ഓർമ്മപ്പെയ്ത്ത്
വീട്ടിലേക്ക് കയറും മുന്നേ മുറ്റത്തുള്ള മുൻസിപ്പാലിറ്റി പൈപ്പ് തുറന്ന് വിനീഷ് കയ്യും കാലും കഴുകി.
പുറം അപ്പടി പൊടിയും മണ്ണുമാണ്.
വീട്ടിൽ കേറി ഒരു ചായയും കുടിച്ചിട്ടേ കുളിക്കാൻ പോവുള്ളൂ.
കുളിക്കാൻ കേറിയാൽ മണിക്കൂർ ഒന്നാകും തിരിച്ചിറങ്ങാൻ.
അത്രയ്ക്ക് പൊടിയിലാണ് ദിവസവും നിന്ന് പണി എടുക്കുന്നത്.
അര ഭിത്തിയിലേക്ക് കയറിയിരുന്നിട്ട് കയ്യിലുണ്ടായിരുന്ന കവർ ബെഞ്ചിന് അടിയിലേക്ക് നീക്കി വച്ചപ്പോഴേക്കും അമ്മിണിയമ്മ ചായയുമായി വന്നു.
പതിവ് ആയത് കൊണ്ട് ടൈമിംഗ് ആണ് അമ്മിണിയമ്മയ്ക്ക്.
ആഫീസിൽ നിന്ന് മാനേജർ അറിയാതെ ഒളിപ്പിച്ച് കൊണ്ട് വരുന്ന പറങ്കിയണ്ടി വീട്ടിലെ കനലിലിട്ട് ചുട്ടത് ഒരു ചെറിയ കിണ്ണത്തിൽ ആക്കി അവന്റെ മുന്നിലേക്ക് നീക്കി വച്ചിട്ട് അമ്മിണിയമ്മ ബെഞ്ചിലേക്ക് ഇരുന്നു.
എന്തോ പറയാനുള്ള തയ്യാറെടുപ്പ് ആണെന്ന് വിനീഷിന് മനസ്സിലായി.
“എന്റെ പൊന്നമ്മിണി അമ്മച്ചീ..പെണ്ണ് കെട്ടുന്ന കാര്യമാണെങ്കിൽ വേണ്ടാ.എനിക്ക് തീരെ താല്പര്യമില്ല.
ഇന്നും ബ്രോക്കർ രാജമ്മയെ കണ്ട് കാണും അല്ലേ?”
അവർ മുഖം വീർപ്പിച്ച് ഇരുന്നു.എന്നിട്ട് പറഞ്ഞു.
“എടാ..എത്രാന്നും വച്ചാ ഞാൻ ഇരിക്കാൻ പോകുന്നെ.
കണ്ണടയുന്നേന് മുന്നേ നീ ഒരു കുടുംബവുമായിട്ട് താമസിക്കുന്നത് കാണാൻ എനിക്ക് മോഹം ഉണ്ടാവത്തില്ലിയോ?
രാജമ്മ പറഞ്ഞു ചെങ്ങമനാട് ഒരു നല്ല പെണ്ണുണ്ടെന്ന്.ടീച്ചറാ.നമ്മളെ പോലുള്ള കുടുംബവാ.
അതോണ്ട് നിന്റെ ജോലി ഒന്നും അവർക്ക് പ്രശ്നമല്ലെന്ന്.ഞാൻ കുറിപ്പടി കൊടുത്ത് വിട്ടു.എന്റെ മക്കള് ഇത് സമ്മതിക്കണം.”
“നിങ്ങൾ ഇനി എന്തൊക്കെ തല കുത്തി മറിഞ്ഞാലും ഇപ്പോ വിനീഷ് കെട്ടത്തില്ല.
കുറിപ്പടി കൊടുത്തെങ്കിൽ നിങ്ങള് പോയങ്ങ് കെട്ടിയേച്ചാ മതി.”
അമ്മിണിയമ്മയ്ക്ക് ദേഷ്യം വന്നു.
“വേണ്ടെടാ..വേണ്ടാ.നിന്റെ മനസ്സിൽ ആരേലും ഉണ്ടോ?
അതോ ഹരിയെ പോലെ എന്തേലും ഏടാകൂടം ഒപ്പിക്കാനുള്ള പരിപാടി ആണോ?”
