു. കലിപ്പാക്കണ്ട. നനഞ്ഞ മണ്ണ് ചെളിയായി കാലിൽ പറ്റി. ഒന്നു കഴുകിക്കളയാൻ സ്റ്റേജിന്റെ പുറകിൽ കാവിലെ പാത്രം കഴുകണ പൈപ്പുണ്ട്. അതു കഴുകുമ്പോഴാണ് വെകിടനും പീക്കിരിം കാവിന്റെ താഴെക്കൂടി പുഴഞ്ചാലിലേക്ക് പോണത് കണ്ടത്. അവിടെ ചീട്ടുകളി കാണും. നാളെ രാവിലെ അവിടൊന്നു പോയി തപ്പണം. ചിലപ്പോ വല്ല പത്തോ നൂറോ വീണു കിട്ടിയേക്കും. മുന്നേ കിട്ടിയ ചരിത്രമുണ്ട്.
വീണ്ടും പോയി ഗാനമേളേടെ പാട്ടിനു അറിയാവുന്ന ചുവട് വച്ചു.
മണി പന്ത്രണ്ടു കഴിഞ്ഞുകാണണം. തുള്ളലു കഴിഞ്ഞ് പൊടിമഴയത്ത് വീട്ടിക്കേറി ചെല്ലുമ്പോൾ അപ്പൻ ഇറയത്തെ മേശേടേ മേൽ കിടപ്പുണ്ട്. അഴിഞ്ഞു കിടന്ന മുണ്ടെടുത്ത് അപ്പന്റെ മേലേക്കിട്ട് വാതിലും തുറന്ന് അകത്തു കേറിയതൊന്നും അമ്മച്ചി അറിഞ്ഞിട്ടില്ല. ഉറങ്ങിക്കാണും.
രാവിലെ എണീറ്റ് വായിൽ ബ്രഷും തിരുകി നേരെ വച്ചുപിടിച്ചത് പുഴക്കരയിലേക്കാണ്.
തോടും പുഴയും ചേരുന്ന സ്ഥലത്തേക്ക് തെന്നിവീഴാതെ സൂക്ഷിച്ചു പിടിച്ചിറങ്ങി. തോട്ടിലെ മണൽതിട്ടകൾക്കിടയിൽ ഇച്ചിരി പോന്ന ചാലിലൂടെ വെള്ളം ഒഴുകുന്നുണ്ട്; കണ്ണീരുപോലെ തെളിഞ്ഞ വെള്ളം.
തോട്ടിറമ്പിൽ നിൽക്കുന്ന കാഞ്ഞിരത്തിന്റെ അടീലാർന്നു എന്നു തോന്നുന്നു ഇന്നലത്തെ ചീട്ടുകളി. മൊത്തം കത്തിത്തീരാത്ത മെഴുതിരിക്കുറ്റികൾ ചെറിയ കല്ലുമ്മേൽ എണീറ്റു നിൽപ്പുണ്ട്. റമ്മി കളിച്ചു ബാക്കി വന്ന 555-ന്റെ ചീട്ടുകൾ അവിടേം ഇവിടെം ഒക്കെ കിടപ്പുണ്ട്. ചെളി പിടിച്ചു തുടങ്ങിയ പത്രക്കടലാസാക്കെ പൊക്കി നോക്കി. വെറുതെയായില്ല. പാർലമെന്റിന്റെ പടമുള്ള ഒരു അമ്പതിന്റെ നോട്ട് കിട്ടി. ചുരുട്ടി ബീഡി പോലെ ആക്കീട്ടുണ്ടായിരുന്നു.
