കഥ: *കരിഓയിൽ *കരിഓയിൽ: വില കുറഞ്ഞ വീര്യം കൂടിയ കടുംനിറത്തിലുള്ള ലോക്കൽ മദ്യം. എന്തൊരു ഒച്ചയാണ്! ആ പെണ്ണ് എന്തൊരു കാറിച്ചയാണ്. കാവീന്ന് വീട്ടിക്കേറിയിട്ടും രക്ഷയില്ല. അതെങ്ങനാ, ആ മൈക്ക് സെറ്റുകാര് കോളാമ്പി ഇങ്ങോട്ട് തിരിച്ചല്ലേ ഞങ്ങടെ മഹാഗണിത്തൈയ്യേല് കെട്ടിയേക്കണെ. വീട്ടിലേക്കുള്ള വെട്ടുകല്ല് തെളിഞ്ഞ വഴി ചവിട്ടിക്കേറുമ്പോൾ പീക്കിരി മമ്മദ് കയ്യാലേൽ ചാരി കാജാ ബീഡി വലിച്ചു കേറ്റണ്ട്. അതെ, കാജാ ബീഡി തന്നെയാ. വെകിടന്റെ വീട്ടിൽ ക്രിക്കറ്റ് കളി കാണാൻ പോകുമ്പോ ടി.വി.ടെ മുന്നീന്ന് മനസ്സില്ലാമനസ്സോടെ കാജാ ബീഡി മേടിക്കാൻ ഓടാറുള്ളതാണ്; അല്ല, വെകിടൻ ഓടിക്കാറുള്ളതാണ്. ആ പൊളിഞ്ഞു വീഴാറായ കയ്യാലേന്ന് വല്ല പാമ്പും അങ്ങേരെ കടിക്കാതിരുന്നാൽ മതിയാരുന്നു. കാവീന്ന് ഇങ്ങോട്ടു നടക്കുമ്പോഴാണ് പീക്കിരീടെ പെണ്ണുമ്പിള്ളേം പത്തിൽ പഠിക്കണ പെങ്കൊച്ചും പെട്ടിക്കടേൽ വെലപേശണത് കണ്ടത്. വെകിടൻ നാസറെവിടെ? വേതാളമുണ്ടെങ്കിൽ വിക്രമാദിത്യനും കാണാണ്ടിരിക്കില്ലല്ലോ? തോന്നൽ തെറ്റിയില്ല. ലൈറ്റ് വെട്ടമില്ലാത്ത വീടിന്റെ ഇറയത്ത് കിടക്കണ നീളൻ മേശേടെ മൂലയിൽ അപ്പന്റെ ഓരം ചേർന്ന്…
Author: Vishnu K K
വീട്ടിലെ പൂച്ച പ്രസവിച്ചു. നാലാം നാൾ-ഞാനതുങ്ങളെ പുഴക്കക്കരേക്ക് നാടുകടത്തി. തിരിച്ചു കേറുമ്പോൾ ഉമ്മറപ്പടിയിൽ കത്തുന്ന കണ്ണുകൾ. ഞാനത് കണ്ടില്ല. രാത്രി എന്റെ കുഞ്ഞിന്റെ തൊട്ടിലിനരികെ വീണ്ടും തിളങ്ങുന്ന കണ്ണുകൾ. ഞാനതു കണ്ടു, ഞാനുറങ്ങിയില്ല. ഞാനിപ്പോൾ നാടുകടത്തപ്പെട്ടവരെ തിരയുകയാണ്.
