റാഹേലിൻ്റെ വീടിന്റെ പുറകിലെ മുറ്റത്തിന്റെ അതിര് ഫോറസ്റ്റാണ്. ആദ്യമൊക്കെ തെളിഞ്ഞ വനം. ഉള്ളിലേക്ക് ചെന്നാൽ പച്ചിലക്കാട് ന്ന് പറയുന്ന കൊടുംകാട്.
നിറയെ പ്ലാവും മൂച്ചിമരവും തെങ്ങും വാഴയുമൊക്കെയുള്ള ആ തൊടി കുരങ്ങൻമാരും മലയണ്ണാൻമാരും അവർക്കും കൂടി അവകാശപ്പെടുത്തിയിട്ടുണ്ട്.
ഒരു പ്രത്യേകശബ്ദം കേൾപ്പിച്ചോണ്ട് തെങ്ങിൽ നിന്ന് മൂപ്പെത്താത്ത കരിക്ക് അടർത്തിയിട്ടിട്ട് ഒരു കൂസലുമില്ലാതെ നമ്മളെയൊന്ന് നോക്കി കൊഞ്ഞനം കുത്തുമ്പോലെ ഒരു ശബ്ദം കൂടി പുറപ്പെടുവിച്ച് അടുത്ത തെങ്ങിലേക്ക് ചാടുന്ന ജീവിയെ റാഹേൽ ചൂണ്ടി കാണിച്ചപ്പോഴാണ് മലയണ്ണാനെ ഞാൻ ആദ്യമായി കാണുന്നത്.
“കുരങ്ങൻമാരുണ്ടന്ന് പറഞ്ഞിട്ടെവിടെ റാഹേലമ്മേ ?”
“അവൻമാര് ഉച്ചകഴിഞ്ഞിട്ടാന്നേ എത്തുന്നേ. കുട്ടീം മക്കളുമൊക്കെയായി കുടുംബത്തോടെയാ വരവ് !
അവൻമാര് രണ്ട് മൂന്ന് കുടുംബമിങ്ങെത്തിയാ മതി നമ്മുടെ കുടുംബം വെളുക്കാൻ. ” എഴുപത്തിയെട്ടാം വയസ്സിലും ഒരു പല്ല് പോലും കുറവില്ലാത്ത വായ് തുറന്നുറക്കെ ചിരിച്ചു റാഹേലമ്മ. ചുളിവുകൾ ത്വക്കിനെ നേർത്ത മടക്കുകളാക്കിയിട്ടുണ്ടെങ്കിലും ആ മുഖത്തിനെ അതൊന്നും ബാധിച്ചിട്ടില്ലായിരുന്നു. നറുനിലാവൊഴുകുന്ന മുഖമാണതെന്ന് തോന്നി.
കാടിന് മോഹിപ്പിക്കുന്ന സൗന്ദര്യമാണ്.
കണ്ണിനും മനസ്സിനും കുളിർമ്മ നൽകി അത് നമ്മളെ ആകർഷിക്കും. കാടിൻ്റെ ശീതളിമയിൽ പറ്റിചേരാനും കാട്ടുചോലകൾ പൊഴിക്കുന്ന സംഗീതത്തിൽ മുങ്ങി നിവരാനും നമ്മൾ കൊതിക്കും.
പക്ഷേ കാടിനുള്ളിൽ ഉരുകിചേർന്ന ചില ജീവിതങ്ങൾ കാടിൻ്റെ സൗന്ദര്യത്തിൽ മയങ്ങിയെത്തിയവരായിരുന്നില്ല. അവർക്ക് പറയുവാനുള്ളത് അതിസാഹസികമായ ജീവിത കഥകളാണ്. ജീവിക്കുവാൻ വേണ്ടി കാടിനോടും മണ്ണിനോടും മൃഗങ്ങളോടും പൊരുതിയ കഥകൾ! അങ്ങനെയൊരു കഥയാണ് റാഹേലിൻ്റെ കഥയും.
കുറച്ചേറെ അകലമുള്ള ഗ്രാമത്തിൽ നിന്ന് കല്യാണം കഴിച്ച് പാപ്പിയുടെ കൂടെ ഈ അടിവാരത്തിലെത്തി ഇവിടെ നിന്ന് കാളവണ്ടിയിൽ മലമ്പാത കയറിയപ്പോഴാണ് റാഹേൽ ആദ്യമായി കാട് കാണുന്നത്. കാളവണ്ടിക്ക് പുറകിലോട്ട് നോക്കിയിരുന്ന പുതുപ്പെണ്ണിൻ്റെ മുഖത്ത് കാടിൻ്റെ സൗന്ദര്യം ആശ്ചര്യം വിടർത്തി . തൻ്റെ വിയർപ്പും കണ്ണുനീരും അടർന്ന് വീണ് കുതിരുവാനുള്ളതാണ് ഈ കാട്ടിലെ മണ്ണെന്ന് അന്നത്തെ പതിനേഴ്കാരിക്ക് അപ്പോൾ അറിയില്ലായിരുന്നു.
