മലയാളിമനസ്സിന്റെ സ്ഥിരം എഴുത്തുകാരെ വായനക്കാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഞാൻ തുടങ്ങിയ “മലയാളിമനസ്സിന്റെ സ്ഥിരം എഴുത്തുകാർ” എന്ന പംക്‌തി കൈകാര്യം ചെയ്യുമ്പോൾ പരിചയപ്പെട്ട സാഹിത്യകാരി ആയിരുന്നു ഗിരിജ വാരിയർ മാഡം.
”ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും”എന്ന എന്റെ ആദ്യ കൃതിക്ക് മാഡം എഴുതിയ ആസ്വാദനകുറിപ്പ് നിങ്ങളുമായി പങ്ക് വയ്ക്കുന്നു.
എഴുത്തച്ഛൻ മലയാളസാഹിതീഅവാർഡ്, മണികണ്ഠമേനോൻ സ്മാരക ചെറുകഥാ അവാർഡ്, എം. സുകുമാരൻ സ്മാരക ചെറുകഥാപുരസ്‌കാരം, സപര്യ സാംസ്‌കാരിക സമിതി അവാർഡുകൾ, സ്നേഹകലാസമിതി വള്ളത്തോൾ പുരസ്‌കാരം, പറവൂർ പുത്തൻ വേലിക്കര സുകുമാരൻ സ്മാരക കവിതാപുരസ്‌കാരം, ആറ്റാഞ്ചേരി മാധവൻകുട്ടി കവിതാപുരസ്‌കാരം….. അങ്ങനെ നിരവധി അവാർഡുകൾ ഈ പ്രതിഭയെ തേടി എത്തിയിട്ടുണ്ട്. കഥയും, കവിതയുമായി കഴിഞ്ഞുകൂടിയിരുന്ന തന്റെ ആദ്യപരീക്ഷണമായ യാത്രാവിവരണത്തിലൂടെയാണ് മാഡം മലയാളി മനസ്സിലേക്ക് ചേക്കേറുന്നത്.
2020-ൽ ചേക്കുട്ടിപ്പാവ, ( ചെറുകഥാ സമാഹാരം )2021ൽ വെള്ളക്കൊക്കുകൾക്കും പറയാനുണ്ട്, ( ചെറുകഥാ സമാഹാരം )2022 ൽ അഞ്ചു കാക്കകൾ,(ചെറുകഥാ സമാഹാരം – എഴുത്തച്ഛൻ സാഹിതീ അവാർഡ് നേടിയ പുസ്തകം )ചായക്കൂട്ട്- കവിതാസമാഹാരം. (അറ്റാഞ്ചേരി മാധവൻകുട്ടി പുരസ്‌കാരം നേടിയ പുസ്തകം.) പാർഥന്റെ വീട് (കഥാസമാഹാരം 2024) ഋതുസംഹാരം (കവിത സമാഹാരം 2024) ഇവയൊക്കെയാണ് ഗിരിജാമാഡം രചിച്ച പുസ്തകങ്ങൾ.
തിരക്കുകൾക്ക് ഇടയിലും എന്റെ പുസ്തകത്തിനു റിവ്യൂ എഴുതാൻ സമയം കണ്ടെത്തിയതിലുള്ള നന്ദിയും സന്തോഷവും ഒരിക്കൽ കൂടി അറിയിച്ചു കൊണ്ട്….. 🙏🙏

♥️♥️♥️♥️♥️♥️♥️♥️
നർമ്മത്തിന്റെ മർമ്മമറിഞ്ഞ മേരി ജോസി മലയിൽ
@@@@@@@@@@@@@@@@
ആളുകളെ ചിരിപ്പിക്കാൻ ഒരു പ്രത്യേക നൈപുണ്യംതന്നെ വേണം. അതു വാരിക്കോരിക്കൊടുത്ത ഒരു പ്രതിഭയാണ് ശ്രീമതി മേരി ജോസി മലയിൽ എന്ന് നിസ്സംശയം പറയാം. മേരി ജോസിയുടെ ആദ്യകൃതിയാണ് “ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും”എന്നറിയുമ്പോൾ വായനക്കാർ ഒന്നമ്പരന്നുപോകും. കാരണം അത്രയും ഒതുക്കത്തോടെ, വായനക്കാരന്റെ രസാനുഭൂതികളുടെ മർമ്മമറിഞ്ഞാണ് കഥാകാരിയുടെ ആഖ്യാനം.
