എൻ്റെ ഓർമ്മക്കുറവും മണ്ടത്തരങ്ങളും പലപ്പോഴും പല അബദ്ധങ്ങളിലും തള്ളിയിടാറുണ്ട്. അതിൽ ഏറ്റവും മുന്നിൽ ആൾക്കാരെ മറന്നുപോകുന്നതാണ്. ഇപ്പോഴത്തെക്കാര്യം പറഞ്ഞാൽ ഒരുപക്ഷേ പ്രായം ഒരു ഘടകമാണെന്നു പറയാം..
പക്ഷേ പണ്ട് പ്രീഡിഗ്രിക്ക് വിമൻസ് കോളജിൽ പഠിക്കുന്ന കാലത്താണ് ആൾക്കാരെ തിരിച്ചറിയുന്നതിൽ ഞാൻ വളരെ മോശമാണെന്ന് മനസ്സിലാക്കിയത്. ക്ലാസിലെ കുട്ടികളുടെ പേരുകൾ മറന്നുപോവുക പതിവായിരുന്നു.
പ്രീഡിഗ്രിക്ലാസിൽ അന്ന് 78 ഓ മറ്റോ കുട്ടികളുണ്ട്. ക്ലാസിലെ ഫ്രണ്ട്സ് അഞ്ചുപേരെയും പിന്നെയൊരു അഞ്ചുപേരുമൊഴികെ ആരെയെങ്കിലും
ക്ലാസിനുവെളിയിൽവെച്ചോ കോളജിനു പുറത്തുവെച്ചോ കണ്ടുമുട്ടിയാൽ തിരിച്ചറിയില്ല. അവരിങ്ങോട്ടുവന്നു സംസാരിക്കുമ്പോഴോ ചിരിക്കുമ്പോഴോ
അറിയുന്ന ഭാവത്തിൽ നിൽക്കും. എന്നാൽ എൻ്റെ സ്വതസിദ്ധമായ മണ്ടത്തരം കൊണ്ട് ഞാൻ അവരോട് എന്നെ എങ്ങനെ അറിയാം എന്നു ചോദിച്ചുപോവും. നിൻ്റെ ക്ലാസിലാണ്, നീയിരിക്കുന്ന ബെഞ്ചിൻ്റെ തൊട്ടുപിന്നിൽ എന്നൊക്കെ അവരു പറയുമ്പോ ഞാൻ ചമ്മലു പുറത്തു കാണാതിരിക്കാൻപെടുന്നപാട് എനിക്കേ അറിയൂ. ന്യായീകരിക്കുകയല്ല അന്നേ ഞാനിങ്ങനെയാണെന്ന് പറഞ്ഞതാണ്.
കല്യാണംകഴിഞ്ഞ് ഡൽഹിയിൽ പോയതിൽ പിന്നെ ഏറ്റവും കൂടുതൽ എനിക്ക് പ്രശ്നമായതും ഈയൊരു കാര്യത്തിനാണ്.. ഞാൻ നാട്ടിൽനിന്ന് പോകുമ്പോൾ കുട്ടികളായിരുന്നവരൊക്കെ എനിക്ക് മനസിലാവാത്തവിധം വളർന്നു. പലരും ഞാൻ ഇന്നയാളാണെന്നു പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരുമായിരുന്നു.
ഒരിക്കൽ ഞാൻ നാട്ടിൽ വന്നപ്പഴാണ്, എന്തോ അത്യാവശ്യത്തിന് ബാങ്കിലേക്കു പോകുമ്പോൾ എനിക്കെതിരേ വന്ന ഒരു സ്ത്രീ എന്നോടുപറഞ്ഞു,
“ബിന്ദു വന്നിട്ടുണ്ട് കേട്ടോ. ഇന്നലെ വന്നതാണ്. രണ്ടുദിവസം കാണും”.
“അതെയോ? എൻ്റെ അന്വേഷണം പറയണേ.പറ്റുമെങ്കിൽ ഞാൻ അങ്ങോട്ടുവരാൻ നോക്കാം. എന്നാ ശരി പോട്ടെ.”
എന്നുപറഞ്ഞ് ഞാൻ സ്പീഡിൽ നടന്നു. ബാങ്കിൽ ലഞ്ച് ടൈം ആവാറായിട്ടുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന മോൾ(ചേച്ചിയുടെ) എന്നോടു ചോദിച്ചു
“ആരാ ചിറ്റേ അത്?”
“ആ… “ഞാൻ കൈമലർത്തി.
“എന്നിട്ടാണോ അവരോടിങ്ങനെയൊക്കെ പറഞ്ഞത്?”
