സുലാൽ ഇപ്പോൾ എവിടെയാവും?
ഓർമ്മകളെ വിറപ്പിച്ച് എങ്ങു നിന്നോ അടിക്കടി എന്നിലേക്കെത്തുന്ന അവനെ, ഞാനീ ഭൂമുഖത്തെവിടെയാണ് തിരയുക? ഒരാളെ തപ്പിയെടുക്കാൻ എത്രയോ എളുപ്പമായ ഇക്കാലത്തും അവനെ ഇരുളിൽ തന്നെ നിർത്തേണ്ടി വരുന്നു. തിരഞ്ഞിറങ്ങിയാൽ ഒരു പക്ഷേ പ്രതീക്ഷകൾ നീർക്കുമിള പോലെ തകർന്നാലോ !
അവൻ്റെ ചന്തമുള്ള മുഖം കണ്ടിട്ടേയില്ല. ഉറച്ച ശബ്ദം കേട്ടിട്ടുമില്ല. അല്ലെങ്കിലും ഹൃദയത്തിൽ ഉരുക്കൊണ്ട ഒരുവനെ കടലോളം സ്‌നേഹിക്കാനും അവനായി തപിക്കാനും ഒരമ്മക്ക് കാഴ്ചയുടെ തെളിച്ചവും കേൾവിയുടെ മുഴക്കവും വേണോ? കൈ നീട്ടി തൊടാവുന്ന അകലത്തിലുണ്ടായിരുന്ന നാലു നാളുകൾ കൊണ്ടു തന്നെ എന്നിൽ ഉറഞ്ഞു പോയവനല്ലേ !
പക്ഷേ കൈ നീട്ടാൻ പോയിട്ട് ഒന്നനങ്ങാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നല്ലോ ഞങ്ങൾ. ഇന്റൻസീവ് കെയർ യൂണിറ്റിന്റെ വന്യമായ തണുപ്പിൽ, എന്തൊക്കെയോ ജീവൻ രക്ഷാ ഉപകരണങ്ങളുടെ ചെവി തുളയൻ ഒച്ചകൾക്കിടയിൽ ഒറ്റ വിരിക്കിരുപുറം രണ്ടുപേർ. സുലാൽ എന്ന 18 കാരനും. അവനു വേണ്ടി പ്രാർത്ഥിക്കാനായി മാത്രം ഇടക്കിടെ ഉണർന്നു കൊണ്ടിരുന്ന ഞാനും.
സെറിബ്രോ സ്പൈനൽ ഫ്ലൂയിഡിനെ വഴിതിരിച്ചു വിടാൻ നട്ടെല്ലിൽ നിന്ന് തുളയിട്ടു നീട്ടിയ ഹനുമാൻ വാലും ന്യൂറോ സർജറിക്കു ശേഷം നല്കുന്ന മരുന്നുകളുടെ വെളിവുകേടും ഒക്കെയുണ്ടെങ്കിലും തൊട്ടടുത്ത കിടക്കയിൽ അവന്റെ ശ്വാസതാളം ഉണർവ്വിന്റ ഓരോ അണുവിലും എന്നെ തൊട്ടിരുന്നു. എന്റെ മകനേക്കാൾ കേവലം മൂന്നു വയസ്സ് മൂപ്പുള്ളവൻ. ബൈക്ക് അപകടത്തിൽ പെട്ട് അത്യാസന്ന നിലയിൽ, ജീവൻ തിരിച്ചുപിടിക്കാനുള്ള പോരാട്ടങ്ങളിൽ ഒരു തരത്തിലും സഹകരിക്കാനാവാതെ നിസ്സഹായനായുള്ള കിടപ്പ്.
അപകടസ്ഥലത്ത് കൈവിട്ടബോധം തുടർന്നുള്ള നാലു ദിവസവും അവനിലേക്ക് എത്തിയതേയില്ല. ദൈവത്തിന്റെ പേരും, കരുതലുമുള്ള ന്യൂറോ സർജൻ ശാന്തഗംഭീര ശബ്ദത്തിൽ, ‘സുലാൽ’ എന്നവനെ പേരു ചൊല്ലി ഉണർത്താൻ ശ്രമിക്കുമ്പോഴെല്ലാം ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ട് ഒരത്ഭുതത്തിനായി കാതോർത്തു. കൃത്യമായ ഇടവേളകളിൽ നഴ്സുമാർ എന്തോ തട്ടു മുട്ടു ശബ്ദമുണ്ടാക്കി വിളിക്കുമ്പോഴും ഞാൻ പ്രതീക്ഷയുടെ കൊടുമുടി കയറും. പതിയെ നിരാശയുടെ പടുകുഴിയും കാണും.
