മീനാക്ഷിയമ്മ തുളസിത്തറയിൽ തിരി കൊളുത്തി ഉമ്മറത്തെ വാതിലടച്ചു. ശീവോതിക്കൂടിനു മുന്നിലിരുന്ന് നാമം ജപിക്കാൻ തുടങ്ങി.
ഒരൊഴുക്കെന്നപോലെ വർഷങ്ങളായി ചൊല്ലിയിരുന്ന ശ്ലോകങ്ങൾ തെറ്റില്ലാതെ ചൊല്ലിതീർത്തു. പെട്ടെന്ന് താൻ തുളസിത്തറയിൽ വിളക്കു കത്തിച്ചുവോ എന്ന് സംശയമായി. ഉടനെ എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തേക്കു നോക്കി. മുനിഞ്ഞു കത്തുന്നുണ്ട്. ഈയ്യിടെയായി മറവി ഇത്തിരി കൂടുതലാണെന്ന് തനിക്കു തന്നെ തോന്നാറുണ്ട്. പട്ടണത്തിൽ നിന്ന് എല്ലാ ആഴ്ചയും എത്തുന്ന അപ്പു അതു പറഞ്ഞ് കളിയാക്കാറുണ്ടുതാനും. വാതിലടച്ച് വീണ്ടും ഭഗവാനു മുന്നിലിരുന്ന് നാമം ചൊല്ലി. താൻ മുൻപ് ചൊല്ലിയോ എന്നോർത്തു നോക്കി. പിടുത്തം കിട്ടുന്നില്ല. തുളസിത്തറയിലെ വിളക്ക് ജാനുവാണ് ഈയ്യിടെ കത്തിക്കാറ് എന്നത് വിസ്മൃതിയിലാണ്.
രാവിലെ എഴുന്നേറ്റ് അടുക്കളയിലേക്കുള്ള വഴിയറിയാതെ തപ്പുന്ന മീനാക്ഷിയമ്മയെ എതിരേറ്റത് പട്ടണത്തിൽ നിന്ന് എല്ലാ ആഴ്ചയും വരുന്ന അപ്പുവാണ്. “അമ്മമ്മേ” എന്ന വിളിയോടെ അപ്പു കൈ പിടിച്ചു. “അമ്മമ്മ കുളിച്ചോ” എന്ന ചോദ്യത്തിന് ഉവ്വെന്ന് തലയാട്ടി. പക്ഷെ അത് വെറുതെയാണെന്ന് അപ്പുവിന് മനസ്സിലായി. കുറച്ചു നാളായി ചെയ്തതു തന്നെ വീണ്ടും ചെയ്യുക, ചിലരുടെ പേര് മറക്കുക, എപ്പോഴും കണ്ണുകളിൽ ഒരു സംശയഭാവം .. ഇതൊക്കെ അപ്പുവിന് മനസ്സിലാവുന്നുണ്ട്. അമ്മച്ഛൻ പോയത് പോലും ചിലനേരത്ത് ഓർമ്മയില്ല.
” അതേയ്, ഇതാ ചായ” എന്നും പറഞ്ഞ് ചായക്കപ്പുമായി വീടാസകലം നടക്കും. ഞാൻ അമ്മച്ഛന് കൊടുക്കാം എന്നും പറഞ്ഞ് അപ്പു കപ്പ് വാങ്ങും. അപ്പോൾ ഒരു നോട്ടമുണ്ട്. എതിരിടാൻ വയ്യാതെ അപ്പു തല താഴ്ത്തും. തന്റെ അച്ഛനമ്മമാർ ഒന്നിച്ച് പോയതും ആ മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തുന്നുണ്ട്. അപ്പു ഉദ്യോഗത്തിലെ എല്ലാ നല്ല അവസരങ്ങളും വേണ്ടെന്നുവക്കുന്നതും അതുകൊണ്ടുതന്നെയാണ്. ചില നേരങ്ങളിൽ പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ വലിയ കുഴപ്പം കാണാറില്ല എന്ന് ജാനു പറയാറുണ്ട്. പകൽ നേരത്ത് ഏതോ ശൂന്യതയിലാവും.