ഇഷ്ടപ്പെട്ട പുസ്തകം ഏതാണെന്ന് ഒരു മലയാളിയോട് ചോദിച്ചാൽ ആദ്യം മനസ്സിലേക്കെത്തുന്ന പേര് പലപ്പോഴും ഖസാക്കിന്റെ ഇതിഹാസം ആയിരിക്കും. മലയാള സാഹിത്യത്തിലെ ഒരു നാഴികക്കല്ലായ ഈ നോവലാണ് എന്റെയും പ്രിയപ്പെട്ട പുസ്തകം. ഒ. വി. വിജയൻ മാഷ് രചിച്ച ഈ പുസ്തകം പാലക്കാടിന്റെ പശ്ചാത്തലത്തിൽ ഖസാക്ക് എന്ന സാങ്കൽപികഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. കരിമ്പനകൾ നിറഞ്ഞ, ചെതലിമലയും കൂമൻകാവും അതിരിടുന്ന, റാവുത്തന്മാരും തീയ്യന്മാരും ജീവിക്കുന്ന ആ ഗ്രാമത്തിലേക്ക് സർക്കാർ ഏകാധ്യാപകവിദ്യാലയത്തിലെ അധ്യാപകനായി രവി എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. “കൂമൻകാവിൽ ബസ്സ് ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം.” ഈ ഒരൊറ്റഖണ്ഡിക മതി വായനക്കാരനെ രവിയോടൊപ്പം ഖസാക്കിലേക്കുള്ള യാത്രയിൽ പങ്കാളിയാക്കാൻ. തുടക്കം മുതൽ തന്നെ ഒരു സ്വപ്നസദൃശമായ ലോകത്തിലേക്കാണ് വിജയൻ മാഷ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഖസാക്കിലെ ജീവിതത്തിനിടയിൽ മാധവൻ നായർ, അപ്പുക്കിളി, നൈജാമലി, മൈമുന, കുപ്പുവച്ചൻ, കുട്ടാടൻ…
മെയ്മാസത്തിലെ പകലിൻ്റെ യൗവ്വനത്തിലും നാട്ടുപാത തണൽമൂടിക്കിടന്നു. അയൽപക്കക്കാർ കാവിൻ്റെ കയ്യേറിയതെന്നു പറഞ്ഞുപോരുന്ന പറമ്പിലെ റബ്ബർമരങ്ങൾക്കും സർപ്പകാവിനുമിടയിൽ, കരിയില പുതഞ്ഞ നാട്ടുപാത പുഴയിലേക്കു നീണ്ടുകിടന്നു. പരസ്പരം ഒന്നായിരുന്നവർ വീണ്ടുമൊന്നിക്കാൻ ശ്രമിക്കുന്നതുപോലെ കാവിലെ കാട്ടുമരങ്ങളിൽ നിന്ന് വള്ളിപ്പടർപ്പുകൾ മൺപാതക്കു മുകളിലൂടെ റബ്ബർമരത്തിൻ്റെ ശിഖരങ്ങളിലേക്കു നീളുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. കാറ്റ് വീശിയപ്പോൾ തവിട്ടുനിറമുള്ള മണ്ണിൽ, കാവിൽ നിന്നും പടർപ്പ് തേടി പുറത്തിറങ്ങിയ കാട്ടുചെടികൾക്കിടയിലൂടെ സൂര്യകിരണങ്ങൾ നൃത്തമാടുവാൻ വെറുതെ ശ്രമിച്ച് പിൻവലിഞ്ഞു. നാട്ടുപാതയും കാവും അതിർത്തി പങ്കിടുന്ന, പകുതിയോളം പൊളിഞ്ഞു വീണ കയ്യാലക്കല്ലുകൾക്കിടയിൽ ചെറിയ ഇഴജന്തുക്കൾ ഉണ്ടായിരിക്കണം. കാവിനുള്ളിലെ ചെറിയ കോവിലുകൾ അടഞ്ഞുകിടന്നു. പണ്ടെപ്പോഴോ അഗ്നിക്കിരയായ മഹാക്ഷേത്രമാണിതെന്നു വല്യപ്പമ്മാർ പറഞ്ഞവൻ കേട്ടിട്ടുണ്ട്. കാവിനു താഴെ ഒഴുകുന്ന പുഴയിൽ നിന്നും കിട്ടിയ നാഗയക്ഷിവിഗ്രഹങ്ങൾ അവർ തെളിവായി കാട്ടിയതും ഓർമ്മയിലുണ്ട്. വെള്ളിയാഴ്ചകളിലും സംക്രാന്തിക്കും കാവിലെ പ്രഭാതപൂജയ്ക്ക് അക്കരെ നിന്നും ഒരു നമ്പൂരി വരും. ആ ദിവസങ്ങളിൽ കാവിലെ തൊഴൽ അവൻ മുടക്കാറില്ല. ദേവദാസ് – ആയില്ല്യം —സ്വന്തം പേരും നാളും പറഞ്ഞു…
റബേക്ക ഒന്ന് ലിഫ്റ്റിനുള്ളിലെ ഇരിപ്പ് അയാൾക്ക് മടുത്തുതുടങ്ങിയിരുന്നു. നീണ്ട മുപ്പതുവർഷത്തെ ആശുപത്രിസേവനം പുതുമകളൊന്നും തന്നെ ബാക്കി വെച്ചിരുന്നില്ല. വലിഞ്ഞു മുറുകിയ മുഖങ്ങളുമായി പരക്കം പായുന്ന മനുഷ്യർ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കോടുന്നത് കണ്ട് അയാൾക്ക് മതിയായി. എട്ടുമണിക്കൂർ ഡ്യൂട്ടിക്കിടയിൽ പലവട്ടം കയറിയിറങ്ങിപ്പോകുന്ന ചില മുഖങ്ങൾ; മറ്റു ചിലർ തികച്ചും അപരിചിതർ. അവർക്കു നേരെ നോക്കി ഒന്ന് പുഞ്ചിരിക്കണമെന്നുണ്ടെങ്കിലും അതിന് കഴിയാതെ ലിഫ്റ്റിലെ അക്കങ്ങളുമായി മൽപ്പിടിത്തം തുടർന്നു കൊണ്ടേയിരുന്നു. വാച്ചിലെ സമയം ഒമ്പതര പിന്നിട്ടിരിക്കുന്നു. നീലനിറത്തിലുള്ള യൂണിഫോം അണിഞ്ഞ നഴ്സുമാർ വഴി മാറുന്നത് കണ്ടാണ് തറയിൽ നിന്നും നോട്ടം ഉയർത്തിയത്. റബേക്ക മാഡമാണ്! ആദരവോടെ പ്ലാസ്റ്റിക് കസേരയിൽ നിന്നെഴുന്നേറ്റു. നൽകിയ ‘ഗുഡ് മോർണിങ്ങി’ന് ഒരു ചെറു മന്ദഹാസം പകരമേകി അവർ ലിഫ്റ്റിന്റെ മൂലയിൽ ഒതുങ്ങി നിന്നു. മറ്റാരുടെയും മുഖത്ത് നോക്കാതെ, അയാളുടെ കാതുകൾ ഫ്ലോറുകളുടെ നമ്പറുകൾ ഒപ്പിയെടുക്കുകയും വിരലുകൾ ആ ബട്ടണുകളിൽ പതിപ്പിക്കുകയും ചെയ്തു. ലിഫ്റ്റിലുള്ളവരുടെ പാദങ്ങളിലേക്ക് തലകുനിച്ച് കണ്ണുകൾ തറച്ചിരുന്ന അയാൾ, റബേക്ക…
മീനവെയിലിന്റെ ചൂടാറിത്തുടങ്ങിയിരിക്കുന്നു. പൊരിവെയിലത്ത് ടൗണിലെ കടകളൊക്കെയും കയറിയിറങ്ങി കണിയൊരുക്കാനും വിഷുസദ്യക്കുമുള്ള സാധനങ്ങളൊക്കെയും സംഘടിപ്പിച്ച് അവൻ വീട്ടിലെത്തിയിട്ട് അധികനേരമായിട്ടില്ല. ടൗണിലെ വഴിയോരക്കടയിൽനിന്ന് ഒന്നുരണ്ട് കണിക്കൊന്നക്കെട്ട് വാങ്ങിയതുമാണ്. സാധനങ്ങൾ ഓരോന്നായി പെറുക്കിയടുക്കിവെക്കുമ്പോൾ ഗോപിക