ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി മലബാർ ഭാഗത്ത് മുസ്ലീങ്ങൾ നടത്തിയ സമരമായിരുന്നു മലബാർ കലാപം അഥവാ മാപ്പിള ലഹള. കേരള ചരിത്രത്തിൽ മുസ്ലീങ്ങൾ നടത്തിയ പ്രസിദ്ധമായ സമരമായ 1921 ലെ മാപ്പിള ലഹളയെ തുടർന്ന് നവംബർ 20 ആം തിയതി ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ നൂറോളം തടവുകാരിൽ 70 പേർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായമായ വാഗൺ ദുരന്തം എന്നറിയപ്പെടുന്നത്.
പൈശാചികവും ക്രൂരവുമായ സമരം ഹിന്ദു-മുസ്ലീം മൈത്രിയെ തകർക്കുകയുണ്ടായി. ബ്രിട്ടീഷുകാരുടെ കുടില തന്ത്രമായ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമായിരുന്നു ഈ ദുരന്തത്തിന് വഴിയൊരുക്കിയത്. വാഗൺ ട്രാജഡി ദുരന്തത്തിൽ നിന്നും മഹാഭാഗ്യം കൊണ്ട് രക്ഷപ്പെട്ട പരേതനായ മലപ്പുറം കോട്ടപ്പടിയിലെ കൊന്നോള അഹമ്മദ് ഹാജിയുടെ വാക്കുകൾ ആണ് താഴെ…..
“നവംബർ നാലാം തിയ്യതി എന്നെയും ജ്യേഷ്ടൻ യൂസഫിനെയും ഇംഗ്ലീഷ് പോലിസ് പിടിച്ചു കൊണ്ട് പോയി. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതിനാൽ
മൂത്ത ഇക്കാക്ക മൊയ്ദീൻ കുട്ടി ഖിലാഫത്ത് സെക്രട്ടറി ആയിരുന്നതിനാൽ അറസ്റ്റു ചെയ്യുമെന്ന് എല്ലാവരും കരുതിയിരുന്നു.
എന്നാൽ , ഞങ്ങളെ പിടിക്കുമെന്ന് വിചാരിച്ചിരുന്നില്ല. എം.എസ്.പി ക്യാമ്പിലായിരുന്നു ആദ്യം കൊണ്ടു പോയത്. ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത പുലാമന്തോള്‍പാലം പൊളിച്ചുവെന്നതായിരുന്നു കുറ്റം.
ദിവസത്തിൽ ഒരു നേരം ഉപ്പിടാത്ത ചോറാണ് തന്നിരുന്നത്. ഇടയ്ക്കിടെ ബൈണറ്റ് മുനകള്‍ കൊണ്ട് പട്ടാളക്കാര്‍ മർദ്ദിക്കും.
അങ്ങനെ ഹേഗ് ബാരക്കില്‍ ഒരാഴ്ച കഴിഞ്ഞു. നവംബർ 20 നു രാവിലെ നാലുപേരെ വീതം കൂട്ടിക്കെട്ടി. കഴുത വണ്ടിയും കാളവണ്ടിയും തയ്യാറായി നിന്നിരുന്നു.
പട്ടാളം ആയുധങ്ങളുമായി ഇവയിൽ കയറി. ഓരോ വണ്ടിക്കും ഇടവിട്ട് ഞങ്ങളെ നിർത്തി
വണ്ടികൾ ഓട്ടം തുടങ്ങി. പിന്നാലെ ഞങ്ങളും. കിതച്ചും ചുമച്ചും കൊണ്ടുള്ള നെട്ടോട്ടം. വേഗത കുറഞ്ഞാൽ പട്ടാളക്കാർ ബൈണറ്റ് കൊണ്ട് ആഞ്ഞടിക്കും. കുത്തും. ശരീരത്തിൽ മുറിവുകൾ .
കുന്നും കുഴിയും മലയും വയലും താണ്ടി തിരൂരെത്തി. എല്ലാവരെയും പ്ലാറ്റ്ഫോമിലിരുത്തി. ഞങ്ങൾ ഇരിക്കുകയല്ല. വീഴുകയായിരുന്നു. പലരും തളർന്ന് ഉറങ്ങിപ്പോയി. ഒരു സിഗരറ്റ് ടിന്നില് നാല് വറ്റ് ചോറാണ് ആ ദിവസം ആകെ തിന്നാൻ തന്നത്.
വൈകുന്നേരം ഏഴുമണിയോടെ പടിഞ്ഞാറ് നിന്നും ഒരു വണ്ടി വന്നു. അതില്‍ ഞങ്ങളെ തലക്കാണിയിൽ (തലയണ) പഞ്ഞിനിറക്കുന്നത് പോലെ കുത്തി കയറ്റി.
നൂറു പേര് കയറിയപ്പോഴേക്കും വാതില്‍ അടച്ചു. ഇത്രയും പേര് ഉൾക്കൊള്ളാനുള്ള സ്ഥലം അതിലുണ്ടായിരുന്നില്ല. ഒറ്റക്കാലില്‍ മേൽക്കുമേൽ നിലം തൊടാതെ ഞങ്ങൾ നിന്നു. ശ്വസംമുട്ടാൻ തുടങ്ങി. ദാഹം സഹിക്ക വയ്യാതെ തൊണ്ട പൊട്ടുമാറ് ആർത്തുവിളിച്ചു. ഞങ്ങൾ വാഗണ് ഭിത്തിയിൽ ആഞ്ഞടിച്ചു. മൂത്രമൊഴിച്ചു വലിച്ചു കുടിച്ചു ദാഹം തീർത്തു . അന്യോന്യം മാന്തിപറിക്കാനും കടിച്ചു പറിക്കാനും തുടങ്ങി. രക്തം നക്കി കുടിച്ചു.
