അവൾ ശാരദ. ആ കോളനിയിലെ തന്നെ ഏറ്റവും നല്ല ഭാര്യ, ഏറ്റവും നല്ല അമ്മ. വക്കീൽ ഭാഗം പഠിച്ചിട്ടും കുടുംബത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു വീട്ടിലെ കാര്യങ്ങൾ സന്തോഷത്തോടെ ചെയ്യുന്ന വീട്ടമ്മ.
പീതംബരൻ സാറിനോട് കോളനിയിലെ സമപ്രായക്കാർക്കെല്ലാം അസൂയയാണ്.
അപ്പുറത്തെ ജോസഫ് രാവിലെ നടക്കനിറങ്ങിയാൽ ചെവി തിന്നും.
“എന്നാലും സാറെ, ഇങ്ങനെയൊരു ഭാര്യയെ കിട്ടാൻ തപസ്സിരിക്കണം.ഇത്രയും പഠിച്ചിട്ട് കുടുംബത്തിലിരുന്ന് പണിയെടുക്കുന്ന എത്ര സ്ത്രീകൾ ഉണ്ടാകും?വീട്ടിലുണ്ട് ഒരെണ്ണം. സ്ത്രീ സ്വാതന്ത്യം.മണ്ണാംകട്ട. സാറിനെന്തായാലും അങ്ങനൊരു പ്രശ്നമില്ലല്ലോ?അങ്ങനെയാ കുടുംബത്തു പിറന്ന പെണ്ണുങ്ങൾ.”
പീതംബരൻ സാർ കൂടുതലൊന്നും മിണ്ടില്ല. അസൂയക്കാരുടെ വായടപ്പിക്കാൻ എളുപ്പമല്ല.എന്തെങ്കിലും പറയട്ടെ. ആരുടേം കണ്ണ് പറ്റാണ്ടിരുന്നാ മതി ദൈവമേ.
നടത്തം കഴിഞ്ഞ് വീട്ടിൽ വന്നു കേറിയാൽ വിശദമായ പേപ്പർ വായന, അതിനിടയിൽ വാർത്തകൾ ചവച്ചിറക്കാൻ ചൂടുള്ള വിത്തൌട്ട് ചായ, പിന്നെ ചൂട് വെള്ളത്തിൽ കുളി, ബ്രേക്ഫാസ്റ്. ശ്രീമതി എല്ലാം കയ്യെത്തും ദൂരത്തു ശരിയാക്കി വെച്ചിട്ടുണ്ടാകും.
“പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ. ”
അതേ, ആ വരികൾക്ക് ജീവൻ വെച്ചത് പോലൊരു ഭാര്യ. അതാണ് മിസ്സിസ് ശാരദ പീതംബരൻ. ഒന്നിനോടും പരാതിയോ പരിഭവമോയില്ല, പ്രത്യേകിച്ച് ആഗ്രഹങ്ങളില്ല. പക്ഷെ അത് കൊണ്ടൊക്കെ പെട്ടത് ശ്രീക്കുട്ടിയാണ്.
“ശ്രീക്കുട്ടിയുടെ അമ്മയെ നോക്കി പഠിക്കണം. എന്തൊരു വിനയമാണ്.നല്ല വിവരവുമുണ്ട്.നീയെന്താ ഇങ്ങനെ? മൂത്തവരോട് ബഹുമാനോമില്ല. എന്നാ ഒരു തരി മാർക്കുമില്ല.”ശ്രീക്കുട്ടിയുടെ ട്യൂഷൻ ടീച്ചറാണ്. കോളനിയിലെ പൗലോസ് മാഷിന്റെ ഭാര്യ സാറ ടീച്ചർ.
വൈകിട്ട് ശ്രീക്കുട്ടി മുഖം വീർപ്പിച്ചു വീട്ടിൽ വന്നു കേറിയപ്പോൾ തന്നെ ശാരദക്ക് കാര്യങ്ങൾ ഏകദേശം പിടികിട്ടി.ശാരദ മോളുടെ ഫേവറേറ്റായ ചിക്കൻ നൂഡിൽസുണ്ടാക്കി അവളെ കഴിക്കാൻ വിളിച്ചു.
ഒന്നും മിണ്ടാതെ എഴുന്നേറ്റ് വന്നു ശ്രീക്കുട്ടി അത് കഴിച്ചു. നൂഡിൽസിനുള്ളിൽ ഫോർക്ക് തിരിച്ചു അവൾ ഇടക്കണ്ണിട്ട് അമ്മയെ നോക്കി.
ശാരദ: “പേപ്പർ കിട്ടിക്കാണും അല്ലേ?”
ഉത്തരമില്ല.
“സാറ നല്ലോണം പറഞ്ഞു കാണും അല്ലേ?”
