എൻ്റെ കുട്ടൂ…..
ഒരു പക്ഷേ നിനക്കു കിട്ടുന്ന ആദ്യത്തെ പ്രണയ ലേഖനമായിരിക്കും ഇത്.
ഇതിനു മുമ്പ് ആരെങ്കിലും നിനക്ക് പ്രണയലേഖനം എഴുതിക്കാണുമെന്ന് എനിക്ക് തോന്നുന്നില്ല.
അല്ലെങ്കിലും പെൺകൊടികൾക്ക് ഇഷ്ടം തോന്നുന്ന ഒരു യുവകോമളനൊന്നുമല്ലല്ലോ നീ.
നരച്ച മുടിയും നീണ്ട താടിയും കൂർത്ത മൂക്കും ഉണ്ടക്കണ്ണും ഒരു പ്രത്യേകതരം മുണ്ടുടുപ്പും നിനക്കൊരു ക്രൂര പരിവേഷം തന്നിട്ടില്ലേ. പക്ഷേ എനിക്കറിയാം നീ പൂ പോലത്തെ മനസ്സുള്ള ഒരു പാവമാണെന്ന്.
എപ്പോഴാണ് നിന്നെ ഞാൻ ആദ്യമായി കണ്ടതെന്നറിയില്ല. മോഹൻലാലും മമ്മൂട്ടിയും ശങ്കറും റഹ്മാനുമൊക്കെ പെൺമനസ്സുകൾ കീഴടക്കിയ എൻ്റെ കുട്ടിക്കാലത്ത് ഞാനെങ്ങനെയാണ് അവരെയൊക്കെ വിട്ട് നിന്നെ പ്രേമിച്ചു തുടങ്ങിയത്?
ഒരുപക്ഷേ നിരന്തരമുള്ള നിൻ്റെ തോൽവിയിൽ നിന്നോടു തോന്നിയ സഹതാപമാകാം.
പലപ്പോഴും ദേഷ്യവും സഹതാപവുമൊക്കെയല്ലേ പ്രേമമായി മാറുന്നത്. നമ്മുടെ കാര്യത്തിലും അതാവാം സംഭവിച്ചത്.
നീ വരുന്ന ദിവസത്തിനായി ഞാൻ വേഴാമ്പലിനേപ്പോലെ കാത്തിരിക്കുമായിരുന്നു. അമ്മയുടെ പുറകേ നടന്ന് കാശൊപ്പിച്ച് ബുക്കുവാങ്ങി നിൻ്റെ ചിത്രവും കഥയും കണ്ട് നിർവൃതിയടഞ്ഞിരുന്ന ദിവസങ്ങൾ. എന്നെങ്കിലുമൊരിക്കൽ നീ വിജയിച്ചു കാണാൻ ഞാനേറെ ആഗ്രഹിച്ചിരുന്നു. അതിനായി പ്രാർത്ഥിച്ചിരുന്നു.
ചക്ക വീണ് മുയലു ചാവുന്നതു പോലെ മരമണ്ടനും പേടിത്തൊണ്ടനുമായ ശിക്കാരിശംഭു വരെ വിജയശ്രീലാളിതനാകുമ്പോഴും നീ മാത്രം എപ്പോഴും തോറ്റു തൊപ്പിയിട്ടിരുന്നു. അതിൻ്റെ സങ്കടത്തിൽ നിൻ്റെ കഥ വായിക്കുമ്പോൾ ഞാൻ കരഞ്ഞുകൊണ്ട് എരിവുള്ള മസാലക്കപ്പലണ്ടികൾ കൂടുതൽ കഴിച്ചു.
ആ എരിവിൽ ഞാൻ പിന്നേയും കരഞ്ഞു.
മായാവിയെ പിടിയ്ക്കുകയെന്ന നിൻ്റെ ജീവിതലക്ഷ്യം എന്നെങ്കിലും നിറവേറുമോ?
രാജുവും രാധയും നിൻ്റെ കൈപ്പിടിയിലാകുമോ?
ഒരിക്കലെങ്കിലും നീ വിജയിക്കുമോ?
ഇതൊക്കെയോർത്ത് ഉറക്കം കളഞ്ഞ എത്രയോ രാത്രികൾ.