തേയില ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു പാപ്പി. പാപ്പി ഫാക്ടറിയിലേക്ക് പോയി കഴിഞ്ഞ് പകൽ മുഴുവൻ പാടിയിൽ ഒറ്റയ്ക്കുള്ള ഇരുപ്പ് റാഹേലിന് മടുപ്പായി. അധികദിവസങ്ങൾ കഴിയുംമുമ്പേ തേയിലത്തോട്ടത്തിൽ കൊളുന്ത് നുള്ളുന്ന പെണ്ണുങ്ങളോടൊപ്പം റാഹേലും പണിക്ക് ചേർന്നു.
കാലിൽ കടിച്ച് പിടിച്ച് തൂങ്ങി ചോര കുടിക്കുന്ന അട്ടയെ കണ്ട് പേടിച്ച് ആദ്യത്തെ ദിവസം തന്നെ അവൾ കാടിളകുന്ന മാതിരി വലിയവായിൽ ഒച്ചയിട്ടു നിലവിളിച്ചു. റാഹേലിൻ്റെ പേടി കണ്ട് പെണ്ണുങ്ങൾ ചെറു ചിരിയോടെ നോക്കി നിന്നു. വെള്ളച്ചി വേഗം തൻ്റെ മടിക്കുത്തിൽ നിന്ന് ചുണ്ണാമ്പളുക്ക് തുറന്ന് വിരലിൽ തോണ്ടി റാഹേലിൻ്റെ വെളുത്ത കാലിൽ കടിച്ച് തൂങ്ങിയ അട്ടയെ പറിച്ചെടുത്ത് കളഞ്ഞു. ” നീയിങ്ങനെ കത്തല്ലേ, അവറ്റോള് കെട്ട ചോര കുടിച്ച് വെടിപ്പാക്കുന്നതാ. ” വെള്ളച്ചിയുടെ ആശ്വസിപ്പിക്കലിൽ റാഹേലിൻ്റെ കരച്ചിൽ എങ്ങലടിയായി കുറഞ്ഞു.
കാടിനുള്ളിലുള്ള എസ്റ്റേറ്റിൽ കാട്ടുമൃഗങ്ങളെ കണ്ട് മുട്ടുന്നത് സാധാരണമായിരുന്നു. കുരങ്ങൻമാരും കേഴമാനും മയിലുകളും ഒക്കെ പകൽ അവിടുത്തെ അന്തേവാസികളേപ്പോലെ തന്നെ ഇറങ്ങി നടന്നു.
നീർച്ചോലയിലേക്ക് പോകുന്ന ആനക്കൂട്ടങ്ങൾക്ക് എതിരേ വരുന്ന തൊഴിലാളികൾ വഴിമാറികൊടുത്ത് ഭവ്യതയോടെ ദൂരെ മാറി നിന്നു. വിശപ്പിൻ്റെ മുരളലോടെ വല്ലപ്പോഴും പുലിയോ കടുവയോ കാടിൻ്റെ അതിർത്തി ഭേദിക്കുമ്പോൾ മാത്രം തൊഴിലാളികൾ ഭീതിയിലാകുമായിരുന്നു.
റാഹേൽ എസ്റ്റേറ്റിൽ വന്നിട്ട് കുറച്ച് നാളായെങ്കിലും ഉപദ്രവകാരികളായ മൃഗങ്ങളുടെ മുമ്പിലൊന്നും പെടുകയോ അവയെ കാണുകയോ പോലും ചെയ്തിട്ടുണ്ടായിരുന്നില്ല. കൊളുന്ത് നുള്ളുന്നതിനിടയിൽ വെള്ളച്ചിയും മാതുവും പാറുമുത്തിയും ഒക്കെ പറയുന്ന കഥകളിലൂടെ മാത്രമേ അവൾക്ക് പുലി, കടുവ, കരടി തുടങ്ങിയ മൃഗങ്ങളെക്കുറിച്ചൊക്കെ അറിയൂ.
പക്ഷേ ഒരിക്കൽ ദേഹം മുഴുവൻ പൊടി വിതറിയിട്ട് തോട്ടത്തിലേക്കുള്ള വഴിയിൽ വിലങ്ങനെ നിന്ന ഒറ്റയാൻ്റെ മുമ്പിൽ റാഹേൽ പെട്ടു.
മുമ്പോട്ടോ പിന്നോട്ടോ ചലിക്കാൻ കഴിയാതെ, കാലുകൾ ഒന്നനക്കുവാൻ പോലും കഴിയാതെ റാഹേൽ വിറങ്ങലിച്ച് നിന്ന് പോയി! ഉയർത്തിയ തുമ്പിക്കൈയ്യോടെ തന്നെ കൊമ്പൻ റാഹേലിൻ്റെ നേർക്ക് തിരിഞ്ഞു !
അവളുടെ നെഞ്ചിൽ നിന്ന് ഒരാർത്തനാദം തൊണ്ടക്കുഴിയോളമെത്തി ഞരങ്ങി നിന്നു. നിയന്ത്രിക്കാൻ പറ്റാത്ത ശ്വാസോച്ഛാസ വേഗതയിൽ ഹൃദയം പുറത്തേക്ക് കുതിച്ച് ചാടുന്നത് പോലെ അവൾ പിടഞ്ഞു.
