വെയിൽ മാഞ്ഞുതുടങ്ങിയിരുന്നു. അസ്തമയസൂര്യനെ നോക്കി നെൽക്കതിരുകൾ പുഞ്ചിരിച്ചു. പാടത്തിന്റെ ഓരത്തുകൂടി ഒഴുകുന്ന കൈത്തോടിലെ പരൽമീനുകൾ അവരുടെ കാലുകളിൽ മുത്തമിട്ടുകൊണ്ടിരുന്നു. കലുങ്കിനടിയിൽ കനകന്റെ കാലിലെ ചെളി പടർന്ന നീരൊഴുക്കിൽ പരൽമീനുകൾ ശെൽവിയുടെ വെളുത്തുതുടുത്ത പാദങ്ങളെ തിരഞ്ഞു.
“കനകാ… മെല്ലെ…” ശെൽവിയുടെ ചുണ്ടുകൾ അവനു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ മൊഴിഞ്ഞു. കനകൻ ആ പ്രേമകൂജനത്തെ തന്റെ ചുണ്ടുകൾകൊണ്ട് പുറത്തുപോകാതെ തടഞ്ഞുവെച്ചു. അവന്റെ ബലിഷ്ഠമായ കൈകൾ ശെൽവിയെ വരിഞ്ഞുമുറുക്കി.
“അയ്യടാ… അതൊക്കെ പിന്നെ. ഇപ്പോ വിട്, കനകാ… പ്ലീസ്..!”
കനകനെ തള്ളിമാറ്റി അവനിൽ നിന്നകലുമ്പോഴും ശെൽവിയുടെ ചുണ്ടുകൾ എന്തിനോ വേണ്ടി വെമ്പിക്കൊണ്ടിരുന്നു.
“ശെൽവീ… ഡീ… പോകല്ലേ…”
കനകൻ കെറുവിച്ചുകൊണ്ട് പുറകെ ചെന്നു. ചുറ്റിലും മിഴികൾ പായിച്ചുകൊണ്ട് ശെൽവി കലുങ്കിനടിയിൽ നിന്നു പതിയെ പുറത്തെത്തി.
“പിന്നെ… ഞാൻ ഇപ്പം നിന്നു തന്നോ…?” അവൾ നിന്നു കയർത്തു.
“ആ വീട്ടിലേക്ക് എന്നെ വലതുകാൽ വെച്ച് കയറ്റിയിട്ട് പോരേ ഈ കൊഞ്ചലൊക്കെ?”
പാടത്തിന്റെ കരയിലുള്ള കനകന്റെ ഓടിട്ട വീട് ചൂണ്ടി ശെൽവി പറഞ്ഞു. അതു പറയുമ്പോൾ അവളുടെ തുടുത്ത കവിൾത്തടങ്ങളിൽ ഒരു നുണക്കുഴി വിരിയാൻ തുടങ്ങുന്നുണ്ടായിരുന്നു.
“ആ…” കനകൻ ഒന്നിരുത്തി മൂളി. കിട്ടാതെപോയതിനോടുള്ള കൊതിക്കെറുവ് അവന്റെ മൂളലിൽ പ്രകടമായിരുന്നു.
“അതേ, നാളത്തെ കാര്യം മറക്കല്ലേട്ടോ.”
തിരിഞ്ഞുനടക്കുന്നതിനിടയിൽ ശെൽവി തന്റെ ചുരിദാറിന്റെ ഷാൾ നേരെയാക്കി.
നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ
2005 ജൂൺ 14 – 6 PM
പകുതി തമിഴും പകുതി മലയാളവും കലർന്ന ഭാഷ പ്ലാറ്റ്ഫോമിലൂടെ തലങ്ങും വിലങ്ങും ഓടുകയും നടക്കുകയും ഇരിക്കുകയും ചെയ്തു. നാഗർകോവിൽ–ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പ്ലാറ്റ്ഫോമിലേക്ക് പതിയെ പ്രവേശിച്ചു. നാഗർകോവിലിൽ നിന്ന് തുടങ്ങുന്ന ട്രെയിൻ ആയതിനാലാകണം തിരക്ക് നന്നേ കുറവായിരുന്നു.
