എന്തൊരു മഴയാണ്. രാവിലെ എഴുന്നേറ്റപ്പോഴേ മഴതന്നെ.
വരാന്തയിലേക്കിറങ്ങാൻ പോലും വയ്യാത്ത പോലെ കാറ്റും.
ജാലകത്തിനരികിൽ കസേരയിട്ടിരുന്ന് ഗായത്രി പുറത്തെ മഴയിലേക്കു കണ്ണുനട്ടിരുന്നു.
വേറെയെന്താണ് ചെയ്യാനുള്ളത്?
പെട്ടെന്നാണ് ഒരു വലിയ കാറ്റ് അകത്തേക്കടിച്ചു കയറിയത്. മേശമേലിരുന്ന പേപ്പറുകൾ മുറിയാകെ പറന്നു നടന്നു.
അവളെഴുന്നേറ്റു. ആ പേപ്പറുകളോരോന്നായി പെറുക്കിയെടുത്തു. പെട്ടെന്നാണ് അതിലൊന്നിൽ അവളുടെ കണ്ണുകളുടക്കിയത്. പത്രത്തിൻ്റെ കൂടെ വന്ന ഒരു നോട്ടീസാണ്.
“നേതാജി ആർട്ട്സ് ആൻ്റ് കൾച്ചറൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗായകൻ തുഷാർ നയിക്കുന്ന ഗാനമേള. ഏപ്രിൽ 2 ന് സോപാനം ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ഗാനമേളയിലും തുടർന്നുള്ള സാംസ്കാരിക സമ്മേളനത്തിലും എല്ലാ സഹൃദയരേയും സംഗീതപ്രേമികളേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു “
തുഷാർ……
മറവിയുടെ കയങ്ങളിലേക്ക് മന:പൂർവം തള്ളിയിടാൻ ശ്രമിച്ചിട്ടും കൂടുതൽ മിഴിവോടെ ഓർമ്മകളിലേക്കോടിയെത്താറുള്ള പ്രിയ കൂട്ടുകാരൻ.
തുഷാറിനേക്കുറിച്ചോർത്തപ്പോൾ തന്നെ ഇളം ചൂടുള്ള ഒരു പുതപ്പുകൊണ്ടു പൊതിഞ്ഞതു പോലെ അവളുടെ മനസ്സു തുടിച്ചു.
എത്ര വർഷങ്ങളായിക്കാണും?
നീണ്ട പന്ത്രണ്ടു വർഷങ്ങൾ…….. ജീവപര്യന്തം തടവിനു വിധിക്കപ്പെട്ടതുപോലെ. തുഷാറിനെ ഒന്നു കാണാതെ, ഒന്നുമറിയാൻ ശ്രമിക്കാതെ സ്വയം ശിക്ഷിച്ച് പാഴാക്കിക്കളഞ്ഞ വർഷങ്ങൾ.
കാറ്റ് വീശിയടിക്കുന്നു. മഴത്തുള്ളികൾ ജനലിലൂടെ അകത്തേക്കു കയറി. അടുക്കള മുറ്റത്ത് എന്തോ ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ടവൾ ഞെട്ടിപ്പോയി. വേഗം പോയി ജനലഴികളിൽ പിടിച്ച് പുറത്തേക്കെത്തി നോക്കി. നിറയെ കായ്ച്ചു നിന്ന മൂവാണ്ടൻ മാവിൻ്റെ കൊമ്പാണ്. മുറ്റം നിറയെ മാങ്ങകൾ വീണു ചിതറിയിരിക്കുന്നു, തൻ്റെ മനസ്സുപോലെ… തൻ്റെ ജീവിതം പോലെ…..
മറക്കാൻ ശ്രമിക്കുന്തോറും പൂർവ്വാധികം ശക്തിയോടെ മനസ്സിനെ ചുറ്റിപ്പിണയുന്ന ഓർമ്മകളുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് ഈ ജന്മം തനിക്കു മോചനമില്ല.