“അറിയില്ലെന്ന് പറഞ്ഞാ അവർക്കു വിഷമം ആവില്ലേ മോളേ, അതാണ്. ”
ഇനി അവർക്ക് ആളുമാറിയതാണോ ആവോ? ബിന്ദു എന്നപേരിൽ എനിക്കൊരു കസിൻ ഉണ്ടെന്നുള്ളത് നേരാണ്. അതുകൊണ്ടുമാത്രം എന്നെ അടുത്തറിയുന്ന ആരോ ആണെന്ന തോന്നലുണ്ടെനിക്ക്.. അല്ലാതെ അവരെയെനിക്ക് ഓർമ്മവരുന്നില്ല.
ഈയൊരു സംഭവത്തിനുശേഷം രണ്ടു മൂന്നുദിവസങ്ങൾക്കുശേഷം ഞങ്ങളുടെ അയൽപക്കത്ത് ഒരു വീട്ടിൽ കല്യാണം. ഞാനും മൂത്തചേച്ചിയുംകൂടെയാണ്
പോയത്. അവിടെച്ചെന്നപ്പോൾ എല്ലാവർക്കും എന്നെ അറിയാം. പക്ഷേ എനിക്കു പലരെയും ഓർമ്മയില്ല . മനസ്സിലാവായ്കയാണ് പ്രധാനപ്രശ്നം.
ചേച്ചി ആരോടോ സംസാരിക്കുന്നു. അവൾക്ക് എല്ലാവരെയും നല്ല പരിചയമാണ്. സംസാരപ്രിയയുമാണ്. എന്നെ അടുത്തുകണ്ടപാടേ ആ സ്ത്രീക്ക് എന്നെ പരിചയപ്പെടുത്തി. സ്വതസിദ്ധമണ്ടത്തരത്തോടെ ഞാൻ അവരുടെ മുന്നിൽവെച്ച് ഇതാരാണെന്നു ചോദിച്ചു. അവൾ മൈൻഡാക്കാതെ സംസാരം തുടർന്നു. ഞാൻ ചേച്ചിയുടെ കൈയിൽ പിടിച്ചകുലുക്കിക്കൊണ്ട് വീണ്ടും ‘ഇതാരാ ലീനേച്ചീ?’ എന്ന്. ഭാഗ്യത്തിന് അതേസമയത്ത് അവരുടെ മകൾ വന്ന് അവരെ വിളിച്ചോണ്ടുപോയി. അവരു പോയ ഉടനേ അവളെൻ്റെ നേരേ നിന്നു ചീറി.
“നിനക്കു മിണ്ടാതിരുന്നൂടെ. അവരുടെ മുന്നിൽനിന്നാ ചോദിക്കുന്നത്? കഴുത,
അതും ഒരിക്കെ മിണ്ടാതിരുന്നാ മനസിലാക്കിക്കൂടേ അപ്പോ വീണ്ടും ചോദിക്കുന്നു.”
അന്നേരം സത്യംപറഞ്ഞാ എനിക്കു കരച്ചിലു വന്നു.
“അതിന് അവരാരാന്ന് അറിയാത്തോണ്ട് ചോദിച്ചതല്ലേ.”
“അതിന് എനിക്കറിയേണ്ടേ അവരാരാണെന്ന്. അവർക്ക് നമ്മളെയൊക്കെ നല്ലോണം അറിയാം. മിണ്ടാതിരുന്നൂടെ നിനക്ക് ?”
അതുകേട്ടപ്പോ എനിക്കു ചിരി വന്നെങ്കിലും ചിരിച്ചില്ല. ഭീകരിയാണവൾ. ചിരിച്ചാ പിന്നെയും ചീത്തകിട്ടും. വീട്ടിൽ ഇളയതാവുമ്പോ ഇതാ കുഴപ്പം. എല്ലാവരുടെയും ചീത്തവിളി കേൾക്കണം. ബഹുമാനം നഹീന്നു പറഞ്ഞാ നഹീ..
എൻ്റെ മറവിക്കഥകൾ ഒത്തിരിയുണ്ട്. ഒരു പ്രാവശ്യം നാട്ടിൽ വന്നപ്പോൾ ഞങ്ങളെല്ലാവരുംകൂടെ കൊല്ലൂർ മൂകാംബികക്ഷേത്രം സന്ദർശിച്ചിരുന്നു. അന്നുരാത്രി അമ്പലദർശനം കഴിഞ്ഞ് ഞങ്ങളെല്ലാവരും കൂടെ കറങ്ങാനിറങ്ങി. ഞാനും രണ്ടാമത്തെ ചേച്ചിയും കടകളുടെ പുറത്ത് വായ നോക്കി നടക്കുന്നു. ഇടക്ക് ഏതൊക്കെയോ വാങ്ങുകയും ചെയ്യുന്നുണ്ട്. അങ്ങനെ നടന്നുവരുമ്പോഴുണ്ട് മൂത്തചേച്ചി ഒരാളോട് നിന്നുസംസാരിക്കുന്നു. ഇദ്ദേഹത്തെ എവിടെയോ കണ്ടിട്ടുണ്ടല്ലോയെന്ന് പറഞ്ഞ് സൂക്ഷിച്ചു നോക്കുമ്പോഴേക്കും പ്രശസ്ത വ്യക്തികളോട് ആരാധനമൂത്തു പ്രാന്തായ എൻ്റെ ചേച്ചി ഒറ്റ ഓട്ടം അങ്ങോട്ടേക്ക് . ഞാനും പിന്നാലെയോടി. അപ്പോൾ മൂത്തവൾ
“സർ വി ആർ ബ്ലെസ്ഡ് . ഞങ്ങൾ സാറിൻ്റെ വലിയ ഫാൻസാണ്. ഞങ്ങൾക്ക് ഭയങ്കര ഇഷ്ടാണ് സാറിനെ”.