ഞാനും ഇക്കാക്കയും ചെന്ന് വീണത് വാഗണിന്റെ ഇളകിപ്പോയ ഒരാണിയുടെ പഴുതുള്ള ഭാഗ്യ സ്വർഗത്തിലായിരുന്നു. ഈ ദ്വാരത്തില് മാറി മാറി മൂക്ക് വെച്ച് ഞങ്ങള്‍ പ്രാണൻ പോകാതെ പിടിച്ചു നിന്നു. എന്നിട്ടും കുറെ കഴിഞ്ഞപ്പോൾ ബോധം നഷ്ടപ്പെട്ടു. രാവിലെ നാല് മണിക്കാണ് വണ്ടി തമിഴ്നാട്ടിലെ പോത്തന്നൂരിൽ എത്തിയത്. ബെല്ലാരി ജയിലിലേക്കായിരുന്നു ഞങ്ങളെ കൊണ്ട് പോയിരുന്നത്. പോത്തന്നൂരിൽ നിന്നും ആ പാപികൾ വാതിൽ തുറന്നു. മുറിക്കുള്ളിൽ കണ്ട ആ ഭീകര ദൃശ്യം ആ ബ്രിട്ടീഷ് പിശാചുക്കളെ പോലും ഞെട്ടിച്ചു.
അമ്പത്തിയാറ് പേരാണ് കണ്ണ് തുറിച്ചു ഒരു മുഴം നാക്ക് നീട്ടി മരിച്ചു കിടന്നത്. മത്തി വറ്റിച്ചത് പോലെ ആയിരുന്നു ആ ദൃശ്യം. വണ്ടിയിലേക്ക് വെള്ളമടിച്ചു. ജീവന് അവശേഷിക്കുന്നവർ പിടഞ്ഞെഴുന്നേറ്റു. അവരെ കോയമ്പത്തൂർ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പതിനാല് പേർ കൂടി മരിച്ചു. ആകെ 70 പേര്‍ക്കാണ് വാഗണ്‍ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. നാല് ഹിന്ദുക്കളും 66 മുസ്‌ലീങ്ങളുമാണ് മരിച്ചത്.
മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനായി കോയമ്പത്തൂരിലെ മലയാളികള്‍ക്ക് മലബാര്‍ മലയാളി മുസ്‌ലീം അസോസിയഷന്‍ എന്ന സംഘടനയ്ക്ക് രൂപംനല്‍കേണ്ടി വന്നു. ഏതെങ്കിലും ഒരു സംഘടനയ്ക്ക് മാത്രമേ മൃതശരീരങ്ങള്‍ വിട്ടുകൊടുക്കൂ എന്ന് ബ്രിട്ടീഷ് അധികൃതര്‍ ശഠിക്കയായിരുന്നു. 52 മൃതദേഹങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയി. തൃക്കലങ്ങോട്ടുകാരായ അക്കരവീട്ടില്‍ കുന്നപ്പള്ളി അച്യുതന്‍ നായര്‍, റിസാക്കില്‍ പാലത്തില്‍ തട്ടാന്‍ ഉണ്ണിപ്പുറയന്‍, ചോലക്കപ്പറമ്പില്‍ ചെട്ടിച്ചിപ്പു, മേലേടത്ത് ശങ്കരന്‍നായര്‍ എന്നിവരായിരുന്നു മരിച്ച ഹിന്ദുക്കള്‍. ഇവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ അവകാശികളാരും എത്തിയില്ല. തുടര്‍ന്ന്, ഇവ മൂത്തൂര്‍കുന്നിലെ കല്ലുവെട്ടുകുഴിയില്‍ അടക്കംചെയ്തു.
48 മൃതദേഹങ്ങള്‍ തിരൂര്‍ കോരങ്ങത്ത് പള്ളി ഖബര്‍സ്ഥാനിലും നാല് മൃതദേഹങ്ങള്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലുമാണ് അടക്കം ചെയ്തത്. പിന്നീട് മരിച്ച 14 പേരെ പോത്തനൂരിലെയും കോയമ്പത്തൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്തെയും പള്ളികളിലും ഹൈദരലി ടിപ്പുസുല്‍ത്താന്‍ സുന്നത്ത് ജമാ അത്ത് മസ്ജിദിലും ഖബറടക്കി. പിറന്ന നാടിൻറെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ നൽകേണ്ടി വന്ന നാട്ടിൻറെ മക്കൾ… ഇന്ന് ചരിത്രം തിരുത്തി എഴുതുന്ന തിരക്കിലാണ് അന്ന് ഇന്ത്യയെ ബ്രിട്ടീഷുകാർക്ക് ഒറ്റികൊടുത്ത ഭരണകൂടങ്ങൾ.
ആ തിരുത്തെഴുത്തിൽ ഈ രക്തസാക്ഷികൾ ഒരിക്കൽ കൂടി ചവിട്ടി മെധിക്കപ്പെട്ടേക്കാം…ചരിത്രത്തിന്റെ താളുകളിൽ നിന്നും ഈ നാടിൻറെ മക്കളെ എന്നെന്നേക്കുമായി കുഴിച്ചു മൂടിയേക്കാം …. !!!
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


3 Comments
എങ്ങിനെ മനുഷ്യർക്ക് ഇത്രയും ക്രൂരന്മാർ ആകാൻ കഴിയുന്നു.
ഇത്രയും ക്രൂരതക്കു ഇരയായ മലയാളികളെ കുറിച്ച് അറിയാൻ കഴിഞ്ഞു. അവരുടെ രാജ്യസ്നേഹത്തിന് സല്യൂട്ട്.
👏
നടുക്കുന്ന ദുരന്തം. നല്ലെഴുത്ത് 👌