തീർന്നു ! ഇത് തൻ്റെ അവസാന നിമിഷമാണ്. അവൾ ശിലകൾ പോലെ അനക്കമറ്റ ഇരുകൈകളും ഭാരപ്പെട്ട് ചേർത്ത് തൊഴുകൈകളോടെ നിന്നു. അതല്ലാതെ വേറൊന്നിനും അവൾക്കാവില്ലായിരുന്നു. കുറച്ച് നിമിഷങ്ങൾ കടന്ന് പോയി. ചുറ്റും ഭയാനകമായ ഒരു ശാന്തത. റാഹേൽ പതിയെ വളരെ പതിയെ അതിലേറെ ഭയത്തോടെ കണ്ണുകൾ തുറന്നു. അപ്പോൾ… കൺപീലികളിൽ തങ്ങിനിന്ന നീർത്തിളക്കത്തിൻ്റെ അവ്യക്തതയിൽ അവളാ കാഴ്ച കണ്ടു. തേയില ചെടികൾക്കുള്ളിലൂടെ തുമ്പികൈയ്യും താഴ്ത്തിയിട്ട് സാവധാനമിറങ്ങിപ്പോകുന്ന ഒറ്റയാനെ. തളർന്ന കാലുകൾ കുഴഞ്ഞ് റാഹേൽ ഇരുകൈകളും കുത്തി നിലത്തേക്കിരുന്നു. മരണം തൊട്ട് മുന്നിൽ നിന്ന് തെന്നിമാറിപോയ കാഴ്ച അത്ര അവിശ്വസനീയമായിരുന്നു.
കുറച്ച് വർഷങ്ങൾ കടന്ന് പോയി. റാഹേൽ പുതിയ ജീവിതവും കാടും ഒക്കെയായി ഇണങ്ങി ചേർന്നിരുന്നു. പാപ്പിക്ക് അവളോടുള്ള അളവറ്റ സ്നേഹത്തിൽ ഒരു മങ്ങലും വന്നിട്ടുണ്ടായിരുന്നില്ല. പണി എടുത്ത് റാഹേലിൻ്റെ സുന്ദരമായ കൈകളിൽ മുരടിപ്പിൻ്റെ പരുപരുപ്പ് കാണാമായിരുന്നെങ്കിലും മുഖത്തെ ശോഭയ്ക്ക് തിളക്കം ഏറി വരുന്നത് പാപ്പിയുടെ സ്നേഹം കാരണമാണെന്ന് പെണ്ണുങ്ങൾ കളിയാക്കി. ഇതിനിടെ റാഹേലിൻ്റെ മൂന്ന് പ്രസവവും കഴിഞ്ഞു. ഇളയത് കൈകുഞ്ഞാണ്. പാപ്പിയും റാഹേലും മിക്ക ദിവസങ്ങളിലും ഒരുമിച്ചിരുന്ന് കുറേനേരം മക്കളുടെ ഭാവിയെക്കുറിച്ച് സ്വപ്നങ്ങൾ നെയ്ത്കൂട്ടി. അതവരുടെ ജീവിതത്തിലെ മനോഹരനിമിഷങ്ങളായിരുന്നു.
അതിമനോഹരതയിൽ കണ്ട്കൊണ്ടിരുന്ന ഒരു സ്വപ്നം എങ്ങുമെത്താതെ മുറിഞ്ഞ് പോയത് പോലെയായി പിന്നീട് റാഹേലിൻ്റെ ജീവിതം. ഒരുമിച്ചിരുന്ന് അത്താഴം കഴിച്ച് കൊണ്ടിരിക്കുമ്പോൾ പാതിഭക്ഷണം ബാക്കി വച്ച് പാപ്പി കുഴഞ്ഞ് വീണു. പിന്നെ നടന്നതൊന്നും റാഹേലിന് ഓർമ്മയില്ല. ഓർമ്മവരുമ്പോൾ ഒരു കാറിൽ ചാരിയിരിക്കുകയായിരുന്നു റാഹേൽ. ചുരമിറങ്ങുന്ന ആ വണ്ടിയിൽ മൂകതയുടെ വീർപ്പ്മുട്ടൽ തങ്ങി നിന്നു. ഒരു ദീർഘനിശ്വാസം കേട്ട് റാഹേൽ തല തിരിച്ചു. തൻ്റെ തൊട്ടടുത്ത് തൻ്റെ പാപ്പിച്ചായൻ പുറകിലോട്ട് ചാരി കിടക്കുന്നു ! അതിനപ്പുറത്ത് മറിഞ്ഞ് വീഴാതെന്നവണ്ണം പാപ്പിച്ചായനെ താങ്ങിപ്പിടിച്ച്കൊണ്ട് ഇരുന്ന കുട്ടിവേലുവിൽ നിന്നാണ് ദീർഘനിശ്വാസം കേട്ടത്. ഞെട്ടലോടെ റാഹേൽ പാപ്പിച്ചായൻ്റെ മുഖത്ത് കൈ വച്ചു. ” അയ്യോ.. ! ” റാഹേൽ കൈകൾ വലിച്ചെടുത്തു. പിന്നെയും വിശ്വാസം വരാതെ ഒന്നുകൂടി പാപ്പിച്ചായൻ്റെ നെറ്റിയിൽ തൊട്ടു. അവിടം ഒരു ഐസ് പാളിപോലെ തണുത്തിരുന്നു !
