♥️അപ്പൂപ്പൻതാടികളുടെ ജനനം♥️
അടുക്കളപ്പുറം ചുറ്റിവന്ന്, കയ്യാലപ്പുറത്തുണക്കാനിട്ടിരിക്കുന്ന നെല്ലൊന്നു ചിക്കിയിളക്കി, വരമ്പ് ചാടിക്കടന്ന്, പടിഞ്ഞാറെ പറമ്പിലേക്ക് പായാൻ വെമ്പിയപ്പോഴാണ്…
മഴമുത്തശ്ശി ശകാരം തുടങ്ങിയത്…
“പള്ളയിൽ ചെനയുള്ള പെണ്ണാണ്. മുടിയഴിച്ചിട്ട് നട്ടുച്ചക്ക് പറമ്പിലും മുറ്റത്തും ഇറങ്ങരുതെന്നു പറഞ്ഞിട്ടില്ലേ? ഇങ്ങട് വാ.. മുടി വാരി കെട്ടിത്തരാം.”
ചുണ്ടിൽ ഉണങ്ങിത്തുടങ്ങിയ മാഞ്ചുന, പുറംകൈയ്ക്കു തൂത്തെടുത്ത്, അവൾ മുത്തശ്ശിയെ നോക്കി ചിരിച്ചു.
എന്നിട്ട് നെല്ലിമരം പിടിച്ചൊന്നു കുലുക്കി, ഇടവഴിയിറങ്ങി പയ്യെ നടന്നു.
“പെണ്ണേ ഊരുചുറ്റാതെ, ഇരുട്ടും മുൻപേ… ആലിന്റെ ചില്ലയിൽ പോയിരുന്നോണം…”
ശബ്ദം ഗൗരവത്തിലായി.
“വെയിലാറുമ്പോൾ ഞാനിത്തിരി വെറ്റക്കൊടിക്ക് പുഴക്കരെവരെ പോകും.. കേട്ടോ നിയ്?”, പിന്നിൽ നിന്നും മുത്തശ്ശി വിളിച്ചുചോദിച്ചു.
“ഓ….. കേട്ടു. ഞാൻ വന്നോളാം” തിരിഞ്ഞു നോക്കാതെയുള്ള ഉത്തരം. അത്ര ബോധിച്ചില്ലെന്നു തോന്നുന്നു.
ഇടവഴിക്കിരുവശവും മൂക്കുറ്റിപ്പൂവിന്റെ മഞ്ഞപ്പ്…
മഷിപ്പച്ചയുടെ തണുപ്പ്…
കളിച്ചു വളർന്ന തൊടിയാണിത്.
പിച്ചവെച്ചതും ഋതുമതിയായതും ഇവിടെവെച്ചാണ്..
തെക്കേ പുഴനീന്തിവന്ന കാറ്റുചെക്കനെ വരണമാല്യം ചാർത്തിയതും ഇതേയിടത്ത് തന്നെ.
അവൾ വീർത്തവയറിലൊന്നു പയ്യെ തലോടി…
ചുണ്ടിലൊരു പുഞ്ചിരി തിളങ്ങി. പാടത്തിനക്കരെ തന്റെ കണവന്റെ തലവെട്ടം കാണുന്നുണ്ടോയെന്ന് ഇടക്കിടെ എത്തിനോക്കി.
പുഴക്കരയിലെ പൊന്നശോകത്തിൽ നിറയെ പൂക്കൾ വിരിഞ്ഞിരിക്കുന്നത് കണ്ടു.
പിടിച്ചൊന്നുലച്ചാലോ? വേണ്ട..
ഇന്ന്തീരെ വയ്യ.
മഞ്ഞളരച്ചു തേച്ച കാലുകളിൽ നീരു പൊന്തിയിരിക്കുന്നു. ഒന്നിരിക്കണം. കാലുകൾ നിവർത്തി, വീർത്തു പൊട്ടാറായ വയറിൽ കൈ താങ്ങി, അവളാ പൂമരച്ചോട്ടിൽ കാത്തിരുന്നു.
പകലുമുഴുവൻ ചുറ്റിനടന്നതിന്റെ ക്ഷീണത്തിൽ പെണ്ണൊന്നു മയങ്ങിപ്പോയി.
നേരമേറെയായി..
പകലോൻ സന്ധ്യയെ പിരിയാൻ മനസ്സില്ലാതെ തിരിഞ്ഞു നോക്കിനോക്കി നടന്നകലുമ്പോൾ, പെണ്ണിന് പേറ്റുനോവടുക്കാറായെന്നു അമ്പിളിക്കല വേവലാതിപ്പെട്ടു.
