ഇന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് എം. ഡി. ശ്രീമതി ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തിൽ കേരളത്തിന്റെ വികസന ഭൂപടം മാറ്റി വരച്ചു തുടങ്ങുന്ന അഭിമാനമുഹൂർത്തത്തിൽ എന്റെയും സന്തോഷം നിങ്ങളുമായി പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു. ഒരു സ്വപ്നം സത്യം ആകുന്നു.
തലസ്ഥാനമായ തിരുവനന്തപുരത്തെ വളരെ പ്രസിദ്ധമായ കടലോരപ്രദേശമാണ് വിഴിഞ്ഞം. ഈ പ്രദേശം കൂടുതലായി അറിയപ്പെടുന്നത് പുരാതന വാണിജ്യ തുറമുഖമായ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലാണ്. നഗരത്തിൽ നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. കോവളത്തിനടുത്താണ് വിഴിഞ്ഞം. ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഇത്. ഡച്ചുകാരാണ് ഇവിടെ ആദ്യമായി പാണ്ടികശാല കെട്ടിയത്. 1622 ൽ ആദ്യത്തെ കത്തോലിക്കാപ്പള്ളിയും ഇവിടെ സ്ഥാപിതമായി. നെയ്യാറ്റിൻകര താലുക്കിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. പ്രകൃതിദത്തമായ തുറമുഖമാണ് ഈ സ്ഥലം. ഭാരതത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖമാണിത്. അതിനാൽ വലിയ കപ്പലുകൾക്കും ഇവിടെ എത്തി ചേരാൻ സാധിക്കും. അതുപോലെ തന്നെ തുറമുഖത്തിൽ നിന്ന് കപ്പൽ ചാലിലേക്കുള്ള ദൂരം മറ്റ് തുറമുഖങ്ങളെ അപേക്ഷിച്ചു ഇവിടെ കുറവാണ്. അതായതു തുറമുഖത്തുനിന്ന് കപ്പൽ ചാലിലേക്ക് വളരെ പെട്ടെന്ന് കപ്പലിന് എത്തുവാൻ സാധിക്കുന്നു.
വിഴിഞ്ഞം തീരം
ആയ് രാജാക്കന്മാരുടെ തുറമുഖനഗരമായിരുന്നു വിഴിഞ്ഞം, ഒപ്പം അവരുടെ സൈനികകേന്ദ്രവും. പിന്നീടു വിഴിഞ്ഞം ചോള രാജാക്കന്മാരിൽ രാജരാജ ചോളന്റെ കൈവശമെത്തി. അക്കാലത്ത് ദക്ഷിണഭാരതത്തിൽ പ്രമുഖ വാണിജ്യകേന്ദ്രം തുറക്കുവാൻ ഇത് പോലുള്ള ഒരു തുറമുഖം അവിഭാജ്യഘടകമായിരുന്നു. അതിനായി അന്നത്തെ തമിഴ് ഭരണാധികാരികളും കേരള ഭരണാധികാരികളും പല വട്ടം ഏറ്റുമുട്ടിയിരുന്നു. രാജരാജ ചോളന്റെ രാജ്യമായപ്പോൾ അദ്ദേഹം ഈ നഗരത്തിന് ‘രാജേന്ദ്ര ചോള പട്ടണം’ എന്ന് നാമകരണം ചെയ്തു. പിന്നിട് പാണ്ട്യ രാജാക്കന്മാരുടെയും, വേണാടിന്റെയും, ഒടുവിൽ തിരുവിതംകൂറിന്റെയും ഭാഗമായി വിഴിഞ്ഞം. തുറമുഖത്തിന്റെ അവകാശത്തിനായി 7-ആം നൂറ്റാണ്ടിൽ ഈ തീരത്തുവച്ച് ചോള -പാണ്ട്യ യുദ്ധം നടന്നു. പ്രാചീനമായ വിഴിഞ്ഞം ഗുഹാക്ഷേത്രങ്ങൾ ഇന്നും കാടുപിടിച്ച് കിടക്കുന്നുണ്ട്. ഇവിടെ 17-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നിർമിച്ചു എന്ന് വിശ്വസിക്കപെടുന്ന സെന്റ് മേരിസ് കത്തോലിക്കാ പള്ളി, പുരാതനമായ മുസ്ലിം പള്ളി എന്നിവ പ്രശസ്തമാണ്. ജില്ലയിലെ പ്രമുഖ മത്സ്യബന്ധനതുറമുഖമാണിത്. കടലിലെ അപൂർവ്വ മത്സ്യങ്ങളുടെയും ജീവികളുടെയും ശേഖരമുള്ള മറൈൻ അക്വേറിയവും ഇവിടെ ഉണ്ട്.