ആ അവസ്ഥയിലും എന്നെ ചിരിപ്പിക്കുന്ന ഒരു സിസ്റ്ററുണ്ടായിരുന്നു. സുലാൽ… സുലാൽ.. എന്ന് രണ്ടു മൂന്നാവർത്തി വിളിച്ചു കഴിഞ്ഞാൽ പിന്നവർ രീതി മാറ്റും. സുലാനേ… മോനേ സുലാനേ, കുഞ്ഞേ സുലാനേ… എടാ സുലാനേ, എന്നിങ്ങനെ പല മട്ടിലാകും വിളി. സുലാലേ, എന്നു വിളിക്കാത്തതെന്തെന്ന് ഞാനോർക്കും. പക്ഷേ അവരുടെ ഓരോ വിളിയിലും അവനെ ഉണർത്താൻ വെമ്പുന്നൊരമ്മയോ ചേച്ചിയോ നിശ്ചയമായും ഉണ്ടായിരുന്നു. ഭാഷ, നിയതമായ ചട്ടക്കൂടുകൾ വിടുമ്പോഴും, അതിൽ സ്‌നേഹത്തിൻ്റെ, അലിവിൻ്റെ, നീരൊഴുക്കുണ്ടെങ്കിൽ, എത്ര സുരഭിലമാണെന്ന ചിന്ത അപ്പോഴെന്നെ വേവുകൾക്കിടയിലും അല്പം തെളിമയുള്ള മാനസികനിലയിലാക്കും.
സുലാൽ, വിളി കേൾക്കുന്നതും വളരെ പെട്ടന്ന് മിടുക്കനാകുന്നതുമെല്ലാം പല തരത്തിൽ ഓർത്തുനോക്കും. പൂർണ്ണസൗഖ്യം നേടിയ ശേഷം ഞങ്ങൾ കണ്ടുമുട്ടുന്നതും സാമീപ്യം പോലുമറിയാതെ കിടന്ന നാളുകളിൽ, അവനായി ഉരുക്കഴിച്ച പ്രാർത്ഥനകളെ കുറിച്ച് പറയുന്നതുമെല്ലാം ഓർത്തോർത്ത് അടുത്ത മയക്കത്തിലേക്ക് ഊർന്നു വീഴും. പക്ഷേ, അടുത്ത വിളിയിലും അതിനടുത്ത വിളിയിലും ഇമയനക്കം പോലുമില്ലെന്ന് ഉണർവിൻ്റെ ഓരോ തരിയിലും അറിഞ്ഞു കൊണ്ടേയിരുന്നു. ഒപ്പം ഡോക്ടറും സംഘവും കുറേശ്ശേ നിരാശരാകുന്നതും.
ആ ദിവസങ്ങളിലൊന്നും കുടുംബമോ ഞാനോ എനിക്കു വിഷയമല്ലായിരുന്നു. അവനെ രക്ഷിക്കണേ എന്നൊരു പ്രാർത്ഥന മാത്രം. മര്യാദയ്ക്കു എന്റെ ബ്രെയിനിനെ സംരക്ഷിച്ച് അടങ്ങിയൊതുങ്ങി ഒഴുകിക്കൊണ്ടിരുന്ന Cerebrospinal fluid, ഒരു നാൾ കെട്ടു പൊട്ടിച്ചു മൂക്കിലൂടെ ഒഴുകിത്തുടങ്ങിയപ്പോൾ, പുറമേ പാറപോലെ നിന്നെങ്കിലും ഉള്ളുനീറിയത് മുഴുവൻ വേനലവധി കഴിഞ്ഞാൽ പത്താം ക്ലാസ്സിലെത്തുന്ന മകനെയോർത്തായിരുന്നു. ഭർത്താവും മകളും സ്വന്തം കാര്യങ്ങൾ നോക്കിക്കോളുമായിരിക്കും. പക്ഷേ 15 വയസ്സായ മകനെ കൊച്ചു കുട്ടിയായി കാണാനേ അന്നെനിക്കു കഴിഞ്ഞിരുന്നുള്ളൂ. അത് ശരിയല്ല എന്നറിയാമെങ്കിലും. അങ്ങനെ ഓപ്പറേഷൻ തിയേറ്ററിലേക്ക് പോയ ഞാനാണ് മകനെപ്പോലും മറന്ന്, ആരെന്നറിയാത്ത മറ്റൊരു കുഞ്ഞിനു വേണ്ടി മാത്രമായി പ്രാർത്ഥനകളെല്ലാം കൂട്ടി വെച്ചത്.