അവളിങ്ങനെ ഒരേ കാര്യം തിരിച്ചും മറിച്ചും പറഞ്ഞോണ്ടിരിക്കുമ്പോഴാണ്
ഞാനും മറ്റവളും അവിടെയെത്തുന്നത്. ഉടനെ അവളും തുടങ്ങി അദ്ദേഹത്തെ പുകഴ്ത്താൻ. അതിൻ്റെ ഇടയിൽ എനിക്ക് അങ്ങേരുടെ പേര് ഓർമ്മയില്ല. അതല്ലെങ്കിലും അങ്ങനെയാ ഗുരുവായ പരശുരാമൻ്റെ ശാപം കിട്ടിയ കർണ്ണൻ്റെ അവസ്ഥയാ എനിക്കും.. ഓർമ്മകൾ ഒന്നും ആവശ്യത്തിന് ഉപകരിക്കില്ല. എന്നാ മിണ്ടാതിരുന്നാ പോരേ? പറ്റില്ലെന്നു പറഞ്ഞാൽ പറ്റില്ല കാരണം അത് ഞാനാണ്.
“സർ……. എന്തായിരുന്നു….”
(നെറ്റിയിൽ വിരൽവെച്ച് അദ്ദേഹത്തിൻ്റെ പേര് ആലോചിക്കുന്നു). അതുവരെ പുകഴ്ത്തുന്നതുകേട്ട് ആഹ്ലാദഭരിതനായി നിന്നിരുന്ന അദ്ദേഹം എൻ്റെ ആക്ഷൻ കണ്ടപാടേ
“ശരി എന്നാൽ ഞാൻ പോട്ടെ. കുടജാദ്രിയിൽ പോയി വരുവാണേ നല്ല ക്ഷീണമുണ്ടെ” ന്നുപറഞ്ഞ് ഒറ്റപ്പോക്ക്..
അത് പ്രശസ്തസംഗീതജ്ഞനായ കാവാലം ശ്രീകുമാർ സാർ ആയിരുന്നു. അദ്ദേഹത്തിൻ്റെ പേര് അറിയില്ലെന്ന് പറഞ്ഞാൽ മോശമല്ലേ..
ചേച്ചിമാർ രണ്ടുപേരും ദേഷ്യത്തിൽ എന്നെ നോക്കി. “സ്വാഭാവികം”.. കുറച്ചു ചീത്തയും കിട്ടി. അതും “സ്വാഭാവികം “.
ഓർമ്മകൾക്കെന്നും ഓർമ്മകൾതന്നെ കൂട്ട്.. ആ കൂട്ട് വിട്ടുപോകുന്നിടത്ത് മറവിയുടെ ആരംഭംതുടങ്ങുന്നു. മറവി മാത്രമായാൽ നമ്മുക്കു മാനേജ് ചെയ്യാം. മണ്ടത്തരവും ഒപ്പം ചേർന്നാൽ വലിയ പാടാണേ.
നീതി


11 Comments
മറവിയും മണ്ടത്തരവും കൂട്ടുകൂടിയാൽ ബഹു കേമം….. രസകരമായി എഴുതി👍❤️
പ്രീഡിഗ്രിക്ക് പഠിക്കുമ്പോ വയസ്സ് എത്രയായിരുന്നു 🏃♀️
മറന്നുപോയി😜
മറവി മാത്രം ആണെങ്കിൽ കുഴപ്പമില്ലായിരുന്നു ഇതി പ്പോ 😜സ്നേഹം നീതി ❤️❤️
ശവത്തിൽക്കുത്തരുത് ജലജേച്ചി😄
മറവികളുടെയും മണ്ടത്തരങ്ങളുടെയും ബ്രാൻഡ് അംബാസഡർ 😀😀
ശവത്തിൽ കുത്താതെ കുട്ടി..പാപം കിട്ടും😄
മറവിക്കൊപ്പം മണ്ടത്തരവും ചേർന്നാൽ മാനേജ് ചെയ്യാൻ പാടാണ്…നന്നായിട്ടുണ്ട് ഈ ഓർമ്മക്കുറിപ്പ്
ഉള്ളതാ. ഞാൻ സാക്ഷി😄
ഇതൊരു വല്ലാത്ത മറവി തന്നെ.
സത്യം😄