അവൾ അലമാര തുറന്നു പിച്ചള മൊട്ടുകൾ അലങ്കരിച്ച പെട്ടി കൈയിലെടുത്തു. അതെടുക്കുമ്പോൾ നെഞ്ചിൽ ആയിരമമ്പുകൾ തറയ്ക്കുന്ന വേദനയാണ്. എങ്കിലും എല്ലാ ദിവസവും അവളാ പെട്ടിയെടുത്തു തുറക്കും. ആ ചിലങ്കകൾ നെഞ്ചിലും കണ്ണിലുമമർത്തുമ്പോൾ മനസ്സൊന്നു തണുക്കും.
ആ ചിലങ്കകളടങ്ങിയ പെട്ടി കൈയിലേക്കു തരുമ്പോൾ തുഷാറെന്താണു പറഞ്ഞത്?
താനതെങ്ങനെ മറക്കും?
ആയിരത്തൊന്നു മന്ത്രമുരുവിടുന്നതു പോലെ എപ്പോഴും മനസ്സിലിരുവിട്ടുകൊണ്ടിരിക്കുന്ന വാക്കുകൾ
“എൻ്റെ സ്നേഹവും കരുതലും ജീവിതവും…. അല്ല എന്നെത്തന്നെ ഞാൻ സമർപ്പിക്കുകയാണ്. ഈ ചിലങ്കകളുടെ മണിനാദമാണെൻ്റെ ഉണർത്തുപാട്ട്. ഞാൻ പാടുമ്പോൾ നീ നൃത്തം ചെയ്യണം അതാണെൻ്റെ സ്വപ്നം “
മനസ്സിൻ്റെയാഴങ്ങളിൽ നമ്മളന്യോന്യം വിതച്ച സ്നേഹത്തിൻ്റെ വിത്തുകളെന്തേ മുളയിലേ കരിഞ്ഞു പോയി? വെള്ളവും വളവും നൽകി എത്ര കാലം നാം പരിരക്ഷിച്ചതാണവ. എന്നിട്ടും… പാഴ് നിലമായിപ്പോയല്ലോ.
ചിലങ്കകൾ നെഞ്ചോടു ചേർത്ത് ഗായത്രി കട്ടിലിലേക്കിരുന്നു.
“ഓർമ്മിക്കുവാൻ ഞാൻ
നിനക്കെന്തു നൽകണം…
ഓർമ്മിക്കണം എന്ന
വാക്കു മാത്രം
എന്നെങ്കിലും വീണ്ടും
എവിടെ വച്ചെങ്കിലും
കണ്ടുമുട്ടാമെന്ന വാക്കു മാത്രം “
എന്നു പാടിയ കവിയെ ഒന്നു കണ്ടിരുന്നെങ്കിൽ
“മാഷേ…… ഓർമ്മിക്കുവാൻ വേറൊന്നും വേണ്ട; മറക്കണം എന്നു ചിന്തിച്ചാൽ മാത്രം മതി ” എന്നവൾ പറഞ്ഞേനേ.
ആദ്യമായി തുഷാറിനെ കണ്ടതെന്നാണ്? ഓർമ്മകളുടെ ആഴങ്ങളിലേക്കവൾ ഊളിയിട്ടു. ഇന്നലത്തെപ്പോലെ മനോമുകുരത്തിൽ പ്രകാശിച്ചു നിൽക്കുന്നൊരുനിമിഷം.
അന്ന് ഫ്രെഷേഴ്‌സ്ഡേ ആയിരുന്നു. ക്ലാസുകൾ തുടങ്ങിയിട്ട് രണ്ടോമൂന്നോ ദിവസമേ ആയിട്ടുള്ളു. സ്ക്കൂൾ കാലം മുതലേ ഒന്നിച്ചുള്ള നിമിഷയും അനീഷും റീനയും ലിറ്ററേച്ചർ ക്ലാസിലും ഒരുമിച്ചുണ്ട്.
“അടുത്തതായി ഇംഗ്ലീഷ് ലിറ്ററേച്ചറിലെ തുഷാർ ഒരു ഗാനമാലപിക്കും. “
അനൗൺസ്മെൻ്റു കഴിഞ്ഞപ്പോൾ ഒരു പയ്യൻ സ്റ്റേജിലേക്കു വന്നു.
“നിൻതുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ…. “
പാട്ടിൻ്റെ മാസ്മരികതയിൽ ലയിച്ചിരുന്നു പോയി.
