“അമ്മേ… അമ്മേ… അങ്ങോട്ടൊന്നു നോക്ക് “
മോൻ തോളിൽ പിടിച്ചുലച്ചപ്പോഴാണ് ലേഖ കണ്ണുതുറന്നത്. വല്ലാത്തൊരു തലവേദന ഇന്നലെ മുതലേ അലട്ടാൻ തുടങ്ങിയതാണ്. ട്രെയിനിൽ കയറിയപ്പോഴേ മയങ്ങിപ്പോയി.
“അമ്മാ എന്തു രസമാ അല്ലേ?”
മോൻ വെളിയിലേക്കു കൈ ചൂണ്ടി. പച്ച വിരിച്ച നെൽപ്പാടങ്ങളെ പുറകിലേക്കു തള്ളി മാറ്റി ട്രെയിൻ പായുകയാണ്. ദൂരെ വെള്ളം വറ്റിത്തുടങ്ങിയ പാടങ്ങളിൽ കൊക്കുകളുടെ നീണ്ട നിര കണ്ട് മോനെന്തോ പറഞ്ഞു. ട്രെയിനിൻ്റെ കടകട ശബ്ദത്തിൽ അവൻ്റെ ശബ്ദം അലിഞ്ഞു പോയി.
പെട്ടെന്നാണ് വെള്ള ചുരിദാറണിഞ്ഞ ടി. ടി. ഇ യെ കണ്ടത്. പുറംതിരിഞ്ഞു നിന്നിരുന്ന അവർ ആ ഭാഗത്തെ അവസാനത്തെ ടിക്കറ്റും പരിശോധിച്ച് അടുത്ത ഭാഗത്തേക്കു നടന്നു.
“ങേ… മേഘയല്ലേ അത്?” രഘുവിൻ്റെ രൂക്ഷമായ നോട്ടത്തിൽ അവൾ ശബ്ദം താഴ്ത്തി.
“മുഖത്തിൻ്റെ വശം കണ്ടിട്ട് മേഘയെപ്പോലെ “അവൾ പറഞ്ഞു.
” ഒന്നു മിണ്ടാതിരിക്ക് ലേഖാ, അതാരെങ്കിലുമാകട്ടെ. കഴിഞ്ഞാഴ്ചത്തെ അനുഭവം ഓർമ്മയുണ്ടല്ലോ. ”
അവൾ മേഘേ എന്നു വിളിച്ച് ഒരു സ്ത്രീയുടെ കൈയിൽ കയറിപ്പിടിച്ചതിന് അവരുടെ ഭർത്താവു വഴക്കു പറഞ്ഞത് അവളോർത്തു.
“അതല്ല ചേട്ടാ. ഇവരുടെ നെയിം ബോർഡ് കണ്ടിരുന്നോ?”
“പിന്നെ പെണ്ണുങ്ങളുടെ നെയിം ബോർഡു നോക്കുകയല്ലേ എനിക്കു പണി. വെറുതെ ജോലിയുണ്ടാക്കല്ലേ ” രഘുവിൻ്റെ ശബ്ദം കനത്തു. ദേഷ്യത്താൽ ചുവന്ന അയാളുടെ മുഖത്തേക്കു നോക്കിയ ലേഖ ഒന്നും മിണ്ടാതെ ചാരിയിരുന്നു.
ഇടതുകൈ കൊണ്ടുമോനെ അടുക്കിപ്പിടിച്ച് പുറത്തെ കാഴ്ചകളിലേക്കു കണ്ണു നട്ടിരുന്നപ്പോഴും അവളുടെ മനസ്സ് മേഘയെ കൈവിട്ടിരുന്നില്ല.
സീറ്റിലേക്കു ചാരിയിരുന്ന് അവൾ ഓർമ്മകളുടെ പച്ചത്തുരുത്തിലേക്കു മെല്ലെ നടന്നു.
“മേഘേ … ” ഓടിപ്പാഞ്ഞ് മുറിയുടെ മുന്നിലെത്തിയ ഒരു പതിനാറുകാരി വാതിൽ തള്ളിത്തുറന്ന് അകത്തേക്കു കയറി. മേഘയെവിടെ?