എൻ്റെ ഉറക്കം പോയതു മാത്രം മിച്ചം. നീയെന്നും തോറ്റു കൊണ്ടേയിരുന്നു.
യാതൊരു മാറ്റവുമില്ലാതെ…..
കപീഷും ജമ്പനും തുമ്പനും ഡിങ്കനുമൊക്കെ നിറഞ്ഞാടിയ പൂമ്പാറ്റയും ബാലഭൂമിയുമൊന്നും എനിക്കിഷ്ടമേയല്ലായിരുന്നു. എനിക്കെന്നും പ്രിയം നീയുള്ള ബാലരമയായിരുന്നു.
പ്രിയപ്പെട്ട കുട്ടൂസാ ……
നിനക്കു പറ്റിയ മണ്ടത്തരങ്ങളിൽ നിന്നും രക്ഷപ്പെട്ട് വിജയിക്കാൻ കുറച്ചു മാർഗ്ഗങ്ങൾ ഞാൻ പറഞ്ഞു തരട്ടെ.
ഒന്നാമതായി നീയാ പൊട്ടുന്ന കുപ്പി മാറ്റി പ്ലാസ്റ്റിക്കോ ഇരുമ്പോ സ്റ്റീലോ എന്തെങ്കിലുമാക്കുക. അല്ലെങ്കിൽ താഴിട്ടുപൂട്ടാവുന്ന ഒരു ഇരുമ്പു പെട്ടിയിൽ മായാവിയെ കയറ്റി പൂട്ടിയിടുക. അപ്പോൾ പിന്നെ കുപ്പി പൊട്ടിച്ച് മായാവി രക്ഷപ്പെടില്ലല്ലോ.
നിൻ്റെ ഉപദേശകരായി കുറച്ച് ബുദ്ധിയും വിവരവുമുള്ളവരെ വയ്ക്കുക.
ചുറ്റുമുള്ള ഉപദേശകവൃന്ദമാണ് നിൻ്റെ ശാപം. നീയൊന്നാലോചിച്ചു നോക്കൂ ആ ഡാകിനിയമ്മൂമ്മയ്ക്ക് എന്തേലും ബുദ്ധിയുണ്ടോ? അവരാണ് നിന്നെ വഴി തെറ്റിയ്ക്കുന്നത്.
അവർക്കൊരു കേബിൾ കണക്ഷൻ എടുത്തു കൊടുത്താൽ മതി. പിന്നെ സീരിയലും സിനിമയും കണ്ട് വീട്ടിലിരുന്നോളും. എല്ലായിടത്തും വാലുപോലെ ഇങ്ങനെ പുറകേ വരില്ല. എന്നിട്ട് സ്വന്തം ബുദ്ധിയുപയോഗിച്ച് നീയാ മായാവിയെ പിടിക്കണം. അതു കണ്ട് എനിയ്ക്ക് രോമാഞ്ചകഞ്ചുകമണിയണം.
പിന്നെയാ മണ്ടൻ ലുട്ടാപ്പിയെ വാലിൽ പിടിച്ച് കുന്തത്തോടെയെടുത്ത് തോട്ടിലെറിയണം. രണ്ട് കൊമ്പല്ലാതെ ആ തലയിൽ ബുദ്ധി ലവലേശമില്ല. നിങ്ങൾക്ക് പറക്കാൻ കുന്തമില്ലാതാവുമെന്നോർത്ത് വിഷമിക്കണ്ട .
നീയൊരു ഹെലികോപ്ടർ വാങ്ങെൻ്റെ കുട്ടൂ…..
നമുക്കും കുറച്ച് മോഡേണാവണ്ടേ.
തന്നേയുമല്ല ഹെലികോപ്ടറുള്ളപ്പോൾ രാജുവിനേയും രാധയേയും തട്ടിക്കൊണ്ടു വരാനും എളുപ്പമാ. ഹെലികോപ്റ്റർ കാണുമ്പോൾ അവർ തനിയേ ചാടിക്കയറിക്കോളും. പിള്ളേരല്ലേ.