വിഴിഞ്ഞം തുറമുഖ പദ്ധതി
കേരളം വളരെക്കാലമായി കാത്തിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വികസന സാദ്ധ്യതയുള്ള തുറമുഖമാണ് വിഴിഞ്ഞം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സർക്കാർ ഈ പദ്ധതിയുടെ രൂപരേഖ സമർപ്പിച്ച് ഒരുമാസം പോലും തികയുന്നതിനു മുന്നേ പ്രതിരോധ മന്ത്രി ആയിരുന്ന എ.കെ. ആന്റണി പ്രത്യേക താല്പര്യമെടുത്ത് അനുമതി ലഭ്യമാക്കിയിരുന്നു.ഹൈദരാബാദിലെ ലാൻകോ കോണ്ടാപ്പള്ളി കമ്പനിയുടെ ഉടമസ്ഥതയിലുള്ള കൺസോർഷ്യമാണ് തുറമുഖം വികസിപ്പിക്കുന്നതിനുള്ള അനുമതി നേടിയിരിക്കുന്നത്. ലാൻകോ ഇൻഫ്രാ ടെക്, മലേഷ്യൻ കമ്പനികളിലൊന്നായ പെമ്പിനാൻ റെസായി എന്നീ സ്ഥാപനങ്ങളും കൺസോർഷ്യത്തിൽ അംഗങ്ങളാണ്. ബിൾഡ്ഓൺ , ട്രാൻസ്ഫർ (BOT) അടിസ്ഥാനത്തിലാണ് തുറമുഖം പണിയുക. 30 വർഷത്തിനുശേഷം കൺസോർഷ്യം ഉടമസ്ഥാവകാശം സർക്കാരിനു കൈമാറും.
അതോടെ രാജ്യത്തെ രണ്ട് രാജ്യാന്തര തുറമുഖങ്ങൾ ഉള്ള ഏക സംസ്ഥാനം കേരളമായിത്തീരും. രാജ്യാന്തര കപ്പൽ ചാൽ രാജ്യാന്തര കപ്പൻ ചാലിന്റെ അടുത്തായതിനാൽ കപ്പലുകൾക്ക് വിഴിഞ്ഞം തുറമുഖത്തെ സമീപിക്കാൻ എളുപ്പമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. 1 കിലോമീറ്റർ ചുറ്റളവിൽ 20 മീറ്ററിലധികം ആഴം പ്രകൃതിദത്തമായിത്തന്നെ വിഴിഞ്ഞത്തുള്ളത് വലിയ കപ്പലുകൾക്ക് അനായാസം തുറമുഖത്തെത്താറാക്കും. തുടക്കത്തിൽ 30 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാണ് പദ്ധതി, അടുത്ത ഘട്ടങ്ങളിലായി നാല്പതു ലക്ഷവും, പിന്നെ 53 ലക്ഷവും കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കും.
സർ സി.പി.രാമസ്വാമി അയ്യർ, ഇന്ത്യക്കു് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ കണ്ടുപിടിച്ചതാണു് വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ .
വിഴിഞ്ഞം തുറമുഖത്തിന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് എന്ന് പേരിട്ട് ഉത്തരവിറക്കി. വിഴിഞ്ഞം തുറമുഖത്തിന് ലോഗോ തയ്യാറാക്കാനും അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.ജനുവരിയില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനായി അവലോകന യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാരും അദാനി ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ വിഴിഞ്ഞം തുറമുഖം ബ്രാന്‍ഡ് ചെയ്യണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തുറമുഖത്തിന് പേരിട്ടത്. തുറമുഖം ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി വിവിധ ഫോറങ്ങളില്‍ പുതിയ പേരായിരിക്കും ഉപയോഗിക്കുക. ഇതിന് പുറമേ വിഴിഞ്ഞം തുറമുഖത്തിന് ലോഗോ തയ്യാറാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു. അദാനി ഗ്രൂപ്പിന്റെ കൂടി താത്പര്യം പരിഗണിച്ചായിരിക്കും ലോഗോ നിശ്ചയിക്കുക. പദ്ധതി പ്രദേശത്തും ലെറ്റര്‍ ഹെഡിലും പ്രദര്‍ശിപ്പിക്കുന്ന വിധമായിരിക്കും ലോഗോ.
സെപ്റ്റംബറിൽ ആദ്യ കപ്പൽ അടുക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇനി ശേഷിക്കുന്ന പ്രധാന ജോലികൾ ബെർത്ത്, ബാക്ക് യാഡ് എന്നിവ സംബന്ധിച്ചുള്ളതു മാത്രം. രണ്ടു മാസത്തിനുള്ളിൽ തീർക്കാൻ ലക്ഷ്യമിട്ട് യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ തൊഴിലാളികളെയും സാങ്കേതിക വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് ജോലികൾ പുരോഗമിക്കുന്നതെന്ന് അദാനി വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതർ പറഞ്ഞു. ഇതിന്റെ ഭാഗമായി ബെർത്ത് ചട്ടക്കൂടിനു മുകളിൽ സ്ലാബ് സ്ഥാപിച്ചുറപ്പിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്.
സാഗരിക മറൈന്‍ റിസര്‍ച്ച് അക്വേറിയം
സമുദ്ര ജീവികളെക്കുറിച്ച് കൂടുതല്‍ അറിയാനും അവയെ അടുത്തു കാണാനും വിഴിഞ്ഞത്തെ സാഗരിക മറൈന്‍ റിസര്‍ച്ച് അക്വേറിയം സന്ദർശിക്കാം. വിഴിഞ്ഞത്തെ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ കീഴിലാണ് ഈ അക്വേറിയം. ഇവിടെ ഏതു രൂപത്തിലും വലുപ്പത്തിലുമുള്ള പവിഴങ്ങള്‍ ഉല്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനം സന്ദര്‍ശകര്‍ക്കും നേരിട്ടറിയാം. ഇമേജ് പേള്‍ ടെക്‌നിക് എന്നു പേരിട്ട ഈ സാങ്കേതിക വിദ്യ കൊണ്ട് നിങ്ങള്‍ക്ക് ആവശ്യമുള്ള രൂപത്തില്‍ കടല്‍ മുത്തുകളെ വളര്‍ത്താം. കക്കാത്തോടിന്റെ അസംസ്കൃത വസ്തു ഉപയോഗിച്ച് വ്യത്യസ്ത രൂപങ്ങളില്‍ മുത്തു ചിപ്പികള്‍ സൃഷ്ടിച്ച് അതില്‍ മുത്തു വളര്‍ത്തുകയാണ് രീതി.മുത്തു ചിപ്പികള്‍ മാത്രമല്ല ഈ അക്വേറിയത്തിലെ ആകര്‍ഷണം. വിവിധയിനം കടല്‍ മത്സ്യങ്ങളും അലങ്കാര മത്സ്യങ്ങളും ഈ അക്വേറിയത്തില്‍ അടുത്തു കാണാം. ഏഞ്ചല്‍ ഫിഷ്, ക്ലൗണ്‍ ഫിഷ്, കടല്‍ക്കുതിര, ബോക്‌സ് ഫിഷ്, കൗഫിഷ്, ഈലുകള്‍ തുടങ്ങി വിവിധയിനം അലങ്കാര മത്സ്യങ്ങള്‍ ഇവിടെയുണ്ട്. വിവിധതരം കടല്‍ പുറ്റുകള്‍ വളരുന്ന റീഫ് ടാങ്ക് ആണ് മറ്റൊരു പ്രധാന ആകര്‍ഷണം.
വിഴിഞ്ഞം ലൈറ്റ് ഹൗസ്
സന്ദർശക ടിക്കറ്റ് ഇനത്തിൽ വിഴിഞ്ഞം ലൈറ്റ് ഹൗസിന് കഴിഞ്ഞ മാസം ലഭിച്ചത് 3 ലക്ഷത്തിൽപരം രൂപയുടെ വരുമാനം. സമീപ ജില്ലകളിലെ ലൈറ്റ് ഹൗസുകളിലെ ടിക്കറ്റ് കലക്ഷൻ തുകകളെ അപേക്ഷിച്ച് ഇതു വലിയ വർധനവാണെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. രണ്ടു വർഷത്തെ അപേക്ഷിച്ച് കോവളത്തേക്ക് കഴിഞ്ഞ ടൂറിസം സീസണിൽ എത്തിയ വിദേശികളുൾപ്പെടെ സഞ്ചാരികളിലും വലിയ വർധനവായിരുന്നു.
കോവളം തീരത്ത് എത്തിയ സഞ്ചാരികളിൽ മിക്കവരും വിഴിഞ്ഞം ലൈറ്റ് ഹൗസും സന്ദർശിച്ചാണ് മടങ്ങിയത്. മധ്യവേനൽ അവധിക്കാലത്ത് സന്ദർശകരുടെ വലിയ തിരക്കായിരുന്നു ഇവിടെ. ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട സുന്ദര ലൈറ്റ് ഹൗസുകളിൽ വിഴിഞ്ഞം ലൈറ്റ് ഹൗസും ഉൾപ്പെട്ടിട്ടുണ്ട്. പടിക്കെട്ടുകൾക്കൊപ്പം ഇതു കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് ലിഫ്ട് സൗകര്യവും ഉള്ളതും വിഴിഞ്ഞം ലൈറ്റ് ഹൗസിന്റെ പ്രത്യേകത.
St. Joseph’s Shrine (Christ The Redeemer)
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കടൽ തീരത്തിന് അഭിമുഖമായാണ് ‘ക്രൈസ്റ്റ് ദ റെഡീമർ’ സ്റ്റാച്യു സ്ഥാപിച്ചിട്ടുള്ളത്.33 അടി ഉയരത്തിൽ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണ് ഇത് പണിതിരിക്കുന്നത് . ബ്രസീലിലെ ക്രൈസ്റ്റ് ദ റെഡീമർ പ്രതിമയുടെ മാതൃകയിൽ നിർമ്മിച്ചിട്ടുള്ള പ്രതിമകളിൽ ഏറ്റവും വലുപ്പം കൂടിയതാണ് വിഴിഞ്ഞത്തേത്.യേശുക്രിസ്തു ക്രൂശിതൻ ആയത് മുപ്പത്തിമൂന്നാം വയസ്സിൽ ആയതുകൊണ്ട് അതിനെ അനുസ്മരിപ്പിക്കുന്ന ഉയരമാണ് ശില്പത്തിന് ഉള്ളത്. രണ്ടു വർഷമെടുത്തു ഇത് പൂർത്തിയാക്കാൻ. രക്ഷകനായ ക്രിസ്തു പ്രക്ഷുബ്ധമായ കടലിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസവും പ്രതീക്ഷയും ആണ്. കോട്ടപ്പുറത്ത് ഉള്ള St. Joseph’s Shrine നു മുകളിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
അടുത്തകാലത്ത് ബ്രസീലിലെ ലിയോനോർഡോ സെൻസ് എന്ന ഫോട്ടോഗ്രാഫർ മൂന്നു വർഷത്തെ തന്റെ പരിശ്രമം കൊണ്ട് ഇരു കൈകളും കൊണ്ട് പൂർണ്ണ ചന്ദ്രനെ കയ്യിലേന്തിയ യേശുവിന്റെ ചിത്രം എടുത്തിരുന്നു. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇന്ന് വൈറലാണ്.
മേരി ജോസി മലയിൽ,
തിരുവനന്തപുരം.
16-6-2023 ൽ” മലയാളി മനസ്സിന് “ വേണ്ടി ഞാൻ എഴുതിയ ലേഖനം ആയിരുന്നു ഇത്.
1 Comment
വളരെ informative write up. വിഴിഞ്ഞം _ കുറേ കാര്യങ്ങൾ അറിയാൻ പറ്റി. 👌👏