ഓഫീസിലെ പ്രധാന വാതിലിലൂടെ നീലിമ കടന്നു വരുന്നത് ദൂരെ നിന്ന് തന്നെ ബ്രിട്ടോ കണ്ടിരുന്നു. അവൻ അടുത്തിരുന്ന നിധിനെ തോണ്ടി വിളിച്ചു. ബ്രിട്ടോയും നിധിനും നീലിമയെ നോക്കി ചിരിച്ചു.
“ദേവൻ കളഞ്ഞിട്ടു പോയിട്ടും ഇവൾക്കൊരു കുലുക്കവുമില്ലല്ലോ അളിയാ. മൂന്നേ മൂന്നു ദിവസം കഴിഞ്ഞപ്പോൾ അവൾ പഴയതു പോലെയായി. ഇവളാണ് അളിയാ മോഡേൺ പെണ്ണ്. “
“എന്താടാ രാവിലെ പരദൂഷണം പറയുന്നത്? നാണമില്ലേടാ നിനക്കൊക്കെ. “
പിറകിൽ മായയാണ്. അവർ പറഞ്ഞത് അവൾ കേട്ടിരിക്കുന്നു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു. അവളൊരു നല്ല സുഹൃത്താണെങ്കിലും അവൾക്കു ഗോസിപ്പിലൊന്നും താൽപര്യമില്ല. പ്രത്യേകിച്ച് സ്ത്രീകളെ കുറ്റം പറയുന്നത് അവൾക്കു തീരെ ഇഷ്ടമല്ല.
“അല്ലടീ, നീലിമ പെട്ടെന്ന് തന്നെ ജീവിതത്തിലേക്ക് തിരികെ വന്നല്ലോ. മൂന്നു ദിവസം മുൻപ് കരഞ്ഞു കലങ്ങിയ മുഖത്തോടെ അവൾ ഇവിടെ നിന്നും ഇറങ്ങി പോകുമ്പോൾ ഞാൻ കരുതിയില്ല. അവൾക്കെല്ലാം, ഇത്ര പെട്ടെന്ന് ക്ഷമിക്കാനും മറക്കാനും കഴിയുമെന്ന്. “
ബ്രിട്ടോ പറഞ്ഞു.
“നീലിമയും ദേവനും ഞാനും ഇവനും നീയും ഒരേ കോളേജിൽ നിന്നും പ്ലേസ്‌മെൻറ് വഴി ഈ കമ്പനിയിലേയ്ക്ക് ഒന്നിച്ചു വന്നതല്ലേ. അവൾ എന്നും ദേവനെ മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. അവർ പരസ്പരം വർഷങ്ങളോളം എല്ലാം ഷെയർ ചെയ്തവരല്ലേ. ഞാൻ വിചാരിച്ചു അവർ തമ്മിൽ ദിവ്യ പ്രണയം ആയിരുന്നെന്ന്. “
നിധിൻ പറഞ്ഞു.
“ടാ ചെക്കന്മാരെ, നീലിമയ്ക്ക് ദേവനോട് ദിവ്യ പ്രണയം മാത്രമായിരുന്നു. ദേവനല്ലേ ഇന്നലെ കണ്ട ഒരുത്തിയുടെ കൂടെ പോയത്. അവളെയും ഈ കമ്പനിയിലെ നല്ലൊരു ജോലിയും ഉപേക്ഷിച്ചു അവൻ പോയില്ലേ. അപ്പോൾ ദേവനല്ലേ കുറ്റക്കാരൻ, അതിന് ഇവളെന്തു പിഴച്ചു?”