“നമ്മുടെ ക്ലാസിലാണല്ലേ”റീന പതിയെ ചോദിച്ചു. ഗായത്രി അതു കേട്ടതേയില്ല. അപ്പോഴേക്കും പാട്ടും പാട്ടുകാരനും അത്രമേൽ അവളുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.
അല്പ സമയം കഴിഞ്ഞപ്പോൾ അനീഷ് എഴുന്നേറ്റു പോകുന്നതു കണ്ടു.
” ഇനിയൊരുനൃത്തമാകട്ടെ. ലിറ്ററേച്ചറിലെ തന്നെ ഗായത്രിയെ ക്ഷണിക്കുന്നു. “
“അയ്യോ ഞാനോ? ഞാനില്ല. പാട്ടില്ലാതെ കളിക്കുന്നതെങ്ങനെ?” അവൾ ന്യായങ്ങൾ നിരത്തി.
“പാട്ടിന് തുഷാറുണ്ട്. “
അങ്ങനെ അവൾ സ്റ്റേജിൽ കയറി.
ശിവം…. ശിവദം…….
തുഷാറിൻ്റെ ഗാനത്തിനൊത്ത് ഗായത്രി നൃത്തം ചെയ്തു.
അതൊരു തുടക്കമായിരുന്നു. അഞ്ചുവർഷങ്ങൾക്കു ശേഷം പി. ജി. കഴിഞ്ഞപ്പോഴേക്കും അവരുടെ മനസ്സുകളും സ്വപ്നങ്ങളും ഇഴചേർന്ന് ഒന്നായി മാറിയിരുന്നു.
“എനിക്കൊരു ജോലി ശരിയാവുന്നതുവരെ നീ കാത്തിരിക്കണം. വീട്ടിലെ സ്ഥിതി നിനക്കറിയാമല്ലോ. ഗാനമേള കൊണ്ടു മാത്രം നമുക്കു ജീവിക്കാനാവില്ല”
“ഞാനുമൊരു ജോലി കണ്ടു പിടിക്കാൻ ശ്രമിക്കട്ടെ. പിന്നെ അധികം ഫോൺവിളിയൊന്നും വേണ്ട. അച്ഛൻ്റെ സ്വഭാവം ഞാൻ പറഞ്ഞിട്ടില്ലേ. “
ഒരിക്കലും ഒന്നിക്കാനാവാതെ ഇങ്ങനെ നീറി നീറിക്കഴിയേണ്ടിവരുമെന്ന് അന്നറിഞ്ഞതേയില്ലല്ലോ ദൈവമേ… ഗായത്രിയുടെ മനസ്സ് നിശ്ശബ്ദം തേങ്ങി.
“ജോലിയൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി” കടുംപിടുത്തക്കാരനായ അച്ഛൻ അന്ത്യശാസനം പുറപ്പെടുവിച്ചപ്പോഴാണ് ഗായത്രിയ്ക്ക് അപകടം മണത്തത്.
പടി കടന്നു വരുന്ന തുഷാറിനെക്കണ്ട് അവളോടിച്ചെന്നു.
“ആരാടീ അവൻ ? “
“എൻ്റെ ക്ലാസ്മേറ്റാണച്ഛാ”
“ഉം…”
നീട്ടിയുള്ള മൂളലിലെ ഇഷ്ടക്കേട് അവൾ തിരിച്ചറിഞ്ഞു. ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.
“ജോലിയും വരുമാനവുമില്ലാത്ത ഒരുത്തന് എൻ്റെ മോളെ തരില്ല. പാട്ടുകാരനാണത്രേ “
അച്ഛൻ്റെ പരിഹാസം നിറഞ്ഞ വാക്കുകൾ കേട്ട് പരിക്ഷീണനായി തല കുനിച്ചു മടങ്ങിയ തുഷാറാണ് ഇന്നും കൺമുന്നിലുള്ളത്. കൂടെയിറങ്ങിച്ചെല്ലാനാണു മനസ്സു പറഞ്ഞത്.