കൊറേയെണ്ണം ഉണ്ടാർന്നു കളിക്കാനെന്നു തോന്നുന്നു. തേഞ്ഞുതീർന്ന ഒരു പാരഗൺ ചെരിപ്പും സിഗരറ്റ്കുറ്റികളും കിടപ്പുണ്ട്. ആരാണ്ട് കാര്യം സാധിച്ചതിന്റെ ചെകിടിച്ച നാറ്റം. കോപ്പ്! വായിൽ ബ്രഷുമായിപ്പോയി. തോട്ടിലെ വെള്ളത്തിൽ വായ കഴുകാൻ തുടങ്ങിയപ്പോ ആ കാര്യം സാധിച്ച വിദ്വാൻ കാര്യം കഴിഞ്ഞ് കഴുകിയത് ഇവിടെ തന്നെയാകണം എന്നോർത്ത് അവിടെ വായ കഴുകാൻ നിന്നില്ല. ഓക്കാനിക്കാൻ നിക്കാതെ മാറി നിന്നു.
ചെളിയിൽ കാലു താന്ന പാടുകൾ. വല്ല അടിംമൊണ്ടായോ? അതു കണ്ടു ശ്രദ്ധിച്ച്, അവിടെ ചെളിയിൽ ചവിട്ടാതെ തിരിച്ചുകയറി വീട്ടിലേക്കു വച്ചുപിടിച്ചു.
അമ്മച്ചി തന്ന കട്ടനും മോന്തി കൈകൊണ്ട് മുടിയൊന്നൊതുക്കി ക്ലബ്ബിലേക്കിറങ്ങി. പോണ പോക്കിൽ അജ്മലിനെ വിളിക്കാൻ മറന്നില്ല. അവനവന്റെ വീടിന്റെ മേളിലത്തെ നിലേന്ന് ഇറങ്ങി വരുമ്പോൾ മുറ്റത്തൂന്ന് ആയിഷാത്ത—അവന്റെ ഉമ്മ—എന്നെ നോക്കിച്ചിരിച്ചു. അവരുടെ കയ്യിൽ മുറ്റുമടിക്കണ ചൂല് എന്റെ നേർക്ക് പിടിക്കണ്ടാന്നു വച്ചാകണം അവരത് താഴെയിട്ടു.
ക്ലബ്ബിലെ കാരം ബോർഡിന്റെ ഇങ്ങേത്തലക്ക് ഇരുന്ന് അജ്മലിനോട് കളിക്കുമ്പോൾ വായിക്കെടക്കണ പാൻമസാല തുപ്പാനാന്നു തോന്നണു പുറത്തുപോയ അവനെ കാണാതെ ഞാൻ ക്ലബ്ബിന്റെ ഇറയത്തേക്കിറങ്ങി. അവന്റെ വല്യാപ്പയുടെ സ്കൂട്ടിയിൽ കേറി വളവു തിരിഞ്ഞു പോണ അവനെക്കണ്ട് എനിക്ക് കലി വന്നു.
“കോപ്പൻ! പറയാണ്ട് മുങ്ങിയോ?”
“എന്തേലും അത്യാവശ്യാരിക്കും. അല്ലാണ്ട് വല്യാപ്പ വന്ന് കേറ്റിക്കൊണ്ടോവോ?”
ക്ലബ്ബിന്റെ ഇറയത്തിരുന്നു സൊറ പറഞ്ഞിരുന്ന കാർന്നോരുസെറ്റിനു കൊറച്ചു നാളേക്കു പറയാൻ പുതിയൊരു കഥ കിട്ടി.
കൊല്ലങ്ങൾക്കു ശേഷം:
നാസറെന്ന പേര്, മേക്കാട്ടിലെന്ന വീട്ടുപേര്, അതുമാത്രം മതിയായിരുന്നു എനിക്ക് വെകിടനെ ഓർത്തെടുക്കാൻ. ജയിൽ സൂപ്രണ്ട് തന്ന രജിസ്റ്റർ ബുക്കിൽ കണ്ണുടക്കി നിക്കുമ്പോൾ പലതും ഓർമ്മ വന്നു.
പഴയ മരവാതിലിന്റെ വിജാരി കരഞ്ഞപ്പോഴാണ് കണ്ണുയർത്തിയത്. വെകിടനാണ്. നന്നായി മെലിഞ്ഞിരിക്കുന്നു. കവിളൊക്ക ഒട്ടിയിട്ടുണ്ട്. നരച്ചിരിക്കുന്നു. ചെറിയ കൂനുണ്ടോ? രജിസ്റ്ററിൽ പേര് കണ്ടിട്ടില്ലായിരുന്നെങ്കിൽ എനിക്കു പിടികിട്ടുമായിരുന്നോ?