“പിന്നെ ഒരു ദിവ്യ പ്രണയം. അങ്ങനെയായെങ്കിൽ അവളുടെ മനസ്സിൽ നിന്നും മൂന്ന് ദിവസം കൊണ്ട് ആ ഓർമ്മകളൊക്കെ പറ പറക്കുമോ? ഒക്കെ വെറുതെയാ. അഭിനയം. “
“ടാ നിധിൻ കോളേജിൽ വച്ചേ നിനക്ക് നീലിമയോട് ചൊരുക്കുണ്ട്. അവളുടെ പിറകെ നടന്നു നടന്നു അവളെ കിട്ടാത്തതിന്റെ ചൊരുക്കാ നിനക്ക്. എനിക്കിതൊന്നും അറിയില്ല എന്ന് നീ കരുതരുത്. അവള് പാവമാ. ഇനി ഈ വിഷമങ്ങൾ അവൾ അതിജീവിച്ചെങ്കിൽ തന്നെ അതവളുടെ മനക്കരുത്ത് കൊണ്ടല്ലേ. നിധിൻ പഴയ വൈരാഗ്യമൊന്നും മനസ്സിൽ വച്ച് ഇങ്ങനൊന്നും പറയരുതേ. ഒന്നുമില്ലേലും അവൾ നമ്മുടെ കൂടെ ഒന്നിച്ചു പഠിച്ചതല്ലേടാ. “
“ഓ ശരി ശരി നീയൊരു മാലാഖ. ഞാൻ ഒന്നും പറയുന്നില്ല. അവൾ അന്നെന്നെ തള്ളി പറഞ്ഞത് നന്നായി. അന്ന് മുതലല്ലേ നീ എന്നോട് കൂട്ട് കൂടിയത്. എനിക്കവളെ വേണ്ട നിന്നെ മതി മായ. “
“നിന്നെ ഞാനിന്ന് കൊല്ലും. “
മായ രണ്ടു കൈ കൊണ്ടും നിധിന്റെ കഴുത്തിൽ അമർത്തി പിടിച്ചു. അവൻ ശ്വാസം മുട്ടുന്നതായി അഭിനയിച്ചു. പിന്നീട് മൂന്ന് പേരും പരസ്പരം നോക്കി, അതൊരു കൂട്ടച്ചിരിയായി മാറി. അവരുടെ ചിരി കണ്ടു തന്നെ കുറിച്ചാണോ അവരുടെ സംസാരം എന്ന് നീലിമയ്ക്ക് ആശങ്ക തോന്നി. അവൾ തല ഉയർത്തി വളരെ വിഷമത്തോടെ അവരെ നോക്കി. നിധിനും ബ്രിട്ടോയും അവരവരുടെ ഡെസ്ക്കിലേയ്ക്കും മായ നീലിമയുടെ അടുത്തേയ്ക്കും പോയി.
“നീലു ഞാൻ ഇന്നലെ നിന്റെ ഫ്ലാറ്റിൽ വന്നിരുന്നു. നീ എവിടെ പോയിരുന്നു. “
“ഞാൻ എങ്ങനെ ഇവിടെ ജോലിക്കു വരും. ഇവിടുത്തെ ഓരോ മുഖങ്ങളും എന്നെ നോക്കി കളിയാക്കുന്ന പോലെ തോന്നുന്നു. ഒരു ധൈര്യത്തിന് ഞാൻ നാട്ടിലേയ്ക്ക് പോയി. “
“എല്ലാം ശരിയാകും നീലു. ദ ഷോ മസ്റ്റ് ഗോ ഓൺ എന്നല്ലേ, അതല്ലേ കമ്പനിയുടെ പോളിസി. നമുക്ക് വൈകിട്ട് കാണാം. “
നീലിമ അന്ന് മുഴുവൻ ആരോടും ഒന്നും മിണ്ടാതെ ക്യാബിനിൽ തന്നെ കഴിച്ചു കൂട്ടി. ഉച്ചഭക്ഷണ സമയത്തും അവൾ ക്യാബിന് പുറത്തേക്ക് വന്നില്ല.