മുഖം കറുപ്പിച്ചു. “ഡാ, ഇത് അപ്പിടി വാടിയതാണല്ലോ… നാളേക്ക് ഇനി മൊത്തം അടർന്നുവീഴേം ചെയ്യും.” അവൾ ഇടുപ്പിൽ കൈ കൊടുത്തു. അവൾ വാട്സാപ്പ് ചെയ്ത ലിസ്റ്റിലെ മൂന്നാലു സാധനങ്ങൾ വാങ്ങാൻ മറന്നത് അവൾ കണ്ടുപിടിച്ചു. “അല്ലേലും ഞാനില്ലാതെ നിന്നെ സാധനം മേടിക്കാൻ വിട്ട എന്നെ പറഞ്ഞാൽ മതിയല്ലോ!” അവൾ ആത്മഗതമെന്നോണം പറഞ്ഞു. പക്ഷേ, അതവനോടുള്ള പരിഭവമാണെന്ന് ആ ആത്മഗതത്തിന്റെ ഉച്ചസ്ഥായി പറയാതെ പറഞ്ഞു. “ഈ മൂന്നാം മാസത്തിൽ ഇനി നിന്നേയും കൂട്ടി സ്കൂട്ടറിൽ ടൗണിൽ പോകാത്തോണ്ടാ, മിണ്ടാതിരി പെണ്ണേ!” “ഡോക്ടർ എന്താ പറഞ്ഞേന്ന് ഓർമ്മയുണ്ടല്ലോ അല്ലെ?” അവൻ അവൾക്കുനേരെ കണ്ണുരുട്ടി. ഗോപികയുടെ വെളുത്തുമെലിഞ്ഞ കൈകൾ അവളുടെ കനംവെക്കാൻ തുടങ്ങിയ വയറിലേക്കും കണ്ണുകൾ പ്രാർത്ഥനയോടെ മുകളിലേക്കും നീണ്ടു. അവൻ ഗോപിച്ചേട്ടന്റെ വീട്…
1 അവൻ തന്റെ തോർത്ത് മുണ്ടിന്റെ കുറിയ വശം കഴുത്തിൽ കൂട്ടിക്കെട്ടി. മറ്റേ വശം കൊണ്ട് അവൻ പുഴയുടെ അരികിലെ ചപ്പുകൾക്കിടയിൽ കോരാൻ തുടങ്ങി. ചെറു മീനുകളെയും ചെറിയ കൊഞ്ചുകളെയും കോരിയെടുക്കാനുള്ള ശ്രമമാണ്. തോർത്ത് കൊണ്ട് കോരുന്നതിനിടെ ഇടങ്കാലുകൊണ്ട് അവൻ ചപ്പുകൾ ചവിട്ടി ഇളക്കി. കിട്ടിയ മൂന്ന് കറുത്ത കൊഞ്ചുകളെയും രണ്ട് ചെറിയ വെളുത്ത കൊഞ്ചുകളെയും അവൻ തന്റെ പിഞ്ഞിത്തുടങ്ങിയ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടു. തോർത്ത് മുണ്ട് വെള്ളത്തിൽ ഉലച്ച് കഴുകി. അവൻ തോർത്ത് മണത്തു നോക്കി. ചെളിമണം മാറിയിട്ടില്ല. നീണ്ട ചൂണ്ടക്കണ എടുത്ത് അവൻ തൊമ്മൻകുത്തിന്റെ മരങ്ങൾ കുടപിടിച്ചു നിൽക്കുന്ന വളവിലേക്കു നടന്നു. ആ കാടിന്റെ ഓരോ നടപ്പാതയും അവനു കൈവെള്ളയിലെ രേഖകൾ പോലെ പരിചിതമാണ്. “ഡാ, നിനക്കിന്ന് എസ്.എസ്.എൽ.സി പരീക്ഷ അല്ലേ, എന്തോന്നാടാ?” പോകുന്ന വഴിക്ക് അപ്പുറത്തെ രമചേച്ചി തലയിൽ വിറകുകെട്ടുമായി ചോദ്യമെറിഞ്ഞു. “അത് ഉച്ച കഴിഞ്ഞല്ലേ?” നേരെ നോക്കാതെ പറഞ്ഞു പോകുന്ന അവനെ നോക്കി അവർ ഒരു…
യുദ്ധം വിളമ്പി വെച്ച ചോറിൽ ഒരു മുടിനാര് കണ്ടതിന് ഭാര്യയുടെ കരണത്തടിച്ച്, ചോറുപാത്രം വലിച്ചെറിഞ്ഞ് അയാൾ യുദ്ധത്തിനെതിരെ കവിതയെഴുതാൻ പോയി.