തല ചെറുതായൊന്നാട്ടി.
പെട്ടന്ന് മറ്റൊരു ഭാവം പകർന്നാടിയവൾ അമ്മയെ രൂക്ഷമായി നോക്കി. “അമ്മക്ക് വല്ല ജോലിക്കും പൊയ്ക്കൂടേ? അമ്മേ, ഇന്നത്തെ കാലത്ത് പെണ്ണുങ്ങൾ അമ്മയെ പോലെ വീട്ടിൽ ചോറീം കുത്തി ഇരിക്കല്ല ചെയ്യണേ. എനിക്ക് നാണാ അമ്മ ഹൗസ് വൈഫാണെന്ന് പുറത്ത് പറയാൻ.അമ്മാ, വെയ്ക്ക്അപ്പ്. ഇത് ട്വന്റി ഫസ്റ്റ് സെഞ്ച്വറിയാ.”
“നിനക്കിപ്പോ എട്ടാം ക്ലാസിൽ ഇതൊക്കെയാണോ പഠിപ്പിക്കുന്നെ?”ശാരദ മേശ തുടയ്ക്കുന്നതിനിടയിൽ ചോദിച്ചു.
“അമ്മ എസ് ഫോർ സ്ത്രീ ശക്തി എന്ന് കേട്ടിട്ടുണ്ടോ? അമ്മയെ പോലൊരു വക്കീലാ. വീട്ടിലെ പണിയെടുത്തു നടുവൊടിഞ്ഞ വക്കീലല്ല. നിരാലംബരായ സ്ത്രീകൾക്ക് വേണ്ട നിയമ വഴികൾ പറഞ്ഞു കൊടുക്കുന്ന ഒരു ലേഡി.അവർക്കൊരു ഫേസ്ബുക് പേജ്ണ്ട്. അതിൽ കേറി എന്ത് ആവശ്യമുണ്ടെങ്കിലും പറഞ്ഞാൽ മതി. അവർ അതിനുള്ള നിയമ വഴികൾ പറഞ്ഞു തരും. അവർ എഴുതുന്ന കുറിപ്പുകൾ ഞങ്ങൾ ക്ലാസിൽ ഡിസ്‌കസ് ചെയ്യാറുണ്ട്. എന്തൊരു തീ പാറുന്ന എഴുത്താണെന്നോ? അടുത്ത കൊല്ലം വിമൻസ് ഡേയ്ക്ക് ടീച്ചർ അവരെ സ്കൂളിൽ കൊണ്ട് വരാംന്ന് പറഞ്ഞിട്ടുണ്ട്. അവർ ഇത് വരെ ഒരു പൊതുവേദിയിലും വന്നിട്ടില്ല.അവരുടെ പോലൊന്നും വേണ്ട. അമ്മക്ക് ഈ കുലസ്ത്രീ ഇമേജ് ഒന്ന് മാറ്റിക്കൂടെ? ഈ ആണുങ്ങളെ എന്തിനാ ഇങ്ങനെ പൂജിച്ചു നടക്കുന്നത്?”
ശാരദ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.
കാലം പോകെ പോകെ പീതാമ്പരൻ സാറിനും ശാരദയോട് പഴയ സ്നേഹമൊന്നുമില്ല.എന്ത് പറഞ്ഞാലും ഒരു പുച്ഛവും അവഹേളനവും മാത്രം. ശാരദ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.മൂന്നു പേരും മൂന്നു ലോകങ്ങളിലായി ആ വീട്ടിൽ ജീവിച്ചു.”എല്ലാം ശരിയാകും.” ശാരദ സ്വയം സമാധാനിച്ചു.
അങ്ങനെയാ വനിതാദിനം വന്നെത്തി. ശ്രീക്കുട്ടി കാത്തിരുന്ന ആ ദിനം.അവളുത്സാഹവതിയായി രാവിലെ സ്കൂളിലേക്ക് പോകാനൊരുങ്ങി. “എന്താ മോളെ ഇന്ന് പതിവില്ലാത്ത ഉഷാറുണ്ടല്ലോ?”
ശാരദയാ മുറിയിലുണ്ടെന്ന് പോലും ഭാവിക്കാതെ ശ്രീക്കുട്ടി ബാഗുമെടുത്തു പോയി.അന്നാണ് ശാരദയാ തീരുമാനമെടുത്തത്.
സ്കൂളിലെത്തിയ ശ്രീക്കുട്ടി നേരെ പരിപാടി നടക്കുന്ന ഹാളിലേക്ക് ചെന്നു. അവിടെങ്ങുമാരുമില്ല. അവൾ സ്റ്റാഫ്റൂമിലേക്ക് പോയി രശ്മി മിസ്സിനെ കണ്ടു. “ടീച്ചറെ ഇന്നത്തെ പരിപാടി?’