“ഞങ്ങളെ ധിക്കരിക്കാനാണു നിൻ്റെ പുറപ്പാടെങ്കിൽ പിന്നെ നിനക്ക് ആരുമില്ലെന്നു കൂട്ടിക്കോ “
അമ്മയുടെ ഭീഷണി വേറൊരു വശത്ത്. എന്തു ചെയ്യണമെന്നറിയാതെ ഗായത്രി കുഴങ്ങി.
ഫോൺ അച്ഛൻ പിടിച്ചു വാങ്ങി. വിവാഹാലോചനകളുടെ ഒഴുക്കായിരുന്നു പിന്നീട്. പക്ഷേ ഒന്നും അച്ഛനിഷ്ടമായില്ല. ആരുടെയും വരുതിയ്ക്കു നിൽക്കാത്ത കാലം കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു.
അറ്റാക്കിൻ്റെ രൂപത്തിൽ മരണം ആദ്യം അച്ഛനെത്തേടി വന്നു. താമസിയാതെ അമ്മയും പോയി. ഈ ഏകാന്തതയിലേക്കു ഒരു സ്നേഹതലോടൽ പോലുമേകാൻ ആരും വരാറില്ല. വിവാഹം കഴിയാത്തൊരു യുവതി ബന്ധുക്കൾക്കും ഭാരം തന്നെയാണ്.
പതുക്കെപ്പതുക്കെ ഗായത്രി വീട്ടിലൊതുങ്ങിക്കൂടി. അമ്പലത്തിലേക്കു പോകാൻ പോലും മടിയായി. പത്രമിടുന്ന രമേശും പാൽ കൊണ്ടു വരുന്ന ഓമനേച്ചിയും ഉള്ളതു കൊണ്ടു് സംസാരിക്കാൻ മറന്നിട്ടില്ലെന്നു മാത്രം. ഫോൺ പോലും അവൾക്ക് അനാവശ്യമായ ഒരു വസ്തുവായി മാറി. സ്വയം പീഡനമാണെന്നറിഞ്ഞു കൊണ്ടുതന്നെ അവളതിലേക്കാഴ്ന്നുപോയി.
ഒരു ദീർഘശ്വാസത്തോടെ ഗായത്രി കട്ടിലിൽ നിന്നെഴുന്നേറ്റു. ചിലങ്കകൾ അലമാരയിൽ വെച്ച ശേഷം അവൾ കതകുതുറന്ന് മുന്നിലെ വരാന്തയിലേക്കിറങ്ങി.
മഴ ശമിച്ചിരിക്കുന്നു. കടുത്ത വേനലിൽ പെയ്ത മഴയിൽ ചെടികളും പുൽനാമ്പുകളും മരങ്ങളും ഇലകളുമെല്ലാം കോരിത്തരിച്ചു നിൽക്കുന്നു. നാളെ മുതൽ മണ്ണിൽ ലില്ലിച്ചെടികൾ തലയുയർത്തിത്തുടങ്ങും. പറമ്പു മുഴുവൻ വെള്ള ലില്ലിപ്പൂക്കളേക്കൊണ്ടു നിറയും.
ഒരു മഴത്തുള്ളിയ്ക്കായി ദാഹിക്കുന്ന തൻ്റെ മനസ്സിനെക്കുറിച്ചോർത്തപ്പോൾ ആ തണുത്ത വൈകുന്നേരവും അവൾ വിയർത്തു.
ഗേറ്റിനടുത്ത് എന്തോ ശബ്ദം കേട്ടാണ് ഗായത്രി അങ്ങോട്ടു നോക്കിയത്. റോഡിൽ നിർത്തിയിട്ടിരിക്കുന്ന കാറിലിരുന്ന് ആരോ എന്തോ ചോദിക്കുന്നു. അടുത്ത വീട്ടുകാരൻ ഇങ്ങോട്ടു ചൂണ്ടിക്കാണിക്കുന്നു. കാറിൽ നിന്ന് രണ്ടു പേരിറങ്ങി. അവരിങ്ങോട്ടാണു വരുന്നത്. ഗായത്രി അവരേത്തന്നെ നോക്കിക്കൊണ്ടു നിന്നു.
ചിരിച്ചു കൊണ്ട് അടുത്തേക്കോടി വരുന്ന യുവതിയെക്കണ്ട് ഗായത്രിയുടെ മനസ്സിൽ ആഹ്ലാദത്തിൻ്റെ തിരകൾ അലയടിച്ചു.