‘ആരായിരുന്നു ഋഷികേശ് എനിക്കു നീ” എന്ന് കലാലയ രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയായ ഒരു കുട്ടിയെക്കുറിച്ച് പണ്ട് പ്രഭാവർമ്മ എഴുതിയതെന്തുകൊണ്ടെന്ന് തിരിച്ചറിഞ്ഞത് ആ കിടപ്പിലാണ്. അന്നാണ് ഞാൻ സുലാലിനു വാക്കു കൊടുത്തത്. ഇവിടെ നിന്നിറങ്ങി വീണ്ടും പഴയ മട്ടിൽ ഓർമ്മയും ബോധവുമൊക്കെയായി ജീവിക്കുമെങ്കിൽ, ആദ്യം കുറിക്കുന്ന വരികൾ, മകനേ നിന്നെക്കുറിച്ചായിരിക്കുമെന്ന്.
കടങ്ങൾ എത്ര ചെറുതായാലും അവ വീട്ടിത്തീർക്കേണ്ടവയാണ്. ആരറിഞ്ഞാലും ഇല്ലെങ്കിലും. വാക്കു പറഞ്ഞവളുടെ കടമയാണത്. നാലു മാസത്തിനപ്പുറം സാധാരണ ജീവിതം തുടങ്ങിയ ശേഷം പലതും എഴുതാൻ ശ്രമിച്ചു. വെട്ടാനും തിരുത്താനുമൊന്നും മിനക്കെടാതെ ഒറ്റയടിക്ക് എഴുതിയിരുന്ന എനിക്ക് ഒരു വാക്കു പോലും എഴുതാനായില്ല. എന്നെക്കുറിച്ചല്ലേ ആദ്യം എഴുതേണ്ടത് എന്ന്, മുഖം പോലും അറിയാത്തൊരാൾ വഴി തടഞ്ഞ് ചോദിക്കും പോലെ!
ഒടുവിൽ പ്രത്യാശയോടെ ഫേസ്ബുക്കിൽ ഒരു ചെറു കുറിപ്പിട്ടു. അവനെ അറിയുന്ന ആരോ ഒരാൾ കൈപിടിച്ചു മുന്നിൽ കൊണ്ടു നിർത്തുമെന്ന് വെറുതേ മോഹിച്ചു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എഴുത്തു മുടക്കിയ വിരലുകളിലെ കടുംകെട്ട് അഴിഞ്ഞെന്നു മാത്രം!
ഒരിക്കൽ, ഒരേ ഒരു തവണ തൻ്റെ പുതുപുത്തൻ ബൈക്കിൽ അമ്മയെ പിന്നിലിരുത്തി പറന്നിറങ്ങുന്ന സുലാലിനെ സ്വപ്നം കണ്ട്, ഞെട്ടിയുണർന്നു. കയ്യിലെ ബൊക്കെ വായുവിൽ വീശി എനിക്കു നേരേ ആ അമ്മ ഓടിയടുത്തപ്പോൾ, ചിരിയോടെ അവൻ വണ്ടിയിൽ ചാരി നോക്കി നിന്നു. കൈ തൊടുന്ന അകലത്തിൽ ആ സുന്ദര സ്വപ്നം മുറിഞ്ഞകന്നു. നീലവിരിക്കിപ്പുറം അവൻ്റെ ശ്വാസതാളത്തിനായി മാത്രം കാതോർത്ത്, ആ മുഴങ്ങുന്ന വിളികേൾക്കലിനായി മാത്രം ഉണർന്നിരുന്ന നാൾ മുതൽ, ഞാനും അവൻ്റെ അമ്മയായെന്ന് അടക്കിയ തേങ്ങലുകളിലുടെ മാത്രം അറിഞ്ഞ ആ അമ്മയോട് പറയാനാവാതെ ഞാൻ കരഞ്ഞു.
