ആർത്തലച്ചു പെയ്യുന്ന മഴ മേൽക്കുരയിലെ ഓടിൽ തീർക്കുന്ന സംഗീതം കേട്ട് രാധ മെല്ലെ കണ്ണുകൾ തുറന്നു. പുലരാറായെന്നു തേന്നുന്നു. മുറിക്കകത്ത് നേരിയ തണുപ്പുണ്ട്. സീറോ വാൾട്ട് ബൾബിൻ്റെ വെട്ടത്തിൽ മക്കളെ നോക്കി. രണ്ടു പേരും ശാന്തരായി ഉറങ്ങുന്നു.
നീങ്ങിയ പുതപ്പെടുത്ത് നന്നായി പുതപ്പിച്ച് അവരോട് ചേർന്ന് കിടന്ന് കണ്ണടയ്ക്കാൻ തുടങ്ങുമ്പോഴേക്കും ഒരാൾ ഉണർന്ന് ചിണുങ്ങാൻ തുടങ്ങി. എന്താടാ ചക്കരേ, അമ്മേടെ മുത്തിന് വിശക്കു ന്നുണ്ടോടാ? രാധ കുഞ്ഞിനെ വാരിയെടുത്ത് കൊഞ്ചിച്ചു കൊണ്ട് പാലൂട്ടാൻ തുടങ്ങി. ആർത്തിയോടെ പാൽ വലിച്ച് കുടിക്കുമ്പോഴും അവൻ ഉണ്ട കണ്ണുമിഴിച്ച അമ്മയെ നോക്കുന്നുണ്ട്. നിറഞ്ഞ മനസ്സോടെ രാധ അവൻ്റെ കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു. അപ്പോഴേക്കും മോളുണർന്ന് കരയാൻ തുടങ്ങിയിരുന്നു. അമ്മേടെ മുത്ത് ചാച്ചി ഉറങ്ങിക്കോ അമ്മ കിങ്ങിണി കുട്ടിക്ക് പാലു കൊടുക്കട്ടെ, കരയാതെ കിടക്കണം കേട്ടോ. അവൾ മുത്തിനെ താഴെ കിടത്തി കിങ്ങിണിയെ പാലൂട്ടാൻ തുടങ്ങി. രണ്ടു പേർക്കുമായി പാലു തികയുന്നുണ്ടോ എന്ന് അവൾ ആശങ്കപ്പെട്ടു. പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ നിധികളാണ്. ഇത്രയും വർഷത്തെ കണ്ണീരിൻ്റേയും പ്രാർത്ഥനയുടേയും ഫലം. അവർക്ക് വയറു നിറയുന്നില്ലേ എന്ന ചിന്ത പോലും അവളുടെ കണ്ണു നിറച്ചു. രണ്ടു പേരെയും ഉറക്കി രാധ അവരോട് ചേർന്ന് കിടന്നു.
അതിശക്തമായ ഇടിമുഴക്കം കേട്ട് രാധ ഞെട്ടി ഉണർന്നു. ആദ്യം നോക്കിയത് മക്കളെയാണ്. അവിടെ അമ്മ നല്ല ഉറക്കത്തിലാണ്. മുലപ്പാൽ വീണ് അവളുടെ നൈറ്റി നനഞ്ഞു പോയിരിക്കുന്നു. രാധ പതുക്കെ എഴുന്നേറ്റ് കുളിമുറിയിലേക്ക് നടന്നു. നിറഞ്ഞ് വിങ്ങുന്ന മാറിടം, അവളുടെ കണ്ണീർ വീണ് വീണ്ടും നനഞ്ഞു. തൻ്റെ പൊന്നോമനകൾ കുടിച്ച് അവരുടെ ഉണ്ണി വയറു നിറയ്ക്കേണ്ടിയിരുന്ന മുലപ്പാൽ അവൾ സങ്കടത്തോടെ പിഴിഞ്ഞു കളഞ്ഞു .
തിരികെ മുറിയിലെത്തി അവൾ മേശവലിപ്പു തുറന്നു പതിനാറു ദിവസം മുമ്പത്തെ പത്രം എടുത്ത് നിവർത്തി ‘, ആശുപത്രിക്കാരുടെ അനാസ്ഥ , പൂർണ്ണഗർഭിണിയായ യുവതിയെ ചികിത്സ നൽകാതെ തിരിച്ചയച്ചു. കിലോമീറ്ററുകൾക്കകലെയുള്ള മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയും പ്രസവമെടുക്കാതെ മടക്കി. ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവർക്ക് പിറക്കാനിരുന്ന ഇരട്ട കുട്ടികൾ ഗർഭപാത്രത്തിൽ വച്ച് തന്നെ മരണപ്പെട്ടു. ഒന്നാം പേജിൽ വിശദമായ വാർത്ത.
അമ്മേ എന്നുള്ള വിളി കേട്ട് രാധ ഓടിച്ചെന്ന് മുൻവശത്തെ വാതിൽ തുറന്നു. പുലരിയുടെ നേരിയ വെളിച്ചത്തിൽ മുറ്റത്തൂടെ ഒഴുകുന്ന മഴ വെള്ളം. ശ്വാസംമുട്ടിക്കരയുന്ന കുഞ്ഞുങ്ങളുടെ പിടച്ചിലിൽ ഒരു ചാറ്റൽമഴയായി രാധ മുറ്റത്തെ വെള്ളത്തോടൊപ്പം ഒഴുകി പോയി.


3 Comments
നോവ് 😰
നന്നായി എഴുതി 👏
ഹൃദയസ്പർശിയായ കഥ ……..
👍👍