കുട്ടിവേലുവും ഡ്രൈവർ കോശിച്ചായനുംകൂടി റാഹേലിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുവാനും ആശ്വസിപ്പിക്കുവാനും ശ്രമിച്ചു. കുഴഞ്ഞ് വീണ പാപ്പിയെ തോട്ടംതൊഴിലാളികൾക്ക് വേണ്ടിയുള്ള ഡിസ്പെൻസറിയിലെ ഡോക്ടറുടെ അടുത്ത് എത്തിക്കുമ്പോഴേക്കും ആ ജീവൻ പോയിരുന്നു. വളരെ ദൂരെയുള്ള പാപ്പിയുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ട് പോകുവാൻ ആ കാട്ടിനുള്ളിൽ ഒരു ആംബുലൻസ് എത്തിക്കുക എന്നത് അന്ന് വളരെ ബുദ്ധിമുട്ടും ചിലവേറിയതുമായിരുന്നു. എസ്റ്റേറ്റിലെ സൂപ്പർവൈസറാണ് നിർദ്ദേശം മുന്നോട്ട് വച്ചത്. എസ്റ്റേറ്റ് വക കാറിൽ പാപ്പിയുടെ ബോഡി ഇരുത്തി ഇപ്പോൾ തന്നെ പുറപ്പെട്ടാൽ നേരം വെളുക്കുമ്പോഴേക്കും പാപ്പിയുടെ ബോഡി നാട്ടിലെത്തിക്കാം. അടിവാരത്ത് ചെക്ക്പോസ്റ്റുണ്ട്. കാറിൽ മൃതദേഹം കൊണ്ട് പോകുന്നത് പിടിക്കപ്പെടും. പുറകിലേക്ക് ചാരി ഇരുത്തിയാൽ മതി. ചോദിച്ചാൽ സുഖമില്ലാത്തത് കൊണ്ട് ടൗണിലെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയാണന്ന് പറഞ്ഞാൽ മതി.
പാപ്പിച്ചായൻ്റെ ദേഹത്ത് വച്ച റാഹേലിൻ്റെ കൈകളിലൂടെ മരണത്തിൻ്റെയും അനിശ്ചിതത്വത്തിൻ്റെയും തണുപ്പ് അരിച്ച് കയറിക്കൊണ്ടിരുന്നു !
റാഹേൽ എസ്റ്റേറ്റിലേക്ക് തിരിച്ച് വന്നെങ്കിലും പാപ്പിയില്ലാതെ അവിടെ ജീവിക്കുക എന്നത് അവളെ വല്ലാതെ തളർത്തിയിരുന്നു. റാഹേൽ തോട്ടത്തിലെ പണി നിർത്തുവാൻ തീരുമാനിച്ചു. എല്ലാവരും അവളെ പിന്തിരിപ്പിക്കുവാൻ ശ്രമിച്ചു. പക്ഷേ റാഹേൽ ഉറച്ച തീരുമാനത്തിലായിരുന്നു. അത് ഒരു തുടക്കം മാത്രമായിരുന്നു. വരുവാനിരിക്കുന്ന ഒരു പാട് പ്രതിസന്ധികളിൽ തനിയേ തീരുമാനം എടുക്കുവാനും അതിൽ ഉറച്ച് നിന്ന് പ്രവർത്തിക്കുവാനും ജീവിതത്തിൽ ഒറ്റയ്ക്കായിപ്പോയ ഒരു പെണ്ണിൻ്റെ ജീവിക്കുവാനുള്ള തുടക്കം!
പിരിഞ്ഞപ്പോൾ എസ്റ്റേറ്റിൽനിന്ന് കിട്ടിയ കുറച്ച് പൈസയുമായി പൊടിക്കുഞ്ഞുങ്ങളേയും കൂട്ടി റാഹേൽ ചുരമിറങ്ങി. അടിവാരത്ത് വനത്തിനോട് ചേർന്ന് കിടക്കുന്ന കുറച്ച് പട്ടയം ഇല്ലാത്ത ഭൂമി വാങ്ങുവാൻ കൈയ്യിലുണ്ടായിരുന്ന പൈസ തികഞ്ഞില്ല. രണ്ട് വർഷത്തിനകം ബാക്കി പൈസ കൊടുക്കാമെന്നുള്ള വ്യവസ്ഥയിൽ മാത്തപ്പൻ റാഹേലിന് ഭൂമി കൈമാറിയപ്പോൾ ഒന്ന് ചോദിച്ചു ” കാട്ട് മൃഗങ്ങളുടെ ശല്യം കാരണം ഞാൻ തോറ്റിടത്ത് ഇവിടെ നിനക്കെന്ത് സാധിക്കും ? ” ദൃഢതയേറിയ റാഹേലിൻ്റെ മുഖത്ത് അന്നേരം ഒരു പുഞ്ചിരി മിന്നിയോ ? ഹേയ്, തോന്നിയതാകും എന്ന് സ്വയം പിറുപിറുത്തുകൊണ്ട് മാത്തപ്പൻ തിരിഞ്ഞ് നടന്നു.
