രാവിലെ തന്നെ അഫ്രയുടെ വിളി വന്നു. അവളുടെ കൂട്ടുകാരി തമന്നയുടെ സഹോദരി തനിമ “ബിയോണ്ട് ദ സ്ട്രീറ്റ്സ് ” ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. അവൾ സേവിയേഴ്സ് കോളേജിൽ കംപ്യൂട്ടർ ഫാക്കൽറ്റിയാണ്. അവളെ ചെന്ന് കണ്ടാൽ, അവൾ വഴി പദ്മിനിയുടെ മകൾ രൂപാലിയെ പരിചയപ്പെടാം.
ഓഫീസിൽ കയറിയിട്ട് നേരെ സേവിയേഴ്സ് കോളേജിൽ പോകാമെന്ന് കരുതി. സുധീർ സാർ കാബിനിൽ എത്തിയതേയുള്ളൂ. സാറിന് രാവിലെ കാബിനിലെ, ഭിത്തിയിൽ തൂക്കിയിട്ടിരുന്ന സലീം ചാച്ചയുടെ ഛായാചിത്രത്തിന് മുന്നിൽ ഒരു ചന്ദനത്തിരി കത്തിച്ച് വയ്ക്കുന്ന ശീലം തുടക്കം മുതലേയുണ്ട്. നല്ല മൂഡിലാണെങ്കിൽ തമാശയൊക്കെ ആസ്വദിക്കുന്ന സരസനാണ് ബോസ്.
” ബോസ് എത്ര പുകച്ച് ചാടിക്കാൻ നോക്കിയിട്ടും സലീം ചാച്ച പോകുന്നില്ല, അല്ലേ?. “
ബോസ് ചിരിച്ചു.
” സലീം ചാച്ച എന്നും കൂടെ വേണമെന്ന് കരുതിയാണ് ഞാൻ അദ്ദേഹത്തെ ഓർമ്മകളിൽ സൂക്ഷിക്കുന്നത്. “
സുധീർ സാർ കുറെ നേരം ചാച്ചായുടെ ചിത്രത്തിന് മുന്നിൽ നിന്നു. പിന്നെ കസേര വലിച്ചിട്ട് ഇരുന്നു, അവനോട് ഇരിക്കാൻ പറഞ്ഞു, എതിർവശത്ത് ആദർശും ഇരുന്നു.
“എൻ്റെ പഠനം അവസാനിച്ച സമയത്താണ് അച്ഛൻ ഞങ്ങളെ വിട്ടു പോകുന്നത്. അമ്മയ്ക്കും സഹോദരിക്കും ആശ്രയം ഞാൻ മാത്രമാണ്. അവരെ സംരക്ഷിക്കാനായി ആത്മവിശ്വാസത്തോടെയാണ് ഞാൻ മുംബൈയിലേക്ക് വണ്ടി കയറിയത്. അന്ന് ജാതിയും മതവും ഒക്കെ പ്രത്യക്ഷമായും പരോക്ഷമായും എല്ലാവരും ശ്രദ്ധിച്ചിരുന്നു, മതത്തിലെ ഉച്ച നീചത്വങ്ങൾ. അതെന്റെ ജോലി ലഭ്യതയെ ബാധിച്ചു എന്ന് തന്നെ പറയാം. ഒരിടത്തും ജോലി ലഭിച്ചില്ല. ഞാൻ സ്വന്തമായി ചെറിയൊരു സായാഹ്ന പത്രം തുടങ്ങാൻ തീരുമാനിച്ചു. “
“കടമ്പകൾ ഏറെയായിരുന്നു. ഒരാൾ തന്നെ റിപ്പോർട്ടറും പത്രാധിപരും വിൽപ്പനക്കാരനുമൊക്കെയായി. പകൽ ന്യൂസ് തയാറാക്കി വൈകിട്ട് സ്വകാര്യ പ്രസ്സിൽ അച്ചടിച്ച് ട്രെയിനിലും റയിൽവേ സ്റ്റേഷനിലും കൊണ്ട് നടന്നു വിൽക്കുക. ആദ്യമൊക്കെ ഒറ്റയ്ക്കായിരുന്നു. പിന്നെ രണ്ട് പയ്യൻമാരെ കൂടെ കൂട്ടി. അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം കൂട്ടി. എന്നിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ ഞാൻ പാടുപെട്ടു. “
അത് പറയുന്നതിനിടയിൽ രണ്ടു പേർക്കുമായി ബോസ് ഗ്ലാസിൽ ഫ്ലാസ്കിലെ ചായ പകർന്നു. ആദ്യമായിട്ടാണ് കഷ്ടപ്പാടുകളുടെ കഥ പറയുന്നത്. ചിരിച്ചിട്ട് മാത്രം മുന്നിൽ വന്നിട്ടുള്ള മനുഷ്യന്റെ കലങ്ങിയ കണ്ണുകൾ ആദ്യമായി കണ്ടു.