ശരിയാണ് വയറിടിഞ്ഞു താഴ്ന്നിട്ടുണ്ട്.
നടുവിന് കൈകുത്തി ബദ്ധപ്പെട്ടു എഴുന്നേറ്റു. തിരിച്ചു നടക്കാൻ വയ്യാണ്ടായി. വേദനകൂടിക്കൂടി വരുന്നു. മുടിപിടിച്ചുവലിച്ചവൾ, വിതുമ്പാൻ തുടങ്ങി.
സഹായത്തിനു ആരെയും കാണുന്നില്ലല്ലോ…
വേവലാതിപ്പെട്ട് അശോകത്തിനൊന്നു വലം വെച്ചു.
പൊടുന്നനെ നെറുകയിൽ ഒരു തലോടൽ..
മഴമുത്തശ്ശി !
“പേടിക്കേണ്ട… ഞാനിവിടെയുണ്ട്…”
തെല്ലൊരാശ്വാസം…
എങ്കിലും വേദനകൂടിക്കൂടി വന്നു. ഭ്രാന്തുപിടിച്ചതുപോലെ അവളലറിക്കരഞ്ഞു… അമരച്ചെടികളിൽ കവിളുചേർത്ത് പതംപറഞ്ഞു.
“എനിക്കിത് കണ്ടുനിൽക്കാൻ കഴിയുന്നില്ലല്ലോ കുട്ടീ…
ഞാനൊന്നു പെയ്തോട്ടെ?”
വെള്ളക്കടലാസ്സിൽ വീണ മഷിപ്പൊട്ടു പോലെ നിലാവിനുമീതെ കാർമേഘംവന്നു മൂടി.
പൊട്ടു മായ്ക്കുന്തോറും പടര്‍ന്നു.
പടര്‍ന്നു പടര്‍ന്ന് കടലാസില്‍ നിറഞ്ഞു.
ഒടുവില്‍ വെളുപ്പിന്റെ അവശിഷ്ടങ്ങളുടെ
കളങ്കം മായ്ക്കാൻ അമ്പിളിക്കലയും മേഘത്തിലൊളിച്ചു.
നിശയുടെ കറുത്തിടതൂർന്ന മുടിക്കെട്ടഴിഞ്ഞുവീണു…
കൂരിരുട്ടിലേക്ക് അടക്കിയൊതുക്കിയ പെൺചിരി പോലൊരു മഴവന്നു…
ആ മഴനനഞ്ഞവൾ പാഞ്ഞു നടന്നു.
അമ്പലക്കുളത്തിലേക്കുള്ള ചെങ്കല്ല്പടിയിൽ തട്ടിത്തടഞ്ഞു വീഴുകയും താമരത്തണ്ടുകളെ നടുവളച്ചു വെള്ളത്തിൽ മുക്കി നിവർത്തുകയും ചെയ്തു.
തെക്കോട്ടു ചാഞ്ഞുനിന്ന് മുലയൂട്ടുന്ന വെട്ടിമരത്തിന്റെ ചില്ലയൊന്നു ഒടിച്ചിട്ടു.
“അയ്യോ ന്റെ കുരുന്നുകൾ…”
പൂത്ത ചില്ലയിലേക്ക് നോക്കി
വെട്ടിമരം വിതുമ്പി…
“സാരമില്ല… അവൾക്കു വയ്യാഞ്ഞിട്ടല്ലേ… വേദന സഹിക്കാൻ പറ്റണുണ്ടാവില്ല.”
മേഘത്തുണ്ട് മരത്തിനു മേലെ ചേർന്നുനിന്ന് ആശ്വസിപ്പിച്ചു.
ട്ടേ… ട്ടേ….. പുഴവക്കത്തു വെള്ളിടിത്തേയി അലക്കു തുടങ്ങി.
“മൂവന്തിക്ക് അഴുക്കിളക്കാൻ ഇറങ്ങിയേക്കുന്നു. കുടുംബത്തു ഐശ്വര്യം എത്തിനോക്കുകേല….”
മഴമുത്തശ്ശി ദേഷ്യത്തോടെ ചെരിഞ്ഞു കുത്തിപ്പെയ്തു.
താലികെട്ടിയോന്റെ വരവിനി നേരം വെളുത്തിട്ടാവും…
സമയം കടന്നു പോയി….
പേറ്റു നോവെടുത്തെ കാറ്റുപെണ്ണ് പുഴവക്കത്തു മഴനനഞ്ഞു വെറും മണ്ണിൽ മറിഞ്ഞു വീണു.
അവളുടെ കരച്ചിൽ നേർത്തുനേർത്തു ചെറിയൊരു ഞരക്കം മാത്രമായി അവശേഷിച്ചു.