അഞ്ചാം നാൾ, ICU വിട്ടിറങ്ങും മുമ്പ് അവന്റെ നില അതീവ ഗുരുതരമാണെന്നും, കഴുത്തു തുറന്നു ചെയ്യുന്ന ട്രക്കിയോക്ടമി ചെയ്തേ പറ്റൂ, അതിനായി തിയേറ്ററിലേക്കു മാറ്റുകയാണ് എന്നും ഡോക്ടർ ഈശ്വർ, അവന്റെ പാവം അച്ഛനമ്മമാരോടു പറയുന്നത് ഒരു വിരിക്കിപ്പുറം നിസ്സഹായയായി കേട്ടു കിടന്ന നിമിഷം!
ഞാൻ കാണാത്ത ആ അമ്മയുടെ അടക്കിയ കരച്ചിൽ എന്നെ നൂറായി നുറുക്കി.
ആ ഓർമ്മകളൊന്നും ഈ ജന്മം എന്നെ വിട്ടു പോകില്ല.. അവന് തുടർന്ന് എന്തു സംഭവിച്ചു എന്നും അറിയില്ല.
ഒരാഴ്ച കഴിഞ്ഞ് നട്ടെല്ലിലെ സ്റ്റിച്ചെടുക്കാനായി ICU ൽ എത്തിയപ്പോൾ നഴ്സുമാർ അവനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നു സമർത്ഥമായി വഴുതി മാറി. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഈ ICU ൽ സുലാൽ എന്നൊരു രോഗിയേ ഇല്ലായിരുന്നു എന്നു പറഞ്ഞ്, കൂട്ടത്തിൽ ഒരു സിസ്റ്റർ എന്നെ മലർത്തിയടിച്ചു.
അങ്ങനെയാവട്ടെ! അതല്ല സത്യം എന്നുറപ്പുള്ളപ്പോഴും, അതാവട്ടെ സത്യം എന്നു വിചാരിക്കാനാണിഷ്ടം.
അവനെ പേരെടുത്തു വിളിക്കൂ, എന്ന് ഡോക്ടർ നിർബ്ബന്ധിക്കുമ്പോൾ, അതിനു പോലും കഴിയാതെ ICUലെ സന്ദർശകർക്കനുവദിച്ച സമയം മുഴുവൻ പതിയെക്കരയുന്ന അവന്റെ അമ്മയും, അതൊന്നും അറിയാഞ്ഞ അവനും, എല്ലാം ന്യൂറോ സർജറി കഴിഞ്ഞ എന്റെ മനസ്സിന്റെ വിഹ്വലതകൾ മാത്രമാകട്ടെ! എനിക്കും അതാണിഷ്ടം.
പക്ഷേ അവനായി മാത്രം ശ്വസിച്ച ദിവസങ്ങളും, ഉരുക്കഴിച്ച പ്രാർത്ഥനാ മന്ത്രങ്ങളും, അന്നു തൊട്ടിന്നോളം സ്വപ്നങ്ങളിൽ, കൊല്ലം തോറും പിറന്നാൾ ആഘോഷിക്കുന്ന 29 കാരനും എൻ്റെ ആത്യന്തിക സത്യങ്ങളാണ്.
അതില്ലാതാക്കാൻ ഒരാശുപത്രി രേഖകൾക്കുമാവില്ല. അത് റദ്ദാക്കാനിടയുള്ള ഒരന്വേഷണവും എനിക്കു സാധ്യവുമല്ല. കാരണം അന്നുതൊട്ട്, ഞാനും അവൻ്റെ അമ്മയാണ്. നൊന്തു പെറ്റ അമ്മ ഒരു പക്ഷേ യാഥാർത്ഥ്യത്തിനു മുന്നിൽ, കാലം കൊണ്ടു കാത്തിരിപ്പ് അവസാനിപ്പിച്ചിട്ടുണ്ടാവുമോ? ഇല്ല, അമ്മമാർക്കത് കഴിയില്ല ! അത്തരമൊരു ചിന്ത പോലും വേണ്ട !
ഞാനും കാത്തിരുന്നോട്ടെ പ്രിയ സുലാലിനായി, എന്നും… എന്നേയ്ക്കും… !
#താര സുഭാഷ്
#കാത്തിരിപ്പ്.