എന്നും എഴുന്നേൽക്കുന്നതു മുതൽ അവരൊന്നിച്ചാണ്. ഇന്നു പക്ഷേ എഴുന്നേറ്റപ്പോൾ 7. 30 ആയി. മേഘയെ കണ്ടില്ല. ഇന്നലെ ചെറിയ പനിക്കോളുണ്ടായിരുന്നതുകൊണ്ടാവാം ഉറങ്ങാൻ ഒരു പാടു താമസിച്ചു. രാത്രി തിരിഞ്ഞും മറിഞ്ഞു കിടക്കുന്നതു കണ്ട് മേഘ എഴുന്നേറ്റു വന്നിരുന്നു.
“ലേഖേ സിസ്റ്ററിൻ്റെ അടുത്തു പോയി പറയണോ?”
വേണ്ടെന്നു പറഞ്ഞപ്പോൾ നെറ്റിയിൽ ബാം പുരട്ടി തന്ന് അവൾ പോയിക്കിടന്നു.
ലേഖ കൈയിലുള്ള മോതിരം തിരിച്ചും മറിച്ചും നോക്കി. ബ്രഷ് ചെയ്തു കൊണ്ടിരുന്നപ്പോഴാണ് ടാപ്പിൻ്റെ പുറകിലായി എന്തോ തിളങ്ങുന്നതു കണ്ടത്. എടുത്തപ്പോൾ വെള്ളക്കല്ലു പതിച്ച ഒരു മോതിരമാണ്.
സ്വർണ്ണമായിരിക്കുമോ?
ഏയ്… സ്വർണ്ണമാണെങ്കിൽ ഇത്ര ശ്രദ്ധയില്ലാതെ ആരെങ്കിലും ഇവിടെ ഊരി വെയ്ക്കുമോ? മേഘയെ കാണിക്കാം.
അവളതുമായി മുറിയിലേക്കോടി.
മേഘയെക്കാണാഞ്ഞപ്പോൾ അവളാ മോതിരം വീണ്ടും പരിശോധിച്ചു. വിരലിലിട്ടു നോക്കിയപ്പോൾ നല്ല പാകം.
കഴിഞ്ഞ മാസം വീട്ടിൽ പോയപ്പോൾ ടൗണിലെ ബ്യൂട്ടി സെൻ്ററിൽ ഇതു പോലൊരെണ്ണം കണ്ടിരുന്നു.
കൊതിയോടെ അതുമെടുത്ത് അമ്മയുടെ അടുത്തുചെന്നു.
“ഇതുമിട്ടുകൊണ്ടു ഹോസ്റ്റലിലേക്കു ചെന്നാൽ നിനക്കു മാത്രമല്ല എനിക്കും സിസ്റ്ററിൻ്റെ വഴക്കു കേൾക്കേണ്ടി വരും “
അമ്മയങ്ങനെ പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെയാണ് അവളതു തിരികെ വെച്ചത്.
ഇതു സ്വർണ്ണമൊന്നുമായിരിക്കില്ല. വില കുറഞ്ഞതാണെങ്കിൽ ആരും തിരക്കില്ലായിരിക്കും. ലേഖയുടെ കൗമാരമനസ്സ് ആ മോതിരത്തിൻ്റെ ഭംഗിയിൽ ഉടക്കിനിന്നു.
“അന്യൻ്റെ മുതൽ ഒരിക്കലും ആഗ്രഹിക്കരുതു മോളേ” മുത്തശ്ശി പറഞ്ഞിരുന്നത് അവൾക്കോർമ്മ വന്നു.
‘അവിടെത്തന്നെ അങ്ങു കൊണ്ടു വെച്ചാലോ ‘ അവൾ അതുമായി പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ആരൊക്കെയോ വരാന്തയിലൂടെ ഓടുന്ന ശബ്ദം കേട്ടു.
“ലേഖേ… ലേഖേ ഇവളെവിടെപ്പോയി ” മേഘയാണു വിളിക്കുന്നത്. അവളാ മോതിരം മേശമേലിരുന്ന മേഘയുടെ ബാഗിലേക്കിട്ടു പുറത്തേക്കിറങ്ങി.