“നിങ്ങളോട് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇനി ഹരിയെ ചൊറിഞ്ഞോണ്ട് ഇങ്ങോട്ട് വരരുതെന്ന്.എന്നെ പോലെ പൊടിയിൽ കിടന്ന് മെഴുകുന്നവനെയൊക്കെ ആരു പ്രേമിക്കാനാ.അതോണ്ട് നിങ്ങൾ അത് വിട്.”
അമ്മിണിയമ്മ താഴ്ന്ന് പറഞ്ഞു.
“മോൻ അമ്മയോട് ക്ഷമി.ഹരിയെ എനിക്കറിയാം.
പക്ഷെ ചിലപ്പോ മനസ്സ് കേക്കാതെ എന്തേലും പറഞ്ഞു പോകുന്നതാ.അവനിപ്പോ എങ്ങനുണ്ട്.?
സുഖവാന്നോ?”
വിനീഷ് ചായ കുടിച്ചിട്ട് ഗ്ലാസ്സ് താഴെ വച്ചു.
“മാസങ്ങളായില്ലേ അമ്മേ അവൻ കിടന്ന് ഉരുകാൻ തുടങ്ങീട്ട്.
ഞാനും കൂടെ ഇല്ലായിരുന്നെങ്കിൽ അവനിന്നീ ഭൂമിയിൽ ഇല്ല.
ആ #%#& മോള് അവളുടെ മുറച്ചെറുക്കനേം കെട്ടി വയറ്റിലും ഉണ്ടാക്കി ജീവിക്കുവല്ലേ.
പാവം പിടിച്ച പെണ്ണിനെ കെട്ടിയ ക്രെഡിറ്റ് കൊണ്ട് അവനും തുള്ളി ച്ചാടി നടക്കുവല്ലേ.
ദൈവം എന്നൊന്ന് ഉണ്ടമ്മേ.
ഇല്ലെങ്കിൽ ഇപ്പോ അവന്റെ ഷോർട്ട് ഫിലിം കണ്ട് ഇഷ്ടപെട്ടിട്ട് സിനിമ പിടിക്കാൻ വേണ്ടീട്ടുള്ള
ചർച്ചയ്ക്ക് അത്രേം വല്യ ഡയറക്ടർ വിളിക്കുമോ?
അതും അവന്റെ ഭൂതകാലം ഒക്കെ അറിഞ്ഞു വച്ച് കൊണ്ട്.”
ചുട്ട കശുവണ്ടി വായിലേക്കിട്ട് ചവച്ചരച്ച് കൊണ്ടവൻ തുടർന്നു.
“ചെന്നൈയിൽ അവന് സ്വന്തമായിട്ട് ഹോട്ടലിൽ റൂം ഒക്കെ കൊടുത്തിട്ടുണ്ട്.ഏ സി ആണെന്ന്.
ഫുഡും ഇഷ്ടംപോലെ.ചെറുക്കൻ ഒന്ന് രക്ഷപെട്ട് കണ്ടാൽ മതിയാരുന്നു.”
“അവൻ രക്ഷപെട്ടാൽ നമ്മളേം രക്ഷപെടുത്തും മക്കളെ അവൻ ഗുരുത്വം ഉള്ളോനാ.”
“ഉവ്വാ..” വിനീഷ് ചിറി കോട്ടി ചിരിച്ചു.
അവനെ തള്ളിപ്പറഞ്ഞ നാവുകൾ ഇപ്പോൾ അവനെ പുകഴ്ത്തുന്നത് കാണാൻ തുടങ്ങീട്ട് നാളുകൾ ഏറെയായി.
അതാണ് ലോകം.
പണമുള്ളവനെ കൈ നീട്ടി സ്വീകരിക്കും.
പാവപെട്ടവനെ മുതുകിൽ തൊഴിക്കും.
തന്നെ നോക്കിയില്ലെങ്കിലും വേണ്ടാ.അവൻ സുഖമായി ജീവിച്ചാൽ മതി.
വിനീഷ് തോർത്തുമെടുത്ത് കുളിക്കാൻ പോയി.