നിമിഷ…. നിമിഷേ…
ആ കൂട്ടുകാരികൾ ഒരാലിംഗനത്തിലമർന്നു.
“നിനക്കെൻ്റെ അനിയനെ മനസ്സിലായില്ലേ?”
“നിതീഷ്…… എനിക്കറിയില്ലേ”
“വരൂ”
നിതീഷ് എവിടെയോ പോയിട്ടു വരാമെന്നു പറഞ്ഞ് സ്ഥലം വിട്ടു. അവർ മാത്രമായി.
നിമിഷയും കുടുംബവും അമേരിക്കയിലാണ്. അവളുടെ വിവാഹത്തിനു പോകാൻ പോലും അച്ഛൻ തന്നെ അനുവദിച്ചില്ലല്ലോ എന്നോർത്തപ്പോൾ ഗായത്രിയുടെ ഉള്ളം വിങ്ങി.
“നീയെന്താ ഗായത്രീ ഫോണൊന്നും എടുക്കാതിരുന്നത്? ഇപ്പോൾ നിൻ്റെ നമ്പർ കിട്ടുന്നതു പോലുമില്ല. നമ്പർ മാറിയോ? ഓരോ പ്രാവശ്യം നാട്ടിൽ വരുമ്പോഴും ഇങ്ങോട്ടു വരണമെന്നു കരുതും. നടന്നില്ലെന്നു മാത്രം “
നിമിഷ കുറ്റബോധത്തോടെയാണു പറഞ്ഞത്.
“അതൊന്നും സാരമില്ല ഇപ്പോഴെങ്കിലും നീ വന്നല്ലോ “
“ഞാൻ രണ്ടുമാസം നാട്ടിലുണ്ടാവും. മോളേയും കൊണ്ടാണു വന്നത്. മോൾക്ക് 6 വയസ്സായി. സനൽ വന്നിട്ടില്ല. കുറച്ചുനാൾ അമ്മയുടെ കൂടെ നിൽക്കാൻ വന്നതാണ്. ഞങ്ങൾ കഴിഞ്ഞയാഴ്ച ഇവിടുത്തെ വീട്ടിലേക്കുവന്നു. “
“ഗായത്രീ നീ എത്ര മാറിപ്പോയിരിക്കുന്നു. ആകെ കോലം കെട്ടു. പ്രതിസന്ധികളെ മനസ്സുറപ്പോടെ കൈകാര്യം ചെയ്യണമെന്നു ഞങ്ങളെയെല്ലാം ഉപദേശിച്ചിരുന്ന ആളു തന്നെയാണോ ഇത്?”
നിശ്ശബ്ദയായി തലകുനിച്ചിരുന്ന അവളുടെ താടി പിടിച്ചയർത്തി നിമിഷ പറഞ്ഞു:
“ഗായൂ….. നീ തുഷാറിനെ മറന്നോ? അവൻ എന്നെ വിളിച്ചിരുന്നു”
ഗായത്രി തലയുയർത്തി. ഒഴുകാൻ മടിച്ച് രണ്ടു കണ്ണീർത്തുള്ളികൾ കവിൾ തടത്തിൽ തങ്ങി നിന്നു.
“സ്കൂളിലും കോളേജിലും നീ അവതരിപ്പിച്ച നൃത്ത പരിപാടികളേക്കുറിച്ച് ഞാനെപ്പോഴും സനലിനോടു പറയും. സത്യത്തിൽ ഞങ്ങൾക്കെല്ലാം ഈയൊരു കാര്യത്തിൽ നിന്നോട് വല്ലാത്ത അസൂയയായിരുന്നു. മോളെ ഞാൻ മൂന്നുവയസ്സു മുതൽ നൃത്തം പഠിക്കാൻ വിടുന്നുണ്ട്. അത് നിൻ്റെ നൃത്തം മനസ്സിലുള്ളതു കൊണ്ടാണ്. നിനക്ക് ഇനിയും നൃത്തം ചെയ്തു കൂടേ?