നീയിങ്ങനെ മുണ്ട് പരമ്പരാഗത രീതിയിലുടുക്കുന്നതു മാറ്റി ഒരു ജീൻസും ഷർട്ടുമൊക്കെയിടണോട്ടോ. ഇതിപ്പോ നിന്നെ കാണുമ്പോൾ തന്നെ പിള്ളേരെ പിടിത്തക്കാരുടെ മട്ടാ. എനിക്കും കാണില്ലേ എൻ്റെ കുട്ടു നല്ല സുന്ദരക്കുട്ടപ്പനായി നടക്കുന്നതു കാണാനൊരാഗ്രഹം.
ആ വിക്രമനേയും മുത്തുവിനേയും നിൻ്റെ പരിസരത്തൊന്നും അടുപ്പിയ്ക്കരുത്. ഒരു കടങ്കഥയില്ലേ ആനയെ കെട്ടാൻ തടിയുണ്ട് ജീരകം പൊതിയാൻ ഇലയില്ല എന്ന്. അതുപോലെയാ ഇവൻമാരുടെ കാര്യം.
വല്യ തടിമിടുക്കുണ്ടെന്നേയുള്ളു. ഒരു മണൽത്തരിയുടെയത്രയും പോലും വകതിരിവില്ല രണ്ടിനും.
പോയി വല്ല ബാങ്കും കൊള്ളയടിച്ച് ജീവിച്ചോട്ടെ.
പിന്നെ നീയൊരു സ്മാർട്ട് ഫോൺ വാങ്ങണം. ടെക്നോളജി ഒരുപാട് വികസിച്ചില്ലേ. നമുക്ക് മായാവിയെ പിടിയ്ക്കാനുള്ള പല സൂത്രവിദ്യകളും യൂട്യൂബിൽ നിന്നും കിട്ടുമെന്നേ. മായാവിയുടെ അടുത്തെത്താനുള്ള വഴി നമ്മുടെ ഗൂഗിളമ്മച്ചി കാണിച്ചും തരും.
അപ്പോ ഞാൻ പറഞ്ഞതുപോലെ ചുറ്റുമുള്ള എല്ലാ മണ്ടേഴ്സിനേയും പറഞ്ഞു വിടുക. എന്നിട്ട് കുട്ടു സ്വന്തം ബുദ്ധി ഉപയോഗിച്ച് ആ മായാവിയെ പിടിച്ചു കെട്ടണം. നീ വിജയശ്രീലാളിതനാവുന്നതു കാണാൻ ഞാൻ കണ്ണിൽ മണ്ണെണ്ണയൊഴികെ എല്ലാ എണ്ണയുമൊഴിച്ച് കാത്തിരിയ്ക്കും. ( മണ്ണെണ്ണ എനിയ്ക്കലർജിയാ കുട്ടൂ)
ഇനിയൊരു സ്വകാര്യം പറയട്ടെ. ആരോടും പറയണ്ടാട്ടോ. ചിലർ കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടാകുമ്പോൾ ആ കുട്ടിയ്ക്ക് പൂർവ്വകാമുകിയുടെ പേരിടാറില്ലേ. അതുപോലെ ഞാനെൻ്റെ മോനെ സ്നേഹത്തോടെ വിളയ്ക്കുന്നത് എന്താണെന്നോ
കുട്ടൂസാ….. എന്ന്.
അത്രയ്ക്ക് നീയെൻ്റെ മനസ്സിൽ പതിഞ്ഞു പോയി കുട്ടൂ. നിൻ്റെയാ മൊട്ടത്തലയും മുൻവശത്തെ നീണ്ട രണ്ട് പലകപ്പല്ലുകളും ഇന്നും മായാതെ മനസ്സിലുണ്ട്.
അപ്പോൾ തൽക്കാലം നിർത്തട്ടെ
എൻ്റെ കൂട്ടു എന്നെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിൽ അങ്ങനെയൊരു ബാലരമയ്ക്കായ് കാത്തിരിയ്ക്കുന്ന
നിൻ്റെ ആജീവനാന്ത ആരാധിക.


2 Comments
ഇങ്ങനെ ഒരു തോൽവിയെ പ്രണയിക്കാൻ ആണല്ലോ കുട്ടിയുടെ വിധി (തേങ്ങുന്നു )
പ്രേമം കൊള്ളാം. ബാലരമയെ മൊത്തത്തിൽ പ്രണയിച്ച ഒരു കുട്ടിക്കാലത്തിൻ്റെ ഓർമ്മയുണർത്തിയതിനു നന്ദി സ്നേഹം❤️🌷