മാത്തപ്പൻ ഹൃദയാലുവായ മനുഷ്യൻ അല്ലായിരുന്നു. ആവശ്യക്കാർക്ക് പലിശയ്ക്ക് പണം കൊടുക്കുന്ന ഏർപ്പാടൊക്കെയുള്ള അയാൾ വളരെ കണിശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായിരുന്നു. ആർക്കും അയാൾ ഇളവുകൾ ഒന്നും അനുവദിച്ചിരുന്നില്ല. പക്ഷേ താൻ റാഹേലിന് കൊടുത്ത ഭൂമിയുടെ അടുത്ത് കൂടി പോകുമ്പോഴെല്ലാം അത്ഭുതത്തോടെ ഏതാനും നിമിഷങ്ങളിട അയാളവിടെ നോക്കി നില്ക്കുമായിരുന്നു. ആ തരിശ്ഭൂമിയിൽ പച്ചപ്പിൻ്റെ തുടിപ്പുകൾ നാമ്പിടുന്നതും വളരുന്നതും കുത്തിയുണ്ടാക്കിയ ഓലക്കുടിലിൻ്റെ മുറ്റത്ത് റാഹേലിൻ്റെ കുട്ടികൾ സന്തോഷത്തോടെ ഓടി കളിക്കുന്നതും മണ്ണിൽ തൂമ്പാ ഇടതടവില്ലാതെ വീഴുന്ന കാഴ്ചകളുമെല്ലാം അതിലേ പോകുമ്പോഴെല്ലാം അയാൾ കാണാറുണ്ടായിരുന്നു.
ഒരു ദിവസം റാഹേലിനെ കണ്ടപ്പോൾ പരുക്കൻ സ്വഭാവമുള്ള ആ മനുഷ്യൻ അയാൾക്ക് പറ്റാവുന്നത്ര മാർദ്ദവം സ്വരത്തിൽ വരുത്തി ബഹുമാനത്തോടെ പറഞ്ഞു ” ബാക്കി കാശ് നിനക്ക് ഉണ്ടാകുന്ന സമയത്ത് തന്നാ മതിയട്ടോ “
റാഹേൽ മറുപടി ഒന്നും പറഞ്ഞില്ല. അവളുടെ മുഖത്ത് അപ്പോഴും ഒരു പുഞ്ചിരി മിന്നി മറഞ്ഞോ എന്ന് മാത്തപ്പന് വ്യക്തമായതുമില്ല.
തരിശ് ഭൂമിയിൽ പണിയെടുത്ത് മാത്രം ജീവിതം മുന്നോട്ട് നീക്കാനാവില്ലയെന്ന് റാഹേലിന് അറിയാമായിരുന്നു. മൂത്ത കുട്ടിയെ സ്കൂളിൽ ചേർക്കാൻ ഒരു കൊല്ലം വൈകിയിരിക്കുന്നു. പണി എടുക്കുമ്പോൾ ഇളയതിൻ്റെ അടുത്ത് ആളില്ലാത്തത് കൊണ്ടാണ് മൂത്തവളെ അടുത്ത വർഷം സ്കൂളിൽ വിട്ട് തുടങ്ങാമെന്ന് വിചാരിച്ചത്.
കുട്ടികളുടെ പഠനം, ഭക്ഷണം, അധികം കഴിയാതെ കൊടുത്ത് തീർക്കുവാനുള്ള മാത്തപ്പൻ്റെ പണം എല്ലാം റാഹേലിന് മുമ്പിലുള്ള വെല്ലുവിളികളായിരുന്നു. റാഹേൽ പാടത്ത് പണിക്ക് പോകുന്ന പെണ്ണുങ്ങളുടെ കൂടെ പണിക്ക് പോകുവാൻ തുടങ്ങി. വൈകുന്നേരം പണി കഴിഞ്ഞ് ഓടിയെത്തി മൂത്ത കുട്ടി ഉണ്ടാക്കി വച്ചിരിക്കുന്ന കട്ടൻ വെള്ളം നിന്ന് കൊണ്ട് മോന്തി വെട്ട് കത്തിയും നാരുകളും എടുത്ത് അവൾ കാട്ടിലേക്ക് ഓടും. അന്തിമയങ്ങുമ്പോഴേക്കും ഒരു കെട്ട് വിറകുമായി തിരികെ എത്തും. വന്യമൃഗങ്ങൾ ധാരാളമുള്ള ആ കാട്ടിൽ ഒറ്റയ്ക്ക് വന്ന് വിറക് ശേഖരിച്ച് പോകുന്ന റാഹേലിൻ്റെ മുമ്പിൽ ഭാഗ്യത്തിന് ഒരിക്കലും ഒരു ഹിംസ്രജന്തുവും വന്നില്ല. അതോ അവളുടെ മനോധൈര്യത്തിന് മുന്നിൽ വന്യമൃഗങ്ങൾ വഴിമാറിപ്പോയതോ ?
രാത്രി പാതി ഉറങ്ങിയും ഉറങ്ങാതെയും കോഴി എവിടെയെങ്കിലും നീട്ടി കൂകുന്നത് ചെവിയോർത്ത് റാഹേൽ കിടക്കും.