“അത് നടക്കില്ല ശ്രീ. അവർ വരില്ലെന്ന് തീർത്തു പറഞ്ഞു. അവർക്ക് പൊതുവേദിയിൽ വരാൻ താല്പര്യമില്ലെന്ന്. ഞാനിന്നലെ കൂടെ കോൺടാക്ട് ചെയ്തു നോക്കി.”
ശ്രീക്കുട്ടി നിരാശകൊണ്ട് നിലത്തു ആഞ്ഞു ചവിട്ടി ക്ലാസ്സിലേക്ക് പോയി. സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രിൻസിപ്പാളെല്ലാവരോടും അന്നത്തെ വനിതാദിനാഘോഷത്തിന് ഓഡിറ്റോറിയത്തിലേക്ക് കടന്നിരിക്കാൻ പറഞ്ഞു.
എല്ലാവരും എത്തി ചേർന്നു. വേദിയിൽ കുറച്ചു കസേരകൾ കിടക്കുന്നുണ്ട്. ആരാണാവോ വരുന്നത്? എല്ലാവരും കാത്തു നിൽക്കെ പ്രിൻസിപ്പളും രശ്മി ടീച്ചറും ശാരദയെ കൂട്ടി വേദിയിലേക്ക് കടന്നു വന്നു.
“ശ്രീ, നിന്റമ്മയല്ലേ അത്?”
ശ്രീക്കുട്ടി തലയുയർത്തി നോക്കുമ്പോൾ അമ്മ വേദിയിലിരിക്കുന്നു.
“നമസ്കാരം. എസ് ഫോർ സ്ത്രീ ശക്തി എന്ന പേരിൽ ഫേസ്ബുക്കിലിത്രയും കാലം നമ്മോട് സംവദിച്ച ഇന്നാട്ടിലെ ഒരുപാട് സ്ത്രീകൾക്ക് വഴികാട്ടിയായ ആ അജ്ഞാതയായ വക്കീൽ.അവരാണ് നമ്മുടെ വനിതാ ദിനപരിപാടികൾ ഉദ്ഘാടനം ചെയ്യാനിന്നിവിടെ എത്തിച്ചേർന്നിട്ടുള്ളത്.സ്വന്തം മുഖം വെളിച്ചത്ത് കാണിക്കാതെ മറ്റുള്ളവർക്കൊരു താങ്ങായി പത്തു വർഷത്തോളമായി അഡ്വക്കേറ്റ് ശാരദ പ്രവർത്തിക്കുന്നു. നമ്മുടെ സ്കൂളിന്റെ പരിപാടിയിൽ വെച്ച് തന്നെ വേണം അവരുടെ മുഖം വെളിച്ചത്ത് കൊണ്ട് വരാൻ എന്ന എന്റെ എളിയ ആഗ്രഹത്തിന് പുറകിൽ മറ്റൊരു കാരണവും കൂടിയുണ്ട്. അത് നിങ്ങൾക്കെല്ലാം ഇപ്പോൾ മനസിലായി കാണും അല്ലേ? അതേ,നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ശ്രീക്കുട്ടിയുടെ അമ്മയാണ് അഡ്വക്കേറ്റ് ശാരദ. മുമ്പൊരിക്കൽ എനിക്ക് പേർസണലി വക്കീലിനെ ഒരു കേസിനു സഹായം ചോദിച്ചു വിളിക്കേണ്ടി വന്നപ്പോളാണ് ഞാനിതറിയുന്നത്. ഒരുപാട് അഭിമാനത്തോടെ ഞാൻ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു അഡ്വക്കേറ്റ് ശാരദ. ശാരദ ഫോർ സ്ത്രീ ശക്തി.”
വൈകിട്ട് ശ്രീക്കുട്ടി വീട്ടിൽ വന്നു കേറുമ്പോൾ അമ്മ എന്നത്തേയും പോലെ അവൾക്കിഷ്ടമുള്ള നൂഡിൽസുമായി കാത്തിരിക്കുന്നു. അവളോടിപ്പോയമ്മയെ മുറുകെപ്പുണർന്നു.”അമ്മേ, സോറി”
“എന്തിന്?”
“ഇന്ന് രാവിലത്തേനും പിന്നെ..എല്ലാത്തിനും.”
“ഒന്ന് പോടീ, പിന്നെ അച്ഛൻ ഇതൊന്നും ഇപ്പൊ അറിയേണ്ട. കേട്ടല്ലോ?”
നേരം ഏറെ വൈകി പീതാംബരൻ സാർ വീട്ടിൽ വന്നു കേറി. ശാരദ വാതിൽ തുറന്ന് കൊടുത്തപ്പോൾ അയാളവളെ ആദ്യമായി കാണുമ്പോലെ നോക്കി നിന്നു.