ആ ഫ്ലോറിലെ കുട്ടികളെല്ലാം വരാന്തയുടെ കോണിൽ കൂടി നിൽക്കുന്നുണ്ട്. മേഘയും അക്കൂട്ടത്തിലുണ്ട്.
അടുത്ത മുറിയിലെ സാന്ദ്ര ഉറക്കെപ്പറയുന്നതു കേട്ട് ലേഖ ഞെട്ടിപ്പോയി.
“എൻ്റെ ബർത്ത്ഡേക്ക് അങ്കിൾ വാങ്ങിത്തന്ന ഡയമണ്ട് റിംഗാണ്. അതെടുത്തവരെ ഞാൻ വെറുതെ വിടില്ല. ഡാഡിയോടു പറഞ്ഞ് പോലീസിനെ വിളിപ്പിക്കും”
തൻ്റെയടുത്തേക്കു വന്ന മേഘയുടെ കൈയിൽ കടന്നു പിടിച്ച ലേഖയ്ക്ക് വാക്കുകൾ തൊണ്ടയിൽത്തന്നെ തടഞ്ഞു നിന്നു. അവളെന്തോ പറയാൻ തുടങ്ങിയതും വാർഡനും രണ്ടു മൂന്നുസീനിയർ ചേച്ചിമാരും അവിടേക്കു വന്നു.
സാന്ദ്ര ഉച്ചത്തിൽ കരയാൻ തുടങ്ങി. “വാഷ്റൂമിൽ പോകാൻ നേരം ഞാൻ മേശപ്പുറത്ത് ഊരി വെച്ച റിംഗാണ്. തിരിച്ചു വന്നു നോക്കിയപ്പോൾ കാണുന്നില്ല സിസ്റ്ററേ “
മുറിയ്ക്കുള്ളിലല്ല, വാഷ് ബേസിൻ്റടുത്താണിരുന്നതെന്ന സത്യം ലേഖയുടെ നെഞ്ചിൽ ഞെരിഞ്ഞമർന്നു.. കണ്ടിട്ട് ആരോടും പറയാഞ്ഞതെന്താണെന്നു ചോദിച്ചാൽ എന്തുത്തരം പറയും? മേഘയുടെ ബാഗിലിട്ടതിന് എന്തു സമാധാനം പറയും? വാക്കുകൾ പുറത്തേക്കു വരാതെ അവൾക്കു ശ്വാസംമുട്ടുന്നതുപോലെ തോന്നി.
മേഘയുടെ കൈ പിടിച്ച് അവൾ മുറിയുടെ നേർക്കു തിരിഞ്ഞു.
“എങ്ങോട്ടു പോകുന്നു? എല്ലാവരും ഇവിടെത്തന്നെ നിന്നാൽ മതി. ഞങ്ങൾ എല്ലാ മുറികളും ബാഗുകളും ഒന്നുപരിശോധിക്കട്ടെ ” ഡിഗ്രിക്കു പഠിക്കുന്ന ചേച്ചിമാർ അവളെ തടഞ്ഞു.
” വാ സിസ്റ്ററേ “
സാന്ദ്രയുടെ മുറിയിലും അടുത്തുള്ള രണ്ടു മൂന്നിടത്തും കയറിയിട്ട് അവർ തങ്ങളുടെ റൂമിലെത്തി.
ലേഖയ്ക്ക് നെഞ്ചിൽ പെരുമ്പറ കൊട്ടുന്ന പോലെ തോന്നി. കാലും കൈയും വിറയ്ക്കുന്നു ഭൂമി പിളർന്ന് താഴേക്കു പോയിരുന്നെങ്കിലെന്ന് അവളാഗ്രഹിച്ചു.
പുറത്തിറങ്ങിയ സിസ്റ്റർ സാന്ദ്രയെ വിളിച്ചു. “ഇതാണോ?”
സാന്ദ്ര അതു റാഞ്ചിയെടുത്തു.
“അതേ സിസ്റ്റർ … ഇതു തന്നെ എവിടുന്നു കിട്ടി? ആരാ എടുത്തത്?”
അതിനു മറുപടിയായി സിസ്റ്റർ പറഞ്ഞതിങ്ങനെയാണ്.