കനകരാജ് ബോഗിയുടെ പുറത്ത് ഒട്ടിച്ചിരിക്കുന്ന ചാർട്ട് പ്രകാരം എ.സി. ബർത്തിലെ അവരുടെ രണ്ടാളുടെയും — ശെൽവിയുടെയും അച്ഛൻ മുത്തുവേലിന്റെയും — സീറ്റ് കണ്ടെത്തി. അവൻ അവരുടെ ബാഗുകൾ എടുത്ത് സീറ്റിനടുത്ത് കൊണ്ടുപോയിവെച്ചു. ശെൽവി തന്റെ ഇന്റർവ്യൂ കാർഡും സർട്ടിഫിക്കറ്റുകളും ഒന്നുകൂടി പരിശോധിച്ചു.
ചെന്നൈയിൽ ചെന്നിട്ട് കവലയിലെ ചന്ദ്രൻ മാഷിന്റെ കടയിലേക്ക് ഫോൺ ചെയ്യണമെന്ന് കനകൻ ശെൽവിയെ ചട്ടംകെട്ടി.
മുത്തുവേൽ പുറംതിരിഞ്ഞുനിന്ന വേളയിൽ അവരുടെ ചുണ്ടുകൾ ദ്രുതഗതിയിൽ പ്രണയത്തെ പകുത്തു പിന്തിരിഞ്ഞിരുന്നു. ശെൽവിയുടെ കണ്ണുകൾ ചുറ്റിലും പരതി. പ്ലാറ്റ്ഫോമിലെ ബെഞ്ചിലിരുന്ന വയോധിക അവരെ നോക്കി അർത്ഥംവെച്ചു ചിരിച്ചു. അവൾ അവന്റെ കൈയിൽ പിച്ചി. കനകൻ ഒരു വളിച്ച ചിരി തിരികെ സമ്മാനിച്ചു.
ട്രെയിൻ ഹോൺ മുഴക്കി. കനകരാജ് ശെൽവിയുമായുള്ള ചിരികളികൾ മതിയാക്കി ഭാവി ഭാര്യാപിതാവിന് ഒരു ഹസ്തദാനവും നൽകി പുറത്തിറങ്ങി.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ 2005 ജൂൺ 14 – 6:50 PM
ആ വലിയ ജനസഞ്ചയത്തിനകത്തേക്ക് ട്രെയിൻ കടന്നുചെന്നു. അതുവരെ ഒഴിഞ്ഞുകിടന്ന ബർത്തുകളിലെല്ലാം ആളുകൾ സ്ഥാനമുറപ്പിച്ചത് ശെൽവി ട്രെയിനിലെ മങ്ങിയ ലൈറ്റുവെട്ടത്തിൽ ശ്രദ്ധിച്ചു. മൂന്നു മിനിറ്റത്തെ ഇടവേളയ്ക്കുശേഷം ട്രെയിൻ വീണ്ടും ചലിച്ചു തുടങ്ങി.
അവൾ പുറകോട്ടു മറഞ്ഞുപോകുന്ന മരങ്ങളെയും കെട്ടിടങ്ങളെയും നോക്കി കനകനെ ഓർത്തിരുന്നു. വർക്കല,പരവൂർ, മയ്യനാട് സ്റ്റേഷനുകളുടെ മഞ്ഞനിറത്തിലുള്ള ബോർഡുകൾ പെട്ടെന്നുതന്നെ കടന്നുപോയത് അവൾ ശ്രദ്ധിച്ചു. ട്രെയിൻ അതിന്റെ വേഗം കൈവരിച്ചിരിക്കുന്നു.
തന്റെ അടിയിലെ ഇന്നറിൽ ഒരു നനവ് പടരുന്നുണ്ടോ – ശെൽവി സംശയിച്ചു. “ഡേറ്റ് ആവാറായില്ലല്ലോ…” .അവൾ ഓർത്തു. പതിയെ മയങ്ങുന്ന അച്ഛനെ അവൾ ശല്യപ്പെടുത്തിയില്ല. ചെറിയൊരു പേടിയോടെ പ്ലാസ്റ്റിക് കവറിലെ സാനിറ്ററി പാഡുമായി അവൾ വാഷ്റൂം ലക്ഷ്യമാക്കി എഴുന്നേറ്റു.