ഡോക്ടറെ കാണാൻ കൊണ്ടു പോകണം. വിശേഷിച്ച് കാര്യമൊന്നുമില്ല എന്ന് അപ്പുവിനറിയാം. കുറച്ചു നാളായി അമ്മമ്മ മറ്റേതോ ലോകത്താണ്. ജാനു കൂട്ടിനുള്ളത് സമാധാനം. അമ്മമ്മയെ തിരഞ്ഞ് മുറിയിൽ ചെന്ന അപ്പുവിന് കാണാൻ കഴിഞ്ഞത് കുളിമുറിയുടെ മുന്നിൽ മുണ്ടുടുക്കാൻ പോലും പറ്റാതെ എന്തൊക്കേയോ പിറുപിറുത്തു നില്ക്കുന്ന മീനാക്ഷിയമ്മയെയാണ്.
” അമ്മമ്മയെ ഞാൻ മുണ്ടുടുത്ത് സുന്ദരിയാക്കാം” എന്നും പറഞ്ഞ് മുണ്ട് നേരെ ചുറ്റിച്ച് കവിളിൽ ഒരു ഉമ്മയും കൊടുത്ത് ഊൺമുറിയിലെത്തിച്ചു.
” ന്റപ്പൂ.. ന്റപ്പൂ” എന്നും പിറുപിറുത്ത് അപ്പുവിനെ കൈകൊണ്ട് തലോടി മീനാക്ഷിയമ്മ കസേരയിലിരുന്നു.
“ജാനുവേടത്തീ” എന്ന അപ്പുവിന്റെ വിളി കേട്ട് ജാനു ഓടിയെത്തി.
ജാനു വിഷമത്തോടെ അമ്മയെ നോക്കി. കാലത്ത് എണീറ്റ് കുളിച്ച് വിളക്കു കൊളുത്തി ഐശ്വര്യത്തിന്റെ പ്രതീകമായി നടന്നിരുന്ന അമ്മയാണോ ഇത്. വീട്ടിലെ എല്ലാ കാര്യങ്ങളും മുക്കും മൂലയും നോക്കി നടന്നിരുന്ന ആ മീനാക്ഷിയമ്മ എവിടെപ്പോയി? കുറച്ചു ദിവസങ്ങളായി ഇങ്ങിനെ ഓരോന്ന് പുലമ്പി നടക്കുന്നു. അടുത്ത വീട്ടിലെ കൃഷ്ണേട്ടൻ വന്നപ്പോൾ കാര്യമായി ലോഗ്യമൊക്കെ പറഞ്ഞു. അയാൾ പോയതും ജാനുവിനോട് “ആരാ വന്നത് ” എന്നായി. ഓരോ സാധനങ്ങളും കയ്യിലെടുത്ത് എവിടെ വക്കണമെന്നറിയാതെ പിറുപിറുത്തോണ്ട് നടക്കും. അപ്പു വരുമ്പോൾ നല്ല ഉത്സാഹമാണ്. പോയാൽ ” അപ്പു എന്താ വരാഞ്ഞത് ” എന്നാവും. അപ്പു പാവം, അമ്മമ്മയെ പൊന്നുപോലെ കൊണ്ടു നടക്കും.
ജാനു ഇഢലിയും ചമ്മന്തിയും ഗ്ലാസ്സിൽ ചായയും മുന്നിൽ വച്ചു. അപ്പു അവിടില്ല. എന്തോ എടുക്കാൻ കാറിന്നരികിൽ പോയിരിക്കുന്നു.
” അമ്മേ കഴിക്കൂ” എന്ന ജാനുവിന്റെ വാക്കുകൾ കേട്ട മട്ടില്ല.