“എന്ത് പറ്റി ഏട്ടാ?”
“അല്ല. നമ്മുടെ പൗലോസും വൈഫും നീയെന്തോ സ്ത്രീകൾക്ക് വലിയ സഹായമൊക്കെ ചെയ്യുന്ന വക്കീലാന്നൊക്കെ വെച്ച് കാച്ചുന്നുണ്ടല്ലോ?”
“അവർക്ക് വട്ടാ,ഏട്ടാ.”
“ഞാനും വിചാരിച്ചു. ഇതുനുള്ളീന്ന് പുറത്തിറങ്ങാത്ത നീ എന്ത് ചെയ്യാനാന്ന്?”
അയാൾ തെല്ലൊരാശ്വാസത്തോടെ അകത്തേക്ക് പോയി. അവൾ ചിരിച്ചു കൊണ്ട് വാതിൽ ചാരി അയാൾക്ക് പുറകിൽ വെച്ചടിച്ചു.
ഷിജു ജോബു
#എന്റെരചന – ആരുമറിയാത്ത ആ ഞാൻ


3 Comments
ഞാൻ നിർദ്ദേശിച്ച വിഷയത്തിൽ എഴുതിയതിന് ഒത്തിരി സ്നേഹവും സന്തോഷവും dear ❤️
പുതിയ തലമുറയുടെ പ്രതിനിധിയായ ശ്രീക്കുട്ടിയും, സാധാരണ ആണധികാരങ്ങളുടെ പ്രതീകമായ പീതാംബരനും പിന്നെ നമ്മുടെ ആരും അറിയാത്ത ‘ഞാൻ’ എന്ന ശാരദയും കൂടി ഭംഗിയായി ഒരു കഥ പറഞ്ഞുവെച്ചു. സാധാരണ സമൂഹം കൽപ്പിച്ചു വെച്ചിട്ടുള്ള ഉത്തമ വീട്ടമ്മയിൽ നിന്ന് അല്ലെങ്കിൽ ‘കുടുംബത്തിനായി ത്യാഗം സഹിച്ചവൾ’ എന്ന മേൽവിലാസത്തിൽ നിന്ന് സ്വന്തം സ്വാതന്ത്ര്യവും സമൂഹത്തിനുള്ള സംഭാവനയും സ്വയം കണ്ടെത്തിയവൾ അഥവാ അവളെ ‘താനായി തിരികെ കണ്ടെത്തിയവൾ’ എന്ന നിലയിലേക്ക് ഷിജു കഥയിലൂടെ അതിമനോഹരമായി ശാരദയെ കൈപിടിച്ച് കൊണ്ടുപോയി. ആശംസകൾ dear ❤️
ഞാൻ നിർദ്ദേശിച്ച വിഷയത്തിൽ എഴുതിയതിന് ഒത്തിരി സ്നേഹവും സന്തോഷവും dear ❤️
പുതിയ തലമുറയുടെ പ്രതിനിധിയായ ശ്രീക്കുട്ടിയും, സാധാരണ ആണധികാരങ്ങളുടെ പ്രതീകമായ പീതാംബരനും പിന്നെ നമ്മുടെ ആരും അറിയാത്ത ‘ഞാൻ’ എന്ന ശാരദയും കൂടി ഭംഗിയായി ഒരു കഥ പറഞ്ഞുവെച്ചു. സാധാരണ സമൂഹം കൽപ്പിച്ചു വെച്ചിട്ടുള്ള ഉത്തമ വീട്ടമ്മയിൽ നിന്ന് അല്ലെങ്കിൽ ‘കുടുംബത്തിനായി ത്യാഗം സഹിച്ചവൾ’ എന്ന മേൽവിലാസത്തിൽ നിന്ന് സ്വന്തം സ്വാതന്ത്ര്യവും സമൂഹത്തിനുള്ള സംഭാവനയും സ്വയം കണ്ടെത്തിയവൾ അഥവാ അവളെ ‘താനായി തിരികെ കണ്ടെത്തിയവൾ’ എന്ന നിലയിലേക്ക് ഷിജു കഥയിലൂടെ അതിമനോഹരമായി ശാരദയെ കൈപിടിച്ച് കൊണ്ടുപോയി. ആശംസകൾ dear ❤️
ആ പീതാംബരൻ സാറിനെ ബോംബുവെച്ചങ്ങു തകർത്താലോ എന്നു തോന്നി. ഇങ്ങനെയുള്ളവർ ഇപ്പോഴും ഉണ്ടാവും അല്ലേ?
നല്ലെഴുത്ത് ഷിജു❤️🌹👌