“പാക്കേജ് ടൂർ” എന്ന ആദ്യകുറിപ്പുതന്നെ എടുക്കാം. യാത്ര ഇഷ്ടപ്പെടുന്നവരും, യാത്രയിൽ അഭിരമിക്കുന്നവരും യാത്രയെ പ്രമോട്ടുചെയ്യുന്നവരുമാണ് ഇന്നത്തെ സമൂഹം! അതുകൊണ്ടുതന്നെ ഈ മാനുഷികദൗർബ്ബല്യത്തെ ചൂഷണം ചെയ്യുന്നതരത്തിൽ ഒട്ടനവധി കുതികാൽവെട്ടുകൾ ഈ മേഖലയിൽ പൊട്ടിമുളച്ചിട്ടുമുണ്ട്. ശശിധരനു കിട്ടിയ ടൂർ പാക്കേജ് ഓഫർ അത്തരത്തിൽ ഒരു ചതിയായിരുന്നു. ശശിധരൻ ചതിക്കുഴിയിൽ വീഴാതെ രക്ഷപ്പെട്ടുവെങ്കിലും ‘അഞ്ജലി’ എന്ന പാക്കേജുകാരിയുടെ കിളിനാദം കേട്ടതിനു ശേഷം കഥാനായകന്റെ മനസ്സിൽ കതിരിട്ട ചിന്തകളും മറ്റും ഫലിതത്തിൽ ചാലിച്ച് മേരി ജോസി വിവരിക്കുന്നുണ്ട്.
“ഭാര്യയെയും കൊണ്ട് ടൂറിനൊക്കെ പോകാറുണ്ടോ സാർ “എന്നു തിരക്കിയ അഞ്‌ജലിക്ക് വൃദ്ധൻ കൊടുക്കുന്ന മറുപടി കേൾക്കൂ.
“സദ്യ ഉണ്ണാൻ ആരെങ്കിലും പൊതിച്ചോറും കൊണ്ടുപോകുമോ ചെല്ലക്കിളീ “
ഇതുകേട്ടാൽ ഏതു ഗൗരവക്കാരനും ഒന്ന് അയഞ്ഞുപോകില്ലേ? ടൂറിന്റെ കാര്യം വൃദ്ധൻ ഭാര്യയോട് പറഞ്ഞില്ല, കാരണം “അവളോട് പറയുന്നതും പത്രത്തിൽ പരസ്യം കൊടുക്കുന്നതും ഒരുപോലെ” യാണെന്നാണ് അങ്ങേരുടെ നിഗമനം. പാക്കേജ് ടൂറിനു അദ്ദേഹം കൊടുക്കുന്ന നിർവചനം കേട്ടാൽ പൊട്ടിച്ചിരിക്കാത്തവരുണ്ടാകില്ല!
വീണത് വിദ്യയാക്കി മാറ്റിയ “ഷട്ടറിലെ ശ്രീവിദ്യ” സൗണ്ട് എഞ്ചിനീയറിങ്ങിന്റെ കാണാപ്പുറങ്ങളറിയാത്ത നാട്ടുകാരുടെ നിഷ്കളങ്കത വിവരിക്കുന്ന “കോളാമ്പി മൈക്ക് “എന്നിവയൊക്കെ നമുക്കു ചുറ്റും കാണുന്ന സർവ്വസാധാരണമായ കാഴ്ചകൾതന്നെ! പക്ഷേ ഇത്തരം കാര്യങ്ങളിലൊന്നും നമ്മുടെ കണ്ണുടക്കാറില്ല. എന്നാൽ സൂക്ഷ്മദർശിനിയായ മേരി ജോസിയുടെ കണ്ണുകൾ അവയെല്ലാം ഒപ്പിയെടുത്തു. നർമ്മ ഭാവനയുടെ മേമ്പൊടിചേർത്ത് നമുക്കു വിളമ്പിത്തന്നു.