വെകിടൻ വന്നു മുന്നിൽ നിന്നു. പുള്ളിക്ക് എന്നെ മനസ്സിലായിട്ടില്ല.
“നാസ്സറിക്കാ… എന്നെ മനസ്സിലായോ?”
എന്റെ മുഖത്തു നോക്കി ഓർത്തെടുക്കാൻ നോക്കുമ്പോൾ വെകിടന്റെ കുഴിയിലേക്കു വീണുപോയ കണ്ണിൽ നോക്കി ഞാൻ അനങ്ങാണ്ട് നിന്നു.
“ഞാനാ വിപിൻ. തെക്കേലെ കൃഷ്ണന്റെ മോൻ.”
വെകിടൻ എന്റെ കയ്യിൽ പിടിച്ചു. എന്തൊരു തണുപ്പാണ് പുള്ളീടെ കൈക്ക്.
“നീയിപ്പൊ…? ഇവിടെ…?”
“ഞാനിവിടാ, ഇക്കാ. വിയ്യൂരാർന്നു. കഴിഞ്ഞാഴ്ചയാ ഇങ്ങോട്ടു കിട്ടിയേ.”
ഒരു നീണ്ട മൂളൽ. അത്രേയുണ്ടായുള്ളൂ. അങ്ങേര് ആ മുറിയുടെ എവിടെങ്ങാണ്ടൊക്കെ വെറുതേ നോക്കിയും പറക്കിയും നിന്നു.
അപ്പുറത്തിരിക്കണ ക്ലർക്കും സൂപ്രണ്ടും തിരക്കിട്ട് എന്നാണ്ടൊക്കെ എഴുതിക്കൂട്ടണ്ട്. ഞാൻ രജിസ്റ്ററീന്നു ഉരുപ്പടിലിസ്റ്റ് തപ്പിപ്പിടിച്ചു.
പുള്ളി പതിഞ്ഞ ഒച്ചയിലാണത് ചോദിച്ചത്.
“മോനേ, പീക്കിരീടെ പെണ്ണുമ്പിള്ളേം കൊച്ചും? എന്തേലും അറിയാവോ മോന്?”
മോളിൽ കറങ്ങണ ഫാനും പുറത്തെ ചാറ്റമ്മഴയും പറഞ്ഞതിൽ പകുതിയും കൊണ്ടോവാൻ നോക്കി.
എന്താ പറയാ? തന്നെക്കാ രണ്ടു വയസ്സു ഇളയതായിരുന്നു ഫസീ—ഫസീല. ഒരു മഴക്കാലത്ത് പഞ്ചായത്ത് കിണറ്റിൽ കണ്ണും തുറിച്ചു കിടന്നത് ഇപ്പോഴും ഉറക്കത്തി കാണുന്ന പേക്കിനാവാണ്. വെകിടനോട് പറയണോന്ന് ഓർത്തുനിന്നു. പിന്നെ വേണ്ടാന്നു വച്ചു.
“വല്യ പിടിയില്ലാക്ക.”
അതും പറഞ്ഞൊഴിഞ്ഞു.
“അജ്മലിനെ കാണാറുണ്ടോ?”
ഇത്തിരി നേരം കഴിഞ്ഞ് വീണ്ടും ചോദ്യം.
ലിസ്റ്റും പ്രകാരമുള്ള ഉരുപ്പടികൾ മേശമേൽ നിരത്തി വയ്ക്കുമ്പോഴാണ് വെകിടനത് ചോദിച്ചത്. ആ സംഭവം കഴിഞ്ഞ് അധികം വൈകാണ്ട് നാട്ടിലെ സ്ഥലോം പെരേം വിറ്റ് ഹൈറേഞ്ചിലെങ്ങാണ്ടാക്കോ പോയതാ അവര്. പിന്നെ വിളിച്ചാർന്നോ? ഓർമ്മേലില്ല.