കോച്ചിന്റെ വാതിലുകളിൽ പുറത്തേക്കു നോക്കി ഉയരമുള്ള ഒരാൾ എന്തോ ശ്രദ്ധിച്ചുകൊണ്ട് നില്പുറപ്പിച്ചിരിക്കുന്നത് അവൾ അവ്യക്തമായി കണ്ടു. അവൾ കടന്നുപോകുമ്പോൾ അയാളുടെ കണ്ണുകൾ ഒന്ന് അവളിലേയ്ക്ക് വഴുതി. അതു ശ്രദ്ധിക്കാതെ അവൾ പതിയെ മുന്നോട്ടു നടന്നു.
ബാത്റൂമിന്റെ വാതിൽ തുറന്നവൾ അകത്തു കയറി. ഉള്ളിൽ ബോൾട്ടിടുന്നതിനുമുമ്പേ ഒരാൾ — താടിയുള്ള കരുത്തനായ ഒരാൾ — കൂടി തള്ളിത്തുറന്ന് അകത്തെത്തി. അവളുടെ തുറന്ന വായിൽ അവളുടെ ചുരിദാർ ഷാൾ, ശംഖു പച്ചകുത്തിയ ബലിഷ്ഠമായ കരങ്ങളാൽ തിരുകപ്പെട്ടു. വാതിൽ അകത്തുനിന്ന് അടഞ്ഞു.
ട്രെയിനിന്റെ ഇരുമ്പുചക്രങ്ങൾ റെയിൽപ്പാളങ്ങളോടു വഴക്കുകൂടുന്നതു തുടർന്നു. അവ ഉച്ചത്തിൽ കരയുകയും പിടയുകയും ചെയ്തു.
കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ
2005 ജൂൺ 14 – 8 PM
“ഓടുന്ന ട്രെയിനിൽ തമിഴ് യുവതിക്കു പീഡനം; അതിജീവിത സുരക്ഷിത. പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നു.”
ശെൽവിയും മുത്തുവേലും ആർ.പി.എഫ്. ഓഫീസ് മുറിയിൽ ചുവരിലെ സ്ക്രീനിൽ ഓടുന്ന വാർത്തയുടെ കീഴിൽ വിറങ്ങലിച്ചുനിന്നു. തന്റെ പുതിയ പേര് — ‘അതിജീവിത’ — അവൾ കണ്ണീർ മതിലുകൾക്കിടയിലൂടെ കണ്ടു.
ചുവന്ന ബൈക്കിൽ പറന്നിറങ്ങുന്ന കനകനെ ശെൽവിക്കു നോക്കാനായില്ല. അവളുടെ ശിരസ്സ് തൂങ്ങിമരിച്ചവരുടേതുപോലെ ഒടിഞ്ഞുകിടന്നു. മുത്തുവേൽ തലയിൽ കൈവെച്ച് കണ്ണുകൾ തറയിൽ നട്ടുകൊണ്ടിരുന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
“ആടോ… ഞാനിവിടെത്തന്നെ ജീവിക്കും. പിന്നെ ഞങ്ങക്കു ചാകാൻ പറ്റുമോ?”
“ശെൽവി” എന്നെഴുതിയ ജീപ്പിന്റെ ബോണറ്റിൽ ചാരിനിന്നുകൊണ്ടവൾ കിതച്ചു.
“വെറുതെയല്ലടി നിന്നെ മറ്റവൻ ട്രെയിനിൽ മുതലാക്കീത്. ഇനിപ്പോ എല്ലാം നിന്റെ അടവാണോന്ന് ആർക്കറിയാം…” ടൗണിലെ പഴയ ഡ്രൈവർ മാനുവലിനു ദേഷ്യം മാറിയില്ല. ഓട്ടം കിട്ടാത്തതിൻ്റെ ചൊരുക്ക് തീർക്കുകയാണയാൾ.
“നിന്റെ തന്ത അന്നെന്തു കണ്ടിട്ടാ ചത്തതെന്നു തമ്പുരാനറിയാ… നീയും നിന്റെ തള്ളേം കണക്കാ.”