വൈകുന്നേരമായതോടെ ഓരോരുത്തരായി മടങ്ങി പോകാൻ തുടങ്ങി. അപ്പോഴും നീലിമ കമ്പ്യൂട്ടറിന്റെ മുന്നിൽ തന്നെയിരുന്നു ജോലി ചെയ്യുന്നത് മായ ശ്രദ്ധിച്ചിരുന്നു.
“എടി നീ ഇറങ്ങുന്നില്ലേ, എന്നെ ഒന്ന് വീട്ടിൽ കൊണ്ട് വിട്ടേരെ. ” ബ്രിട്ടോയാണ് അവളുടെ പിറകിൽ.
“ഞാൻ ഇത്തിരി വൈകും. നീ നിധിന്റെ കൂടെ പൊയ്ക്കോ. “
“അവൻ പോയെടി. സിതാര ഇല്ലേ, ആ കോളേജ് കുമാരി, അവനെ കാത്തു നിൽക്കും. ആ പെണ്ണ് ഒരു പിണക്കക്കാരിയാണ്. അഞ്ചു മിനിറ്റ് വൈകിയാൽ അവൾ മടങ്ങി പോകും. അതാണവൻ ജീവനും കൊണ്ടോടിയത്. “
നീലിമയെ സാധാരണ ഓഫീസിൽ കൊണ്ടു വരുന്നത് ദേവനാണ്. അവൻ പോയതോടെ അവൾ ഒറ്റയ്ക്കായി. അവൾ ഇനി ക്യാബ് പിടിച്ചു വേണം മടങ്ങി പോകാൻ, അല്ലെങ്കിൽ ബസിനെ ആശ്രയിക്കണം. അവളാകെ തകർന്ന മട്ടാണ്. ഇന്നവളെ തന്റെ കാറിൽ കൂടെ കൊണ്ട് പോകണം എന്ന് കരുതി നീലിമയെ കാത്ത് മായ തന്റെ ക്യാബിനിൽ ഇരുന്നു.
ഓഫീസിൽ നിന്നും എല്ലാവരും പോയി എന്നുറപ്പു വന്നപ്പോൾ മാത്രമാണ് നീലിമ സ്വന്തം സീറ്റിൽ നിന്നും എഴുന്നേറ്റത്. അവളുടെ പിറകെ മായയും എഴുന്നേറ്റു.
“നീലു നീ ഫ്ളാറ്റിലേയ്ക്കല്ലേ, ഞാൻ കൊണ്ട് വിടാം. “
“വേണ്ട മായേ, ഞാൻ ഒരു ടാക്സി പിടിച്ചു പൊയ്ക്കൊള്ളാം. “
അങ്ങനെ പറഞ്ഞെങ്കിലും മായയുടെ കാറിന്റെ ഫ്രണ്ട് സീറ്റിൽ നീലിമ കയറിയിരുന്നു.
“നീലിമ, നിന്റെ മൗനം എന്നെ ഭയപ്പെടുത്തുന്നു. നീലൂ നീ മനസ്സിലുള്ളത് ആരോടെങ്കിലും തുറന്ന് പറ. രണ്ടു ദിവസം ഞാൻ നിന്നെ തിരക്കി നടന്നു. ആകെ വിഷമിച്ചു. ഒരു നെറി കെട്ടവന് നശിപ്പിക്കാനുള്ളതല്ല നിന്റെ ജീവിതം. “
“ഏയ് ഞാനിപ്പോൾ ഡബിൾ ഓക്കേയാണ്. ആദ്യത്തെ ദിവസം വിഷമം സഹിക്കാൻ വയ്യാതെ ഞാൻ ഫ്ലാറ്റിൽ നിന്നിറങ്ങി ആദ്യം കണ്ട ടാക്സിയിൽ കയറി അറുപത് കിലോമീറ്ററ് അകലെയുള്ള വെള്ളപ്പാറ എന്നൊരു തുരുത്തിൽ പോയി. കുറെ കാറ്റ് കൊണ്ട് കായൽ തീരത്തിരുന്നു. പിന്നീട് അടുത്ത് കണ്ട കള്ള് ഷാപ്പിൽ കയറി തീറ്റിയും കുടിയും തുടങ്ങി. അവനോടുള്ള വൈരാഗ്യമെല്ലാം ഞാൻ കള്ള് കുടിച്ച് ശർദ്ദിച്ചു തീർത്തു. എന്നെ രാത്രി ഒരു പരിചയമുള്ള ടാക്സിക്കാരൻ ഫ്ലാറ്റിലെത്തിച്ചു. പാതിരാത്രിയിലാണ് ബോധം വീണത്, അന്നേരം മുതൽ എനിക്കെന്നോട് പുച്ഛം തോന്നുന്നു, ലജ്ജ തോന്നുന്നു. “
” ഉണർന്നു എഴുന്നേറ്റപ്പോൾ അവശിഷ്ടങ്ങളിൽ മുങ്ങിയ രൂപത്തിലായിരുന്നു ഞാൻ. ദുർഗന്ധ പൂരിതമായ മുറി, മുറിയുടെ വാതിൽ തുറന്നു കിടക്കുന്നു. “
“എന്നിട്ട്. “
ബാഗും പഴ്സും തുറന്നു നോക്കി ഒന്നും നഷ്ടപ്പെട്ടിട്ടില്ല, ഫോണിൽ അമ്മയുടെ ഇരുപതോളം മിസ്സ്ഡ് കാളുകൾ. വെളുപ്പിന് മുറി വൃത്തിയാക്കി കുളിച്ചു വന്നു ചായയും കുടിച്ച്, നാട്ടിലേക്കുള്ള ആദ്യ ബസിൽ കയറി. അവിചാരിതമായി മകളെ മുന്നിൽ കണ്ടു എൻ്റെ അച്ഛനും അമ്മയും അമ്പരന്നു പോയി, തലേന്ന് ഫോണിൽ കിട്ടാഞ്ഞ് രണ്ടു പേരും സങ്കടത്തിലായിരുന്നു. “
“പ്രാതലൊക്കെ കഴിഞ്ഞു അവരേയും കൂട്ടി പട്ടണത്തിലെത്തി, സിനിമ കണ്ടു. മുന്തിയ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. ജോലി കിട്ടിയ ശേഷം ആദ്യമായാണ് അച്ഛനേയും അമ്മയേയും കൂട്ടി ഒന്നിച്ചു ഭക്ഷണം കഴിക്കാൻ പുറത്ത് പോകുന്നത്. പിന്നീട് അമ്മയ്ക്കിഷ്ടപെട്ട കാഞ്ചീപുരം സാരി വാങ്ങി നൽകി. പതിനായിരത്തിനു മുകളിലുള്ള സാരി ആദ്യമായിട്ടാണ് അമ്മ കാണുന്നത് തന്നെ. അമ്മ മുഖത്തെ സന്തോഷം മറച്ച് വെയ്ക്കാൻ പാട് പെട്ടു..
“ഇത്രേം വിലയുള്ളതൊന്നും എനിക്ക് വേണ്ട കുട്ടി. ഇതൊക്കെ നിന്റെ കല്യാണത്തിന് മതി. “
എന്നൊക്കെ പറഞ്ഞു അമ്മ നിഷേധിച്ചെങ്കിലും, അമ്മ അച്ഛന്റെ കണ്ണ് വെട്ടിച്ചു സാരിയുടെ മിനുസമായ പുറത്തു കൈ കൊണ്ട് തഴുകി നോക്കി.
“അമ്മയ്ക്കതു ഇഷ്ടമായോ ? “
തിരികെ ബസ് സ്റ്റാൻഡിലേക്ക് മടങ്ങുമ്പോൾ ഓട്ടോയിൽ ഇരുന്നു അമ്മയോട് ചോദിച്ചു മറുപടി ഒന്നും പറയാതെ അമ്മ സാരി നെഞ്ചോടു ചേർത്ത് വച്ചു.
“എൻ്റെ മോൾ എന്ത് തന്നാലും അമ്മയ്ക്ക് ഇഷ്ടമാ. “
ഞാൻ കാരണം മറ്റൊരാൾ സന്തോഷിക്കുന്നത് ആദ്യമായി ഞാൻ കണ്ടു. അമ്മയെ അത്രയും സന്തോഷത്തോടെ ഞാൻ കണ്ടിട്ടേയില്ല. അച്ഛനമ്മമാരുടെ സന്തോഷത്തെ അവഗണിച്ചാണ് രണ്ടു വർഷമായി ഒരു പുരുഷ സുഹൃത്തിന് സ്വയം സമർപ്പണം നടത്തിയത്, അവനെ സന്തോഷിപ്പിച്ചു കൊണ്ടിരുന്നത്. അതിന്റെ പകുതി സമയം പോലും അച്ഛന്റെയും അമ്മയുടെയും ഒപ്പം ഉണ്ടായില്ല എന്ന കാര്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു.
വൈകുന്നേരം ബസ് സ്റ്റാൻഡിൽ വെച്ച് ഞങ്ങൾ പിരിഞ്ഞു. അടുത്ത വീക്കെൻഡ് നാട്ടിലെ ഉത്സവത്തിന് എത്താമെന്ന് അച്ഛന് ഉറപ്പ് നൽകി.
“അതാണ് നീലൂ, ആരൊക്കെ ഉപേക്ഷിച്ച് പോയാലും അച്ഛനമ്മമാർക്ക് നമ്മളെന്നും പ്രിയപ്പെട്ടവർ തന്നെ. “
“സത്യമാണ് മായ. ഞാൻ ബസിൽ കയറി സീറ്റിൽ ഇരുന്നു. ബസ് വിടാൻ പത്ത് മിനിറ്റ് കൂടി ഉണ്ടായിരുന്നു. അച്ഛൻ എൻ്റെയൊപ്പം ബസിനകത്ത് കയറി വന്നു. എൻ്റെ കൈകൾ കൂട്ടി പിടിച്ചു കണ്ണുകളിൽ നോക്കി ഒരു ചോദ്യം. ഞാൻ ഞെട്ടിപ്പോയി മായേ.”
“എന്തായിരുന്നു അച്ഛൻ ചോദിച്ചത്. ദേവൻ്റെ കാര്യം അറിഞ്ഞിട്ട് ആണോ. “
“ഏയ് അതൊന്നുമല്ല. എൻ്റെ കണ്ണിൽ നോക്കി അച്ഛൻ പറഞ്ഞു, മോളേ നീ അവിവേകം ഒന്നും കാട്ടരുത്. എന്തൊക്കെ നഷ്ടം വന്നാലും ആരൊക്കെ ഉപേക്ഷിച്ച് പോയാലും ഞങ്ങളുണ്ട് നിൻ്റെ കൂടെ. നീയല്ലാതെ ഞങ്ങൾക്കാരാ ഉള്ളത്. ഇന്നലെ മുതൽ നെഞ്ചിലൊരു കനമിരിക്കുന്ന പോലെയൊരു തോന്നൽ. “
ഞാൻ പെട്ടെന്ന് പൊട്ടിക്കരഞ്ഞു, ഞാനൊന്നും പറഞ്ഞില്ല. ബാഗിൽ കരുതിയിരുന്ന ഉറക്ക ഗുളികയുടെ ബോട്ടിൽ ഉണ്ടെന്ന് വിരലുകളാൽ ഉറപ്പ് വരുത്തി. അരുതാത്തത് ഒന്നും ചെയ്യില്ലെന്ന് അച്ഛന് ഉറപ്പ് നൽകി. തിരിഞ്ഞ് അമ്മയെ നോക്കിയപ്പോൾ അമ്മ സാരി വച്ചിരുന്ന സഞ്ചി നെഞ്ചോട് ചേർത്തു പിടിച്ചു, എന്തോ ആലോചിച്ചു നിൽക്കുന്നു. കണ്ണ് തുടച്ച്, അടുത്താഴ്ച വരാമെന്നും പറഞ്ഞ് ഞാനച്ഛനോട് യാത്ര പറഞ്ഞു.