നേരം പുലരുവാൻ പിന്നെയും ബാക്കിയുള്ളപ്പോൾ കുഞ്ഞുങ്ങളെ ഒന്ന് കൂടി പുതപ്പിച്ച് കിടത്തി ശബ്ദമുണ്ടാക്കാതെ റാഹേൽ എഴുന്നേല്ക്കും. എന്നിട്ട് മുറ്റത്ത് കിടക്കുന്ന തലേന്ന് ശേഖരിച്ച വിറക് കെട്ട് തലയിലേറ്റി കൈയ്യിലൊരു മുളവടിയെടുത്ത് ഇരുട്ടിൽ വഴിത്താരയിലെ പുൽപ്പടർപ്പുകൾ വകഞ്ഞ് മാറ്റി, നാട്ടു വെളിച്ചത്തിൻ്റെ കൂട്ട് പിടിച്ച് മൂന്ന് മൈൽ ദൂരെയുള്ള ഗ്രാമത്തിലെ ചായപ്പീടിക ലക്ഷ്യമാക്കി അവൾ നടക്കും.
രാജപ്പൻ്റെ ചായപ്പീടികയിലേക്കുള്ള വിറക് എത്തിക്കുക എന്ന പുതിയ ജോലി കൂടി റാഹേൽ ഏറ്റെടുത്തിരുന്നു. വിറക് കൊണ്ട് ചെന്നിട്ട് കഷണങ്ങളാക്കി എടുത്ത് ചായ്പിൽ വച്ച് കൊടുത്ത് പൈസയും വാങ്ങി റാഹേൽ തിരിച്ച് നടന്നും ഓടിയും വീട്ടിലെത്തും. അത്താഴത്തിൻ്റെ ബാക്കി വെള്ളമൊഴിച്ചിട്ട കഞ്ഞി ഇത്തിരി പകർന്ന് കുടിച്ച് കുട്ടികളോടും കുടിക്കാൻ പറഞ്ഞ് പാടത്തോട്ട് പണിക്ക് പോയ പെണ്ണുങ്ങളുടെ ഒപ്പമെത്താനായി പിന്നെയും വേഗത്തിലോടും.
ഒരിക്കൽ പാതിമയക്കത്തിൽ എവിടെയോ കോഴി നീട്ടി കൂവുന്നത് കേട്ട് റാഹേൽ പിടഞ്ഞെഴുന്നേറ്റു. വാതിൽ തുറന്ന് നോക്കിയപ്പോൾ മുറ്റത്ത് പരന്നൊഴുകിയിരുന്ന നിലാവിന് മീതെ മേഘം ഇരുട്ടിൻ്റെ നിഴൽ വീഴ്ത്തിയിരിക്കുന്നു. ചന്ദ്രൻ്റെ ദിക്കറിയുവാൻ റാഹേൽ മാനത്തോട്ട് നോക്കി തിണ്ണയിൽ ഇത്തിരി നേരം ഇരുന്നു. ചെറിയ ചാറ്റൽ മഴത്തുള്ളികൾ മുഖത്തേക്ക് ചിതറി തെറിപ്പിച്ച് കൊണ്ട് ഒരു തണുത്ത കാറ്റ് വീശി. ആകാശത്ത് ചന്ദ്രനെ മേഘങ്ങൾ പൂർണ്ണമായും മറച്ച് കഴിഞ്ഞിരുന്നു. സമയം എത്രയായിയെന്ന് ഒരു നിശ്ചയവുമില്ല. ഉറങ്ങിപ്പോയത് എത്രനേരമാന്നും തിട്ടമില്ല. പിന്നെയും കോഴി കൂവുന്ന ശബ്ദം. പിന്നെ ഒന്നും ആലോചില്ല, റാഹേൽ വിറക് കെട്ടുമെടുത്ത് മുളവടിയുമായി തിടുക്കത്തിൽ നടന്നു. സാധാരണ രാജപ്പൻ്റെ ചായപ്പീടിക എത്തുമ്പോഴേക്കും നേരം പുലർന്ന് വെട്ടം പരന്ന് തുടങ്ങുന്നതാണ്. അന്ന് പക്ഷേ അവിടെ എത്തിയിട്ടും കൂരാക്കൂരിരുട്ട് ! കിഴക്കോട്ട് നോക്കിയപ്പോൾ അവിടെ ആകാശത്ത് വെള്ളകീറുന്നതിൻ്റെ ഒരു പൊട്ട് പോലും തെളിഞ്ഞിട്ടില്ല. അബദ്ധം പറ്റിയെന്ന് റാഹേലിന് മനസ്സിലായി. നേരം വെളുത്ത് തുടങ്ങിയെന്ന് വിചാരിച്ച് താൻ അർദ്ധരാത്രിക്കാവണം പോന്നിരിക്കുന്നത്. തെല്ല് ഭയം തോന്നി തുടങ്ങിയെങ്കിലും തന്നോട് തന്നെ പേടിക്കരുതന്ന് റാഹേൽ പിറുപിറുത്ത് കൊണ്ടിരുന്നു. രാജപ്പൻ പീടിക തുറക്കാൻ എത്തുന്നത് വരെ ചായ്പ്പിൻ്റെ മുമ്പിലെ നടക്കല്ലിൽ കൂനിപ്പിടിച്ചിരുന്നു. അന്ന് രാജപ്പൻ്റെ കൈയ്യീന് റാഹേലിന് കണക്കിന് ശകാരം കിട്ടി. ഇനി മുതൽ വെട്ടം വീണിട്ട് പോന്നാൽ മതിയെന്ന് അയാൾ കട്ടായം പറഞ്ഞു. മറുപടി ഒന്നും പറയാതെ പൈസയും വാങ്ങി റാഹേൽ പോന്നെങ്കിലും പിറ്റേന്നും തൻ്റെ പതിവ് സമയം തെറ്റിക്കാതെ പുലരുന്നതിന് മുമ്പ് തന്നെ വിറക് കെട്ടുമായി റാഹേൽ ചായപ്പീടികയിലേക്ക് നടന്നു.