നീയെന്തിനാണ് കൊക്കൂണിലൊളിച്ചിരിക്കുന്നതു പോലെ ഈ ഏകാന്തതയിൽ കഴിയുന്നത്? പൂഞ്ചിറകുകളുള്ള ചിത്രശലഭമായി നീ പറക്കുന്നത് ഞങ്ങൾക്കു കാണണം. “
“എനിക്ക്… എനിക്കു വയ്യ… മോളേ”
ഗായത്രിയുടെ വിറയാർന്ന കൈകൾ കൂട്ടിപ്പിടിച്ച് നിമിഷ വീണ്ടും കെഞ്ചി
“പറ്റില്ല. നീയിതു സമ്മതിച്ചേ പറ്റൂ. നിൻ്റെ പഴയ നിമിഷ തന്നെയാണു ഞാൻ. നീണ്ടൊരു കാലം നിന്നെ കണ്ടില്ലെങ്കിലും നീയെൻ്റെ മനസ്സിൻ്റെ മുന്നിൽത്തന്നെയുണ്ടായിരുന്നു. തുഷാർ ഇന്നും നിനക്കു വേണ്ടികാത്തിരിക്കുന്നു”
“എത്രയോ നാളായി പ്രാക്ടീസ് പോലുമില്ലാതെ എല്ലാം മറന്നു കാണും”
ഗായത്രി എന്തോ ചിന്തിച്ചിരുന്നു.
“നിനക്കങ്ങനെ നൃത്തച്ചുവടുകൾ പൂർണ്ണമായി മറക്കാൻ പറ്റുമോ? അതു നിൻ്റെ സിരകളിലലിഞ്ഞുചേർന്നതല്ലേ? ഇനി നീയൊന്നും പറയേണ്ട. നാളെ മുതൽ എല്ലാ ദിവസവും ഞാനും മോളും വരും. പ്രാക്ടീസ് ചെയ്യണം. ഞാൻ പോകുന്നതിനു മുമ്പ് നിൻ്റെ നൃത്തം അവതരിപ്പിക്കണം. പറ്റുമെങ്കിൽ ഏപ്രിൽ രണ്ടിനു തന്നെ. “
ചായ കുടിച്ച് നിമിഷ യാത്ര പറഞ്ഞു. പോകാൻ നേരവും അവളോർമ്മിപ്പിച്ചു.
“നാളെ രാവിലെ ഞങ്ങൾ വരും. നിന്നെയങ്ങനെ വിടാൻ ഞാൻ സമ്മതിക്കില്ല”
ഒരു മഴത്തുള്ളിയ്ക്കായി കാത്തുകാത്തിരുന്ന തൻ്റെ മനസ്സിലേക്ക് പെയ്തിറങ്ങിയ സ്നേഹത്തുള്ളികളെ തുടച്ചു കളയാൻ ഗായത്രിക്കാകുമായിരുന്നില്ല. തൻ്റെ ഏകാന്തത്തുരുത്തിലേക്ക് ദൈവം ഒരാളെ അയച്ചതാണെന്ന് അവൾക്കു തോന്നി.
പിറ്റേന്നു അതിരാവിലെ എഴുന്നേറ്റ് ഗായത്രി അടുക്കളയിൽ കയറി. കളഞ്ഞു പോയ കളിപ്പാട്ടം തിരികെക്കിട്ടിയ കുഞ്ഞിൻ്റെ മനസ്സായിരുന്നു അപ്പോഴവൾക്ക്.
ജോലികളെല്ലാം തീർത്ത് നിമിഷയും മോളും വരുന്നതു കാത്തിരിക്കുമ്പോൾ അവളുടെ മനസ്സിൽ സ്വപ്നങ്ങളുടെ വിത്തുകൾ വീണ്ടും മുളപൊട്ടിത്തുടങ്ങിയിരുന്നു.
#എൻ്റെരചന #കൂട്ടക്ഷരങ്ങൾ


8 Comments
കഥ നന്നായിരിക്കുന്നു
Thank you 😍
നല്ല കഥ ❤️
Thank you dear ❤️
അസ്സൽ എഴുത്ത് 👌
സ്നേഹം നന്ദി❤️❤️
നല്ല കഥ💕💕💕
സ്നേഹം നന്ദി❤️🙏