അയാൾ വൃത്തികെട്ട ചിരി ചിരിച്ചു.
ശെൽവിയുടെ കണ്ണുകൾ കത്തി. അവളുടെ വിരലുകൾ മുഷ്ടിയായി കുറുകി. അവൾ രണ്ടടി മുന്നോട്ടുവെച്ച് മാനുവലിന്റെ കരണം പുകച്ചു.
“കടന്നുപോടാ വൃത്തികെട്ടവനേ!” അവൾ അലറി.
അത് അയാൾ പ്രതീക്ഷിച്ചില്ല. കവിളിൽ തിരുമ്മി അയാൾ പുറകോട്ടുമാറി.
“നിൻ്റെ തന്ത ഇവിടെ കെടന്ന് കൊറേ വണ്ടി ഓട്ടിച്ചതാ… അല്ലേൽ നിന്നെ ഞാൻ…” മാനുവൽ പല്ലിറുമ്മി.
ചവിട്ടിക്കുലുക്കി ജീപ്പിൽ കയറുമ്പോൾ അതിൽ കടകളിലേക്കുള്ള ചാക്കുകെട്ടുകൾ ഉടമസ്ഥരെ കാത്തുകിടന്നു.
ചന്തയിൽ നിന്നു ജീപ്പ് തിരികെയിറക്കുമ്പോൾ കനകന്റെ പലചരക്കുകടയിലേക്കു ശെൽവി ഒരു നോട്ടമെറിഞ്ഞു. അതിന്റെ ലക്ഷ്യം സാധിക്കാതെ അതു കനകന്റെ കണക്കെഴുതുന്ന ഭാര്യയുടെ മുതുകിൽ തട്ടി തിരിച്ചിറങ്ങി.
പഴകിയ ആ ഓടിട്ട വീടിൻ്റെ മുറ്റത്ത് ജീപ്പ് നിർത്തി ഇറങ്ങുമ്പോൾ അപ്പുറത്തെ വീട്ടിലെ ശോശാമ്മ ചേടത്തി പരിഹാസമെറിഞ്ഞു.
“വന്നോ അതിജീവിത… ഇന്നേത് ട്രെയിനിലായിരിന്നു നിൻ്റെ ഏർപ്പാട്?”
“ദേ തള്ളേ, നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എൻ്റെ നേരെ വേണ്ടാന്ന്. വീട്ടിൽക്കേറി തല്ലും ഞാൻ.” ശെൽവി വലതു കൈ ചൂണ്ടി പന്നച്ചെടികൾ തീർത്ത അതിരിലേക്ക് നടക്കാനൊരുങ്ങി.
അവളുടെ മട്ടും ഭാവവും കണ്ടിട്ടാകണം ശോശാമ്മ ചേടത്തി പിൻവലിഞ്ഞു വീട്ടിനകത്തേക്കു കയറി.
മുറ്റത്തെ ബഹളം കേട്ടിട്ടാണ് കനകമ്മ പുറത്തെത്തിയത്. ശെൽവിയുടെ വാക്കുകൾ മാത്രമേ അവർ കേട്ടുള്ളൂ. എങ്കിലും ശോശാമ്മ എന്തെങ്കിലും ചൊറിഞ്ഞിട്ടുണ്ടാകുമെന്നവർ ഊഹിച്ചു.
അവരുടെ കണ്ണുകൾ സജലങ്ങളായി. ശെൽവി അത് ശ്രദ്ധിക്കാതിരുന്നില്ല. അവൾ അമ്മയോടു കയർത്തു.
“ഞാൻ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ കണ്ണും നിറച്ചോണ്ട് എൻ്റെ മുന്നീ വരരുതെന്ന്. ഇവിടെ ആരേലും ചത്തോ?”
അതുകേട്ടതോടെ കനകത്തിൻ്റെ കണ്ണുകൾ പെയ്തു തുടങ്ങി.
“അമ്മേ, ഇങ്ങനെ തളരല്ലേ, നമുക്കും ജീവിക്കണം. …”
ശെൽവി അമ്മയുടെ ചുമലുകളിൽ പിടിച്ചു. അവൾ അവരുടെ കണ്ണുകളിലേക്കു തന്നെ നോക്കി. ആ കത്തുന്ന കണ്ണുകൾക്കുമുന്നിൽ കണ്ണീർ തോർന്നു തുടങ്ങി.
“ലോകത്ത് രണ്ടു തരം ആൾക്കാരെ ഉള്ളു തള്ളേ, തോറ്റവരും ജയിച്ചവരും. ഇനിയെൻ്റെ ഊഴം. ഞാൻ വേട്ട തുടങ്ങാനിരിക്കുന്നതേയുള്ളൂ…”
അപ്പോൾ അവളുടെ കണ്ണുകളിലെ തിളക്കത്തിൻ്റെ മുന്നിൽ കനകത്തിനു പിടിച്ചു നിൽക്കാനായില്ല. അവരുടെ കണ്ണുകൾ നിലം തുടച്ചു തുടങ്ങി.
വാർത്ത 2011 ജൂൺ 16 – 3 PM
മയ്യനാട് ട്രെയിൻ പീഡനം: അതിജീവിതയ്ക്കു നീതി നിഷേധം. തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതെ വിട്ടു കോടതി. നീണ്ട ആറുവർഷത്തെ നിയമപോരാട്ടം വെറുതെയായി. പ്രതികരിക്കാതെ അതിജീവിത.
കോടതി വരാന്തയിൽ മാധ്യമങ്ങളുടെ നീട്ടിപ്പിടിച്ച മൈക്കുകളുടെ മുന്നിൽ പ്രതികരിക്കാതെ മൗനിയായി അവൾ നിന്നു. പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് നന്ദിയിൽ കുതിർന്ന ചെറുചിരി സമ്മാനിച്ചു പ്രതിഭാഗം വക്കീൽ കാറിൽ കയറി പോയത് മാധ്യമങ്ങൾ കണ്ടില്ലെങ്കിലും അവൾ കാണാതിരുന്നില്ല.
മയ്യനാട് 2011 ജൂലൈ 1 – 7:15 PM
റെയിൽവേ പാളത്തിനരികിലെ ആളൊഴിഞ്ഞ മൺപാതയിൽ നിർത്തിയിട്ടിരുന്ന ആ കറുത്ത ഓമ്നി വാനിൽ നിന്ന് അവൾ നടന്നു. കറുത്ത ഹെൽമറ്റിൻ്റെ വൈസർ അവൾ താഴ്ത്തിത്തന്നെ വെച്ചു. ശരീരത്തിലെ ഒരു ഭാഗത്തും പ്രകാശം പതിക്കാത്തവണ്ണം കറുത്ത വസ്ത്രങ്ങളും കൈയ്യുകളും ഷൂവും അവളെ പൊതിഞ്ഞിരുന്നു. കൈയിലുണ്ടായിരുന്ന ചാക്കുകെട്ടുകൾ അവൾ റെയിൽവേ പാളത്തിൽ ഉപേക്ഷിച്ചു പിൻവാങ്ങി. അന്തിവെയിൽ അതിൻ്റെ അവസാന ശ്വാസങ്ങൾ എടുക്കാൻ തുടങ്ങി.
നാഗർകോവിൽ–ചെന്നൈ എക്സ്പ്രസ് ആ ചെറിയ സ്റ്റേഷനെ കടന്നുപോയി. ജീവിതത്തിൽ എന്നും വേട്ടയാടിയിരുന്ന ട്രെയിൻ ചക്രങ്ങളുടെ ശബ്ദത്തെ അവളുടെ കാതുകൾ ഇത്തവണ ആർത്തിയോടെ ഒപ്പിയെടുത്തു. മാംസം ചതയുന്ന ശബ്ദം അതിനു ഉപ്പു ചേർത്തു. കാട്ടുചെടികളിൽ രക്തം ക്രമരഹിതമായി പൊട്ടുചാർത്തുകയും അടിച്ചുതളിക്കുകയും ചെയ്തു.
പകുതിയിലധികം രക്തം പടർന്ന ശംഖു പച്ചകുത്തിയ, വിരലുകൾ ചതഞ്ഞ കൈപ്പത്തി വാനിന്റെ മുന്നിലേക്കു തെറിച്ചുവീണു.