കുളി കഴിഞ്ഞ് അമ്മ വിളമ്പി വച്ച ചോറും മത്തിക്കറിയും കൂട്ടി ചോറുണ്ട് കഴിഞ്ഞു പാത്രവും കഴുകി വച്ച് അടുക്കളയിലെ ലൈറ്റും ഓഫ് ചെയ്തിട്ടാണ് അവൻ ഫോൺ എടുത്ത് നോക്കിയത്.
സൈലന്റിൽ ആയിരുന്നത് കൊണ്ട് ബെൽ കേട്ടില്ലാരുന്നു.
ആറു മിസ്കാൾ.ദേവികയാണ്.തിരിച്ചു വിളിച്ചു.
കാത്തിരുന്നത് പോലെ ഒറ്റ ബെല്ലിന് ഫോൺ എടുത്തു.
“എവിടായിരുന്നു വിനീഷേട്ടാ.എത്ര വട്ടം വിളിച്ചു ഞാൻ?”
ദേവികയുടെ പതിഞ്ഞ സ്വരം.
“കുളിക്കുവാരുന്നെടീ..എന്താ കാര്യം?”
“ഹരിയേട്ടൻ എവിടാ.?മദ്രാസിൽ ആണോ.?”
“അതേല്ലോ..ന്താ..?നീ ഇപ്പോ ചോദിക്കാൻ കാരണം.?”
“ഇവിടെ അമ്മയും മരുമോനും അച്ഛനും കൂടെ ചർച്ച.
ഇപ്പോ ഹരിയേട്ടൻ വല്യ ആളായെന്നും സിനിമ പിടിക്കാൻ പോവാണെന്നും പറഞ്ഞോണ്ട്.
അമ്മ പറയുവാ..അവന്റെ കയ്യീന്ന് മേടിച്ച കാശ് കുറഞ്ഞു പോയി.കുറച്ചൂടെ ചോദിക്കേണ്ടത് ആയിരുന്നെന്നു.”
വിനീഷിനു വിറഞ്ഞു കയറി.
” ശരിക്കും ആ തള്ള നിങ്ങളുടെ അമ്മ തന്നെയാണോടീ?
മക്കളെ വിറ്റ് കാശുണ്ടാക്കാൻ നടക്കുന്ന #%&മോള്. “
ദേവിക നിശബ്ദയായി.വിനീഷിന് പെട്ടെന്നാണ് സ്ഥലകാലബോധം വന്നത്.
“ദേവൂ..”
അനക്കമൊന്നുമില്ല.
“ദേവൂട്ടി..”
“ഹ്മ്മ്..”
“സോറി മോളെ.അറിയാതെ പറഞ്ഞതാ.ഞാനെന്റെ സങ്കടം കൊണ്ട് പറഞ്ഞതല്ലേ.”
“അറിയാം..വിനീഷേട്ടാ.ഞാൻ എന്ത് ചെയ്യാനാ.
അവളുടെ അനിയത്തി ആയി പോയതും ഈ കുടുംബത്തിൽ ജനിച്ച് പോയതും എന്റെ തെറ്റല്ലല്ലോ..?”
“അങ്ങനെ ഞാൻ നിന്നെ വേറെ ഒരാളായി കരുതിയിരുന്നെങ്കിൽ എന്റെ ഹരിയെ ചതിച്ചവളുടെ അനിയത്തിയെ ഞാൻ സ്നേഹിക്കുമായിരുന്നോ ദേവൂ.നിനക്കറിയില്ലേ എന്നെ.”
“ഹ്മ്മ്..എനിക്ക് നിങ്ങൾ മാത്രേ ഉള്ളൂ.വിനീഷേട്ടാ.
വർഷങ്ങൾ കൊണ്ട് ഹരിയേട്ടനെ അവര് പിഴിയുന്നത് കണ്ട് മനസ്സ് കൊണ്ട് വേദനിച്ചവളാ ഞാൻ.
കേസ് ഇല്ലെന്ന് എഴുതി കൊടുക്കാൻ മാളുചേച്ചി റെഡി ആയിരുന്നു.
അമ്മയാ സമ്മതിക്കാഞ്ഞത്.
അവസാനം വിനീഷേട്ടന്റെ വീടിന്റെ പ്രമാണം കൊണ്ട് പണയം വച്ചിട്ടല്ലേ 3 ലക്ഷം രൂപ അവർ വാങ്ങിച്ച് എടുത്തത്? കേസ് ഒത്തുതീർപ്പ് ആക്കാനുള്ള വില.”