“അതു ഞാൻ വെച്ചിട്ട് പാരൻ്റ്സ് വരുമ്പോൾ കൊടുത്തോളാം. വിലപിടിപ്പുള്ള ഒന്നും ആരും കൈയിൽ വെയ്ക്കരുതെന്നു പറഞ്ഞിട്ടില്ലേ “
സിസ്റ്റർ മോതിരം തിരികെ വാങ്ങി മേഘയുടെ അടുത്തേക്കു വന്നു.
“എന്തിനാ സാന്ദ്രയുടെ മുറിയിൽ പോയത്?”
“ഞാൻ പോയില്ല “
“പിന്നെ ആ റിംഗ് പറന്നു വന്ന് നിൻ്റെ ബാഗിൽ കയറിയോ?”
”എനിക്കൊന്നുമറിയില്ല സിസ്റ്റർ “
സിസ്റ്റർ തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും അവൾക്കൊന്നും പറയാനില്ലായിരുന്നു. മേഘ എന്തു പറയും? അവൾക്കെന്തറിയാം?
താനപ്പോൾ ഒരു മെഴുകുതിരി പോലെ ഉരുകിത്തീരുകയായിരുന്നുവെന്ന് ലേഖയോർത്തു.
“തന്റെ വീട്ടിൽ വിളിച്ചു പറയാൻ പോവുകയാണ്. ഇന്നു തന്നെ സ്ഥലം വിട്ടുകൊള്ളണം. “
മറ്റുള്ളവരുടെ പരിഹാസച്ചിരികൾക്കിടയിൽ മേഘ പൊട്ടിക്കരഞ്ഞു കൊണ്ട് മുറിയിലേക്കോടി. താനെത്ര വിളിച്ചിട്ടും അവൾ കതകുതുറന്നില്ല.
ഉച്ചയായപ്പോൾ കുശിനിയിലെ ആനി ചേച്ചി വന്നു വിളിച്ചപ്പോഴാണ് കരഞ്ഞു വീർത്ത കണ്ണുകളോടെ അവൾ പുറത്തുവന്നത്. ഒരു വാക്കു പോലും മിണ്ടാതെ, ഒന്നു നോക്കുക പോലും ചെയ്യാതെ, പെട്ടിയും ബാഗുകളുമായി മേഘ താഴേക്കു പോയി
കുനിഞ്ഞ ശിരസ്സോടെ ചേട്ടനോടൊപ്പം മേഘ ഹോസ്റ്റലിൻ്റെ ഗേറ്റു കടന്നുപോകുന്നതു നോക്കി രണ്ടാം നിലയിലെ വരാന്തയുടെ കൈവരിയിൽപ്പിടിച്ച് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ നിന്നത് ഇന്നലെത്തെപ്പോലെ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.
ഉള്ളു പിടയുന്ന നൊമ്പരം ആരോടും പറയാനാവാതെ, ഉണ്ണാതെയും ഉറങ്ങാതെയും കഴിഞ്ഞ ദിവസങ്ങളായിരുന്നു പിന്നീട്. മേഘ പോയതിലുള്ള വിഷമമാണെന്ന് എല്ലാവരും കരുതി.
എക്സാം തുടങ്ങി. എല്ലാ ദിവസവും ചേട്ടനോടൊപ്പം വന്ന മേഘ ആർക്കും മുഖം തന്നതേയില്ല.
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ ചെയ്തത് തെറ്റുകൾ ഏറ്റു പറഞ്ഞ് അവൾക്കൊരു കത്തെഴുതുകയായിരുന്നു. പൊട്ടിക്കുക പോലും ചെയ്യാതെ അതു തിരികെ വന്നപ്പോൾ മനസ്സു തകർന്നു പോയി. ഒരു പാടു കരഞ്ഞും നിർബ്ബന്ധിച്ചുമാണ് മേഘയുടെ വീട്ടിൽ പോകാൻ അച്ഛനെക്കൊണ്ടു സമ്മതിപ്പിച്ചത്. പക്ഷേ അവിടെയെത്തിയപ്പോഴും നിരാശ മാത്രം ബാക്കിയായി. ചേട്ടനു ട്രാൻസ്ഫർ കിട്ടി അവർ വാടക വീടൊഴിഞ്ഞു കഴിഞ്ഞിരുന്നു.