ഒറ്റപ്പെട്ടു പോയവളുടെ തേങ്ങൽ വളരെ ദുർബലമായിതോന്നി…
വെട്ടംതെളിച്ചു വയറ്റാട്ടിയെ വിളിക്കാനോടിയ മിന്നൽ,
തെങ്ങിൻ തോപ്പിലൂടെ പാഞ്ഞു വരുന്നത്, കണ്ണീരിനിടയിലൂടെ അവൾ കണ്ടു.
വയസ്സിതള്ള വന്നപാടെ മഞ്ഞളും വെളിച്ചെണ്ണയും ചാലിച്ചു വയറുഴിയുവാൻ തുടങ്ങി….
മഴയ്ക്ക് ശക്തി കൂടി.
പെണ്ണിന്റെ നോവും.
രണ്ടുനാഴികകൂടി കടന്നുപോയി.
കിഴക്ക് വെള്ളകീറി…
തൊടിയിലെ തുളസികൾ നാമം ജപിക്കാൻ ഉണർന്നു.
പൊടുന്നനെ..
കാറ്റുപെണ്ണിന്റെ അലറിക്കൂവിയുള്ള കരച്ചിൽ കേട്ട്, മുല്ലപ്പൂക്കൾ ഞെട്ടിവിരിഞ്ഞു…..
ഓള് പെറ്റു !
നല്ല വെളുവെളുത്ത പതുപതുത്ത അപ്പൂപ്പൻ താടികൾ !
പെയ്തുതോർന്ന മഴമുത്തശ്ശി കാറ്റുപെണ്ണിന്റെ നെറുകയിൽ ചുംബിച്ചു.
അലക്കൊഴിഞ്ഞ വെള്ളിടിത്തേയി കുഞ്ഞുങ്ങളെ താലോലിക്കാൻ അടുത്തുവന്നു.
ചുറ്റും മുല്ലപ്പൂക്കളുടെ വാസന പരന്നു.
തണുത്തു വിറച്ചെത്തിയ, കുഞ്ഞുകാറ്റ് അപ്പൂപ്പൻ താടികളെ ഓമനിച്ചു.
കാറ്റിലുയർന്നുപൊങ്ങി അവരാകാശം തൊട്ടു.
അമ്മക്കാറ്റ് ക്ഷീണിച്ചു തളർന്ന കണ്ണുകൾ വലിച്ചുതുറന്നു. പാടത്തിനക്കരയിലേക്ക് നോക്കി, കണ്ണുനിറച്ച അതേ നിമിഷത്തിലാണ് പുഴനീന്തിക്കയറി കടന്നുവന്ന കണവന്റെ സാന്നിധ്യം അറിഞ്ഞത്. പെണ്ണുപെറ്റതറിഞ്ഞ്, ഓടിപ്പാഞ്ഞെത്തിയവൻ
അമ്മയെയും കുഞ്ഞുങ്ങളെയും വാരിപ്പുണർന്നു. ഞാൻ തനിച്ചാക്കി പോയെന്നു കരുതിയോ?
മ്…
കൂടെയുണ്ട് എന്നും…
മ്മ്…
അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം പിടഞ്ഞുവീണു. അപ്പൂപ്പൻ താടികൾ അവർക്കു ചുറ്റും നൃത്തം വെച്ചു.
പൊന്നശോകം അവർക്കുമേൽ പൂക്കൾപൊഴിച്ച് അവരെ അനുഗ്രഹിച്ചു.
മഴമാറി മാനം തെളിയാറായി.
പകലോന്റെ വരവിനായി വേലിക്കരുകിൽ അമ്പിളിക്കലയുടെ കാത്തുനിൽപ്പ് അപ്പോഴും തുടരുകയായിരുന്നു…
9 Comments
കാവ്യഭംഗിയുള്ള എഴുത്ത്
മനോഹരം ❤
മനോഹരമായ എഴുത്ത്..
Wow!!! അതിമനോഹരം🥰🥰
കവിത poole super
മനോഹരം ❤️❤️❤️
കഥ വായിച്ചിട്ട് പെണ്ണേ എന്നരുമയായി വിളിക്കാൻ തോന്നുന്നു. അത്രയ്ക്കാണ് സ്നേഹവും വാത്സല്യവും എഴുത്തുകാരിയോട് തോന്നുന്നത്. ഞങ്ങൾക്ക് കൊതിതീരെ വായിക്കാൻ ഇനിയുമിനിയുമെഴുതൂ 😘😘😘
Wow !
അതിമനോഹരം 😍
ആഹാ, ഒരു കവിത പോലെ മനോഹരം👌