കയ്യെടുത്ത് പ്ലേറ്റിൽ വച്ചു കൊടുത്തു. പക്ഷെ എന്തെല്ലാമോ പിറുപിറുത്ത് കൈകൊണ്ട് എന്തെല്ലാമോ ആഗ്യം കാണിക്കുന്നു. അപ്പു വന്ന് അരികിലിരുന്നു. ഓരോ കഷ്ണമെടുത്ത് വായിൽ കൊടുത്തു. തുപ്പിയും കൈകൊണ്ട് തട്ടിയും അപ്പുവിന്റെ മുഖത്തു നോക്കി ചിരിച്ചും കുറച്ചൊക്കെ അകത്താക്കി. കൈ കഴുകിച്ച് അമ്മമ്മയെ ഉമ്മറത്ത് കസേരയിലിരുത്തി. അപ്പു അടുത്തിരുന്നു. അനന്തതയിലേക്ക് നോക്കിയുള്ള അമ്മമ്മയുടെ ഇരിപ്പ് അപ്പുവിന്റെ മനസ്സിൽ വിഷാദം പരത്തി. പട്ടണത്തിലേക്ക് കൊണ്ടു പോകണ്ട എന്ന് ഡോക്ടർ ഉപദേശിച്ചു. അത് അമ്മമ്മയുടെ മനസ്സ് കൂടുതൽ കലുഷമാക്കും എന്നാണ് പറഞ്ഞത്. തനിക്കു വരുന്ന വിവാഹാലോചനകൾ പോലും അമ്മമ്മയെ ഓർത്ത് നീട്ടി വക്കുകയാണ്.
അപ്പുവിന് അമ്മമ്മയും അമ്മമ്മക്ക് അപ്പുവും മാത്രമെ ഉള്ളൂ. സ്വത്ത് കൈക്കലാക്കാൻ വേണ്ടി മാത്രം വരുന്ന ബന്ധുക്കൾക്ക് താൻ തടയിണയിട്ടു. ശേഖരമ്മാവൻ മാത്രം ആ ഗണത്തിൽ പെടില്ല. സൗകര്യമുള്ളപ്പോഴൊക്കെ വല്ല്യോപ്പോളെ കാണാൻ വരും. രാധമ്മായിയും ഉണ്ടാവും കൂടെ. ഇപ്പോൾ അമ്മമ്മക്ക് അവരെ മനസ്സിലാവുന്നില്ല എന്ന് ജാനു പറഞ്ഞു. അമ്മാവന് വിഷമമായി എന്നും. എന്തു ചെയ്യും! മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും അമ്മമ്മക്കില്ല. മറവി ഓരോ ദിവസവും കൂടുന്നുണ്ട്. ചിലപ്പോൾ ജാനുവിനേയും അറിയുന്നില്ല എന്ന് വേദനയോടെ ജാനു പറയാറുണ്ട്.
” സ..രി..ഗ..മ..പ..ത..നി..സ” എന്ന് വീണ്ടും വീണ്ടും താളത്തോടെ ചൊല്ലുന്നത് കേട്ട അപ്പു അമ്മമ്മയെ അടക്കിപ്പിടിച്ചു. നല്ല കാലത്ത് ഒരു ഗായികയായിരുന്നു. ജാനകിയമ്മയുടെ ഒരു ആരാധിക. ചിലപ്പോൾ സംസാരം പോലും സപ്തസ്വരങ്ങളിലാവും. എന്തു തന്നെയായാലും അപ്പു അമ്മമ്മയുടെ കൂടെയുണ്ടാവും.
” അമ്മമ്മേ എന്തെങ്കിലും പറയൂ” എന്ന അപ്പുവിന്റെ വാക്കുകൾ കേട്ട് മീനാക്ഷിയമ്മ അപ്പുവിന്റെ മുഖത്തേക്ക് നോക്കി സംശയത്തോടെ ചോദിച്ചു “നിങ്ങളാരാ”
അപ്പുവിന് ഒരടി കിട്ടിയ മട്ടായി.
” അമ്മമ്മേ” എന്നു ഉറക്കെ വിളിച്ച് അമ്മമ്മയുടെ മടിയിലേക്ക് വീണ് പൊട്ടിക്കരയുന്ന അപ്പുവിനെയാണ് ശബ്ദം കേട്ട് അടുക്കളയിൽ നിന്ന് ഓടിയെത്തിയ ജാനു കണ്ടത്.
അമ്മമ്മയാണേൽ ” ഇവനാരാ ഇവനാരാ ഇവനാരാ ” എന്ന് പിറുപിറുത്ത് ശൂന്യമായ നോട്ടത്തോടെ കൈകൾ കൂട്ടി തിരുമ്മുകയും.
രചന:- രമ ഉണ്ണികൃഷ്ണൻ
#മറവി