“എനിക്ക് വയ്യെടി, അവരെ ഉപേക്ഷിച്ച് പോകാൻ, ദേവൻ, അവൻ പൊയ്ക്കോട്ടെ, ഞാനെല്ലാം മറക്കാൻ ശ്രമിയ്ക്കുകയാണ്. “
“അതാണ് മോളെ നല്ലത്. നിന്നെ മനസ്സിലാക്കുന്ന അച്ഛനമ്മമാർ അതല്ലേ നിന്റെ പുണ്യം. അവനെ പോലൊരുത്തന് വേണ്ടി ബലി കഴിയ്ക്കാനുള്ളതല്ല നിന്റെ ജീവിതം. അവനെ മറക്കൂ. ഇനി അവന് നിന്റെ ജീവിതത്തിൽ ഒരു സ്ഥാനവും കൊടുക്കരുത്. “
” ഇല്ല മായ അവൻ ഇനി മടങ്ങി വരില്ല.. ഞാൻ സ്നേഹിച്ചത് പോലെ ആരും അവനെ സ്നേഹിക്കില്ല, മനസ്സിലാക്കില്ല. “
“നീ വീണ്ടും അവനെ സ്വീകരിയ്ക്കുമോ നീലു. അവന് നിന്നെ സ്നേഹിയ്ക്കാനുള്ള അർഹതയുണ്ടോ? അങ്ങനെ ഉണ്ടായാൽ പിന്നെ നീ എൻ്റെ സുഹൃത്തല്ല. “
“ഫ്ളാറ്റ് എത്തിയല്ലോ, നീ വാ ഒരു ചായ കുടിച്ചു പോകാം. “
ചായയും മിക്സ്ച്ചറും കഴിയ്ക്കാൻ കൊണ്ട് വച്ചിട്ട് നീലിമ മായയുടെ അരികിൽ ഇരുന്നു. മായയുടെ കൈ തൻ്റെ അടിവയറ്റിൽ ചേർത്ത് പിടിച്ചു.
“എനിക്ക് ദേവനില്ലാതെ പറ്റില്ല മായേ, അച്ഛനില്ലാത്ത കുട്ടിയെ പ്രസവിയ്ക്കാൻ വയ്യ. വളർത്താനും വയ്യ. ഞാനാണവനെ വഞ്ചിച്ചത്. ഞാനാണവനെ ഇറക്കി വിട്ടത്. അവന് വേറെ ജോലി കിട്ടിയെന്നുള്ളത് സത്യമാണ്. ആ ഹിന്ദിക്കാരിയുടെ കഥ ഞാൻ ചുമ്മാതെ പറഞ്ഞതാണ്, നിങ്ങളെ പറ്റിച്ചതാണ്. ജയിക്കാൻ വേണ്ടി ഞാനുണ്ടാക്കിയ കഥ. “
മായയുടെ കൈ നീലിമയുടെ വലത്തേ കവിളിൽ പതിഞ്ഞു.