“ഹ്മ്മ്..മാളവിക എന്തെടുക്കുവാ?”
“ചേച്ചി ഏത് നേരവും മുറിയിലാ.
എന്തെങ്കിലും ആലോചിച്ച് ഇരിക്കുന്നത് കാണാം.
വല്ലതും കഴിക്കും കുടിക്കും കുളിക്കും പിന്നെ ഒരേ ഇരിപ്പ്.
അമ്മയ്ക്ക് അതൊന്നും ശ്രദ്ധിക്കാൻ നേരമില്ല.
” ചെയ്ത പാപത്തിന്റെ പ്രായശ്ചിത്തം.
നീ വല്ലോം കഴിച്ചോ?”
“വിനീഷേട്ടൻ കഴിച്ചോ?”
“കഴിച്ചു.നീ വല്ലോം കഴിച്ചിട്ട് കേറി കിടക്കാൻ നോക്ക്.നാളെ സ്കൂളിൽ പോകേണ്ടത് അല്ലേ.”
“ഹ്മ്മ്..പതിവ് കിട്ടീലല്ലോ?”
വിനീഷ് ചിരിയോടെ ഫോണിന്റെ സ്പീക്കറിൽ അമർത്തി ഉമ്മ വച്ചു.
ആ ശബ്ദം ദേവുവിന്റെ കാതിൽ വന്ന് അലയടിച്ചു.
ചിരിയോടെ ഉമ്മ തിരിച്ചു കൊടുത്ത് ഫോൺ ഓഫ് ആക്കി അവൾ മുറിയിലേക്ക് ചെന്നു.
കട്ടിലിൽ കിടപ്പുണ്ടെങ്കിലും മാളവിക ഉറങ്ങിയിരുന്നില്ല.
അവളുടെ വയറിൽ തട്ടാതെ ഒരു തലയിണ മറയായി വച്ച് ദേവിക അവൾക്ക് അടുത്തായി കിടന്നു.
കിടന്നുടനെ അവൾ ഉറങ്ങിപോവുകയും ചെയ്തു.
മാളവിക മെല്ലെ തിരിഞ്ഞു കിടന്നു.
ഇതിപ്പോൾ ഏട്ടാം മാസമാണ്.
ഒരു മാസം കൂടി കഴിഞ്ഞാൽ താൻ ഒരു കുഞ്ഞിന്റെ അമ്മയാകും.
പക്ഷേ അതിന്റെ സന്തോഷമോ വികാരമോ ഒന്നും തനിക്ക് തോന്നുന്നില്ലല്ലോ.
അവൾക്ക് ഹരിയെ ഓർമ വന്നു.
പണ്ട് നീലിമലയുടെ മുകളിൽ താഴ്ന്ന് കിടക്കുന്ന മരച്ചില്ലയിൽ ചാരി നിന്നുകൊണ്ട്
ഹരിയേട്ടൻ പറഞ്ഞു.
“മാളൂ,നമുക്ക് കുഞ്ഞുണ്ടാകുമ്പോൾ പാർവതി എന്ന് പേരിടാം.”
“ആണ് ആണെങ്കിലോ.?.”
” എനിക്ക് പെൺകുട്ടിയെ ആണ് ഇഷ്ടം.എങ്കിലും ആണായാലും നമ്മുടേതല്ലേ..”
അവന്റെ നെഞ്ചിലേക്ക് ചാരി നിൽക്കുമ്പോൾ ഈ ലോകത്തെ ഏറ്റവും ഭാഗ്യവതിയായ പെണ്ണ് താൻ ആണെന്ന് കരുതിയിരുന്നു.
എന്നിട്ടാണ് ആ പാവത്തിനെ തള്ളി പറഞ്ഞത്.
തനിക്ക് നോട്ട്സ് കൊണ്ട് തരാനാണ് ഹരിയേട്ടൻ അന്ന് വീട്ടിൽ വന്നത്.
വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
ഹരിയേട്ടന് കട്ടൻ ഇട്ട് കൊടുത്തിട്ട് കുറേനേരം സംസാരിച്ചിരുന്നു.
ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് പെരുമഴ.തിരിച്ച് കയറി വന്നു.