“ഇല്ലാക്കാ. വിളിക്കാറു പോലുല്ല.”
എന്റെ കണ്ണുകൾ എന്തേയെന്ന മാതിരി പുള്ളിയെ നോക്കി.
വെകിടനൊന്നും മിണ്ടിയില്ല. പുറത്തു ചാറണ മഴയിലേക്കു നോക്കിനിന്നു. ഞാൻ സാധനങ്ങൾ തിട്ടപ്പെടുത്തിത്തുടങ്ങി.
“ഓനും ഓന്റെ ഉമ്മേം എന്നെ കാണാൻ ഇതേ വരേം നോക്കീട്ടില്ല. പതിന്നാലു കൊല്ലം!”
പുള്ളീടെ പഴേ ഒറച്ച ഒച്ചയെവിടെ? മിണ്ടിത്തുടങ്ങിയപ്പോഴെ ഞാൻ ഓർത്തിരുന്നു. ഇതൊരു വീഴാറായ ഒച്ചപോലെ. ഞാനൊന്നും തിരിച്ചു പറഞ്ഞില്ല.
ഉരുപ്പടികളൊക്കെ ഒരു പ്ലാസ്റ്റിക്ക് കൂട്ടിലിട്ട് നേരെ നീട്ടിയപ്പോ ചോദിക്കാണ്ടിരിക്കാൻ പറ്റിയില്ല.
“ഇനി?”
“ഇനിം ഇവിടെ കൂടാൻ പറ്റില്ലാല്ലോ?”
അതു പറഞ്ഞപ്പോ അങ്ങേരൊന്ന് വിക്കിയോ?
അതിന് ഞാനൊന്നും പറയാൻ പോയില്ല. അന്ന് മുതൽ ചോദിക്കണമെന്നു വച്ച ചോദ്യം ഞാനറിയാതെ വായീന്ന് പുറത്തുചാടി.
“നിങ്ങളെന്തിനാ ഇക്കാ പീക്കിരിനേ… ഉത്സവത്തിന്റന്ന്?”
അങ്ങേരെന്തോ ചിന്തിച്ചു തലകുനിച്ചു നിന്നു. കരയാണോ? എയ്, അല്ല. പതുക്കെ പതുക്കെ പറഞ്ഞു വരുന്നുണ്ട്.
“ആ… ഒരു നേരത്തെ തോന്നൽ… അല്ലാണ്ടെ ഞാനെന്തിനാ?”
അങ്ങേരെന്തിനാണ് കിതക്കുന്നത്?
“നിന്റെപ്പൻ തന്ന കരിഓയിലിന്റെ മൂച്ച്… പീക്കിരീടെ കാശിന്റെ ആർത്തിയും..”
പിന്നേമൊരു നീണ്ട മൂളൽ. തലകുനിച്ച് നിപ്പ്.
എന്റെ കൈ വിറച്ചു. ഞാനവിടെ കിടന്ന കസേരയിൽ ഇരുന്നു.
നാലുകൊല്ലം മുമ്പ് കരിഓയിലടിച്ച് പെരക്കകത്ത് കഴുക്കോലിക്കെട്ടിയ കയറേൽ തൂങ്ങിയ അപ്പന്റെ ചോട്ടീന്ന് ചെകിടിച്ച ആ നാറ്റം എന്നെ വീണ്ടും ഓക്കാനിപ്പിച്ചു.
ആരാണ്ടോടോ കലി തീർക്കണമട്ടിൽ മഴേം കാറ്റും ഒരുമിച്ചൊരു വരവുവന്നു. എന്തൊരു ഒച്ചയാണ്!
*കരിഓയിൽ: വില കുറഞ്ഞ വീര്യം കൂടിയ കടുംനിറത്തിലുള്ള ലോക്കൽ മദ്യം.
കഥ പറയുന്നൊരാൾ