“നിന്നെ പോലുള്ള പെണ്ണുങ്ങളാണ് മുഴുവൻ പെൺവർഗ്ഗത്തിനും ശാപം. പോക്സോ പോലെയുള്ള നിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന ഒരു കൂട്ടർ. പണത്തിന് വേണ്ടി വിലപിടിപ്പുള്ള എല്ലാം നൽകിയിട്ട് കാലങ്ങൾ കഴിയുമ്പോൾ ഇരവാദം മുഴക്കും. എനിക്ക് നിന്നോടൊക്കെ പുച്ഛമാണ്. “
“അങ്ങനെ പറയല്ലേ മായ. എൻ്റെ വാശി ജയിയ്ക്കാൻ വേണ്ടി… “
“വാശിയ്ക്ക് വേണ്ടി നിന്റെ പ്രണയത്തെ ഒറ്റ് കൊടുത്തല്ലേ. എല്ലാവരും നിങ്ങളെ അസൂയയോടല്ലേ നോക്കിയത്. ഞാൻ ക്ഷമിയ്ക്കണമെങ്കിൽ നീ അവനെ ഉടനെ ഇവിടെ വിളിച്ചു വരുത്തണം. അവൻ്റെ കാലു പിടിച്ചാലും വേണ്ടില്ല. അവൻ മടങ്ങി വരണം, എല്ലാവരും അറിഞ്ഞ് നിങ്ങളുടെ കല്യാണവും നടത്തണം. “
” അതൊക്കെ നടക്കും. വഴക്കിട്ടാലും ഞങ്ങൾക്ക് പരസ്പരം പിരിയാൻ പറ്റില്ല. ഞാൻ അവനെ ടെസ്റ്റ് ചെയ്ത്തതാണ്. എന്നോടുള്ള അവന്റെ ഇഷ്ടം എത്ര മാത്രമുണ്ടെന്ന്. “
“എന്നിട്ടിപ്പോൾ എന്തായി? എന്നിട്ടാണോ ചാവാൻ ഉറക്ക ഗുളികയുമായി നീ നടന്നത്. അവനെ പോലൊരു നല്ല ചെറുക്കനെ ഇങ്ങനെ പരീക്ഷിക്കരുത്. എപ്പോഴും സഹിക്കാനും ക്ഷമിയ്ക്കാനും അവനായി എന്ന് വരില്ല. എല്ലാത്തിനും ഒരു പരിധിയില്ലേ. ആ പരിധി കഴിഞ്ഞാൽ പിന്നെയൊന്നും നിന്റെ കയ്യിൽ നിൽക്കില്ല. അത് പോട്ടെ, നീ ഗർഭിണി ആണെന്ന് അവനു അറിയുമോ?. “
“ഇല്ല ഞാൻ പറഞ്ഞില്ല. ഒരു ഷോക്ക് കൊടുത്തിട്ടു പറയാമെന്നു കരുതിയതാണ്. അപ്പോഴേക്കും അവൻ കമ്പനിയിൽ റേസിഗ്നേഷൻ ലെറ്റർ കൊടുത്തു ഒന്നും പറയാതെ പോയി. “
“എന്റെ പൊന്നു മോളെ, നിന്റെ ജീവിതം വച്ച് നീ കളിയ്ക്കരുത്. അവൻ വല്ല കടുംകൈ ചെയ്തിരുന്നെങ്കിലോ? എല്ലാവരുടെയും മുന്നിൽ അവനിപ്പോൾ ഭയങ്കരൻ. പക്ഷെ അവൻ പാവമാണ്. നിന്നെ പോലൊരാളുടെ ടോക്സിക് റിലേഷനിൽ അവൻ വീണു പോയതാ. “
മായ ആരെയൊക്കെയോ ഫോൺ ചെയ്തു.
“ഞാൻ നിധിനോടും ബ്രിട്ടോയോടും അവനെയും കൂട്ടി ഇവിടെ വരാൻ പറഞ്ഞിട്ടുണ്ട്. നീ ബോധം കെട്ട് വീണു എന്ന് പറഞ്ഞപ്പോഴേ പാവം ദേവൻ പേടിച്ചു പോയി. നിന്റെ ക്രൂരത അവനറിയണ്ട. ഇവിടെ അവരെത്തുമ്പോൾ ഞാൻ നിന്റെ പ്രെഗ്നൻസി വിവരം അറിയിക്കും. പിന്നെയെല്ലാം നിന്റെ കയ്യിലാണ്. ഇനിയെങ്കിലും നിന്റെ വാശിയും പിണക്കവും കളയണം. കേട്ടോടി…. “
മായാ ദേഷ്യപ്പെട്ടു
“എന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുപ്പിക്കരുത്. “
കോളിങ് ബെല്ലിന്റെ ശബ്ദം കേട്ട് മായ വാതിൽ തുറന്നു. ബ്രിട്ടോയുടെ പിറകിൽ ആശങ്കയോടെ ദേവൻ നിന്നു. മായ ദേവന്റെ കയ്യിൽ പിടിച്ചു അകത്തു കയറ്റി.