“ഒരു ഗലിയിലെ ഗാങ്ങുകൾ തമ്മിലുള്ള വഴക്കിനിടയിൽ ക്യാമറയുമായി ഞാൻ ചെന്ന് പെട്ടുപോയി. ആ സമയത്ത് മുംബൈ നഗരം ചില അധോലോക ഗ്യാങ്ങുകളുടെ കയ്യിലായിരുന്നു. അങ്ങനെയൊരു ഗ്യാങ്ങ് ലീഡറായിരുന്നു സലീം മുഹമ്മദ് എന്ന സലീം ചാച്ച. എതിർ ഗാങ്ങിൻ്റെ തട്ടകത്തിൽ അബദ്ധവശാൽ ഒറ്റയ്ക്ക് അകപ്പെട്ട സലീം ചാച്ചയെ അവർ തല്ലി ചതച്ച് മൃതാവശനാക്കി. ആരും തിരിഞ്ഞ് നോക്കിയില്ല. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ഞാൻ ഓട്ടോയും ടാക്സിയും തേടി അലഞ്ഞു. ഒടുവിൽ നഗരത്തിൽ ചവറ് വാരാൻ വരുന്ന വണ്ടിയുടെ ഡ്രൈവറുടെ കാരുണ്യത്താൽ അദ്ദേഹത്തെ യഥാസമയം ആശുപത്രിയിലാക്കി, അദ്ദേഹം രക്ഷപ്പെട്ടു. “
“ആശുപത്രിയിൽ വച്ച് സലിം ചാച്ചയുടെ അപകടത്തെക്കുറിച്ച് ഗ്യാങ്ങുകാർ അന്വേഷിച്ചപ്പോൾ ഞാനാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് അറിഞ്ഞു. അവരുടെ ആക്രമണത്തിന് ഞാൻ വിധേയനായി. പിറ്റേന്ന് അവരെന്നെ തല്ലി ചതച്ച് അവശനാക്കി. സലിം ചാച്ചാ ആശുപത്രിയിൽ നിന്നും പുറത്തു വന്നപ്പോഴാണ് നടന്നതൊക്കെ അറിഞ്ഞത്. അദ്ദേഹം എന്നെ വിളിപ്പിച്ചു. അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിച്ചതിന്റെ പ്രത്യുപകാരത്തിൽ എന്നോട് എന്ത് വേണമെങ്കിലും ചോദിച്ച് കൊള്ളാൻ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ എനിക്ക് അവരുടെ തട്ടകത്തിൽ ഒരു ചെറിയ അച്ചടിശാല തുടങ്ങാൻ സാധിച്ചു. ഒരേയൊരു കാര്യമേ ആവശ്യപ്പെട്ടുള്ളു. അവരുടെ തട്ടകത്തിൽ അവർക്കു എതിരായി ഒരു വാർത്ത പോലും കൊടുക്കരുത്, അവരെ പേടിച്ചു നാലഞ്ചു വർഷം പേപ്പർ നടത്തി. പത്രത്തിന്റെ വളർച്ചയും പെട്ടെന്നായിരുന്നു, സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു, അതിനു സലീം ചാച്ചയുടെ സഹായം ഉണ്ടായിരുന്നു. പത്രത്തിന്റെ തുടക്കം അങ്ങനെയായിരുന്നു എങ്കിലും ചാച്ചയുടെ മരണത്തിനു ശേഷം അതിലും വലിയ പ്രതിസന്ധി ആയിരുന്നു. അതിനെ ഒക്കെ തരണം ചെയ്യേണ്ടി വന്നു. “