പണി ഇല്ലാത്ത ദിവസങ്ങളിൽ പറമ്പിൽ നിന്ന് കയറാൻ റാഹേലിന് സമയമുണ്ടാകില്ല. കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ എന്ന് വേണ്ട സകല വിളവുകളും അവിടെ നിറഞ്ഞ് നിന്നു. കാട്ട്പന്നികൾ വരെ റാഹേലിൻ്റെ കരളുറപ്പിൻ്റെ മുമ്പിൽ തോറ്റ് പോയെന്ന് നാട്ടുകാർ പറഞ്ഞു. പറഞ്ഞ സമയത്തിനുള്ളിൽ റാഹേൽ കൊടുത്ത കാശ് മേടിക്കുമ്പോൾ മാത്തപ്പൻ തൻ്റെ തലേക്കെട്ട് അഴിച്ച് കൈയ്യിൽ ചുരുട്ടി പിടിച്ചിരുന്നു !
കാലങ്ങൾ മുന്നോട്ട് ഒരു നിമിഷം പോലും തെറ്റിക്കാതെ പോയ്ക്കൊണ്ടിരുന്നു. റാഹേലിൻ്റെ മക്കള് മൂന്നും പഠിച്ച് ജോലി മേടിച്ച് പട്ടണങ്ങളിൽ കുടുംബ സമേതം താമസമാക്കിയിട്ട് നാളേറെയായി. റാഹേൽ താൻ പണി എടുത്ത് സ്വർഗ്ഗമാക്കിയ ഭൂമിയിൽ സന്തോഷത്തോടെ ഇപ്പഴും ജീവിക്കുന്നു. കൂട്ടിന് ധാരാളം മൃഗങ്ങളും പക്ഷികളും ! പഴയ ഓലക്കുടിലിന് പകരം നിറയെ പൂക്കൾ വിരിഞ്ഞ് നില്ക്കുന്ന മുറ്റമുള്ള ഓട് മേഞ്ഞ ഒരു കൊച്ചു വീടാണന്ന് മാത്രം.
കാലം പോകും തോറും കാട് ശോഷിച്ച് വരികയും വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങി ഉപദ്രവം കൂടുതലാക്കുകയും ചെയ്തു. റാഹേലിൻ്റെ മക്കൾ എത്ര നിർബന്ധിച്ചിട്ടും റാഹേൽ അവിടം വിട്ട് ചെല്ലുവാൻ കൂട്ടാക്കിയില്ല. അവസാനത്തെ പ്രാവശ്യം റാഹേലിൻ്റെ വീട്ടിൽ ചെല്ലുമ്പോൾ എൻ്റെ ഉള്ള് കലങ്ങിപ്പോയി. കുലച്ച് നിന്നിരുന്ന വാഴകൾ ചവിട്ടി മെതിച്ചിട്ടിരിക്കുന്നു. വഴിയിലേക്ക് മറിഞ്ഞ് കിടന്ന ഒരു വാഴത്തടയിൽ തട്ടി ഞാൻ മറിഞ്ഞ് വീഴുവാൻ തുടങ്ങിയപ്പോൾ വീടിനുള്ളിൽ നിന്ന് ലേശം കൂന് പിടിച്ച ശരീരവുമായി ഇറങ്ങി വന്ന റാഹേൽ വിളിച്ച് പറഞ്ഞു ” വീഴാതെ വാ, രാത്രി ഒറ്റയാൻ്റെ താണ്ഡവമായിരുന്നു “
ഞാൻ ഒന്നും മിണ്ടാതെ റാഹേലിൻ്റെ അടുത്ത് അന്ന് കുറേ നേരം ഇരുന്നു. റാഹേൽ എന്തൊക്കെയോ പഴങ്കഥകൾ രസകരമായി പറഞ്ഞ് കൊണ്ടിരുന്നു. ഞാൻ മൗനമായി കേട്ടിരുന്നു. ഇടയ്ക്ക് റാഹേൽ എഴുന്നേറ്റ് പോയി കരിപ്പെട്ടി ചേർത്ത കാപ്പി ഉണ്ടാക്കികൊണ്ട് വന്നു അന്ന് തിരികെ ഇറങ്ങുമ്പോൾ ഞാൻ റാഹേലിൻ്റെ കൈയ്യിൽ ഒന്ന് മുറുകെ പിടിച്ച് ലേശം കുഴിവുള്ള ആ വൃദ്ധനയനങ്ങളിലേക്ക് നോക്കി നിന്നു. ഞാൻ പറയാതെ തന്നെ എൻ്റെ മനസ്സ് വായിച്ച് കൊണ്ട് റാഹേൽ പറഞ്ഞു