ഇട്ടിരുന്ന ദാവണിയുടെ തുമ്പ് എടുത്ത് ഹരിയേട്ടന്റെ തല തുവർത്തുമ്പോൾ ശരീരം മുഴുവൻ കോരിത്തരിക്കുകയായിരുന്നു.
പ്രായത്തിന്റെ ചോരത്തിളപ്പ് കൊണ്ട് അതൊരു തെറ്റായി തോന്നിയില്ല.
പോകാനിറങ്ങിയ ഹരിയേട്ടനെ തടഞ്ഞു നിർത്തി നിർബന്ധിച്ചത് താനാണ്.
“വേണ്ട മോളെ..” എന്ന് പറഞ്ഞ അധരങ്ങളെ ചുംബനം കൊണ്ട് മുദ്ര വച്ച് ഹരിയേട്ടനിലേക്ക് ചൂട് നിറച്ചത് താനാണ്.
ഒരു നിമിഷം കൊണ്ട് എല്ലാം മറന്ന് തങ്ങൾ
ഒന്നായി.
പക്ഷേ ഒരുമിച്ച് ചെയ്ത തെറ്റിന് ശിക്ഷ ഹരിയേട്ടന് മാത്രം.
അമ്മയുടെയും അച്ഛന്റെയും ഭീഷണിക്ക് വഴങ്ങിയാണ് ഹരിയേട്ടനെ തള്ളി പറഞ്ഞത്.
അമ്മയുടെ ആങ്ങളയുടെ മോൻ വിശ്വനു തന്റെ മേൽ പണ്ടേ കണ്ണുണ്ടായിരുന്നു.
അവസരം മുതലാക്കി അവനും കളിച്ചു.
ആരെക്കെയോ കളിച്ച നാടകത്തിലെ തലയാട്ടി ബൊമ്മയായി നിന്ന് കൊടുത്തു.
ഹരിയേട്ടന്റെ പെണ്ണ് എന്ന് ആയിരം നാവ് കൊണ്ട് മനസ്സിൽ പറഞ്ഞിരുന്ന താനിന്ന് വിശ്വന്റെ ഭാര്യ.
അവന്റെ കുഞ്ഞിന്റെ അമ്മ.
സ്വകാര്യ നിമിഷങ്ങളിൽ “അവൻ നിന്നെ ഇങ്ങനെ തൊട്ടിട്ടുണ്ടോ.?ഇങ്ങനെ സുഖിപ്പിച്ചിട്ടുണ്ടോ?എന്നൊക്കെ ചോദിക്കുന്ന അവനോട് പുച്ഛമായിരുന്നു എന്നും.
അമ്മയ്ക്ക് മുന്നിൽ നല്ല മരുമകനും മകൾക്ക് നല്ല ഭർത്താവും ആകുന്നവൻ ഇരുളിലെ മറവിൽ ചെകുത്തനായി.
ഇരയായത് അപ്പോഴാണ്.
ഹരിയേട്ടന്റെ മൃദുലത അറിഞ്ഞ ശരീരം വിശ്വന്റെ കാൽക്കീഴിൽ ഞെരിഞ്ഞു.
തെറി പദങ്ങൾ കൊണ്ട് അഭിഷേകം ചെയ്ത് ഒരു ശരീരത്തെ,മനസ്സിനെ തേജോവധം ചെയ്യാമോ അങ്ങനെയൊക്കെ അയാൾ ഉപദ്രവിച്ചു.
മാളവികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
” എന്റെ പിഴ..എന്റെ വല്യ പിഴ.
പാപത്തിൻ ശമ്പളം മരണമത്രേ”
അവൾ പിറുപിറുത്തു.
ദേവികയുടെ കൈകൾ പതിയെ പരതി വന്ന് മാളവികയുടെ ഉടലിനെ കെട്ടി പിടിച്ചു.
പുഞ്ചിരിയോടെ കണ്ണുകൾ തുടച്ച് അവൾ തിരിഞ്ഞു ദേവികയോട് ചേർന്ന് കിടന്നു.
പുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു.
(തുടരും)


1 Comment
Pingback: പല നദികൾ ചേർന്നൊരൊറ്റ കടൽ ! - By Anju Ranjima - കൂട്ടക്ഷരങ്ങൾ