“സലിം ചാച്ചയ്ക്കു നാലു ഭാര്യമാരും പതിനെട്ടോളം മക്കളുമുണ്ടായിരുന്നു. എല്ലാവരും ചാച്ചയെ പേടിച്ചു സഹോദര്യത്തോടെ കഴിഞ്ഞു. അദ്ദേഹത്തിന്റെ മരണ ശേഷം മക്കൾ തമ്മിൽ തല്ലു തുടങ്ങി. ചാച്ചയുടെ മരണത്തിൽ പോലും പരസ്പരം സംശയിക്കാൻ തുടങ്ങി. പത്രമോഫീസ് എന്നൊന്നും പറയാൻ പറ്റാത്ത കുഞ്ഞൊരു രണ്ടു മുറിക്കട, ചാച്ചയുടെ ആശ്രിതനായ അലി മുഹമ്മദിന്റെ പേരിലായിരുന്നു. അദ്ദേഹത്തിന്റെ ഒരേയൊരു മകളായിരുന്നു അഫ്രാ ഖദീജ അലി. പത്രമോഫീസിന്റെ ചുറ്റുമുള്ള വസ്തു അഫ്രയ്ക്ക് സ്ത്രീധനം നൽകാനുള്ളതാണ്. മകളെ കെട്ടിയ്ക്കാൻ വേണ്ടി അലി ചാച്ച വിൽക്കാൻ ശ്രമിച്ച ഭൂമി ഞാൻ ചുളുവിലയ്ക്കങ്ങ് വാങ്ങി. “
“പതിനേഴ് വയസ്സുള്ള സുന്ദരിയായ പെൺകുട്ടിയെ ഒരു നാൽപതുകാരൻ്റെ ഭാര്യയാക്കുന്നതിൽ എനിക്ക് എതിർപ്പുണ്ടായിരുന്നു. പക്ഷേ ചാച്ചയെ എതിർക്കാൻ പേടിയായിരുന്നു. ഹൃദ്രോഗിയായ മരുമകൻ ഒരു ആക്സിഡന്റിൽ മരണമടഞ്ഞു. ഇരുപത് വയസ്സുകാരിയായ മകൾ രണ്ട് വയസ്സുള്ള കൊച്ച് മകനുമായി വീട്ടിൽ വന്നു നിൽക്കുന്നു. “
“ആ വൃദ്ധൻ്റെ ഹൃദയം, ചെയ്തു പോയ തെറ്റുകളെക്കുറിച്ചോർത്ത് തേങ്ങി, പശ്ചാത്തപിച്ചു. കാലം കാത്ത് വച്ച കാവ്യനീതി. സലീം ചാച്ചയും ശിങ്കിടിയായ അലിചാച്ചയും രണ്ടു പേരും ചെയ്ത ക്രൂരതകളുടെ ഫലമാകും, നല്ലവണ്ണം അനുഭവിച്ച് തന്നെ മരിച്ചു. “
“എന്നിട്ടാണോ അഗർബത്തിയും ആരാധനയും. ബോസിനെ എനിക്ക് മനസ്സിലാകുന്നില്ല. “
“ക്രൂരതകൾ, ക്രൂരതകൾ തന്നെയാണ്, അതൊക്കെ അവർ ചെയ്തത് തന്നെയാണ്. പക്ഷെ അവർക്ക് സ്വകാര്യമായി മറ്റൊരു മുഖം ഉണ്ടായിരുന്നു, നന്മ നിറഞ്ഞത്. അനേകം ആശ്രിതർക്ക് അവർ നൻമയുടെ ആൾ രൂപങ്ങളായിരുന്നു. ക്രൂരനായ മനുഷ്യൻ എന്ന ഒരു ഇമേജാണ് പൊതുവേ ഉണ്ടായിരുന്നത്. അനന്തരഫലങ്ങൾ അവർ അനുഭവിച്ചു, കഷ്ടപ്പെട്ട് തന്നെയാണ് മരിച്ചത്. “