” എല്ലാരും നിർബന്ധിക്കുന്നുണ്ട്. ഞാൻ കൂട്ടാക്കാത്തതാ. അത് വാശികൊണ്ടല്ല, കാട്ടീന്നിറങ്ങി വന്ന് ഈ പറമ്പിൽ താമസമാക്കിയിട്ടുള്ള കുറേ പാവം മിണ്ടാമൃഗങ്ങളുണ്ട്. ഞാനുള്ള കാലത്തോളം ഇവറ്റോൾക്കൊരു തണലും ഇവറ്റോകൾ എനിക്കൊരു കൂട്ടുമാണ്. ഇത്രയും പ്രായമായില്ലേ ? ഇനി എപ്പോൾ മരിച്ചാലെന്താ ? എങ്ങനെ മരിച്ചാലെന്താ ? എന്തായാലും മരിക്കുവോളം ഞാനിവിടെത്തന്നെയുണ്ടാകും ! “
നിറയുവാൻ തുടങ്ങുന്നഎൻ്റെ കണ്ണുകൾ റാഹേലിൻ്റെ സന്തോഷം കുറയ്ക്കുമോ എന്ന് ഭയന്ന് ഞാൻ വേഗം തിരിഞ്ഞ് ഒതുക്കുകല്ലുകൾ ഇറങ്ങാൻ തുടങ്ങി. എനിക്കറിയാം ഞാൻ നടന്നു മറയുന്നത് വരെ റാഹേൽ ആ മുറ്റത്ത് നോക്കി നില്ക്കുമെന്ന്. ആ തിളക്കമുള്ള ചിരിക്ക് അന്നേരം മങ്ങൽ വന്നിട്ടുണ്ടാകുമോ എന്ന് ആശങ്കയുള്ളത് കൊണ്ട് തിരിഞ്ഞ് നോക്കുവാൻ ഇഷ്ടമില്ലാതെ ഞാൻ നടത്തത്തിൻ്റെ വേഗത കൂട്ടി. കാട്ട് മൃഗങ്ങൾക്ക് തണലേകുന്ന ആ ഒറ്റമരത്തിനെ അവിടെ തന്നെ വിട്ട് ഞാൻ പോന്നു !
#എൻ്റെരചന മത്സരം #വെയിൽ കായുന്ന മരങ്ങൾ


20 Comments
എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ജീവിതം തൻ്റെ കൈക്കുള്ളിൽ ഒതുക്കിയ റാഹേലമ്മ ഒരു മാതൃക തന്നെയാണ് … നന്നായെഴുതി👍❤️
💯👌🙏👍❤️
നോവുന്ന കഥ. ഒരു വാക്ക് ആ അമ്മയോട് പറയാമായിരുന്നു എന്ന് തോന്നി. ഇഷ്ടപ്പെട്ടു
കാടിനെ ഹൃദയത്തിൽ കുടിയിരുത്തി ആത്മവിശ്വാസത്തിന്റെ ബലത്തിൽ കീഴടക്കിയവൾ. . നന്നായി എഴുതി..
സ്നേഹം Nishiba ❤️❤️🥰🥰
സൂപ്പർ ❤️
❤️❤️Sabira
നല്ല കഥ
😍😍 Thank u Anju
കഥയമമ കഥയ മമ കഥകളതി സാഗരം😀👌👌👌👌
നന്നായിട്ടുണ്ട് കേട്ടോ,😊
Achu🥰🥰
😍😍😍 സിൽവി ❤️
മനോഹരം. ദൃഢനിശ്ചയം ഒരാളെ എങ്ങനെ വിജയിപ്പിക്കുമെന്ന്, പറഞ്ഞ കഥ. നല്ലൊരു പ്രകൃതിസ്നേഹിയെയും എഴുത്തിൽ കണ്ടു.
👌👏❤
😍😍 Thank you Joyce🤝
🥰❤️ ഞാൻ റാഹേൽ അമ്മയെയും ആ വീടും പറമ്പും മനസ്സിൽ ചിത്രീകരിച്ചു….
അത്രയും സുന്ദരമായ ക്രാഫ്റ്റ്!
മുട്ടത്ത് വർക്കിയുടെ ഒറോതയെ ഓർമ്മിപ്പിച്ച പെൺ കരുത്ത്!
റാഹേൽ ഒരു പുസ്തകമാണ്. ജീവിത പാഠങ്ങളുടെ, ധൈര്യത്തിന്റെ, നിശ്ചയ ത്തിന്റെ അധ്യായങ്ങൾ…!
നന്നായി എഴുതി!
ഇഷ്ടം ❤️
🥰🥰 അഞ്ജു മോളേ ❤️
🥰 അതേ സുമാ .
നല്ല കഥ👌 റാഹേലമ്മയേപ്പോലെ എത്രയോ പേർ അല്ലേ❤️🌹