ബാൽക്കണിയിലുള്ള ചെടിച്ചട്ടിയിലെ ചെടികൾക്ക് വെള്ളം നനച്ചു കൊടുക്കുമ്പോൾ, എവിടെ നിന്നാണെന്നറിയില്ല, ചട്ടിയിലും ഇലയിലും മറ്റും പറ്റിയിരിക്കുന്ന വെള്ളം കുടിക്കാനെത്തുന്ന ആ ‘കുഞ്ഞൻമാരെ ‘ എത്ര നോക്കി നിന്നാലും മതിയാവില്ല. കൂട്ടം കൂടിയുള്ള അവരുടെ ചിലപ്പും അങ്ങോട്ടും ഇങ്ങോട്ടുമുള്ള പറക്കലും….. എല്ലാം കണ്ടു കൊണ്ടിരിക്കാൻ രസമാണ്. house sparrow അല്ലെങ്കിൽ അടയ്ക്കാ കുരുവി’ എന്നറിയപ്പെടുന്ന ആ കുഞ്ഞു കിളികൾ,
പ്രാവ് കഴിഞ്ഞാൽ ഡൽഹിയിൽ ധാരാളം കാണുന്നവരാണ്.
മനുഷ്യവാസ കേന്ദ്രങ്ങളോട് ചേർന്ന് ലോകത്തിൽ ഏറ്റവും അധികം പ്രദേശങ്ങളിൽ കാണുന്ന പക്ഷിയാണ് ഇത്. എന്നാൽ മനുഷ്യവികസനത്തിൽ നിന്ന് അകന്നുനിൽക്കുന്ന വിശാലമായ വനപ്രദേശങ്ങൾ, പുൽമേടുകൾ, മരുഭൂമികൾ എന്നിവിടങ്ങളിൽ കാണാറില്ലത്രേ !
16 cm നീളവും 28 മുതൽ 50 ഗ്രാം വരെ ഭാരമുള്ള ഇവരിലെ ആൺകിളിക്ക് ചാരവും കറുപ്പു നിറവും കൂടി ചേർന്നതാണ്. പെൺകിളികൾ തവിട്ടു നിറമുള്ളതായിരിക്കും. നിറങ്ങളുടെ കാര്യത്തിൽ ഒരു പൊടിക്ക് ഭംഗി കുറഞ്ഞില്ലേ എന്ന് എനിക്ക് തോന്നാറുണ്ടെങ്കിലും അവരുടെ വലിപ്പവും ശബ്ദവും ചുറുചുറുക്കമാണ് ആകർഷണം എന്ന് പറയാതെ വയ്യ!
എല്ലാത്തരം വിത്തുകളും കഴിക്കും, പക്ഷേ അവയിൽ ഓട്‌സും ഗോതമ്പും ഇഷ്ടപ്പെടുന്നതായി തോന്നുന്നു. അതുപോലെ ചെറിയ പ്രാണികൾ, ചിത്രശലഭങ്ങളൊക്കെ കഴിക്കാനിഷ്ടം. മൂങ്ങ, പരുന്തുകൾ, പൂച്ച, പാമ്പ് എന്നിവയൊക്കെയാണ് ഇവരുടെ വില്ലന്മാർ. വീട്ടു കുരുവികൾ സാധാരണയായി 3 മുതൽ 5 വർഷം വരെ ജീവിക്കുന്നു.
ശക്തമായ ഒരു കുടുംബബന്ധമാണ് ഇവർക്കുള്ളത്. ജീവിതത്തിൽ ഒരു ഇണ മാത്രം ഉള്ള പക്ഷിയായ കുരുവികളുടെ പ്രജനനകാലം ഫെബ്രുവരി മുതൽ മെയ് വരെയാണ്.
ഒരു ചെറിയ വിള്ളലിൽ ഉണങ്ങിയ സസ്യങ്ങൾ, തൂവലുകൾ, ചരടുകൾ, കടലാസുകൾ എന്നിവ ഉപയോഗിച്ച് വീട്ടു കുരുവികൾ കൂടുണ്ടാക്കുന്നു. കെട്ടിടങ്ങളും മരങ്ങളുമാണ് ഏറ്റവും സാധാരണമായ നെസ്റ്റിംഗ് സ്ഥലങ്ങൾ. 1 മുതൽ 8 വരെ മുട്ടയിടുന്ന കുരുവികൾ 11 ദിവസം അടയിരിക്കുന്നു. അടയിരിക്കുന്ന കാര്യത്തിൽ തുടങ്ങി മുട്ടവിരിഞ്ഞ് കുഞ്ഞുണ്ടായതിനുശേഷം അവയെ തീറ്റിപ്പോറ്റുന്നത് വരെ ആൺ-പെൺകുരുവികളുടെ ശക്തമായ സാന്നിദ്ധ്യം കാണാറുണ്ട്.
പാസർ ഡൊമസ്റ്റിക്‌സ് എന്നാണ് അടയ്ക്കാ കുരുവിയുടെ ശാസ്ത്രീയ നാമം. പാസർ എന്നത് കുരുവിയുടെ ലാറ്റിൻ പദമാണ്, അതേസമയം ഡൊമസ്റ്റിക്‌കസ് എന്നത് വീട്ടുപകരണങ്ങൾ അല്ലെങ്കിൽ വീടിനുള്ളത് എന്നതിന്റെ ലാറ്റിൻ പദമാണ്.
വനനശീകരണവും വർധിച്ചുവരുന്ന ശബ്ദമലിനീകരണവും കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും അടയ്ക്കാ കുരുവികൾ കുറയാൻ കാരണമായിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
2012-ഓടെ വംശനാശം നേരിടുന്ന ഇവരെ അന്നത്തെ ഡൽഹിയിലെ മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിത് സംസ്ഥാന പക്ഷിയായി പ്രഖ്യാപിച്ചു.
ശുദ്ധമായ വെള്ളം, കുറച്ച് വിത്തുകൾ എന്നിവ ഉപയോഗിച്ച് അവയെ നമ്മുടെ മുറ്റത്തേക്ക് ആകർഷിക്കാൻ കഴിയുന്നതാണ്. എന്നാൽ നമുക്കൊന്ന് ട്രൈ ചെയ്താലോ?
എല്ലാവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു

