‘അമ്മ പോയിട്ടിന്നേക്ക് ഒരാഴ്ചയായി. എങ്ങോട്ടാണെന്ന് ഒരു പിടിയുമില്ല. അച്ഛനന്നു മുതൽ എന്തൊക്കെയോ മാറ്റങ്ങൾ കാണിച്ചു തുടങ്ങിയതാണ്. പുറത്തേക്കൊന്നും പോകാതെ മുറിയിൽ തന്നെ കഴിച്ചു കൂട്ടി ഞാനും അച്ഛനും.ചുറ്റുമുള്ള ആരൊക്കെയോ വന്നെന്തൊക്കെയോ അന്വേഷിച്ചു പോകുന്നുണ്ട്. അമ്മയെവിടെ? എപ്പോ തിരിച്ചു വരും? ഞങ്ങൾക്കുമറിയില്ല.’
“എനിക്ക് മതിയായി. എന്നെയിനി അന്വേഷിക്കണ്ട.”
അമ്മയുടെ തുന്നൽ മെഷീനിൽ നിന്ന് കിട്ടിയ തുണ്ട് കടലാസിൽ നിന്നിത്രയും മാത്രെ ചിന്നുവിനുമച്ഛനും അറിയൂ. അന്ന് മുതൽ അവൾ കോളേജിൽ പോയില്ല. അച്ഛൻ പണിക്കും പോയില്ല.’
ചിന്നുവിന്റെ ചിന്തകളിലിന്നലെകൾ നിരന്നു.
കഴിഞ്ഞ ദിവസം മുതൽ അവളുടെയച്ഛൻ, ശേഖരൻ ഒന്നും കഴിക്കുന്നില്ല. ആരോടുമൊന്നും മിണ്ടുന്നില്ല.വിചിത്രമായ ചില ഗോഷ്ടികൾ കാണിച്ചു ചുമരിനോട് വർത്തമാനം പറയുന്നു.അടുത്തുള്ള ആയിഷുമ്മ പറഞ്ഞിട്ടാണ് ഭ്രാന്താശുപത്രിയിൽ വന്നത്. ഡോക്ടറെ കാണിച്ചന്ന് തന്നെ തിരിച്ചു പോകാൻ വന്നതാണ്.പക്ഷെ ഡോക്ടർ അന്നവിടെ തങ്ങാൻ എഴുതിക്കൊടുത്തു .
ഇരുട്ടി തുടങ്ങിയിയപ്പോൾ അതുവരെ തോന്നാതിരുന്ന പേടിയവളെ വലയം ചെയ്യാൻ തുടങ്ങി. പത്തൊമ്പത് വയസ്സുള്ള പൂർണ്ണ വളർച്ചയുള്ള ഒരു പെണ്ണാണ് താനെന്ന ബോധം അവളുടെയുള്ളിൽ അമ്മയോർമ്മകൾ ഉണർത്തി.
‘ഇരുട്ടുന്നേനു മുമ്പ് പെണ്ണുങ്ങൾ വീട്ടി കേറണം.വല്യ പെണ്ണായി നീയ്.” ചെവി പൊട്ടുന്നയുച്ചത്തിൽ അമ്മയുടെ ശബ്ദം.ചിന്നു ചെവി പൊത്തിപ്പിടിച്ചു.പെട്ടെന്നാരോ പിറകിൽ ചുരിദാറിൽ പിടിച്ചു വലിക്കുന്നു. മുട്ടറ്റം വെള്ള ഷെമ്മിയിട്ട ഒരു കൊച്ചു പെൺകുട്ടി. അവളുടെ കയ്യിൽ ഒരു കുഞ്ഞ് റേഡിയോ.
“എന്റെ റേഡിയോ കേടായി. ഇതൊന്ന് ശരിയാക്കി തരോ?” ആ ഏകാന്തതയിൽ എന്തോ അവളെ കണ്ടതൊരാശ്വാസമായി തോന്നിയവൾക്ക്.
” നിന്റെ കൂടെ ആരുമില്ലേ? ”
“അമ്മ അവിടെയാ.” അവൾ പെണ്ണുങ്ങളുടെ വാർഡിലേക്ക് ചൂണ്ടി പറഞ്ഞു.അവളുടെ വിരൽ പിടിച്ചേതോ ആകർഷണവലയത്തിൽ പെട്ടത് പോലെ ചിന്നു നടന്നു.
അവരെന്തെല്ലാമൊക്കെയോ സംസാരിച്ചു.അവളമ്മിണി.അവളുടെ റേഡിയോ ഒരു തല്ലിൽ ശരിയായി. അവൾ അതിൽ ട്യൂൺ ചെയ്തു പാട്ടുകൾ കേട്ട് നടന്നു. പെണ്ണുങ്ങളുടെ വാർഡിൽ കേറി ചെല്ലുമ്പോൾ അവളുടെ അമ്മയുൾപ്പടെ എല്ലാ രോഗികളും രാത്രി ഭക്ഷണം കഴിക്കുകയായിരുന്നു.അമ്മിണിയൊരു പാത്രത്തിൽ ചപ്പാത്തിയും കറിയും വാങ്ങി ചിന്നുവിനും കൊടുത്തു.ഇന്നലെ രാത്രി കഞ്ഞി കുടിച്ചതാണ്.പിന്നെ കാണുന്ന ഭക്ഷണമിതാണ്.പ്ലേറ്റ് വാങ്ങിയത് മുഴുവൻ കഴിച്ചു.
‘എടീ,പരിചയമില്ലാത്തവരെന്തെങ്കിലും വാങ്ങിത്തന്നാ തിന്നരുത്.’
അവളുടെയുള്ളിൽ അമ്മയലർച്ച.
‘അമ്മ ജീവിതം മടുത്തുന്ന് പറയുന്നത് ഞാൻ ജനിച്ചന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ്. അമ്മയെ ഒരിക്കലും ചിരിച്ചു കണ്ടിട്ടേയില്ല.എങ്ങോട്ടാവും അമ്മ പോയികാണാ? പാവം. തുന്നിക്കിട്ടുന്ന പൈസ ചേർത്ത് വെച്ചെന്നെയും കൂട്ടി കടൽ കാണാൻ പോണംന്ന് പണ്ട് പറഞ്ഞിട്ട്ണ്ട്. അമ്മക്ക് പുറത്തൊക്കെ പോകുന്നത് വല്യ ഇഷ്ടാണ്. പക്ഷെ അച്ഛനതൊന്നും ഇഷ്ടല്ല.ജീപ്പ് ഓടിക്കാൻ പോവ്വാ. വൈകിട്ട് ആറ് മണിയാകുമ്പോളേക്കും തിരിച്ചു വീട്ടിൽ വരാ. എന്നും ഒരേ പോലെ. അമ്മക്ക് ആളുകൾ ടൂർ പോകുന്നതൊക്കെ കാണുമ്പോ വല്യ വിഷമമാണ്. നമ്മളെന്നും ഇവിടിരുന്ന് മൂരച്ചു പോകുള്ളൂ.എന്റെ ഓർമയിൽ ഞങ്ങൾ മൂന്നാളും എങ്ങോട്ടും പുറത്ത് പോയിട്ടില്ല,ഒരു ബന്ധു വീട്ടിൽ പോലും.കൂടുതൽ ചിന്തിക്കുന്തോറും മനസ്സ് കൈവിട്ടുപോകും പോലെ. തലയാകെ ഒരു പെരുപ്പ്. ഇനി അടുത്ത നിമിഷമെന്ത്? അറിയില്ല.’ അവൾ പെണ്ണുങ്ങളുടെ വാർഡിൽ കുറെ നേരം തലപൊത്തിപ്പിടിച്ചിരുന്നു.
അനിശ്ചിതത്വം തളംകെട്ടി നിന്ന രണ്ട് പകലും രാത്രിയും കൂടി കഴിഞ്ഞു പോയി. രാവിലെ അച്ഛന്റെ കൂടെ വാർഡിൽ പോയിരിക്കും. ഡോക്ടർ റൗണ്ട്സിനു വരും.അപ്പൊ രോഗിയുടെ കൂടെയുള്ളവർ വിവരം പറയണം.അച്ഛൻ വന്നന്ന് മുതൽ ഉറക്കമാണ്. മരുന്നിന്റെ മയക്കമാണെന്നാണ് അവിടുള്ളവർ പറയുന്നത്. കയ്യിൽ കാശുണ്ടെങ്കിൽ വേറെ ആശുപത്രിയിൽ കൊണ്ടു പൊക്കോ എന്ന് പറയുന്നവർ വേറെയും. തിരിച്ചു വീട്ടിൽ പോകാനുള്ള കാശ് പോലുമില്ല. പക്ഷെ ആരോടും അവളൊന്നും പറഞ്ഞില്ല.
അമ്മിണി മിക്കപ്പോഴും ചിന്നു ചേച്ചീന്ന് വിളിച്ചു അവളുടെ കൂടെ തന്നെ കാണും . ഫോണിലെ ചാർജ് തീർന്നു.ചാർജർ എടുത്തിട്ടില്ല. ആരോടും ചോദിച്ചുമില്ല.തിരിച്ചു പോകുന്ന ദിവസം അത് വിൽക്കാം.അവളാലോചിച്ചിട്ട് ആകെയുള്ള കച്ചിതുരുമ്പതാണ്. അമ്മിണിയുടെ റേഡിയോയിലെ പാട്ട് കേട്ടും അവളുടെ കൂടെ വർത്തമാനം പറഞ്ഞും അവൾ വാർഡിൽ നിന്ന് വാങ്ങികൊടുക്കുന്ന ഭക്ഷണം കഴിച്ചും അവളുടെ അമ്മയുടെ കട്ടിലിനടിയിൽ കിടന്നുറങ്ങിയും അത്രയും ദിവസം കഴിഞ്ഞു കൂടി.
‘കോളേജിൽ ആരെങ്കിലും എന്നെ ഓർക്കുന്നുണ്ടാകുമോ? വീട്ടിൽ ഉണ്ടായിരുന്ന ദിവസങ്ങളിൽ പോലും ആരും വിളിക്കുകയോ മെസേജയക്കുകയോ ചെയ്തില്ല. അല്ലെങ്കിലും ഫ്രണ്ട്‌സെന്ന് പറയാൻ ആരുമില്ലല്ലോ. കോളേജിൽ ചേർന്നിട്ടൊരു മാസമായിട്ടുള്ളൂ. അതിൽ രണ്ടാഴ്ച കഴിഞ്ഞപ്പോ അമ്മ പോയി. പിന്നെ അങ്ങോട്ട് പോയിട്ടില്ല. ഇപ്പൊ ആശുപത്രിയിൽ.തിരിച്ചു വീട്ടിലെത്തിയിട്ട് കോളേജിൽ പോണം. എങ്ങനെ? അതിനുള്ള കാശ്? ഓർത്താലൊരെത്തും പിടിയില്ല.’അവൾ കണ്ണുകളിൽ പടർന്നയീറൻ അമർത്തിതുടച്ചു.
അന്ന് രാത്രി അമ്മിണിയവളെ കെട്ടിപിടിച്ചു കിടക്കുമ്പോൾ പറഞ്ഞു, ” ചേച്ചിയെ നാറുണു. എത്രീസായി ഈ ഡ്രസ്സ്? ” അവൾ മാറി കിടന്നു. വന്നന്ന് മുതൽ ചിന്നു കുളിച്ചിട്ടില്ല, വസ്ത്രം മാറിയിട്ടില്ല.’അശ്രീകരം, എടീ എഴീച്ചു കുളിക്കടീ. പെണ്ണുങ്ങൾ രാവിലെ കുളിക്കണം.’ വീണ്ടും അമ്മയോർമ്മകൾ.
അവൾ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. കട്ടിലിനടിയിൽ തല മുട്ടുന്നുണ്ട്.അവൾ അമ്മിണിയുടെ പാട്ട്പെട്ടിയുമെടുത്തു വാർഡിലെ ജനലിനടുത്തു ചെന്നിരുന്നു. പാട്ട് കേട്ട് ഡ്യൂട്ടി നഴ്സ് എണീറ്റു. റേഡിയോ ഓഫ് ചെയ്തു അവർക്കരികിലേക്കവൾ നടന്നു. “സിസ്റ്ററെ ചാർജർ ഉണ്ടോ? ”
അവർ കൊടുത്ത ചാർജറിൽ ഫോൺ കുത്തിയിട്ട് അവൾ കാത്തിരുന്നു. ഫോണോൺ ആവുന്നുണ്ട്. തുരു തുരാ മെസ്സേജുകൾ. അവൾ വേഗം ഫോൺ സൈലന്റാക്കി.
കുറെ മിസ്ഡ് കാൾ നോട്ടിഫിക്കേഷനുകൾ. ഒരജ്ഞാത നമ്പറിൽ നിന്ന് കുറെ മെസ്സേജുകൾ.
കാട്ടൂർ പോലീസ് സ്റ്റേഷനിൽ നിന്നാണ്.
“ഈ മെസേജ് കിട്ടിയാലുടൻ തിരിച്ചു ബന്ധപ്പെടണം.”
അമ്മ…അമ്മയെ കുറിച്ചെന്തെങ്കിലും വിവരം പറയാനാകുമോ?ഓർക്കുംതോറും ഉള്ളിലെ തിരകൾ തേങ്ങലായി പുറത്തേക്ക് തള്ളി വന്നു. സ്വയം നിയന്ത്രിക്കാനാവാതെ അവൾ വായ പൊത്തിക്കരഞ്ഞു.
വാർഡിലെ ഡ്യൂട്ടി നേഴ്സ് മുറിയിൽ നിന്നിറങ്ങി വന്നു. അവളുടെ കാര്യങ്ങൾ കുറച്ചവളിൽ നിന്നും ബാക്കി ഡോക്ടറിൽ നിന്നും കേട്ടറിഞ്ഞ അവർക്ക് അവളോട് സഹതാപം തോന്നി. അവളുടെ കയ്യിൽ നിന്ന് ഫോൺ മേടിച്ചവർ കാട്ടൂർ സ്റ്റേഷനിലേക്ക് വിളിച്ചു. ചിന്നുവിനൊന്നും മനസിലായില്ല. അവൾ പകച്ചിരുന്നു.
സിസ്റ്റർ മനഃപൂർവം കുറച്ചു ദൂരെ മാറി നിന്ന് സംസാരിക്കുന്നതവൾ ശ്രദ്ധിച്ചു.അമ്മക്കെന്തോ സംഭവിച്ചിട്ടുണ്ട്. എന്താണ് കാര്യം? അവളുടെ കണ്ണുകൾ സിസ്റ്ററെ പിന്തുടർന്നു.ആദ്യം അച്ഛന്റെ അവസ്ഥയവർ ഫോണിലൂടെ പറഞ്ഞു. പിന്നെ കുറെ മുക്കലും മൂളലും മാത്രം. എന്താണിവർ ഫോൺ വെക്കാത്തത്?
ചിന്നുവിന്റെ ചുളിച്ച പുരികത്തിനുത്തരം കൊടുക്കാതെ സിസ്റ്റർ ഫോൺ തിരിച്ചു കൊടുത്തു. മോളെ, ഇങ്ങോട്ട് വാന്നും പറഞ്ഞു ഡ്യൂട്ടി റൂമിലേക്കവളെ കൊണ്ടു പോയി. അവർ കുപ്പിയിലെ വെള്ളം തൊണ്ടതൊടാതെ വിഴുങ്ങത് കണ്ടവൾ അന്തിച്ചു.” എന്റെ അമ്മക്കെന്താ സിസ്റ്ററെ? അമ്മ പോയോ?”
“ചിന്നു, നാളെ ഒരിടം വരെ പോകാനുണ്ട്. മോൾടെ അമ്മ അവിടെയാണ്.ഇപ്പൊ കിടന്നുറങ്ങിക്കോ.”
“എവിടെ?”
“നാളെ പറയാം.”
പിറ്റേന്ന് ഡ്യൂട്ടി കഴിഞ്ഞ് സിസ്റ്റർ പോയി. ചിന്നു ആകെ ആശയക്കുഴപ്പത്തിലായി. അവൾ ഫോണെടുത്തു കാട്ടൂർ സ്റ്റേഷനിലേക്ക് വിളിച്ചു. അങ്ങേ തലക്കൽ ഒരു പരുക്കൻ ശബ്ദം. “സാർ, ഇന്നലെ രാത്രി വിളിച്ചിരുന്നു..”
“നിങ്ങളോട് പറഞ്ഞില്ലേ അവരെ വിയ്യൂരിലേക്ക് മാറ്റിയെന്ന്. നാളെ കോടതിയിൽ ഹാജരാക്കും.”
അവൾക്കൊന്നും മനസിലായില്ല.
അമ്മ ജയിലിലോ? എന്തിന്? അമ്മയെന്ത് തെറ്റാണ് ചെയ്തത്?അവൾ അച്ഛന്റെ വാർഡിലേക്ക് ഓടി. അച്ഛൻ പതിവില്ലാതെ ഉണർന്നിരിക്കുന്നു.
“അച്ഛാ അമ്മ ജയിലിലാണെന്ന്. വേഗം വാ. എണീക്ക്. നമുക്ക് പോകാം.” അവളച്ഛന്റെ കയ്യിൽ പിടിച്ചു വലിച്ചു. എല്ലാം കേട്ടിട്ടും ഒരു ഭാവവ്യത്യാസം ഇല്ലാതെയയാൾ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു. അവൾക്ക് ദേഷ്യം വന്നു.
” അച്ഛൻ വരുന്നുണ്ടോ?അല്ലെങ്കി ഞാനൊറ്റക്ക് പോകും. വാ അച്ഛാ. ”
അവൾ അക്രമാസക്തയായി. ചുറ്റും കണ്ടതെല്ലാമവൾ അച്ഛന്റെ നേരെയെറിഞ്ഞു. എന്തെല്ലാമൊക്കെയോ ഉറക്കെ പറഞ്ഞു.ഒടുവിൽ കരഞ്ഞു തളർന്നു വീണു. ആരൊക്കെയോ അവളെ പിടിച്ചു ഡോക്ടറുടെ മുന്നിൽ കൊണ്ടിരുത്തി. കഴിഞ്ഞ രാത്രിയിലെ ഡ്യൂട്ടി നേഴ്സ് അവിടെയുണ്ടായിരുന്നു.
” എന്റെ അമ്മ… ”
” ചിന്നു സമാധാനമായിരിക്ക്. നമുക്കെല്ലാം ശരിയാക്കാം. ”
“എങ്ങനെ? എന്റെയമ്മ അവിടെ..”
“ചിന്നു സത്യം മനസിലാക്കണം…രേണുക നിന്റെയമ്മയല്ല.”
പേര് :ചിന്നു
അച്ഛന്റെ പേര് :ശേഖരൻ
അമ്മയുടെ പേര് :രേണുക
ഇത്ര കാലം പൂരിപ്പിച്ച ഫോമുകളെല്ലാം കള്ളമായിരുന്നോ? എന്താണ് ചുറ്റും സംഭവിക്കുന്നതെന്നവൾക്ക് മനസിലായില്ല.പിന്നീട് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അവൾക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.
രേണുക ചിന്നുവിന്റെ അച്ഛന്റെ കൂടെ സ്നേഹിച്ചു ഒളിച്ചോടി വന്നതാണ്.ശേഖരന്റെ വീട്ടിൽ വന്നു കേറിയപ്പോഴാണ് അയാൾ വിഭാര്യനാണെന്നും രണ്ട് വയസ്സുള്ളൊരു പെൺകുഞ്ഞിന്റെ അച്ഛനാണെന്നുമറിയുന്നത്.രേണുകയുടെ ആദ്യത്തെ ഭർത്താവ് മുഴുക്കുടിയനായിരുന്നു.ദേഹോപദ്രവവുമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ വേറെ നിർവാഹമില്ലാതെ രേണുക ശേഖരനോടൊപ്പം കൂടുകയായിരുന്നു. അവർ സ്വന്തം നാട് വിട്ട് ഇന്നാട്ടിൽ വന്നു താമസിച്ചത് പരിചയക്കാരിൽ നിന്ന് മാറി നിൽക്കാനായിരുന്നു.അത് കൊണ്ടിപ്പോൾ ചിന്നുവിന് സഹായത്തിന് ബന്ധുക്കൾ ആരുമില്ലാതെ പോയി. രേണുകക്ക് ചിന്നുവിനോടുള്ള ഇഷ്ടക്കേടുകളാണ് കുത്തുവാക്കുകളായി അവർ പുറന്തള്ളിയിരുന്നത്.
കുറച്ചു ദിവസം മുമ്പ് രേണുകയെ അവളുടെ പഴയ ഭർത്താവ് അന്വേഷിച്ചു വരികയും അവർ തമ്മിൽ തെറ്റുകുറ്റങ്ങൾ ഏറ്റ് പറയുകയും ചെയ്തു. അങ്ങനെ അവൾ ഇനിയെന്നെ തിരക്കേണ്ട എന്ന് കത്തും എഴുതിവെച്ചു അയാളോടൊപ്പം പോയി.പക്ഷെ അയാളുടെ ലക്ഷ്യം അവളെവെച്ച് കാശുണ്ടാക്കുകയായിരുന്നു. ഇതറിഞ്ഞ രേണുകയും അയാളും തമ്മിൽ ഒരു ലോഡ്ജിൽ വെച്ച് വാക്കേറ്റം ഉണ്ടായി.അവിടെ മേശപ്പുറത്തിരുന്ന ബിയർ ബോട്ടിൽ പൊട്ടിച്ചു രേണുക അയാളുടെ വയറ്റിൽ കുത്തി.ബഹളം കേട്ട് വന്നവർ അയാളെയും കൊണ്ടു ആശുപത്രിയിലേക്ക് പോയി. പക്ഷെ അപ്പോഴേക്കും അയാൾ മരിച്ചു കഴിഞ്ഞിരുന്നു. കാട്ടൂർ സ്റ്റേഷനിലെ പോലീസാണ് രേണുകയെ അറസ്റ്റ് ചെയ്തത്.ഇപ്പോൾ രേണുക ജയിലിലാണ്.നാളെ കോടതിയിൽ പോയാൽ അവരെ കാണാം. ജാമ്യം കിട്ടാൻ സാധ്യതയില്ല.
എല്ലാം കേട്ട മരവിപ്പിൽ ചിന്നു പതുക്കെ എണീറ്റു എങ്ങോട്ടെന്നില്ലാതെ നടന്നു.
മറ നീക്കി സത്യങ്ങൾ കോമ്പല്ല് കാട്ടി ചിരിക്കുന്ന ഭൂതത്തെ പോലെ തോന്നിയവൾക്ക്. ഭൂതം..അമ്മേടെ മുഖമുള്ള ഭൂതം. മുടിയഴിച്ചിട്ട് ചോര ഒലിപ്പിക്കുന്ന പല്ലുകൾ കാട്ടി ദ്രംഷ്ടകൾ നീട്ടി കൊല്ലാൻ വരുന്ന ഭൂതം.അവൾ മുറി മുഴുവൻ ഭൂതത്തെ വരച്ചു നിറച്ചു. ഭ്രാന്താശുപത്രിയിലെ പെണ്ണുങ്ങളുടെ സെല്ലിനുള്ളിലാണ് താണെന്ന് പോലുമറിയാതെ പേടിച്ചിരണ്ട് ചുമരിനോട് ചേർന്ന് പതുങ്ങിയിരുന്നു ചിന്നു.കാലം തെറ്റി വന്ന പേമാരിയും കൊടും വേനലുമറിയാതെയവളാ ഇരുട്ടറയിൽ ജീവിതം തള്ളി നീക്കി.
ഷിജു ജോബു
#ലോകവനിതാദിനമത്സരം


4 Comments
ചില ജീവിതങ്ങൾ ഇങ്ങനെയാണല്ലേ?
വായിക്കുന്നവർക്കും നൊമ്പരം ബാക്കി❤️🌹
നോവ് പടർത്തിയ കഥ.
👌👏
@joyce 🙏🏽🙏🏽🙏🏽
@suma എല്ലാവരുടെയും ജീവിതം happy ending ആയിരുന്നെങ്കിൽ എന്ന് ഞാനും വെറുതെ മോഹിക്കാറുണ്ട്