വാനിന്റെ ഡോറുകൾ തുറന്ന് അകത്തുകയറുന്നതിനു മുന്നേ വാനിൻ്റെ താത്ക്കാലിക നമ്പർ പ്ലേറ്റുകൾ പറിച്ചെറിയാൻ അവൾ മറന്നില്ല. വാനിൻ്റെ ഡാഷിൽ നിന്നും ‘ശെൽവി ടൂറിസ്റ്റ് സർവ്വീസസ്’ എന്നെഴുതിയ പുറംചട്ടയോടു കൂടിയ ഡയറി പുറത്തെടുത്ത് അവൾ അതിലെ ബാക്കിയുണ്ടായിരുന്ന അവസാനത്തെ വരിയും ചുവന്ന മഷിപ്പേന കൊണ്ട് വെട്ടി. അവളുടെ ചുണ്ടുകളിലേക്ക് തലച്ചോറിൽ നിന്ന് ഒരു സംതൃപ്തിയുടെ ചിരി പുറപ്പെട്ടു കഴിഞ്ഞിരുന്നു.
പൂഴിമണ്ണിൽ തെളിഞ്ഞുകിടന്ന ആ കൈപ്പത്തിയിൽ വാനിന്റെ ടയറുകൾ കയറ്റിയിറക്കുമ്പോൾ അവൾ വർഷങ്ങൾക്കുശേഷം മനസ്സുതുറന്നു ചിരിച്ചു.
സന്ധ്യയെ സൂര്യനിൽ നിന്നും ചന്ദ്രൻ പൂർണമായും സ്വന്തമാക്കി കഴിഞ്ഞിരുന്നു.
– കഥ പറയുന്നൊരാൾ.
#വനിതാദിനം2026 #പെണ്ണൊരുത്തി #womansdaycontest


4 Comments
നന്നായി എഴുതി..
നീതി കിട്ടാതെ വരുമ്പോൾ സ്വയം അത് കണ്ടെത്തുക. അതൊരു നല്ല പ്രവണത എന്ന് പറയാൻ കഴിയില്ല എന്നിരുന്നാലും അങ്ങനെ ഒരു അവസ്ഥയിലേക്ക് നിരപരാധികളെ തള്ളി വിടാതെ നോക്കേണ്ട ബാധ്യത സ്റ്റേറ്റ് ന് ഉണ്ട്.
ഒരു തരത്തിലും തോൽക്കാതിരിക്കാൻ ശ്രമിക്കുന്ന ഒരാളുടെ കഥ ആയിട്ട് കണ്ടാൽ മതി.😃🙂
സമൂഹത്തിനു മുന്നിൽ ധൈര്യത്തോടെ ജീവിച്ചു കാണിക്കുമ്പോളാണ് യഥാർത്ഥ അർത്ഥത്തിൽ ‘ അതിജീവിത’ ആകുന്നത്.
നിയമസംവിധാനങ്ങളുടെ ലൂപ്പ് ഹോൾ ഉപയോഗിച്ചു രക്ഷപ്പെടുന്നവരും അകാരണമായി പരിഹസിക്കുന്നവരും കഥയിൽ ഉണ്ടായിരുന്നു. അതും സത്യമാണ്. പക്ഷെ നിയമം കൈയിലെടുക്കുന്ന കഥാന്ത്യം, ചിന്തിക്കേണ്ടിയിരിക്കുന്നു.
നല്ല ഭാഷയും അവതരണവും കഥ, നല്ല വായനാനുഭവം നൽകി. 👌👏
പോയറ്റിക് ജസ്റ്റിസ് അത്രയും കൂട്ടിയാൽ മതി. നിയമ വ്യവസ്ഥകൾ കൈവിട്ടാൽ നിയമം കൈയിലെടുക്കേണ്ടി വരും. അവളെ ശിക്ഷിക്കാൻ ആ നിയമങ്ങൾ വീണ്ടും എത്തില്ല എന്നവൾ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതൊരു closure ആണ് നടന്ന സംഭവങ്ങളുടെ .
ശോഭനമായ ഭാവി മുന്നിലുണ്ട്. സൂചനകൾ ഇട്ടിട്ടുണ്ട് കേട്ടോ.
വായനക്ക് നന്ദി.