“അവരുടെ ആളുകളെക്കുറിച്ചോ, അവരുടെ താവളത്തെക്കുറിച്ചോ വാർത്തകൾ കൊടുക്കരുതെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ഞാനവരുടെ വാർത്തകൾ രഹസ്യമായി ശേഖരിക്കുമായിരുന്നു. അതിക്രമങ്ങൾക്കും സംഘട്ടനങ്ങൾക്കുമിടയിൽ ഞാനിതുവരെ കാണാത്ത സലീം ചാച്ചയുടെ ഒരു മുഖം കണ്ടു. “
“ചാച്ച ഏറ്റവും കൂടുതൽ വെറുത്തത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളായിരുന്നു. സ്ത്രീ പീഡന കേസുകൾ വിചാരണ ചെയ്യാൻ അദ്ദേഹത്തിന് സ്വന്തമായി കോടതിയുണ്ടായിരുന്നു. വക്കീലും ജഡ്ജിയുമൊക്കെ അയാൾ തന്നെയായിരുന്നുവെന്ന് മാത്രം. “
“അതിക്രമത്തിനിരയാകുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കാൻ സ്വന്തമായൊരു ആശ്രയകേന്ദ്രം ആരംഭിച്ചു. നിർഭയയ്ക്ക് സംഭവിച്ചത് പോലെയുള്ള അതിക്രമങ്ങളേറ്റ് വാങ്ങിയ ഒരു യുവതിയെ പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആന്തരികാവയവങ്ങൾ നശിച്ച അവൾക്ക് ഇനിയൊരു സുഖകരമായ ജീവിതം ഉണ്ടാകില്ലയെന്ന് ഡോക്ടർമാർ അറിയിച്ചു. അവളെ സലീം ചാച്ച തൻ്റെ നാലാമത്തെ ബീവിയാക്കി സംരക്ഷിച്ചു. പതിനെട്ട് മക്കളെ പെറ്റ് വളർത്തിയ ബാക്കി മൂന്ന് പേരോടോപ്പം ചെലവിട്ടതിനേക്കാൾ കൂടുതൽ സമയവും നാലാമത്തെ ബീവിയോടൊപ്പമായിരുന്നു.
സലീം ചാച്ചയുടെ കാലശേഷം ആശ്രമകേന്ദ്രത്തിന് വേണ്ടിയും മക്കൾ തമ്മിൽ തല്ലായി. അന്ന് നാലാമത്തെ ബീവിയോടൊപ്പം നിന്ന് കേസിനുള്ള സഹായം ചെയ്തു കൊടുത്തത് ഞാനായിരുന്നു. ഞങ്ങളുടെ ശ്രമഫലമായി സലീം മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചു. ആ ബീവി ധീരയായിരുന്നു. രോഗങ്ങളുടേയും അവശതയുടേയും ബുദ്ധിമുട്ടിനിടയിലും ചാച്ചായുടെ ട്രസ്റ്റിന് വേണ്ടി അവർ ജീവിച്ചു. അവരുടെ മരണശേഷവും ട്രസ്റ്റിൻ്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. അവരുടെ ഏക മകളായിരുന്നു അഫ്ര ഖദീജ അലി.
✍️✍️നിഷ പിള്ള
(തുടരും… )