ഒരു മനുഷ്യനും ബുദ്ധിശൂന്യനായി ജനിക്കുന്നില്ല. നമ്മുടെ ഉള്ളിലുള്ള കഴിവുകളെ തിരിച്ചറിഞ്ഞു വേണ്ടവിധത്തിൽ “ചാനലൈസ്” ചെയ്യുന്നിടത്താണ് ജീവിതവിജയം. ഈ നഗ്നസത്യം മറനീക്കി പുറത്തുവരുന്നുണ്ട് “സേതുരാമയ്യർ സി. ബി. ഐ “എന്ന കഥയിൽ.
“കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ “എന്ന് നാട്ടിൻപുറത്തൊരു ചൊല്ലുണ്ട്. മറ്റൊരാൾ നന്നായിക്കാണുന്നത് ചുറ്റുമുള്ളവർക്കത്രപിടിക്കില്ല, പ്രത്യേകിച്ചും നന്നാവുന്ന പ്രസ്തുതവ്യക്തി താഴെത്തട്ടിൽ നിന്ന് ഉയർന്നുവരുന്നവനാണെങ്കിൽ! അവരതിനു പാരവയ്ക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. മനുഷ്യമനസ്സിന്റെ ഈ ഇരുണ്ടവശം പ്രതിഫലിപ്പിക്കുന്ന “വണ്ടിച്ചെക്ക്” വായനക്കാർക്കിഷ്ടപ്പെടാതിരിക്കില്ല. കഥയുടെ അവസാനം ചാൾസിനോട് തോന്നുന്നത് സഹതാപംമാത്രം!
കുത്തിത്തിരുപ്പ് ഒരു പാഷനായി കൊണ്ടുനടക്കുന്ന ചില മനുഷ്യരെ കണക്കറ്റ് അപഹസിക്കാനും മേരി ജോസി മറക്കുന്നില്ല.
മസിലു പിടിച്ചിരിക്കാൻ മാത്രമുള്ളതല്ല ജീവിതം എന്നു നമ്മെ ഓർമ്മപ്പെടുത്തുന്ന ഒട്ടനവധി മഹാത്മാക്കൾ നമ്മുടെ കലാസാഹിത്യരംഗങ്ങളിൽ ഉണ്ട്. ഫലിതത്തിലൂടെ സാമൂഹ്യപരിഷ്കരണം നടത്തിയ കുഞ്ചൻനമ്പ്യാർ മുതലിങ്ങോട്ട് വളരെയേറെപ്പേർ നമ്മുടെ മനസ്സിൽ അടയാളപ്പെടുത്തപ്പെട്ടത് നർമ്മത്തിലൂടെയാണ്! വസ്തുതകളുടെ നാം കാണാത്ത വശങ്ങളെ അവർ കാണും. അവയെയെല്ലാം, നിസ്സാരമെന്നുകരുതി തള്ളിക്കളയാതെ, സ്വാംശീകരിച്ചു പുത്തൻ മേമ്പൊടി ചേർത്ത് അവതരിപ്പിക്കും. അവയെ കാണാനും കേൾക്കുവാനും മനസ്സിലാക്കുവാനും ഈശ്വരൻ നമുക്ക് പുതിയൊരു കണ്ണും ചെവിയും ഹൃദയവും നൽകട്ടെ!!
മേരി ജോസിക്ക് എല്ലാ ആശംസകളും!
ഗിരിജ വാരിയർ. ✍️