വെയിൽ മാഞ്ഞുതുടങ്ങിയിരുന്നു. അസ്തമയസൂര്യനെ നോക്കി നെൽക്കതിരുകൾ പുഞ്ചിരിച്ചു. പാടത്തിന്റെ ഓരത്തുകൂടി ഒഴുകുന്ന കൈത്തോടിലെ പരൽമീനുകൾ അവരുടെ കാലുകളിൽ മുത്തമിട്ടുകൊണ്ടിരുന്നു. കലുങ്കിനടിയിൽ കനകന്റെ കാലിലെ ചെളി പടർന്ന നീരൊഴുക്കിൽ പരൽമീനുകൾ ശെൽവിയുടെ വെളുത്തുതുടുത്ത പാദങ്ങളെ തിരഞ്ഞു. “കനകാ… മെല്ലെ…” ശെൽവിയുടെ ചുണ്ടുകൾ അവനു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ മൊഴിഞ്ഞു. കനകൻ ആ പ്രേമകൂജനത്തെ തന്റെ ചുണ്ടുകൾകൊണ്ട് പുറത്തുപോകാതെ തടഞ്ഞുവെച്ചു. അവന്റെ ബലിഷ്ഠമായ കൈകൾ ശെൽവിയെ വരിഞ്ഞുമുറുക്കി. “അയ്യടാ… അതൊക്കെ പിന്നെ. ഇപ്പോ വിട്, കനകാ… പ്ലീസ്..!” കനകനെ തള്ളിമാറ്റി അവനിൽ നിന്നകലുമ്പോഴും ശെൽവിയുടെ ചുണ്ടുകൾ എന്തിനോ വേണ്ടി വെമ്പിക്കൊണ്ടിരുന്നു. “ശെൽവീ… ഡീ… പോകല്ലേ…” കനകൻ കെറുവിച്ചുകൊണ്ട് പുറകെ ചെന്നു. ചുറ്റിലും മിഴികൾ പായിച്ചുകൊണ്ട് ശെൽവി കലുങ്കിനടിയിൽ നിന്നു പതിയെ പുറത്തെത്തി. “പിന്നെ… ഞാൻ ഇപ്പം നിന്നു തന്നോ…?” അവൾ നിന്നു കയർത്തു. “ആ വീട്ടിലേക്ക് എന്നെ വലതുകാൽ വെച്ച് കയറ്റിയിട്ട് പോരേ ഈ കൊഞ്ചലൊക്കെ?” പാടത്തിന്റെ കരയിലുള്ള കനകന്റെ ഓടിട്ട വീട് ചൂണ്ടി…
“എന്നാ ഇനി പെണ്ണും ചെറുക്കനും എന്തേലും സംസാരിക്കട്ടെ,” ദാമോദരൻ നന്ദയുടെ മുഖത്തു നോക്കിയാണ് പറഞ്ഞത്. ശേഷം അയാൾ ശ്രീധരൻ ചേട്ടന്റെ മുഖത്തേക്കു നോക്കി സമ്മതവും നേടി. ശ്രീധരൻ സഹധർമ്മിണിയുടെ മുഖം വായിക്കാൻ ശ്രമിച്ചു. അവരുടെ ഇഷ്ടക്കേട് അയാൾ വായിച്ചെടുത്തു; അവന്റെ നാടൻ സ്വഭാവവും അലസമായ മുടിയും അവർക്കത്ര പിടിച്ച മട്ടില്ല. മിഥുന്റെ മുഖത്തു വലിയ മാറ്റമൊന്നുമുണ്ടായില്ല. അയാൾ ചൂട് ചായ പതിയെ കുടിക്കുന്നതു തുടർന്നു. അവന്റെ ചുളിവു വീണ ഷർട്ട് അയാളുടെ ആത്മവിശ്വാസം കെടുത്തി. പാടത്തെ നിലമൊരുക്കൽ കഴിഞ്ഞപ്പോൾ വൈകി. ഉച്ച തിരിഞ്ഞു പോകാമെന്ന് ദാമോദരനോട് ഏറ്റതാണ്. പിന്നെ ഒരു പാച്ചിലായിരുന്നു. ഉള്ളതിൽ നല്ല ഒരു ഷർട്ടും മുണ്ടും, ഒരു കാക്കക്കുളി കഴിച്ച്, ധൃതിയിൽ ധരിച്ച് ദാമോദരന്റെ ബൈക്കിന്റെ പുറകിൽ കയറിയതാണ് അവൻ. മിഥുൻ മേശമേൽ നിരത്തി വച്ചിരിക്കുന്ന പലഹാരപാത്രങ്ങളിലേക്ക് നോക്കി. എന്തെങ്കിലും ഒന്നെടുക്കണ്ടേ എന്നു അവൻ ചിന്തിച്ചു. ഇതിനു മുമ്പ് പെണ്ണ് കാണാൻ പോയപ്പോൾ ഒന്നും എടുക്കാൻ നിന്നതല്ല. അത്…