ഡിഗ്രിയ്ക്ക് നാട്ടിലെ കോളേജിൽ ചേർന്നു. കൂട്ടുകാരൊന്നുമില്ലാതെ, ആർക്കോ വേണ്ടിയെന്ന പോലെ ക്ലാസിൽ പൊയിരുന്ന കാലം. ഡിഗ്രിയ്ക്കു കഷ്ടിച്ചു ജയിച്ചപ്പോഴേ വീട്ടിൽ കല്യാണാലോചനകൾ തുടങ്ങി.
ചേട്ടനോടെങ്കിലും എല്ലാം പറഞ്ഞാലോ എന്നു എത്ര വട്ടം ആലോചിച്ചു. മനസ്സിൻ്റെ ഭാരം എവിടെയിറക്കി വെയ്ക്കും? ആരോടു പറയും? ആരെങ്കിലും തന്നെ മനസ്സിലാക്കുമോ? തെററുകാരിയായി തന്നെ മുദ്രകുത്തില്ലേ? കാടുകയറുന്ന ചിന്തകളുമായി ഇനിയിങ്ങനെ കഴിയാൻ വയ്യ. അവൾ കണ്ണു തുറന്നു.
“അമ്മാ വാഷ്റൂമിൽ പോകണം” മകനോടൊപ്പം വാഷ് റൂമിലേക്കു പോകുമ്പോൾ സൈഡിലെ സീറ്റിൽ ടി. ടി. ഇ ഇരിക്കുന്നതു കണ്ടു. നെയിം ബോർഡിലേക്കും മുഖത്തേക്കും നോക്കി. വേറെയാരോ ആണ്. കാണുന്നവരെല്ലാം മേഘയാണെന്നു തോന്നുന്ന സ്വഭാവം മാറ്റാതെ തനിക്കു രക്ഷപെടാനാവില്ല.
തിരികെ സീറ്റിൽ വന്നിരുന്ന ലേഖയ്ക്ക് “സമാധാനമായിരിക്കൂ” എന്ന് ഉള്ളിലിരുന്നാരോ പറയുന്ന പോലെ തോന്നി. ആ സത്യം ആരോടും പറയാതെ തൻ്റെ മനസ്സിൽത്തന്നെ ചില്ലിട്ടടച്ചു സൂക്ഷിക്കാം. ഒരു കൗമാര മനസ്സിൻ്റെ പേടിയായിരുന്നിരിക്കാം സത്യം പറയുന്നതിൽ നിന്നു തന്നെ തടഞ്ഞത്. അതിൻ്റെ പ്രായശ്ചിത്തമായി തൻ്റെ ജീവിതം ഇത്ര നാൾ ഹോമിച്ചതു മതിയെന്നവൾക്കു തോന്നി. മേഘ ശരിക്കും തനിക്കു മാപ്പു തന്നു കാണും. മനസ്സിൽ എത്രയോ മാപ്പപേക്ഷകൾ അവളോടു പറയാതെ പറഞ്ഞു കഴിഞ്ഞിരിക്കുന്നു.
തെളിഞ്ഞ മനസ്സോടെ ലേഖ ഭർത്താവിനെ നോക്കി പുഞ്ചിരിച്ചു.
#എൻ്റെരചന#കൂട്ടക്ഷരങ്ങൾ


9 Comments
Good
സ്നേഹം❤️ നന്ദി ജോയ്സ്❤️❤️
കുറ്റബോധം നീറ്റിയ കൗമാരമനസ്സ്, ലളിത മായി അവതരിപ്പിച്ചു. Very nice 👍❤
നല്ല കഥ 👌
Thank you Shreeja
വ്യത്യസ്തമായ കഥ, പറയാതെ പോയത് എന്ന പരമ്പറിയിൽ പ്രണയത്തെ ചുവടു പിടിക്കാതെ വന്ന ആദ്യകഥ.
ലളിതമായ ഭാഷയിൽ
കഥാപാത്രത്തിന്റെ മനസ്സിനെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
സ്നേഹം.. നന്ദി ❤️
ഒരുപാടു സന്തോഷം സ്നേഹം❤️🌹
നല്ല കഥ👍
Thank you Anju❤️🌹