“ദേവാ, നിന്നെയൊക്കെ എന്ത് ചെയ്യണമെന്നറിയാമോ? ഇവളെയിവിടെ തനിച്ചാക്കി നീയെവിടെ പോയി. രണ്ടു ദിവസം ഒന്നും കഴിക്കാതെയാണ് നടന്നത്. തല കറങ്ങി വീണപ്പോഴാ അറിയുന്നത് അവൾ പ്രെഗ്നന്റ് ആണെന്ന്. അറിയാല്ലോ ഈ സമയത്തു പട്ടിണി കിടന്നാൽ എന്താ കുഞ്ഞിന് സംഭവിയ്ക്കുന്നതെന്ന്. ഇത് അമേരിക്കയൊന്നുമല്ല, കല്യാണത്തിന് മുൻപേ ലിവിങ് ടുഗെതറും പ്രെഗ്നൻസിയും. ഇവളുടെ വീട്ടിൽ അറിഞ്ഞാലുള്ള സ്ഥിതി. “
“മായ ഞാനല്ല, ഇവളാണ് എല്ലാത്തിനും കാരണം, ഈ കുഞ്ഞ് പോലും അവളുടെ തീരുമാനമായിരുന്നു. വാശിയാണവൾക്ക്, ഈഗോയാണ്. ഞാൻ… “
“പഴയതൊക്കെ പോട്ടെ ദേവൻ. നീ അവളുടെ കൂടെത്തന്നെ എപ്പോഴും ഉണ്ടാകണം. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ നീലു. വാടാ പിള്ളേരെ നമുക്കിറങ്ങാം. “
“ഓ ഒരമ്മച്ചി. ” ബ്രിട്ടോ മായയെ കളിയാക്കി.
മായ ബ്രിട്ടോയെയും നിധിനെയും കൂട്ടി പുറത്തിറങ്ങി. ആരും കാണാതെ നീലിമ മായയെ നോക്കി കൈ കൂപ്പി. മായ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.
“നീലു നിനക്കെന്തെങ്കിലും കഴിക്കാൻ കൊതിയുണ്ടോ ? ഞാൻ നാളെ ബ്രിട്ടോയുടെ അമ്മച്ചിയോടു പറഞ്ഞു ഉണ്ടാക്കി കൊണ്ട് വരാം. “
“അത് കൊള്ളാല്ലോ ദേവന്റെ കുരുത്തക്കേടിനു എന്റെ അമ്മച്ചിയ്ക്കാണോ പണി കൊടുക്കുന്നത്. “
മായ ബ്രിട്ടോയുടെ തോളിൽ തട്ടി പറഞ്ഞു.
“ഡേയ് ചെക്കാ നീയൊരു മാമനാകാൻ പോവുകയല്ലേ. അപ്പോൾ പിന്നെ അമ്മച്ചി കുറച്ചു കഷ്ടപെടട്ടെ. “
അവർ പൊട്ടിച്ചിരിച്ചു തിരിഞ്ഞു നോക്കിയപ്പോൾ, നീലിമ ദേവനെ കെട്ടിപ്പിടിച്ചു നിന്ന് കൊണ്ട് അവന്റെ പിണക്കം മാറ്റാൻ ശ്രമിയ്ക്കുകയായിരുന്നു.
✍️✍️✍️നിഷ പിള്ള